ദല്‍ഹിയിലെ നോയ്ഡ-കാളിന്ദികുഞ്ച് ഹൈവേയില്‍ ഷഹീന്‍ ബാഗില്‍ വെച്ച് ഗതാഗതം തടഞ്ഞിട്ട് മാസം ഒന്നുകഴിഞ്ഞു. ഏതാനും സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പൗരത്വനിയമ ഭേദഗതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഈ വഴിതടയല്‍ അനിശ്ചിതകാല സമരം. കേന്ദ്രസര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ചോടിക്കുമെന്നും അതിന്റെ പേരില്‍ ദല്‍ഹിയില്‍ കലാപമഴിച്ചുവിടാമെന്നും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഇങ്ങനെയൊരു സമരം നടക്കുന്നു എന്ന ഭാവമേ ഉണ്ടായില്ല കേന്ദ്രസര്‍ക്കാരിന്. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയ്ക്ക് ദല്‍ഹിയിലുണ്ടായതില്‍ വെച്ച് തീവ്രത കൂടിയ തണുപ്പായിരുന്നു ഈ വര്‍ഷത്തേത്. ഷഹിന്‍ ബാഗില്‍ കൊട്ടിപ്പാടി കഴിഞ്ഞവര്‍ക്ക് ലാഭം ആ തണുപ്പു സഹിച്ചതുമാത്രം. സമരത്തെ ജനശ്രദ്ധയില്‍ പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കസ്സാണ് പിന്നീട് കണ്ടത്. ഹര്‍ഷ്മന്ദര്‍, കാഫീല്‍ഖാന്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ ‘സാംസ്‌കാരിക നായകന്മാര്‍’ സന്ദര്‍ശിച്ചെങ്കിലും സമരം വാര്‍ത്തയല്ലാതായി. എല്ലാ തുരുപ്പുശീട്ടും പൊളിഞ്ഞപ്പോഴാണ് എ.എ.പിക്കാരന്റെ വെടി എന്ന പൂഴിക്കടകന്‍ പ്രയോഗം നടത്തിയത്. തോക്കുമെടുത്ത് ‘ജയ്ശ്രീരാം’ മുഴക്കി വെടിവെച്ചുകൊണ്ടുള്ള നാടകം ചാനലുകാര്‍ ആഘോഷിച്ചു. എന്നാല്‍ തോക്കുകാരനും പിതാവും കെജ്‌രിവാളിന്റെ പാര്‍ട്ടിക്കാരാണെന്ന് ദല്‍ഹി പോലീസ് തെളിവുസഹിതം പുറത്തുവിട്ടതോടെ പൂഴിക്കടകനും പൊളിഞ്ഞു.
ഇനി സമരം നിര്‍ത്തി സ്ഥലം വിട്ടോളൂ എന്ന് അഭ്യുദയകാംക്ഷികള്‍ തന്നെ ഉപദേശിക്കാന്‍ തുടങ്ങി. മിച്ചിംഗാം സ്റ്റേറ്റ് സര്‍വ്വകലാശാല പ്രൊഫസര്‍ മെഹമ്മദ് അയൂബ് ‘ഹിന്ദു’ പത്ര(ഫെബ്രു.3) ത്തിലൂടെ നല്‍കിയത് ഈ ഉപദേശമാണ്. ക്ഷമകെട്ട ഷഹീന്‍ബാഗ് നിവാസികള്‍ സമരക്കാര്‍ക്കെതിരെ രംഗത്തു വരുന്നതായ വാര്‍ത്തയും അന്നത്തെ “’ഹിന്ദു’ വിലുണ്ട്. സമരക്കാര്‍ പൊടിയും തട്ടി എന്നു സ്ഥലംവിടും എന്ന കാര്യമേ ഇനി കാണാനുള്ളൂ. ജീവിതത്തിലിന്നുവരെ ദേശീയ ഗാനം പോലും പാടാത്തവരെ കൊടുംതണുപ്പിലും ദേശീയപാതയിലിരുന്ന് ഒരു മാസത്തിലധികം ദേശീയഗാനം പാടുന്നവരാക്കി മാറ്റിയത് നരേന്ദ്രമോദിയും അമിത്ഷായുമാണ് എന്നത് ചെറിയ കാര്യമല്ല. ഇതാണ് മോനേ മോദിമാജിക്ക്!