2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഭാരതത്തെ ഞെട്ടിക്കുന്നതായിരുന്നു. എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും വൻഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നിലനിർത്തുമെന്നും ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നും വിലയിരുത്തിയ തിരഞ്ഞെടുപ്പ്. വോട്ടെണ്ണലിന്റെ തലേന്ന് രാത്രി വരെ രാജ്യത്ത് നിലനിന്നിരുന്ന ട്രെന്റ് ബിജെപിയ്ക്ക് വിജയം ഉറപ്പിക്കുന്നതായിരുന്നു. കാഴ്ചയിൽ നരേന്ദ്രമോദി എന്ന ഭാരത പ്രധാനമന്ത്രിക്കും ബിജെപി നേതാവിനും എതിരാളിയായി കാണിക്കാൻ മറ്റൊരാളില്ലാതെ പ്രതിപക്ഷം പോലും വിറച്ചിരുന്ന സമയം. അങ്ങനെയിരിക്കെ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ ആവാതെ, എന്നാൽ സഖ്യത്തിലൂടെ 294 എന്ന മാന്ത്രിക സംഖ്യയിൽ എത്തിയ സാഹചര്യമാണ് ഉണ്ടായത്. 99 സീറ്റ് നേടിയ കോൺഗ്രസ് ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു. ബിജെപിയുടെ വീഴ്ചയ്ക്കായി കാത്തിരുന്ന ഇൻഡി സഖ്യത്തിന് ആശ്വാസം നൽകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ബിജെപിയെ ഭരണസിരാ കേന്ദ്രത്തിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ലെങ്കിലും സഖ്യ സർക്കാരിനെ പിളർത്തി ഭരണം നേടാമെന്നും അവർ വ്യാമോഹിച്ചു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന എന്നിവിടങ്ങളിലായിരുന്നു ബിജെപിയ്ക്ക് വലിയ ക്ഷീണം സംഭവിച്ചത്. 2019-ലെ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80-ൽ 62 സീറ്റ് വിജയിച്ച ബിജെപിക്ക്, 2024ൽ 33-ൽ ഒതുങ്ങേണ്ടി വന്നു. മഹാരാഷ്ട്രയിൽ 23ല്‍ നിന്നും 9-ലേക്കു കൂപ്പുകുത്തിയപ്പോൾ ബംഗാളിലെ 18 എന്ന സംഖ്യ 12ലേക്ക് താഴുകയും കർണാടകയിലെ 25 എന്നത് 17 ആയും ഹരിയാനയിലെ 10/10 അഞ്ചിലേക്കും, രാജസ്ഥാനിലെ 25 സീറ്റ് 14 ആയി മാറുകയും ചെയ്തു. ഇതിൽ കർണാടകയും ബംഗാളും മാറ്റി നിർത്തിയാൽ മറ്റ് സംസ്ഥാനങ്ങൾ ബിജെപി ഒറ്റയ്ക്കോ സഖ്യമായോ ഭരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്രയും ഗണ്യമായ കുറവ് ബിജെപിയെ സംബന്ധിച്ച് വലുതായിരുന്നു. പക്ഷേ ഈ വിടവ് ഒഡീഷയും തെലുങ്കാനയും പിടിച്ചു കൊണ്ടും ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ കോട്ട പോലെ നിലനിർത്തിക്കൊണ്ടും ബിജെപി, തങ്ങളുടെ വേരുകൾക്ക് കരുത്തേകി. എതിരാളികൾ ഒന്നിച്ചതും കുതന്ത്രങ്ങൾ ശക്തമാക്കിയെന്നതും അറിയാതെ പോയതല്ല, മറിച്ച് കുതന്ത്രങ്ങൾ ഭാരത ജനാധിപത്യത്തിന്റെ ഹൃദയത്തെ കീറിമുറിച്ചതാണ് ബിജെപിയുടെ വീഴ്ചയ്ക്ക് കാരണമായത്.
ഇവിടെയാണ് ഗരുഡന്റെ കഥ പ്രസക്തമാകുന്നത്. ഒരിക്കൽ ആകാശത്തിനു മുകളിലൂടെ പറന്നുകൊണ്ടിരുന്ന ഗരുഡനെ മൂന്നോ നാലോ കഴുകന്മാർ ചേർന്ന് ആക്രമിച്ചു. ഗരുഡന്റെ മാന്യമായ പെരുമാറ്റവും മറ്റു പക്ഷികളോട് പുലർത്തിയ സൗഹൃദവും ഗരുഡനെ പക്ഷികൾക്കുള്ളിൽ കിരീടം വെക്കാത്ത ഒരു രാജാവായി മാറ്റുകയായിരുന്നു. എന്നാൽ ഗരുഡനെക്കാൾ ശക്തരെന്ന് സ്വയം വിശ്വസിച്ചിരുന്ന കഴുകന്മാർക്ക് ഇത് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ ഗരുഡനെ കൊല്ലണമെന്ന് ആഗ്രഹിച്ചു. ഒരു ദിവസം ഒറ്റയ്ക്ക് പറന്നുകൊണ്ടിരുന്ന ഗരുഡന് നേരെ അവർ കൂട്ടമായി വരുകയും ആകാശത്തുനിന്ന് ചിറകുകൾ കുത്തി പരിക്കേൽപ്പിക്കുകയും അവനെ താഴെക്ക് നിലം പതിപ്പിക്കുകയും ചെയ്തു.അവന്റെ ചിറകുകൾക്ക് ശക്തമായി തന്നെ മുറിവേറ്റു. ഗരുഡന് അനങ്ങാൻ സാധിക്കാതെയായി, ഒന്ന് പറക്കുവാൻ പോയിട്ട് ഒന്നു നടക്കുവാൻ പോലും കഴിയാതെ അവിടെ കിടന്നു. “അവനവിടെ കിടന്നുകൊണ്ട് തന്നെ ചത്തുകൊള്ളും, അവനൊന്നു പറക്കാൻ പോയിട്ട് നടക്കാൻ പോലും സാധിക്കുന്നില്ല, അങ്ങനെയുള്ള അവൻ നമുക്കൊരു എതിരാളിയായി ഇനി വരില്ലെന്ന് തീർച്ചയാണ്, പക്ഷികളുടെ രാജാവാകാമെന്നത് ഇനി അവന്റെ സ്വപ്നം മാത്രമായി അവശേഷിക്കും.”അങ്ങനെ പറഞ്ഞുകൊണ്ട് ഗരുഡന് നേരെ ഒരു പുച്ഛം കലർന്ന ചിരി നൽകികൊണ്ട് കഴുകക്കൂട്ടം പറന്നകന്നു.
ബിജെപി എന്ന പാർട്ടിയുടെ ഏറ്റവും വലിയ പ്രസക്തി എന്നത് വീഴ്ചയിൽ തളർന്നിരിക്കാൻ അവർ തയ്യാറാവുന്നില്ല എന്നതാണ്. വിജയമോ പരാജയമോ ആവട്ടെ ഒന്നിച്ച് നിന്നുകൊണ്ട് അതിനെ നേരിടാനും അതിൽ മതിമറന്ന് നിൽക്കാതെ ഏറ്റവും മികച്ച നീക്കത്തിലൂടെ സാധാരണ ഗതിയിലേക്ക് തിരിച്ചെത്താനുമുള്ള കഴിവ് അവരുടെ ഏറ്റവും വലിയ ഘടകമാണ്. ഇവിടെ ഓർക്കേണ്ട പ്രസക്തമായ ചോദ്യം ഒന്നാണ്, ബിജെപിയെ പോലെ തോറ്റു തോറ്റു വളർന്ന മറ്റൊരു പ്രസ്ഥാനം ഭാരതത്തിൽ ഉണ്ടോ? രണ്ട് സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു പാർട്ടി, ഭാരതം ഒരിക്കലും ഭരിക്കില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തിയ പാർട്ടി, ആർട്ടിക്കിൾ 370ഉം അയോധ്യ രാമക്ഷേത്രനിർമാണവും പൗരത്വ ഭേദഗതി നിയമവും മുത്തലാഖ് നിയമവും ബിജെപിക്കാരുടെ സ്വപ്നങ്ങളിൽ മാത്രമേ നടക്കുകയുള്ളൂ എന്ന് വിലയിരുത്തിയ ചായക്കട ചർച്ചകൾ, ഇത്രയും ഘടകങ്ങൾ നിലനിൽക്കെ ആ പാർട്ടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിക്കൊണ്ട് തുടർച്ചയായി രണ്ട് തവണ ഭരണത്തിലേറുകയും മൂന്നാം വട്ടം സഖ്യത്തിലൂടെ ഭരണമുറപ്പിക്കുകയും ചെയ്യുമ്പോൾ അവരെപ്പോലെ ശക്തമായ സംഘടനാശേഷിയുള്ള മറ്റൊരു പാർട്ടി ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
ഗരുഡന് പറന്നുയരാതെ വേറെ നിവൃത്തിയില്ല. ഇവിടെ കിടന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ മരിക്കാൻ അവൻ ആഗ്രഹിക്കുന്നുമില്ല. അവൻ പക്ഷികളുടെ രാജാവാണ്, അവന് മറ്റു പക്ഷികളെ കഴുകന്മാരിൽ നിന്നും സംരക്ഷിക്കേണ്ടത് അനിവാര്യവുമാണ്.
ബിജെപിയും ഇങ്ങനെ തന്നെയാണ്, 2024ലെ ഫലത്തിൽ കണ്ണീർ പൊഴിക്കുവാനല്ല, മറിച്ച് ഭാരതം നേരിടുന്ന രാഷ്ട്ര വിരുദ്ധ ശക്തികളെ വികസനത്തിന്റെ വഴിയിലൂടെ മറികടക്കുവാനാണ് അവർ പഠിച്ചതും പഠിപ്പിച്ചതും. പരാജയങ്ങൾ കണ്ടു വന്നവരെ തളർത്താൻ അത്ര എളുപ്പമല്ല. കാരണം അവർ വിജയത്തിന്റെ വിസ്മൃതിയിൽ അലിഞ്ഞുചേരുന്നതിനേക്കാൾ കൂടുതൽ സാക്ഷ്യം വഹിച്ചത് പരാജയത്തിന്റെ കയ്പ്പുനീരാണ്, ആ കയ്പ്പുനീരിനെ മധുര പാനീയം ആക്കി മാറ്റിയവരാണ്.
ഗരുഡന്റെ വീഴ്ചയെ ആസ്വദിച്ച കഴുകന്മാരെപോലെ ബിജെപിയുടെ വീഴ്ചയിൽ എതിരാളികൾ മതിമറന്നു. സഖ്യ സർക്കാർ ദിവസങ്ങൾക്കുള്ളിൽ വീഴുമെന്ന് അവർ പ്രഖ്യാപിച്ചു. നരേന്ദ്രമോദി എന്ന നേതാവ് വീണു കഴിഞ്ഞെന്നും മോദി തരംഗം ആവർത്തിക്കുകയില്ലെന്നും അവർ വിധിയെഴുതി. നരേന്ദ്രമോദി എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങിക്കൊണ്ട് ബിജെപി ഏകാധിപത്യ പാർട്ടിയായി മാറിയെന്ന് അവർ ഉറക്കെ വിളിച്ചു പറഞ്ഞു. പക്ഷേ അവർ മറന്ന ഒന്നുണ്ട്, ഭരണം നിലനിർത്തിയപ്പോഴും സീറ്റിലെ കുറവു കാരണം മോദി ബിജെപിക്കുള്ളിൽ തന്നെ വിമർശന പാത്രം ആയിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ തന്നെ പല പ്രവർത്തകരും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു, സ്നേഹം കാരണം. അങ്ങനെയിരിക്കെ ജനാധിപത്യപരമായി ഈ എതിർപ്പുകൾ നേരിട്ട, വീഴ്ചയുടെ അവലോകനം നടത്തിയ ബിജെപി എങ്ങനെയാണ് ഏകാധിപത്യ പാർട്ടിയായി മാറുന്നത്? രണ്ട് സീറ്റിൽ നിന്നും, മൂന്നു തവണ തുടർച്ചയായി ഭരണം ലഭിക്കുന്ന പാർട്ടിയായി ബിജെപി മാറിയത് നരേന്ദ്രമോദി എന്ന ഒരൊറ്റ ബ്രാൻഡ് കൊണ്ട് മാത്രമാണോ? അതോ പല കാരണങ്ങളിൽ ഒന്നു മാത്രമായിരുന്നോ അത്? ഗുജറാത്തിലെ ഒരു സാധാരണക്കാരനായ സ്വയംസേവകൻ ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കാൻ പ്രാപ്തനായത് ഈ സംഘടനയുടെ ജനാധിപത്യ മൂല്യം കാരണമല്ലേ? മോദിയുടെ അച്ഛൻ ഭാരത പ്രധാനമന്ത്രി ആയിരുന്നില്ല, ജെപി നഡ്ഡയുടെ അമ്മ ബിജെപിയുടെ അധ്യക്ഷ ആയിരുന്നില്ല, അമിത് ഷാ ഒരൊറ്റ പ്രഭാതം കൊണ്ട് ആഭ്യന്തരമന്ത്രിയായ വ്യക്തിയും അല്ല. ഭാരതത്തിന്റെ അടിത്തട്ടിൽ നിന്നും ജനജീവിതം മനസ്സിലാക്കിക്കൊണ്ട് രാഷ്ട്രസേവനത്തിന് ഇറങ്ങിയ ഇത്തരം നേതാക്കളുള്ള പാർട്ടി ഏകാധിപത്യ സംഘടനയായി മാറുന്നതെങ്ങനെ?
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഹരിയാനയിലും ജമ്മു കാശ്മീരിലും ആയിരുന്നു. ഒരുപക്ഷേ ഭാരത രാഷ്ട്രീയത്തിന്റെ വൈവിധ്യം പ്രകടമാക്കിയ തിരഞ്ഞെടുപ്പുകളിൽ ഒന്ന്. പ്രചാരണം ശക്തമായി തന്നെ നിലകൊണ്ടു, ആർട്ടിക്കിൾ 370 മാറ്റിയതും വികസനവും ചർച്ചയാക്കി കാശ്മീരിലും ഹരിയാനയിലും ബിജെപി പ്രചാരണം ശക്തമാക്കി. ജാതി രാഷ്ട്രീയവും കുതന്ത്രങ്ങളുമായി കോൺഗ്രസ് മറുവശത്തും. ജനം വോട്ട് ചെയ്തു, എക്സിറ്റ് പോളുകളുമായി വാർത്താചാനലുകളും എത്തി. ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്നും, കാശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ജയിച്ചു കേറുമെന്നും മിക്കവരും പ്രവചിച്ചു. ഒരുതലത്തിൽ പറഞ്ഞാൽ ഗരുഡന്റെ ശക്തി ക്ഷയിച്ചു പോയെന്നും അവൻ ഒരിക്കലും ഇനി തിരിച്ചു വരില്ലെന്നും കഴുകന്മാരുടെ സ്തുതിപാഠകർ പ്രഖ്യാപിക്കുകയുണ്ടായി.
പക്ഷേ ഫലം വന്നപ്പോൾ എതിരാളികൾ ഞെട്ടി. കോൺഗ്രസിന്റെ കുതന്ത്രങ്ങളെ, ജാതി-രാഷ്ട്രീയത്തെ ജനം തള്ളിക്കളഞ്ഞു. വികസനത്തിന്റെ മറു തന്ത്രത്തിലൂടെ കോൺഗ്രസിന്റെ ജനവിരുദ്ധ-രാഷ്ട്രവിരുദ്ധ നയങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്ന്കാട്ടി ബിജെപി വിജയത്തിന്റെ വെന്നിക്കൊടി നാട്ടി. ജാട്ട് വിഭാഗത്തെ ബിജെപിക്ക് എതിരാക്കി മാറ്റിയ കോൺഗ്രസ്, സ്വയം മറ്റു വിഭാഗക്കാരുടെ കരടായി മാറിയത് മറന്നു പോയി. അപ്പോഴും ജാട്ടുവിരുദ്ധർ തങ്ങളല്ലെന്നും അത് യഥാർത്ഥത്തിൽ ജാതി രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് ആണെന്നും ചൂണ്ടിക്കാട്ടിയ ബിജെപി, ജാട്ട് സമുദായത്തിന്റെ പിന്തുണയും ജാട്ടിതര വോട്ടുകളും ഏകോപിപ്പിച്ചുകൊണ്ട് സുരക്ഷിതമായ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഹരിയാനയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിക്കൊണ്ട് ബിജെപി വീണ്ടും ശക്തി തെളിയിച്ചു. മറുവശത്ത് കാശ്മീരിൽ ഭരണം കിട്ടിയില്ലെങ്കിലും 30-ൽ കൂടുതൽ സീറ്റ് നേടി ജമ്മു മേഖലയിലെ ജനപിന്തുണ വീണ്ടും ബിജെപി നിലനിർത്തി. കൂടാതെ മറ്റൊരു സന്ദേശം എതിരാളികൾക്ക് മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്തു– “മഴ പെയ്തിട്ട് കുലുങ്ങാത്ത ഈ മഹാപ്രസ്ഥാനം വെറും മരം പെയ്യുമ്പോൾ തളരില്ലെന്ന്.”
ഗരുഡന് ചിറകുകൾ അനക്കുവാൻ സാധിച്ചിരിക്കുന്നു, അവന്റെ കാലുകൾക്ക് ബലം വച്ചിരിക്കുന്നു, അവൻ നടക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവനെ സ്നേഹിക്കുന്നവർ അവന് ഔഷധ സസ്യങ്ങൾ കഴിക്കാനായി നൽകുകയും അവന് ഭക്ഷണവും ജലവും എത്തിച്ചു നൽകുകയും ചെയ്തു. ഗരുഡനിൽ അവരർപ്പിച്ച വിശ്വാസവും സ്നേഹവും അത്രത്തോളം ഉണ്ടായിരുന്നു.
ഹരിയാനയുടെ വികസനം ശക്തമാക്കാൻ കഴിഞ്ഞതും, അതിനായി ഇലക്ഷന് തൊട്ടു മുൻപ് വികസനത്തിന്റെ കടിഞ്ഞാൺ നയാബ് സിംഗ് സൈനി എന്ന പുതിയ രാഷ്ട്ര സേവകനെ ഏൽപ്പിച്ചതും ബിജെപിയെ വിശ്വസിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ഏകാധിപത്യ പാർട്ടിയായി മുദ്രകുത്തപ്പെട്ട, കേവലം ഒരു നേതാവിൽ മാത്രം ഒതുങ്ങി എന്ന് വിലയിരുത്തപ്പെട്ട പാർട്ടി, ചിട്ടയായ പ്രവർത്തനത്തിലൂടെ ഭരണം നിലനിർത്തി. ഹരിയാന തിരഞ്ഞെടുപ്പ് സമയത്ത് മോദി ഇന്ത്യയിൽ പോലും ഇല്ലായിരുന്നു എന്നതും മറ്റ് നിയമസഭാ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചു നോക്കുമ്പോൾ മോദി പങ്കെടുത്ത റാലികളുടെ എണ്ണവും പ്രചാരണ യോഗങ്ങളുടെ എണ്ണവും കുറവാണെന്നതും ഇവിടെ ശ്രദ്ധേയമായ വസ്തുതയാണ്. ഇതിലൂടെ ബിജെപി ശക്തമായ ശബ്ദത്തിൽ പറയുന്ന കാര്യം ഇതാണ്- “ഒരൊറ്റ മോദിയിൽ ഒതുങ്ങുന്നതോ കെട്ടിപ്പടുത്തതോ ആയ ഒന്നല്ല ബിജെപി എന്ന മഹാ പ്രസ്ഥാനം”, മറിച്ച് ഒരായിരം നരേന്ദ്രമോദിമാരെ സൃഷ്ടിക്കാനും അവരെ വളർത്തിയെടുക്കാനും, ഈ രാജ്യത്തിന്റെ പ്രധാന സേവകൻ ആക്കി മാറ്റുവാനുമുള്ള കഴിവുറ്റ മഹാപ്രസ്ഥാനമാണിത്.” ഇതിലൂടെ എതിരാളികൾക്ക് ബിജെപി വലിയൊരു താക്കീത് നൽകുകയായിരുന്നു ഇനിയും നിങ്ങൾ ഞങ്ങളെ മനസ്സിലാക്കിയിട്ടില്ലെന്ന്.
ശക്തമായ ആക്രമണത്തെ അതിജീവിച്ചുകൊണ്ട് ഗരുഡൻ നടക്കാൻ തുടങ്ങിയതും ഗരുഡന്റെ ചിറകുകൾക്ക് ശക്തി വീണ്ടെടുക്കാൻ സാധിക്കുന്നതും കഴുകന്മാർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. മറ്റു പക്ഷികൾക്ക് മുന്നിൽ, ഗരുഡൻ ഒരു മന്ത്രവാദിയാണെന്നും ഗരുഡന് ചില ചെപ്പടിവിദ്യകൾ അറിയാമെന്നും അതിലൂടെ നിങ്ങളുടെ മനസ്സിനെ കവർന്നെടുക്കുകയാണ് അവൻ ചെയ്യുന്നതെന്നും കഴുകന്മാർ പക്ഷികൂട്ടത്തിനിടയിൽ പ്രസ്താവിക്കുകയുണ്ടായി. ഭൂരിഭാഗം പക്ഷികളും അത് മുഖവിലയ്ക്കെടുത്തില്ലെങ്കിലും ചിലരുടെ മനസ്സിലെങ്കിലും സംശയത്തിന്റെ ഒരു തരിയെങ്കിലും വിടർത്താനായി സാധിച്ചു എന്നത് ഒരു വസ്തുത തന്നെയാണ്. തെറ്റായ സന്ദേശങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തെ എന്നും ഇരുട്ടിന്റെ അറയിലേക്ക് പ്രവേശിപ്പിക്കാൻ ഇത്തരം കഴുകൻക്കൂട്ടങ്ങൾ ശ്രമിക്കാറുണ്ട്.
ഈ തിരഞ്ഞെടുപ്പിനു ശേഷം ഇതുതന്നെ ഭാരത രാഷ്ട്രീയത്തിലും സംഭവിക്കുകയുണ്ടായി. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഇത്തവണയും കോൺഗ്രസിന്റെ പഴിക്കിരയായി. കോൺഗ്രസ് ജയിക്കുമ്പോൾ (അതിലും നല്ലത് ബിജെപി തോൽക്കുമ്പോൾ എന്ന് പറയുന്നതാണ്) നല്ല രീതിയിൽ വർക്ക് ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇത്തവണ വീണ്ടും ഹാക്കിംഗ് ആരോപണത്തിന് വിധേയനായി. ബിജെപി ജയിക്കാൻ വേണ്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്കിംഗ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന സ്ഥിരം പല്ലവി കോൺഗ്രസ്സും മറ്റ് ചില പ്രതിപക്ഷ കക്ഷികളും ആവർത്തിച്ചു. അതായത്, ഈ കക്ഷികളുടെ ലോജിക് വെച്ച് പറയുകയാണെങ്കിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ ഹാക്കർമാർ എല്ലാം ഉറങ്ങുകയായിരുന്നു, കുംഭകർണ്ണനെ പോലെ വലിയൊരു നിദ്ര, അല്ല എല്ലാവരും ഉറങ്ങിയില്ല, ചിലർ വിനോദ യാത്രകൾക്ക് പോയതായിരുന്നു. വളരെ കുറച്ചു പേർ മാത്രം ആത്മാർത്ഥമായി ഹാക്കിങ് ചെയ്തതുകൊണ്ടാണ് ബിജെപിയ്ക്ക് 200ൽ അധികം സീറ്റ് ലഭിച്ചത് പോലും. യാതൊരു ഉളുപ്പുമില്ലാതെ ഇത്തരത്തിൽ വോട്ടിംഗ് മെഷീനിലെ കുറ്റം പറയുവാനും തോൽവിയെ അംഗീകരിക്കാനും മടിയുള്ള ഒരേയൊരു പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ജനാധിപത്യ പാർട്ടിയാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് സീറ്റ് കുറഞ്ഞപ്പോൾ ബിജെപി ഈ വോട്ടിംഗ് മെഷീൻ എന്ന സമ്പ്രദായത്തെയോ ഇവിടുത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെയോ എതിർക്കാതെ ജനവിധി അംഗീകരിക്കുകയും അടുത്ത തിരഞ്ഞെടുപ്പിലേക്ക് ചുവട് വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമാണ് ചെയ്തത് എന്നതാണ്.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആയിരുന്നു ജനം അടുത്തതായി വിധി രേഖപ്പെടുത്താൻ പോയത്. രണ്ടായി പിളർന്ന ശിവസേനകളും എൻ സി പിയും പരസ്പരം ഏറ്റുമുട്ടുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. മറാത്താ മണ്ണിൽ ‘മറാത്താ വാദം’ എന്ന പ്രാദേശിക വാദവും ജാതിരാഷ്ട്രീയവും ജനാധിപത്യവിരുദ്ധ അരാഷ്ട്രീയവാദങ്ങളും ഉയർത്തി സ്വയം ചെറുതായിക്കൊണ്ടിരുന്ന കോൺഗ്രസിന്റെ നിലപാടുകളും ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. ബിജെപി വീണ്ടും വികസനത്തിന്റെ വടി പുറത്തെടുത്തു, മഹാരാഷ്ട്രയിലും ഇന്ത്യാ മഹാരാജ്യത്തും നടപ്പിലാക്കിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു.
ജനകീയ പ്രവർത്തനങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സഖ്യകക്ഷികൾക്കൊപ്പം ചിട്ടയായ പ്രവർത്തനം നടത്തിയ ബിജെപി മറാത്തയുടെ കടിഞ്ഞാൺ തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് വീണ്ടും തെളിയിച്ചു. ശരത് പവാർ എന്ന അതികായന്റെ കീഴിലാണ് മഹാരാഷ്ട്രാ രാഷ്ട്രീയം എന്ന തെറ്റിദ്ധാരണയും, ബാൽതാക്കറെ എന്ന മറാത്താ സിംഹത്തിന്റെ ഹിന്ദുത്വവാദത്തെ മറികടന്ന് നെറികെട്ട രാഷ്ട്രീയം കളിച്ച ഉദ്ധവ് പക്ഷത്തിനും, ജാതിവാദവും രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങളും മുന്നോട്ടുവെച്ച കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധയ്ക്കും ജനങ്ങളെക്കൊണ്ട് തന്നെ ബിജെപി മറുപടി പറയിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം വൻഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തി. ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ലഭിച്ച വൻ മുന്നേറ്റത്തിൽ മുഴുകിയ കോൺഗ്രസും കൂട്ടരും ഒന്നു മനസ്സിലാക്കിയില്ല, “ചത്രപതി ശിവജിയുടെ മണ്ണിൽ ജനിച്ചവർ തെറ്റ് മനസ്സിലാക്കിയാൽ തിരുത്താൻ തയ്യാറാണ്.”
ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം കൂടിയുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ശിവസേനയുടെ കൂറുമാറ്റം കാരണം രാജിവെക്കേണ്ടിവന്ന, 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രസ്ഥാനം നേരിട്ട വലിയ തിരിച്ചടിക്ക് കാരണം താനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് രാജിസന്നദ്ധത അറിയിച്ച ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന ബിജെപിയുടെ ചൂളയിൽ രൂപംകൊണ്ട രാഷ്ട്രസേവകൻ. “വേലിയേറ്റം കുറഞ്ഞെന്നു കരുതി എന്റെ തീരത്ത് വീട് വയ്ക്കാൻ വരരുത്, ഞാൻ സമുദ്രമാണ് ശക്തമായി തിരിച്ചുവരും” എന്ന് മഹാരാഷ്ട്രയുടെ വിധാൻ സഭയിൽ എതിരാളികൾക്ക് താക്കീത് നൽകിക്കൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നേതാവ്. പറഞ്ഞ വാക്കുകൾ തെറ്റിയില്ല, ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള തിരമാല പലരുടെയും സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. രാജ്യം വികസനത്തിനൊപ്പമാണെന്നും മറിച്ച് വിഘടനവാദികൾക്കൊപ്പമല്ലെന്നും വീണ്ടും തെളിയിച്ച ബിജെപി, മഹാരാഷ്ട്രയുടെ വികസന പ്രവർത്തനങ്ങൾ കൃത്യമായി നയിക്കാൻ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പട്ടാഭിഷേകം ചെയ്തു. ഇതിലൂടെ വീണ്ടും മറ്റൊരു സന്ദേശം നൽകി – “ഞങ്ങൾക്ക് ഒരൊറ്റ നരേന്ദ്ര മോദിയല്ല ഉള്ളത്, മറിച് ഒരായിരം നരേന്ദ്രന്മാര്‍ ഉണ്ടെന്നും… ഇനിയും ഒരായിരം നരേന്ദ്രന്മാരെ ഞങ്ങൾ സൃഷ്ടിക്കുമെന്നും”. കൗൺസിലറായി ജയിച്ച് മേയർ സ്ഥാനം വഹിച്ചുകൊണ്ട് രാഷ്ട്ര സേവനം തുടങ്ങിയ ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന നേതാവ് ഇന്ന് മഹാരാഷ്ട്രയെ നയിക്കുന്ന മുഖ്യമന്ത്രിപദത്തിൽ എത്തുമ്പോൾ ബിജെപി വ്യക്തമാക്കുന്നത് രാഷ്ട്രീയമാണ്. ഒരു രാഷ്ട്ര സേവകന്റെ കൃത്യമായ വളർച്ചയും തളർച്ചയും എങ്ങനെയാണെന്ന്…
ഗരുഡൻ നടത്തം കുറച്ച് ശക്തമാക്കിയിട്ടുണ്ട്, ചിറകുകൾക്ക് ലഭിച്ച ശക്തിയിലൂടെ അവൻ ചെറിയ ഉയരങ്ങളിലൂടെ പറക്കുവാനും ആരംഭിച്ചിരിക്കുന്നു. കഴുകന്മാർ ഈ സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. വീണ്ടുമൊരു അക്രമണം ഇപ്പോൾ നല്ലതല്ല, അതൊരുപക്ഷേ തങ്ങളാണ് ചെയ്തതെന്ന് മനസ്സിലാക്കിയാൽ മറ്റു പക്ഷികൾക്കിടയിൽ ഗരുഡന് വീണ്ടുമൊരു സ്വീകാര്യതയും കാരുണ്യവും ലഭിക്കാൻ കാരണമാവുകയും, തങ്ങൾക്കെതിരായ വികാരം രൂപപ്പെടുകയും ചെയ്യുമെന്ന് കഴുകന്മാർ മനസ്സിലാക്കി. അതുകൊണ്ട് വീണ്ടും അവർ ചില വ്യാജ ആരോപണങ്ങൾ ഉന്നയിക്കുവാൻ തുടങ്ങി- “ഗരുഡന്റെ ചിറകുകളിലെ തൂവലുകൾ ചില മാന്ത്രിക തൂവലുകളാണ്, സാധാരണ ഒരു പക്ഷിക്ക് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ തൂവലുകളും, ചിറകുകളിൽ അവ നിൽക്കുന്ന രീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു, ഇത് നാട്ടിലെ ഏതോ ഒരു മന്ത്രവാദിയിൽ നിന്നും ലഭിച്ച സിദ്ധിയിലൂടെ ഗരുഡൻ കരസ്ഥമാക്കിയതാണ്. ഗരുഡൻ മന്ത്രവാദത്തിന്റെ ഒരു പ്രധാന ഉപഭോക്താവാണ്. മന്ത്രവാദത്തിലൂടെ പക്ഷിക്കൂട്ടത്തിനെ മൊത്തം തന്റെ കാൽക്കീഴിൽ ആക്കി ഭരിക്കുവാനാണ് ഗരുഡൻ ശ്രമിക്കുന്നത്. തൂവലുകളുടെ എണ്ണത്തിലെ വ്യത്യാസം തന്നെ ഇത് വ്യക്തമാക്കുന്നതുകൊണ്ട് ഗരുഡനെ നിങ്ങളാരും തന്നെ രാജാവായി സങ്കൽപ്പിക്കുവാനേ പാടില്ല എന്ന് പക്ഷിക്കൂട്ടങ്ങൾക്കിടയിൽ ഫത്വ ഇറക്കുവാൻ ആരംഭിച്ചു.
തുടർ പരാജയങ്ങൾ അംഗീകരിക്കാൻ വീണ്ടും കോൺഗ്രസിന് സാധിച്ചില്ല. ‘ദി വയർ’ എന്ന വാർത്ത ഏജൻസി പുറത്തിറക്കിയ ഒരു റിപ്പോർട്ടുമായി അവർ രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എണ്ണിയ വോട്ടും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തുല്യമല്ലെന്ന് അവർ പറഞ്ഞു. അടിസ്ഥാന രാഷ്ട്രീയ തത്വങ്ങൾ പോലും മറന്ന് തെറ്റായ പ്രചരണത്തിലൂടെ ജനങ്ങൾക്കിടയിൽ അരാഷ്ട്രീയ വാദത്തിന്റെ ഇരുട്ടിന്റെ ലോകം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് അവർ ചിന്തിക്കുന്നത് പോലുമില്ല. ഈ കണക്കുകളുടെ വ്യത്യാസം വരുകയാണെങ്കിൽ അതിനർത്ഥം കോൺഗ്രസിന്റെ ബൂത്ത് ഏജന്റ്മാർ ബൂത്തുകളിൽ കിടന്നുറങ്ങുകയായിരുന്നു എന്നാണ്. ഒരുപക്ഷേ അടിസ്ഥാന രാഷ്ട്രീയ ബോധം പോലുമില്ലാതെ പെരുമാറാൻ അവർ തുടങ്ങിയിരിക്കുന്നു. ഇതിലൂടെ ഈ രാജ്യത്തെ മൊത്തം സംവിധാനത്തെയും വെല്ലുവിളിക്കാൻ കൂടിയാണ് ഈ വാർത്ത ഏജൻസിയും ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനവും ശ്രമിക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ കണക്കുകൾ ബോധിപ്പിക്കുകയും കണക്കുകളിലെ ഈ വ്യത്യാസത്തിന്റെ യാഥാർഥ്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഇത്തരമൊരു വ്യത്യാസം തന്നെ യഥാർത്ഥത്തിൽ ഇല്ലെന്ന് അവർ വെളിപ്പെടുത്തിയതോടെ വീണ്ടും വെട്ടിലായ കോൺഗ്രസ്, പുതിയ ആരോപണങ്ങൾക്ക് പിന്നാലെ നീങ്ങാൻ തുടങ്ങി. ‘ദി വയർ’ എന്ന വാർത്ത ഏജൻസി അപ്പോൾ തന്നെ ഈ വാർത്ത മുക്കുകയും ചെയ്തു.
ഇതേ സമയത്ത് നടന്ന ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ പ്രകടമായത് മറ്റൊരു ട്രെൻഡ് ആണ്. ജാർഖണ്ഡിലെ പ്രാദേശിക പാർട്ടിയായ ജെഎംഎം അറിയപ്പെടുന്നത് അവിടുത്തെ ഗോത്ര വിഭാഗത്തിന്റെ പാർട്ടി എന്ന ലേബലിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് കുറച്ചുനാളുകൾക്കു മുൻപ് ജെഎംഎമ്മിന്റെ പ്രധാന നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ അഴിമതി ആരോപണ വിധേയനായതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ഇതിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ഒരു ഗോത്ര നേതാവിനെ അറസ്റ്റ് ചെയ്ത ബിജെപി, ഇവിടെ ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണ് എന്ന തെറ്റായ പ്രചാരണം ജാർഖണ്ഡിലെ ജനവിഭാഗങ്ങൾക്കിടയിൽ ശക്തമായ രീതിയിൽ പ്രതിഫലിപ്പിക്കാൻ സാധിച്ചു. ഈ പ്രചാരണത്തിലൂടെ ഒരു ഗോത്ര വിരുദ്ധ പാർട്ടിയായി ബിജെപിയെ ചിത്രീകരിക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. ഗോത്ര വിഭാഗക്കാർ ഭൂരിപക്ഷമുള്ള ഈ സംസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു പ്രചാരണത്തിന് ശക്തമായ സ്വാധീനം ഉണ്ടായിരിക്കുമെന്നത് എല്ലാ രാഷ്ട്രീയ നിരീക്ഷകരും എഴുതിവെച്ചതാണ്. “പക്ഷേ ഈ ഇരുട്ട് താൽക്കാലികമാണ്, ഇതിനെയും കടന്ന് അവിടെയും വെളിച്ചം വീശിയിരിക്കും, ഇന്നല്ലെങ്കിൽ നാളെ അത് ബിജെപി അവിടെ സാധിച്ചിരിക്കും.”
രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിനും സാക്ഷ്യം വഹിച്ചു. രാജ്യ തലസ്ഥാനത്തായിരുന്നു ഇത്തവണ രാജ്യവിധി മാറ്റിയ മറ്റൊരു തിരഞ്ഞെടുപ്പ്. 27 വർഷങ്ങളായി ഭരണം ഇല്ലാതിരുന്ന ബിജെപിക്ക് ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്ദ്രപ്രസ്ഥത്തെ വീണ്ടും ഖാണ്ഡവപ്രസ്ഥമാക്കി മാറ്റുകയായിരുന്നു കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ചെയ്തുകൊണ്ടിരുന്നത്. ആശയമില്ലാതെ, സൗജന്യ രാഷ്ട്രീയത്തിലൂടെ, അഴിമതി വിരുദ്ധർ എന്ന സ്വയം പ്രഖ്യാപിത നയത്തിലൂടെ തലസ്ഥാന നഗരിയിലെ ജനങ്ങളെ കബളിപ്പിച്ച ആം ആദ്മി പാർട്ടിയെയും കെജ്രിവാൾ എന്ന രാഷ്ട്രീയ ചെന്നായയെയും ജനസമക്ഷം വിചാരണ ചെയ്യേണ്ടത് അനിവാര്യമായിരുന്നു. മദ്യനയ കേസിന്റെ അന്വേഷണത്തിലൂടെ ജനം ചെന്നായയെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ഫലം വന്നപ്പോൾ കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും തോൽപ്പിച്ചുകൊണ്ട്, മുഖ്യമന്ത്രി അതിഷി മർലേന എന്ന അർബൻ നക്സലിനെ വിറപ്പിച്ചുകൊണ്ട്, 27 വർഷത്തെ ഇരുട്ടിന് അന്ത്യം കുറിച്ചുകൊണ്ട് ഇന്ദ്രപ്രസ്ഥത്തെ വീണ്ടെടുക്കാൻ ബിജെപി എത്തി. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഈ വിജയവും. 27 വർഷത്തെ കാത്തിരിപ്പ് തന്നെ ഇതിൽ ശ്രദ്ധേയമായ കാര്യമാണ്. 27 വർഷത്തിനിടയിൽ നടന്ന എത്രയെത്ര തിരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു, പ്രത്യേകിച്ച് 2013ലെ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന്റെ അടുത്തെത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോഴും, ഭരണം കൈവിട്ടുപോയി ജനസേവനം കൈയ്യകലത്തിൽ നിന്നും മാറി പോയപ്പോഴും വീണ്ടും വീണ്ടും സുശക്തമായി തിരിച്ചുവരാനായി ബിജെപി പരിശ്രമിച്ചു. വിമർശനങ്ങളെ ഉൾക്കൊണ്ട് ജനവിധിയെ അംഗീകരിച്ചു.
ഗരുഡൻ തന്റെ ശക്തി വീണ്ടെടുത്തു. തന്റെ ചിറകുകളെ പൂർണ്ണമായി സജ്ജമാക്കിയ അവൻ ഏറ്റവും ഉയരത്തിൽ തന്നെ പറക്കുവാൻ തുടങ്ങി. തന്നെ വീണ്ടും ആക്രമിക്കാനായി എത്തിയ കഴുകന്മാർക്കുനേരെ തന്റെ കാലിലെ നഖം ഉപയോഗിച്ചു പോറിക്കൊണ്ട് മറുപടി നൽകി. മുന്നിൽ നിന്നും വന്ന കഴുകനെ തന്റെ കൂർത്ത ചുണ്ടുകൊണ്ട് കൊത്തി താഴെയിട്ടു. എന്നിട്ട് ഉറക്കെ ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവൻ പ്രഖ്യാപിച്ചു, “ഈ പക്ഷിക്കൂട്ടത്തിന്റെ സേവകനാണു ഞാൻ… ഇനിയും കഴുകകൂട്ടങ്ങൾ ആക്രമിക്കാനായി എത്തുമെന്ന് കൃത്യമായ ബോധ്യമെനിക്കുണ്ട്… അവർക്കെല്ലാമുള്ള താക്കീതാണിത്… എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ ഞാൻ തിരിച്ചു വരും… എന്റെ പക്ഷിക്കൂട്ടത്തെ സംരക്ഷിച്ചിരിക്കും….” തന്റെ എതിരാളികളെ കബളിപ്പിച്ചുകൊണ്ട്, തന്റെ പ്രതിസന്ധികളെ മറികടന്ന് അവൻ ഉയരങ്ങളിലേക്ക് പറക്കുകയാണ്. തന്റെ ചിറകുകളിൽ അവൻ കൂടുതൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ഈ ഭാരതമാകുന്ന ആകാശത്തിൽ അവൻ വീഴ്ചകളെ പേടിക്കുന്നില്ല, മറിച്ച് വീഴ്ചകളിൽ നിന്നും പാഠമുൾക്കൊണ്ട് ഉയർന്നു പറക്കാൻ അവൻ ശ്രമിക്കുന്നു. പ്രതിസന്ധികളെ നേരിടുമ്പോഴാണ് താൻ കൂടുതൽ ശക്തനാവുന്നതെന്ന് മനസ്സിലാക്കുന്നു.
മറുവശത്ത് ഒരു പൊട്ടിയ പട്ടമായി കോൺഗ്രസ് മാറുന്നു. ഒരൊറ്റ തിരഞ്ഞെടുപ്പിലെ സീറ്റ് കുറവ് മൂലം നരേന്ദ്രമോദിയെ വിമർശിച്ചവർ, രാജി ആവശ്യപ്പെട്ടവർ, രാഷ്ട്രീയം വിടാൻ പറഞ്ഞവർ, ഇന്നെവിടെ? മറുവശത്ത് കേവലം മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ളതും, അതും നഷ്ടപ്പെടാനിരിക്കുന്ന കോൺഗ്രസിന്റെ നേതൃത്വത്തെ എത്ര മാധ്യമങ്ങൾ ചർച്ച ചെയ്തു? പ്രതിപക്ഷ നേതാവായ ശേഷം നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും നിലം തൊടാനാവാത്ത രാഹുൽ ഗാന്ധിയോട് എത്ര കോൺഗ്രസുകാർ രാജി ആവശ്യപ്പെട്ടു ? ബിജെപിയിൽ തലമുറമാറ്റം നിർദ്ദേശിച്ചു എത്രപേർ കോൺഗ്രസിന്റെ കുടുംബാധിപത്യത്തെ വിമർശിച്ചു. മറുവശത്ത് കാലാവധി പൂർത്തിയാക്കി പുതിയൊരു അധ്യക്ഷനെ പ്രഖ്യാപിക്കാൻ ഇരിക്കുന്ന ബിജെപി ജനാധിപത്യം കോൺഗ്രസിനെ കാണിച്ചു കൊടുക്കുന്നു.
നെഹ്റു കുടുംബത്തിന്റെ തണലിലും, മഹാത്മാഗാന്ധി-ഇന്ദിരാഗാന്ധി-രാജീവ് ഗാന്ധി എന്നിവരുടെ മരണത്തെ ആശ്രയിച്ചും, ഭരണം നിലനിർത്തിയ കോൺഗ്രസ് എന്ന രാഷ്ട്രീയ കഴുകനെ ജനം മനസ്സിലാക്കി കൊണ്ടിരിക്കുന്നു. ജനാധിപത്യ ബോധം വിളമ്പുന്ന കോൺഗ്രസുകാർ എഐസിസി പ്രസിഡന്റിന്റെ പട്ടികയും അതിന്റെ ചരിത്രവും കോൺഗ്രസിന്റെ കുടുംബവാഴ്ചയും എന്ന് ചോദ്യം ചെയ്യും? ഈ രാജ്യത്ത് അടിയന്തരാവസ്ഥയിലൂടെ കിരാതഭരണം ഏർപ്പെടുത്തിയ ഈ പ്രസ്ഥാനത്തിനും നേതാക്കൾക്കും ജനാധിപത്യ ബോധത്തെപ്പറ്റി വാചാലരാവാൻ യാതൊരു യോഗ്യതയുമില്ല.
ഗരുഡനിപ്പോഴും സൂക്ഷ്മമായി എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. തന്റെ രാഷ്ട്രത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും രാഷ്ട്ര വിരുദ്ധ ശക്തികൾക്ക് മുകളിൽ വട്ടമിട്ട് പറക്കുകയും ചെയ്യുന്നു. തന്റെ ചിറകുകൾക്ക് കീഴിൽ ഈ ഭാരതമാകുന്ന ആകാശം സുരക്ഷിതമായിരിക്കുമെന്നും വികസിത ഭാരതം സൃഷ്ടിക്കപ്പെടും എന്നും തന്റെ കണ്ണുകളിലൂടെ അവൻ വ്യക്തമാക്കി കൊണ്ടിരിക്കുന്നു.