തിലഭാണ്ഡേശ്വര്‍ മഹാദേവ മന്ദിര്‍ നെയ്ത്തു കോളനിക്കടുത്ത് മദന്‍ പുരിയില്‍ സ്ഥിതിചെയ്യുന്നു. എല്ലാവര്‍ഷവും നിശ്ചിതമായ അളവില്‍ ഇവിടുത്തെ ശിവലിംഗം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. തിലഭാണ്ഡേശ്വരത്ത് നിന്ന് ഞങ്ങള്‍ നേരെ പോയത് ദുര്‍ഗ്ഗാ കുണ്ഡ് മന്ദിറിലേയ്ക്കായിരുന്നു. തിരക്കേറിയ നഗര ചത്വരത്തിന് നടുവില്‍ ചുവന്ന ചായംപൂശി ചമഞ്ഞു നില്‍ക്കുന്ന ദുര്‍ഗ്ഗാ കുണ്ഡ് മന്ദിര്‍ വാസ്തുശൈലികൊണ്ട് അത്ര പഴക്കം തോന്നിക്കുന്നതായിരുന്നില്ല. പ്രതിഷ്ഠ പുരാതനവും ക്ഷേത്രം നവീനവും ആയിരിക്കാനാണ് സാധ്യത. വിശാലമായ ഒരു കുളക്കരയിലാണ് ദുര്‍ഗ്ഗാ ഭഗവതി കുടിയിരിക്കുന്നത്. ഒരുപക്ഷേ കേരളത്തിലേതു പോലെയുള്ള ഒരു ജലദുര്‍ഗ്ഗയാവാം ഇവിടുത്തെ പ്രതിഷ്ഠ. വെള്ളികൊണ്ടുള്ള മുഖച്ചാര്‍ത്ത് കേരളത്തിലെ പ്രതിഷ്ഠാവിധാനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ദുര്‍ഗ്ഗാകുണ്ഡ് മന്ദിര്‍ ശക്തിപീഠമാണ് എന്ന് അവകാശപ്പെടുന്നവരെയും കാണാന്‍ കഴിഞ്ഞു. ശക്തിപീഠവും ജ്യോതിര്‍ലിംഗവും ഏതെങ്കിലും ഒരു ക്ഷേത്രമെന്ന് കരുതുന്നതിലും ഒരു ഭൂപ്രദേശത്തിന്റെ ശക്തി ചൈതന്യമാണ് എന്നു വിശ്വസിക്കാനാണ് എനിക്ക് താല്‍പര്യം. ഇവിടെ നിന്നും ഏറെ അകലെയായിരുന്നില്ല പ്രസിദ്ധമായ സങ്കട മോചന്‍ മന്ദിര്‍. വന്‍മരങ്ങളും വള്ളിക്കുടിലുകളും കൊണ്ട് നിറഞ്ഞ് വിശാലമായ ക്ഷേത്ര പരിസരം കേരളത്തിലെ കാവുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മുഖ്യ പ്രതിഷ്ഠ ഹനുമാനാണ്. കുങ്കുമം പൂശിയ ഹനുമത് വിഗ്രഹത്തിനു മുന്നില്‍ ഭക്തജനങ്ങള്‍ മന്ത്രമുഗ്ദ്ധരായി നില്‍ക്കുന്നു. ഹനുമാന്റെ പിന്‍മുറക്കാരായ വാനരന്മാര്‍ പൂണ്ടു വിളയാടുന്ന പുണ്യ സങ്കേതമാണ് ഇത്. കടുത്ത ശാരീരിക പരിശോധനയ്ക്ക് ശേഷമാണ് ഭക്തജനങ്ങളെ ഇവിടേയ്ക്ക് കടത്തിവിടുന്നത്. രണ്ടായിരത്തി ആറ് മാര്‍ച്ച് 7ന് ഇസ്ലാമിക ഭീകരവാദികള്‍ മൂന്നു ബോംബുകളാണ് ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന് കാര്യമായ തകരാറുകള്‍ ഉണ്ടായില്ലെങ്കിലും നിരവധി പേര്‍ മരിക്കുകയും നിരവധി ഭക്തജനങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. അതിനു ശേഷമാണത്രേ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഈ സങ്കേതത്തില്‍ ഏര്‍പ്പെടുത്തപ്പെട്ടത്.
സങ്കടമോചന്‍ മന്ദിര്‍ദര്‍ശനം കഴിഞ്ഞപ്പോള്‍ ഏതാണ്ട് ഉച്ചകഴിഞ്ഞിരുന്നു. വിശപ്പ് ഒരു സങ്കടമായി ഞങ്ങളില്‍ വളര്‍ന്നു തുടങ്ങിയതിനാല്‍ അടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറാന്‍ തീരുമാനിച്ചു. ഞാന്‍ ഉത്തരേന്ത്യന്‍ താലീമീല്‍സ് ആസ്വദിച്ചപ്പോള്‍ ഗോപാല്‍ ഗുപ്തയും ഡ്രൈവറും വിശിഷ്ടഭോജ്യമായി ആസ്വദിച്ചത് നമ്മുടെ മസാല ദോശയായിരുന്നു. ഊണുകഴിഞ്ഞ് അല്പം പോലും വിശ്രമിക്കാതെ ഞങ്ങള്‍ നേരെ പോയാത് കാശി മഹാരാജാവിന്റെ കോട്ട കാണുവാനായിരുന്നു. ഗംഗയുടെ തീരത്ത് പ്രാചീന പ്രൗഢിയോടെ തല ഉയര്‍ത്തിനില്‍ക്കുന്ന രാംനഗര്‍ ഫോര്‍ട്ട് തുളസീ ഘാട്ടിന് എതിര്‍വശത്ത് ആണ് സ്ഥിതി ചെയ്തിരുന്നത്. ഗംഗയുടെ കിഴക്കന്‍ തീരത്ത് എ.ഡി.1750ല്‍ രാജാ ബലവന്ത് സിംഗ് മുഗള്‍ ശൈലിയില്‍ പണികഴിപ്പിച്ച കോട്ട ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണ്. ഇന്നും രാജകുടുംബം പാര്‍ക്കുന്നത് ഈ കോട്ടയ്ക്കുള്ളില്‍ തന്നെയാണ്. വരാണസിയില്‍ ദശാശ്വമേധഘാട്ടില്‍ നിന്നും ഒരു മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താലും ഇവിടെ എത്തിച്ചേരാവുന്നതാണ്. കോട്ടയുടെ ഒരു ഭാഗം പൂര്‍ണ്ണമായും സ്വകാര്യ മ്യൂസിയമായി സൂക്ഷിച്ചിരിക്കുന്നു. ഈ മ്യൂസിയമാകട്ടെ കൊട്ടാരകെട്ടിലെ സരസ്വതിഭവന്‍ എന്നറിയപ്പെടുന്ന പ്രദേശമാണ്. നിരവധി വലിപ്പത്തിലും പ്രകാരത്തിലുമുള്ള വാളുകള്‍, കുന്തങ്ങള്‍, കഠാരകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വന്‍തോതിലുള്ള തോക്കുകളുടെ ശേഖരം ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. വാളിനെയും കുന്തത്തെയും പിന്‍തള്ളി വെടിമരുന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന തോക്കുകള്‍ സൈന്യത്തിലേയ്ക്ക് കടന്നുവരുന്ന വഴികള്‍ ഈ ആയുധശേഖരത്തില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാം. തോക്കിന്റെ രൂപത്തിലും ഘടനയിലും കാലഘട്ടങ്ങള്‍ക്ക് അനുസരിച്ചുണ്ടായ മാറ്റങ്ങള്‍ ഈ ആയുധപ്പുര സാക്ഷ്യപ്പെടുത്തുന്നു. വാള്‍പ്പിടിയില്‍ ഒളിപ്പിച്ച തോക്കുകള്‍ വരെ ഈ ശേഖരത്തില്‍ കാണാന്‍ കഴിഞ്ഞു.
സ്വര്‍ണ്ണം കെട്ടിയ സിംഹാസനങ്ങളും പല്ലക്കുകളും കൊണ്ട് സമൃദ്ധമാണ് ഈ മ്യൂസിയം. പ്രസിദ്ധമായ നിരവധി ഹിന്ദിസിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു ഈ കൊട്ടാരം. ഇന്നും ബോളിവുഡിലെ ഇഷ്ട ലൊക്കേഷനാണ് രാംനഗര്‍ ഫോര്‍ട്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കോട്ടയ്ക്ക് വെളിയില്‍ ഷൂട്ടിംഗ് പൊടിപൊടിക്കുന്നുണ്ടായിരുന്നു. കോട്ടയ്ക്കുള്ളിലെ വേദവ്യാസ ക്ഷേത്രം, ദക്ഷിണ്‍ മുക്തിമന്ദിര്‍ എന്ന ഹനുമാന്‍ ക്ഷേത്രം എന്നിവയൊക്കെ ഇന്നും ഭക്തജനങ്ങളെ ആകര്‍ഷിച്ചു പോരുന്നു. രാംനഗര്‍ ഫോര്‍ട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരംമാത്രമാണ് ബി.എച്ച്.യു എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലേക്ക്. 1916ല്‍ മദനമോഹന മാളവ്യാജിയുടെ ശ്രമഫലമായി ഭാരതത്തിലെ ഈ ബൃഹദ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായി. പരതന്ത്രഭാരതത്തിന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി തുറക്കാന്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം അനിവാര്യമാണ് എന്ന വിശ്വാസക്കാരനാണ് മദനമോഹന മാളവ്യ. സ്വാമി വിവേകാനന്ദനാണ് ഈ ആശയം ആദ്യമായി മുന്നോട്ടു വച്ചത്. മദനമോഹന മാളവ്യാജി ആനിബസന്റിന്റെ സഹായത്തോടെ ലളിതമായി തുടങ്ങിയ സര്‍വ്വകലാശാല ഇന്ന് 30000 ത്തിലേറെ വിദ്യാര്‍ത്ഥികളുമായി ഭാരതത്തിലെ എന്നല്ല ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഒരു യൂണിവേഴ്‌സിറ്റിയായി മാറിയിരിക്കുന്നു. 1905ല്‍ 21-ാം കോണ്‍ഗ്രസ് സമ്മേളനം വരാണസിയില്‍ വച്ച് നടന്നപ്പോഴാണ് മദന്‍ മോഹന്‍ മാളവ്യ സര്‍വ്വകലാശാല തുടങ്ങണം എന്ന ആവശ്യം മുന്നോട്ടുവച്ചത്. കാശി ഭരണാധികാരിയായിരുന്ന നരേഷ് പ്രഭു നാരായണ്‍ സിംഗിനോട് 1300 ഏക്കര്‍ സംഭാവനയായി വാങ്ങിയ മാളവ്യാജി തുടങ്ങിയ സര്‍വ്വകലാശാല പതിനാല് ഫാക്കല്‍റ്റികളും നൂറ്റിനാല്‍പത് ഡിപ്പാര്‍ട്ടുമെന്റുകളും 75 ഹോസ്റ്റലുകളുമായി അഞ്ചര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ 48 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും വിജ്ഞാനം ആര്‍ജ്ജിക്കുന്നു.
പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഭാരതത്തിലെ സര്‍വ്വകലാശാലകള്‍ക്ക് തീ പിടിച്ചിരിക്കുന്നുവെന്ന് മലയാള മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴാണ് ഞാന്‍ ഈ സര്‍വ്വകലാശാലയില്‍ സന്ദര്‍ശിക്കുന്നത്. രാജ്യത്ത് അങ്ങനെയെന്തെങ്കിലും നടക്കുന്നതായി ഈ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തിലോ ചുവരെഴുത്തുകളിലോ കാണാന്‍ കഴിഞ്ഞില്ല. ക്ഷേത്രഗോപുരം പോലുള്ള സര്‍വ്വകലാശാല കവാടം പിന്നിട്ട് കടന്നു ചെല്ലുമ്പോള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മദനമോഹന മാളവ്യാജിയുടെ പ്രൗഢ ഗംഭീരമായ ശില്‍പം കാണാം. നൂറ്റാണ്ടുകളായി തണല്‍ വിരിച്ചുനില്‍ക്കുന്ന മഹാവൃക്ഷങ്ങള്‍ക്ക് ഇടയില്‍ ആധുനികവും പുരാതനവുമായ സര്‍വ്വകലാശാല മന്ദിരങ്ങള്‍ ജ്ഞാനയജ്ഞം ചെയ്യുന്ന തപസ്വികളെ പോലെ തോന്നിച്ചു.
(തുടരും)