ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ നടന്ന അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിനിടെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനോട് സംസ്ഥാന സർക്കാർ കാട്ടിയ അവഗണനയിലും അനാദരവിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിയും വനവാസി കല്യാൺ ആശ്രമവും. വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. “ഇത് ലജ്ജാകരവും അഭൂതപൂർവവുമായ സംഭവമാണെന്നും, ജനാധിപത്യത്തിന്റെയും ഗോത്രവർഗ്ഗ ശാക്തീകരണത്തിന്റെയും മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏവരുടെയും മനസ്സിനെ ഇത് ആഴത്തിൽ മുറിപ്പെടുത്തിയെന്നും” അദ്ദേഹം എക്സിലൂടെ (X) വ്യക്തമാക്കി. ഗോത്രവർഗ്ഗ സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന രാഷ്ട്രപതിയുടെ ആശങ്കകൾ ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
This is shameful and unprecedented. Everyone who believes in democracy and the empowerment of tribal communities is disheartened.
The pain and anguish expressed by Rashtrapati Ji, who herself hails from a tribal community, has caused immense sadness in the minds of the people… https://t.co/XGzwMCMFrT
— Narendra Modi (@narendramodi) March 7, 2026
സംഭവത്തെ അങ്ങേയറ്റം അപലപനീയമെന്ന് വിശേഷിപ്പിച്ച വനവാസി കല്യാൺ ആശ്രമം, ഇത് രാജ്യത്തെ ഗോത്രവർഗ്ഗ സമൂഹത്തോടുള്ള അവഹേളനമാണെന്നും ആരോപിച്ചു.
“ഇത് കേവലം ഒരു വ്യക്തിയോടുള്ള അനാദരവല്ല, മറിച്ച് ഭാരതത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെയും രാജ്യത്തെ മുഴുവൻ ഗോത്രവർഗ്ഗ സമൂഹത്തെയും സന്താൾ ഭാഷയെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, ഇത്തരം ഉന്നത പദവികളെ തരംതാഴ്ന്ന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൗർഭാഗ്യകരമാണ്,” എന്ന് അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം അധ്യക്ഷൻ സത്യേന്ദ്ര സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
പശ്ചിമ ബംഗാളിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് നേരിട്ട അപമാനത്തെ വനവാസി കല്യാൺ ആശ്രമം ശക്തമായി അപലപിക്കുന്നു.
മാർച്ച് 7-ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ (സിലിഗുഡി) നടന്ന അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിനിടെ ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് സംസ്ഥാന സർക്കാർ കാണിച്ച പെരുമാറ്റം അങ്ങേയറ്റം അപലപനീയവും അപമാനകരവുമാണ്. ഭാരതത്തിന് പുറമെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം സന്താൾ വിഭാഗക്കാരും മറ്റ് ഗോത്രവർഗ്ഗക്കാരും നഗരസമൂഹവും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇത്ര വലിയൊരു സമ്മേളനവും രാഷ്ട്രപതിയുടെ സാന്നിധ്യവും പരിഗണിക്കാതെ, പരിപാടിക്ക് വെറും രണ്ട് ദിവസം മുമ്പ് സമ്മേളന വേദി മാറ്റുകയും അത് വളരെ ചെറിയൊരു സ്ഥലത്തേക്ക് നിശ്ചയിക്കുകയും ചെയ്തു.സമ്മേളനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കാൻ അധികാരികൾ അനാവശ്യമായി ശ്രമിക്കുകയും പ്രതിനിധികൾക്ക് മുന്നിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തിയ വീഴ്ച, പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയോ മുതിർന്ന മന്ത്രിമാരോ പങ്കെടുക്കാതിരുന്നത്, അവർക്കെതിരെ കാണിച്ച സഹകരണമില്ലായ്മയും ദുരുദ്ദേശ്യപരമായ പെരുമാറ്റവും എന്നിവയെ അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം ശക്തമായി അപലപിക്കുന്നു.
ഇത് പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതിയോടുള്ള അപമാനം മാത്രമല്ല, രാജ്യത്തെ മുഴുവൻ ഗോത്രവർഗ്ഗ സമൂഹത്തോടും സന്താൾ ഭാഷയോടുമുള്ള അവഹേളനമാണ്. രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, രാഷ്ട്രപതിയെയും മറ്റ് ഉയർന്ന ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരെയും തരംതാഴ്ന്ന രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താൻ നമ്മൾ എപ്പോഴാണ് പഠിക്കുക?
സത്യേന്ദ്ര സിംഗ് അധ്യക്ഷൻ, അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം.
















