ഭാരത- പാക് സംഘർഷങ്ങൾക്ക് ഇരു രാഷ്ട്രങ്ങളുടെയും രൂപീകരണം തൊട്ടുള്ള ചരിത്രമുണ്ട് എന്നാണ് പൊതുവെ രാഷ്ട്രീയചിന്തകൻമാർ പറയുക, എന്നാൽ ഒരു ചരിത്രഗവേഷകനെ സംബന്ധിച്ച് അവയുടെ തുടക്കം സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കണ്ടെത്താൻ കഴിയും. ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിന് സമീപമുള്ള ബൈസാരൻ താഴ്‌വരയിൽ കഴിഞ്ഞ മാസം 22-ന് ഉണ്ടായ തീവ്രവാദ ആക്രമണവും അതിനുശേഷമുണ്ടായ സംഘർഷവും ഈ സംഘർഷത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവങ്ങളാണ്. പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 ജീവനുകളാണ് നമുക്ക് നഷ്ട്ടപെട്ടത്. 2008-ലെ മുംബൈ ആക്രമണത്തിന് ശേഷം സാധാരണ ജനങ്ങൾക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഈ സംഭവം. അഞ്ച് ഭീകരർ ബൈസാരൻ താഴ്‌വരയിൽ എത്തുകയും അവിടെയുണ്ടായിരുന്ന, ഭാരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിനോദ സഞ്ചാരികളായ പുരുഷന്മാരെ അവരുടെ മതം ചോദിച്ചും കലിമ ചൊല്ലിച്ചും വസ്ത്രമുരിഞ്ഞും അമുസ്ലിങ്ങളാണന്ന് ഉറപ്പുവരുത്തിയശേഷം വെടിവെച്ച് കൊലപ്പെടുത്തി. അവരോടൊപ്പം മുസ്ലിം പോണി റൈഡ് ഓപ്പറേറ്ററായ സെയ്ദ് ആദിൽ ഹുസൈൻ ഷാ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊലചെയ്യപ്പെട്ടു. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണിത്. നമ്മുടെ രാജ്യത്തു മതപരമായ വിഭജനമുണ്ടാക്കാനും അതിലൂടെ കലാപം ഉണ്ടാക്കുവാനും ഭീകരർ ലക്ഷ്യം വെച്ചു. അതുകൂടാതെ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനുശേഷം കശ്മീരിൽ വളർന്നുവരുന്ന വികസനവും ടൂറിസവും അതിലൂടെ ഉണ്ടായ സമാധാനവും സാമ്പത്തിക വളർച്ചയും ഈ ഭീകരസംഘടനടകൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഈ ആക്രമണം നടത്തിയത്.
പഹൽഗാം: അവസാനത്തെ ഉദാഹരണം.
ഭാരതത്തിലെ ഇസ്ലാമിക ആക്രമണങ്ങളും ഭീകരവാദ ചരിത്രവും വിവിധ ഘട്ടങ്ങളിലായി പരിണമിച്ചുവന്നതാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ, സാമ്പത്തിക, മതപരമായ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. പൊതുവർഷാനന്തരം 712-ൽ മുഹമ്മദ് ബിൻ കാസിം ഭാരത ഉപഭൂഖണ്ഡത്തിലെ സിന്ധ് പ്രദേശം ആക്രമിക്കുകയും ഹിന്ദു രാജാവായിരുന്ന രാജ ദാഹിറിനെ പരാജപ്പെടുത്തുകയും ചെയ്തത് ലഭ്യമായ ചരിത്രവസ്തുതകളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ആദ്യകാല അധിനിവേശങ്ങളിലൊന്നായിരുന്നു. വ്യാപാര ബന്ധങ്ങൾക്കൊപ്പം ഇസ്ലാമിന്റെ പ്രചാരണവും ഈ ആക്രമണം ലക്ഷ്യമിട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ ഗസ്നാവിദ് ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസ്നി പൊതുവർഷാനന്തരം 1000 മുതൽ 1027 വരെ പതിനേഴു തവണ ഭാരതത്തിൽ ആക്രമണം നടത്തി. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം മുതൽ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ കാലയളവിൽ ആക്രമിക്കപ്പെടുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടിൽ ദില്ലി സുൽത്താനേറ്റ് ഭാരതത്തിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചു. അടിമ വംശത്തിലും പിന്നീട് വന്ന മുഗൾ കാലഘട്ടത്തിലും ക്ഷേത്ര നശീകരണങ്ങൾ, മതപരിവർത്തനങ്ങൾ, നികുതി ചൂഷണം എന്നിവ നടന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. ഈ ആക്രമണങ്ങളും കടന്നുകയറ്റവും മതപരമായ ഉദ്ദേശങ്ങൾക്കൊപ്പം രാഷ്ട്രീയ ആധിപത്യം ഉറപ്പാക്കാനായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മതരാഷ്ട്രവാദം എന്ന നിലയിലേക്ക് ഇത് പരിണമിക്കുകയും തത്ഫലമായി 1947-ൽ രാഷ്ട്രം വിഭജിക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവനും സ്വത്തും നഷ്ടമായി.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രാഷ്ട്രം നിരവധി വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രാഷ്ട്ര വിഭജനത്തോടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുമെന്ന് കരുതപ്പെട്ടു. എന്നാൽ പാകിസ്ഥാൻ രൂപീകരണത്തിന് ശേഷവും ഭാരതം പല കാലഘട്ടങ്ങളിൽ ഭീകരവാദത്തിനും തീവ്രവാദത്തിനും ഇരയായിക്കൊണ്ടിരിന്നു. സ്വാതന്ത്ര്യം കിട്ടി മാസങ്ങൾക്കകം പാകിസ്ഥാൻ ജമ്മു കശ്മീരിനെ ആക്രമിക്കുകയും കശ്മീരിന്റെ ഒരു ഭാഗം കയ്യടക്കുകയും ചെയ്തു. ഈ പ്രദേശമാണ് പാക് അധീന കാശ്മീർ എന്ന് അറിയപ്പെടുന്നത്. 1965ലും 71ലും വീണ്ടും ഭാരത- പാക് യുദ്ധമുണ്ടായി, 71ലെ യുദ്ധത്തിന്റെ ഫലമായി ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടു. 1980കളുടെ അവസാനത്തോടെ കശ്മീർ താഴ്‌വരയിൽ വിഘടനവാദം ശക്തിപ്പെട്ടു. പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ കശ്മീരിനെ തീവ്രവാദത്തിനും ഭീകരവാദത്തിനും നിരന്തരം വേദിയാക്കിക്കൊണ്ടിരുന്നു. 1990കളിൽ തീവ്രവാദികളുടെ ആക്രമണ പരമ്പരയും കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കശ്മീരിൽ അരങ്ങേറി. 1999-ൽ കാർഗിലിൽ ഉണ്ടായ കടന്നു കയറ്റം വീണ്ടും ഭാരത പാകിസ്ഥാൻ ബന്ധം വഷളാക്കി. 1999 ഡിസംബർ 24-ന് കാഠ്മണ്ഡുവിൽ നിന്നു ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം (IC 814) ഭീകരർ റാഞ്ചുകയും തുടർന്നുള്ള വിലപേശലിൽ യാത്രക്കാരെ വിട്ടുകിട്ടാനായി ഭാരതത്തിന് വലിയ വില നൽകേണ്ടിവരികയും ചെയ്തു. 2001ൽ ഇന്ത്യൻ പാർലമെന്റ് ഭീകരരാൽ ആക്രമിക്കപ്പെടുകയും 5 ഭീകരവാദികൾ ഉൾപ്പെടെ 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 2008 ലെ മുംബൈയിലെ താജ് ഹോട്ടലിലെ ഭീകരാക്രമണം ഈ പരമ്പരയിലെ ഏറ്റവും ഭീതിജനകമായ ഒരേടാണ്. 2008 നവംബർ 26-ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ 160 അധികം ആളുകൾ കൊല്ലപ്പെട്ടു. 2016 ജനുവരി 2-ന് പത്താൻകോട്ടെ വ്യോമ- സേന താവളത്തിൽ നടന്ന ആക്രമണത്തിൽ ഏഴ് സൈനികർ വീരചരമം പ്രാപിക്കുകയും നാല് ഭീകരർ കൊല്ലപ്പെടുകയും ഉണ്ടായി. 2019 ഫെബ്രുവരി 14-ന് ജമ്മു-കശ്മീരിലെ പുൽവാമയിൽ സി.ആർ.പി. എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കും അവർ നേതൃത്വം നൽകുന്ന ഭീകരാക്രമണങ്ങൾക്കും ഭാരതം മറുപടിയായി വിവിധ സൈനിക നടപടികൾ സ്വീകരിച്ചു വരുന്നു. 2016-ൽ ഉറി ആക്രമണത്തിന് ശേഷം ഭാരതം പാകിസ്ഥാൻ അധീന കശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി. 2019-ൽ പുൽവാമ ആക്രമണത്തിന് ശേഷം ഭാരതം ബലാക്കോട്ട് വ്യോമാക്രമണം നടത്തി. മുൻ അനുഭവങ്ങളിൽ നിന്നും പാകിസ്ഥാൻ പാഠം ഉൾക്കൊണ്ടിട്ടില്ല എന്നതിന് ഉദാഹരണമാണ് ഒടുവിലത്തെ പഹൽഗാം തീവ്രവാദക്രമണം. പാക്കിസ്ഥാൻ അതിന്റെ ചരിത്രത്തിലെ സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന ഈ വേളയിൽ ഭാരതവുമായി ഉണ്ടായ സംഘർഷം അവരെ വീണ്ടും മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുമെന്നതിൽ യാതൊരുവിധ സംശയവും ഇല്ല. നിർഭാഗ്യവശാൽ പാക്കിസ്ഥാനിലെ സാധാരണ ജനങ്ങൾ ആയിരിക്കും ഈ സംഭവവികാസങ്ങളുടെ ആദ്യത്തെ ഇര. ബലൂചിസ്ഥാൻ വിമോചന പോരാളികളുടെ നിരന്തരമായ സംഘർഷങ്ങൾ പാക്കിസ്ഥാന് വലിയ തലവേദനയാണ്. സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാതെ അയൽപക്കത്ത് നിരന്തരം പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാൻ ലോകരാജ്യങ്ങൾ അനുകരിക്കാൻ പാടില്ലാത്ത ഒരു ഉദാഹരണമാണ്.
‘ഓപ്പറേഷൻ സിന്ദൂർ’: പാകിസ്ഥാൻ ഇനിയെങ്കിലും മനസ്സിലാക്കേണ്ട പാഠം.
പഹൽഗാം സംഭവത്തിനും ശേഷം ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഭാരതസൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും സൈനിക നടപടികൾ ആരംഭിച്ചു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ ലക്ഷ്യമാക്കി ഭാരതസൈന്യം ആക്രമിക്കുകയും നൂറിൽ പരം ഭീകരരെ വധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത് ഓപ്പറേഷന്‍ സിന്ദൂറില്‍ നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ്. വിജയത്തിന്റെ ഈ വീര്യം രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും എല്ലാ സഹോദരിമാര്‍ക്കും എല്ലാ പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലചെയ്യപ്പെട്ട ഭീകരരുടെ സംസ്കാര പരിപാടികളിൽ പങ്കെടുത്ത്കൊണ്ട് പാക് സൈനിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും അവർക്ക് ഭീകരരുമായുഉള്ള അടുപ്പം ഒരിക്കൽ കൂടി ലോകത്തിനു കാട്ടിക്കൊടുത്തു. സൈനിക നടപടികൾക്ക് മുൻപായി ഭാരതം നയതന്ത്രപരമായി പല നടപടികളും കൈകൊണ്ടു. ഭാരതത്തിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ രാജ്യം ലക്ഷ്യം വെച്ചത്. തീവ്രവാദത്തെ ഇനിയും പാലൂട്ടി വളർത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെങ്കിൽ ഭീകരവാദത്തെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കുമെന്ന രാജ്യത്തിന്റെ മാറുന്ന സൈനിക നയത്തെയാണ് ഓപ്പറേഷൻ സിന്ദൂർ സൂചിപ്പിക്കുന്നത്.
ഭാരതം 1960ൽ ഒപ്പുവെച്ച സിന്ധു നദീ ജല കരാർ മരവിപ്പിക്കുകയും ആഗോളതലത്തിൽ പാക്കിസ്ഥാനിലെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനത്തെ വിശദീകരിക്കുകയും ചെയ്തു. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്ന ഭാരതത്തിന്റെ നിലപാടാണ് മൂന്ന് യുദ്ധങ്ങളെ തരണം ചെയ്തതിലൂടെയും, ഇതുവരെ ലോകത്തിന് മാതൃകയായിരുന്ന സിന്ധു നദീജല കരാർ മരവിപ്പിച്ചതിലൂടെയും തെളിയിച്ചത്. അമേരിക്ക, റഷ്യ, ചൈന, ഇസ്രയേൽ, അറബ് രാഷ്ട്രങ്ങൾ തുടങ്ങി അന്താരാഷ്ട്രതലത്തിൽ ഭീകരവാദത്തെ ഭാരത സർക്കാർ ആദ്യം തന്നെ തുറന്നുകാട്ടി. യുനൈറ്റഡ് നേഷൻസിലും പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര പ്രവർത്തനങ്ങളെകുറിച്ച് ഭാരതത്തിന് ധരിപ്പിക്കാനായി. നിലവിൽ സൈനിക നടപടികൾക്ക് താൽക്കാലികമായി വിരാമം സംഭവിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ഇനിയെങ്കിലും സ്വന്തം രാഷ്ട്രത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതിരിക്കുകയാണെങ്കിൽ മുൻപ് സൂചിപ്പിച്ചതുപോലെ 1971 ആവർത്തിക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിനെ പോലെ ബലൂചിസ്ഥാൻ രാഷ്ട്രമായി രൂപീകരിക്കപ്പെടുകയാണെങ്കിൽ, പാകിസ്ഥാനിലെ ഏകദേശം 40 ശതമാത്തിലധികം പുറത്ത് ഭൂമിയും ഏറ്റവും ധാതു സമ്പന്നമായ പ്രദേശങ്ങളും നഷ്ടപ്പെടും. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പരിഹാരം കാണാൻ കഴിയുന്നില്ലങ്കിൽ വരുംകാലങ്ങളിൽ പാകിസ്ഥാനിലെ കർഷകർക്ക് വലിയ നഷ്ടം സംഭവിക്കുകയും അവിടത്തെ കാർഷിക മേഖല ആകെ തകരാറിലാകുകയും ചെയ്യും. നിലവിലെ സാഹചര്യങ്ങൾ കൃത്യതയോടെയും പക്വതയോടെയും നേരിട്ടില്ലെങ്കിൽ പാകിസ്ഥാന് സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും വലിയ വില നൽകേണ്ടിവരും.
ഭാരത- പാക് ബന്ധം: ഭാവി സംഘർഷഭരിതമോ?
ഇതുവരെ നടന്ന സംഭവങ്ങൾ വ്യക്തമായി കാണിക്കുന്നത് തീവ്രവാദത്തിനോടും ഭീകര വാദത്തോടുമുള്ള ഭാരതത്തിന്റെ മാറിയ നയമാണ്. 2001 സെപ്റ്റംബർ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം അവർ ആരംഭിച്ച ചരിത്രത്തിലെ ഏറ്റവും ദീർഘകാലമുള്ള ഒരു സൈനിക, രാഷ്ട്രീയ, തന്ത്രപരമായ കാമ്പയിൻ ആയിരുന്നു “വാർ ഓൺ ടെറർ” എന്ന പേരിൽ അറിയപ്പെട്ട ഭീകരതയ്‌ക്കെതിരായ യുദ്ധം. ഭാരതത്തിന്റെ മാറുന്ന സമീപനം വാർ ഓൺ ടെററുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ഏത് മേഖലയിലെ സുരക്ഷയ്ക്കും അത്യന്ത്യാപേക്ഷിതമാണ്. റഷ്യ- ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതുപോലെ ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’. സമാധാന ചർച്ചകളിലൂടെയും നയതന്ത്രപരമായും തന്ത്രപരമായ നയരൂപികരണത്തിലൂടെയും ദക്ഷിണേഷ്യയിൽ സമാധാനം ഉണ്ടാവേണ്ടത് വികസിത ഭാരതമെന്ന നമ്മുടെ ലക്ഷ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.
പാകിസ്ഥാന്റെ തകർച്ച ഒരുകാലത്തും ഭാരതത്തിന്റെ ലക്ഷ്യമല്ല. സ്വാതന്ത്ര്യാനന്തരകാലം മുതൽ ഭാരതം ഈ നയമാണ് പാകിസ്ഥാനോട് സ്വീകരിച്ചിരുന്നത്. ഈ പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രം പൊരുതുന്നത് പാകിസ്ഥാനിലെ സാധാരണ ജനങ്ങളോടല്ല, മറിച്ച് അവിടെയുള്ള ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സൈനിക നേതൃത്വത്തിനുമെതിരെയാണ്. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പിന്തുടർച്ചക്കാരായ നമുക്ക് സ്വധർമ്മമാണ് പരമപ്രധാനം. ഈ രാഷ്ട്രത്തിന്റെ സംസ്കാരവും പൈതൃകവും നിലനിൽക്കുന്നത് അധിനിവേശത്തിലൂടെയല്ല. എന്നിരുന്നാലും, സ്വയം സുരക്ഷയും സംരക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്. ആയതിനാൽ ഭാരതത്തിന്റെ സൈനികനയങ്ങൾ ഈ മാറുന്ന കാലഘട്ടത്തിനനുസരിച്ച് പുരോഗമിക്കുകയാണ്.