കേരളത്തിലെ സമകാലിക കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് നാടുകടത്തപ്പെട്ട, തടവറയിലകപ്പെട്ട, പുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞ തത്വശാ സ്ത്രജ്ഞനും സാഹിത്യകാരനുമായ വോള്‍ട്ടയര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട ഫ്രാന്‍സ്വ മരീ അറൗ വെയാണ്. (21 നവംബര്‍ 1694-മെയ് 30,1778). ഫ്രഞ്ച്, അമേരിക്കന്‍ വിപ്ലവപോരാട്ടത്തിന് വോള്‍ട്ടയര്‍ കൃതികള്‍ ഏറെ സ്വാധിനിച്ചു. ആസ്വാദക മനസ്സുകളില്‍ ആദരപൂര്‍വ്വം കടന്നുകയറിയ സാഹിത്യത്തിന് കൃത്രിമ സൗന്ദര്യം നല്‍കാത്ത വോള്‍ട്ടയറുടെ സാഹിത്യശബ്ദം സങ്കടപ്പെടുന്ന മനുഷ്യരുടെ വിചാരവികാരങ്ങള്‍ കേന്ദ്രീകരിച്ചു ള്ളതായിരുന്നു. വോള്‍ട്ടയര്‍ സാഹിത്യം ഭാവനയുടെ ഇതളിലൂടെ വിരിഞ്ഞു വര്‍ണ്ണങ്ങള്‍ നിറഞ്ഞ അനുഭൂതിമാധുര്യം നല്‍കികൊണ്ടിരുന്നു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ആനന്ദസാന്ദ്രമായ തേന്‍തുള്ളി കൊടുക്കാന്‍ സാധിക്കാത്ത എഴുത്തുകാരുടെ നട്ടെല്ല് വളഞ്ഞു പോയതാണ് ഇന്നനുഭവിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയ്ക്ക് നിദാനം. ഇന്നത്തെ കാവ്യനിര്‍വചനം വളഞ്ഞു നിന്നാല്‍ മതി കാശ് കിശുപോലെ പോക്കറ്റില്‍ വീഴും (പദവി,പുരസ്‌കാരം)എന്നതാണ് ജനങ്ങള്‍ക്ക് നേരെ നീതിനിഷേധ ങ്ങള്‍ നടക്കുമ്പോള്‍ എഴുത്തുകാര്‍ ആത്മാര്‍ത്തത്ഥയോടെ സേവിക്കുന്നത് അധികാരിവര്‍ഗ്ഗത്തെയാണ്. കേരളമടക്കം ഭാരതത്തില്‍ അരങ്ങേറുന്ന പാവങ്ങളുടെ ഹൃദയനൊമ്പരങ്ങള്‍, കലാരംഗത്ത് നടക്കുന്ന ഉദ്വേഗ ഭയഭീതികള്‍, ജാതിമതവെറുപ്പുകള്‍ നിശിതമായി തുറന്നുകാട്ടാന്‍ കലാസാഹിത്യരംഗത്തുള്ളവര്‍ എന്താണ് മുന്നോട്ട് വരാത്തത്? എത്ര നാള്‍ മാളത്തില്‍ ഭയന്നിരിക്കും. ആരെങ്കിലും തുറന്നെഴുതിയാല്‍, ചിത്രം വരച്ചാല്‍, പാടിയാല്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എഴുത്തുകാര്‍ക്ക് സംഘടനയില്ലാത്തതുകൊണ്ടാണോ?
പല എഴുത്തുകാര്‍ക്കും പ്രപഞ്ചവീക്ഷണത്തെപ്പറ്റി വലിയ ബോധ്യമില്ലെന്നുതോന്നും. സ്വയം സ്വാംശീകരിച്ചു നിലവാരമില്ലാത്ത പ്രത്യയശാസ്ത്ര ദര്‍ശനങ്ങളിലൂടെ, മതവിശ്വാസങ്ങളിലൂടെ സഞ്ചരിച്ചാല്‍ പുതിയ സൃഷ്ടി നടത്താതെ പഴയത് അനുസരിച്ചു പോകുന്നു എന്നുകാണാം. എഴുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളെപോലെ പക്ഷവാദികളായി മാറുന്നു. മത സ്ഥാപനങ്ങള്‍ ആത്മാവ് നഷ്ടപ്പെട്ട് മതമൗലികസ്ഥാപനങ്ങളായി മാറിയതുപോലെ സാഹിത്യ ത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട് യഥാ രാജാ തഥാ പ്രജയായി എഴുത്തുകാര്‍ മാറിയിരിക്കുന്നു. തെറ്റുകള്‍ ചൂണ്ടികാണിക്കാനോ ചോദ്യം ചെയ്യാനോ ധൈര്യമില്ല. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ചക്കരയില്‍ പറ്റിയ ഈച്ചപോലെ പറ്റിപിടിച്ചിരുന്ന് ജ്ഞാനപീഠം വരെയെത്താനുള്ള രാഷ്ട്രീയ അടവുനയങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. രാഷ്ട്രീയമോഹങ്ങളുമായി ജീവിക്കുന്നവരെപോലെ ഭാഷയെ ഭോഗ്യവസ്തുവായി കണ്ട് സ്വന്തം കൃതികള്‍വരെ പാഠപുസ്തകങ്ങളാക്കി മാറ്റുന്നു. സാമൂഹികജീവിതത്തില്‍ അത്യന്തം കലുഷിതങ്ങളായ വിഷയങ്ങളില്‍പോലും ഇവര്‍ പ്രതികരിക്കില്ല, മൗനികളാണ്. ഇവിടെയാണ് വോള്‍ട്ടയറിനെ, കേരളത്തിലെ വയലാറിനെയെ ങ്കിലും പഠിക്കേണ്ടത് അധികാരത്തിന്റെ തലോടലേറ്റ് അടിമകളെപ്പോലെ കൈകോര്‍ത്തുപോകുന്നവരുടെ വൈകാരികസാമീപ്യം അവാര്‍ഡില്‍ നിന്ന് അവാര്‍ഡിലേക്കുള്ള ദൂരവും പദവിയുമാണ്. സംസ്‌കാരശൂന്യമായ ഈ കാവ്യ സംസ്‌കാരം കുറെ കാലങ്ങളായി കേരളത്തില്‍ തുടരുന്നു. കാപട്യം നിറഞ്ഞ ഈ കുടിലവീക്ഷണം മതേതരത്വം പ്രസംഗിച്ച് മതങ്ങളെ ഭിന്നിപ്പിച്ച് വോട്ടുവാങ്ങുന്നതുപോലെ കലാസാഹിത്യത്തിലും അടിമകളെ ഉൽപാദിപ്പികിക്കുന്നു. എഴുത്തുകാരെ ഒന്നിച്ച് കൊണ്ടുപോകുകയല്ല ലക്ഷ്യം ഭിന്നിപ്പിച്ച് നിര്‍ത്തുകയാണ്. ജനാധിപത്യത്തില്‍ നടക്കുന്ന അധികാര അടിച്ചമര്‍ത്തലുകള്‍, ഭാഷയില്‍ നടക്കുന്ന അന്തഃപുര നാടകങ്ങള്‍ നാടോടി സംസ്‌കാരത്തിനുപോലും ചേര്‍ന്നതല്ല.
ഇപ്പോള്‍ പാകിസ്ഥാനുമേല്‍ ഭാരതം നേടിയ ചരിത്രവിജയം ആഘോഷിക്കുമ്പോള്‍ നമ്മള്‍ സൂക്ഷിക്കേണ്ടത് പാകിസ്താനെക്കാള്‍ ചൈനയും, ബംഗ്‌ളാദേശിനേക്കാള്‍ തുര്‍ക്കിയെയുമെന്ന് പറയുമ്പോള്‍, സാഹിത്യ സാംസ്‌കാരിക രംഗത്ത് ആരെയാണ് സൂക്ഷിക്കേണ്ടത്? അത് മനസ്സിലാക്കിയാണ് വോള്‍ട്ടയര്‍ അധികാരിവര്‍ഗ്ഗത്തോട്, മതങ്ങളോട് ഏറ്റുമുട്ടിയത്. അധികാരം സര്‍വ്വ ദോഷങ്ങളുടേയും ഇരിപ്പിടമെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തെ ജയിലില്‍ അടച്ച, നാടുകടത്തിയ രാജാവിനെ പഠിപ്പിച്ചത്, സംഗീത സാഹിത്യ മൃദുസ്വരം നിങ്ങളുടെ അന്തഃപുരത്തിലും വേലിക്കെട്ടിലൊന്നും തടഞ്ഞുവെക്കാന്‍ സാധിക്കില്ല, അത് ദിക്കുകളെ ഭേദിച്ച് ഒഴുകികൊണ്ടിരിക്കുമെന്നാണ്. ഒരു ദേശത്ത് ഒരു സര്‍ഗ്ഗപ്രതിഭയുണ്ടെങ്കില്‍ അവിടുത്തെ ജീവിത യാഥാര്‍ഥ്യങ്ങളെ ഹൃദയഭാവത്തോടെ ഏറ്റെടുത്ത് സമൂഹത്തിന്റെ പ്രതിനിധിയായി മധുരം വിതറാന്‍ എഴുത്തുകാരുണ്ടാകും. അതാണ് ഗ്രീക്ക്, റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യം പഠിപ്പിക്കുന്നത്. പാശ്ചാത്യരില്‍ നിന്ന് സാഹിത്യം കോപ്പി ചെയ്തവരുടെ ശക്തിയും പ്രതിഭയും ചോര്‍ന്നുപോയോ? വേഷങ്ങള്‍ കെട്ടിയാടാന്‍ കുറെ വേദികള്‍ മതിയോ? കേരളത്തിലെ ഒരു എഴുത്തുകാരന് പദവി അല്ലെങ്കില്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ എന്താണ് ഈ വ്യക്തിയുടെ സാമൂഹിക സംഭാവനകള്‍. ഏതെങ്കിലും പത്രങ്ങള്‍, ചാനല്‍ പടച്ചുവിടുന്ന വാഴ്ത്തുപാട്ടുകളാണോ യോഗ്യതകള്‍.?
ജനകീയ അടിത്തറയില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരെപോലെ ഭാഷയുടെ ശോഭ കെടുത്തുന്ന ധാരാളം എഴുത്തുകാര്‍ / അഭിനവ എഴുത്തുകാര്‍ ഇന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും പറയുന്നത് പാരമ്പര്യമുള്ള, അനുഭവ സാക്ഷ്യങ്ങളുള്ളവരെ വേണം പദവികളില്‍ കൊണ്ടുവരേണ്ടത്. ഇത് സാഹിത്യ സാംസ്‌കാരിക രംഗത്തും ആവശ്യമല്ലേ? ജാതി മതം പ്രചരിപ്പിച്ച് ജനങ്ങളെ അടിമകളാക്കി പാലൂട്ടി വളര്‍ത്തുന്നതിനെ എങ്ങനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്? ഇങ്ങനെ തല്പ രകക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങളല്ലേ സാംസ്‌കാരിക രംഗത്തും നടക്കുന്നത്? ഭാവിയെപ്പറ്റി യാതൊരു ബോധ്യമോ, ലോകവീക്ഷണമോ ഇല്ലാതെ പരീക്ഷാപേപ്പര്‍ കാണാതെ പഠിച്ചെഴുതി പാസ്സാകുന്ന കുട്ടികളെപ്പോലെ ഗദ്യ പദ്യങ്ങളുടെ പ്രാധാന്യം എന്തെന്നറിയാതെ മുക്കിലും മൂലയിലും എഴുത്തുകാരും പ്രസാധകരും പെരുകുന്നു. പുരസ്‌കാരങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു. അത് കൊടുക്കാന്‍ ജനപ്രതിനിധികളെത്തുന്നു. നിലവാരമി ല്ലാത്ത പുരസ്‌കാരങ്ങള്‍ വാങ്ങി തന്റെ ശക്തിയും അഭ്യാസവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നു. മലയാള ഭാഷയ്ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കി പുരസ്‌കാരം വാങ്ങുന്നവരെപറ്റിയല്ല എന്റെ പരാമര്‍ശം. കലാസാഹിത്യ രംഗത്തുള്ള കേരളത്തിന്റെ കുതിപ്പ് പറഞ്ഞതാണ്. മലയാള ഭാഷയെ അധോഗതയിലെത്തിച്ച് അത്യാധുനികമെന്ന് വിശേഷിപ്പിക്കുന്നവരുടെ കാലം. സര്‍ഗ്ഗസിദ്ധി എന്നത് അനുഭവ വിജ്ഞാന രചനാപാടവങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്നതാണ്. അല്ലാതെ ഒരു പുസ്തകമെഴുതി തല്പരകക്ഷികളില്‍ നിന്ന് പുരസ്‌കാരം വാങ്ങി നാട്ടില്‍ ആഘോഷമാക്കുന്നതല്ല.
സാഹിത്യം വെറും കളിവിളയാട്ടമല്ലെന്ന് തെളിയിച്ചവരാണ് ലോകോത്തര സാഹിത്യ പ്രതിഭകള്‍. ഫ്രാന്‍സില്‍ തന്നെ എത്രയോ മഹാരഥന്മാര്‍ മനുഷ്യരുടെ സ്വാതന്ത്ര്യ അവകാശങ്ങള്‍ക്കായി പൊരുതി. അതില്‍ ഫ്രഞ്ച് വിപ്ലവത്തിന് വഴിമരുന്നിട്ടവരുമുണ്ട്. അലക്‌സാണ്ടര്‍ ഡുമാസ്, വിക്ടര്‍ യുഗോ, ഹോണോരെ ഡി.ബാലസാക്, ഗേയ് ഡി മോപ്പസാങ്, സാര്‍ത്, പാബ്ലോ പിക്കാസോ, ഴാങ് ഷെനെ, ആല്‍ബര്‍ട്ട് കാമ്യു, (നോബല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരന്‍). ഇവരെപറ്റിയെല്ലാം എന്റെ ഫ്രാന്‍സ് യാത്രവിവരണം (കണ്ണിന് കുളിരായി) എഴുതിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം എഴുത്തുകാരും തടങ്കലില്‍ കഴിഞ്ഞവരും രാജ്യദ്രോഹ കുറ്റം ചുമത്തി നാട് കടത്തപ്പെട്ടവരുമാണ്. വാള്‍ട്ടയര്‍ അടക്കം പലരുടെയും പുസ്തകങ്ങള്‍ കത്തിച്ചാമ്പലാക്കിയിട്ടുണ്ട്. വോള്‍ട്ടയറേ പതിനൊന്ന് മാസം ബാസ്‌റ്റൈല്‍ ജയിലില്‍ ലൂയി പതിനഞ്ചാമന്‍ രാജാവ് തടവിലാക്കിയപ്പോള്‍ അവിടെ വെച്ച് എഴുതിയ ലോകപ്രശസ്ത നാടകമാണ് ‘ഈഡിപസ്’. വോള്‍ട്ടയര്‍ എഴുതിയത് ആരെയും തൃപ്തിപ്പെടുത്താനായിരുന്നില്ല. അധികാരത്തിലിരുന്ന് അനീതി നടത്തുന്ന രാജഭരണത്തിനെതിരെയുള്ള പോരാട്ടമായിരിന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഫ്രഞ്ച് വിപ്ലവത്തിന് ഒരു പ്രേരക ശക്തിയായി മാറി. അവിടുത്തെ എഴുത്തുകാരുടെ ജീവിതം വളരെ സങ്കീര്‍ണ്ണമായിരിന്നു. ആരും ഭയന്ന് മാറിയില്ല. എഴുത്തുകാരുടെ ശക്തമായ എഴുത്തുകള്‍ ചുഴലിക്കാറ്റിലെ കരിയിലപോലെ രാജസിംഹാസനത്തിലുമെത്തി. അധികാര അഹങ്കാരം വര്‍ദ്ധിച്ച രാജാവിന്റെ കസേരയിളകി. ഇളക്കി മറിച്ചിട്ടു.
നാടുകടത്തല്‍ തുടര്‍ന്നതോടെ വോള്‍ട്ടയര്‍ ഇംഗ്ലണ്ടിലെത്തി. ഫ്രാന്‍സ് രാജഭരണത്തെക്കാള്‍ മെച്ചപ്പെട്ട രാജഭരണമാണ് ഇംഗ്ലണ്ടിന്റേത് എന്നദ്ദേഹം തുറന്നെഴുതി. ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു. ലണ്ടന്‍ ഗ്ലോബ് തീയേറ്ററില്‍ പല നാടകങ്ങള്‍ കണ്ടു. ഐസക്ക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണം ഉൾപ്പെടെയുള്ള ശാസ്ത്ര കണ്ടെത്തലുകള്‍ വളരെ സ്വാധീനം ചെലുത്തി. ചാള്‍സ് രണ്ടാമന്റെ ജീവചരിത്രപരമായ ഉപന്യാസത്തില്‍ മതത്തെ വോള്‍ട്ടയര്‍ വിമര്‍ശിച്ചു എഴുതി. രാഷ്ട്രവും മതവും കൂട്ടികെട്ടരുതെന്ന് തുറന്നെഴുതി.പാരീസിലെക്ക് തിരിച്ചെങ്കിലും വോള്‍ട്ടയറെ ലൂയി പതിനഞ്ചാമന്‍ നഗരത്തില്‍ കടക്കുന്നതിനെ വിലക്കി. അവിടെ നിന്നദ്ദേഹം ജനീവയിലേക്ക് പോയി. അവിടെവെച്ചാണ് ‘ദ് മെയ്ഡ് ഓര്‍ലിയന്‍സ്’ എഴുതിയത്. ആ കൃതിയുടെ പ്രസിദ്ധീകരണം നിരോധിക്കപ്പെട്ടു. അവിടെ നിന്ന് ഫെര്‍ണിയിലേക്ക് പോയി. അവിടെവെച്ചാണ് 1759-ല്‍ പ്രശസ്ത കൃതി ‘കാന്‍ഡീഡ്’ അല്ലെങ്കില്‍ ‘ശുഭാപ്തി വിശ്വാസം’ പുറത്തുവന്നത്. മറ്റൊരു പ്രധാന കൃതി ‘ഡിക്ഷനെയ്ര്‍ ഫിലോസഫിക്’ 1764-ല്‍ പുറത്തുവന്നു. 1778-ലാണ് തന്റെ നാടകമായ ‘ഐറീന്‍’ കാണാന്‍ പാരീസിലേക്ക് വന്നത്. പ്രധാന കൃതിയായ ‘ലൂയി പതിനാലാമന്റെ പ്രായം’ തുടങ്ങി ധാരാളം പുസ്തകങ്ങളും, നൂറുകണക്കിന് നിരൂപണ ലേഖനങ്ങളും സംഭാവനയായി ലഭിച്ചു. രോഗാതുരനായി അന്തരിച്ചു. കത്തോലിക്ക സഭക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയതിന് ശവസംസ്‌കാരം നിഷേധിച്ചു.
വോള്‍ട്ടയറുടെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടിയായിരിന്നു. അദ്ദേഹത്തിന്റെ തലച്ചോറും ഹൃദയവും പാവങ്ങള്‍ക്ക് ദാനമായി നല്‍കി. രണ്ട് ഭാര്യമാര്‍. ഗണിത ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എമിലി ദുഷാത് ചാര്‍ട്ട്‌ലേറ്റ്, മാരി ലൂയിസ് മിഗ്‌നോട്ട്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പാന്തിയോണില്‍ മറ്റ് പ്രമുഖ സാഹിത്യകാരന്മാര്‍ക്കൊപ്പമാണ് സംസ്‌കരിച്ചത്. എനിക്കും ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കൊപ്പം ആ ശവക്കല്ലറ കാണാനുള്ള ഭാഗ്യമുണ്ടായി. വോള്‍ട്ടയര്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരില്‍ ഒരാളായി ലോകം സ്മരിക്കുന്നു.കേരളത്തില്‍ കലാസാഹിത്യ മേഖലകളില്‍ നടക്കുന്ന രാഷ്ട്രീയ വിവേചനത്തിനും, അടിച്ചമര്‍ത്തലിനും എതിരെ ഒരു നവോത്ഥാനമുന്നേറ്റം ആവശ്യമാണ്.