ഇന്നും പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജിയെ വിലയിരുത്തുന്നത് കവി, എഴുത്തുകാരന്‍, സംഘാടകന്‍, ഉപന്യാസകാരന്‍ തുടങ്ങിയ നിലയിലാണ്. എന്നാല്‍ പരമേശ്വര്‍ജി മികച്ചൊരു ചരിത്രകാരന്‍ കൂടിയായിരുന്നുവെന്ന് അധികമാരും രേഖപ്പെടുത്തി കണ്ടില്ല. 1946-50 കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ ചരിത്രം ഓണേഴ്‌സിനാണദ്ദേഹം പഠിച്ചതും സ്വര്‍ണ്ണമെഡലോടെ പാസ്സായി പുറത്തിറങ്ങിയതും. അന്നു മുതലേ അദ്ദേഹത്തിന്റെ കത്തുകളിലും ലേഖനങ്ങളിലും കവിതകളിലും ഒരു ചരിത്രാംശം നിഴലിച്ചിരുന്നുവെന്ന് കാണാം.
അദ്ദേഹം സിഡ്‌നി ഹുക്കിന്റെ ഹീറോസ് ഇന്‍ ഹിസ്റ്ററി പഠിച്ചിരുന്നു. അതുപ്രകാരം സമൂഹത്തില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെറിയൊരു സമൂഹവും സൃഷ്ടിപരമായ യാതൊന്നും നടത്താത്ത ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹവും ഉണ്ടായിരുന്നു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തെ മുന്നോട്ടു നയിച്ചവരായിരുന്നു പരമേശ്വര്‍ജിയുടെ ആദര്‍ശപുരുഷന്മാര്‍ – ആദിശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, സ്വാമിവിവേകാനന്ദന്‍, അരവിന്ദഘോഷ്, ബാലഗംഗാധരതിലകന്‍, വി.ഡി.സവര്‍ക്കര്‍, ഡോ:ഹെഡ്‌ഗേവര്‍, നാനാജി ദേശ്മുഖ്, ഗുരുജി ഗോള്‍വല്‍ക്കര്‍, ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ തുടങ്ങി ഈ പട്ടിക നീളുന്നുണ്ട് പരമേശ്വര്‍ജിയുടെ കാഴ്ചപ്പാടില്‍. ഇവരെ എല്ലാവരേയും കുറിച്ചദ്ദേഹം തന്റെ രണ്ട് ഡസനിലധികം വരുന്ന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. സ്വാമിവിവേകാനന്ദന്റെയും രാമകൃഷ്ണ പരമഹംസരുടേയും സംഭാവനകള്‍ വിലയിരുത്തി ബൃഹത്തായ ഒരു ഗ്രന്ഥംതന്നെ പ്രസിദ്ധീകരിച്ചു. ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ സമകാലികരെ – നവോത്ഥാന നായകരെ – കേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.
ദേശീയധാരയില്‍ ബാലഗംഗാധരതിലകനേയും അരവിന്ദനേയും പുസ്തകങ്ങള്‍ വഴി തന്നെ പരമേശ്വര്‍ജി അനശ്വരരാക്കി. ഇതിലെല്ലാം ആദിശങ്കരന്റെ അദ്വൈത ചിന്താപദ്ധതിയാണ് നേരിട്ടും അല്ലാതേയും പരമേശ്വര്‍ജി ചിന്തക്ക് വിഷയീഭവിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തിന് പാത്രീഭൂതരായ വ്യക്തികളെല്ലാം തന്നെ യുഗസൃഷ്ടാക്കളായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന പരമേശ്വര്‍ജി സമകാലിക സമൂഹത്തിന്റെ ഉന്നമനത്തിന് ശ്യാമപ്രസാദ് മുഖര്‍ജിയും ദീന്‍ദയാലും പ്രതിനിധാനം ചെയ്ത സംസ്‌കാരിക മാറ്റത്തിന്റെ ചുവട് പിടിച്ച് അത്തരം പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചു. കേരളത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാണദ്ദേഹം ഭാരതീയ വിചാരകേന്ദ്രം തന്നെ തുടങ്ങിയതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് മൂന്ന് വ്യാഴവട്ടക്കാലം നയിച്ചതും. കേരളത്തിന്റെ മാറുന്ന മുഖഛായ എന്നപേരില്‍ ഇടപ്പള്ളി ആര്‍. മാധവന്‍ നായര്‍ സ്മാരകത്തില്‍ (കേരള മ്യൂസിയം) നടന്ന സെമിനാറില്‍ കേരളത്തിന്റെ പുരോഗതി ഉന്നമിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബീജാവാപം ചെയ്തതും വീരസവര്‍ക്കറുടെ ചരിത്രബോധം പരമേശ്വര്‍ജിയില്‍ ചെലുത്തിയ സ്വാധീനം മൂലമാണ്.
1857 മേയ് പത്തിന് മീററ്റില്‍ പൊട്ടിപ്പുറപ്പെട്ടത് ഒരു ശിപായി ലഹളയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് മാറ്റി അത് ഒന്നാം സ്വാതന്ത്ര്യസമരമായി ആദ്യം ചിത്രീകരിച്ചത് വി.ഡി. സവര്‍ക്കറായിരുന്നു. ഇത് ശരിയുമാണ്. ഈ ചുവടുപിടിച്ചാണ് പരമേശ്വര്‍ജി കേരളത്തില്‍ വന്നശേഷം വീരപഴശ്ശിയുടെ ബലിദാന (നവംബര്‍ 30, 1805) ത്തിന്റെ 175-ാം വാര്‍ഷികം കേരളത്തിലങ്ങോളമിങ്ങോളം കൊണ്ടാടിയത്. തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന ഏകദിന സെമിനാറില്‍ വച്ചാണ് ഈ ലേഖകന്‍ ആദ്യമായി-1980 നവംബര്‍ നാലിന്-പരമേശ്വര്‍ജിയെ കണ്ടുമുട്ടുന്നത്. യോഗത്തില്‍ പ്രൊഫ.സി.കെ.മൂസത്, പ്രൊഫ.കെ.കെ.എന്‍.കുറുപ്പ് (അന്ന് ഇടതുപക്ഷക്കാരനല്ല) ഡോ: എന്‍.രാജേന്ദ്രന്‍ (പ്രഥമ പുരാരേഖാ വകുപ്പ് ഡയറക്ടര്‍) ഈ ലേഖകന്‍ എന്നിവര്‍ പഴശ്ശിരാജ കേരളവര്‍മ്മയുടെ സ്വാതന്ത്ര്യസമര സന്നാഹങ്ങളുടെ വിവിധ വശങ്ങള്‍ തുറന്നുകാട്ടി. 1980 മുതല്‍ക്ക് പഴശ്ശിദിനം കേരളത്തില്‍ പലയിടങ്ങളിലും ആചരിച്ചുവരുന്നത് പരമേശ്വര്‍ജിയുടെ പ്രേരണയാലാണ് എന്ന് സ്പഷ്ടം.
ഡോ: എന്‍.രാജേന്ദ്രന്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് നിര്യാതനായപ്പോള്‍ ആദ്യത്തെ അനുസ്മരണ പ്രഭാഷണം തിരുവനന്തപുരം ഹോട്ടലില്‍ നടത്തിയതും പരമേശ്വര്‍ജി ആയിരുന്നു. ചടങ്ങ് സംഘടിപ്പിച്ച ഇന്റര്‍ഡിസിപ്ലീനറി സ്റ്റഡിസിന്റെ (അന്തര്‍വൈജ്ഞാനിക പഠനകേന്ദ്രം) 2003 ലെ പുരസ്‌ക്കാരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ വച്ച് പരമേശ്വര്‍ജിക്ക് സമര്‍പ്പിച്ചത്. ഇന്‍ഡിസ് ചെയര്‍മാനായിരുന്ന പത്മഭൂഷണ്‍ ഡോ.എം.വി പൈലിയായിരുന്നു (മുന്‍ കൊച്ചി യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍).
പരമേശ്വര്‍ജിയുടെ ചരിത്രബോധം ഒന്നുകൊണ്ടുമാത്രമാണ് തിരുവനന്തപുരത്തും ഒരു അരവിന്ദോ കള്‍ച്ചറല്‍ സെന്റര്‍ ഉണ്ടാക്കിയത് ദീര്‍ഘകാലം കെ.രാമന്‍പിള്ള (ബി.ജെ.പി. മുന്‍ പ്രസിഡന്റ്) യായിരുന്നു അതിന്റെ പ്രസിഡന്റ്. ഭഗവത് ഗീത വഴിയുള്ള മോചനം ലക്ഷ്യമാക്കിയാണ് ഗീതാവര്‍ഷം ആചരിക്കുവാന്‍ പരമേശ്വര്‍ജി ആഹ്വാനം നടത്തിയതും അതിന്റെ ഭാഗമായി ഒരു അന്തര്‍ദേശീയ ഗീതാ സെമിനാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും ചെയ്തത്. അതിന്റെ സമാപന സമ്മേളനം ദലായ് ലാമയാണ് ഉത്ഘാടനം ചെയ്തത്. സെമിനാറിന്റെ പേപ്പറുകള്‍ പുസ്തക രൂപത്തില്‍ വന്നപ്പോള്‍ അതിന്റെ സഹായി ആയി ലേഖകനെയും പരമേശ്വര്‍ജി ചേര്‍ത്തിരുന്നു. വിചാര കേന്ദ്രത്തിന്റെ സംസ്‌കൃതിഭവന്‍ ഉദ്ഘാടനം നടത്തിയപ്പോള്‍ അതിന്റെ ഈവന്റ്‌സ് ലീഡറായി ലേഖകനെ തന്നെ പരമേശ്വര്‍ജി നിയോഗിച്ചത് വീഡിയോയില്‍ ഇന്നുംകാണാം.
വിചാരകേന്ദ്രം തുടങ്ങിയപ്പോള്‍ ഗ്രന്ഥപ്പുരയിലേക്ക് പുസ്തകങ്ങള്‍ വേണമായിരുന്നു. എന്നോട് 500 പുസ്തകങ്ങള്‍ തരാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ 301 എണ്ണം നല്‍കി. മറ്റൊരു 301 വേറെ ഒരവസരത്തിലാകാമെന്നും ഞാന്‍ മറുപടി പറഞ്ഞിരുന്നു. ഈ വിചാരകേന്ദ്രം ലൈബ്രറി മികച്ചൊരു ഗ്രന്ഥപ്പുരതന്നെയാണ്. പലയൂണിവേര്‍സിറ്റികളും ഗവേഷണ ഗ്രന്ഥപ്പുരയായി അതിനെ അംഗീകരിച്ചിട്ടുണ്ട്.
2004 ല്‍ പത്മശ്രീ ലഭിച്ചപ്പോള്‍ പുളിമൂട് റസിഡന്റ് അസോസിയേഷനും ശ്രീ കല്ലമ്മന്‍ ദുര്‍ഗാദേവി ട്രസ്റ്റും അദ്ദേഹത്തെ കൂട്ടായി അനുമോദിച്ചിരുന്നു. അതിനുകാരണം സംസ്‌കൃതിഭവന്‍ നിലവില്‍ വന്നതുമുതല്‍ വര്‍ഷംതോറും ഒരുദിവസം ക്ഷേത്രത്തിന്റെ പൊതുയോഗം നടത്തുന്നതിന് വിചാര കേന്ദ്രത്തിന്റെ ഹാള്‍ അനുവദിച്ചതായിരുന്നു (വാടക കൂടാതെ). പലപ്പോഴും പരമേശ്വര്‍ജി ഉദ്ഘാടനമോ, മുഖ്യപ്രഭാഷണമോ നടത്തുകയും പതിവായിരുന്നു. 2019 ഡിസംബര്‍ 15ന് കല്ലമ്മന്‍ ക്ഷേത്ര പൊതുയോഗത്തില്‍ വച്ചാണ് പ്രൊഫ: എ. ശ്രീധരമോനോന്‍ പുരസ്‌ക്കാരം പരമേശ്വര്‍ജിക്ക് മുന്‍കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി.മോഹന്‍കുമാര്‍ സമര്‍പ്പിച്ചത്. പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ ബാങ്ക് ഹാളില്‍ വച്ച് പരമേശ്വര്‍ജിക്ക് മൊമെന്റോ നല്‍കി ആദരിച്ചത് കവടിയാര്‍ കൊട്ടാരത്തിലെ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയായിരുന്നു (2018).
യൂണിവേഴ്‌സിറ്റി കോളേജിലെ ചരിത്രവകുപ്പിന്റെ അലുമ്‌നിയായ ഹിസ്റ്റോറിയ 2010 ല്‍ ആരംഭിച്ചപ്പോള്‍ പരമേശ്വര്‍ജിയെ ആദരിച്ചത് അന്നത്തെ പാര്‍ലമെന്ററി കാര്യമന്ത്രിയും മുന്‍ ചരിത്ര വിദ്യാര്‍ത്ഥിയുമായിരുന്ന എം.എം.ഹസനായിരുന്നു. ഈ ലേഖകന്‍ പരമേശ്വര്‍ജിയെ പരിചയപ്പെടുത്തിയപ്പോള്‍ പലര്‍ക്കും അതിശയമായിരുന്നു. കാരണം പരമേശ്വര്‍ജി ചരിത്രവകുപ്പിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. ഹിസ്റ്റോറിയയുടെ പ്രഥമ പുരസ്‌ക്കാരം ഡോ: എം.ജി.എസ്. നാരായണന് സമര്‍പ്പിച്ചത് പരമേശ്വര്‍ജിയുടെ അധ്യക്ഷതയില്‍ സംസ്‌കൃതി ഭവനില്‍ കൂടിയ യോഗത്തില്‍ വച്ച് അന്നത്തെ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയനായിരുന്നു. പാലോട് രവി ആശംസകള്‍ നേരാനും എത്തിയിരുന്നു.
ചരിത്രകാരന്‍ ശ്രീധരമേനോന്റെ പേരിലുള്ള പുരസ്‌ക്കാരം പരമേശ്വ ര്‍ജിക്ക് നല്‍കുന്ന വേളയിലാണ് ഈ ലേഖകന്‍ അവസാനമായി പരമേശ്വര്‍ജിയെ കണ്ടതും സംസാരിച്ചതും. എനിക്ക് എന്തിനാണ് ഈ പുരസ്‌ക്കാരം? ശ്രീധരമേനോന്റെ പേരിലല്ലേ. ഇരിക്കട്ടെ ഇത് എന്നുപറഞ്ഞു നിറുത്തി. ആ ചരിത്രകാരന്റെ ജ്വലിക്കുന്ന ശബ്ദം അവസാനിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് ആ ശൂന്യതക്ക് പകരം ആര് എന്ന ചോദ്യം ഉണ്ടാവുന്നത്. അത് ശൂന്യമായി തന്നെനില്‍ക്കുമെന്നാണ് ഇപ്പോഴും തോന്നുന്നത്.
ചരിത്രകാരനായ പരമേശ്വര്‍ജിയുടെ ചരിത്രാവബോധം അനിതരസാധാരണമാണ് എന്നദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വെളിവാക്കും. ചെറുതും വലുതുമായ 25ലധികം ഗ്രന്ഥങ്ങള്‍. നവതിയുടെ ഭാഗമായി മൂന്നു വാല്യങ്ങളിലായി ക്രോഡീകരിച്ചിട്ടുള്ള Heart beats of the Hindu Nation ഗവേഷകര്‍ക്കും വഴികാട്ടിയാണ്. പരമേശ്വര്‍ജിയുടെ ഓര്‍മ്മക്കു മുമ്പില്‍- 44 വര്‍ഷത്തെ സൗഹൃദം – പ്രണാമം അര്‍പ്പിക്കുന്നതിന് ഈ അവസരം വിനിയോഗിക്കുന്നു.
(തൃപ്പൂണിത്തുറ പൈതൃകപഠനകേന്ദ്രം, മുന്‍ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)