സനാതനധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കാലാകാലങ്ങളില്‍ ഓരോരുത്തര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. സ്വാര്‍ത്ഥ ലക്ഷ്യങ്ങളും മതപരമായ അസഹിഷ്ണുതയും അജ്ഞതയുമൊക്കെ ഇതിനു പിന്നിലുണ്ട്. ഭൗതിക സുഖഭോഗങ്ങളാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമെന്നു കരുതിയ രാമായണത്തിലെ ജാബാലി പോലും ഇതില്‍ ഒരാളായിരുന്നുവല്ലോ. ധര്‍മ്മത്തിന്റെ വിഗ്രഹമായ ശ്രീരാമനെ തന്നെയാണ് ജാബാലി ഉപദേശിക്കുന്നത്! പക്ഷേ രാമന്‍ അതിന് ഒരു വിലയും കല്‍പ്പിച്ചിരുന്നില്ല. ജാബാലിയുടെ പ്രേതപ്പകര്‍പ്പുകള്‍ പില്‍ക്കാലത്തും സനാതനധര്‍മ്മത്തെ അപഹസിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒഴിവാക്കിയിട്ടില്ല. ആധുനിക കാലത്ത് തമിഴ്‌നാട്ടില്‍ പെരിയോര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍ സനാതനധര്‍മ്മത്തിന്റെ മഹത്വം ഇല്ലാതാക്കാന്‍ ആവുംവിധം ശ്രമിച്ചിട്ടുണ്ട്. പക്ഷേ തമിഴ് ജനതയുടെ സനാതനധര്‍മ്മ വിശ്വാസവും ആചരണവും തെല്ലുപോലും കുറഞ്ഞില്ല എന്നതാണ് വസ്തുത. രാമസ്വാമി നായ്ക്കരുടെ അനുയായികള്‍ പോലും സനാതന ധര്‍മ്മത്തെ വിശ്വാസത്തിലും ആചരണത്തിലും പിന്‍പറ്റുന്നവരാണ്. വിമര്‍ശകര്‍ ആരോപിക്കുന്ന കുറ്റങ്ങളും കുറവുകളും വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെയും സനാതനധര്‍മ്മത്തിന്റെ മഹത്വത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. അതുകൊണ്ടാണ് സഹസ്രാബ്ദങ്ങളായി നിത്യനൂതനമായി അത് നിലനില്‍ക്കുന്നതും ആചരിക്കപ്പെടുന്നതും. ഈ സത്യം ഇനിയും മനസ്സിലാക്കാത്ത ചിലര്‍ കേരളത്തിലുണ്ട്. ഇതില്‍ ഒരാളാണ് ടി.എസ്.ശ്യാംകുമാര്‍ എന്ന ‘സംസ്‌കൃതപണ്ഡിതന്‍.’സനാതന ധര്‍മ്മത്തിന്റെ വിമര്‍ശകര്‍ പലരും സംസ്‌കൃതം ശരിയായി അറിയാത്തവരാണ്. അവര്‍ അടിസ്ഥാന രഹിതമായ പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സംസ്‌കൃതം ശരിയായി അറിയാത്തതിനാല്‍ ആധുനിക വ്യാസന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള സാക്ഷാല്‍ മാക്‌സ്മുള്ളര്‍ പോലും പല കാര്യങ്ങളും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഇത് തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്. ചിലര്‍ സംസ്‌കൃതം അറിയാതെ സനാതനധര്‍മ്മത്തിനെതിരെ വിഡ്ഢിത്തം പുലമ്പുമ്പോള്‍ മറ്റ് ചിലര്‍ സംസ്‌കൃതം അറിയാമെന്ന ഭാവത്തില്‍ അത് ചെയ്യുന്നു. രണ്ടാമത്തെ വിഭാഗത്തിലാണ് ശ്യാം കുമാര്‍ ഉള്‍പ്പെടുന്നത്. എന്‍.വി.പി. ഉണിത്തിരിയേയും ഡോ.കെ.മഹേശ്വരന്‍ നായരെയും ശ്യാം കുമാറിന്റെ മുന്‍ഗാമികളായി കണക്കാക്കാം. ആദ്യത്തെ രണ്ടുപേര്‍ ഇടതുപക്ഷക്കാരായിരുന്നെങ്കില്‍ മൂന്നാമന്‍ ദളിതപക്ഷമാണെന്ന വ്യത്യാസമേയുള്ളൂ. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ശ്യാം കുമാര്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ആര്‍എസ്എസ് പ്രചാരകനും കേസരി പത്രാധിപരും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ ഡോ.എന്‍.ആര്‍. മധുവിനെതിരെയും ശ്യാംകുമാര്‍ പതിവു ശൈലിയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഒരു പ്രഭാഷണത്തിലും ചില ടിവി ചാനലുകളിലും റാപ്പര്‍ വേടനെതിരെ വിമര്‍ശനാത്മകമായ ചില പരാമര്‍ശങ്ങള്‍ എന്‍.ആര്‍.മധു നടത്തിയിരുന്നു. ഇതിനെതിരെ ചില കോണുകളില്‍ നിന്ന് പ്രതികരണങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശ്യാംകുമാറിന്റെയും വിമര്‍ശനം.
‘നെയ്യാറ്റികരയില്‍ മതം മാറിപ്പോയ ഈഴവരെ നാരായണ ഗുരു തിരികെ കൊണ്ടുവന്നുവെന്നാണ് എന്‍.ആര്‍.മധുവിന്റെ പുതിയ അമ്മൂമ്മക്കഥ. ‘മതം ഏതായാലും മനുഷ്യര്‍ നന്നായാല്‍ മതി’ എന്നരുളിയ ഗുരുവര്യനെക്കുറിച്ചാണ് ഇവ്വിധം വസ്തുതാ വിരുദ്ധ വാദങ്ങള്‍ ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നത്. ‘നാം ജാതിമത ഭേദങ്ങള്‍ വിട്ടിട്ട് ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ച ഗുരു ഏത് മതത്തിലേക്ക് ആരെ മാറ്റിയെന്നാണ് പറയുന്നത്. 1925 ല്‍ സി.വി. കുഞ്ഞിരാമനോട് ‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ’ എന്ന് പ്രസ്താവിച്ച ഗുരു ആരെയും ഹിന്ദുക്കളാക്കാനല്ല ശ്രമിച്ചത്. ‘മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം’ ഇതായിരുന്നു മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ഗുരുവിന്റെ അഭിപ്രായം. മതം മാറിയവര്‍ക്ക് ലൗകിക സ്വാതന്ത്ര്യം ലഭിച്ചതായാണ് കാണുന്നതെന്ന് ഗാന്ധിയുമായുള്ള സംവാദ സന്ദര്‍ഭത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്. ‘ഹിന്ദു മതം അദ്ധ്യാത്മികമായ മോക്ഷലാഭത്തിന് പര്യാപ്തമാണോ?’ എന്ന് ചോദിച്ച ഗാന്ധിയോട്, ‘അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ’ എന്നാണ് ഗുരു സുചിന്തിതമായി പ്രസ്താവിച്ചത്. ഇങ്ങനെയുള്ള ഗുരുവിനെ കുറിച്ചാണ് ഹിന്ദുത്വവാദികള്‍ വസ്തുതാ വിരുദ്ധമായ ആഖ്യാനങ്ങള്‍ ചമയ്ക്കുന്നത്.’ ഇതാണ് ശ്യാം കുമാറിന്റെ പ്രതികരണം.
അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളുമാണ് ശ്യാംകുമാര്‍ പറയുന്നതെന്ന് ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെക്കുറിച്ചും ദര്‍ശനത്തെക്കുറിച്ചും പ്രാഥമിക ധാരണയുള്ള ആര്‍ക്കും പ്രത്യക്ഷത്തില്‍ തന്നെ ബോധ്യമാകും. മതംമാറിയ ഈഴവരെ ഗുരുദേവന്‍ തിരിച്ചെടുത്തിട്ടില്ല എന്നാണല്ലോ ശ്യാം കുമാര്‍ പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് വ്യക്തമല്ല. നെയ്യാറ്റിന്‍കരയില്‍ മാത്രമല്ല മറ്റ് പല ഇടങ്ങളിലും ഗുരുദേവന്‍ മതം മാറിപ്പോയ ഈഴവരെ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്. മൂലൂര്‍ പത്മനാഭ പണിക്കര്‍ എന്ന പ്രസിദ്ധ കവി ഉള്‍പ്പെടെ ക്രിസ്തുമതം സ്വീകരിച്ച നൂറുകണക്കിനാളുകളെ ഗുരുദേവന്‍ ഈഴവരാക്കിയിട്ടുണ്ട്. മഹാകവി ഉള്ളൂരിന്റെ നിര്‍ദ്ദേശപ്രകാരം മൂലൂരിന് ജാതി സര്‍ട്ടിഫിക്കറ്റും നല്‍കുകയുണ്ടായി. ഗുരുദേവന്റെ ജീവചരിത്രം രചിച്ചിട്ടുള്ള പലരും ഇക്കാര്യം ആധികാരികമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ശ്യാംകുമാര്‍ ഈവസ്തുതകള്‍ കാണാതെ പോയിട്ടുണ്ടെങ്കില്‍ അത് എന്‍.ആര്‍.മധുവിന്റെ കുറ്റമല്ലല്ലോ.
നെയ്യാറ്റിന്‍കരയില്‍ മതംമാറിയ ഈഴവരെ ഗുരുദേവന്‍ തിരിച്ചെടുത്തിട്ടുള്ളത് ചരിത്ര വസ്തുതയാണ് എന്നതിന് നിരവധി തെളിവുകളുണ്ട്. മഹാകവി കുമാരനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിവേകോദയം മാസിക ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
”നെയ്യാറ്റിന്‍കരത്താലൂക്കിന്റെ തെക്കും പടിഞ്ഞാറും അതിര്‍ത്തികളിലുള്ള ചില ഈഴവകുടുംബക്കാര്‍, ചില ജാപ്പാണത്തുപിള്ളമാരേപ്പോലെ, ഉള്ളില്‍ ക്രിസ്ത്യാനികളും വെളിയില്‍ ഹിന്ദുക്കളുമായി നടന്നുവരുന്നു എന്നുള്ള വാസ്തവം എല്ലാവരും അറിഞ്ഞിരിക്കയില്ല. അങ്ങനെയുള്ളവരെ മേലാല്‍ അടിയന്തിരാദികളില്‍ കൂടിനടത്തുന്നതല്ലെന്ന് നമ്മുടെ യോഗാംഗങ്ങളായ ആ സ്ഥലങ്ങളിലെ യോഗ്യന്മാര്‍ ബലമായി വാദിക്കയും ആ വാദം നടപ്പില്‍ കൊണ്ടുവരുവാന്‍ ആരംഭിച്ചിരിക്കയും ചെയ്യുന്നതായി അറിയുന്നു. അന്യമതവിശ്വാസികളെ ജാതി സംബന്ധമായ കാര്യങ്ങളില്‍ കൂടിനടത്താന്‍ പാടില്ലെന്നും ആ വിശ്വാസത്തെ അവര്‍ രേഖാമൂലമായി ഉപേക്ഷിക്കുന്നതായാല്‍ കൂടിനടത്താന്‍ വിരോധമില്ലെന്നുമാണ് സ്വാമി അവര്‍കളുടെ ഉത്തരവ്.”
തേവലക്കരനിന്നും ഒരു മാന്യന്റെ, ഒരു അന്യമതക്കാരന്റെ സംസര്‍ഗ്ഗമുണ്ടായ ഒരു ഈഴവസ്ത്രീയെ ജാതിയില്‍ച്ചേര്‍ത്തു നടത്തുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് സ്വാമി അവര്‍കള്‍ താഴെക്കാണുന്ന പ്രകാരം കല്പിക്കുന്നു: ”അന്യമതസ്ഥന്മാരുമായി സ്ത്രീയ്ക്കുണ്ടായ സംസര്‍ഗ്ഗത്തില്‍ തെളിവിന്റെ ഗൗരവത്തെ അനുസരിച്ച് അവളെ ഭ്രഷ്ടയാക്കേണ്ടതാണ്. ചിലപ്പോള്‍ കുറ്റത്തിന്റെ സ്ഥിതിക്കു തക്കവണ്ണം പ്രായശ്ചിത്തത്തിന്മേല്‍ അവളെ മാപ്പു ചെയ്തു ശുദ്ധീകരിക്കാവുന്നതുമാണ്. ആ വിഷയത്തില്‍ പ്രായശ്ചിത്തമായി വരുന്ന സംഖ്യ പൊതുമുതലായി സൂക്ഷിക്കണം.”
‘വിവേകോദയം’ മാസിക ഒന്നാം പുസ്തകം രണ്ടാം ലക്കത്തില്‍ (പേജ്41) ആണ് ഈ രണ്ട് പ്രസ്താവനകളുമുള്ളത്. ഗുരുദേവന്റെ ആദ്യ ജീവചരിത്രം എഴുതിയ കെ.ദാമോദരനും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു രണ്ടും ശ്യാം കുമാറിന് പരിശോധിക്കാവുന്നതാണ്. ഇതുവഴി താന്‍ പറയുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് പിന്‍വലിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത ശ്യാംകുമാര്‍ കാണിക്കുമോ?
ശ്രീനാരായണ ഗുരുദേവന്റെ പ്രഭാവവും എസ്എന്‍ഡിപി യോഗത്തിന്റെ സംഘടനാശക്തിയും തിരുവിതാംകൂറില്‍ വ്യാപിച്ചതോടുകൂടി ഈഴവസമുദായത്തില്‍ നിന്നു ക്രിസ്തുമതത്തിലേക്കുള്ള പോക്ക് കുറെയെല്ലാം തടയപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ഥലകാല ബോധമില്ലാതെ സമൂഹത്തെ കുറിച്ച് സ്വപ്‌നം കണ്ടു നടന്ന ഒരാളായിരുന്നില്ല ഗുരുദേവന്‍. ആവശ്യം വന്നപ്പോഴൊക്കെ അങ്ങേയറ്റത്തെ ദീര്‍ഘവീക്ഷണത്തോടെ കര്‍ശനമായ തിരുത്തലുകള്‍ വരുത്താനും ഗുരു മടിച്ചിട്ടില്ല. മതം മാറ്റത്തിന് എതിരായ ഗുരുദേവന്റെ ഉദ്‌ബോധനത്തിലും പ്രവര്‍ത്തനത്തിലും ആശങ്കാകുലരായ ചില ക്രൈസ്തവ പാതിരിമാര്‍ ഗുരുദേവനെ സമീപിച്ചിട്ടുണ്ട്. ‘ഞങ്ങളെയെല്ലാം അടിച്ചു പുറത്താക്കാനാണോ അങ്ങ് ശ്രമിക്കുന്നത്’ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങളെ അടിച്ച് അകത്താക്കാനാണ് നോക്കുന്നത്’എന്നായിരുന്നുവല്ലോ ഗുരുദേവന്റെ സരസവും സാരഗര്‍ഭവുമായ മറുപടി. ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരുദേവന്റെ ഉദ്‌ബോധനത്തിന് ചരിത്രപരമായ പ്രസക്തിയുമുണ്ട്. ഗുരുദേവന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളതായി ശ്യാംകുമാറിന് കേട്ടുകേള്‍വി പോലുമില്ലെന്നുവേണം കരുതാന്‍.
ഹിന്ദുമതം എന്നൊരു മതമേയില്ലെന്ന് സി.വി. കുഞ്ഞിരാമനുമായുള്ള സംഭാഷണത്തില്‍ ഗുരുദേവന്‍ പറഞ്ഞതിനെയും ശ്യാംകുമാര്‍ ദുര്‍വ്യാഖ്യാനിക്കുകയാണ്. ഹിന്ദുമതം എന്നൊന്നില്ലെന്ന് ഗുരുദേവന്‍ പറഞ്ഞതിനര്‍ത്ഥം ഹിന്ദുക്കള്‍ എന്നൊന്നില്ല എന്നാണോ? ഹിന്ദുമതം ക്രിസ്തുമതമോ ഇസ്ലാം മതമോ പോലുള്ള ഒരു മതമല്ല, സനാതനധര്‍മ്മമാണ് എന്ന അര്‍ത്ഥത്തിലാണ് ഗുരുദേവന്‍ പറയുന്നത്. ഹിന്ദുക്കളായ ഈഴവരെ മതം മാറ്റുന്നതില്‍ വളരെയധികം താല്പര്യമെടുത്തതിനാലാണ് കുഞ്ഞിരാമനോട് ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞത്. മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണമെന്ന് ഗുരുദേവന്‍ പറഞ്ഞതായി ശ്യാം കുമാര്‍ സമ്മതിക്കുന്നുണ്ടല്ലോ. ഇതിനര്‍ത്ഥം ഗുരുദേവന് മതമുണ്ടെന്നല്ലേ? ആ മതം സനാതനധര്‍മ്മമാണെന്ന് സമ്മതിക്കാന്‍ പക്ഷേ ശ്യാംകുമാറിനെ പോലുള്ളവര്‍ക്ക് കഴിയുന്നില്ല. ഇതിനുപകരം നാം മതവും ജാതിയും ഉപേക്ഷിച്ചിരിക്കുന്നുവെന്ന് ഗുരുദേവന്‍ പറഞ്ഞതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്യാം കുമാര്‍ ശ്രമിക്കുന്നത്. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട് തന്റെ പേര് ചിലര്‍ വലിച്ചിഴയ്ക്കുകയും, ജാതിസങ്കുചിതത്വം പിന്തുടരുകയും ചെയ്തപ്പോഴാണ് തനിക്ക് ഇതുമായൊന്നും യാതൊരു ബന്ധവുമില്ലെന്ന് ഗുരുദേവന്‍ പറയാനിടയായത്.
ശിവഗിരിയിലെത്തി ഗുരുദേവനുമായി ഗാന്ധിജി നടത്തിയ സംഭാഷണത്തെയും ശ്യാംകുമാര്‍ വളച്ചൊടിക്കുന്നുണ്ട്. ഹിന്ദുമതം അദ്ധ്യാത്മികമായ മോക്ഷലാഭത്തിന് പര്യാപ്തമാണോയെന്ന് ചോദിച്ച ഗാന്ധിയോട്, അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ എന്ന് ഗുരുദേവന്‍ പറഞ്ഞത് ചൂണ്ടിക്കാട്ടി ഹിന്ദുമതത്തെ ശ്യാം കുമാര്‍ ഇകഴ്ത്തിക്കാണിക്കുന്നത് തരംതാണ നടപടിയാണ്. മറ്റു മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടെന്ന് ഗുരുദേവന്‍ പറഞ്ഞപ്പോള്‍ മറ്റു മതങ്ങളുടെ കാര്യമിരിക്കട്ടെ, ഹിന്ദുമതത്തില്‍ അതുണ്ടോയെന്ന് ഗാന്ധിജി എടുത്തു ചോദിക്കുന്നുണ്ട്. മോക്ഷമാര്‍ഗത്തിന് ഹിന്ദുമതം ധാരാളം മതി എന്നായിരുന്നു ഗുരുദേവന്റെ മറുപടി. ശ്യാംകുമാര്‍ ബോധപൂര്‍വ്വം ഇത് വിട്ടുകളഞ്ഞിരിക്കുന്നു.
തന്റെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാവണം ചരിത്ര വസ്തുതകള്‍ കണ്ടില്ലെന്നു നടിച്ച് ഗുരുദേവനെയും ഗാന്ധിജിയെയും ഒരുപോലെ ശ്യാം കുമാര്‍ നിന്ദിക്കുന്നത്. അതുകൊണ്ട് ഗുരുദേവന്റെ ദര്‍ശനങ്ങളെ പഠിക്കുന്നതിനൊപ്പം ഗുരുദേവന്റെ ജീവചരിത്രവും വായിച്ചു നോക്കണം. മലയാളത്തില്‍ ഗുരുദേവന്റെ ജീവചരിത്രമാണല്ലോ ഏറ്റവും കൂടുതലുള്ളത്. ഇതൊന്നും വായിക്കാതെ തനിക്ക് അന്യമായ വിഷയങ്ങളില്‍ ആധികാരികമെന്നോണം വിധി പ്രഖ്യാപനം നടത്തി സ്വയം പരിഹാസ്യനാവണോയെന്ന് ശ്യാം കുമാര്‍ തന്നെ തീരുമാനിക്കട്ടെ.