1973ല്‍ പൂനെയില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ എത്തിയ കാര്യകര്‍ത്താക്കളെ അഭിസംബോധന ചെയ്ത് അന്നത്തെ സര്‍സംഘചാലക് ആയിരുന്ന പൂജനീയ ശ്രീ ഗുരുജി പറഞ്ഞു ”ഇന്നത്തെ ബൗദ്ധിക്ക് കാലാംശത്തില്‍ സംവദിക്കുവാന്‍ നമ്മോടൊപ്പമുള്ളത് ബാലാസാഹെബ് ദേവറസ്ജിയാണ്. നിങ്ങളില്‍ പലരും ഒരുപക്ഷെ ഡോക്ടര്‍ജിയെ നേരില്‍ കണ്ടിട്ടുണ്ടാവില്ല എന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ദേവറസ്ജിയിലൂടെ ഡോക്ടര്‍ ജിയെ കാണുവാനും അറിയുവാനും സാധിക്കും.”
1925ല്‍ വിജയദശമി ദിവസം നാഗ്പൂരിലെ മോഹിതവാഡയിലാണ് ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗേവാര്‍ സംഘം ആരംഭിക്കുന്നതെങ്കിലും, 1926ലാണ് ആദ്യമായി ദൈനിക് ശാഖ ആരംഭിക്കുന്നത്. ആ ദൈനംദിന ശാഖയില്‍ പങ്കെടുത്ത ആദ്യ സ്വയംസേവകരില്‍ ഒരാളായിരുന്നു ബാലാസാഹെബ് ദേവറസ്ജി. തന്റെ പത്താം വയസ്സുമുതല്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പില്‍ക്കാലത്ത് സംഘ പ്രസ്ഥാനത്തെ ഭാരതത്തിന്റെ നാനാ ദിക്കുകളിലേക്കും വ്യാപിപ്പിക്കാന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തന്റെ സ്വതസിദ്ധമായ കര്‍മ്മ മികവുകൊണ്ടും സംഘടനാ മികവുകൊണ്ടും പില്‍ക്കാലത്ത് അദ്ദേഹം സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയി മാറി.
1915 ഡിസംബര്‍ 11 ന് മധ്യപ്രദേശിലെ ബാലഘട്ടില്‍ ദത്താത്രേയ കൃഷ്ണ റാവുവിന്റെയും പാര്‍വതി ഭായിയുടെയും എട്ടാമത്തെ പുത്രനായാണ് ദേവറസ്ജി ജനിക്കുന്നത്. ദേവറസ്ജിക്ക് മൂന്ന് സഹോദരങ്ങളും അഞ്ച് സഹോദരിമാരുണ്ടായിരുന്നു. ദേവറസ് പരിവാറിന്റെ മൂലം ആന്ധ്രാപ്രദേശിലെ ആദിലാബാദില്‍ ചെന്തരു ഗ്രാമമാണ്. 1924നു ശേഷം ദേവറസ്ജിയുടെ കുടുംബം നാഗ്പൂരിലെ ഇത്വാരി മൊഹല്ലയിലേക്ക് താമസം മാറ്റി. ദശാസ്ത്ര ബ്രാഹ്മണ സമ്പ്രദായത്തില്‍ ജനിച്ച അദ്ദേഹം കുഞ്ഞിലെ തന്നെ ഈശ്വര ഭക്തിയും വേദജ്ഞാനവും സ്വാംശീകരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ജാതി വിവേചനങ്ങളെ കുറിച്ച് ബോധവാനായിരുന്നു ദേവറസ്ജി. ഇതിനെ സാധുകരിക്കുന്ന ഒരു സന്ദര്‍ഭം, ദേവറസ്ജിയുടെ ബാല്യകാലത്തെ സംഭവം ഇപ്രകാരം രേഖപ്പെടുതുന്നു:
”അമ്മേ… സംഘത്തിലുള്ള എന്റെ കുറച്ചു സുഹൃത്തുക്കള്‍ നമ്മുടെ വീട്ടില്‍ വരുന്നുണ്ട്. എന്നെ സല്‍ക്കരിക്കുന്ന പോലെ ജാതിഭേദമെന്യേ അവരെയും സേവിക്കണം. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കഴിക്കുന്ന അതേ പാത്രത്തില്‍ തന്നെ അവര്‍ക്കും ഭക്ഷണം വിളമ്പണം, ജാതിയാലുത്കൃഷ്ടമായ ഒരു വിവേചനവും ഉണ്ടാവരുത്.” തന്റെ കുടുംബത്തില്‍ നിന്ന് തന്നെ പരിവര്‍ത്തനം ആരംഭിക്കണം എന്ന ദീര്‍ഘവീക്ഷണം അദ്ദേഹത്തിനു അന്നേ ഉണ്ടായിരുന്നു.
1931ല്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി മോറിസ് കോളേജില്‍ നിന്നും സംസ്‌കൃതവും തത്വശാസ്ത്രവും അടിസ്ഥാന വിഷയങ്ങളാക്കി ബി.എ പാസ്സായ അദ്ദേഹം പിന്നീട് നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ അച്ഛന് ദേവറസ്ജിയെ അന്നത്തെ സിവില്‍ സര്‍വീസിനു വിടണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, കാലം കരുതിവച്ചതു മറ്റൊരു പ്രതിഭാസത്തിന്റെ മുഖ്യ കാര്‍മികത്വം വഹിക്കുവാന്‍ ആയിരുന്നു. വളരെ അധികം സൗഹൃദവലയമുള്ള വ്യക്തിത്വമായിരുന്നു ദേവറസ്ജിയുടെത്, തന്റെ സുഹൃത്തുക്കളെയും സഹപാഠികളെയും ശാഖയിലേക്ക് കൊണ്ടുവന്ന അദ്ദേഹം സംഘത്തില്‍ കൂടുതല്‍ ശ്രദ്ധേയനായി. അങ്ങനെ 1932ല്‍ നാഗ്പൂരിലെ ഇത്വാരി ശാഖ ശ്രദ്ധിക്കുവാനായി അദ്ദേഹത്തെ നിശ്ചയിച്ചു, കുറച്ചു നാളുകള്‍ക്കു ശേഷം അദ്ദേഹം ആ ശാഖയുടെ മുഖ്യശിക്ഷകനായി. അവസാന വര്‍ഷ എല്‍.എല്‍. ബിക്ക് പഠിക്കുന്നതിനിടെ ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തെ പൂനെയിലെ പ്രശിക്ഷണ വര്‍ഗ്ഗിന്റെ മുഖ്യശിക്ഷകനായി നിശ്ചയിക്കപ്പെട്ടു. സംഘടനയുടെ വികാസത്തിന്റെ ഭാഗമായി ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറാകണം എന്ന ആഹ്വാനം ഡോക്ടര്‍ജി നല്‍കുമ്പോള്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി പ്രചാരകനാകുവാന്‍ സാധിക്കുന്നവരില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു ദേവറസ്ജി.
ഏതൊരു ശാഖയാണ് മാതൃകാ ശാഖ എന്ന ചോദ്യത്തിന് ദേവറസ്ജിയുടെ ഉത്തരം ‘ഒരു ശാഖ മാതൃകാ ശാഖ ആവുന്നത് അവിടത്തെ യുവാക്കള്‍ സമാജത്തിനു വേണ്ടി രാഷ്ട്രകാര്യത്തിനായി പൂര്‍ണ സമയം പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമ്പോഴാണ്.’ ശാഖക്കാണ് അദ്ദേഹം എന്നും പ്രാമുഖ്യം നല്‍കിയിരുന്നത്. ഇന്ന് നാം അനുശാസിച്ചു വരുന്ന ശാഖയുടെ പല കാര്യക്രമങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ചിട്ടപ്പെടുത്തിയത്. ഘോഷിലും ഗണഗീതങ്ങളിലും വലിയ പ്രാവീണ്യം കൈവരിച്ച അദ്ദേഹം സ്വയംസേവകരുടെ വ്യക്തിത്വ നിര്‍മാണത്തിലും വാസനകള്‍ പാകപ്പെടുത്തുന്നതിലും ഏറെ ശ്രദ്ധിച്ചിരുന്നു. വിഭിന്ന സ്വഭാവഗുണങ്ങളും ദോഷവുമുള്ള വ്യക്തികള്‍ ശാഖയില്‍ വരുമ്പോള്‍ ആ സമൂഹത്തിന്റെ ഒരു പ്രതിഫലനം സംഘത്തില്‍ സ്വാഭാവികമായി ഉണ്ടാകും. എന്നാല്‍ സംഘ ശാഖയിലൂടെ വ്യക്തിയില്‍ പരിവര്‍ത്തനം സൃഷ്ടിച്ച് സമാജ പരിവര്‍ത്തനമാവണം നമ്മള്‍ ഓരോരുത്തരും ലക്ഷ്യം വെക്കേണ്ടതെന്നും ജാതി-മത-വര്‍ണ്ണ-ബോധം തുടങ്ങിയ അതിര്‍വരമ്പുകള്‍ക്ക് സംഘത്തില്‍ സ്ഥാനമില്ല എന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു.
സംഘ പ്രവര്‍ത്തനത്തിന്റെ വികാസത്തിന്റെ ഭാഗമായി മാധവറാവു മൂളേ പഞ്ചാബിലും, യാദവ് റാവു ജോഷി കര്‍ണാടകത്തിലും, ദത്തോപന്ത് ഠേംഗ്ഡിജി കേരളത്തിലും, രാജ്പാല്‍ പുരി സിന്ധിലും, മധുകര്‍ റാവു ഭഗവത് ഗുജറാത്തിലും, ഭയ്യാജി ദാണി മധ്യപ്രദേശിലും, മുകുന്ദ റാവു മുഞ്ചേ ഉത്കലയിലും, ഗജനന്‍ ജോഷി ബീഹാറിലും, രാജ് ദേശ്പാണ്ഡെ ആന്ധ്രാ പ്രദേശിലും, വസന്ത റാവു ഓക്ക് ദല്‍ഹിയിലും, ബാവുറാവു ദേവറസ് (ദേവറസ്ജിയുടെ അനുജന്‍) ഉത്തര്‍പ്രദേശിലുമായി നിശ്ചയിക്കപ്പെട്ടു. കൗതുകമുണര്‍ത്തുന്ന വസ്തുത എന്തെന്നാല്‍ ഈ മുതിര്‍ന്ന പ്രചാരകന്മാരെല്ലാം ദേവറസ്ജി ശ്രദ്ധിച്ചിരുന്ന ശാഖയിലെ സ്വയംസേവകരാണ്. ഡോക്ടര്‍ജിയുടെ പ്രചാരക സങ്കല്‍പം പ്രാവര്‍ത്തികമാക്കുന്നത്തിനു ദേവറസ്ജിയുടെ സംഭാവന ചെറുതല്ല. ആയതിനാല്‍ മികച്ച സ്വയംസേവകരെ ശാഖയിലേക്കു ആകര്‍ഷിച്ചു സംഘടനാ സംവിധാനം നാഗ്പൂരില്‍ നിന്നും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കു കെട്ടിപ്പടുക്കാന്‍ ചുരുങ്ങിയ കാലയളവില്‍ ഡോക്ടര്‍ജിക്ക് സാധിച്ചു.
1940 ല്‍ ഗുരുജി സര്‍സംഘചാലകായി ചുമതല എടുത്തതിനു ശേഷം ടാങ്കയില്‍ (കുതിരവണ്ടി) ഒരു പരിപാടിയിലേക്കു പോകുന്ന വഴി തന്റെ അടുത്തിരുന്ന സ്വയംസേവകനോട് നര്‍മ്മം കലര്‍ത്തി പറഞ്ഞു ”ശരിക്കുമുള്ള സര്‍സംഘചാലകന്‍ നമുക്ക് വഴി ഒരുക്കി തരുന്നു വ്യാജന്‍ കുതിരവണ്ടിയിലും ഇരിക്കുന്നു” എന്ന്.
ദേശീയ ഭാഷയില്‍ ഒരു ന്യൂസ് ഏജന്‍സി വേണം എന്ന ചിന്തയില്‍ നിന്ന് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ രൂപീകരണമുണ്ടായപ്പോള്‍ അതിന് ഏതൊക്കെ പ്രമുഖ വ്യക്തിത്വങ്ങളെ കൂട്ടിച്ചേര്‍ക്കണം എങ്ങനെ സംഘടിപ്പിക്കണം അവര്‍ക്കു എപ്രകാരം പ്രേരണ നല്‍കണം എന്ന് നിശ്ചയിക്കുവാന്‍ സംഘം ഉത്തരവാദിത്തപ്പെടുത്തിയത് ദേവറസ്ജിയെ ആണ്. അങ്ങനെ ദാദാസാഹേബ് അപ്‌ടെ, നാരായണ്‍ റാത്തോര്‍, ജി.ആര്‍.മാധവ് റാവു, വസന്ത റാവു എന്നിങ്ങനെ ഒരു പ്രഗത്ഭ നിരയെ തിരഞ്ഞെടുത്ത് ഹിന്ദുസ്ഥാന്‍ സമാചാറിനു തുടക്കമായി.
വനവാസി കല്യാണ്‍ ആശ്രമം ഗുരുജിയുടെ പ്രേരണാര്‍ത്ഥം രൂപം കൊണ്ടതാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ബാലാസാഹെബ് ദേശ്പാണ്ഡെക്ക് അതിന്റെ ചുമതല നല്‍കുകയും ചെയ്തു. ആദ്യം ജേഷ്പുര്‍ കേന്ദ്രീകൃതമായി മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന വനവാസി കല്യാണ്‍ ആശ്രം യോജനക്ക് ഒരു അഖിലഭാരതീയ രൂപം നല്‍കിയത് ദേവറസ്ജിയാണ്. അനുശാസനത്തിന്റെ പ്രതിമുഖമായിരുന്നു എന്നും ബാലാസാഹെബ്. അദ്ദേഹം സര്‍സംഘചാലകായി ചുമതലയേറ്റ ശേഷം ഒരു പ്രഭാഷണത്തില്‍ പറഞ്ഞു “under Gurujis benign leadership I was functioning as a Manager”.
പിന്നീട് വിഭജനകാലത്തു പഞ്ചാബിലും ഹരിയാനയിലും ജമ്മുവിലുമുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുവാനും അവിടുത്തെ സ്വയംസേവകര്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനുമായി ദേവറസ്ജി നിയോഗിക്കപ്പെട്ടു. 1948 ജനുവരി 30 ന് ഗാന്ധി വധം സംഘത്തിനുമേല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിച്ചപ്പോള്‍ സമൂഹം ആകെ സംഘത്തിനെതിരെ തിരിയുന്ന സ്ഥിതിയുണ്ടായി. 1948 ഫെബ്രുവരി 4ല്‍ പൂജനീയ ഗുരുജിയെ അറസ്റ്റ് ചെയ്തു ബെതുല്‍ ജയിലില്‍ തടവിലാക്കി. അതോടൊപ്പം 22000 സ്വയംസേവകരെ രാജ്യമെമ്പാടും അറസ്റ്റ് ചെയ്തു. 1949 മെയ് 29 ന് ഗുരുജി ജയിലിലിരുന്നുകൊണ്ട് ഒരു കത്ത് എഴുതി, ദൂതന്‍ മുഖേന അത് ബാലാസാഹെബിനരികില്‍ എത്തിച്ചു. അതിലെ സന്ദേശം ഇപ്രകാരമായിരുന്നു ‘സംഘത്തിനുമേലുള്ള സര്‍ക്കാരിന്റെ ഉപരോധത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഒരു വലിയ സത്യഗ്രഹത്തിന് വേണ്ടി നാം തയ്യാറാകേണ്ടിയിരിക്കുന്നു. അതിനു നേതൃത്വം നല്‍കണം.’
സര്‍ക്കാരിന് സംഘത്തിനെതിരെ തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാലും ജനമനസ്സുകള്‍ സംഘത്തിന് അനുകൂലമായി തീര്‍ന്നതിനാലും സര്‍ ക്കാര്‍ 1949 ജൂലായ് 11 ന് സംഘത്തിന് മേലുള്ള നിരോധനം മാറ്റുകയും ചെയ്തു.
അതേസമയം ‘ഗാന്ധി ഹത്യക്കു പ്രതികാരം ചെയ്യണം, രക്തത്തിനു രക്തം’ എന്ന മുദ്രാവാക്യവുമായി ഗുരുജിയെ വധിക്കുവാന്‍ തീരുമാനിച്ച് ഒരു കൂട്ടം അക്രമി സംഘം അദ്ദേഹം അന്ന് താമസിച്ചിരുന്ന വീട് ആക്രമിച്ചു. ബാലാസാഹെബ് ഈ വിവരം നേരത്തെ അറിഞ്ഞതിനാല്‍ 40 ദണ്ഡധാരികളായ സ്വയംസേവകരെ അവിടെ സുരക്ഷക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേവലം 40 പേരാല്‍ തടഞ്ഞു നിര്‍ത്താവുന്ന ആള്‍ക്കൂട്ടമായിരുന്നില്ല അത്. അതുകൊണ്ട് തന്നെ കുറച്ചു സ്വയംസേവകര്‍ ഗുരുജിയുടെ സമക്ഷം ചെന്ന് അഭ്യര്‍ത്ഥിച്ചു, അങ്ങ് ഇവിടുന്നു ഉടനെ തന്നെ മാറണം അങ്ങയുടെ ജീവന്‍ തന്നെ ആപത്തിലാണ് എന്ന്. ഗുരുജി തല്‍ക്ഷണം അത് നിരസിച്ചു. അദ്ദേഹം പറഞ്ഞു, ‘ഈ മണ്ണ് എന്റെ ജന്മഭൂമിയാണ്, ഞാന്‍ ഹിന്ദു സമാജത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആ ഹിന്ദു സമൂഹത്തിനു എന്റെ ജീവനാണു വേണ്ടതെങ്കില്‍ അവര്‍ അത് എടുത്തുകൊള്ളട്ടെ.’ ഒടുവില്‍ ബാലാസാഹെബ് ദേവറസ്ജി ഗുരുജിയുടെ സമക്ഷം ചെന്ന് പറഞ്ഞു: ”അങ്ങ് ഞങ്ങളുടെ സര്‍സംഘചാലകാണ്. ഞങ്ങള്‍ സ്വയംസേവകര്‍ അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവരും. അത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അതുപോലെ തന്നെ സ്വയംസേവകര്‍ എന്ന നിലയില്‍ അങ്ങയുടെ മേല്‍ ഞങ്ങള്‍ക്ക് കുറച്ചു അധികാരങ്ങളുണ്ട്. ആ അധികാരത്തില്‍ ഞാന്‍ പറയുകയാണ്; അങ്ങ് ഇവിടുന്നു സുരക്ഷിതമായി മാറേണ്ടത് വളരെ അനിവാര്യമാണ്.” മനസില്ലാ മനസ്സോടെ ആണെങ്കിലും ഗുരുജി ഒടുവില്‍ സ്വയംസേവകരുടെയും ദേവറസ്ജിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി.
1963ല്‍ ഭയ്യാജി ദാണി സര്‍കാര്യവാഹായും ദേവറസ്ജി സഹസര്‍കാര്യവാഹായും നിയോഗിക്കപ്പെട്ടു. പിന്നീട് ഭയ്യാജി ദാണിക്കു ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചതിനാല്‍ 1965ല്‍ ദേവറസ്ജി സര്‍കാര്യവാഹാകുകയും ചെയ്തു .
1973 ഏപ്രില്‍ 2ന് അന്നത്തെ അഖില ഭാരതീയ വ്യവസ്ഥാപ്രമുഖായിരുന്ന പാണ്ഡുരംഗ പന്ത്, ക്ഷീരസാഗറിന്റെ പക്കല്‍ മൂന്ന് കത്തുകള്‍ ഗുരുജി ഏല്പിക്കുകയുണ്ടായി. അതോടൊപ്പം ഒരു നിര്‍ദ്ദേശവും നല്‍കി, എന്റെ വിയോഗത്തിന് ശേഷം മാത്രമേ ഈ കത്തുകള്‍ വായിക്കുവാന്‍ പാടുള്ളു എന്ന്. 1973 ജൂണ്‍ 5ന് ഗുരുജി ഇഹലോകവാസം വെ ടിഞ്ഞു. ആന്ധ്രാപ്രദേശിലെ ഒരു പ്രശിക്ഷണവര്‍ഗ്ഗില്‍ പങ്കെടുത്തുകൊണ്ടിരുന്ന ദേവറസ്ജി ഗുരുജിയുടെ വേര്‍പാടിന്റെ വിവരം അറിഞ്ഞ് തല്‍ക്ഷണം നാഗ്പൂരിലേക്കു തിരിച്ചു. നാഗ്പൂരിലെത്തിയ ദേവറസ്ജിയുടെ പക്കല്‍ ഗുരുജി തന്നെ ഏല്പിച്ച കത്തുകള്‍ ക്ഷീരസാഗര്‍ കൈമാറി. തീവ്രദുഃഖത്തിലായിരുന്ന അദ്ദേഹം രണ്ടു കത്തുകളിലായി എഴുതിയിരുന്ന കാര്യം എല്ലാവരും കേള്‍ക്കെ വായിച്ചു. അതിനുശേഷം മൂന്നാമത്തെ കത്ത് അദ്ദേഹം മഹാരാഷ്ട്ര പ്രാന്ത സംഘചാലക് ബാബറാവു ഭീദേക് കൈമാറി. ബാബുറാവു മൂന്നാമത്തെ കത്ത് വായിച്ചു തുടങ്ങി: ‘എന്റെ പ്രിയപ്പെട്ട സംഘബന്ധുക്കള്‍ അറിയാന്‍, കഴിഞ്ഞ ഒരു മാസമായി എന്റെ ശാരീരികാവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് പോലും പ്രതീക്ഷ ഇല്ലാതായിരിക്കുന്നു. അവര്‍ക്കും ഒരുപക്ഷെ തോന്നിട്ടുണ്ടാകും ഈ ശരീരം അധികം കാലം എന്റെ കൂടെ ഉണ്ടാവില്ലായെന്ന്. എന്നിരുന്നാലും കാര്യങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ സുഗമമായി ചലിക്കണം. ആയതിനാല്‍ പുതിയ സര്‍സംഘചാലകിനെ നിശ്ചയിക്കേണ്ടത് ആവശ്യമാണ്. അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ ഇതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ നടന്നിരുന്നു. അതുകൊണ്ടുതന്നെ ആ മഹത്തായ കര്‍മ്മം സര്‍സംഘചാലക് എന്ന നിലയില്‍ നിര്‍വഹിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ തന്നെ ഞാന്‍ പ്രഖ്യാപിക്കുകയാണ്, എന്റെ കാലശേഷം അടുത്ത സര്‍സംഘചാലകായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ശ്രീ മധുകര്‍ ദത്താത്രേയ ബാലാസാഹെബ് ദേവറസിനെയാണ്.’ അപ്രകാരം അമ്പത്തി എട്ടാം വയസ്സില്‍ ബാലാസാഹെബ് സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘചാലകായി ചുമതലയേറ്റു.
അടിയന്തരാവസ്ഥയോടനുബന്ധിച്ച് 1975 ജൂലായ് 4ന് ഇന്ദിരാഗാന്ധിയും, 1992ല്‍ നരസിംഹ റാവു സര്‍ക്കാര്‍ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന വേളയിലുമായി സംഘത്തെ നിരോധിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടുതല്‍ ശക്തിയോടെ സംഘത്തെ ചലിപ്പിച്ചത് ദേവറസ്ജിയാണ്. 1975 ജൂണ്‍ 30ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന സമയം സംഘപ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബയില്‍ നടന്ന മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ യോഗത്തിനുശേഷം ലോക സംഘര്‍ഷ സമിതിയുമായി സഹകരിച്ച് നാല് മേഖലകളായി യാദവറാവു ജോഷി (തെക്കും), രാജേന്ദ്ര സിംഗ് (വടക്കും), മോറോപാന്ത് പിംഗളെ (പടിഞ്ഞാറും), ഭാവുറാവു ദേവറസ് (കിഴക്കും), പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ഏക്‌നാഥ് റാനഡെക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുമായിട്ടുള്ള ഏകോപനങ്ങളുടെയും ചുമതല നല്‍കി. 1975 ആഗസ്റ്റ് 22ന് ദേവറസ്ജി അന്നത്തെ പ്രധാനമന്ത്രി ആയ ഇന്ദിരാഗാന്ധിക്കു എഴുതിയ കത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: ”ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം ഹിന്ദു സമാജത്തെ എകീകരിക്കാനും സം ഘടിപ്പിക്കുവാനുമാണ്. ആര്‍.എസ്. എസ് ഒരു വര്‍ഗ്ഗീയ സംഘടനയാണെന്നു പറയുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഇന്നത്തെ സംഘത്തിന്റെ പ്രവര്‍ത്തനം ഹിന്ദു സമാജത്തെ കേന്ദ്രീകരിച്ചാണെങ്കിലും, സംഘം മുസ്ലിം വിരുദ്ധതയോ ക്രൈസ്തവ വിരുദ്ധതയോ പ്രോത്സാഹിപ്പിക്കുന്നില്ല.”
ദത്തോപന്ത് ഠേംഗ്ഡിജി ഒരു ദേശീയ സമരസത ദിനത്തില്‍ ദേവറസ്ജിയുടെ അനുസ്മരണ യോഗത്തില്‍ വച്ച് നല്‍കിയ സന്ദേശം വളരെ പ്രധാനപ്പെട്ടതാണ് .
രഘുവംശത്തിലെ രാജാക്കന്മാരെ കുറിച്ച് പറയപ്പെടാറുണ്ട് ‘ഭലാനുമേവയ പ്രാരംഭ’ എന്തെങ്കിലും വലുതോ ചെറുതോ ആയ കാര്യമാകട്ടെ അതിനു അമിതമായ പ്രചാരം നല്‍കാന്‍ പാടില്ല, ശാന്തിയോടും ക്ഷമയോടും കുടി കര്‍മ്മം ചെയ്യുകയാണ് വേണ്ടത്. കര്‍മ്മങ്ങളിലൂടെ സ്വാഭാവികമായി അതിനു പ്രചാരം ലഭിക്കും. ഡോക്ടര്‍ജിയുടെ കാലം മുതല്‍ക്കേ ഈ ശൈലിയാണ് സംഘം കൈക്കൊണ്ടിട്ടുള്ളത്.
‘സംഘം ഒരു കാര്യവും ചെയ്യില്ല എന്നാല്‍ സംഘസ്വയംസേവകര്‍ എല്ലാം ചെയ്യും. സംഘം കേവലം സമ്പര്‍ക്കം, സ്വയംസേവകന്‍, സംഘടന എന്നീ മൂന്ന് ബിന്ദുക്കളില്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തിക്കുക. എന്നാല്‍ സംഘത്തില്‍ നിന്നും പ്രേരണ ലഭിച്ച സ്വയംസേവകര്‍ക്ക് സമാജത്തിന്റെ വിഭിന്ന മേഖലകളില്‍ പ്രവേശിച്ച് ആ മേഖലകളില്‍ സംഘത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും സ്വാഭാവിക രൂപേണ നടപ്പിലാക്കാം, അതിലൂടെ സംഘത്തിന് സമൂഹത്തിന്മേലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
1973 നവംബര്‍ മാസം ദില്ലി കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ്ബില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഒരു ബൈഠക്കില്‍ ഒരു ശ്രോതാവ് ആര്‍. എസ്.എസ്സിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള ചായ്വ്, പ്രത്യേകിച്ച് ഭാരതീയ ജനസംഘത്തെ ആസ്പദമാക്കി ചോദ്യം ചോദിച്ചതിന് ദേവറസ്ജി മറുപടി പറഞ്ഞു: ‘സംഘം സ്വയംസേവകര്‍ക്കു സ്വമേധയാ അവരുടെ കാഴ്ചപ്പാടുകള്‍ക്കും ആവശ്യങ്ങള്‍ക്കും ഉതകുന്നതായ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും, എന്തുകൊണ്ടാണ് സ്വയംസേവകര്‍ കൂടുതലും ഭാരതീയ ജനസംഘത്തെ സ്വീകരിക്കുന്നത് എന്ന്. അതിനു പ്രത്യേകിച്ച് കാരണങ്ങളില്ലായെങ്കില്‍ കൂടിയും ഒരുപക്ഷെ 1946 മുതല്‍ കോണ്‍ഗ്രസ് സംഘത്തോട് കാണിച്ചു വരുന്ന വിരോധവും, ഗാന്ധി വധം സംഘത്തിനുമേല്‍ കെട്ടിവച്ചതും ഗുരുജിയെയും എന്നെയും ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് സ്വയംസേവകരെ അറസ്റ്റ് ചെയ്തതുമൊക്കെ നിമിത്തമായിട്ടുണ്ടാകാം. ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും സംഘത്തിന് വേണ്ടി നിലകൊണ്ടിട്ടില്ല. സര്‍ദാര്‍ പട്ടേല്‍ സംഘ സ്വയംസേവകര്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കണമെന്നു ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഈ നീക്കത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇപ്രകാരം സ്വയംസേവകര്‍ സ്വമേധയാ ജനസംഘത്തിലേക്ക് ആകൃഷ്ടരായി.
മറ്റൊരിക്കല്‍ ദേവറസ്ജി പറ ഞ്ഞു: ചിലപ്പോള്‍ സ്വയംസേവകര്‍ ആവേശപൂര്‍വ്വമായി പറയാറുണ്ട്, ‘എന്റെ ചെറുപ്പത്തിലായിരുന്നു യഥാര്‍ത്ഥ സംഘം അഥവാ ആ കാര്യകര്‍ത്താവുള്ളപ്പോഴായിരുന്നു സംഘം ഏറ്റവും സക്രിയമായി പ്രവര്‍ത്തിച്ചിരുന്നത്, അഥവാ സംഘം ഇപ്പോള്‍ പഴയതുപോലെ അല്ല ഒരുപാട് മാറിയിരിക്കുന്നു എന്നൊക്കെ. ഈ താരതമ്യങ്ങളും ചര്‍ച്ചകളും വളരെ അപകടകരമാണ്. സംഘം എക്കാലവും പ്രവര്‍ത്തിക്കുന്നത് അനുശാസനാപൂര്‍വ്വം അതിന്റെ നയങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വയംസേവകരും കാര്യകര്‍ത്താക്കളും എക്കാലവും ഒരുപോലെ അല്ല. ഓരോ കാര്യകര്‍ത്താവിന്റെയും പ്രവര്‍ത്തന ശൈലി വിഭിന്നമാണ്. കാലചക്രം തിരിയുമ്പോള്‍ സമൂഹത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ സംഘ സ്വയംസേവകരിലും ഉണ്ടാവും. അതുകൊണ്ടു തന്നെ ഓരോ കാലത്തിനും അതിനുതകുന്ന ശൈലിയിലാകും സംഘത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ താരതമ്യങ്ങള്‍ക്കു പ്രസക്തിയില്ല.’
1981 പ്രത്യേകം പ്രാധാന്യമുള്ള വര്‍ഷമായിരുന്നു, 1500 ഹരിജനങ്ങളായ ഹിന്ദുക്കളെ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയമാക്കി. ഇത് രാജ്യവ്യാപകമായി ചര്‍ച്ചയായി. വര്‍ദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകള്‍ക്ക് തടയിടുവാനായി സംഘം എല്ലാ പ്രാന്തങ്ങളിലുമായി വിശാല ഹിന്ദുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. അപ്രകാരം 1981ല്‍ കര്‍ണാടകത്തില്‍ ഹിന്ദു സമാജോത്സവവും, തമിഴ്നാട്ടില്‍ ഹിന്ദു മുന്നണിയായും, 1982 ബാംഗ്ലൂരില്‍ മഹാ ഹിന്ദു സംഗമവും നടന്നു. അതേ വേളയില്‍ കേരളത്തിലും വിശാലഹിന്ദു സമ്മേളനം ഭാസ്‌കര്‍റാവുജിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ടു. രാജ്യവ്യാപകമായി പ്രത്യേകിച്ച് മതപരിവര്‍ത്തനം നടക്കുന്ന ഭാരതത്തിന്റെ ദക്ഷിണ മേഖലയില്‍ പുതിയ ഹൈന്ദവ എകീകരണത്തിനു അത് വഴിയൊരുക്കി.
1992ല്‍ അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട് സംഘത്തിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം 1993 ജൂണ്‍ 4 ന് നീക്കം ചെയ്യപ്പെട്ടു. നിരോധനം മാറ്റിയ ഈ വേളയില്‍ ആഗസ്റ്റ് 8 ന് ചെന്നൈയിലെ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ ഇസ്ലാമിക ഭീകരവാദികള്‍ ബോംബാക്രമണം നടത്തി. സംഘത്തിന് അന്ന് ഒമ്പത് സ്വയംസേവകരെ നഷ്ടമായി. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഈ കാലഘട്ടത്തില്‍ ദേവറസ്ജി പക്ഷപാതം ബാധിച്ചു തീരെ അവശനായ അവസ്ഥയിലായിരുന്നു. ഈ വിവരം കേട്ട ഉടന്‍ തന്നെ ദേവറസ്ജി ആകെ വികാരാധീനനായി. അദ്ദേഹം ചെന്നൈയിലേക്ക് തല്‍ക്ഷണം പോകാന്‍ വ്യഗ്രത കാട്ടി. ദേവറസ്ജിയുടെ കൂടെ സഹായത്തിനുണ്ടായിരുന്ന ശ്രീകാന്ത് ജോഷിയോടു അതിനായി വ്യവസ്ഥ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ ആദ്യം അനുമതി നിഷേധിച്ചു എങ്കിലും ഒടുവില്‍ കുറച്ചു നാളുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ വാശിക്ക് മുന്നില്‍ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. അവര്‍ ചെന്നൈയിലേക്ക് വിമാനത്തില്‍ യാത്ര തിരിച്ചു. ചെന്നൈയില്‍ വിമാനം ഇറങ്ങിയ വേളയില്‍ ഒരു എയര്‍ഹോസ്റ്റസ് അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ടു ചോദിച്ചു, ഏതു ഹോസ്പിറ്റലിലേക്കാണ് അങ്ങ് പോകുന്നത് എന്ന്. അദ്ദേഹം അവരോടു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ‘ഞാന്‍ ഒരു ആശുപത്രിയിലേക്കല്ല പോവുന്നത്, ചെന്നൈയില്‍ അടുത്തിടെ നടന്ന ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ എന്റെ ബന്ധുമിത്രാതികളെ കാണുവാനും അവരെ സാന്ത്വനിപ്പിക്കുവാനും പോവുകയാണ്’ എന്ന്. നടക്കാന്‍ പോലും ശേഷിയില്ലാത്ത അദ്ദേഹത്തിന്റെ മറുപടി കേട്ട് അവര്‍ ആശ്ചര്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്നും ചെന്നൈ കാര്യാലയത്തിലെത്തിയ ദേവറസ്ജി ആദ്യം ചെയ്തത് മരണമടഞ്ഞ സ്വയംസേവകരുടെ ചിത്രം മടിയില്‍ വച്ച് അതില്‍ ഒരു തിലകക്കുറി ചാര്‍ത്തുകയും ആ ചിത്രങ്ങളുടെ മുന്‍പില്‍ ദീപം തെളിയിച്ച് പുഷ്പം അര്‍പ്പിക്കുകയുമായിരുന്നു.
മരണമടഞ്ഞ സ്വയംസേവകരുടെ ബന്ധുമിത്രാദികളെയും അവിടെ എത്തിച്ചേര്‍ന്ന സ്വയംസേവകരെയും അഭിസംബോധന ചെയ്തുകൊണ്ട് ദേവറസ്ജി പറഞ്ഞു ‘ഞാന്‍ നിങ്ങള്‍ ഓരോരുത്തരേയും കാണാനായി വന്നതാണ്. എന്നോട് നിങ്ങള്‍ ക്ഷമിക്കൂ. ഇപ്രകാരമുള്ള സ്വയംസേവകരുടെ വേര്‍പാട് എന്നെ വളരെ അധികം ദുഃഖത്തിലാഴ്ത്തുന്നു. നഷ്ടപ്പെട്ട് പോയ അവരുടെ വിടവ് നികത്താന്‍ എന്നാല്‍ സാധ്യമല്ലയെന്നു എനിക്ക് അറിയാം. എങ്കിലും നിങ്ങളോടൊപ്പം ഈ ദുഃഖത്തില്‍ ഞാനും പങ്കുചേരുകയാണ്.’
മരണപ്പെട്ട സ്വയംസേവകരില്‍ ഒരാളുടെ ബന്ധു പറഞ്ഞു: ‘അങ്ങയുടെ സാന്നിധ്യം ഞങ്ങള്‍ക്ക് സാന്ത്വനം നല്‍കുന്നതാണ്. അങ്ങ് മഹാത്മാവാണ്. ഇത്രയുംമോശം ആരോഗ്യസ്ഥിതിയിലും അങ്ങ് ഞങ്ങള്‍ക്ക് സമക്ഷം എത്താന്‍ കാണിച്ച മനസ്സിന് മുന്നില്‍ ഞങ്ങള്‍ നമിക്കുന്നു’ എന്ന്.
അവസാനകാലഘട്ടം ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം സംഘകാര്യം ചെയ്തുകൊണ്ടേയിരുന്നു. ഇന്ന് സംഘത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ആരാണ് യോഗ്യന്‍ എന്ന ഒരു ചോദ്യത്തിന് ഠേംഗ്ഡിജി നല്‍കിയ മറുപടി, യുധിഷ്ഠിരന്‍ ഭഗവാന്‍ കൃഷ്ണനോട് ധര്‍മ്മം എന്താണെന്ന് നിശ്ചയിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സന്ദര്‍ഭം വിവരിച്ചുകൊണ്ടായിരുന്നു. അതിനായി അധികാരമുള്ള ഒരേയൊരു വ്യക്തി ഗംഗാ പുത്രനായ ഭീഷ്മപിതാമഹനാണ്. ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്ന വേളയിലാണ് ഭഗവാന്‍ യുധിഷ്ഠിരന് നിര്‍ദ്ദേശം നല്‍കുന്നത്. മോശമായ ആരോഗ്യ സ്ഥിതിയിലായിരുന്നെങ്കിലും ഇന്ന് സംഘത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ദേവറസ്ജി അല്ലാതെ മറ്റൊരുമില്ല എന്നും കൂട്ടിച്ചേര്‍ത്തു. 1996 ജൂണ്‍ 17നു പൂനെയില്‍ ദേവറസ്ജി മരണത്തിനു കീഴടങ്ങി.
സംഘം ശതാബ്ദി വര്‍ഷത്തിലേക്കു കടന്ന ഈ കാലയളവില്‍ ദേവറസ്ജി തന്റെ ജീവിതംകൊണ്ട് നല്‍കിയ ദീര്‍ഘവീക്ഷണത്തിന്റെയും അനുശാസനത്തിന്റെയും സമഭാവനയുടെയും മാതൃക നമുക്ക് വ്യക്തിജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും പകര്‍ത്തിക്കൊണ്ട് യശസ്സും ഐക്യവുമുള്ള ഒരു രാഷ്ട്രത്തിന്റെ സാക്ഷാത്കാരത്തിനായി പ്രാവര്‍ത്തിക്കാം….
ഞലളലൃിരല
1. ആനന്ദ് അരുണ്‍, 2019, ബാലാസാഹെബ് ദേവറസ് കി ഓട്ടോബയോഗ്രഫി, പ്രഭാത് പ്രകാശന്‍.
2. ഭൗതിക റെക്കോര്‍ഡിങ് – ദേശീയ സമരസത ദിനത്തോടനുബന്ധിച്ചു നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പൂജനീയ ദേവറസ്ജിയുടെ മാസിക് സ്മൃതി ദിന പരിപാടിയില്‍ ബൗദ്ധിക് നല്‍കിയ ദത്തോപാന്ത് ഠേംഗ്ഡിജി https://youtu.be/XhQ10ay1 Gno?si= ZLOF1sUCcb7B_iPT