നിരന്നു ഞങ്ങളന്നവിടിരിക്കുന്നു
വെളുത്ത പിഞ്ഞാണം വരിയായെത്തുന്നു
പൊടിയരിക്കഞ്ഞിയതില്‍ വിളമ്പുന്നു
പഴുത്ത പ്ലാവില മടക്കിക്കുത്തിയ-
തൊരെണ്ണം വീതം വന്നണയുന്നു, പിന്നെ
വരുന്നു കീറ്റിലയതിലുപ്പുമാങ്ങ,
കനലില്‍ ചുട്ടതാം വലിയ പപ്പടം
തരുന്നിടതുകൈ, യതില്‍ സൂര്യന്‍ പോലെ
പിടിച്ചു ഞങ്ങളന്നവിടിരിക്കുന്നു,
കൊതി വായില്‍, മൂക്കില്‍ മണം തുളയ്ക്കുന്നു.
അനുജന്‍ കൈതട്ടിയറിയാ, തെന്റെ കൈ-
യതില്‍ നിന്നും സൂര്യന്‍ തറയില്‍ വീഴുന്നു
മുറിയുന്നുണ്ടതു പല കഷണമായ്
പിടയുന്നെന്‍ മന, മടിയിപ്പം കിട്ടും
വടിയില്ലെന്നു കണ്ടൊരു ശാഠ്യം, ‘വേറെ
വലിയ പപ്പടം’, കരഞ്ഞുചൊന്നു ഞാന്‍.
തരാമെന്നമ്മ ചൊന്നൊരു നിബന്ധന-
‘യതു പൊട്ടിക്കാതെ മുഴുവന്‍ തിന്നണം:
പുതിയ സൂര്യനെത്തെളിഞ്ഞ ചിത്തത്തോ-
ടെതിരേറ്റു വാങ്ങിപ്പിടിച്ചു ജേതാവായ്
ഉടപ്പിറന്നോരുമവിടുള്ളോരെല്ലാം
കഴിച്ചെണീച്ചെന്നെപ്പരിഹസിക്കുന്നു.
ഇരിക്കയാണു ഞാന്‍ കരച്ചിലോടയ്യോ!
പിടിച്ച സൂര്യനെയകത്താക്കാന്‍ വയ്യ.
ഒടുവില്‍ മുത്തശ്ശി തുണയ്‌ക്കെത്തി, ”കുഞ്ഞു
കടിച്ചു തിന്നോട്ടെ, യടി കൊടുക്കേണ്ടാ.”
തിരിച്ചെന്നോടോതി: ”കഴിയാത്തതൊന്നും
അതിമോഹിക്കല്ലേ, കരച്ചില്‍ വന്നിടും.”
വളര്‍ന്നു ഞാന്‍ കൂടെ വളര്‍ന്നു മോഹങ്ങ-
ളിതുവരെയൊന്നുമതിമോഹിച്ചില്ല.
എനിക്കു വേണ്ടെന്നു പറയുവാനുള്ള
വലിയ പാഠമായകത്തിന്നും സൂര്യന്‍
ജ്വലിക്കുന്നുണ്ടതിന്‍ പ്രകാശത്തില്‍, ചെറു
മകളോടിക്കഥ പറഞ്ഞിരിക്കുന്നു.