Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാഷാപഠനത്തിലെ വംശീയ മാനങ്ങള്‍

മധു ഇളയത്

Print Edition: 13 June 2025

ഭാഷ സമൂഹത്തിന്റെ സാംസ്‌കാരിക സ്വത്വം മാത്രമല്ല, അതിജീവനത്തിനുള്ള ഉപാധി കൂടിയാണ്. ആ പരമപ്രാധാന്യം കൊണ്ടാണ് ഭാരതീയ ഐതിഹ്യങ്ങളില്‍, ഭാഷയെ ദൈവികശക്തിയായി കണക്കാക്കി വന്നത്. ഭാഷകളുടെ വൈവിധ്യം സാംസ്‌കാരികവും ആത്മീയവുമായ പരിണാമത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതുകൊണ്ടു തന്നെ ഭാരതത്തിലെ ഭാഷാവൈവിധ്യത്തിന് ആഴമേറിയ സാംസ്‌കാരിക പശ്ചാത്തലമുണ്ടെന്നു കാണാം. ഭാഷയെ ജീവന്റെ ഭാഗമായി കാണാന്‍ ഈ പരികല്പനകള്‍ സഹായിക്കുന്നു. എന്നാല്‍ സമകാലിക സന്ദര്‍ഭത്തില്‍ ഭാഷ, വിഭജനത്തിനുള്ള ആയുധം കൂടിയായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. ഭാഷയിലെ ആര്യ-ദ്രാവിഡ വിഭജനം തന്നെ അതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്. മതപരിവര്‍ത്തന ശ്രമങ്ങളെ എളുപ്പമാക്കാനായി മിഷനറിമാര്‍ തുടങ്ങി വെച്ച ഒരു ഗൂഢസിദ്ധാന്തം മാത്രമാണത് എന്നതിന് ചരിത്രത്തില്‍ സാക്ഷ്യങ്ങളുണ്ട്, എന്നിരിക്കെ ഒരു രാഷ്ട്രീയായുധമായി അത് പ്രയോഗിക്കപ്പെടുന്നത് അവഗണിക്കാവുന്ന കാര്യമല്ല.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, തുളു, ബ്രഹുയി തുടങ്ങിയ ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്ന് വേറിട്ട ഒരു പ്രത്യേക ഭാഷാ കുടുംബമാണെന്ന വാദമുയര്‍ത്തിയതിനാലാണ് റോബര്‍ട്ട് കാള്‍ഡ്‌വെല്ലിന്റെ ‘എ കംപാരറ്റീവ് ഗ്രാമര്‍ ഓഫ് ദി ദ്രാവിഡ’ എന്ന കൃതി സാമ്പ്രദായികത്വത്തില്‍ നിന്ന് വേറിട്ട ഒന്നായി പരിഗണിക്കപ്പെടുന്നത്. കാള്‍ഡ്‌വെല്ലിന്റെ കൃതികള്‍ ‘ദ്രാവിഡ ഭാഷാപഠന’ത്തിന് അടിത്തറയിട്ടു എന്നതില്‍ സംശയമില്ല. പക്ഷെ സൂക്ഷ്മപരിശോധനയില്‍ കാള്‍ഡ്‌വെല്ലിന്റെ അവകാശവാദങ്ങളിലെ രീതിശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും ദാര്‍ശനികവുമായ പോരായ്മകള്‍ വെളിപ്പെടും. കാള്‍ഡ്‌വെല്ലിന്റെ നിഗമനങ്ങളെ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ കൊളോണിയല്‍, മിഷനറി പക്ഷപാതങ്ങളാണ് എന്നതും സൂക്ഷ്മ പരിശോധനയില്‍ സുതാര്യമായി തന്നെ വെളിപ്പെടും.

കാള്‍ഡ്‌വെല്ലിന്റെ പ്രബന്ധത്തിന്റെ കാതല്‍, ദ്രാവിഡ ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നും ഭാരതീയ ഭാഷാ കുടുംബത്തില്‍ നിന്നും അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണെന്ന വാദമാണ്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് സവിശേഷമായ സ്വരസൂചക, രൂപാന്തര, വാക്യഘടന സവിശേഷതകള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, സംസ്‌കൃതത്തില്‍ നിന്ന് പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടതാണ് അവയെന്ന വാദം വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നത് മുന്‍പ് തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭാഷകള്‍ ഒറ്റപ്പെട്ട് മാത്രം വളരുന്ന ഒന്നല്ല. പരസ്പരസമ്പര്‍ക്കത്തോടെ തന്നെ പരിണമിക്കുന്ന സംവിധാനങ്ങളാണവ. പ്രത്യേകിച്ച് സാഹിത്യം, മതം, ഭരണം തുടങ്ങിയ മേഖലകളിലെത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സംസ്‌കൃതത്തിന്റെ സ്വാധീനം നിഷേധിക്കാനാവാത്തവിധം ശക്തമാകും. തമിഴില്‍, നൂറ്റാണ്ടുകളിലൂടെ പരിണമിച്ച സാംസ്‌കാരികവും ഭാഷാപരവുമായ കൈമാറ്റത്തെ സാക്ഷ്യപ്പെടുത്തുന്ന സംസ്‌കൃത വാക്കുകളുടെ ബാഹുല്യം കാണാം. ‘ദക്ഷിണേന്ത്യന്‍ ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്ന് പൂര്‍ണ്ണമായും വേറിട്ടതായി വ്യാഖ്യാനിക്കുന്നതിലൂടെ, കാള്‍ഡ് വെല്‍ ഭാഷാപരമായ ഇടപെടലിന്റെ സങ്കീര്‍ണ്ണമായ ചരിത്രത്തെ അവഗണിച്ചു എന്ന് മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയ ഒരു ഗൂഢ വാദത്തെ പോഷിപ്പിക്കുകയും ചെയ്തു.

‘ദ്രാവിഡ ഭാഷ’കളുടെ അനന്യതയെക്കുറിച്ചുള്ള കാള്‍ഡ്‌വെല്ലിന്റെ നിലപാടുകള്‍ സംസ്‌കാരങ്ങളെയും ജനങ്ങളെയും വംശീയമായി വീക്ഷിക്കാനുള്ള കൊളോണിയല്‍ പ്രവണതയല്ലാതെ മറ്റൊന്നല്ല. തദ്ദേശീയമായ വൈജാത്യങ്ങളുമായി താരതമ്യം ചെയ്യു മ്പോള്‍ ഭാഷാപരമായ വര്‍ഗ്ഗീകരണമായി മാത്രമല്ല സാംസ്‌കാരികവും വംശീയവുമായ ഒന്നായി അത് പരിണമിക്കുന്നുണ്ട്. സത്യത്തില്‍, ദ്രാവിഡ ഭാഷകളുടെ വ്യതിരിക്തതയെക്കുറിച്ചുള്ള കാള്‍ഡ് വെല്ലിന്റെ ഗവേഷണങ്ങള്‍ ഭാരതത്തെക്കുറിച്ചുള്ള കൊളോണിയല്‍ ആഖ്യാനത്തെ പരോക്ഷമായി ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അതും അധിനിവേശത്തെ ന്യായീകരിക്കാന്‍ സഹായിച്ച ഒരു ആഖ്യാനം. കാള്‍ഡ്‌വെല്ലിന്റെ കൃതികള്‍ തന്നെയാണ് ഭാഷാ മൗലികവാദം, പ്രാദേശികവാദം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതിന് അടിസ്ഥാനമായി വര്‍ത്തിച്ചത്.

കാള്‍ഡ്‌വെല്‍ കൃതികളുടെ സാധുതയെ ദുര്‍ബലപ്പെടുത്തിയത് അദ്ദേഹം പിന്തുടര്‍ന്ന രീതിശാസ്ത്രപരമായ പരിമിതികള്‍ തന്നെയാണ്. പൂര്‍വ നിശ്ചിതമായ നിയമങ്ങളെയും ഘടനകളെയും മാത്രം പിന്‍തുടരുന്ന അദ്ദേഹത്തിന്റെ പരമ്പരാഗത, വ്യാകരണ ഭാഷാശാസ്ത്രത്തോടുള്ള കടുത്ത വിധേയത്വം ഭാഷയുടെ പരിണാമശൈലിയെ തിരിച്ചറിയുന്നതിന് ഒട്ടും അനുയോജ്യമേയല്ല. കാരണം ഭാഷകള്‍ മാറ്റമില്ലാത്ത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥിരമായ സംവിധാനങ്ങളല്ല. അവ സംസാരിക്കുന്നവരുടെ സര്‍ഗ്ഗാത്മകത, മറ്റു ഭാഷകളുടെ സ്വാധീനം, ആശയവിനിമയത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികള്‍ എന്നിവയാല്‍ രൂപപ്പെടുത്തിയ സജീവമായ അസ്തിത്വങ്ങളാണ്. കര്‍ശനമായ വ്യാകരണ ചട്ടക്കൂടില്‍ ഉറച്ചുനിന്നു ഭാഷാ പരിണാമത്തെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചു എന്നതിനാല്‍ തന്നെ അതിന്റെ ചലനാത്മക പ്രക്രിയകളെ പരിഗണിക്കുന്നതില്‍ കാള്‍ഡ്‌വെല്‍ പരാജയപ്പെട്ടു. ഉദാഹരണത്തിന്, തമിഴില്‍ നിന്നുള്ള മലയാളത്തിന്റെ വികാസമോ പേര്‍ഷ്യന്‍, അറബി ഭാഷകളുടെ സ്വാധീനമോ പോലെ പരമ്പരാഗത വ്യാകരണ പദ്ധതികളാല്‍ അനുധാവനം ചെയ്യാനാവാത്ത ഭാഷയുടെ വികാസപരിണാമങ്ങളുണ്ട്. പരസ്പര ഇടപെടലുകളിലൂടെയും പൊരുത്തപ്പെടുത്തലിലൂടെയും ഭാഷകള്‍ എങ്ങനെ വികസിക്കുന്നുവെന്നത് കണ്ടെത്തേണ്ടത് അത്തരം പഠനങ്ങളില്‍ കൂടെയാണ്.

ബൗദ്ധിക പശ്ചാത്തലത്തേക്കാള്‍ കൊളോണിയല്‍, മിഷനറി പശ്ചാത്തലമാണ് കാള്‍ഡ്‌വെല്ലിന്റെ കൃതികളെ സ്വാധീനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തെയും നിഗമനങ്ങളെയും രൂപപ്പെടുത്തിയതും കൊളോണിയല്‍ പശ്ചാത്തലം തന്നെയാണ്. ക്രിസ്ത്യന്‍ മിഷനറി എന്ന നിലയില്‍, ദക്ഷിണ ഭാരതത്തിലെ ജനജീവിത പശ്ചാത്തലം തിരിച്ചറിയാനും മതപരിവര്‍ത്തനം നടത്താനുമുള്ള വ്യഗ്രതയാണ് കാള്‍ഡ്‌വെല്ലിനെ സ്വാധീനിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാഷാ പഠനങ്ങള്‍ അക്കാദമിക് വ്യായാമങ്ങളെന്നതിനേക്കാള്‍ സുവിശേഷവല്‍ക്കരണത്തിനുള്ള ഉപകരണങ്ങളായിട്ടായിരുന്നു വര്‍ത്തിച്ചത്. ഹിന്ദുമതവും ബ്രാഹ്മണിക്കല്‍ സംസ്‌കാരവുമായി പ്രധാനമായും ബന്ധപ്പെട്ടിരുന്ന സംസ്‌കൃതത്തില്‍ നിന്ന് വ്യത്യസ്തമായി ‘ദ്രാവിഡ ഭാഷ’കളെ ചിത്രീകരിച്ചതിനെ മിഷനറി അജണ്ട സ്വാധീനിച്ചിരിക്കാം. ‘ദ്രാവിഡ ഭാഷ’കളുടെ ‘അനന്യത’സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ സംസ്‌കൃതത്തിന്റെ സാംസ്‌കാരിക സ്വാധീനത്തെ ദുര്‍ബലപ്പെടുത്താനാണ് കാള്‍ഡ് വെല്‍ ശ്രമിച്ചത്. അതുവഴി ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിനുള്ള ഒരിടം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. സംസ്‌കൃത, യൂറോപ്പ്യന്‍ ഭാഷകളുമായി താരതമ്യപ്പെടുത്തി ദ്രാവിഡ ഭാഷകളെ വ്യതിരിക്തമായി ചിത്രീകരിക്കാനുള്ള വായനകളില്‍ പ്രത്യയശാസ്ത്രപരമായി തന്നെയുള്ള പക്ഷപാതം പ്രകടമായി കാണാം.

കാള്‍ഡ്‌വെല്ലിന്റെ കൃതിയിലെ വംശീയ മാനങ്ങള്‍, വംശീയ വിഭജനം എന്ന ആശയത്തെ പരോക്ഷമായി സ്വാധീനിച്ചിട്ടുണ്ട്. സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഭാഷയുടെയും വംശീയതയുടെയും സംയോജനം അതിന്റെ കൂടി സൃഷ്ടിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉയര്‍ന്നുവന്ന ദ്രാവിഡ പ്രസ്ഥാനങ്ങള്‍ മിക്കതും വ്യതിരിക്തമായ ദ്രാവിഡ സ്വത്വം സ്ഥാപിക്കാന്‍ കാള്‍ഡ് വെല്ലിന്റെ ഭാഷാപരമായ വര്‍ഗ്ഗീകരണങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദ്രാവിഡ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടായിരുന്നെങ്കിലും, ദക്ഷിണേന്ത്യയിലെയും ഉത്തര ഭാരതത്തിലെയും ജനങ്ങള്‍ക്കിടയില്‍ അന്തര്‍ലീനമായ വിഭജനം എന്ന ആശയത്തെ സജീവമാക്കി നിര്‍ത്താന്‍ അത് യത്‌നിച്ചു കൊണ്ടേയിരുന്നു.

നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ ഭാഷാപഠനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുപകരം, ഭാഷാപരമായ വിഭജനങ്ങളെ വംശീയ മാനങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള സാധ്യതയെ കാള്‍ ഡ്‌വെല്ലിന്റെ നിഗമനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഇതുപോലുള്ള പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ, കാള്‍ഡ്‌വെല്ലിന്റെ സമീപനങ്ങള്‍ അതിന്റെ കാര്‍ക്കശ്യതയില്ലായ്മക്കും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ താരതമ്യ വ്യാകരണ രീതി ഉപരിപ്ലവമായ സമാനതകളെയും ഭാഷകള്‍ തമ്മിലുള്ള വ്യത്യാസങ്ങളെയും കൂടുതലായി ആശ്രയിക്കുകയും ഘടനാപരവും ചരിത്രപരവുമായ ബന്ധങ്ങളെ അവഗണിക്കുകയും ചെയ്തു. വര്‍ഗ്ഗീകരണത്തിന്റെ വ്യക്തമായ തെളിവുകളുടെ അഭാവത്താല്‍, ‘ദ്രാവിഡ’ കുടുംബത്തിന്റെ ഭാഗമായി ബ്രാഹൂയി ഭാഷയെ കാള്‍ഡ്‌വെല്‍ പരിഗണിച്ചതിനെ ആധുനിക ഭാഷാശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്തിട്ടുണ്ട്. സങ്കീര്‍ണ്ണമായ വാക്യഘടനയും രൂപശാസ്ത്രപരമായ സവിശേഷതകളും അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത് എന്നതിന് അത് തന്നെ വ്യക്തമായ തെളിവാണ്.

പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നത്തെ പോലെ പണ്ടും സാധാരണമായിരുന്ന യൂറോകേന്ദ്രീകൃത പക്ഷപാതം കാള്‍ഡ്‌വെല്ലിന്റെ കൃതികളില്‍ കാണാം. ദ്രാവിഡ, യൂറോപ്യന്‍ ഭാഷകള്‍ തമ്മിലുള്ള അദ്ദേഹത്തിന്റെ താരതമ്യങ്ങള്‍ ഭാഷയെക്കുറിച്ചുള്ള യൂറോകേന്ദ്രീകൃത വീക്ഷണത്തെ പ്രതിഫലിപ്പിച്ചു. യൂറോപ്യന്‍ ഭാഷകളെയാണ് അദ്ദേഹം മറ്റ് ഭാഷകളെ അളക്കുന്നതിനുള്ള മാനദണ്ഡമാക്കിയത്. ഈ പക്ഷപാതം മൂലം ദക്ഷിണ ഭാരതീയ ഭാഷകളുടെ സവിശേഷ ഘടന, സാഹിത്യ പാരമ്പര്യങ്ങള്‍ എന്നിവ അവഗണിക്കപ്പെടുകയും ചെയ്തു. യൂറോകേന്ദ്രീകൃത മാതൃക ആ ഗവേഷണങ്ങളില്‍ അടിച്ചേല്‍പ്പിച്ചതിലൂടെ, കാള്‍ഡ്‌വെല്‍ അവയുടെ വ്യതിരിക്തതയും സങ്കീര്‍ണ്ണതയും മനസ്സിലാക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുകയാണ് ചെയ്തത്.

ഭാഷകള്‍ പരിണമിക്കുന്ന ചരിത്രപരവും സാംസ്‌കാരികവുമായ സന്ദര്‍ഭങ്ങളെ അവഗണിച്ചു എന്നതാണ് കാള്‍ഡ്‌വെല്ലിന്റെ ഗവേഷണങ്ങളുടെ മറ്റൊരു പ്രധാന പോരായ്മ. ഭാഷകള്‍ ആശയവിനിമയ സംവിധാനങ്ങള്‍ മാത്രമല്ല സാമൂഹിക, സാംസ്‌കാരിക, ചരിത്രാനുഭവങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നവയാണ്. വ്യാകരണ ഘടനകളിലും സ്വരസമാനതകളിലും മാത്രമൂന്നി ഭാഷകളുടെ സാംസ്‌കാരിക, ചരിത്ര മാനങ്ങള്‍ അവഗണിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവ്യ, തത്ത്വചിന്താ പാരമ്പര്യം തമിഴ് ഭാഷയുടെ വികാസത്തില്‍ ചെലുത്തിയ സ്വാധീനം കാള്‍ഡ്‌വെല്ലിന്റെ വിശകലനങ്ങളില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. സംസ്‌കാരത്തെയും ചരിത്രത്തെയും ഒഴിവാക്കി, വ്യാകരണത്തില്‍ മാത്രമുള്ള ഊന്നല്‍ അദ്ദേഹത്തിന്റെ കൃതിയുടെ വ്യാപ്തിയെയും പ്രസക്തിയെയും പരിമിതപ്പെടുത്തുകയാണ് ചെയ്തത്.

സംസ്‌കൃതത്തെ വൈദേശികമായ ഭാഷയായി കാള്‍ഡ്‌വെല്‍ കണക്കാക്കിയത് തെറ്റിദ്ധാരണയാലാണ്. ബ്രാഹ്മണിക്കല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും രാജ്യത്തുടനീളമുള്ള പ്രാദേശിക ഭാഷകളുമായി സംവദിച്ച സജീവമായ ഭാഷ കൂടിയായിരുന്നു സംസ്‌കൃതം. അതിനെ വൈദേശികമായ ഒന്നായി കണക്കാക്കപ്പെട്ടത് സാംസ്‌കാരികവും ഭാഷാപരവുമായ കൈമാറ്റപ്രക്രിയകളെ ലളിതമാക്കിക്കൊണ്ടുള്ള കാഴ്ചപ്പാടായിരുന്നു. ഭാഷയെയും സ്വത്വത്തെയും സ്വാധീനിക്കുന്ന വിഭജന ആഖ്യാനത്തെ അതിലൂടെ കാള്‍ഡ്‌വെല്‍ പോഷിപ്പിച്ചു.

കാള്‍ഡ്‌വെല്ലിന്റെ താരതമ്യ വ്യാകരണം ദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള പഠനത്തിന് അടിത്തറ പാകിയെങ്കിലും, രീതിശാസ്ത്രപരമായ പോരായ്മകളും പ്രത്യയശാസ്ത്രപരമായ പക്ഷപാതങ്ങളും അതിന്റെ പ്രസക്തിയെ പരിമിതപ്പെടുത്തി. ആധുനിക ഭാഷാശാസ്ത്രജ്ഞര്‍ പക്ഷെ കാള്‍ഡ് വെല്ലിന്റെ വര്‍ഗ്ഗീകരണങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങുകയും, ഭാഷകളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണ സ്വീകരിക്കുകയും ചെയ്തു. കാള്‍ ഡ്‌വെല്ലിന്റെ നിഗമനങ്ങളുടെ പരിമിതികളും പ്രത്യയശാസ്ത്ര സന്ദര്‍ഭങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് അതിനെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നതാണ് കരണീയം. വിഭജനപരമായ ആഖ്യാനങ്ങള്‍ക്കപ്പുറം ഭാഷയെയും സ്വത്വത്തെയും കുറിച്ചുള്ള സമഗ്രമായ ധാരണ സ്വീകരിക്കാനുമുള്ള മാര്‍ഗ്ഗമാണത്. ഭാഷയുടെ സങ്കീര്‍ണ്ണതയും സംസ്‌കാരം, ചരിത്രം, സമൂഹം എന്നിവയുമായുള്ള ബന്ധങ്ങളും തിരിച്ചറിയുന്ന ഭാഷാ വൈവിധ്യത്തെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ പര്യാപ്തമല്ല അത്.

ആര്യ-ദ്രാവിഡമെന്ന ഭാഷാ വിഭജനത്തിനെതിരായ ഏറ്റവും ശക്തമായ വാദങ്ങളിലൊന്ന്, രണ്ട് ഭാഷകളിലും പ്രകടമാകുന്ന വ്യാകരണപരമായ സാദൃശ്യമാണ്. സംസ്‌കൃതത്തിലും പില്‍ക്കാല വേദസാഹിത്യത്തിലും ഇന്തോ-യൂറോപ്യന്‍ പദോല്‍പ്പത്തിയില്ലാത്തതും ദക്ഷിണേന്ത്യന്‍ ഭാഷകളുമായി സാമ്യമുള്ളതുമായ നിരവധി പദങ്ങളുണ്ട്. പദാവലിക്ക് പുറമേ, വാക്യഘടനയും സ്വരസൂചക സവിശേഷതകളും അവ നൂറ്റാണ്ടുകളായി പരസ്പരം ഇടപഴകുകയും പരിണമിക്കുകയും ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തുന്നു. ഭാരതീയ ഭാഷകളുടെ മുഖമുദ്രയായ റിട്രോഫ്‌ലെക്‌സ് വ്യഞ്ജനാക്ഷരങ്ങള്‍ മറ്റ് ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ അപൂര്‍വമാണെങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വ്യാപകമാണ്. സംസ്‌കൃതത്തിലെ അവയുടെ സാന്നിധ്യം ദക്ഷിണേന്ത്യന്‍ സ്വാധീനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഷകള്‍ തമ്മിലുള്ള ഇടപഴകല്‍ ഉപരിപ്ലവമല്ല, മറിച്ച് ഘടനാപരമാണെന്ന് അത് സൂചിപ്പിക്കുന്നുണ്ട്. കാള്‍ഡ്‌വെല്ലിന്റെയും മറ്റും ഭാഷാവര്‍ഗ്ഗീകരണങ്ങളെ ആധുനിക പണ്ഡിതന്മാര്‍ ഇന്ന് പരിഗണിക്കുന്നില്ല. വംശപരമ്പരകളിലൂടെയല്ല, സമ്പര്‍ക്കം, സാംസ്‌കാരിക കൈമാറ്റം എന്നിവയിലൂടെയാണ് ഭാഷകള്‍ വികസിക്കുന്നതെന്ന വസ്തുത സാര്‍വത്രികമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

വംശീയ ചിന്ത പ്രചരിപ്പിക്കുന്നതില്‍ കൊളോണിയല്‍ ഭരണാധികാരികളും മിഷനറിമാരും വഹിച്ച പങ്ക് അറിവും അധികാരവും തമ്മിലുള്ള ഇടപെടലിനെ സാക്ഷ്യപ്പെടുത്തുന്നു. ഭാഷാപരവും നരവംശശാസ്ത്രപരവുമായ അത്തരം കൊളോണിയല്‍ പഠനങ്ങള്‍ ഭാരതീയ സമൂഹത്തെക്കുറിച്ചുള്ള അക്കാദമിക് ധാരണയ്ക്ക് നല്‍കിയ സംഭാവനകളെന്നതിനേക്കാള്‍ അധിനിവേശത്തിനു നല്‍കിയ ബൗദ്ധിക ന്യായീകരണങ്ങളായിട്ടാണ് ഇനി വായിക്കപ്പെടേണ്ടത്.

Tags: ദ്രാവിഡഭാഷആര്യ
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies