സിജു കറുത്തേടത്ത് 2020 ജൂണ്‍ 19 ലക്കം കേസരിയില്‍ പാര്‍ട്ടി ഗ്രാമത്തിലെ ദളിത് കൊലപാതകത്തെക്കുറിച്ചെഴുതിയ ലേഖനം പാര്‍ട്ടി ഗ്രാമങ്ങളിലെ കീഴാള ജീവിതത്തിന്റെ നേര്‍ ചിത്രമാകുന്നു. നേതാക്കളുടെ താല്പര്യത്തിന് വഴങ്ങാത്ത കീഴാളന്റെ ഗതിയെന്ത് എന്ന് പ്രസ്തുത ലേഖനം വിളിച്ചുപറയുന്നു. ഇതിനേക്കാള്‍ വൈകാരികമായി, ദളിത് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അധ:സ്ഥിത വിഭാഗത്തോട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമീപനമെന്തായിരുന്നുവെന്ന് കേരളത്തിന്റെ കണ്ടല്‍മനുഷ്യനായ കല്ലേന്‍ പൊക്കുടന്‍ വിളിച്ചു പറഞ്ഞത് വേണ്ട ഗൗരവത്തില്‍ കാണാത്ത നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം, എന്ന് മറന്നു കൂടാ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് പട്ടിക വിഭാഗക്കാര്‍ എന്നും അടിമകള്‍ മാത്രമാണ്. ഏതു പാര്‍ട്ടി നേതാവിനും കുതിരകേറാനും അവനു വേണ്ടി പണിയെടുക്കാനും എന്നതിലുപരി യാതൊരുവിധ മാനുഷിക പരിഗണനയ്ക്കും അര്‍ഹതയില്ലാത്തവര്‍. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതു കൊണ്ടു മാത്രം സംവരണ സീറ്റില്‍ മത്സരിക്കാനുള്ള നേര്‍ച്ചക്കോഴികളായി പട്ടികജാതിക്കാരെ ഇവര്‍ കൂടെ നിര്‍ത്തുന്നത്. മാത്രവുമല്ല ഭാരതത്തില്‍ നിലനിന്നിരുന്ന നീചമായ ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച സാമൂഹികാധഃപതനത്തില്‍ നിന്നും കരകയറുന്നതിനായി പട്ടിക ജാതിക്കാര്‍ക്ക് നിയമം ഉറപ്പു നല്‍കുന്ന ആനുകൂല്യങ്ങള്‍ സാമൂഹികമായി ഉന്നതരായിരുന്ന മറ്റു മതസ്ഥര്‍ക്കു കൂടി നല്‍കണം എന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയില്‍ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളേയും കാണാനാവുന്നുണ്ട്. അതിനും കൂടി വേണ്ടിയാണല്ലോ എങ്ങനെയായിരുന്നുവോ അധ:സ്ഥിതനോട് ഇവിടത്തെ സവര്‍ണ്ണ വിഭാഗം പെരുമാറിയിരുന്നത് അതേ രീതിയില്‍ തന്നെ പെരുമാറിയ മറ്റു മത വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ന്യൂനപക്ഷ- ദളിത് കൂട്ടുകെട്ടുണ്ടാക്കി ഇന്നും ഇവിടുത്തെ കീഴാളനെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് അധ:സ്ഥിതന്റെ മരണം പണം പിരിച്ച് പാര്‍ട്ടി മണിമന്ദിരങ്ങള്‍ നിര്‍മ്മിക്കാനും സിനിമ പിടിക്കാനുമുള്ള ഒരു വഴി മാത്രം.
വളരെ രസകരമായ കാര്യം ഇവിടുത്തെ ഔദ്യോഗിക ദളിത് സംഘടനകളുടെ നിലപാടാണ്. ഇങ്ങനെ നടക്കുന്ന ദളിത് പീഡനങ്ങളൊന്നും അവരുടെ കാഴ്ചപ്പുറത്തെത്താറില്ല. ഏതു പട്ടികജാതിക്കാരനും പ്രഖ്യാപിത മതേതരക്കാരന്റേയോ പാര്‍ട്ടിക്കാരന്റേയോ തല്ലുകൊണ്ട് മരിച്ചാലും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ ഒന്നും കാണാതെ കണ്ണും പൂട്ടിയിരിക്കുന്നവരാണ്. എന്നും വാലാട്ടികളായി കൂടെ നിര്‍ത്താന്‍ വേണ്ടിത്തന്നെയാണ് കമ്മ്യൂണിസ്റ്റ് – മത-ദളിത് സംഘടനകള്‍ അധ:സ്ഥിതനോട് നീ ഒരു ദളിതനാണ് എന്ന് അവന്റെ നേരെ വിരല്‍ ചൂണ്ടി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്.
നിരന്തരം ഇങ്ങനെ ദളിതനെന്ന വിളി കേള്‍ക്കുന്നവര്‍ തങ്ങള്‍ തികഞ്ഞ മനഷ്യരാണ് എന്ന ബോധം പോലും ഇല്ലാത്തവരായി മാറുന്നു. മാനസികമായും ഇവര്‍ മേല്‍പ്പറഞ്ഞവരുടെ അടിമകളാകുന്നു. സ്വന്തം പ്രസ്ഥാനത്തിനു വേണ്ടി മത ഭ്രാന്തന്‍മാരുടെ കത്തിക്കിരയായ ഒരു വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലെ പ്രതിയെ സ്വയം കീഴടങ്ങുന്നതുവരെ പിടികൂടാന്‍ കഴിയാതെയിരുന്നതും ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. യജമാനന്‍മാരായ രാഷ്ട്രീയക്കാരുടേയും ദളിത് സംഘടനാ നേതാക്കളുടേയും കാല്‍ക്കീഴില്‍ നിന്നും സ്വത്വം തിരിച്ചറിഞ്ഞ് അധഃസ്ഥിത വിഭാഗം ഉണര്‍ന്നെഴുന്നേല്‍ക്കാതെ ഇതിനൊരവസരമുണ്ടാകില്ല.