ദുര്‍ബലമായ നാട്ടുരാജ്യങ്ങള്‍ സായിപ്പിന്റെ സാമാജ്യത്വ വികസനത്തിന് അത്യാവശ്യമായ ഒന്നായിരുന്നു. മതപരിവര്‍ത്തനം ഒരു പ്രധാന അജണ്ടയായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെയും തങ്ങളുടെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെയും മുകളില്‍ വേണം സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍’- ഇതൊരു ആഗോള പദ്ധതിയാണ്. ഇവിടെയും ഓരോ പദ്ധതിയും ഇതിനനുസരണമായി രൂപം നല്‍കി. ഇംഗ്ലീഷുകാര്‍ നാട്ടുരാജ്യങ്ങള്‍ക്ക് നല്‍കുന്ന സൈനിക സഹായവ്യവസ്ഥയുടെ തുക ക്രമാതീതമായി ഉയര്‍ത്തുന്നതും മറ്റും ഇത്തരം ദീര്‍ഘകാല ആസൂത്രണ പദ്ധതിയുടെ ഭാഗമായിരുന്നു. ബ്രിട്ടീഷുകാരന് കൊടുക്കേണ്ട കപ്പം തുക കൂടുന്നതോടെ നാട്ടിലെ നികുതി പിരിവ് വര്‍ദ്ധിപ്പിക്കേണ്ടിവരും. നികുതി പിരിവിന്റെ ചുമതല രാജാവിനാണ്. നികുതിഭാരം കൂടുമ്പോള്‍ ജനങ്ങള്‍ രാജാവിനെതിരെ തിരിയും. ഇങ്ങനെ ഉണ്ടാകുന്ന കലാപത്തിനിടയിലൂടെ സായിപ്പിന്റെ അജണ്ടകള്‍ ഒന്നൊന്നായി നടപ്പിലാക്കാം. ദുരിതബാധിതരായ ജനങ്ങളുടെ കണ്ണുനീരൊപ്പാന്‍ മിഷണറി സംഘം വരുമ്പോള്‍ നാട്ടില്‍ ദുരിതം ഇല്ലാതെ വരരുതല്ലോ.
1799 ഏപ്രില്‍ മാസം 12 ന് ലണ്ടനിലെ കസിന്‍ ആന്‍ഡ് ഫാള്‍ക്കന്‍ എന്ന് പേരുള്ള ഒരു ഹോട്ടല്‍ മുറിയില്‍ 16 പുരോഹിതന്മാരും 8 പ്രൊട്ടസ്റ്റന്റ് വിശ്വാസി പ്രമുഖന്മാരും ഒത്തുചേര്‍ന്നു.അവര്‍ സൊസൈറ്റി ഓഫ് പ്രൊപ്പഗാഷന്‍ ഓഫ് ക്രിസ്ത്യന്‍ നോളേഡ്ജ് എന്ന സംഘടനയുടെ നേതാക്കളായിരുന്നു. ക്രിസ്ത്യന്‍ അധിനിവേശം നടന്ന അമേരിക്കയിലും ആഫ്രിക്കയിലും താമസിക്കുന്ന ബ്രിട്ടീഷ് വംശജര്‍ക്ക് കൊടുക്കുന്ന മിഷണറി സഹായം മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുവാനും അവരെ അങ്ങിനെ മതം മാറ്റുന്നതിനെക്കുറിച്ചുമായിരുന്നു ചര്‍ച്ച. ചര്‍ച്ച് മിഷന്‍ സൊസൈറ്റി അഥവാ സി.എം.എസ്. സഭ രൂപം കൊള്ളുന്നത് ഇങ്ങനെയാണ്. ഇവരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു ഇന്ത്യ. ഇവര്‍ക്ക് മുമ്പ് 1792 ല്‍ ബാപ്റ്റിസ്റ്റ് മിഷണറി സൊസൈറ്റിയും 1795 ല്‍ ലണ്ടന്‍ മിഷണറി സൊസൈറ്റിയും ((LMS) ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1813 ല്‍ വെസ്ലെയന്‍ മെത്തഡിസ്റ്റ് മിഷണറി സൊസൈറ്റിയും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇംഗ്ലണ്ടും അമേരിക്കയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സഭകളെയെല്ലാം ഏകോപിപ്പിച്ച് പരിപോഷിപ്പിച്ച് വളര്‍ത്തുകയെന്നതായിരുന്നു ഇവിടത്തെ ബ്രിട്ടീഷ് റസിഡന്റുമാരുടെ പണി. 1800 ല്‍ കൊച്ചി തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി ബ്രിട്ടീഷ് കമ്പനി നിയമിച്ച കേണല്‍ മെക്കാളെയും ഇദ്ദേഹത്തിന് ശേഷം 1810-1819 വരെ നിയമിതനായ കേണല്‍ മണ്‍ട്രോയും ഇക്കാര്യം സ്തുത്യര്‍ഹമായി തന്നെ നിര്‍വ്വഹിച്ചു. കൊച്ചി രാജ്യത്തിലെ ഇവരുടെ ആസ്ഥാന മന്ദിരമായിരുന്നു ബോള്‍ഗാട്ടി പാലസ്.
കച്ചവടത്തിനായി ഇന്ത്യയിലെത്തി ഇവിടത്തെ ഭരണാധികാരികളായി മാറിയ ബ്രിട്ടീഷുകാര്‍ക്ക് ഭരണം തുടങ്ങിയപ്പോള്‍ പല പല പ്രശ്‌നങ്ങളെയും നേരിടേണ്ടി വന്നു. ഇവിടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നിയമങ്ങള്‍ നിര്‍മ്മിച്ചിരുന്നത് ബ്രിട്ടീഷ് പാര്‍ലിമെന്റിലാണ്. 1793,1813,1833,1853 എന്നീവര്‍ഷങ്ങളില്‍ ഇങ്ങനെ ഇടക്കാല നിയമങ്ങള്‍ നിര്‍മിച്ചു. ഈ നിയമങ്ങള്‍ ചാര്‍ട്ടര്‍ ആക്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതില്‍ 1813 ലെ രണ്ടാം ചാര്‍ട്ടര്‍ ആക്ട് മിഷണറിമാരുടെ താല്‍പര്യാര്‍ത്ഥമുള്ള പല നിയമങ്ങള്‍ക്കും രൂപം നല്‍കി. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ഇംഗ്ലീഷ് മിഷണറിമാര്‍ക്ക് ഈ ആക്ട് ഔദ്യോഗികമായി അനുവാദം നല്‍കി. ഇതിന് മുമ്പ് തന്നെ ഔദ്യോഗിക പരിവേഷം ഇല്ലാതെ തന്നെ മിഷണറിമാരുടെ ഒഴുക്ക് ഇങ്ങോട്ട് തുടങ്ങിയിരുന്നു.
ഇന്ത്യയില്‍ താമസിക്കുന്ന യൂറോപ്യന്മാരുടെ മതാവശ്യങ്ങള്‍ക്കെന്ന പേരില്‍ കല്‍ക്കട്ടയില്‍ ഒരു ബിഷപ്പിനെ നിയമിച്ചു. യൂറോപ്യന്മാരുടെ മതാവശ്യം എന്നായിരുന്നു പേരെങ്കിലും ലക്ഷ്യം ഇന്ത്യയിലെ ജനങ്ങളായിരുന്നു. മതസ്വാതന്ത്ര്യം എന്ന വാക്ക് വലിയൊരു സംഭവമായി ഇന്ത്യയിലേക്ക് കടന്നു വരുന്നത് ചാര്‍ട്ടര്‍ ആക്ട് 1813 മുതലാണ്. ഇവിടെ മതസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ സായിപ്പിന് മേഞ്ഞുനടന്ന് ആളുകളെ മതം മാറ്റുന്നതിനുള്ള സ്വാതന്ത്ര്യം എന്ന് തന്നെ അര്‍ത്ഥം. ആളുകളെ ഏതുവിധേനെയും മതം മാറ്റുക എന്നത് മതസ്വാതന്ത്ര്യത്തിന്റെ നിര്‍വ്വചനത്തില്‍പ്പെട്ടു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കുന്നതുമൊക്കെ പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയുമൊക്കെ അടിസ്ഥാന തത്വമാണെന്ന് നമ്മളെ വിശ്വസിപ്പിക്കുവാന്‍ പരിശ്രമിച്ചത് ഈ മതപരിവര്‍ത്തന ലോബിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്വാതന്ത്ര്യം നേടിയ നമ്മുടെ അതിര്‍ത്തി രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ബംഗ്ലാദേശുമടക്കമുള്ള നിരവധി രാജ്യങ്ങള്‍ മിഷണറിമാര്‍ സൃഷ്ടിച്ചെടുത്ത ഈ മതസ്വാതന്ത്ര്യത്തെ വലിച്ചെറിഞ്ഞവരാണ്. അതുകൊണ്ട് അവര്‍ക്ക് അവരുടെ സംസ്‌കാരത്തെ നിലനിര്‍ത്തുവാന്‍ കഴിഞ്ഞു.
മിഷണറിമാരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആളുകളെ സംഘടിപ്പിക്കുവാന്‍ സഭകള്‍ തീരുമാനിച്ചു. ആളുകളെ മതം മാറുവാന്‍ പ്രേരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി 1813 ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ മാറ്റി വെച്ചുവെന്ന് അറിയുമ്പോള്‍ മതപരിവര്‍ത്തന സംഘങ്ങള്‍ക്ക് ബ്രിട്ടന്‍ നല്‍കിയിട്ടുള്ള പരസ്യ പിന്തുണ വെളിവാകും. 1813ലെ ഒരു ലക്ഷം രൂപ എന്ന് വെച്ചാല്‍ ഇപ്പോഴത്തെ കണക്കില്‍ 100 കോടിയെങ്കിലും വരും. കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് പള്ളിക്കൂടങ്ങള്‍ എന്ന പേര് വന്നതിന് പുറകിലും ഈ ചരിത്രമുണ്ട്.
ഇന്നത്തെപ്പോലെ അന്നും ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിയായിരുന്നു പ്രധാന വരുമാനമാര്‍ഗ്ഗം. രാജാവിനും രാജാവിനോട് അടുത്തുനിന്നിരുന്ന ബ്രാഹ്മണ പുരോഹിതന്മാര്‍ക്കും നികുതി ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങള്‍ക്കും കൊട്ടാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നികുതിയുണ്ടായിരുന്നില്ല. ഇതെല്ലാം അക്കാലത്തെ എന്തോ വലിയ തെറ്റായിരുന്നുവെന്ന മട്ടിലാണ് പലരുടെയും ചരിത്ര രചന.
ഇന്നും ഇത് തന്നെയല്ലേ സ്ഥിതി. ക്ഷേത്രങ്ങളും പള്ളികളും അടക്കമുള്ള ആരാധനാലയങ്ങള്‍ക്ക് ഇല്ലാത്ത ഇളവുകളുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എല്ലാത്തിലും ഇളവല്ലേ. ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും തിരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നത്തെ ജനാധിപത്യത്തില്‍ വാരിക്കൊടുക്കുന്നത് പോലെയുള്ള ഇളവുകളൊന്നും അന്നുണ്ടായിരുന്നില്ല. ഈ കേരളത്തില്‍ തന്നെ വൈദേശിക മതങ്ങളുടെ എത്രയോ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ ഭൂമി പരസ്യമായി കയ്യേറി കിട്ടാവുന്ന എല്ലാ ഇളവുകളും സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇങ്ങനെ തന്നെയായിരുന്നു.
തിരുവിതാംകൂറിലും കൊച്ചിയിലും പൊതുവില്‍ കേരള ദേശത്തും നികുതി പിരിവ്, ക്രമസമാധാന പാലനം, പട്ടാളം എന്നിവയുടെയൊക്കെ പ്രധാന കാര്യക്കാര്‍ നായന്മാരായിരുന്നു. വരുമാനം കുറവാണെങ്കിലും ഇതിന്റെയൊരു ഗമ നായന്മാരില്‍ പൊതുവേ ഉണ്ടായിരുന്നു.
ഇന്നത്തെപ്പോലെ അന്നും പ്രത്യക്ഷ നികുതികള്‍ ഉണ്ടായിരുന്നു. പരോക്ഷ നികുതികള്‍ ഉണ്ടായിരുന്നില്ല. അന്ന് 300 ല്‍ പരം നികുതികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് ആയിരക്കണക്കിനാണ്. അന്നത്തെ നികുതികളെല്ലാം ചൂഷാണാധിഷ്ഠിതവും അനീതിപരവുമായിരുന്നെന്നാണ് പല പള്ളി സാഹിത്യകാരന്മാരും രാജ്യഭരണവിരുദ്ധ സൈന്താദ്ധികന്മാരും പറയുന്നത്. അന്നത്തെ ലോകക്രമം തന്നെ രാജാക്കന്മാരുടെതാണ്. അക്കാലത്തെ രാജഭരണ ക്രൂരതകളെപ്പററി പറയുമ്പോള്‍ നികുതി ഘടനയും പരാമര്‍ശ വിഷയമാകാറുണ്ട്. അന്നത്തെ നികുതി ഘടനയെപ്പറ്റി പി.കെ.ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ കേരളത്തിന്റെ സംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം
‘തെങ്ങ്, പന ഇവയില്‍ കയറി മദ്യമുണ്ടാക്കുന്നതിന് കൊടുത്തിരുന്ന നികുതികളാണ് ഏണിക്കാണവും തളക്കാണവും.’
ഈ നികുതികളും ഇതിനുള്ള നിയമങ്ങളും അന്നത്തേതിനേക്കാള്‍ ഭീകരമായി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം. തെങ്ങിലും പനയിലും ചെത്തുവാന്‍ അന്ന് ഒരു നികുതി കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇന്ന് പലപല നികുതികളാണ്. മദ്യം വില്‍ക്കുന്നത് യഥാര്‍ത്ഥ വിലയുടെ എത്രയോ അധികരിച്ച വിലക്കാണ്. മദ്യവിലയുടെ 90 ശതമാനവുംനികുതികളാണ്.
ഇന്ന് ചെത്താന്‍ എടുക്കുന്ന തെങ്ങിന് ഓരോന്നിനും സര്‍ക്കാരില്‍ വൃക്ഷകരം അടക്കണം. 6 മാസമാണ് തെങ്ങിന്റെ കാലാവധി. ചെത്തുകാരന് ലൈസന്‍സ് വേണം. നിലവിലുള്ള ചെത്തുകാര്‍ക്കല്ലാതെ പുതിയ ഒരാള്‍ക്കും ചെത്ത് ലൈസന്‍സ് ഇല്ല. നിലവിലുള്ള ചെത്ത് തൊഴിലാളിക്ക് അവന്റെ ലൈസന്‍സ് മറ്റൊരാള്‍ക്ക് വില്‍ക്കുവാനുള്ള അനുവാദമുണ്ട്. അന്നത്തെ ഏണിക്കാണമാണ് ഇന്നത്തെ വൃക്ഷക്കാണം. മദ്യത്തിന്റെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ? മദ്യപാന ആസക്തിയുള്ളവന്റെ ആസക്തിക്ക് മുകളിലാണ് ഇന്ന് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥ തന്നെ ഇന്ന് നിലനില്‍ക്കുന്നത്. അന്ന് വിഷമദ്യ ദുരന്തങ്ങളോ വ്യാജ മദ്യമോ ഉണ്ടായിരുന്നില്ല. ഇത്രത്തോളം ചൂഷണവും അനീതിയും എന്തായാലും അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം.
കേരളത്തിലെ നാട്ടുരാജ്യങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രചാരത്തിലുണ്ടായിരുന്നതും വലിയ അപരാധമായും ചൂഷണാധിഷ്ഠിതമായും പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതുമായ പല നികുതികളെയും അവയുടെ ഇന്നത്തെ അവസ്ഥയേയും തുലനം ചെയ്യുമ്പോഴാണ് നമുക്കിടയില്‍ പാഠപുസ്തക രൂപത്തില്‍ മുതല്‍ പ്രചരിപ്പിക്കപ്പെട്ട ചരിത്രം എത്രമാത്രം ഏകപക്ഷീയവും പരിഹാസ്യവുമായിരുന്നുവെന്ന് നാം അറിയുക. ചില ഉദാഹരണങ്ങള്‍ ഇതാ.
അക്കാലത്ത് സ്വര്‍ണ്ണാഭരണം അണിയുന്നതിനുള്ള കരമാണ് മേനിപ്പൊന്ന്. ഇന്ന് സ്വര്‍ണാഭരണങ്ങള്‍ക്ക് കനത്ത നികുതിയുണ്ടെന്ന് മാത്രമല്ല നിയന്ത്രണവുമുണ്ട്. രണ്ട് വ്യക്തികള്‍ തമ്മില്‍ കേസുണ്ടായാല്‍ രാജാവിന് അങ്കക്കിഴി നല്‍കണം. ഇന്ന് അങ്കക്കിഴിക്ക് പകരം കോര്‍ട്ട് ഫീസ് കോടതിയില്‍ കെട്ടണം. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന പിഴയുടെ പേരാണ് തപ്പ്. ഇന്ന് പൊതുവഴിയില്‍ വരെ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്തുന്നു. അന്ന് കച്ചവടക്കാരില്‍ നിന്ന് അഴിവുല്‍കം അഥവ വില്‍പ്പന നികുതി വാങ്ങിയിരുന്നു. ഇന്ന് ആയിരക്കണക്കിന് സാധനങ്ങള്‍ക്ക് പിഴ സഹിതം വില്‍പ്പന നികുതി വാങ്ങുന്നു. രാജ്യാതിര്‍ത്തി (ഇന്ന് സംസ്ഥാനങ്ങള്‍) കടന്നുവരികയും പോകുകയും ചെയ്യുന്നവരില്‍ നിന്നും വാഹനങ്ങളില്‍ നിന്നും അന്നും ഇന്നും ചുങ്കം പിരിക്കുന്നു. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും അന്നത്തെപ്പോലെ ഇന്നും വണ്ടി നികുതി. അവകാശികളില്ലാതെ മരിക്കുന്നവരുടെ സ്വത്ത് അറ്റാലടക്കം എന്ന പേരില്‍ രാജ്യത്തിന്റെ പൊതു സ്വത്തായി മാറിയിരുന്നെങ്കില്‍ ഇന്നും അപ്രകാരം തന്നെ. അന്നത്തെപ്പോലെ ഇന്നും ഉപ്പിന് നികുതിയുണ്ട്. അന്ന് നികുതിയില്ലാതിരുന്ന മണ്ണിനും കല്ലിനും വെള്ളത്തിനും ഇന്ന് നികുതിയുണ്ട്. അന്ന് നികുതി ഇല്ലാതിരുന്ന അരി മുതല്‍ തുണി വരെ എല്ലാത്തിനും ഇന്ന് നികുതിയുണ്ട്. മരുന്നിന് നികുതിയുണ്ട്. – അന്ന് 300 ല്‍ പരം നികുതികളായിരുന്നുവെങ്കില്‍ ഇന്നത് ഇതിന്റെ നിരവധി ഇരട്ടിയാണ്.
ഇന്നത്തെപ്പോലെ അന്നും തൊഴില്‍ നികുതി പിരിച്ചിരുന്നു. എന്നാല്‍ അന്നത്തെ തൊഴില്‍ നികുതികളെല്ലാം എന്തോ വലിയ പാപമോ അപരാധമോ ചൂഷണമോ ആയിരുന്നെന്ന രീതിയിലാണ് ഇവിടെ ചരിത്രം പ്രചരിപ്പിക്കപ്പെട്ടത്. ഇതൊക്കെ രാജാവും കൂട്ടരും ചേര്‍ന്ന് പാവങ്ങള്‍ക്കെതിരെ നടത്തുന്ന വലിയ ചൂഷണമായി ചിത്രീകരിക്കപ്പെട്ടു. നമ്മളെ സ്‌കൂളിലും കോളേജിലും ഇതെല്ലാം പഠിപ്പിച്ചു. നമ്മള്‍ ഇതെല്ലാം കണ്ണടച്ച് പഠിച്ച് ഡോക്ടറേറ്റ് നേടി. അക്കാലത്ത് സ്വര്‍ണപ്പണിക്കാരായ തട്ടാന്‍മാര്‍ കൊടുത്തിരുന്ന തൊഴില്‍ നികുതിയുടെ പേരാണ് തട്ടാരപ്പാട്ടം. തുണി നെയ്ത്ത് തൊഴിലാളി തറിക്കടമ എന്ന പേരിലും അലക്കുകാരന്‍ വണ്ണാരപാറ എന്ന പേരിലും മല്‍സ്യതൊഴിലാളി മീന്‍ പാട്ടം എന്ന പേരിലും തൊഴില്‍ നികുതി നല്‍കിയിരുന്നു. ഇന്നത്തെപ്പോലെ അന്നും അളവ് തൂക്ക നിയമങ്ങളും കച്ചവട നിയമങ്ങളും ഉണ്ടായിരുന്നു. ഇന്നത്തെ സാങ്കേതിക തലത്തില്‍ നിന്ന് നോക്കുമ്പോഴാണ് അന്നത്തെ കാര്യങ്ങള്‍ പ്രാകൃതമായിരുന്നെന്ന് നമുക്ക് തോന്നുന്നത്. അന്നത്തെ നികുതികളെല്ലാം ചൂഷണാധിഷ്ഠിതമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചാണ് മിഷണറിമാര്‍ ആളുകളെ ഇളക്കിയിരുന്നത്. ഈ ഇളക്കലിന്റെ തിരയടികള്‍ ഇന്നും നമ്മുടെ ചരിത്രത്തില്‍ കാണാം.
ഇവിടെ കച്ചവടത്തിനും മത പ്രചരണത്തിനും വന്ന വിദേശികള്‍ മാലാഖമാരൊന്നുമല്ലായിരുന്നു. അവര്‍ക്ക് വ്യക്തമായ ആസൂത്രണവും ലക്ഷ്യവും ഉണ്ടായിരുന്നു. ഇവര്‍ എഴുതി വെച്ച സംഗതികളെ വര്‍ത്തമാനകാലത്തില്‍ ഒന്ന് ഒത്തുനോക്കുക പോലും ചെയ്യാതെ തൊണ്ട തൊടാതെ വിഴുങ്ങി ചരിത്രമെന്ന പേരില്‍ ഛര്‍ദ്ദിച്ചവര്‍ വൈകിയാണെങ്കിലും തുറന്നു കാട്ടപ്പെടുകയാണ് ഇന്ന്.
(തുടരും)