ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചും അത് പ്രാപ്തമാകാത്ത വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള ടി. സുധീഷിന്റെ ലേഖനം (കേസരി, 2020 ജൂണ്‍ 26) വായിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറ്റു ചില വശങ്ങളെക്കുറിച്ചാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. വീട്ടു ജോലികളോടോപ്പം കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാരായ അദ്ധ്യാപികമാര്‍ ഓണ്‍ലൈന്‍ ക്ലാസ്സിനു വേണ്ടി വീടുകളിലെ സാഹചര്യങ്ങളില്‍ മണിക്കൂറുകളോളം ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നില്‍ ചിലവഴിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അവരുടെ കഷ്ടപ്പാടുകളും നമ്മള്‍ അറിയാതെ പോകരുത്.
പല ഓണ്‍ലൈന്‍ ക്ലാസ്സുകളിലും കാണുന്ന ചില സ്ഥിരം കാഴ്ചകളാണ് ശീതീകരിച്ച മുറിയില്‍ കമ്പിളി പുതപ്പ് പുതച്ചു കിടന്നുകൊണ്ട് ക്ലാസ്സില്‍ പങ്കെടുക്കുന്ന കുട്ടികള്‍. അതുപോലെ കമ്പ്യൂട്ടറിന് മുന്നില്‍ ക്ലാസ്സില്‍ പങ്കെടുക്കുന്ന കുട്ടിക്ക് ഇടക്കിടെ കൊറിക്കുവാനുള്ള പലഹാരങ്ങളും പാലുമൊക്കെ കുട്ടിയുടെ അടുത്ത് കൊണ്ടുപോയി വയ്ക്കുന്ന അമ്മമാര്‍. അച്ഛനമ്മമാരോടൊപ്പം യാത്ര ചെയ്ത് കാറില്‍ ഇരുന്ന് ലാഘവത്തോടെ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍. ക്ലാസ് നടക്കുമ്പോള്‍ ക്യാമറ ഓഫ് ചെയ്തുവച്ചിട്ട് തോന്നിയ കാര്യങ്ങള്‍ ചെയ്യുകയും അടുക്കളയില്‍ പോയി ഭക്ഷണം എടുത്തു കഴിക്കുകയും മുറ്റത്തിറങ്ങി നടക്കുകയും ചെയ്യുന്ന കുട്ടികള്‍, കറങ്ങുന്ന കസേരയില്‍ കറങ്ങി വളരെ ലാഘവത്തോടെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നവര്‍. അതിലുപരി, ചിലയിടങ്ങളില്‍ കുട്ടികളോടൊപ്പം മാതാപിതാക്കളും ക്ലാസില്‍ പങ്കെടുക്കും. ക്ലാസ് നടക്കുന്നതിനിടയില്‍ തന്നെ അദ്ധ്യാപകര്‍ കുട്ടികളോടു ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്ത് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍.
നാം എന്തിനു വേണ്ടിയാണ് കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതെന്ന് പലപ്പോഴും മറന്നുപോകാറുണ്ട്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച്, ഒരു കുഞ്ഞു ജനിച്ച് മൂന്നോ നാലോ വയസ്സാകുമ്പോഴേക്കും അവന്റെ വിദ്യാഭ്യാസ ജീവിതം ആരംഭിച്ചുകഴിയും. കുറഞ്ഞത് ഇരുപതു വര്‍ഷക്കാലം എങ്കിലും അവന്‍ വിദ്യാര്‍ത്ഥിയായി ജീവിക്കുന്നു. അവസാനം പാഠശാല വിട്ട് ഇറങ്ങുമ്പോള്‍ അവന്‍ എന്തു നേടുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒരു കെട്ട് സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാനുള്ള മന:ശക്തിയും സാമാന്യ മൂല്യങ്ങളും അവന്‍ നേടിയിട്ടുണ്ടോ എന്നുള്ളത് ചിന്തനീയം തന്നെ. ഒരു നല്ല പൗരനെ വാര്‍ത്തെടുക്കുന്നതിന് അവന്റെ മാതാപിതാക്കന്മാരോടൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യം ഗുരുക്കന്മാര്‍ക്ക് തന്നെയാണ്.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം കുഞ്ഞുങ്ങള്‍ ബോധവാന്മാരായി തന്നെ വളരണം. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അവന്റെ വിവേകവും വിവേചനപാടവവുമാണ്.
നാളെകളുടെ പുലരികള്‍ സുഗന്ധപൂരിതമാക്കുവാന്‍, വിരിയാന്‍ വെമ്പല്‍ കൊള്ളുന്ന ആരോഗ്യമുള്ള മൊട്ടുകളായി അവര്‍ വളരട്ടെ…