സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് ‘കേസരി’ നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ഒരു ചുറ്റുപാടില്‍, സത്യവും നീതിയും എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കുവാനാണ് ഞങ്ങളുടെ പരിശ്രമം.
കോഴിക്കോട്ട് തളിയിലെ സംഘകാര്യാലയത്തിലിരുന്നുകൊണ്ട് ശ്രീ പി. പരമേശ്വരന്‍, 1951 നവംബര്‍ 27-ന് പുറത്തിറക്കിയ കേസരിയുടെ ആദ്യമുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി.
ഈ എഴുത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ കുറച്ചുമാസം പുറകോട്ടു പോകേണ്ടതുണ്ട്.
1949-ല്‍, രാഷ്ട്രീയസ്വയംസേവകസംഘത്തിനു മേലുള്ള നിരോധനം നിരുപാധികം നീക്കിയശേഷം പരമ പൂജനീയ സര്‍സംഘചാലക് ശ്രീഗുരുജിയുടെ രാജ്യമൊട്ടുക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം കോഴിക്കോട്ടുമെത്തി. ഇതോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ പ്രമുഖവ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഏര്‍പ്പെടുത്തിയിരുന്നു. അതിലേയ്ക്ക് പത്രക്കാരെയും ക്ഷണിച്ചിരുന്നു. ഗാന്ധിവധത്തില്‍ സംഘത്തിനുള്ള പങ്കിനെക്കുറിച്ച് ആ പരിപാടിക്കെത്തിയവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് സംഘത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മറുപടി നല്‍കിയതോടൊപ്പം സംഘത്തിന്റെ ശാഖാപ്രവര്‍ത്തനത്തിനു പിന്നിലെ ആശയപരമായ കാര്യങ്ങളും അദ്ദേഹം വ്യക്തമായി വിശദീകരിച്ചിരുന്നു. സ്വാഭാവികമായും പിറ്റേന്നത്തെ പത്രത്തില്‍ ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്ത വരുമെന്ന് സ്വയംസേവകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോഴിക്കോട്ടുനിന്നും പുറത്തിറങ്ങുന്ന ഒരു പത്രത്തിലും വാര്‍ത്ത വന്നില്ല. അക്കാലത്ത് കോഴിക്കോട്ട് പ്രചാരകനായിരുന്ന നാഗപ്പൂര്‍ സ്വദേശി ശങ്കര്‍ശാസ്ത്രി ഇതു സംബന്ധിച്ച് ഒരു മലയാളപത്രത്തിന്റെ പത്രാധിപരോട് കാരണം തിരക്കി. ”നിങ്ങളുടെ പരിപാടി വളരെ നന്നായി എന്നു ഞാനറിഞ്ഞു. എന്നാല്‍ ഞങ്ങളുടെ പത്രത്തിന്റെ നയം ആ വാര്‍ത്ത നല്‍കാന്‍ ഞങ്ങളെ അനുവദിച്ചില്ല” എന്നതായിരുന്നു മറുപടി.
‘അന്ധകാരത്തെ ശപിച്ചിട്ടു ഫലമില്ല. അതു നീക്കാന്‍ ഒരു കൈത്തിരി കത്തിക്കുകയാണ് വേണ്ടത്’ എന്നു ചിന്തിച്ചു ശങ്കര്‍ശാസ്ത്രി. ഇതാണ് കേസരി തുടങ്ങാനുണ്ടായ നിമിത്തം. സമയം കളയാതെ അദ്ദേഹം തനിയ്ക്കു വേണ്ടപ്പെട്ട സംഘഅനുഭാവികളില്‍നിന്നും പതിമൂന്നു രൂപ ശേഖരിച്ച് ആ മൂലധനത്തെ അടിസ്ഥാനമാക്കി ആദ്യലക്കം കേസരി പുറത്തിറക്കി.
മെല്ലെ അതിന്റെ പ്രവര്‍ത്തനം മുന്നേറവെ, സൈന്യത്തില്‍നിന്നു വിരമിച്ചശേഷം ഹിന്ദുസ്ഥാന്‍ സമാചാറിന്റെ കേരളപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി സ്വദേശി എം. രാഘവന്റെ അന്യൂനമായ പത്രപ്രവര്‍ത്തനാനുഭവവും കഴിവുകളും കണ്ട ശങ്കര്‍ ശാസ്ത്രി കേസരിപ്രവര്‍ത്തനം അദ്ദേഹത്തെ ഏല്പിച്ചു. 1998 ഒക്‌ടോബറില്‍ വിരമിക്കുന്നതുവരെ അദ്ദേഹം കേസരിപ്രവര്‍ത്തനം ജീവിതദൗത്യമായെടുത്തു നടത്തി. മാനേജര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും അവിശ്രമമായ പ്രവര്‍ത്തനവും മൂലം കേസരി ഒരു മുന്‍നിര മാധ്യമമായി ഉയര്‍ന്നു.
കോഴിക്കോട്ടെ ശ്രീ കെ.പി. ഗോപാലകൃഷ്ണന്‍ നായര്‍ ഔദ്യോഗികമായി ആദ്യപത്രാധിപരായിരുന്നെങ്കിലും പത്രാധിപസമിതിയുടെ മേല്‍നോട്ടം ശ്രീ പി. പരമേശ്വരനായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട ആ മഹാമനീഷി വിഷ്ണുപദം പൂകുമ്പോൾ ഭാരതത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ മണ്ഡലത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.