Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഓട്ടിസം നല്‍കുന്ന സാമൂഹ്യപാഠം

ആര്‍.രാമചന്ദ്രന്‍

Print Edition: 23 October 2020

ലോകജനതയെ ബാധിച്ചിട്ടുള്ള, മസ്തിഷ്‌ക സംബന്ധമായ അസുഖമാണ് ഓട്ടിസം. വൈദ്യശാസ്ത്രത്തിനു പിടികൊടുക്കാത്ത ഈ രോഗം വ്യക്തിയെ മാത്രമല്ല കുടുംബത്തെ തന്നെയും പിടിച്ചുലയ്ക്കുന്നു. ഓട്ടിസം എന്ന പദം വന്നത് ഗ്രീക്ക് പദമായ ഓട്ടോസില്‍ (Autos) നിന്നാണ്. ഓട്ടോസ് (Autos) എന്ന പദത്തിനര്‍ത്ഥം സ്വയം എന്നാണ്. അതായത് ഓട്ടിസ്റ്റിക്കായ കുട്ടികള്‍ അവരുടേതായ ഒരു സ്വപ്ന ലോകത്തിലായിരിക്കും ജീവിക്കുക. ഒരു ഓട്ടിസ്റ്റിക് കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്‍ മാത്രമേ ഈ ലോകത്തിലുള്ളു. മറ്റാരും തന്നെയില്ല.

1943ല്‍ ലിയോ കാനര്‍ എന്ന ആസ്ട്രിയന്‍ മനോരോഗ ചികിത്സകനാണ് തന്റെ വിശ്വപ്രസിദ്ധമായ ‘Autistic Disturbances of Affective Contact’ എന്ന പ്രബന്ധത്തില്‍ കുട്ടികളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഓട്ടിസം എന്ന അവസ്ഥയെപ്പറ്റി ആദ്യമായി പരാമര്‍ശിച്ചത്.’ഇന്‍ഫന്റൈല്‍ ഓട്ടിസം’ എന്നാണ് കാനര്‍ ഈ അവസ്ഥയ്ക്ക് പേരിട്ടത്. കാനറിന്റെ ഈ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു വരെ ‘സ്‌കീസോഫ്രീനിയ’ എന്ന രോഗമായിട്ടായിരുന്നു ഈ അവസ്ഥയെ കണ്ടിരുന്നത്.

ലിയോ കാനര്‍

പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 100ല്‍ ഒരാള്‍ക്ക് ഓട്ടിസം കാണപ്പെടുന്നു എന്നാണ്. ഓട്ടിസം ഒരു രോഗമല്ല. ബുദ്ധിമാന്ദ്യവുമല്ല. ഭ്രൂണാവസ്ഥയില്‍ തലച്ചോര്‍ വികസിക്കുന്നതില്‍ വരുന്ന ചില വൈകല്യങ്ങളാണ് ഓട്ടിസം. തലച്ചോറിന്റെ ചില പ്രത്യേക മേഖലയില്‍ പ്രധാനമായും വൈകാരിക ആശയവിനിമയത്തിലും ഭാഷയിലൂടെ കൈമാറുന്ന ആശയങ്ങള്‍ മനസ്സിലാക്കുന്നതിലും വരുന്ന തകരാറ്.

സമാനമായ ചില ഘടകങ്ങളുണ്ടെങ്കിലും ഒന്നിനൊന്ന് വ്യത്യസ്തരാണ് ഓരോ ഓട്ടിസ്റ്റിക് വ്യക്തിയും. ചിലര്‍ കഴിവുള്ളവരാകുമ്പോള്‍ ചിലര്‍ അക്രമാസക്തരാകുന്നു. ചിലര്‍ മിണ്ടാതിരിക്കുമ്പോള്‍ ചിലര്‍ പാട്ടുകാരായി മാറുന്നു. മഴവില്ലിലെ നിറങ്ങളുടെ നിരപോലെ ഓട്ടിസ്റ്റിക് വ്യക്തികള്‍ വ്യത്യസ്തരായിരിക്കുന്നതു കൊണ്ടാണ് ഓട്ടിസത്തെ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) എന്ന് വിളിക്കുന്നത്. ഓട്ടിസ്റ്റിക്കായ കുട്ടിയെ വളര്‍ത്തുന്ന മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്നത് അഗ്നിപരീക്ഷണങ്ങളാണ്. ഈ പരീക്ഷണഘട്ടങ്ങളില്‍ സ്വയം ശക്തരാകാനും മറ്റുള്ളവര്‍ക്ക് ആശ്വാസമാകാനും ഓട്ടിസത്തെ അറിയുക മാത്രമാണ് മാര്‍ഗം.

വൈദ്യശാസ്ത്രത്തിന് ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമായി കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ലോകമെമ്പാടും അനവധി പരീക്ഷണങ്ങള്‍ ഇന്നും നടക്കുന്നുണ്ട്. മസ്തിഷ്‌കത്തില്‍ സംഭവിക്കുന്ന ചില വ്യതിയാനങ്ങളാണ് ഓട്ടിസം ഉണ്ടാകാന്‍ കാരണമായി പറയപ്പെടുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് മസ്തിഷ്‌കത്തില്‍ ഈ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നത് എന്നു ചോദിച്ചാല്‍ അതിന് ശരിയായ ഒരുത്തരം നല്‍കാന്‍ ശാസ്ത്ര ലോകത്തിന് ഇനിയും സാധിച്ചിട്ടില്ല.

ഗര്‍ഭാവസ്ഥയില്‍ മാതാവിന് ഉണ്ടാകുന്ന ചില രോഗങ്ങളും അമ്മയുടെ രോഗപ്രതിരോധ വ്യവസ്ഥയില്‍ ഉണ്ടാകുന്ന തകരാറുകളും ഓട്ടിസം ഉണ്ടാകാന്‍ കാരണമായി തീരാറുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ജനിതക കാരണങ്ങളാണ് ഓട്ടിസം ഉണ്ടാകാന്‍ കാരണമായി ചില വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക ജീന്‍ ആണ് ഓട്ടിസം ഉണ്ടാകാന്‍ കാരണമാകുന്നതെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 1970കളില്‍ മാത്രമാണ് ഓട്ടിസം പാരമ്പര്യ സിദ്ധമാണെന്ന അനുമാനം പ്രബലമായത്. 1977ല്‍ കൃത്യതയോടെ തെളിവുകളും ലഭിച്ചു. ഏതുരോഗവും പാരമ്പര്യവുമായി ബന്ധപ്പെട്ടതാണോ എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത് ഇരട്ടകളിലെ പഠനങ്ങളിലൂടെയാണ്. ഇത്തരം പഠനങ്ങളാണ് ഓട്ടിസം പാരമ്പര്യമായി തലമുറകളിലേക്ക് പകരപ്പെടുന്നു എന്ന സംശയങ്ങള്‍ക്ക് കരുത്തേകിയത്. ഇരട്ടകളില്‍ മാത്രമല്ല, ഓട്ടിസം കുഞ്ഞുങ്ങളുടെ കൂടപ്പിറപ്പുകളിലും ഓട്ടിസം കാണുന്നു എന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഓട്ടിസം ഒരു അമേരിക്കന്‍ പ്രതിഭാസമോ, യൂറോപ്യന്‍ പ്രതിഭാസമോ അല്ല. മറിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള സമ്പന്നരിലും, ദരിദ്രരിലും ഓട്ടിസം നമുക്ക് കാണാന്‍ കഴിയും. പെണ്‍കുട്ടികളേക്കാളും അഞ്ച് ഇരട്ടിയില്‍ കൂടുതലായി ആണ്‍കുട്ടികളില്‍ ഓട്ടിസം കാണപ്പെടുന്നു. പാരമ്പര്യമായി കാണുന്ന മസ്തിഷ്‌ക അസുഖങ്ങളില്‍ മുന്‍പന്തിയിലാണ് ഓട്ടിസം. പഠനങ്ങള്‍ തെളിയിക്കുന്ന മറ്റൊരു വസ്തുത ഉണ്ട്. മൂത്ത കുട്ടി ഓട്ടിസ്റ്റിക്കാണെങ്കില്‍, അതിനു താഴെയുള്ള കുട്ടിക്ക് ഓട്ടിസം വരാനുള്ള സാധ്യത ഏകദേശം 20% ആണ്.

ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വൈദ്യശാസ്ത്രത്തിന് ഇനിയും വ്യക്തമാകാത്തതുകൊണ്ട് ഓട്ടിസത്തിന്റെ ചികിത്സയും എളുപ്പമല്ല. മറ്റു രോഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന രക്തപരിശോധനയോ, എക്‌സറേയോ സ്‌കാനിങ്ങോ ഒന്നും തന്നെ ഓട്ടിസം നിര്‍ണ്ണയിക്കുവാന്‍ സഹായകമാവുകയില്ല. അതുകൊണ്ട് സ്വന്തം കുഞ്ഞിന് ഓട്ടിസം ഉണ്ടോ എന്നറിയാന്‍ മാതാപിതാക്കള്‍ ഓട്ടിസ്റ്റിക്കായ ഒരു കുട്ടി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ മനസ്സിലാക്കിയിരിക്കണം.

1. മണിക്കൂറുകളോളം ഒരോ രീതിയിലുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടുക. ഉദാഹരണമായി കസേരയിലിരുന്നുകൊണ്ട് മുന്നോട്ടും പുറകോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുക. കൈകള്‍ രണ്ടും തുടര്‍ച്ചയായി തപ്പുകൊട്ടിയിരിക്കുക തുടങ്ങിയവ.
2. കണ്ണിലേക്ക് നോക്കാതിരിക്കുക, അല്ലെങ്കില്‍ മുഖം നോക്കാതിരിക്കുക.
3. സംസാര ശേഷിയില്ലായ്മ അല്ലെങ്കില്‍ വൈകിയുള്ള സംസാരം.
4. ഒരേ വാക്കുകളോ വാചകങ്ങളോ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുക.
5. നിത്യജീവിതചര്യയില്‍ വരുന്ന വളരെ ചെറിയ മാറ്റങ്ങള്‍ പോലും പൊരുത്തപ്പെടാന്‍ പറ്റാതെ വരുക.
6. സമപ്രായക്കാരുമായുള്ള ചങ്ങാത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വരുക.
7. അച്ഛനമ്മമാരുടെ വിളികള്‍ക്ക് പ്രതികരിക്കാതിരിക്കുക.
8. സ്വന്തം പേര്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാതിരിക്കുക.
9. കളിപ്പാട്ടങ്ങള്‍ വെച്ച് കളിക്കുന്നതിനുപകരം ഒരേ നിരയില്‍ വെച്ചുകൊണ്ട് മണിക്കൂറുകളോളം കളിച്ചുകൊണ്ടിരിക്കുക.
10. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണമാകാം.
വൈദ്യശാസ്ത്രം പറയുന്നത് എത്രയും നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ കാര്യമായ പുരോഗതി നേടാന്‍ ഓട്ടിസ്റ്റിക്ക് കുട്ടികള്‍ക്ക് സാധിക്കുമെന്നാണ്.

ഓട്ടിസം ഒരാളുടെ മൂന്നു മേഖലകളെയാണ് പ്രധാനമായും ബാധിക്കുന്നത്:
1. സാമൂഹിക ബന്ധം
2. ആശയ വിനിമയം
3. സ്വഭാവവും പെരുമാറ്റവും

അവരവരെപ്പറ്റി വലിയ പിടിപാടില്ല ഓട്ടിസക്കാര്‍ക്ക്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാത്തതിനാല്‍ ഒറ്റപ്പെട്ടു പോവുകയാണിവര്‍. ചെറുപ്പത്തില്‍ തന്നെ കൂടെ കളിക്കുന്ന കുട്ടിയുടെ ആഹ്ലാദമോ, സങ്കടമോ, ദേഷ്യമോ ഒന്നും പിടികിട്ടാതെ പെരുമാറുന്നതിനാല്‍ ഇവരെ ആര്‍ക്കും വേണ്ട. അതുമൂലം തന്നിഷ്ടക്കാരും, അഹങ്കാരികളും, അലിവില്ലാത്തവരും ആയി മുദ്രകുത്തപ്പെട്ട് വെറുക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണിവര്‍.

മറ്റുള്ളവര്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ എങ്ങനെ പെരുമാറും, എന്തുചെയ്യാന്‍ പോകുന്നു എന്ന് വിഭാവനം ചെയ്യാന്‍ സാധിക്കുന്നവരാണ് നമ്മളെല്ലാം. ‘തിയറി ഓഫ് മൈന്‍ഡ്’ എന്ന് വിളിക്കുന്ന സഹജസ്വഭാവമാണ് സമൂഹപരമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാഹചര്യമൊരുക്കുന്നത്. ‘തിയറി ഓഫ് മൈന്‍ഡ്’ ഒരു സിദ്ധാന്തമല്ല, മറിച്ച് തലച്ചോറിന്റെ ഒരു നിലപാടാണത്. ‘തിയറി ഓഫ് മൈന്‍ഡ്’ ഓട്ടിസ്റ്റിക്ക് കുട്ടികളില്‍ വളരെ കുറവായിരിക്കും. അതുകൊണ്ടാണ് ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് സാമൂഹ്യബന്ധം സ്ഥാപിക്കാന്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.

സ്വതസിദ്ധമായ ഉള്‍വലിയല്‍ മൂലം ആഗ്രഹമുണ്ടെങ്കില്‍ പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ലൈംഗിക വികാരങ്ങള്‍ ഉണ്ടെങ്കിലും, ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രയാസമാണ്. ഓട്ടിസക്കാര്‍ വളരെ അപൂര്‍വ്വമായേ വിവാഹിതരാകാറുള്ളൂ.

ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ടാണ് ഒരു ഓട്ടിസ്റ്റിക് കുട്ടി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഓട്ടിസ്റ്റിക് കുട്ടി സംസാരിക്കാന്‍ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും.
മറ്റുള്ളവര്‍ എന്താണ് ഇവരോട് പറയുന്നത് എന്ന് മനസ്സിലാക്കുവാനുള്ള ശേഷി ഇവര്‍ക്കില്ല. ഓട്ടിസം കുട്ടികളുടെ പദസമ്പത്ത് വളരെ കുറവായിരിക്കും. ഒരു സാമൂഹ്യ സാഹചര്യത്തില്‍ എങ്ങനെ ഭാഷ പ്രയോഗിക്കണം എന്നുള്ള കഴിവും ഓട്ടിസം കുട്ടികളില്‍ കുറവായിട്ടാണ് കാണുന്നത്.

സംസാര വിമുഖരായ ഓട്ടിസ്റ്റിക്ക് കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍/ആവശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ വളരെ പ്രയാസം നേരിടും. ഇതിന് അവരെ പ്രാപ്തരാക്കാന്‍ ചില ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നത് നന്നായിരിക്കും. ഉദാഹരണമായി ഒരു ടാബോ, കമ്പ്യൂട്ടറോ അല്ലെങ്കില്‍ ഇതിനുള്ള പ്രോഗ്രാമുകള്‍ സെറ്റ് ചെയ്ത ഒരു മൊബൈല്‍ ഫോണോ മാത്രം മതിയാകും.

ഓട്ടിസ്റ്റിക്കായ കുട്ടികള്‍ അമിതമായ ശബ്ദങ്ങള്‍ക്കും വെളിച്ചത്തിനും സ്പര്‍ശനത്തിനും രുചിക്കും മണത്തിനും അമിതമായി പ്രതികരിക്കുന്നവരാണ്. ഇന്ദ്രിയാവബോധം ചില കുട്ടികളില്‍ വളരെ കൂടുതലായും(Hyper Sensitivity), ചില കുട്ടികളില്‍ വളരെ കുറഞ്ഞും (Hypo Sensitivity കാണപ്പെടുന്നു. 2013ലാണ് ഇന്ദ്രിയാവബോധം(Sensory issue) ഓട്ടിസത്തിന്റെ ഒരു ലക്ഷണമായി അമേരിക്കന്‍ മനോരോഗ സംഘടന കണക്കാക്കുവാന്‍ തുടങ്ങിയത്.

ഓട്ടിസ്റ്റിക്കായ പല കുട്ടികള്‍ക്കും ഉറക്കം ഒരു വലിയ പ്രശ്‌നമാണ്. ഇതിന് പ്രധാന കാരണം അവരിലുള്ള മെലാടോണിന്റെ (Melatone) കുറവാണ്. ചെറിയ തോതിലുള്ള മെലാടോണ്‍ അടങ്ങിയ മരുന്നുകള്‍ ഇവര്‍ക്ക് ഉറക്കം പ്രദാനം ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഓട്ടിസം കുട്ടികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും അനുബന്ധമായി കാണാറുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു പ്രശ്‌നമാണ് അപസ്മാരം. ഓട്ടിസം കുട്ടികളില്‍ ഏകദേശം ഇരുപത്തിയഞ്ച് ശതമാനത്തോളം കുട്ടികള്‍ക്ക് അപസ്മാരം അനുബന്ധമായി കണ്ടുവരുന്നു.

ഓട്ടിസംകുട്ടികളില്‍ കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനമാണ് ശ്രദ്ധക്കുറവും അമിത വികൃതിയും. അവര്‍ ഒരിടത്ത് അടങ്ങിയിരിക്കില്ല. അതുകൊണ്ടുതന്നെ പഠിപ്പിക്കാനോ ഒരു കാര്യം പരിശീലിപ്പിക്കാനോ വളരെ പ്രയാസമാണ്. അമിത വികൃതി കൂടാതെ യാതൊരു കാരണവുമില്ലാതെ ദേഷ്യം പിടിക്കുന്ന അവസ്ഥയും ഓട്ടിസം കുട്ടികളില്‍ ദൃശ്യമാകാറുണ്ട്. സാധനങ്ങള്‍ വലിച്ചെറിയുക, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ ശീലങ്ങളും ചില ഓട്ടിസം കുട്ടികളില്‍ നമുക്ക് കാണാന്‍ കഴിയും. ചില ഓട്ടിസം കുട്ടികളില്‍ കാണുന്ന മറ്റൊരു മാനസിക പ്രശ്‌നമാണ് സ്വയം മുറിവേല്‍പ്പിക്കുന്ന ശീലം. ഭിത്തിയില്‍ തലയടിച്ച് മുറിവേല്‍പ്പിക്കുക, കയ്യും കാലും കടിച്ച് മുറിവേല്‍പ്പിക്കുക എന്നിവ അതില്‍ ചിലതാണ്.

എത്രയും നേരത്തെ കണ്ടെത്തി പരിഹാരത്തിനുള്ള ചികിത്സകള്‍ തുടങ്ങലാണ് ഓട്ടിസത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ കാരണമാവുക. കുഞ്ഞിന് ഓട്ടിസമുണ്ടോയെന്ന് വളരെ നേരത്തെ അറിയാനുള്ള രണ്ട് മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണ്. ഏതൊരു അച്ഛനും അമ്മയും ഇതൊന്ന് പരീക്ഷിച്ച് നോക്കണം.

1. രണ്ട് മാസത്തിനും മൂന്നു മാസത്തിനുമിടയില്‍ അമ്മയെ തിരിച്ചറിഞ്ഞ്, ബന്ധുക്കളെ തിരിച്ചറിഞ്ഞ് ചിരിക്കുന്ന അവസ്ഥ (Social Smile) ഏതൊരു സാധാരണ കുഞ്ഞിലും കാണാം. എന്നാല്‍ ഓട്ടിസ്റ്റിക്കായ കുട്ടികള്‍ 3 മാസം കഴിഞ്ഞാലും അമ്മയേയും അച്ഛനെയും കണ്ടാല്‍ പോലും ചിരിക്കില്ല. മാത്രമല്ല, അമ്മയോ അച്ഛനോ എടുക്കാനായി വന്നാല്‍ പോലും യാതൊരു വൈകാരികതയും പ്രകടിപ്പിക്കില്ല. ഈ ഒരു നിര്‍വ്വികാരതയാണ് ഒരു പക്ഷേ ഓട്ടിസത്തിന്റെ ആദ്യത്തെ ലക്ഷണമായി കാണേണ്ടത്.

2. ആറ് മാസം പ്രായമുള്ള ഒരു കുട്ടിയെ വലിയൊരു കണ്ണാടിയുടെ മുമ്പില്‍ കൊണ്ടിരുത്തിയാല്‍ സ്വന്തം പ്രതിച്ഛായ മറ്റൊരു കുട്ടിയാണെന്ന് വിചാരിച്ച് ആ പ്രതിച്ഛായയെ കയറിപ്പിടിക്കാനായിരിക്കും ഒരു സാധാരണ കുട്ടി ശ്രമിക്കുക. പക്ഷെ ഓട്ടിസമുള്ള ഒരു കുട്ടിയില്‍ ഈ പരീക്ഷണം നടത്തിയാല്‍ അവനില്‍ യാതൊരു പ്രതികരണവും ഉണ്ടാകില്ല. അവന്‍ തലകുനിച്ച് താഴെ നോക്കിയിരിക്കും.

മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളിലും ഒരു സാധാരണ കുഞ്ഞിന്റെ വൈകാരികതയല്ല കുഞ്ഞ് പ്രകടിപ്പിക്കുന്നതെങ്കില്‍, ഉടന്‍ തന്നെ ഒരു ശിശുരോഗവിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.

ഒരു കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ചില സ്‌കെയിലുകള്‍ ഇന്ന് നിലവില്‍ ഉണ്ട്. Childhood Autism Rating Scale(CARS), Indian Scale for Assessment of Autism (ISAA) എന്നീ സ്‌കെയിലുകള്‍ ഉപയോഗിച്ച് ഒരു കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിട്ടപ്പെടുത്താന്‍ ഒരു വിദഗ്ദ്ധന് കഴിയും.

പലവിധ പരിമിതികള്‍ ഉള്ളതുപോലെ തന്നെ പലവിധ കഴിവുകളും ഓട്ടിസം വ്യക്തികള്‍ക്ക് ഉണ്ടാകാം. ഓട്ടിസം കുട്ടികളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ കണ്ടെത്താന്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പല കുട്ടികള്‍ക്കും സാമാന്യമായ കഴിവുകളായിരിക്കും ഉണ്ടായിരിക്കുക. അവയെ Splinter Skillsഎന്ന് പറയും. ഉദാഹരണമായി ചിത്രരചന, പാട്ടുപാടുക തുടങ്ങിയവ. അപൂര്‍വ്വം കുട്ടികള്‍ക്ക് ചില മേഖലകളില്‍ അപാരമായ കഴിവുകളുണ്ടാകാം (Savant Skills). ഉദാഹരണമായി സംഗീതം തീരെ പഠിച്ചിട്ടില്ലാത്ത കുട്ടി ഏതുപാട്ടു കേട്ടാലും രാഗമോ, താളമോ, ശ്രുതിയോ തെറ്റാതെ മനോഹരമായി പാടും. അതുപോലെ ചിത്രരചനയില്‍ അദ്വിതീയമായ കഴിവുകളുള്ള കുട്ടികള്‍ ഉണ്ട്. കണക്കില്‍ അപാരമായ സിദ്ധികള്‍ ഉള്ള ഓട്ടിസ്റ്റിക് കുട്ടികളും ഉണ്ട്. നമ്മുടെ സംസ്ഥാനത്തു തന്നെ അപാരമായ കഴിവുകളുള്ള ചില ഓട്ടിസ്റ്റിക് കുട്ടികളെ പരിചയപ്പെടാം.

1. അതുല്‍ ഫത്താഹ് (തിരുവനന്തപുരം).Incredible Book of Recordsന്റെ  Worlds Youngest Autistic Instrumentalist അവാര്‍ഡ് ജേതാവ്. തബല, ഡ്രംസ്, ഗിറ്റാര്‍, കീബോര്‍ഡ് എന്നിവ അനായാസമായി കൈകാര്യം ചെയ്യും.
2. മര്‍വാന്‍ മുനവ്വര്‍ (കാസര്‍ഗോഡ്). മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഗാനങ്ങള്‍ നന്നായി പാടും. ഇരുപതോളം ഇസ്ലാമിക പണ്ഡിതരുടെ പാരായണ രീതികള്‍ അനുകരിക്കും. ഖുര്‍ആനിലെ ഏതെങ്കിലും വരികള്‍ പാരായണം ചെയ്ത് കേള്‍പ്പിച്ചാല്‍ അതിന്റെ അദ്ധ്യായത്തിന്റെ പേരും പേജ് നമ്പറും പറയും.
3. ബാസില്‍ ജോസഫ് വര്‍ഗ്ഗീസ് (എറണാകുളം). ചിത്രരചനയില്‍ അതിനിപുണന്‍.
4. ശ്രീപാര്‍വ്വതി (തിരുവനന്തപുരം). പാട്ടുപാടാനും, പാട്ട് എഴുതാനും, സംഗീതസംവിധാനം ചെയ്യാനുമുള്ള കഴിവ്. പിയാനോ പഠിച്ചിട്ടില്ലെങ്കിലും നന്നായി വായിക്കും. ഏതു പാട്ടുകേട്ടാലും അതിന്റെ രാഗം പറയും.
5. കേദാര്‍നാഥ് (കോഴിക്കോട്). തബലയിലെ അതുല്യപ്രതിഭ. വെറും 52 ദിവസത്തെ ശിക്ഷണത്തിനുശേഷം പതികാലത്തോടു കൂടി തിമിലയില്‍ അരങ്ങേറ്റം. ഇപ്പോള്‍ പ്രഗല്‍ഭരായ പഞ്ചവാദ്യകലാകാരന്മാര്‍ക്കൊപ്പം നിന്ന് തിമിലയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നു.
6. നിരഞ്ജന്‍ (പാലക്കാട്). ഹിന്ദുസ്ഥാനി ഭജന്‍സ്, ഗസലുകള്‍, ഹിന്ദുസ്ഥാനി അടിസ്ഥാനമാക്കിയ ചലച്ചിത്രഗാനങ്ങള്‍ എന്നിവയുടെ പ്രോഗ്രാം ചെയ്തുവരുന്നു. ഇതിനോടകം തന്നെ 4 സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങി.

ഈ സന്ദര്‍ഭത്തില്‍ എല്ലാ മാതാപിതാക്കളും ഓര്‍ത്തിരിക്കേണ്ട ഒരു വസ്തുതയുണ്ട്. എല്ലാ ഓട്ടിസം കുട്ടികളിലും അപാരമായ കഴിവുകള്‍ കാണില്ല. 10 ശതമാനത്തില്‍ താഴെയുള്ള കുട്ടികളില്‍ മാത്രേമ ഈ സവിശേഷ കഴിവുകള്‍ ദൃശ്യമാവാറുള്ളൂ. അത്തരം കഴിവുകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയേണ്ടതും എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കി പരിപോഷിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഓട്ടിസ്റ്റിക് കുട്ടികള്‍ ജീവിതാവസാനം വരെ ഓട്ടിസ്റ്റിക്കായിട്ടു തന്നെ നിലനില്‍ക്കും.

സ്വന്തം കുഞ്ഞിന് ഓട്ടിസമാണെന്ന് തിരിച്ചറിയുമ്പോള്‍ മാതാപിതാക്കളില്‍ ഉണ്ടാകുന്ന ഞെട്ടല്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മാതാപിതാക്കള്‍ ഒരിക്കലും ധൈര്യവും ക്ഷമയും ആത്മവിശ്വാസവും കൈവെടിയരുത്. എത്രയും നേരത്തെ കണ്ടെത്തിയാല്‍ വിവിധ രംഗങ്ങളിലെ വിദഗധരുടെ (ന്യൂറോളജിസ്റ്റ്, ഡവലപ്‌മെന്റല്‍ പീഡിയാട്രീഷന്‍, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഒക്കുപ്പേഷനല്‍ തെറാപ്പിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്) കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓട്ടിസത്തെ ഒരു വലിയ പരിധി വരെ മറികടക്കാന്‍ കഴിയും.

2030 ആകുമ്പോഴേക്കും എല്ലാ മേഖലയിലുമുള്ള ഓട്ടിസ്റ്റിക് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് യു.എന്‍. ലക്ഷ്യമിടുന്നത്. ഓട്ടിസത്തിന്റെ തീം ആയി രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന നിറം നീലയാണ്. ഏപ്രില്‍ 2ന് നീലവസ്ത്രങ്ങള്‍ അണിഞ്ഞ് ഓട്ടിസ്റ്റിക് വ്യക്തികള്‍ക്ക് മാനസിക പിന്തുണ നല്‍കാനാണ് യു.എന്‍. നിര്‍ദ്ദേശം. വസ്ത്രങ്ങള്‍ക്കുപുറമെ വീടുകളില്‍ നീല ബള്‍ബുകള്‍ തെളിയിക്കുക, സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചറുകള്‍ നീല നിറത്തിലാക്കുക, നീല വസ്ത്രങ്ങള്‍ അണിഞ്ഞ സെല്‍ഫികള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക തുടങ്ങി വിവിധ തരത്തിലാണ് ലോകം ഓട്ടിസ്റ്റിക്കായ കുട്ടികള്‍ക്ക് പിന്തുണ അറിയിക്കുന്നത്.

മാത്രവുമല്ല എല്ലാ വര്‍ഷവും ഏപ്രില്‍ രണ്ട് യു.എന്‍. നിര്‍ദ്ദേശപ്രകാരം ഓട്ടിസം ബോധവല്‍ക്കരണദിനമായി ആചരിക്കപ്പെടുന്നു. 2008 മുതല്‍ക്കാണ് ഏപ്രില്‍ 2 ഓട്ടിസം ദിനമായി ആചരിക്കപ്പെടാന്‍ തുടങ്ങിയത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റിനിര്‍ത്തുന്നത് തടയുക, അവര്‍ക്കും മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്ന അവകാശങ്ങളും പരിഗണനയും ലഭ്യമാക്കുക, ഓട്ടിസ്റ്റിക്കായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഓട്ടിസത്തെക്കുറിച്ച് പൂര്‍ണ്ണബോധവത്ക്കരണം നല്‍കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങള്‍. ഓട്ടിസം ബാധിതര്‍ പലയിടത്തും മാറ്റിനിര്‍ത്തപ്പെടുന്നു. വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണെങ്കിലും സമൂഹത്തില്‍ നേരിടുന്ന അസമത്വം അവരെ വേട്ടയാടുന്നു.

പരിമിതികളുള്ളവരെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയല്ല വേണ്ടത്. പരിമിതികളോടെ അവരെ സാമൂഹികമായി ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ചെറിയ തോതില്‍ ഓട്ടിസമുള്ളവരേയും അപാരമായ കഴിവുകള്‍ ഉള്ളവരേയും അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ജോലികള്‍ നല്‍കി നമുക്ക് സഹായിക്കാം. അവരുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍ അലോസരമായി കരുതാതെ അതിനോട് പൊരുത്തപ്പെട്ട് പെരുമാറാന്‍ സമൂഹത്തിന് സാധിക്കണം.

(സക്ഷമ കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)

 

Tags: Autism
Share4TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies