സമകാലികരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശത്രുതയുണ്ടായിരുന്ന ഒരേയൊരാള്‍ മാത്രമായിരുന്നില്ല വിനായക ദാമോദര സവര്‍ക്കര്‍. നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരെയൊക്കെ അധികാരം ഉപയോഗിച്ച് ഓരോ വിധത്തില്‍ നെഹ്‌റു ദ്രോഹിക്കുകയുണ്ടായി. ഇവരില്‍തന്നെ സവര്‍ക്കറോട് കടുത്ത വിരോധം തന്നെയാണ് നെഹ്‌റു പുലര്‍ത്തിയത്. മഹാത്മാഗാന്ധി പോലും പല ഘട്ടങ്ങളിലും സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയില്‍ സവര്‍ക്കറോട് സ്‌നേഹത്തോടെയും ആദരവോടെയും പെരുമാറിയപ്പോള്‍ നെഹ്‌റുവിന്റെ ഭാഗത്തുനിന്ന് ഒരിക്കല്‍പോലും അങ്ങനെയൊരു സമീപനം ഉണ്ടായില്ല. മരണം വരെ സവര്‍ക്കറെ നെഹ്‌റു വേട്ടയാടി എന്നുപറയാം.
ഇതിന് രണ്ട് കാരണങ്ങളാണ് മുഖ്യമായും ഉള്ളത്. ഒന്ന് സവര്‍ക്കറുടെ അതുല്യമായ വ്യക്തിപ്രഭാവം. സ്വാതന്ത്ര്യസമര സേനാനി, കവി, എഴുത്തുകാരന്‍, നാടകകൃത്ത്, ഉജ്ജ്വല പ്രഭാഷകന്‍, യുക്തിവാദി, ജാതിവ്യവസ്ഥ നശിക്കണമെന്ന് ആഗ്രഹിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവ്, മഹാരാഷ്ട്രയിലെ ഹിന്ദു യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്ന ഉല്‍പ്പതിഷ്ണു. ഇതൊക്കെയായിരുന്നു സവര്‍ക്കര്‍. ഈ വക കാര്യങ്ങളിലെല്ലാം നെഹ്‌റു വിനെക്കാള്‍ സവര്‍ക്കര്‍ ബഹുദൂരം മുന്നിലായിരുന്നു. ഗാന്ധിജിയെ വൈകാരികമായി സ്വാധീനിച്ച് സ്ഥാനമാനങ്ങള്‍ നേടിയെടുത്ത നെഹ്‌റുവിന് സവര്‍ക്കറുടെ ഔന്നത്യം സ്വപ്‌നം കാണാന്‍ പോലും ആവുമായിരുന്നില്ല.
ലോകചരിത്രത്തില്‍ രണ്ട് ജീവപര്യന്തം ഒരുമിച്ച് അനുഭവിക്കാന്‍ ശിക്ഷിക്കപ്പെട്ട ഒരേയൊരാളായിരുന്നു സവര്‍ക്കര്‍. ശിക്ഷിക്കപ്പെട്ട് ആന്‍ഡമാനിലേക്ക് കൊണ്ടുപോകവെ ഇംഗ്ലീഷുകാരനായ ഓഫീസര്‍ ഇങ്ങനെ പറഞ്ഞു: ”അന്‍പതു വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ നീ ജീവനോടെ ബാക്കിയുണ്ടാവില്ല.” ഇതുകേട്ട് ഒരു നിമിഷം തിരിഞ്ഞുനിന്ന സവര്‍ക്കര്‍ ആ ബ്രിട്ടീഷുകാരന്റെ മുഖത്തുനോക്കി ആത്മാഭിമാനത്തോടെ പറഞ്ഞു: ”അന്‍പത് വര്‍ഷത്തിനകം നിങ്ങളുടെ പൊടിപോലും എന്റെ നാട്ടില്‍ ഉണ്ടാവില്ല.” ഇതായിരുന്നു സവര്‍ക്കറുടെ ധീരത. ആ വാക്കുകള്‍ ഒരു പ്രവചനമായിരുന്നു. ശരിയായി ഭവിക്കുകയും ചെയ്തു.
വിപ്ലവപ്രവര്‍ത്തനം നടത്തി എന്ന കുറ്റത്തിന് ഫ്രാന്‍സില്‍ അറസ്റ്റിലായി ഭാരതത്തിലേക്ക് കൊണ്ടുവരും വഴി കപ്പലില്‍ കാവല്‍നിന്ന പോലീസുകാരനെ കബളിപ്പിച്ച് ടോയ്‌ലറ്റിലെ ജനാല തകര്‍ത്ത് കടലിലേക്ക് ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച സവര്‍ക്കര്‍ മാര്‍സിലെസ് തുറമുഖത്ത് എത്തിച്ചേര്‍ന്നു. അവിടെയെത്താമെന്ന് ഏറ്റിരുന്ന മാഡം കാമ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ അല്‍പം വൈകിപ്പോയതിനാല്‍ വീണ്ടും ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായി. ഈ രക്ഷപ്പെടല്‍ ശ്രമം പീഡനങ്ങള്‍ കടുപ്പിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതി വരെ എത്തിയ കേസാണിത്.
എന്തുകൊണ്ട് വിപ്ലവകാരിയായി എന്ന ചോദ്യത്തിന് സവര്‍ക്കര്‍ നല്‍കിയ ഉത്തരം ദേശസ്‌നേഹികളെ കോരിത്തരിപ്പിക്കുന്നതാണ്. ”ഇങ്ങനെയാണ് അത് സംഭവിച്ചത്. 1896 ലെ ഭീകരമായ ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും കാലഘട്ടം. ജനങ്ങള്‍ ദുരിതനരകത്തില്‍ അകപ്പെട്ടുപോയ നാളുകള്‍. അവരുടെ ആത്മാവ് നൊന്തു നീറുകയായിരുന്നു. സര്‍ക്കാര്‍ ഇത് പരിഹരിക്കാന്‍ കാര്യമായൊന്നും ചെയ്തില്ല. മരണം വാരിവിതച്ച് മഹാരോഗം പരന്നു. സഹായമൊന്നും ചെയ്യാതിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ ജനങ്ങളോട് അതിക്രൂരമായി പെരുമാറാനും തുടങ്ങി. പ്ലേഗ് കമ്മീഷണറായി നിയോഗിക്കപ്പെട്ട റാന്റ് നിഷ്ഠുരമായ പീഡനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. ഇതില്‍ ക്രുദ്ധരായ ഛാപേക്കര്‍ സഹോദരന്മാര്‍ റാന്റിനെയും മറ്റൊരു സായിപ്പിനെയും വെടിവെച്ചു കൊന്നു. തടവിലാക്കപ്പെട്ട ആ വിപ്ലവകാരികളെ വിചാരണ ചെയ്ത് തൂക്കിലേറ്റാന്‍ വിധിച്ചു. ഹൃദയഭേദകമായ ആ വാര്‍ത്ത എന്നെ അസ്വസ്ഥനാക്കി. കഷ്ടിച്ച് പതിനാറ് വയസ്സായിരുന്ന എനിക്ക് ഛാപേക്കര്‍ സഹോദരന്മാരുടെ കൃത്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. സ്വദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും, വേണ്ടിവന്നാല്‍ മരിക്കാനും പ്രതിജ്ഞ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു രാത്രി മുഴുവന്‍ ഞാന്‍ കുടുംബ ദേവതയായ ദുര്‍ഗാ ദേവിയുടെ കാല്‍ക്കലിരുന്നു… ദേശത്തോടുള്ള കര്‍ത്തവ്യം പാലിക്കുമെന്നും, ഛാപേക്കര്‍ സഹോദരന്മാരുടെ ദൗത്യം പൂര്‍ത്തീകരിക്കുമെന്നും ദുര്‍ഗാദേവിയുടെ തിരുസന്നിധിയില്‍ ഞാന്‍ പ്രതിജ്ഞയെടുത്തു. ബ്രിട്ടീഷുകാരെ പുറത്താക്കി ഭാരതത്തെ വീണ്ടും പരമവൈഭവത്തില്‍ എത്തിക്കാനുള്ള വ്രതം ഞാന്‍ കൈക്കൊണ്ടു. ഇങ്ങനെയാണ് ഞാനൊരു വിപ്ലവകാരിയായത്.” മരിക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പ് ‘ഓര്‍ഗനൈസര്‍’ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സവര്‍ക്കര്‍ ഇത് പറഞ്ഞത്. ഇതേ സ്ഥാനത്ത് എന്തുകൊണ്ട് സ്വാതന്ത്ര്യസമരത്തില്‍ വന്നു, കോണ്‍ഗ്രസ്സ് നേതാവായി എന്നൊരു ചോദ്യം നെഹ്‌റുവിനോട് ചോദിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിയാവാന്‍ എന്നതാവും ലളിതവും സത്യസന്ധവുമായ ഉത്തരം. ഒരു വിപ്ലവകാരിയും അധികാര മോഹിയും തമ്മിലുള്ള ഈ വിടവ് ഒരിക്കലും നികത്താനാവില്ല.
വിനായക ദാമോദര സവര്‍ക്കര്‍ മാത്രമല്ല, സവര്‍ക്കര്‍ കുടുംബം ഒന്നടങ്കം മഹത്തായ ത്യാഗം അനുഭവിച്ചവരാണ്. ശിക്ഷിക്കപ്പെട്ട് ആന്‍ഡമാനിലേക്ക് കൊണ്ടുപോകുന്നതിനു തൊട്ടു മുന്‍പ് മുംബൈയില്‍ തന്നെ സന്ദര്‍ശിച്ച പത്‌നിയോട് സവര്‍ക്കര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”തന്റേതായ ചെറുതും സങ്കുചിതവുമായ കുടുംബം സ്ഥാപിക്കുന്ന പ്രവൃത്തി ഒരു കാക്കക്കുപോലും ചെയ്യാനാവും. എന്നാല്‍ വീട്, കുടുംബം എന്നീ വാക്കുകള്‍ക്ക് ഇതിലും ബൃഹത്തായ അര്‍ത്ഥതലമുണ്ട്. ഈ അര്‍ത്ഥത്തിലാണ് നമ്മുടെ കുടുംബത്തിന് രൂപം നല്‍കിയിട്ടുള്ളത്. അതിനുവേണ്ടി നിന്റെ കുടുംബത്തിലെ പാത്രങ്ങള്‍ തകര്‍ത്തു കളഞ്ഞിട്ടുണ്ടാവാം. എന്നാല്‍ അതില്‍നിന്ന് ഭാവിയില്‍ ആയിരമായിരം ജനങ്ങളുടെ ജീവിതം സുവര്‍ണമയമാകും.”
സവര്‍ക്കറുടെ ജ്യേഷ്ഠന്‍ ബാബു റാവു നേരത്തെ ആന്‍ഡമാനിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. വൈസ്രോയ് മിന്റോയെ വധിക്കാന്‍ നടത്തിയ ശ്രമത്തില്‍ അനുജന്‍ നാരായണന്‍ സവര്‍ക്കര്‍ അതിനകം പിടിക്കപ്പെട്ടിരുന്നു. ഇതുപോലൊരു സാഹചര്യത്തിലാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജാക്‌സനെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് സവര്‍ക്കര്‍ ലണ്ടനില്‍ പിടിക്കപ്പെട്ടത്. ”ഞങ്ങള്‍ മൂന്നു സഹോദരന്മാരുടെയും ജീവിതം സ്വാതന്ത്ര്യത്തിന്റെ യജ്ഞവേദിയില്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ ഏഴ് സഹോദരന്മാര്‍ ആയിരുന്നുവെങ്കില്‍ അവരെയും ഞാന്‍ ഈ യജ്ഞത്തിന് സമര്‍പ്പിക്കുമായിരുന്നു” എന്നാണ് സവര്‍ക്കര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും, ആഡംബരത്തില്‍ മുഴുകി ജീവിക്കുകയും ചെയ്തവരാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബം. ഇത്തരം സൗഭാഗ്യങ്ങള്‍ സ്വയം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച സവര്‍ക്കര്‍ കുടുംബത്തിനു മുന്നില്‍ നെഹ്‌റു വല്ലാതെ ചെറുതായിപ്പോകുന്നത് സ്വാഭാവികം. രാഷ്ട്രീയമായി മാത്രമല്ല, ആശയപരമായും നെഹ്‌റുവിന് സവര്‍ക്കര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും ഭീരുത്വ പൂര്‍ണ്ണവും ആത്മഹത്യാപരവുമായ നെഹ്‌റുവിന്റെ നയങ്ങളെ അംഗീകരിക്കാന്‍ സവര്‍ക്കര്‍ ഒരുക്കമായിരുന്നില്ല. നെഹ്‌റു പ്രധാനമന്ത്രിയാവുന്നതിന് മുന്‍പും പില്‍ക്കാലത്തും ഇതായിരുന്നു അവസ്ഥ.
1930 കളില്‍ കിഴക്കന്‍ ബംഗാളില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിന്നുള്ള മുസ്ലിങ്ങള്‍ കൂട്ടത്തോടെ അസമിലെ ബ്രഹ്മപുത്ര താഴ്‌വരയിലേക്ക് കുടിയേറാന്‍ തുടങ്ങി. ഇതിനെതിരായ മുന്നറിയിപ്പുകളെ പരിഹസിച്ചു തള്ളിയ നെഹ്‌റു നിരുത്തരവാദപരമായ ഒരു പ്രസ്താവനയും നടത്തി. ”പ്രകൃതി ശൂന്യതയെ വെറുക്കുന്നു. അതായത് എവിടെയാണോ തുറന്ന പ്രദേശങ്ങളുള്ളത് അവിടെ ജനങ്ങള്‍ താമസമുറപ്പിക്കുന്നതിനെ ഒരാള്‍ക്ക് എങ്ങനെയാണ് തടയാനാവുക?”(1) എന്നാണ് നെഹ്‌റു ചോദിച്ചത്. ഇതിന് അതേ നാണയത്തില്‍ സവര്‍ക്കര്‍ മറുപടി കൊടുത്തു. ”പ്രകൃതി വിഷവായുവിനെയും വെറുക്കുന്നു. അസമിലേക്കുള്ള മുസ്ലിങ്ങളുടെ വന്‍തോതിലുള്ള കുടിയേറ്റം തദ്ദേശീയ സംസ്‌കാരത്തിന് ഭീഷണിയാണെന്നു മാത്രമല്ല, ഭാരതത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തി പ്രദേശത്തിന് അതൊരു സുരക്ഷാ ഭീഷണിയുമാണ്.” സവര്‍ക്കറുടെ ഈ വാക്കുകള്‍ പിന്നീട് ശരിവയ്ക്കപ്പെട്ടു.
1947-ല്‍ ജൂത രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ നെഹ്‌റുവിന്റെ എതിര്‍പ്പുമൂലം ഇന്ത്യ അനുകൂലമായി വോട്ടു ചെയ്തില്ല. 33 രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോള്‍ 13 രാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ എതിര്‍ക്കുകയായിരുന്നു. ഇതില്‍ പത്തും മുസ്ലിം രാഷ്ട്രങ്ങളായിരുന്നു. ചൈനയും യുഗോസ്ലാവിയും ഉള്‍പ്പെടെ 10 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഒരു രാജ്യം വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിലും ചൈനയെപ്പോലെ ഇന്ത്യയ്ക്ക് നിഷ്പക്ഷത പാലിക്കാമായിരുന്നു. എന്നാല്‍ വിദേശ നയത്തില്‍പ്പോലും മുസ്ലിം പ്രീണനം കലര്‍ത്തിയ നെഹ്‌റുവിന് ഇത് സമ്മതമായിരുന്നില്ല. ഇതിന്റെ വിരുദ്ധ പക്ഷത്ത് ആയിരുന്നു സവര്‍ക്കര്‍. ജൂത ജനതയ്ക്ക് സ്വന്തമായി രാഷ്ട്രം ലഭിക്കുന്നതിനെ ഇന്ത്യ അനുകൂലിക്കണമെന്നും, പാലസ്തീനിലെ പൗരാണികമായ വിശുദ്ധ നഗരങ്ങള്‍ ജൂതന്മാര്‍ക്ക് തിരിച്ചു നല്‍കണമെന്നും സവര്‍ക്കര്‍ ആവശ്യപ്പെട്ടു.(2)
1950 ല്‍ ചൈന ടിബറ്റിലേക്ക് കടന്നുകയറുകയും, ഇതിനോട് നെഹ്‌റു അഴകൊഴമ്പന്‍ നയം സ്വീകരിക്കുകയും ചെയ്തപ്പോള്‍ 1954-ല്‍ സവര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ”ടിബറ്റിനോട് ചൈന എന്താണ് ചെയ്തത്. അതിനുശേഷം താണുവണങ്ങി നില്‍ക്കുന്നത് ആ രാജ്യത്തിന്റെ ആസക്തി വര്‍ധിപ്പിക്കുകയും ചെയ്തു. ഭാരതത്തിന്റെ ദുര്‍ബലസമീപനം മുതലെടുത്ത് നമ്മുടെ ഭൂപ്രദേശം ചൈന വിഴുങ്ങിയാല്‍ പോലും എനിക്ക് അദ്ഭുതമില്ല” എന്നാണ് സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. ഇതുതന്നെ സംഭവിച്ചു. ഇക്കാരണങ്ങളാല്‍ ഭരണാധികാരിയെന്ന നിലയില്‍ നെഹ്‌റു വലിയ തോതില്‍ അരക്ഷിതാവസ്ഥ അനുഭവിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് ഒഴിവാക്കുന്നതിനുള്ള വഴികള്‍ നെഹ്‌റു ആലോചിച്ചു.
അടുത്തത്: സവര്‍ക്കറെ മോചിപ്പിക്കാന്‍ ഗാന്ധിജിയും
അടിക്കുറിപ്പുകള്‍:
1. Nehru’s 97 major blunders, Rajni Kant Puranik,Pustak Mahal.
2. Ibid