കോഴിക്കോട്: അക്രമാസക്തമായ സമരങ്ങള്‍ നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമുമ്പില്‍ മുട്ടുമടക്കില്ലെന്നും പൗരത്വനിയമഭേദഗതി സംബന്ധിച്ച് ഒരടി പോലും പിന്നോട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഈ നിയമഭേദഗതി സംബന്ധിച്ച് പ്രതിപക്ഷം പരമാവധി ആശയക്കുഴപ്പമുണ്ടാക്കാനും ഭീതി പരത്താനും ശ്രമിക്കുന്നുണ്ടെങ്കിലും അധികം വൈകാതെ ജനങ്ങള്‍ സത്യാവസ്ഥ തിരിച്ചറിയും. ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു തെറ്റിദ്ധാരണയുമില്ല. അവിടെ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇവിടെ നിന്നും പോയ മുസ്ലീംതീവ്രവാദികളാണ്. അവരെ പ്രതിരോധിക്കാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
- മതത്തിന്റെ പേരിലാണ് ഇപ്പോള്‍ പൗരത്വം നല്‍കുന്നതെന്നും അത് മതേതരവിരുദ്ധമാണെന്നുമാണ് പൗരത്വനിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ പറയുന്നത്.
ഈ നിയമഭേദഗതിപ്രകാരം മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കുന്നത്, മറിച്ച് മതവിവേചനത്തിന്റെ അടിസ്ഥാനത്തിലാണ്. അരനൂറ്റാണ്ടുകാലമായി നേരിടുന്ന പ്രശ്മാണിത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ അവിടുത്തെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിക്കുകാര്‍, ജൈനന്മാര്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍ എന്നിവരാണ് മത വിവേചനം നേരിടുന്നത്. ഇവര്‍ക്ക് പൗരത്വം നല്‍കണമെന്നത് മഹാത്മാഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍, ഗുല്‍സരിലാല്‍ നന്ദ മുതല്‍ മന്‍മോഹന്‍സിംഗും പ്രകാശ് കാരാട്ടുംവരെയുള്ളവര്‍ ഉന്നയിച്ച ആവശ്യമാണ്. കോണ്‍ഗ്രസ് ഭരിക്കുന്നതുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കാലാകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. ഇത്രയും കാലം ഭരിച്ചവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് നരേന്ദ്രമോദി ചെയ്തു എന്നതാണ് അവര്‍ക്ക് അത്ഭുതം. അവര്‍ക്ക് നടപ്പാക്കാന്‍ തന്റേടമില്ലാത്ത കാര്യം ചെയ്യാന്‍ നരേന്ദ്രമോദി തന്റേടം കാണിച്ചു. അതാണ് പ്രതിഷേധത്തിന്റെ കാരണം. - വളരെ ആസൂത്രിതവും ശക്തവുമായ പ്രചരണമാണ് അവര്‍ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി.യുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു എന്തുനീക്കമാണുള്ളത്.
പൗരത്വനിയമഭേദഗതി സംബന്ധിച്ച വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ബി.ജെ.പി പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ദല്‍ഹിയില്‍ പൊതുയോഗത്തില്‍ സംസാരിച്ചുകഴിഞ്ഞു. ബൂത്തുതലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പ്രചരണപരിപാടികള്‍ നടത്താന്‍ പോകുകയാണ്. ജനങ്ങളെ നേരില്‍ കണ്ട് ബോധവല്‍ക്കരിക്കാനാണുദ്ദേശിക്കുന്നത്. ജനങ്ങളെ എക്കാലത്തും തെറ്റിദ്ധരിപ്പിക്കാമെന്നു പ്രതിപക്ഷം മോഹിക്കണ്ട. ചിലരെ എക്കാലത്തും തെറ്റിദ്ധരിപ്പിക്കാനാകും. എന്നാല്‍ എല്ലാവരെയും എക്കാലത്തും തെറ്റിദ്ധരിപ്പിക്കാനാവില്ല. ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയും എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. - പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയും, രാജ്യത്തിനുപുറത്താക്കും എന്നൊക്കെയാണ്. എന്താണ് ഈ ആരോപണത്തെക്കുറിച്ച് പറയാനുള്ളത്.
ഈ നിയമഭേദഗതി നിലവിലുള്ള ഒരു പൗരനെയും ബാധിക്കുന്നതല്ല. കഴിഞ്ഞ 50 വര്‍ഷമായി നേരത്തെ സൂചിപ്പിച്ച മൂന്നു രാജ്യങ്ങളില്‍ മതപീഡനത്തിനിരയായി ഇങ്ങോട്ടു ഓടിപ്പോന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഈ ഭേദഗതി. ഇന്ത്യയിലെ ഒരു മുസ്ലീമിനെയും ബാധിക്കുന്നതല്ല ഈ നിയമം. ഹിന്ദുവും മുസ്ലീമും ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്മാര്‍ക്കാര്‍ക്കും ഇതുകൊണ്ട് ഒരു ദോഷവും സംഭവിക്കില്ല. മുസ്ലീങ്ങളെ കൂടെ നിര്‍ത്തി ഇത്രയുംകാലം അവരെ കേവലം വോട്ടുബാങ്കായി മാത്രം കുരുതിയിരുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസ്സും നടത്തിവന്നിരുന്ന പ്രചരണങ്ങള്‍ പരാജയപ്പെട്ടവേളയിലാണ് അവര്‍ സംയുക്തമായി ഈ പ്രചരണം നടത്തുന്നത്. - ഒരു മുസ്ലീംവിഷയം എന്ന നിലയ്ക്ക് നിയമഭേദഗതി ചര്‍ച്ചയായ സാഹചര്യത്തില്‍ വിദേശരാജ്യങ്ങള്‍, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചത്.
ഈ നിയമഭേദഗതി അംഗീകരിച്ചതിനെതുടര്‍ന്ന് എനിയ്ക്ക് പല മുസ്ലീം രാജ്യങ്ങളിലെ മന്ത്രിമാരുമായി ഔപചാരികവും അനൗപചാരികവുമായി സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. മുസ്ലീം രാജ്യങ്ങളിലെ മന്ത്രിമാരുമായി മാത്രമല്ല, ചില അമുസ്ലീംരാജ്യങ്ങളിലെ മുസ്ലീം മന്ത്രിമാരുമായും സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. ചിലരെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചു. ചിലരോട് കാര്യങ്ങള്‍ അങ്ങോട്ടു വിശദീകരിച്ചു. അവര്‍ക്ക് വസ്തുതകള്‍ ബോധ്യപ്പെടുകയും ചെയ്തു. മതപീഡനമേറ്റ് ഭാരതത്തിലേക്ക് ഓടിവരുന്നവര്‍ക്കാണ് ഈ നിയമം ബാധകം. മുസ്ലീംരാജ്യങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ മതപീഡനമേറ്റ് ഓടിവരുന്നില്ല; അങ്ങനെവരേണ്ട ആവശ്യവുമില്ല. പൗരത്വം സംബന്ധിച്ച് എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടെതായ നിബന്ധനകളുണ്ട്. മതപീഡനമേറ്റ് വരുന്നവരെ സ്വീകരിക്കുക എന്നത് നമ്മുടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനയാണ്. മുസ്ലീംരാജ്യങ്ങള്‍ക്കുമുണ്ട് ഇത്തരം നിബന്ധന. അതു ലംഘിച്ചുവരുന്നവര്‍ക്ക് അവര്‍ പൗരത്വം നല്‍കാറില്ല. അതിനാല്‍ തന്നെ നമ്മുടെ രാജ്യത്തേയ്ക്ക് വരുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയുമില്ല. മതപീഡനം മൂലം വരുന്നവരെയും സാമ്പത്തികകാരണങ്ങളാല്‍ വരുന്നവരേയും ഒരുപോലെ കാണാനാവില്ല. അത് അവര്‍ക്കും ബോധ്യപ്പെട്ട കാര്യമാണ്. അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുവരുന്ന മുസ്ലീങ്ങളെ സ്വീകരിക്കണമെന്നു അവര്‍ പറയുകയും ചെയ്തിട്ടില്ല. അതിനാലാണല്ലോ അനധികൃതമായി ആരെങ്കിലും ബംഗ്ലാദേശില്‍ നിന്ന് ഇവിടെ താമസിക്കുന്നുണ്ടെങ്കില്‍ തിരിച്ചെടുക്കാം എന്ന് അവിടുത്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞത്. ഈ നിബന്ധനയ്ക്ക് വിപരീതമായി ആരെയും സ്വീകരിക്കണമെന്ന് ഒരു മുസ്ലീം രാജ്യവും ആവശ്യപ്പെട്ടിട്ടില്ല.കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേസരിക്കനുവദിച്ച അഭിമുഖത്തില്‍ - ഈ നിയമഭേദഗതിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികളില്‍ ചിലര്‍ക്ക് പീഡനമുണ്ടാകുന്നു, ജോലി നഷ്ടപ്പെടുന്നു, തിരിച്ചയയ്ക്കുന്നു, ജയിലിലിടുന്നു എന്നൊക്കെ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടല്ലോ?
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നു എന്നത് വാസ്തവമാണ്. ഇത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടാകുന്നുണ്ട്. അത് സാമാന്യവല്‍ക്കരിച്ച് ആളുകളെ പിരിച്ചുവിടുന്നു, പീഡിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമില്ല. ഇത്തരത്തില്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ പോലും സര്‍ക്കാര്‍ താല്പര്യപ്രകാരമുള്ളവയല്ല എന്നതാണ് വസ്തുത. പൗരത്വനിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഇത്തരം നടപടികള്‍ അവിടെ ഉണ്ടായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ അവരവരുടെതായ ഇസ്ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാത്ത ആര്‍ക്കെതിരെയും അവര്‍ നടപടി സ്വീകരിക്കും. ചിലര്‍ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടാവും. അതൊന്നും പൗരത്വ നിയമത്തെ അനുകൂലിച്ചതിന്റെ പേരിലല്ല. മറ്റൊരു സംഗതികൂടിയുണ്ട്. ഇവിടെ നിന്നും അവിടെ എത്തിയ തീവ്രവാദ മുസ്ലീം സംഘടനകളില്‍ അംഗമായവര്‍, മറ്റുള്ളവര്‍ക്ക് ജോലി നല്‍കുന്ന തൊഴിലുടമകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ജോലി നല്‍കുന്നത് അവരുടെ തൊഴില്‍ സ്ഥാപനത്തിന് ദോഷം ചെയ്യുമെന്നാണ് ഭീഷണി. മറ്റുള്ളവരെ ആക്ഷേപിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന ഇത്തരം മുസ്ലീം തീവ്രവാദ വിഭാഗക്കാരെ പ്രതിരോധിക്കേണ്ടത് ഇവിടെ നിന്നാണ്; വിദേശത്തുനിന്നല്ല. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. - ഈ നിയമഭേദഗതിക്കെതിരായ സമരം തീവ്രമായി കാണുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കര്‍ണ്ണാടകം, യു.പി., അസം, മിസോറാം എന്നിവിടങ്ങളിലാണ് പ്രക്ഷോഭം ശക്തമായത്. ഇതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടെന്നു കരുതുന്നുണ്ടോ?
ഈ നിയമനിര്‍മ്മാണത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കമാണ് ഈ സമരങ്ങള്‍ക്കു പിന്നിലുള്ളത്. അതിനുള്ള പരിപാടികളാണ് പ്രതിപക്ഷകക്ഷികള്‍ ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നത് സ്വാഭാവികമാണ്. പിന്നെ 25 ശതമാനം മുസ്ലീങ്ങളുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ആ വിഭാഗത്തെ കൂടെ നിര്‍ത്തുക എന്ന നീക്കത്തിന്റെ ഭാഗം കൂടിയാണിത്. നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു ഘട്ടം കഴിഞ്ഞാല്‍ ജനം ഇതു തിരിച്ചറിയും എന്നുള്ളതാണ്. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്ന പ്രശ്‌നമില്ല. എന്താണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. പ്രതിഷേധിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവര്‍ പ്രതിഷേധിക്കട്ടെ. കേന്ദ്രസര്‍ക്കാര്‍ നിയവുമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. - കേന്ദ്രസര്‍ക്കാരിനെതിരായ അക്രമാസക്തമായ സമരം രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ?
തീര്‍ച്ചയായും. 2014ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം പറഞ്ഞത് ഇന്ത്യന്‍ ജനത അംഗീകരിക്കാത്ത ഒരാളെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതോടെ അവരുടെ വിജയം എളുപ്പമായി എന്നാണ്. 2019-ലെ തിരഞ്ഞെടുപ്പുവേളയിലും അവര്‍ അത് ആവര്‍ത്തിച്ചു. നരേന്ദ്രമോദിയ്ക്കുള്ള പിന്തുണയും സ്വീകാര്യതയും ഓരോ ദിവസം കഴിയുംതോറും വര്‍ദ്ധിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണ് അവര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുമുമ്പില്‍ മുട്ടുമടക്കാനോ പിന്‍വാങ്ങാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. - പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കല്‍ എന്നതിലുപരി രാജ്യത്തിന്റെ വികസനത്തെകൂടി ബാധിക്കുന്നതല്ലേ ഈ സമരങ്ങള്‍?
സ്ഥ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഗുണം ജനങ്ങള്‍ക്കു ലഭിക്കുന്നുമുണ്ട്. അതിനാലാണ് ജനങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് അനുകൂലമാകുന്നത്. ഇതു തടയാനും പ്രധാനമന്ത്രിയ്ക്കും ബി.ജെ.പി.ക്കും എതിരെ ജനങ്ങളെ കൊണ്ടുവരാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കം വിജയിക്കില്ല എന്ന ഉറച്ച നിലപാടാണ് ബി.ജെ.പിക്കുള്ളത്. അതിനാലാണ് നിയമത്തില്‍ നിന്നു പിന്നോട്ടില്ല എന്നു ഉറപ്പിച്ചു പറയുന്നത്.