ഗാന്ധി വധക്കേസില്‍ കുറ്റക്കാരനാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സവര്‍ക്കറെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത്? സവര്‍ക്കറെ പ്രതിചേര്‍ക്കാന്‍ അത്യുത്‌സാഹം കാണിച്ച സര്‍ക്കാര്‍ ഇതിന് തയ്യാറാവാതിരുന്നത് അംബേദ്കര്‍ ചൂണ്ടിക്കാണിച്ചതുപോലെ കേസ് ദുര്‍ബ്ബലമാണെന്നും, കോടതിയില്‍നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്നും അറിയാവുന്നതിനാലാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭരണത്തിന്റെ ആദ്യ നാളുകളില്‍ സവര്‍ക്കറെ മുഖ്യശത്രുവായി കണ്ട പ്രധാനമന്ത്രി നെഹ്‌റു പിന്നീട് ഈ നിലപാടില്‍നിന്ന് അയയുന്നുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ സവര്‍ക്കറുമായി വേദി പങ്കിടാന്‍ വിസമ്മതിച്ച് നെഹ്‌റു പറഞ്ഞത് തനിക്ക് സവര്‍ക്കറോട് വലിയ ആദരവുണ്ട് എന്നായിരുന്നുവല്ലോ. അതുവരെ ഇല്ലാതിരുന്ന ആദരവ് അപ്പോള്‍ എവിടെനിന്നു വന്നു? സന്ദര്‍ഭം ഏതായിരുന്നാലും ‘ഗാന്ധി ഘാതകന്‍’ ആയ ഒരാളോട് രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയൊരു സമീപനം കൈക്കൊണ്ടത് തീര്‍ത്തും അസ്വാഭാവികമാണല്ലോ.
സവര്‍ക്കറോട് നെഹ്‌റു കുടുംബവും സര്‍ക്കാരും ചെയ്തത് അനീതിയായിരുന്നു. പുതിയ തലമുറ അത് മനസ്സിലാക്കുമെന്ന ബോധം അവര്‍ക്കുണ്ടായി. ഇതിലൊരാള്‍ നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയായിരുന്നു. 1964 ല്‍ നെഹ്‌റു മരിച്ചു. 1966 ലാണ് സവര്‍ക്കര്‍ മരിക്കുന്നത്. അപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. ഇത് ശരിയായ ഒരവസരമായി അവര്‍ കണ്ടു. അനുശോചന സന്ദേശത്തില്‍ സവര്‍ക്കറെ ഇന്ദിര വാനോളം പുകഴ്ത്തി. ഇതാണ് ഇന്ദിരയുടെ വാക്കുകള്‍: It removes from our midst a great figure of contemporary India. His name was a byword for daring and patriotism. Mr Savarkar was cast in the mould of a classical revolutionary and countless people drew inspiration from him.” (സമകാലിക ഭാരതത്തിലെ ഒരു മഹത്തായ വ്യക്തിത്വമാണ് നമുക്കിടയില്‍നിന്ന് ഇല്ലാതായിരിക്കുന്നത്. അദ്ദേഹത്തിന്റെ നാമം ധീരതയുടെയും ദേശാഭിമാനത്തിന്റെയും പര്യായമായിരുന്നു. ഉജ്വല വിപ്ലവകാരിയുടെ മൂശയിലാണ് സവര്‍ക്കര്‍ വാര്‍ത്തെടുക്കപ്പെട്ടത്. എണ്ണമറ്റ ജനങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പ്രേരണകള്‍ ഉള്‍ക്കൊള്ളും) രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും സവര്‍ക്കറോട് ബദ്ധവൈരിയെപ്പോലെ പെരുമാറിയ സ്വന്തം പിതാവിന്റെ കളങ്കം ചരിത്രത്തില്‍നിന്ന് കഴുകിക്കളയാന്‍ പര്യാപ്തമായിരുന്നു ഇന്ദിരയുടെ ഈ വാക്കുകള്‍.
ഇതേ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ 1970 ല്‍ സവര്‍ക്കറോടുള്ള ആദരസൂചകമായി ഒരു സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിനു പുറമെ സവര്‍ക്കര്‍ സ്മാരകനിധിയിലേക്ക് വ്യക്തിപരമായി 11,000 രൂപ ഇന്ദിര സംഭാവനയും നല്‍കി. ‘സ്വാതന്ത്ര്യ വീരസവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക്’ സെക്രട്ടറി പണ്ഡിറ്റ് സക്‌ലെയ്ക്ക് എഴുതിയ കത്തില്‍ (1980 മെയ് 30) ‘ഭാരതത്തിന്റെ മഹാനായ പുത്രന്‍’ എന്നാണ് സവര്‍ക്കറെ ഇന്ദിരാഗാന്ധി വിശേഷിപ്പിക്കുന്നത്. സവര്‍ക്കറുടെ ജന്മശതാബ്ദിയാഘോഷത്തിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഇന്ദിര കത്തില്‍ വ്യക്തമാക്കുകയുണ്ടായി.
”1980 മെയ് എട്ടിലെ താങ്കളുടെ കത്ത് കിട്ടി. ബ്രിട്ടീഷ് ഭരണത്തിനെതിരായ വീരസവര്‍ക്കറുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ വഴിത്താരയില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ഭാരതത്തിന്റെ ഈ വിശിഷ്ട പുത്രന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് ഞാന്‍ വിജയാശംസ നേരുന്നു” I have received your letter of 8th May 1980. Veer Savarkar’s daring defiance of the British Government has its own importacne in the annals of our Freedom movement. I wish success to the plans to celebrate the birth centenary of the remarkable son of India)എന്നാണ് ഇന്ദിരാഗാന്ധിയുടെ കത്തിലുള്ളത്.
കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ എപ്പോഴും നെഹ്‌റു കുടുംബത്തിന്റെ സ്ഥാപിത താല്‍പര്യവുമായി ബന്ധപ്പെട്ടിരിക്കും. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതുള്‍പ്പെടെ ചരിത്രം പരിശോധിച്ചാല്‍ ഇതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. ഒരിക്കല്‍ തിരസ്‌കരിക്കുന്നവരെ പിന്നീടൊരിക്കല്‍ അംഗീകരിക്കാന്‍ ഇക്കാരണത്താല്‍ കോണ്‍ഗ്രസ്സ് മടിക്കാറില്ല. ഇതുതന്നെയാണ് സവര്‍ക്കറെ അനുകൂലിച്ചുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ പ്രസ്താവനകളിലും നടപടികളിലുമുള്ളത്. സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെ ചില നിലപാടുകള്‍ വേണ്ടിവരുമെന്ന് ഇന്ദിരയും കരുതിയിട്ടുണ്ടാവും. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അവസരവാദ രാഷ്ട്രീയം ശരിയായി തിരിച്ചറിയാതെയും തെറ്റിദ്ധരിച്ചും ഇന്ദിരയുടെ സവര്‍ക്കര്‍ പ്രേമത്തെ അനുകൂലിക്കുകയും, അവര്‍ സവര്‍ക്കറുടെ അനുയായിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവരുമുണ്ട്. ഇക്കാര്യത്തില്‍ സവര്‍ക്കറുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു എന്നതാണ് വിരോധാഭാസം.
കോണ്‍ഗ്രസ്സില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഒറ്റപ്പെടുത്താനും പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളാനും ശ്രമിച്ച് വിജയിച്ചയാളാണ് ജവഹര്‍ലാല്‍ നെഹ്‌റു. ഇതേ നെഹ്‌റുവാണ് യുദ്ധക്കുറ്റവാളിയായി സൈനിക വിചാരണ നേരിടുകയായിരുന്ന നേതാജിയെ, ഇടക്കാല പ്രധാനമന്ത്രിയായപ്പോള്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഹായിച്ചത്. അച്ഛനില്‍നിന്ന് മകൡലേക്ക് പകരുന്ന ഇതേ തന്ത്രമാണ് ഇന്ദിര സവര്‍ക്കറെ പുകഴ്ത്തുന്നതിലുമുള്ളത്. കോണ്‍ഗ്രസ്സിന്റെ തനിനിറം അറിയാവുന്നവര്‍ക്കൊന്നും ഇതില്‍ ആശയക്കുഴപ്പമുണ്ടാവില്ല. മഹാത്മാഗാന്ധിയെപ്പോലും രാഷ്ട്രീയ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവര്‍ ഇതും ഇതിലപ്പുറവും ചെയ്‌തെന്നിരിക്കും.
2019 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിയും സവര്‍ക്കറെ പുകഴ്ത്തി പ്രസ്താവനയിറക്കുകയുണ്ടായി. ”സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നില്ലെങ്കിലും അദ്ദേഹം ശ്രേഷ്ഠനാണെന്ന വസ്തുത വിസ്മരിക്കാനാവില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ച സവര്‍ക്കര്‍ ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും രാജ്യത്തിനുവേണ്ടി തടനുഭവിക്കുകയും ചെയ്തിട്ടുണ്ട്” എന്നാണ് അഭിഷേക് സിംഗ്‌വി പറഞ്ഞത്. സവര്‍ക്കറുടെ ഈ മഹത്വമാണ് നെഹ്‌റു അംഗീകരിക്കാതിരുന്നതെന്ന് സിംഗ്‌വിയെപ്പോലുള്ളവര്‍ ബോധപൂര്‍വം മറച്ചുപിടിക്കുന്നു.
ഹിന്ദുവോട്ടുകള്‍ അകന്നുപോകുന്നതായി തോന്നുമ്പോള്‍ ആകര്‍ഷിച്ചു നിര്‍ത്താനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ സവര്‍ക്കറെ അംഗീകരിക്കുന്നതായി ഭാവിക്കുന്നത്. അതേസമയം മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ സവര്‍ക്കറെ നിന്ദിക്കുകയും ചെയ്യും. ഹിന്ദുസമൂഹത്തെ ജാതീയമായി ശിഥിലീകരിക്കുകയും, മുസ്ലിങ്ങളെ മതപരമായി ഏകീകരിക്കുകയും ചെയ്യുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന നയം. ഇക്കാരണത്താല്‍ സവര്‍ക്കറെ ഒരുകാലത്തും ആത്മാര്‍ത്ഥമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല. 2003 ല്‍ സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വയ്ക്കുന്ന പരിപാടിയില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതും, സവര്‍ക്കര്‍ ഭീരുവായിരുന്നുവെന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതുകൊണ്ടാണ്.
സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫുലെ, സാവിത്രി ഫുലെ എന്നിവര്‍ക്കൊപ്പം മരണാനന്തര ബഹുമതിയായി സവര്‍ക്കര്‍ക്കും ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന് 2019-ല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ആവശ്യപ്പെട്ടതിനോട് കോണ്‍ഗ്രസ്സ് പരസ്പരവിരുദ്ധമായി പ്രതികരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ”ഞങ്ങള്‍ സവര്‍ക്കര്‍ക്ക് എതിരല്ല. എന്നാല്‍ സവര്‍ക്കര്‍ജി നിലകൊണ്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല” എന്നാണ് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പ്രതികരിച്ചത്. സവര്‍ക്കര്‍ എന്ന വ്യക്തിയെ അംഗീകരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അപ്പോള്‍പ്പിന്നെ എന്തിനാണ് ആന്‍ഡമാനില്‍ സവര്‍ക്കറുടെ ത്യാഗത്തിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച ഫലകം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് നീക്കം ചെയ്തത്?
സവര്‍ക്കറുടെ വ്യക്തിത്വത്തെയും ത്യാഗത്തെയും അംഗീകരിക്കുകയെന്നത് ഭാരത സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തെ അതിന്റെ സമഗ്രതയില്‍ അംഗീകരിക്കുകയെന്നതാണ്. ഇതിന് കോണ്‍ഗ്രസ്സിനാവില്ല. കാരണം ഇങ്ങനെ വന്നാല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നെടുനായകത്വം കോണ്‍ഗ്രസ്സിനും നെഹ്‌റു കുടുംബത്തിനുമാണെന്ന മിഥ്യാധാരണ തകരും. കോണ്‍ഗ്രസ് ആസൂത്രിതമായി കെട്ടിപ്പൊക്കി കൊണ്ടുവന്ന ‘ത്യാഗത്തിന്റെ കഥകള്‍’ പ്രഹസനങ്ങളായി മാറും. ഈ കഥകളുടെ പേരില്‍ അനര്‍ഹമായ അധികാരം കയ്യടക്കി കുടുംബവാഴ്ച നടത്തിയതിന് ജനങ്ങളോട് മാപ്പുപറയേണ്ടി വരും.
അടുത്തത്:
ഇടതുപക്ഷത്തിന്റെ
ചരിത്രപരമായ ഇരട്ടത്താപ്പ്