നമ്മുടെ രാജ്യത്ത് ഗവര്‍ണ്ണര്‍ പദവി ആവശ്യമില്ലെന്ന വാദം ഈയിടെ ചിലരൊക്കെ ഉന്നയിച്ചു കണ്ടു. ഈ വാദത്തിന്റെ ആദ്യ ഉപജ്ഞാതാവ് കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. ഇപ്പോള്‍ അത് പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരിയും ആവര്‍ത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് മുകളില്‍ ഇത്തരമൊരു കേന്ദ്ര നിയമനത്തിന്റെ ആവശ്യകതയെന്തെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനാപരമായിട്ടല്ലാതാകുമ്പോള്‍ അത് നിയന്ത്രിക്കപ്പെടാന്‍ ഗവര്‍ണ്ണര്‍ അനിവാര്യമാണെന്ന് ഏറ്റവുമൊടുവില്‍ കേരളത്തില്‍ തെളിയിക്കപ്പെട്ടു.
കേന്ദ്രം പാസ്സാക്കിയ സി.എ.എക്കെതിരെ, ലോക്‌സഭയും രാജ്യസഭയും ഒരേ പോലെ പാസ്സാക്കിയ നിയമത്തിന്നെതിരെ, കേരള സര്‍ക്കാര്‍ പ്രമേയം പാസ്സാക്കാന്‍ ശ്രമിച്ചപ്പോഴാണ് ആരീഫ് മുഹമ്മദ് ഖാനെന്ന ഗവര്‍ണ്ണറുടെ യഥാര്‍ത്ഥ റോള്‍ ജനം അറിഞ്ഞത്. ഭരണഘടനക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ ഗവര്‍ണ്ണര്‍ ശക്തിയായി എതിര്‍ത്തു.
ഞാന്‍ പാര്‍ലമെന്റംഗമായിരിക്കുമ്പോള്‍ തന്നെ എനിക്ക് ആരീഫ് മുഹമ്മദ് ഖാനെ അറിയാമായിരുന്നു. സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഇസ്ലാമിക മതവിശ്വാസിയായ ഇദ്ദേഹം, രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്, ജീവനാംശ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്. സുപ്രീംകോടതി നിയമത്തെ മറികടന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സുകാരനായ ആരീഫ് ഖാന്‍ സധൈര്യം പടപൊരുതി. ശാരീരിക ആക്രമണത്തില്‍ പരുക്കേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും സത്യത്തിന്റെയും നിയമത്തിന്റെയും വഴി അദ്ദേഹം കൈവിട്ടിട്ടില്ല.
സര്‍വ്വകലാശാല പരീക്ഷകളില്‍ മാര്‍ക്ക് ദാനം നടത്തിയ ഇടതുപക്ഷ മന്ത്രി കെ.ടി. ജലീലിനെതിരെ ഗവര്‍ണ്ണര്‍ സ്വീകരിച്ചത് ശക്തമായ നിലപാടാണ്. മാര്‍ക്ക് തട്ടിപ്പ് പുറത്ത് വന്നപ്പോള്‍ എല്ലാ സര്‍വ്വകലാശാലകളുടെയും പ്രവര്‍ത്തനം പരിശോധിക്കാന്‍ സര്‍വ്വകലാശാലാ തലവന്‍ എന്ന നിലയില്‍ അദ്ദേഹം തയ്യാറായി. ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികള്‍ക്ക് ആശയുടെ പുതുനാമ്പ് നല്‍കാന്‍ ഇത് ഇടയാക്കി.
പൗരത്വ റജിസ്റ്ററിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തിയപ്പോള്‍ അവിടെയും ഗവര്‍ണ്ണറുടെ കര്‍ത്തവ്യബോധം അദ്ദേഹം കാണിച്ചു. പൗരന്റെ അവകാശങ്ങള്‍ കടുത്ത രാഷ്ട്രീയ തിമിരത്താല്‍ നിഷേധിക്കുന്നതിനെതിരെയുള്ള ഗവര്‍ണ്ണറുടെ ശക്തമായ നിലപാടാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചത്. ഒരു ഗവര്‍ണ്ണറുടെ കടമയും കര്‍ത്തവ്യവും അധികാരവും എന്താണെന്ന് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനെ പഠിപ്പിക്കാന്‍ ആരീഫ് മുഹമ്മദ് ഖാന് സാധിച്ചു.
എനിക്ക് നേരിട്ടനുഭവമുള്ള മറ്റൊരു ഗവര്‍ണ്ണറുടെ കാര്യം പറയാം. മിസോറാം ഗവര്‍ണ്ണറായ പി.എസ്. ശ്രീധരന്‍പിള്ള, 95 ശതമാനം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനത്ത് വരുത്തിയ മാറ്റം. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് സി.എ.എ. എന്ന് പറഞ്ഞാണല്ലോ കേരളത്തിലും ദല്‍ഹിയിലും മറ്റുംപ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ‘കൊണ്ടാടുന്ന’ത്. മിസോറാമിലെ സ്ഥിതി നോക്കാം. പൗരത്വബില്‍ (സിഎഎ) സെലക്ഷന്‍ കമ്മറ്റിയ്ക്ക് വിട്ടപ്പോള്‍ മിസോറാമില്‍ വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. എന്തിന് പറയുന്നു, 2019ലെ റിപ്പബ്ലിക് ദിനം പോലും മിസോറാം ജനത ബഹിഷ്‌കരിച്ചു. ”ബൈബൈ ഇന്ത്യാ ഹലോ ചൈന’ എന്ന പ്ലക്കാര്‍ഡും പിടിച്ച് റിപ്പബ്ലിക് ദിനപരേഡ് നടന്ന ഐസ്വാളിലെ അസം റൈഫിള്‍സ് ഗ്രൗണ്ടിന് പുറത്തു നടന്ന കൂറ്റന്‍ പ്രകടനം ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. റിപ്പബ്ലിക് ദിനചടങ്ങില്‍ ഒരൊറ്റയാളും പങ്കെടുത്തില്ല. ഒരു സംസ്ഥാനം മുഴുവന്‍ റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ചത് രാജ്യചരിത്രത്തിലാദ്യമായിരിക്കണം. സിഎഎ ബില്‍ പാസ്സായി നിയമമായി 2020ല്‍ റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെപ്പോലെ ഇവിടെയും ഗംഭീരമായി ആഘോഷിച്ചു. ബഹിഷ്‌കരണം നടന്ന അതേ ഗ്രൗണ്ടില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പ്രസംഗിച്ചു, നിശ്ചയിച്ച പ്രകാരം പരിപാടികള്‍ നടന്നു.
എന്താണ് അവിടെ സംഭവിച്ചത്? മിസോറാം ജനത തെറ്റിദ്ധരിപ്പിക്കപ്പെട്ടതായിരുന്നു. സിഎഎ ബില്ലിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തെയും ചര്‍ച്ച് (പള്ളി) മേധാവികളെയും ബോധ്യപ്പെടുത്തിയതോടെ അവരുടെ തെറ്റിദ്ധാരണ നീങ്ങുകയും ബില്ലിനെ പൂര്‍ണ്ണമായി പിന്തുണക്കുകയും ചെയ്തു. എം.എന്‍.എഫിന്റെ മിസോറാമില്‍ നിന്നുള്ള ലോക്‌സഭാംഗം സി.ലാല്‍റൊസാംഗ ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തു. ഗവര്‍ണ്ണര്‍ക്ക് ഒരു സംസ്ഥാനത്ത് മാറ്റമുണ്ടാക്കാനാവുമെന്ന് 2019 നവം.5ന് ചുമതലയേറ്റ പി.എസ്. ശ്രീധരന്‍പിള്ള മൂന്ന് മാസത്തിനകം അവിടെ തെളിയിച്ചു.
എനിക്കറിയാവുന്ന മറ്റൊരു ഗവര്‍ണ്ണര്‍ പോണ്ടിച്ചേരിയിലെ കിരണ്‍ബേദി ഐപിഎസ് ആണ്. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസുകാരിയായ അവര്‍ സത്യസന്ധതയും കഴിവുമുള്ള ഭരണാധികാരിയാണെന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ടായിരിക്കെ രാജ്യം കണ്ടതാണ്. അവരുടെ കഴിവും സത്യസന്ധതയും ഇവിടെയും അവര്‍ പ്രകടമാക്കി. അതാണ് അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാറും ലഫ്. ഗവര്‍ണ്ണറുമായി പ്രശ്‌നമെന്ന് പറയാന്‍ കാരണം. ഏറ്റവുമധികം അഴിമതി നിറഞ്ഞ ഭരണ-രാഷ്ട്രീയ നേതൃത്വമാണ് പോണ്ടിച്ചേരിയിലേത്. അഴിമതിക്കെതിരെ ഗവര്‍ണ്ണര്‍ കര്‍ശനമായ നിലപാടെടുത്തു. മുഖ്യമന്ത്രി നാരായണസ്വാമിയുമായി കിരണ്‍ബേദിക്ക് പല തവണ ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. അതെല്ലാം സംസ്ഥാനത്തിന്റെ താല്പര്യത്തിനായിരുന്നു എന്ന് മാത്രം.
കരുത്തും കഴിവുമുള്ളവര്‍ ഗവര്‍ണ്ണറായാല്‍ സംസ്ഥാനത്ത് മാറ്റം സൃഷ്ടിക്കാമെന്ന് ഈ മൂന്ന് ഗവര്‍ണ്ണര്‍മാരുടെയും പ്രവര്‍ത്തനത്താല്‍ നമുക്ക് മനസ്സിലാക്കാം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, അതിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമാണിവരെല്ലാം ഇക്കാലമാത്രയും പ്രവര്‍ത്തിച്ചത്. അതിന്റെ ഗുണകരമായ ഫലം അതാത് സംസ്ഥാനങ്ങള്‍ക്ക് കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് ഗവര്‍ണ്ണമാരില്‍ പലരും സംസ്ഥാനങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥലപരിമിതി കാരണം അവരെക്കുറിച്ചൊന്നും വിസ്തരിക്കുന്നില്ല. അതുകൊണ്ടു ഗവര്‍ണ്ണര്‍ പദവി വേണ്ടാ എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വാദം തികച്ചും തെറ്റാണെന്ന് വര്‍ത്തമാനകാല രാഷ്ട്രീയം തെളിയിക്കുന്നു. ഗവര്‍ണ്ണര്‍മാരുടെ കഴിവും ക്രിയാശേഷിയും അതത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായി മാറുകയാണ്. മാറ്റം അനിവാര്യവുമാണ്.