തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ കുമ്മായവും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം കൊണ്ട് അപ്പൂപ്പന്‍ നീലകണ്ഠന്‍ ചെയ്ത വര്‍ക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് ആര്യനാട്ടുകാരന്‍ 63 കാരനായ സുദര്‍ശനന്‍ തലമുറകളായി ചെയ്യുന്ന കുലത്തൊഴിലിനെക്കുറിച്ച് പറഞ്ഞത്.അറിവും വൈദഗ്ദ്ധ്യവുംകൊണ്ട് മേശിരിപ്പണിയിലും ആശാരിപ്പണിയിലും കഴിവ് തെളിയിച്ചവരുടെ കുടുംബത്തില്‍ രണ്ടുപേര്‍ കെട്ടിടപ്പണിയിലേക്ക് തിരിഞ്ഞപ്പോള്‍ മൂന്ന് പേര്‍ ആശാരിമാരായി.
സിമന്റിലും തടിയിലും ഡിസൈനുകള്‍ ചെയ്തുകൊടുക്കുന്നതിലായിരുന്നു സുദര്‍ശനന്‍ എന്ന സുദന്റെ കഴിവ്. ഇതിനിടെ 1972 ല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ആനകള്‍ കൂട്ടത്തോടെ കടല്‍ കടക്കാന്‍ തുടങ്ങി. ഡെമോക്രാറ്റുകളുടെ ചിഹ്നമായ ആനയ്ക്ക് അന്ന് അമേരിക്കയില്‍ നിന്ന് വന്‍ ഓര്‍ഡറുകളാണ് കേരളത്തിലെത്തിയതെന്ന് സുദന്‍ പറയുന്നു.
‘തടിയില്‍ നിര്‍മ്മിക്കുന്ന അരയടി ഉയരമുള്ള ആനകളുടെ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ആശാരിമാരും അല്ലാത്തവരുമായി ആയിരം പേരെങ്കിലും ആനയെ നിര്‍മ്മിക്കാന്‍ പഠിച്ചു തുടങ്ങി. ഞാനും അന്നാണ് ആദ്യമായി ആനശില്‍പ്പമുണ്ടാക്കാന്‍ പഠിച്ചത്. അമേരിക്കയുടെ ആനഭ്രമം അവസാനിച്ചെങ്കിലും ഞാനത് വിട്ടില്ല. ഇന്നും തടിയില്‍ ആനയെ കൊത്തിയുണ്ടാക്കി അത് വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്.’ കോതമംഗലത്ത് താമസമാക്കിയ സുദന്‍ പറയുന്നു. ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവുമധികം വിദേശനാണ്യമെത്തിച്ചത് തങ്ങളുണ്ടാക്കിയ ആനകളാണെന്നും സുദന്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു.
ഇപ്പോള്‍ അഞ്ചടി വരെയുള്ള ആനശില്‍പ്പങ്ങളുണ്ടാക്കുന്നുണ്ട് ഇദ്ദേഹം. സുദന്റെ കുടുബത്തിലെ പുതിയ തലമുറയില്‍ ആരും ആശാരിപ്പണിയിലേക്കോ മേശിരിപ്പണിയിലേക്കോ വരാന്‍ സാധ്യതയില്ല. പക്ഷേ തന്റെ കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ചിത്രരചനയിലും കരകൗശലനിര്‍മാണത്തിനും സ്ഥിരമായി സമ്മാനം നേടുന്നുണ്ടെന്നും സുദന്‍ അഭിമാനത്തോടെ പറയുന്നു
‘നാളെ അവര്‍ ഇത് അവരുടെ ഉപജീവനമാര്‍ഗ്ഗമായി ഉപയോഗിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല, പക്ഷേ അവര്‍ ആനയെ ഉണ്ടാക്കാന്‍ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അവധി ദിവസങ്ങളില്‍ ഡിസൈന്‍ വരച്ചുകൊടുത്ത് അവരെ ശില്‍പ്പം കൊത്തിയെടുക്കാന്‍ ഞാന്‍ പഠിപ്പിക്കുന്നുണ്ട്. എനിക്കുറപ്പുണ്ട് അവര്‍ക്ക് നന്നായി ആനശില്‍പ്പമുണ്ടാക്കാന്‍ കഴിയുമെന്ന്.’
പരമ്പരാഗതമായി ആശാരിപ്പണി ചെയ്യുന്നവരെയും അല്ലാത്തവരെയും സുദന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉളിയെടുത്ത പാരമ്പര്യമില്ലാത്ത കോതമംഗലത്തുകാരന്‍ അനില്‍ കരിങ്ങഴയാണ് പ്രതിഭ തെളിയിച്ച ശിഷ്യനെന്ന് സുദന്‍ പറഞ്ഞു. പഠിപ്പിച്ചവരില്‍ അനിലൊഴികെ എല്ലാവരും ആശാന്‍ പഠിപ്പിച്ച ഡിസൈനില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അനില്‍ ആശാനെയും വിസ്മയിപ്പിച്ച് അപൂര്‍വ്വ വൈദഗ്ദ്ധ്യത്തോടെ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കുലത്തൊഴില്‍ ആശാരപ്പണി അല്ലാതിരുന്നിട്ടും അനില്‍ ‘ശില്‍പ്പി അനില്‍ കരിങ്ങഴ’ യായി പേരെടുത്തു. സമപ്രായക്കാര്‍ പഠിച്ച് നല്ല ജോലി നേടുമ്പോള്‍ കുലത്തൊഴില്‍ അല്ലാതിരുന്നിട്ടും മകന്‍ ഉളിയെടുത്തതില്‍ അനിലിന്റ അച്ഛനും അമ്മയ്ക്കും അഭിമാനമേയുള്ളു. ലക്ഷക്കണക്കിന് വില വരുന്ന തടി വാങ്ങി പുതിയ ഒരു ആശയവുമായി അനില്‍ ശാന്തമായി പണി തുടങ്ങുമ്പോള്‍ ഇത് വിറ്റുപോകുമോ എന്ന ആശങ്കയൊന്നുമില്ല. പകരം മനസ്സില്‍ വരച്ചത് മരത്തില്‍ കൊത്തിയെടുക്കണം എന്ന ആഗ്രഹം മാത്രമേ അനിലിനുള്ളു. 12 അടി പൊക്കത്തില്‍ അപൂര്‍വ്വമായ നടരാജ വിഗ്രഹം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അനില്‍ കരിങ്ങഴ ഇപ്പോള്‍.