മണ്‍റോയെ വിശുദ്ധനും മികച്ച ഭരണാധികാരിയുമൊക്കെയായി വാഴ്ത്തുന്ന പല പുസ്തകങ്ങളും ഇവിടെ പ്രചാരത്തിലുണ്ടെങ്കിലും മണ്‍റോ സത്യത്തില്‍ ഒരു ക്ഷുദ്ര ബുദ്ധിക്കാരനും സാഹചര്യങ്ങളെ മനസ്സാക്ഷിയില്ലാതെ ചൂഷണം ചെയ്യുന്നതില്‍ വിരുതനുമാണെന്ന് കാണാം. ലക്ഷ്മിഭായി എന്ന കൗമാരക്കാരിയെ രാജ്ഞിയാക്കി റാണി ലക്ഷ്മിഭായ് ആക്കുമ്പോള്‍ മണ്‍റോക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ആഗ്രഹിച്ചതിനപ്പുറവും നേടിയിട്ടാണ് മണ്‍റോ ഇവിടം വിട്ടത്.
മണ്‍റോ വരുത്തിയ ഒരു പരിഷ്‌ക്കാരത്തിനും ലക്ഷ്മിഭായ് റാണി എതിര് നിന്നില്ല. കാരണം കുട്ടിയായ അവര്‍ക്ക് ഭരണകാര്യങ്ങളില്‍ കാര്യമായ അറിവുണ്ടായിരുന്നില്ല. അവര്‍ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കുവാനും ഭരിക്കുവാനും കഴിവുണ്ടായിരുന്നെങ്കില്‍ മണ്‍റോ അവരെ റാണി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കില്ലായിരുന്നു. ഒരു പാവക്കുട്ടിയെയെന്ന പോലെ സായിപ്പ് ഈ കൊച്ചുറാണിയെ കൈകാര്യം ചെയ്തു. ലക്ഷ്മിഭായിയുടെ സമ്മാനമെന്ന പേരിലും മണ്‍റോ തിരുവിതാംകൂറിനെ കൊള്ളയടിച്ചു. ഈ കൊള്ളകളുടെ എല്ലാം ഗുണഭോക്താവ് പ്രൊട്ടസ്റ്റന്റ് സഭയും കൂട്ടരുമായിരുന്നു.
തിരുവിതാംകൂറില്‍ നിന്ന് സായിപ്പിന് കരാര്‍ പ്രകാരം കിട്ടേണ്ടതായ കപ്പവും കുടിശ്ശികയും പിഴയും പിഴപ്പലിശയുമെല്ലാം ദേവസ്വം ക്ഷേത്രസ്വത്തുക്കളില്‍ നിന്ന് പിടിച്ചെടുത്ത ഇദ്ദേഹം മിച്ചം വന്ന തുക ക്ഷേത്രങ്ങള്‍ക്ക് തിരികെ നല്‍കാതെ പൊതു ഖജനാവിലേക്ക് മുതല്‍ക്കൂട്ടി. ദിവാന്‍ മുതല്‍ ശിപായി വരെയുള്ള എല്ലാ തസ്തികകളിലും മണ്‍റോ യഥേഷ്ടം നിയമനങ്ങള്‍ നടത്തി. നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത മണ്‍റോക്ക് ഇഷ്ടപ്പെടുക എന്നത് മാത്രമായിരുന്നു. തിരുവിതാംകൂറിന്റെ വരവും ചിലവും സായിപ്പ് തന്നെ തീരുമാനിക്കുന്ന ആ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ രാജ്യം സായിപ്പിന് കപ്പം നല്‍കിയപ്പോള്‍ കണക്ക് തെറ്റി കമ്പനിക്ക് 21200 രൂപ നല്‍കിയത് മണ്‍റോ കണ്ടുപിടിക്കുകയുണ്ടായി (യത്രേ). ‘സത്യസന്ധനായ’ മണ്‍റോ ഈ തുക തിരുവിതാംകൂറിന് നല്‍കുവാന്‍ തയ്യാറായപ്പോള്‍ റാണി ലക്ഷ്മിഭായ് ഇടപെട്ട് ആ തുക കോട്ടയം സെമിനാരിയുടെ നിര്‍മാണ ചിലവിലേക്കായി മണ്‍റോക്ക് നല്‍കുകയും ചെയ്ത ഒരു ചരിത്രവുമുണ്ട്. താന്‍ വളരെ സത്യസന്ധനാണെന്ന് റാണിയേയും തിരുവിതാംകൂറിനെയും ബോധ്യപ്പെടുത്തുവാന്‍ കുശാഗ്ര ബുദ്ധിമാനായ മണ്‍റോ നടത്തിയ ഒരു നാടകമാകാനുള്ള സാധ്യതയും തള്ളിക്കളയുവാനാകില്ല.
കോട്ടയം സെമിനാരിക്ക് വേണ്ടി തിരുവിതാംകൂറിന്റെ പൊതുപണം മണ്‍റോക്ക് നല്‍കിക്കൊണ്ട് റാണി എഴുതിയ കത്ത് ചരിത്ര രേഖയാണ് – മണ്‍റോ എഴുതി തയ്യാറാക്കി റാണിയെക്കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിച്ച് റാണിയുടെതാക്കി മാറ്റിയ ഒരു കത്തായിട്ട് ഇതിനെ കാണാവുന്നതാണ്. ലോക പരിചയമോ അനുഭവജ്ഞാനമോ എന്തിനധികം സ്വന്തം രാജ്യം തന്നെ മുഴുവനായോ കണ്ടിട്ടില്ലാത്ത കൗമാരവും കുട്ടിത്തവും പിന്നിട്ടിട്ടില്ലാത്ത ലക്ഷ്മിഭായ് മണ്‍റോക്ക് എഴുതിയ കത്ത് തന്നെ മണ്‍റോയിലെ ക്ഷുദ്ര ബുദ്ധിക്കാരന്റെ സൃഷ്ടിയാണ്. ആ കത്ത് ഇവിടെ പൂര്‍ണമായി എഴുതുന്നില്ല. അതിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. ‘ഈ വക രൂപ പണ്ടാര വകക്ക് വരുവാനുള്ളതായിരുന്നാല്‍ പണ്ടാര വകക്ക് ഒടുക്കണമെന്ന് കര്‍ണ്ണലിന് അപേക്ഷയായിരിക്കുന്നതിനാല്‍ ഈ വക രൂപ കോട്ടയത്ത് സെമിനാരിയില്‍ ചെലവ് നടപ്പാനുള്ള വകയ്ക്ക് നമുക്ക് മനസ്സില്‍ പ്രകാരം കൊടുത്താല്‍ രാജ്യത്തുള്ള നമ്മുടെ പേര് അഭിവൃദ്ധിപ്പെട്ടതായിട്ടു വന്നു കംപനിയാരുടെ സ്‌നെഹവും അധികമായി ഉണ്ടായിരിക്കുമെന്നും – – – – – – – കംപനിയാരുടെ സ്‌നെഹം മെലും പൂര്‍ണമായിട്ട് വരണമെന്നും – – – – – – ‘ ഇങ്ങനെ പോകുന്നു കൊല്ലവര്‍ഷം 993- കുംഭമാസം 28ന് എഴുതിയ ആ കത്ത്. കത്തിന്റെ ചുരുക്കം ഇതാണ്. തിരുവിതാംകൂറിലെ ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട പണം എടുത്ത് കോട്ടയത്തെ സെമിനാരിക്ക് നല്‍കിയാല്‍ രാജ്യത്തുള്ള റാണിയുടെ പേര് അഭിവൃദ്ധിപ്പെടുമെന്നും കമ്പനിയുടെ അധിക സ്‌നേഹം കിട്ടുമെന്നും റാണിയെ വിശ്വസിപ്പിക്കുന്നതില്‍ മണ്‍റോ വിജയിച്ചു. തിരുവിതാംകൂറിലെ ജനങ്ങള്‍ നികുതിഭാരം മൂലം സാമ്പത്തിക ബുദ്ധിമുട്ടില്‍ കഷ്ടപ്പെടുമ്പോഴായിരുന്നു മണ്‍റോയുടെ ഈ മുതലെടുപ്പെന്ന് ഓര്‍ക്കണം. ഇങ്ങനെ തിരുവിതാംകൂറിന്റെ പൊതു പണം എടുത്ത് 1813 ല്‍ കോട്ടയത്ത് സെമിനാരി പണി തുടങ്ങി. 1815 മാര്‍ച്ചില്‍ അദ്ധ്യായനം ആരംഭിച്ച ഈ സെമിനാരിക്കാകട്ടെ റാണിയുടെ അംഗീകാരത്തോടെയാണെന്ന മട്ടില്‍ മണ്‍റോ കരം ഒഴിവാക്കി കൊടുക്കുകയും ചെയ്തു.1815ല്‍ റാണി ലക്ഷ്മിഭായ് അന്തരിച്ചു. പകരം റാണിയായി വന്നത് വെറും 13 വയസ്സ് മാത്രം പ്രായമുള്ള പാര്‍വതി ഭായിയായിരുന്നു. ഈ റാണിയും മണ്‍റോയുടെ തന്നെ കണ്ടുപിടുത്തമായിരുന്നു.
ഈ രീതിയിലായിരുന്നു മണ്‍റോ തിരുവിതാംകൂറിനെ കൈകാര്യം ചെയ്തിരുന്നത്. മണ്‍റോ തീരുമാനിക്കുന്ന ആള്‍ക്കായിരുന്നു രാജ സിംഹാസനമെന്ന് ചുരുക്കം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പിന്തുടര്‍ച്ചാ രീതികളേയോ കീഴ്‌വഴക്കങ്ങളെയോ സായിപ്പ് മാനിച്ചില്ല. മണ്‍റോ തിരുവിതാംകൂര്‍ വിടുമ്പോഴേക്കും തിരുവിതാംകൂറിന്റെ ഒട്ടേറെ കണ്ണായ സ്ഥലങ്ങളും പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയും തിരുവിതാംകൂറിന് എന്നന്നേക്കുമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. ഇതില്‍ സുപ്രധാനമായവയില്‍ ഒന്നാണ് കൊല്ലം കായലില്‍ കല്ലടയിലുള്ള തുരുത്ത്. ഇത് മണ്‍റോ തുരുത്തെന്ന് പിന്നീട് അറിയപ്പെട്ടു. 4646 പറ നിലവും 371 ഏക്കര്‍ പുരയിടവും വരുന്ന വിശാലമായ ഒരു ദ്വീപായിരുന്നു ഇത്. കൂടാതെ കൊച്ചിയിലെയും തിരുവിതാംകൂറിലെയും കണ്ണായ സ്ഥലങ്ങളെല്ലാം ക്രൈസ്തവ സഭകളുടെ കൈകളിലേക്ക് പോകുവാനും തുടങ്ങി. മണ്‍റോ പ്രവര്‍ത്തിച്ചത് മുഴുവന്‍ തന്റെ മതത്തിന് വേണ്ടി മാത്രമായിരുന്നു.
ക്ഷേത്ര സ്വത്തുക്കളെ അന്യാധീനപ്പെടുത്തലും തന്റെ പള്ളികള്‍ക്ക് സ്ഥലം കണ്ടെത്തലും മണ്‍റോയുടെ പ്രധാന ലക്ഷ്യമായിരുന്നു. സര്‍ക്കാരിന്റെ ഒരു എഴുത്തുകുത്തും താനറിയാതെ നടത്തരുതെന്ന് മണ്‍റോ ഉത്തരവിട്ടു.ഈ ഉത്തരവ് രാജാവിനും ബാധകമായിരുന്നു. കൂടാതെ കോടതി കാര്യങ്ങളില്‍ മണ്‍റോ അടക്കം 5 പേരുള്ള അപ്പീല്‍ കോടതിയും തിരുവനന്തപുരത്ത് ഉണ്ടാക്കി. ചട്ടവരിയോലകള്‍ എന്ന പേരില്‍ ഒരു നിയമസംഹിത ഉണ്ടാക്കി ഈ നിയമത്തില്‍ മിഷണറിമാര്‍ക്ക് മേഞ്ഞുനടക്കാനുള്ള എല്ലാ പഴുതുകളും ഉണ്ടായിരുന്നു. ചുരുക്കത്തില്‍ രാജ്യാധികാരവും കോടതിയും എല്ലാം മണ്‍റോ തന്നെയായി. തെക്കന്‍ തിരുവിതാംകൂറില്‍ നാഗര്‍കോവിലില്‍ ലണ്ടന്‍ മിഷണറി സൊസൈറ്റിക്കും (എല്‍.എം.എസ്) ആലപ്പുഴയിലും കോട്ടയത്തും ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്കും (സി.എം.എസ്) ഇഷ്ടംപോലെ സ്ഥലവും ധനസഹായവും മണ്‍റോ നല്‍കി. പള്ളികള്‍ക്ക് സ്ഥലവും സൗജന്യമായി തടികളും നല്‍കി. ഇതെല്ലാം അന്ന് കേവലം 13 വയസ്സ് മാത്രമുണ്ടായിരുന്ന പാവാടക്കാരിയായ ഗൗരി പാര്‍വതി ഭായ് സ്വമനസ്സാലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നല്‍കിയെന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരും ഇത് കോപ്പിയടിച്ച നാടന്‍ ചരിത്രകാരന്മാരും പാഠപുസ്തകമായി വരെ നമ്മുടെ രാജ്യത്ത് പഠിപ്പിക്കുന്നത്.
തട്ടിയെടുക്കുന്ന മുതലുകളെല്ലാം ഇഷ്ടദാനം കിട്ടിയതെന്ന് പറയുവാനായിരുന്നു സായിപ്പിന് എന്നും ഇഷ്ടം. അവര്‍ തന്നെയാണല്ലോ ചരിത്രം രചിക്കുന്നത്. 13 വയസ്സുള്ള പാര്‍വതി ഭായ് ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് 21, 200 രൂപയും സാല്‍വേഷന്‍ ആര്‍മി എന്ന മറ്റൊരു മിഷണറി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബംഗ്ലാവും 5000 രൂപയും സംഭാവന നല്‍കി. ഇത് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരുവിതാംകൂറിന്റെ അംഗീകാരമായിട്ടാണ് പ്രൊട്ടസ്റ്റന്റ് സഭ ചരിത്രകാരന്മാര്‍ പറയുന്നത്. കൊട്ടാരം വിട്ട് പുറത്ത് പോകാത്ത, ബാല്യം പിന്നിട്ടിട്ടില്ലാത്ത 13 വയസ്സുള്ള ഒരു ഹിന്ദു പെണ്‍കുട്ടിക്ക് എന്ത് സാല്‍വേഷന്‍ ആര്‍മി, എന്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി എന്നെങ്കിലും ചിന്തിക്കുവാനുള്ള ചരിത്രബോധം ഭാരതത്തില്‍ ചരിത്ര പുസ്തകങ്ങള്‍ രചിക്കുന്നവര്‍ കാണിക്കേണ്ടതായിരുന്നു. ഇന്നത്തെ കാലഗണന അനുസരിച്ച് നോക്കിയാല്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുവാന്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ രാജസിംഹാസനത്തില്‍ ഇരുത്തി രാജ്യത്തിന്റെ സ്വത്തുക്കള്‍ ഒന്നൊന്നായി തട്ടിയെടുക്കുകയായിരുന്നു സായിപ്പും സംഘവും എന്ന് കാണാം.1818 ലാണ് മണ്‍റോ തിരുവിതാംകുര്‍ വിട്ട് മുഴുവന്‍ സമയ മത പ്രവര്‍ത്തന ത്തിനായി പോകുന്നത്.
വേലുത്തമ്പി ദളവയുടെ മരണശേഷം ബ്രിട്ടീഷ് ഭരണാധിപന്മാര്‍ക്ക് തദ്ദേശീയരില്‍ നിന്ന് കാര്യമായ ഒരു വെല്ലുവിളിയും നേരിടേണ്ടിവന്നില്ല. കൊച്ച് പെണ്‍കുട്ടികളെ വാഴിച്ച് അവര്‍ ഒരു കാലഘട്ടം യഥേഷ്ടം ഭരിച്ചു. 1809 മാര്‍ച്ച് മാസത്തിലായിരുന്നു വേലുത്തമ്പിയുടെ മരണം. അതേ വര്‍ഷം മാര്‍ച്ച് 12-നായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികളെ വെല്ലുവിളിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യാ വൈകുണ്ഠസ്വാമികളുടെ ജനനവും. വൈദേശിക മതപരിവര്‍ത്തന സംഘങ്ങള്‍ക്കെതിരെ ആശയപരമായ ചെറുത്തുനില്‍പ്പും ഒപ്പം തന്നെ പ്രത്യക്ഷ സമരങ്ങളും നടത്തിയ ഋഷിയായ പരിഷ്‌കര്‍ത്താവായിരുന്നു അയ്യാ വൈകുണ്ഠസ്വാമികള്‍. യൂറോപ്പിലോ മറ്റോ ആണ് ജനിച്ചിരുന്നതെങ്കില്‍ യേശുക്രിസ്തുവിന് സമാനമായി ഇദ്ദേഹം ഉയര്‍ത്തപ്പെടുമായിരുന്നു. മാനവികതയില്‍ ഊന്നിയ ഒരുപാട് നൂതന ദര്‍ശനങ്ങള്‍ ഇദ്ദേഹം ലോകത്തിന് നല്‍കി. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് ഇദ്ദേഹം എല്ലാം തികഞ്ഞ ഒരു ദൈവമാണ്. ഇദ്ദേഹത്തിന്റെ ജീവിത ചരിത്രം അല്‍ഭുതങ്ങളുടെയും അതിശയങ്ങളുടെയും ഒരു നിലവറയാണ്. ഇദ്ദേഹത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുവാന്‍ ബ്രിട്ടീഷുകാരും ക്രൈസ്തവ സഭകളും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി പണിയെടുത്തിട്ടും ഫലമുണ്ടായില്ലായെന്നുള്ളത് ഈ ദര്‍ശനങ്ങളുടെ കരുത്താണ് കാണിക്കുന്നത്.
വൈകുണ്ഠ സ്വാമിയുടെ ജനനം തെക്കന്‍ തിരുവിതാംകൂറിലെ താമരക്കുളത്താണ്. മുത്തുക്കുട്ടി എന്നായിരുന്നു കുട്ടിക്ക് മാതാപിതാക്കള്‍ നാമകരണം ചെയ്തത്. തിരുവിതാംകൂറിനെ മതപരിവര്‍ത്തനത്തിന്റെ പരീക്ഷണ ശാലയാക്കി കേണല്‍ മെക്കാളെയും മണ്‍റോയും വിളവെടുപ്പ് ഊര്‍ജ്ജിതമാക്കുന്ന സമയം. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഓരോ കപ്പലിലും മിഷണറിമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടം. തിരുവിതാംകൂറാണെങ്കില്‍ എല്ലാം തികഞ്ഞ മേച്ചില്‍പ്പുറം.
ലോകത്തില്‍ എല്ലായിടത്തുമെന്ന പോലെ തിരുവിതാംകൂറിലും മനുഷ്യര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പങ്ങളുണ്ടായിരുന്നു. വലിയവന്‍ ചെറിയവനെ ചൂഷണം ചെയ്യുന്ന അവസ്ഥ. അടിമസമ്പ്രദായം, സാമ്പത്തിക അസമത്വം എന്നിങ്ങനെ എല്ലാം. ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ടമെന്ന് പറയുന്ന അമേരിക്കയിലും യൂറോപ്പില്‍ പോലും അക്കാലത്തും ഇതൊക്കെയുണ്ടായിരുന്നു. ഇതില്‍ എല്ലാം എല്ലാ ക്രൈസ്തവ സഭകള്‍ക്കും പങ്കുണ്ടായിരുന്നു.
ഇന്ത്യയില്‍ ജാതിവിവേചനത്തിനും ചൂഷണത്തിനുമെതിരെ യുദ്ധം ചെയ്യുന്നവരെന്ന് സ്വയം ചരിത്രം എഴുതി പ്രചരിപ്പിച്ച ആംഗ്ലിക്കന്‍ ചര്‍ച്ച് സൊസൈറ്റി അടക്കമുള്ള സഭകള്‍ അടിമക്കച്ചവടത്തിന്റെ ആശാന്‍മാരായിരുന്നു. ആചാര്യ അയ്യങ്കാളി എന്ന പുസ്തകത്തില്‍ ടി.എ.മാത്യൂസ് എഴുതുന്നു. ഇംഗ്ലണ്ടില്‍ അടിമവ്യാപാരികള്‍ മാത്രമല്ല അടിമത്ത സമ്പ്രദായത്തിലൂടെ ധനം ആര്‍ജിച്ചിരുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സുവിശേഷം എത്തിക്കുവാന്‍ വേണ്ടി ലണ്ടനില്‍ രൂപം കൊടുത്ത ആംഗ്ലിക്കന്‍ ചര്‍ച്ച് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ വെസ്റ്റ് ഇന്‍ഡീസിലുണ്ടായിരുന്ന കരിമ്പ് പാടങ്ങളില്‍ പണിയെടുത്തിരുന്നത് ആഫ്രിക്കന്‍ അടിമകളാണ്. ഈ അടിമകളുടെ നെഞ്ചിന് താഴെ പഴുത്ത ഇരുമ്പ് കൊണ്ട് SOCIETY എന്ന് ചാപ്പ കുത്തിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് 1834 ല്‍ പാസ്സാക്കിയ നിയമപ്രകാരം അടിമ സമ്പ്രദായം ഇല്ലായ്മ ചെയ്യപ്പെട്ടു. വില കൊടുത്ത് വാങ്ങിയ അടിമകളെ മോചിപ്പിക്കുന്നതിന് മുതലാളിക്ക് ബ്രിട്ടീഷ് ഗവണ്മെന്റ് നഷ്ടപരിഹാരം കൊടുക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതനുസരിച്ച് സൊസൈറ്റിയിലെ 665 അടിമകളെ മോചിപ്പിക്കുവാന്‍ എക്സ്റ്ററിലെ ബിഷപ്പ് നഷ്ടപരിഹാരം വാങ്ങിയതായി കാണുന്നു. 2006 ല്‍ കൂടിയ ആംഗ്ലിക്കന്‍ ചര്‍ച്ചകളുടെ ജനറല്‍ സിനഡില്‍ സൗത്ത്വര്‍ക്ക് ബിഷപ്പ് തോമസ് ബട്ട്‌ലര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെ മൂലക്കല്ല് അടിമവ്യാപാരത്തിലൂടെ ലഭിച്ച ലാഭം ആയിരുന്നു.അടിമ വ്യാപാരം മാത്രമല്ല ഇംഗ്ലീഷ് -അമേരിക്കന്‍ തലപ്പത്ത് സമ്പത്ത് കുമിഞ്ഞുകൂടാന്‍ കാരണമായത്. കൂലിച്ചെലവില്ലാതെ അടിമകളെ കൊണ്ട് പണിയെടുപ്പിച്ച് ലോകമെമ്പാടും അവര്‍ ആരംഭിച്ച കാപ്പി, പരുത്തി, പഞ്ചസാര, പുകയില വ്യവസായങ്ങളും ഇംഗ്ലീഷ് സമ്പദ് വ്യവസ്ഥയുടെ മൂലക്കല്ലായി.
എന്നാല്‍ ഇവിടെ ചരിത്രം സൃഷ്ടിച്ച വിദേശികള്‍ ദാരിദ്ര്യവും കഷ്ടപ്പാടും മനുഷ്യര്‍ തമ്മിലുള്ള അസമത്വവും ഇന്ത്യയില്‍ മാത്രമേ ഉള്ളൂവെന്ന് അടിവരയിട്ട് പറഞ്ഞ് ചരിത്രരചന നടത്തി.അവ പാഠപുസ്തകമാക്കി നമ്മെ പഠിപ്പിച്ചു. ഈ രാജ്യവും ഇവിടത്തെ സംസ്‌കാരവും വളരെ മോശമാണെന്നും തങ്ങള്‍ വന്നിട്ടാണ് നവോത്ഥാനം നടത്തിയതെന്നും ബ്രിട്ടീഷുകാരും അവരുടെ പാദസേവകരും എഴുതി വെച്ചു.അതിന്മേല്‍ നിന്നിട്ടാണ് നാടന്‍ ചരിത്രകാരന്മാര്‍ ചരിത്രരചന നടത്തി കഞ്ഞി കുടിച്ചത്.
മഹാത്മാക്കള്‍ ആരാധിക്കപ്പെടുമ്പോള്‍ ദൈവങ്ങളാകുന്നു. ദൈവങ്ങള്‍ സാധാരണ മനുഷ്യര്‍ക്ക് ഇല്ലാത്ത അസാധാരണ കാര്യങ്ങള്‍ ചെയ്യുന്നവരും അസാധാരണ കഴിവുകള്‍ ഉള്ളവരും ഇതിലൂടെ അല്‍ഭുതങ്ങള്‍ ചെയ്യുന്നവരുമാണ്. അമാനുഷികതയാണ് ദൈവങ്ങളുടെ ഒരു ലക്ഷണം.
നവോത്ഥാന നായകരുടെ നായകന്‍ എന്ന് എല്ലാ അര്‍ത്ഥത്തിലും വിളിക്കാവുന്ന ഒരു ചരിത്ര പുരുഷനായിരുന്നു അയ്യാ വൈകുണ്ഠസ്വാമികള്‍. അയ്യാ വൈകുണ്ഠസ്വാമികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ദൈവമായി ആരാധിക്കപ്പെട്ടിരുന്നു. സ്വാമികളുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് അമാനുഷികമായ ഒരുപാട് സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട്.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ ജില്ലകളിലും നാടാര്‍ സമൂഹത്തിന് സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലുമാണ് വൈകുണ്ഠസ്വാമികളുടെ ആത്മീയ സാന്നിദ്ധ്യം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹം അര്‍ഹിക്കുന്ന രീതിയിലുള്ള ഒരു അംഗീകാരം ദക്ഷിണേന്ത്യയില്‍ മത്രമല്ല കേരളത്തില്‍പ്പോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്. കേരളത്തില്‍ തന്നെ വടക്കോട്ട് പോകുംതോറും വൈകുണ്ഠസ്വാമികള്‍ അപരിചിതനാകുന്നുവെന്നതാണ് അനുഭവ സത്യം.
ഇതിന് കാരണം വൈകുണ്ഠസ്വാമിയിലെ ആത്മീയ പ്രഭാവത്തെയും നവോത്ഥാന നായകനെയും സമൂഹത്തില്‍ പ്രസരിപ്പിക്കേണ്ട നാടാര്‍വിഭാഗത്തില്‍ വലിയൊരു ഭാഗം വൈദേശിക ശക്തികളുടെ മോഹവലയത്തില്‍പ്പെട്ട് മതം മാറി ക്രിസ്ത്യാനിയായി എന്നുള്ളതാണ്. സഭകള്‍ സ്വാമികളെ കണ്ടത് ശത്രുവായിട്ടായിരുന്നു. വൈകുണ്ഠസ്വാമി ജീവിച്ചിരുന്ന കാലത്ത് തന്നെ സ്വാമികളെ സഭക്കാര്‍ വിളിച്ചിരുന്നത് സാത്താന്‍ എന്നാണ്.
(തുടരും)