അയോദ്ധ്യയില്‍ തര്‍ക്കം തീര്‍ന്ന് പണിപൂര്‍ത്തിയായ രാമക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്ര പരമേശ്വര്‍ജിയുടെ സ്വപ്‌നമായിരുന്നു. അതു സഫലമായില്ലല്ലോ എന്ന സങ്കടത്തിലാണ്, കഴിഞ്ഞ 33 വര്‍ഷമായി അദ്ദേഹത്തിനെ നിഴല്‍പോലെ പിന്തുടര്‍ന്നു സേവനമനുഷ്ഠിച്ച സുരേന്ദ്രന്‍. പരമേശ്വര്‍ജിയുടെ ദിനചര്യകള്‍ മനപ്പാഠമായിരുന്ന ആള്‍, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതാതു സമയത്ത് ചെയ്തിരുന്നയാള്‍, പരമേശ്വര്‍ജിയുടെ ജീവിതവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്നയാള്‍. സുരേന്ദ്രന്‍ പരമേശ്വര്‍ജിയുടെ കാവല്‍ക്കാരനായിരുന്നു; പാചകക്കാരന്‍ മുതല്‍ ഉപദേശകന്‍ വരെയായിരുന്നു. അവര്‍ പരസ്പരം ഉടക്കിയും നിര്‍ദ്ദേശിച്ചും തിരുത്തിയും അനുസരിച്ചുമെല്ലാം കഴിഞ്ഞു.
എറണാകുളത്തെ ആര്‍.എസ്.എസ്സിന്റെ ടി.ഡി.ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു വി.സുരേന്ദ്ര ഭട്ട്. 1982-ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് പരമേശ്വര്‍ജിയെ സുധീന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിചരിക്കാന്‍ നിയോഗിക്കപ്പെട്ടത് സുരേന്ദ്രനായിരുന്നു. ശസ്ത്രക്രിയക്ക് രക്തം വേണ്ടിവന്നപ്പോള്‍ സുരേന്ദ്രന്‍ രക്തം നല്‍കി. അവിടെ നിന്നാരംഭിക്കുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം. പരമേശ്വര്‍ജിയോടാണ്, തനിക്ക് പ്രചാരകനാകണം എന്ന ആഗ്രഹം സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. ‘വികാരം പാടില്ല, വിചാരപൂര്‍വ്വം തീരുമാനമെടുക്കൂ’ എന്ന ഉപദേശമാണ് പരമേശ്വര്‍ജിയില്‍ നിന്നു കിട്ടിയത്. പ്രചാരകനാകാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചു. പാലക്കാട്ടും ചിറ്റൂരും എറണാകുളത്തും പ്രചാരകനായി പ്രവര്‍ത്തിച്ചു. 1987-ല്‍ ഭാരതീയ വിചാരകേന്ദ്രത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി നിയോഗിക്കപ്പെട്ടു. തിരുവനന്തപുരത്തെ വിചാരകേന്ദ്രം കാര്യാലയം സുരേന്ദ്രന്റെ പ്രവര്‍ത്തനകേന്ദ്രമായി. അദ്ദേഹത്തിന്റെ ജീവിതം പരമേശ്വര്‍ജിയെയും വിചാരകേന്ദ്രത്തെയും കേന്ദ്രമാക്കി ചലിച്ചുകൊണ്ടിരുന്നു. 2014 സപ്തംബര്‍ 10 മുതല്‍ പരമേശ്വര്‍ജിയുടെ ജീവിതയാത്രയില്‍ സന്തതസഹചാരിയായി.
പരമേശ്വര്‍ജിയുടെ ബന്ധങ്ങള്‍ സുരേന്ദ്രന്റെയും ബന്ധങ്ങളാണ്. ഇടതുപക്ഷ സൈദ്ധാന്തികനായ പി. ഗോവിന്ദപിള്ളയുമായുള്ള ബന്ധം ഒരു ഉദാഹരണം മാത്രം. ഒരിക്കല്‍ പി. പരമേശ്വര്‍ജിയുടെ ഒരു കത്തു കൊടുക്കാനാണ് സുരേന്ദ്രന്‍ ഗോവിന്ദപിള്ളയുടെ വീട്ടില്‍പോയത്. പിന്നെ ആ വീട്ടിലെ നിത്യസന്ദര്‍ശകനും ഗോവിന്ദപിള്ളയുടെ അടുത്ത സുഹൃത്തുമായി സുരേന്ദ്രന്‍ മാറി. ആ ബന്ധം ഗോവിന്ദപിള്ളയെ വിചാരകേന്ദ്രം കാര്യാലയത്തില്‍ എത്തിക്കുന്നതുവരെ വളര്‍ന്നു. സുരേന്ദ്രന്റെ പിറന്നാളിന് പി.ജി. വിചാരകേന്ദ്രത്തില്‍ വന്നു. ആശയരംഗത്ത് വിരുദ്ധചേരിയിലിരിക്കുമ്പോഴും ഈ ഇഴപിരിയാത്ത സൗഹൃദം തലസ്ഥാനനഗരിയ്ക്ക് പുതമയായിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ മൂലം സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്നപ്പോഴും ആനുകാലിക കാര്യങ്ങള്‍ പരമേശ്വര്‍ജി ചര്‍ച്ച ചെയ്യുന്ന കാര്യം സുരേന്ദ്രന്‍ ഓര്‍ക്കുന്നു. ദൈനംദിന വാര്‍ത്തകള്‍ അദ്ദേഹം അറിയുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു. മോദിയോട് രാഹുല്‍ മോശമായി പെരുമാറിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ച കാര്യം സുരേന്ദ്രന്‍ സൂചിപ്പിക്കുകയുണ്ടായി. ഫെബ്രുവരി 8നും അസാധാരണമായി ഒന്നും തോന്നിയില്ല. ശ്വാസതടസ്സമനുഭവപ്പെട്ടതും മരുന്നു നല്‍കിയതും അപ്രതീക്ഷിതമായ മരണവുമെല്ലാം ഒരു ദുഃസ്വപ്‌നംപോലെ സുരേന്ദ്രനെ വേദനിപ്പിക്കുന്നു.