ജമ്മുകാശ്മീരിനെ ഭാരത മഹാരാജ്യത്തില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്ന വിവാദനിയമം 370-ാം വകുപ്പ് പിന്‍വലിച്ചതിനുശേഷമുള്ള ജനജീവിതം എങ്ങിനെ എന്നുകൂടി അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ജമ്മുകാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തത്. രണ്ടുദിവസമായി ആകെ അനുഭവപ്പെട്ട ബുദ്ധിമുട്ട് ഫോണും ഇന്റര്‍നൈറ്റും ലഭിക്കുന്നില്ല എന്നതു മാത്രമായിരുന്നു. എന്നാല്‍ തദ്ദേശീയര്‍ നിര്‍ബാധം മൊബൈല്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടു. ജനജീവിതം എങ്ങിനെയെന്നറിയാന്‍ ജമ്മുവിലെ ഉള്‍ഗ്രാമങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം സാധിക്കുംവിധമുള്ള ഒരു പാക്കേജ് ഞങ്ങള്‍ തിരഞ്ഞെടുത്തു. രാവിലെ 8.30ന് പുറപ്പെടുന്ന ഒരു ബസ്സില്‍ സീറ്റ് ബുക്കു ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി വൈകുന്നേരം ഏഴുമണിയാകുമ്പോള്‍ തിരിച്ചെത്തിക്കും. ഞങ്ങള്‍ക്ക് ദില്ലിയിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ 11ന് ആയതുകൊണ്ട് ഇഷ്ടം പോലെ സമയമുണ്ട്. ലഘുഭക്ഷണം കഴിച്ച് വണ്ടിയില്‍ എത്തുമ്പോള്‍ യാത്രക്കാരെല്ലാം തയ്യാര്‍. തലേദിവസം വൈഷ്‌ണോദേവിയിലേക്ക് പദയാത്ര ചെയ്തതിന്റെ ക്ഷീണമൊക്കെ ഒറ്റ ഉറക്കം കൊണ്ട് പമ്പകടന്നിരിക്കുന്നു. കൃഷിഭൂമികള്‍ക്കു നടുവിലൂടെയുള്ള വഴികളിലൂടെ ബസ് നീങ്ങുമ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം ഗ്രാമങ്ങളിലെ വീടുകള്‍ക്കുമുകളില്‍ പാറിക്കളിക്കുന്ന ദേശീയ പതാകയായിരുന്നു. ജനങ്ങളെ തെരുവില്‍ അധികം കാണാനില്ല. കാരണം ഇവിടെ പൊതുവെ ജനവാസം കുറവാണെന്നു തോന്നി. കേരളത്തിലേതു പോലെ കവലകള്‍ ജനനിബിഡമല്ല. സൊറപറഞ്ഞിരിക്കാന്‍ ആള്‍ക്കാര്‍ക്ക് സമയമില്ലെന്നു തോന്നുന്നു. ബസ് ഒരു മണിക്കൂര്‍ യാത്ര ചെയ്തു കാണും. പാതയോരത്തെ ഒരാല്‍മരച്ചുവട്ടില്‍ നിര്‍ത്തിയ ബസ്സില്‍ നിന്നും ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി. ബംഗാളികളും ബീഹാറികളും ഉത്തര്‍പ്രദേശുകാരുമെല്ലാമുള്ള ആ സംഘത്തില്‍ മലയാളികളായി ഞങ്ങള്‍ മൂന്നുപേര്‍മാത്രം. വൈഷ്‌ണോദേവിയില്‍ വച്ച് ഒരു മലയാളികുടുംബത്തെ മാത്രമാണ് ഈ യാത്രയില്‍ പരിചയപ്പെടാന്‍ കഴിഞ്ഞത്. ജമ്മു കാശ്മീരില്‍ മുഴുവന്‍ എന്തോ വലിയ പ്രശ്‌നം നടക്കുന്നു എന്ന തെറ്റിദ്ധാരണയില്‍ മലയാളികള്‍ യാത്ര ചെയ്യാത്തതാവാം എന്ന് ഞങ്ങള്‍ ഊഹിച്ചു. അമ്മാതിരി ‘തള്ളാണല്ലോ’ മലയാളപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. ബസ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത് നവദുര്‍ഗ്ഗ ജലാരിമാതാ ക്ഷേത്രത്തിന്റെ മുന്നിലാണ്. കുറച്ച് താഴെക്കൂടി ചെറിയൊരു അരുവി ഒഴുകുന്നുണ്ട്. ചരണ്‍ ഗംഗയെന്നാണ് അതിനെ ഭക്തര്‍ വിളിക്കുന്നത്. ഏത് കൈത്തോടും ഇവിടെ ഗംഗയാണ് എന്നത് ശ്രദ്ധേയം. ഇതിന്റെ കരയിലുള്ള ചെറിയൊരു ഗുഹാക്ഷേത്രമാണ് നവദുര്‍ഗ്ഗാ ജലാരിമാതാ. മുട്ടിലിഴഞ്ഞ് വേണം ഗുഹയിലേക്ക് കടക്കാന്‍. അത്രയ്ക്ക് വിസ്താരം കുറഞ്ഞതാണ് ഗുഹാകവാടം. അകത്ത് കഷ്ടിച്ച് നാലഞ്ചു പേര്‍ക്ക് നില്‍ക്കാനുള്ള സ്ഥലം മാത്രം. സ്വയംഭൂവായ ശിലാഖണ്ഡങ്ങളില്‍ ദുര്‍ഗ്ഗയെ സങ്കല്പിച്ച് മുഖ്യ പുരോഹിതന്‍ പൂജകള്‍ കഴിക്കുന്നു. ഗുഹയുടെ മേല്‍ത്തട്ടില്‍ നിന്നും സദാ വെള്ളത്തുള്ളികള്‍ വീണുകൊണ്ടിരിക്കുന്നു. പ്രകൃതിദത്തമായ ഈ ഗുഹാക്ഷേത്രം ജമ്മുവിലെ പന്‍ഗല്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് എല്ലാവരും വാഹനത്തില്‍ കയറി എന്നുറപ്പുവരുത്തിയ ഡ്രൈവര്‍ വീണ്ടും വാഹനം പായിച്ചുതുടങ്ങി. ഉദ്ദേശം പത്തുമണിയായപ്പോള്‍ പാതയോരത്തെ ഒരു ചെറിയ ഹോട്ടലിനുമുന്നില്‍ വാഹനം നിര്‍ത്തി. ഇത്തരം തീര്‍ത്ഥാടകവാഹനം പ്രതീക്ഷിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന കട ഉറക്കമുണര്‍ന്നത് പോലെ സജീവമായി. പരിസരത്തെങ്ങും വീടുകളോ മറ്റ് സ്ഥാപനങ്ങളോ ഇല്ലെന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ ഓരോ ഗ്ലസ് കരിമ്പിന്‍ നീര് മാത്രം കഴിച്ചു. ചോളം കനലില്‍ ചുട്ടെടുത്ത് ഉപ്പ് പുരട്ടി വയ്ക്കുന്ന ഒരു കൗമാരക്കാരനില്‍ നിന്ന് ഓരോ ചോളതണ്ടുകള്‍ വാങ്ങി. അത് മെല്ലെ കഴിച്ചു തുടങ്ങിയപ്പോഴേയ്ക്ക് ഒരു കുരങ്ങ് അതിന്റെ കുട്ടിയുമായി പങ്ക് ചോദിച്ചുകൊണ്ട് എന്നെ സമീപിച്ചു. ചോളത്തിന്റെ പാതി കുരങ്ങിനു നല്‍കിയപ്പോള്‍ അതിന് വലിയ സന്തോഷമായതുപോലെ തോന്നി. യാത്രക്കാര്‍ എത്തിയതറിഞ്ഞിട്ടെന്നവണ്ണം പിന്നാലെ നിരവധി കുരുങ്ങുകള്‍ എത്തിക്കൊണ്ടിരുന്നു.
വാഹനം അടുത്തതായി ശിവഖോറി എന്ന ഗുഹാക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. ജമ്മുവില്‍ ഞങ്ങള്‍ സന്ദര്‍ശിച്ച പ്രധാനക്ഷേത്രങ്ങളെല്ലാം ഗുഹാക്ഷേത്രങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഹിമാലയത്തിന്റെ ഭാഗമായ മലകളാണ് ജമ്മുകാശ്മീരിലും ഉള്ളത്. ആദിമ മനുഷ്യന്റെ ആവാസഗേഹമായ ഗുഹകള്‍ തന്നെ അവന്റെ ആരാധനാ കേന്ദ്രമാകുന്നതും സ്വാഭാവികം. ഒരിനം പരിസ്ഥിതി സൗഹൃദമായ പ്രകൃതി പൂജ തന്നെയാണ് ഇതിലൂടെ പ്രകടിതമാകുന്നത്. ശിവഖോറി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ജമ്മുവിലെ റിയാസി ജില്ലയിലാണ്. ഖോറി എന്ന വാക്കിന്റെ അര്‍ത്ഥം ഗുഹ എന്നു മാത്രമാണ്. ശിവഖോറി ഗുഹാ ക്ഷേത്രത്തിലേക്ക് മുഖ്യപാതയില്‍ നിന്ന് മൂന്നു കിലോമീറ്ററോളം നടന്നു കയറണം. വഴിക്ക് സമാന്തരമായ ഒരു ചെറുപുഴ ഒഴുകുന്നുണ്ട്. ദൂത് ഗംഗയെന്നാണത്രെ പേര്. എല്ലാ നീര്‍ച്ചാലിലും ഗംഗയെ നമിക്കുന്ന ഭാരതീയന്റെ മനസ്സാണിവിടെ നാം കാണുന്നത്. വൈഷ്‌ണോദേവിയെ അപേക്ഷിച്ച് ഇതൊരു വലിയ കയറ്റമെന്ന് പറയാനാവില്ല. എങ്കിലും കുതിരയും മഞ്ചലുമൊക്കെ യാത്രികരെ വഹിച്ചുകൊണ്ട് ക്ഷേത്ര പാതയില്‍ സഞ്ചരിക്കുന്നു. കിഴുക്കാംതൂക്കായ ഒരു കരിമ്പാറയില്‍ മല അടിവാരത്ത് പ്രകൃതിതന്നെ നിര്‍മ്മിച്ചതാണ് ശിവഖോറി ക്ഷേത്രം. പതിനാറടി എങ്കിലും ഉയരവും അതിനൊത്ത വ്യാപ്തിയുമുള്ള കവാടമുള്ള ഈ ഗുഹാമുഖത്തിന് മുന്നൂറോളം പേരെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമുണ്ട്. ഇരുനൂറ് മീറ്ററോളം ഉള്ളിലേക്ക് വ്യാപിച്ച് കിടക്കുന്ന ഈ ഗുഹാകവാടം കഴിഞ്ഞാല്‍ കുറച്ച് ദൂരം അതിദുഷ്‌ക്കരമാണ് താണ്ടാന്‍. ഇരുന്നും മുട്ടിലിഴഞ്ഞും ഒക്കെ വേണം കുറച്ചുദൂരം മുന്നോട്ടു പോകാന്‍. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നൂണ്ട് കടക്കാവുന്ന ഇടങ്ങളും ഇതിലുണ്ട്. തടിച്ച ശരീരപ്രകൃതി ഉള്ളവര്‍ ഈ വഴിയിലൂടെ പോകാതിരിക്കുന്നതാണ് നല്ലത്. അത്തരക്കാര്‍ക്ക് മറ്റൊരു കവാടത്തിലൂടെ ഗുഹയുടെ ഉള്ളിലെത്താവുന്നതാണ്. അമര്‍നാഥ് ഗുഹയിലേതുപോലെ പ്രാവിന്റെ സാന്നിദ്ധ്യം ശിവഖോറിയിലും കാണാം. ഇവിടെ പ്രാവിനെ കാണുന്നത് സൗഭാഗ്യമായി ചിലര്‍ കരുതുന്നു. എന്തായാലും ആ സൗഭാഗ്യം എനിക്കുണ്ടായി. പാറയിടുക്കിലൂടെ ഊറിവരുന്ന വെള്ളം അവിടിവിടെ കെട്ടിക്കിടക്കുന്നുണ്ട്. ഗുഹയ്ക്കുള്ളില്‍ വൈദ്യുതി വിളക്കുകള്‍ ഉള്ളതുകൊണ്ട് വഴി വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നു. ഗുഹയിലെ ഇടുങ്ങിയ വഴി പിന്നിട്ട് എത്തുന്നത് വിശാലമായ ഗര്‍ഭഗൃഹത്തിലേക്കാണ്. ഏതാണ്ട് നാല് മീറ്റര്‍ ഉയരമുള്ള സ്വയംഭൂ ശിവലിംഗമാണ് പ്രധാന മൂര്‍ത്തി. അല്പം ഭാവനയും കൂടി ഉണ്ടെങ്കില്‍ ശിവകുടുംബത്തെ തന്നെ ഉള്ളില്‍ കാണാം. ശിവലിംഗത്തില്‍ ധാര ചൊരിഞ്ഞുകൊണ്ട് പാറയിടുക്കില്‍ നിന്നും നീര്‍ത്തുള്ളികള്‍ സദാ പൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തുവന്നപ്പോഴേയ്ക്കും സൂര്യന്‍ മല ഇടുക്കിലേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. ഭാരത മാതാവിന്റെ ആത്മീയ ശിരസ്സായ ജമ്മുകാശ്മീരിന്റെ മണ്ണില്‍ നിന്നും ഞങ്ങള്‍ക്ക് മടങ്ങേണ്ട നേരമായി. നാലുദിവസമായി തുടരുന്ന യാത്രയുടെ സമംഗളപര്യവസാനം സായാഹ്ന സൂര്യനെ സാക്ഷിയാക്കി നടക്കുമ്പോള്‍ ദില്ലിയിലേക്കുള്ള ഞങ്ങളുടെ ട്രെയിന്‍ ജമ്മുതാവിയിലേക്ക് പുറപ്പെടാന്‍ കത്രയില്‍ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു.