കൊച്ചി :രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ പ്രാന്തസംഘചാലകും പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റുമായ ( മാനേജിംഗ് പാർട്ട്ണർ, ബാലൻ & കമ്പനി) മാന്യ ശ്രീ.പി. ഈ. ബി മേനോൻ അന്തരിച്ചു. കുറച്ച് ദിവസങ്ങളായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്ത്യകർമങ്ങളും സംസ്കാരവും നാളെ ഉച്ചയ്‌ക്ക് നടക്കും. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ആലുവയിലെ വസതിയിൽ എത്തിക്കും.
നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി.എൻ. എസ്. ശ്മശാനത്തിൽ സംസ്‌കാരം. വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ് . ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.
ക്ഷേത്രസംരക്ഷണ സമിതിയിലൂടെ സംഘത്തിലെത്തിയ മേനോൻ സാർ തുടർന്ന് സംഘത്തിന്റെ താലൂക്ക് ജില്ല വിഭാഗ് സംഘചാലകായി പ്രവത്തിച്ചതിനുശേഷമാണ് രണ്ട് പതിറ്റാണ്ടോളം കേരള പ്രാന്ത സംഘചാലകായി പ്രസ്ഥാനത്തിന് മാർഗനിർദേശം നൽകിയത്. ജില്ല സംഘചാലകനായിരിക്കെ തന്റെ തിരക്കിട്ട ഔദ്യോഗിക ജോലികൾക്കൊപ്പം പ്രഥമ വർഷ സംഘശിക്ഷാ വർഗ് പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് തുടർച്ചയായി ദ്വിതീയ തൃതീയ പരിശീലനവും പൂർത്തിയാക്കിയിരുന്നു. പ്രാന്തസംഘചാലകെന്ന നിലയിലും പ്രശസ്തനായ ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിലും കേരളത്തിനകത്തും പുറത്തും വിപുലമായ സമ്പർക്കം അദ്ദേഹത്തിനുണ്ടായിരുന്നു.തന്ത്ര വിദ്യാപീഠം, ബാലസംസ്ക്കാര കേന്ദ്രം, ഡോ. ഹെഡ്ഗേവാർ സ്മാരക സേവാസമിതി, വിദ്യാധിരാജ സ്കൂൾ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, രാഷ്‌ട്രധർമ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗദർശനവും സഹായ സഹകരണവും ആത്മവിശ്വാസവും പ്രേരണയും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
















