അവിശ്രമം, അവിരാമം ഒഴുകുകയായിരുന്ന സ്‌നേഹം മനഃപാഠമാക്കിയ ഒരു നദിയായിരുന്നു മേമ. ഈ ചെറിയമ്മയെ ഞങ്ങള്‍ പിന്‍മുറക്കാര്‍ മേമ എന്നാണ് വിളിച്ചിരുന്നത്. ബന്ധുക്കളോടും സഹജീവികളോടും തന്റെ വിദ്യാര്‍ത്ഥി സമൂഹത്തോടും അന്ത്യനാളുകള്‍ വരെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു ടീച്ചര്‍. കുടുംബവൃത്തത്തില്‍, ഒരു കാരണവര്‍ സ്ഥാനത്തേക്കാള്‍, സ്‌നേഹത്തിന്റെ ഒരു സംഭരണി എന്ന സ്ഥാനമാണ് ഞങ്ങള്‍ ചെറുതലമുറ വരെ അവര്‍ക്ക് നല്‍കിപ്പോന്നത്. ഏത് പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരം നിര്‍ദ്ദേശിക്കാനുള്ള കഴിവും, സ്‌നേഹപൂര്‍വ്വം ആ വഴി തിരഞ്ഞെടുക്കാന്‍ ഒരു പ്രേരണയും ആയി നിലകൊണ്ട ലളിത ജീവിതത്തിന്റെ അന്ത്യം വളരെ വളരെ അപ്രതീക്ഷിതമായിരുന്നു. ബോധതലത്തില്‍ നിന്ന് ഈ പ്രപഞ്ചവും ചരാചരങ്ങളും വേര്‍പെട്ടു പോയപ്പോഴും, ഒരു ചെറുചിരിയോടെ വീണ്ടും എല്ലാവരുടേയും ഇടയിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി അവര്‍ വിടപറഞ്ഞു.
ജീവിതത്തിലെ അതിസങ്കീര്‍ണ്ണങ്ങളായ സമസ്യകളോടെല്ലാം സമരസപ്പെട്ട് മരുമക്കത്തായ കുടുംബത്തില്‍ നിന്ന് നിരന്തരമായ ആത്മപരിശോധനയിലൂടെ അഗ്നിപരീക്ഷയിലൂടെ ഉയരങ്ങളിലേക്ക് പറന്നുയരാന്‍ സ്വയം ചിറകുകള്‍ കണ്ടെത്തിയ അപൂര്‍വ്വ സ്ത്രീജന്മങ്ങളില്‍ ഒരാളാണ് കാര്‍ത്ത്യായനി അമ്മ എന്ന പുന്നയൂര്‍ക്കുളത്തിന്റെ ടീച്ചര്‍. ചിമ്മിനിവിളക്കിന്റെ വെട്ടത്തില്‍, പാഠപുസ്തകങ്ങള്‍ മനസ്സിലേക്കാവാഹിച്ച് പരസഹായം കൂടാതെ ഉപരിപഠനം നടത്തിയ വ്യക്തി. കോളേജിന്റെ അകത്തളം കാണാതെ ഹിന്ദി വിദ്വാന്‍ എന്ന നിലയില്‍ നിന്ന് ബി.എ. ക്കാരിയായി സ്വയം നേടിയെടുത്ത പദവിക്ക് പിറകെ വന്ദേരി സ്‌കൂളിന്റെ സ്‌നേഹനിധിയായ ഇംഗ്ലീഷ് ടീച്ചറായി പരിണമിച്ചു. വിദ്യാലയ ജീവിതത്തില്‍ ഒരു ടീച്ചര്‍ എന്ന സ്ഥാനം ഒരു രക്ഷിതാവിന്റേതാണെന്ന ഉത്തമ തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രതീകം. വന്ദേരി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിസമൂഹം ആദരവോടെ ആ സ്‌നേഹം ഏറ്റുവാങ്ങാന്‍ വരുമായിരുന്നു, അവസാനനാളുകള്‍ വരെ. വിദ്യാലയത്തില്‍ നിന്ന് വിരമിച്ചതിനുശേഷം പുന്നയൂര്‍ക്കുളം നാലപ്പാടന്‍ സ്മാരക വനിതാകോളേജിലെ പ്രിന്‍സിപ്പാളായി സേവനം. ഭോജന്‍ മാഷും കാര്‍ത്ത്യായനിടീച്ചറും ഉള്ള വനിതാകോളേജ് പ്രദേശത്തെ ഒരു പ്രമുഖസ്ഥാപനമായി മാറി. അദ്ധ്യാപനവൃത്തിയോടുള്ള ആത്മാര്‍ത്ഥയും അതിനോടുള്ള വേര്‍പിരിയാനാകാത്ത ആത്മബന്ധവുമാണ് അവരെ കര്‍മ്മരംഗത്ത് ശ്രദ്ധേയയാക്കിയത്. തന്റെ മക്കളായ ഗീതയേയും കൃഷ്ണദാസിനേയും അദ്ധ്യാപനരംഗത്തേയ്ക്ക് തന്നെ നയിക്കാന്‍ അവരെ പ്രേരിപ്പിച്ചത്, ജ്ഞാനദാനത്തിന്റെ മഹത്വം ശരിക്കും ഉള്‍ക്കൊണ്ടതുകൊണ്ടായിരിക്കണം.
ശ്രീമദ് ഭഗവത്ഗീതയെ സ്വന്തം മനസ്സിലേക്ക് ആവാഹിച്ച് ഭഗവാനിലുള്ള ഭക്തിയുടെ മാധുര്യം സ്വയം അനുഭവിക്കാനും മാനവധര്‍മ്മമാക്കി മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും ടീച്ചര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ദേശത്തിന്റേയും ദേശവാസികളുടേയും മനസ്സിന്റെ അകത്തളങ്ങളില്‍ നിറഞ്ഞുനിന്ന ആ സ്‌നേഹത്തിന്റെ പ്രതീകത്തിനുമുന്നില്‍ പ്രണാമം.