Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

യജ്ഞ സംസ്‌കാരം (തമിഴകപൈതൃകവും സനാതനധര്‍മവും 8)

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 6 June 2025

ഋഗ്വേദത്തില്‍ പറയുന്ന ആര്യന്മാരല്ലാത്തവരെ, പ്രത്യേകിച്ച് ദസ്യുക്കളെ തിരിച്ചറിയുന്ന കാര്യത്തില്‍ പണ്ഡിതര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 109 ചില പണ്ഡിതര്‍ ദാസന്മാരെയും ദസ്യുക്കളെയും തമ്മില്‍ വേര്‍തിരിക്കുന്നുണ്ട്. മറ്റുള്ളവര്‍ പാണികളെയും ശംബരരെയും ഇന്ത്യയിലെ ഭിന്നരായ ആര്യപൂര്‍വജനതയായി കരുതുന്നു. 110 അനാര്യരായ ഇവരെക്കൂടാതെ ഋഗ്വേദാര്യര്‍ വിവിധ ഗോത്രങ്ങളായി വേര്‍പിരിയുകയും കാലക്രമേണ അവരുടെ എണ്ണം കൂടുകയും ചെയ്തതായി കെ.സി. മിശ്ര രേഖപ്പെടുത്തുന്നു. ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില ഗോത്രങ്ങള്‍ ചരിത്രകാലത്തോളം അവരുടെ പേര് നിലനിര്‍ത്തിയിട്ടുള്ളതിനുദാഹരണങ്ങളായി യദു, പുരു, ശിവ എന്നിവരെ ചൂണ്ടിക്കാണിക്കുന്നു. മറ്റു ചില ഗോത്രങ്ങള്‍ പുതിയ പ്രദേശങ്ങളിലേക്ക് കുടിയേറിയതിന്റെയും വിഭജിക്കപ്പെട്ടതിന്റെയും ഫലമായി അവരുടെ പേരുകള്‍ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ തികച്ചും ശുദ്ധമായ ഒരു വംശവുമില്ലെന്ന കാര്യം നിസ്സംശയം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആര്യഭാഷയും സംസ്‌കാരവുമല്ലാതെ ആര്യനെന്നൊരു വംശമില്ലാത്തതുപോലെ, ദ്രാവിഡമെന്നൊരു വംശവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഋഗ്വേദം ഏഴാം മണ്ഡലത്തില്‍ പരാമര്‍ശിക്കുന്ന ദശരാജയുദ്ധം ഋഗ്വേദാര്യരായ പുരുക്കളും ഭരതന്മാരും തമ്മിലുണ്ടായ യുദ്ധമായിരുന്നു. ഭരതരുടെ നേതാവ് സുദാസ്. ഗുരു വസിഷ്ഠന്‍. ഗോത്രങ്ങള്‍- അനു, ദ്രുഹ്യു, യദു, തുര്‍വസു, പുരു, അലിന, പര്‍ഥ, ദലാന, ശിവ, വിഷാണി. ഗുരു, വിശ്വാമിത്രന്‍. 111 ഋഗ്വേദത്തില്‍ ജാതിയില്ലെങ്കിലും ഭ്രൂണദശയില്‍ സാമുദായികവിഭാഗങ്ങള്‍ പതുക്കെ പൊട്ടിമുളയ്ക്കുന്നതിന്റെ പ്രതീതി ഋഗ്വേദം നല്‍കുന്നുണ്ട്. എങ്കിലും ഋഗ്വേദകാലത്തെ സമൂഹം അടിസ്ഥാനപരമായി ഗോത്ര സ്വഭാവമുള്ളതായിരുന്നു. ഋഗ്വേദ കാലത്ത് സാമ്പത്തിക-സാമൂഹിക വിവേചന പ്രക്രിയയുടെ ആരംഭം കുറിച്ചിട്ടേയുണ്ടായിരുന്നുള്ളു.112 അംഗങ്ങള്‍ക്കിടയില്‍ കര്‍ക്കശമായ ജാതിവിഭാഗം നിലവിലില്ലായിരുന്നുവെന്നതാണ് ഋഗ്വേദകാലത്തെ ആര്യസമുദായത്തിന്റെയും ഒരു പക്ഷേ, അഥര്‍വവേദത്തില്‍ ചിത്രീകരിക്കപ്പെട്ട സമുദായത്തിന്റെയും സവിശേഷതയെന്നും ആര്‍.എസ്. ശര്‍മ പ്രസ്താവിക്കുന്നു. ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില ഗോത്രങ്ങള്‍ ചരിത്രകാലത്തോളം അവരുടെ പേര് നിലനിര്‍ത്തിയിട്ടുള്ളതിനുദാഹരണങ്ങളായി യദു, പുരു, ശിവ എന്നിവരെ ചൂണ്ടിക്കാണിക്കുന്നു.

പുരുഷസൂക്തമടങ്ങുന്ന പത്താംമണ്ഡലം പിന്നീടെഴുതിച്ചേര്‍ക്കപ്പെട്ടതാണെന്നും ഋഗ്വേദ കാലത്ത് വര്‍ണഭേദമില്ലായിരുന്നുവെന്നും കരുതുന്നവരാണ് വിദ്വാന്മാരിലേറെയും. ആര്യന്മാരെന്നും അനാര്യന്മാരെന്നുമുള്ള വേര്‍തിരിവ് ഒരുപക്ഷേ, ഋഗ്വേദത്തിലാകാം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അത്തരമൊരു തരംതിരിവ് അവസ്ഥയിലില്ല. അനാര്യന്മാരെ ദാസര്‍, ദസ്യുക്കള്‍ അഥവാ അസുരര്‍, പിശാചുക്കള്‍, രാക്ഷസര്‍ എന്നെല്ലാം വിളിച്ചിരുന്നു. അവര്‍ കറുത്തവരും മൂക്കില്ലാത്തവരും പതിഞ്ഞ മൂക്കോടുകൂടിയവരുമായിരുന്നു. അവര്‍ ഭിന്നഭാഷകള്‍ സംസാരിച്ചിരുന്നു. അവര്‍ ആര്യരെപ്പോലെ ബലികര്‍മത്തില്‍ വിശ്വസിച്ചിരുന്നില്ല. വൈദിക ദൈവങ്ങളെ ആരാധിച്ചിരുന്നുമില്ല. അവര്‍ ലിംഗാരാധകരുമായിരുന്നു. കോട്ടകള്‍ക്കുള്ളില്‍ താമസിച്ചിരുന്ന അവരെ കീഴടക്കുകയും എളുപ്പമല്ലായിരുന്നു. അവരെ കൊല്ലണമെന്ന് ഇന്ദ്രനോട് അപേക്ഷിക്കുന്ന പല സൂക്തങ്ങളും ഋഗ്വേദത്തിലുണ്ട്. വേദാര്‍ച്ചന ചെയ്ത വിവിധ ഗോത്രങ്ങളിലും വംശങ്ങളിലും ഉള്‍പ്പെട്ടിരുന്ന, വിവിധ ഗോത്രമുദ്രകളുള്ള ഇടയ ജനത സംസ്‌കൃതത്തിന്റെ വായ്‌മൊഴിഭേദം സംസാരിച്ചു തുടങ്ങിയതോടെയാണ് സ്വയം ആര്യന്മാരെന്ന് വിളിച്ചത്. അത്് ശ്രേഷ്ഠന്‍, ഗുരു തുടങ്ങിയ ഒരു നാനാര്‍ത്ഥപദമാണ്.

വൈദികകാലത്ത് അനാര്യ-ആര്യ വ്യത്യാസത്തിനടിസ്ഥാനം പുതിയതായി ഒരു വിഭാഗം ഇന്തോ – ആര്യന്‍ ഭാഷകരായ ആളുകള്‍ സ്വയം ആര്യരെന്നു വിളിക്കുകയും, അവരേര്‍പ്പെടുത്തിയ പുതിയ ആചാരാനുഷ്ഠാനങ്ങള്‍- അതില്‍ പ്രധാനമായി ബലിയും യജ്ഞവും- അനുഷ്ഠിക്കാത്തവരെ അനാര്യരെന്ന് വിളിക്കുകയും ചെയ്തതാണ്. അത് ഗോത്രമോ, കുലമോ, വംശമോ ഒന്നുമായിരുന്നില്ല. ഭാഷപോലും ഈ വേര്‍തിരിവിനാധാരമല്ല. തികച്ചും ആചാരാനുഷ്ഠാനങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു. അനാര്യരെയും പുതിയ ആചാരക്രമങ്ങളെ എതിര്‍ത്തവരെയും നദിയില്‍ അണകെട്ടി കൃഷിയും മറ്റും ചെയ്തിരുന്നവരെയും പുതിയ ആചാരങ്ങളുടെ വക്താക്കളായ ആര്യന്മാര്‍ എതിര്‍ക്കുകയും അവരെ കൊല്ലാന്‍ ഇന്ദ്രന്റെ സഹായം തേടുകയും ചെയ്തു.113 യജ്ഞം സാമൂഹിക മേല്‍ക്കോയ്മയുടെ മാനദണ്ഡമായി മാറിയപ്പോള്‍ അതിനെ എതിര്‍ത്തിരുന്നവര്‍ ഇടിച്ചു താഴ്ത്തപ്പെട്ടു. അങ്ങനെ ദാസന്മാരും ദസ്യുക്കളും പാണികളുമെല്ലാം തരംതാഴ്ത്തപ്പെട്ടവരായി. യജ്ഞസംരക്ഷകന്‍ ഋഗ്വേദപ്രകാരം ഇന്ദ്രനാണ്. കാലക്രമേണ ഇതുമായി ബന്ധമില്ലാതിരുന്ന പല കൊച്ചുകൊച്ചുഗോത്രങ്ങളും യജ്ഞസംസ്‌കാരം സ്വീകരിച്ചു. സൂര്യന്‍, അശ്വിന്‍ തുടങ്ങിയവര്‍ ഇപ്രകാരം പുതുതായി യജ്ഞാചാരങ്ങള്‍ സ്വീകരിച്ചവരാണ.് ജഹ്നുക്കള്‍ അശ്വിനികളുമായി ഗാഢബന്ധമുള്ളവരാണെന്നും ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഭരതരാണ് അക്കാലത്തെ ഒരു പ്രബലസമൂഹം. അവര്‍ യജ്ഞസംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ചു. വിശ്വാമിത്രന്‍ അവരുടെ ഉറ്റ സഹായിയായിരുന്നപ്പോള്‍ അവര്‍ ഒരു പ്രബല രാഷ്ട്രീയശക്തിയും അധികാര കേന്ദ്രവുമായിരുന്നു. എന്നാല്‍ അതിനുശേഷം വസിഷ്ഠന്‍ അവരുടെ പുരോഹിതനാകുമ്പോള്‍ അവര്‍ രാഷ്ട്രീയമായും അധികാരത്തിലും ദുര്‍ബലരായിരുന്നു. വസിഷ്ഠന്‍ അവരുടെ ഐശ്വര്യവും ശക്തിയും വീണ്ടെടുത്തുകൊടുത്തു. പുരുക്കളെപ്പോലെ ഭരതരും സരസ്വതീ നദിയുടെ തീരങ്ങളിലാണ് താമസിച്ചിരുന്നത്. 114പുരുക്കളും ഭരതരും തമ്മില്‍ ചിലപ്പോഴെല്ലാം ചില സംഘര്‍ഷങ്ങള്‍ നടന്നിരുന്നെങ്കിലും രണ്ടുകൂട്ടരും ഇന്ദ്രനെ ആരാധിച്ചിരുന്നതിനാല്‍ ഇന്ദ്രന്‍ രണ്ടുകൂട്ടരെയും സഹായിച്ചിരുന്നു.

ദിവോദാസനും വളര്‍ത്തച്ഛന്‍ വധ്ര്യാശ്വനും യജ്ഞ മതക്കാരായിരുന്നു. കുടുംബത്തില്‍ യജ്ഞമേര്‍പ്പെടുത്തിയത് വധ്ര്യാശ്വനായിരുന്നു. സുദാസും അദ്ദേഹത്തിന്റെ പിതാവായ പൈജവനനും യജ്ഞസംസ്‌കാരം പിന്തുടര്‍ന്നു. ഇവരും അശ്വിനികളെ പോലെ സോമയജ്ഞം നടത്തിയിരുന്നു. മറ്റൊരു കൂട്ടര്‍ പഞ്ചജനങ്ങളാണ്. ഇവരും സോമയജ്ഞവും ബലിയും നടത്തിയിരുന്നവരാണ്. പഞ്ചജനമെന്ന പേര് ആദികാലത്ത് ഭരതര്‍ തുടങ്ങിയ അഞ്ചു ഗോത്രങ്ങളെ മാത്രം സൂചിപ്പിക്കാനുപയോഗിച്ചിരുന്നവാക്കാണെങ്കിലും, പിന്നീടത് യജ്ഞവും ബലിയും നടത്തുന്ന ജനങ്ങളെ മുഴുവന്‍ കുറിക്കുന്ന വാക്കായി മാറി. വേറൊരു കൂട്ടര്‍ യദുക്കളാണ്. തിരിന്തര, പര്‍ഷു എന്നിവയും യാദവ വിഭാഗത്തിലുള്‍പ്പെട്ടവരാണ്. തുര്‍വസുക്കളും ശ്രിഞ്ജയന്മാരും പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളായിരുന്നെങ്കിലും ഇരുവരും യജ്ഞവും ബലിയും നടത്തിയിരുന്നു. ഇവര്‍ക്കും അശ്വിനുകളുമായി ബന്ധമുണ്ട്. ഇതേ വിശ്വാസം വച്ചുപുലര്‍ത്തിയിരുന്ന കൂട്ടരാണ് ദ്രുഹ്യുക്കള്‍.115 ദശരാജ യുദ്ധത്തില്‍ സുദാസിനെതിരായിരുന്ന ഈ ഗോത്രം തുടച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്നാണ് ഈ കൃതിയില്‍ പറയുന്നത്. അനുക്കളും ത്വസ്തൃക്കളും യഥാക്രമം ഇന്ദ്രന്റെ രഥം സൂക്ഷിപ്പുകാരും വില്ലു മൂര്‍ച്ചപ്പെടുത്തുന്നവരുമായിരുന്നു. അവരോടൊപ്പമാണത്രേ ഇന്ദ്രന്‍ താമസിക്കുന്നത്.

116 L.N. Renu എഴുതുന്നത്, വേദത്തില്‍ വംശത്തെപ്പറ്റി ഒരു സൂചനയുമില്ലെന്നാണ്. വൃത്രന്‍ വെള്ളത്തിന് വേണ്ടി നിരായുധനായി യുദ്ധം ചെയ്യുന്നതില്‍ അഭിമാനിച്ചിരുന്നു. അയാള്‍ ഇന്ദ്രനെ അയോദ്ധാവ് എന്ന് വിളിച്ചത് ഇന്ദ്രന്‍ വടിയുപയോഗിച്ചിരുന്നതിനാലാണ്. കൈക്കരുത്താണ് യുദ്ധത്തിനുപയോഗിക്കേണ്ടതെന്ന് അസുരര്‍ വിശ്വസിച്ചിരുന്നു. പാണികളും കാലികള്‍ക്കായുള്ള പോരാട്ടത്തില്‍ നിരായുധരായിട്ടാണ് ഏര്‍പ്പെട്ടത്. ഭൂമിക്കുവേണ്ടിയുള്ള യുദ്ധത്തില്‍ അസുരരും ആയുധമില്ലാതെയാണ് പോരാടിയത്. ദേവന്മാര്‍ യുദ്ധത്തില്‍ വടിയും കല്ലുകളും ആയുധമാക്കുന്നതിനെ ദേവാരികള്‍ കളിയാക്കുന്നുണ്ട്. ദാസന്മാര്‍ ദീര്‍ഘദൂര ശൂലങ്ങള്‍ പ്രയോഗിക്കുന്നതില്‍ പ്രവീണരായതിനാല്‍ അവരെ ആര്യന്മാരാക്കി അവരുടെ രഹസ്യഭണ്ഡാരങ്ങള്‍ സംരക്ഷിക്കാനേര്‍പ്പെടുത്തി. അതുപോലെ ആദിത്യന്മാരെയും ആര്യരാക്കി ആര്യദാസ എന്ന് വിളിച്ചു.

ഇന്ദ്രന്‍ അവകാശപ്പെടുന്നത്, ദസ്യുക്കളെ സ്വയം ആര്യരെന്ന് വിളിക്കാന്‍ അനുവദിക്കില്ലെന്നാണ്. എന്നാല്‍ ഒരു വംശത്തിലേയ്ക്കും പുറത്തുനിന്നാരെയും പ്രവേശിപ്പിക്കാനാകില്ല. നവീകൃതമായ വിശ്വാസാചാരങ്ങളുടെ ആരാധകര്‍ ആര്യനെന്ന് വിളിക്കപ്പെടാനുള്ള അവകാശം തങ്ങളില്‍ത്തന്നെ പരിമിതപ്പെടുത്തി. 117 തങ്ങള്‍ക്ക് പുറത്തുള്ളവരെ അങ്ങനെ വിളിക്കാന്‍ അനുവദിച്ചില്ല. മറ്റുള്ളവരെ അങ്ങനെ വിലക്കാന്‍ കഴിഞ്ഞത് അതൊരു സംസ്‌കാര രൂപമെന്നതിനപ്പുറം ഒരു വംശമല്ലാത്തതുകൊണ്ടാണ്. ദാസന്മാര്‍ ആര്യന്മാരുടെ ആചാരരീതികളൊക്കെ സ്വീകരിച്ചെങ്കിലും സ്വന്തം വ്യക്തിത്വം പുലര്‍ത്തുന്ന ഒരു പ്രത്യേക ഗണമായി നിലനിന്നു. അവരൊരു പ്രത്യേക വംശമായിരുന്നില്ല. അവര്‍ പുതുതായി ഏര്‍പ്പെടുത്തപ്പെട്ടതും ഇന്ദ്രന് ഇഷ്ടപ്പെട്ടതുമായ ആചാരാനുഷ്ഠാനങ്ങളൊന്നും അംഗീകരിച്ചില്ലെന്നു മാത്രമല്ല, അതിനെതിരെ കലാപം നടത്തുകയും ചെയ്തു. സരസ്വതിനദിയുടെ താഴ്ഭാഗങ്ങളില്‍ താമസിച്ചിരുന്ന ജനങ്ങള്‍, നദിയുടെ മുകള്‍ ഭാഗങ്ങളില്‍ ചാനലുകള്‍ വെട്ടി യജ്ഞസ്ഥലത്തേയ്ക്ക് വെള്ളംകൊണ്ടുപോകുന്നത് ചെറുക്കാന്‍ വേണ്ടി ഒരു സംഘം രൂപീകരിച്ചിരുന്നു. 118 അത്, സാമ്പത്തികപ്രശ്‌നത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തര്‍ക്കമായിരുന്നെങ്കിലും മാതൃപ്രവാഹമായ സരസ്വതിയെ ജനങ്ങള്‍ ഒരു വിശുദ്ധ നദിയായി കരുതിയിരുന്നതിനാല്‍, ദേവന്മാരുടെ പ്രവൃത്തിയെ നിഷിദ്ധകര്‍മമായി അവര്‍ കാണുകയും അത് സംഭവത്തെ കൂടുതല്‍ വൈകാരികമാക്കുകയും ചെയ്തു. എന്നാല്‍ എല്ലാ ആര്യരും ദേവന്മാരായിരുന്നില്ല. പുതിയ ആചാരാനുഷ്ഠാനങ്ങളുടെ വക്താക്കളായി അംഗത്വം സ്വീകരിച്ചിരുന്നവരെ മാത്രമേ ദേവന്മാരായി കണക്കാക്കിയിരുന്നുള്ളു. മറ്റുള്ളവര്‍ ആര്യന്മാരായിരുന്നെങ്കിലും ദേവഗണത്തില്‍ അംഗത്വമെടുത്തിട്ടില്ലാതിരുന്നതിനാല്‍ അദേവന്മാരായിരുന്നു. വ്രത്രന്‍ ആര്യകുടുംബക്കാരനും അയാളുടെ പിതാവ് ത്വഷ്തയും അമ്മ ദാനുവും ആര്യവിശ്വാസത്തില്‍ ഉറച്ചുനിന്നവരുമായിരുന്നു. അഗ്നി ആദ്യം ദേവനായിരുന്നില്ല. പിന്നീട് ദേവനായതാണ്. 119 അഗ്നി പറയുന്നത,് തന്റെ അനുഗൃഹീതമായിരുന്ന സ്വതന്ത്രവും ആലസ്യപൂര്‍ണവുമായ ജീവിതം കളഞ്ഞ്, കൂട്ടുകാരെയൊക്കെ വിട്ടിട്ട്, താന്‍ കഠിനപ്രയത്‌നത്തിന്റേതായ അരണിയുടെ മാര്‍ഗം പകരം തിരഞ്ഞെടുത്തുവെന്നാണ്. യജ്ഞജ്ഞാനത്തിന്റെ ക്രിയാവിധികള്‍ അറിവുള്ളവനാണ് ദേവന്‍. അതറിയാത്തവന്‍ അദേവന്‍. വ്രത്രനെ അദേവനെന്ന് വിളിക്കുന്നത് ഇക്കാരണത്താലാണ്. അയാള്‍ വൈദിക രീതികളെ എതിര്‍ക്കുകയും അണക്കെട്ട് സംരക്ഷിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആര്യന്മാരായാലും ദാസന്മാരായാലും യജ്ഞശത്രുക്കളെയെല്ലാം നശിപ്പിച്ചുതരണമെന്ന് പ്രാര്‍ത്ഥിക്കുന്നത്. (48. ഋ.അഗ്നി 124.2). സരസ്വതിയുടെ കരയില്‍ താമസിച്ചിരുന്ന ബൃസയര്‍ ദേവവിരുദ്ധരായിരുന്നതിനാല്‍ സരസ്വതി നദിയുടെ സഹായത്തോടെ അവരെ അവിടെ നിന്നോടിച്ച് ആ ഭൂമി കൃഷിക്കാര്‍ക്ക് വീതിച്ചുകൊടുത്തു. (ഋ. മുഷ്‌കവാന്‍ ഇന്ദ്രന്‍ 10.38.3)

ഋഗ്വേദികളെക്കാള്‍ പഴക്കമുള്ള പാരമ്പര്യാചാരങ്ങള്‍ പിന്തുടര്‍ന്നുവന്നിരുന്ന അന്യവ്രതന്മാരില്‍ ആര്യന്മാരെക്കൂടാതെ ദസ്യുക്കളുമുണ്ടായിരുന്നു. രാക്ഷസര്‍, യാതുധാനസ്, മുറദേവന്മാര്‍, അസുത്രപന്മാര്‍ എന്നിവര്‍ പുതിയ ആചാരങ്ങള്‍ അംഗീകരിക്കാന്‍ മടിച്ചവരാണ്. മുറദെവന്മാരും അസുത്രപന്മാരും യാഥാസ്ഥിതികമായ രീതിയില്‍ ഗോത്രമുദ്ര (Totem)കളെ ആരാധിച്ചിരുന്നവരാണ്. അതാണ് ആദിമമായ ആരാധനാരീതി. പുതിയ സമ്പ്രദായക്കാരുടെ അഗ്നി നിമിത്തമുണ്ടായ നേട്ടങ്ങളൊന്നും അവരെ ആകര്‍ഷിച്ചില്ല. അവര്‍ യജ്ഞത്തെ എതിര്‍ക്കുകയും അഗ്നി അവരെ തീക്കൊള്ളി കൊണ്ടടിച്ച് ഓടിക്കുകയും ചെയ്തു. ശിശ്‌നദേവന്മാരും വന്ദനന്മാരും വിശുനന്മാരും മറ്റ് വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്നിരുന്നവരാണ്. ശിശ്‌നദേവന്മാര്‍ ലിംഗാരാധകരായിരുന്നു. അവരും യാഗങ്ങ ളെ എതിര്‍ത്തു. ദക്ഷന്റെ യാഗം മുടക്കിയവര്‍ ഇക്കൂട്ടരില്‍ ചിലരായിരുന്നു. യദുക്കളും വിശുനരും വന്ദനന്മാരുമെല്ലാം ഗോത്രമുദ്രകളെ പൂജിച്ചിരുന്നവരുടെ പിന്മുറക്കാരാണ്. അവര്‍ക്കെല്ലാം തനതായ ആരാധനാ രീതികളുണ്ടായിരുന്നു. അവര്‍ യജ്ഞത്തെ എതിര്‍ക്കുകയും ചെയ്തു. അവരില്‍ നിന്ന് സംരക്ഷിക്കാന്‍ ഇന്ദ്രന്റെ സഹായം തേടുന്നുണ്ട്. (ഋ. ഭരദ്വാജ ബാര്‍ഹസ്പത്യം. 6.61.3). വസിഷ്ഠമൈത്രാവരുണി, (ഋ 7.21. 5) ക്രവ്യദാസ്, മൂറ എന്നിവരും ദേവവിരുദ്ധരും അന്യവിശ്വാസാചാരങ്ങളനുസരിച്ചിരുന്നവരുമാണ്.

ദേവന്മാരും അസുരന്മാരും ഒരുപോലെ ആര്യനാചാരങ്ങള്‍ പിന്തുടര്‍ന്നിരുന്നവരാണ്. ദേവന്മാരും ആദ്യകാലങ്ങളില്‍ അസുരരെന്നാണ് വിളിക്കപ്പെട്ടിരുന്നത്. വരുണന്‍, അഗ്നി, ഇന്ദ്രന്‍, രുദ്രന്‍, സവിതാക്കള്‍, മരുത്തുകള്‍, രാമന്‍, പൂഷാവ്, പവമാനസോമന്‍, മിത്രവരുണന്മാര്‍ എന്നിവരെയെല്ലാം അസുരരെന്ന് വിളിച്ചിരുന്നു. ദേവന്മാര്‍ അസുരപദത്തിലേയ്‌ക്കെത്തുന്നതിന് അനുഷ്ഠിക്കേണ്ട നടപടിക്രമങ്ങളുടെ പട്ടിക നല്‍കുന്ന ഒരു കൂട്ടം മന്ത്രങ്ങളുണ്ട്.

120 ക്രമേണ അവര്‍ക്കിടയില്‍ ഒരു വിഭജനവും ശ്രേണീവല്‍ക്കരണവുമുണ്ടായി. ദേവന്മാരും അസുരന്മാരും പ്രത്യേക സംഘങ്ങളായി പിരിഞ്ഞു. അവര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. തുടര്‍ന്ന്, ദേവന്മാര്‍ അസുരന്മാരില്‍ നിന്ന് ‘അ’ ഉപേക്ഷിച്ച് സുരന്മാരായി. അസുരന്മാര്‍ ദേവന്മാരെ ചെകുത്താന്മാരെന്ന് വിളിച്ചു. അത് പാണ്ഡവരും കൗരവരും തമ്മിലുണ്ടായതു പോലെയായിരുന്നുവെന്ന് രേണു അഭിപ്രായപ്പെടുന്നു. ബ്രാഹ്മണങ്ങളില്‍ അസുരരെയും ദേവന്മാരെയും പ്രജാപതിയുടെ ശിഷ്യന്മാരെന്ന് വിളിക്കുന്നു. അസുരന്മാര്‍ യുദ്ധത്തില്‍ നിരായുധരായിരുന്നെങ്കില്‍ ദേവന്മാര്‍ക്ക് ആധുനികമായ ആയുധങ്ങളുണ്ടായിരുന്നു. അസുരര്‍ യജ്ഞവിരോധികളായ വര്‍ച്ചിന്‍, ശംബരര്‍ തുടങ്ങിയ മറ്റുസംഘങ്ങളുടെയും സഹായം തേടി. അങ്ങനെ യോജിച്ചവരെയെല്ലാം അസുരര്‍ എന്ന് വിളിക്കുകയും ചെയ്തു. നമുചി, പിപ്രു, സ്വര്‍ഭാനു, വൃകടവര എന്നിവരെല്ലാം ഇക്കൂട്ടത്തില്‍പ്പെട്ടവരാണ്. അസുരന്മാരെ പരാജയപ്പെടുത്തി വളരെക്കഴിയും മുമ്പ് തന്നെ അവര്‍ വീണ്ടും ആക്രമിക്കുമായിരുന്നു. ഒടുവില്‍ അഗ്നിയുടെ നേതൃത്വത്തില്‍ ദേവന്മാര്‍ അവരെ വളരെ അകലേയ്ക്ക് പായിക്കുകയും തദ്ഫലമായി അവര്‍ അസീറിയയില്‍ ചെന്ന് താവളമടിക്കുകയും ചെയ്തു. ആ പ്രദേശത്തെ അവര്‍ അസൂറിയ എന്ന് വിളിച്ചു. അവിടെ നിന്ന് അവര്‍ മധ്യേഷ്യയിലേയ്ക്ക് കടക്കുകയും അവിടെയെല്ലാം അവരുടെ സംസ്‌കാരം പ്രചരിപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ പേര് അഹിഗണസ്ഥാന്‍ എന്നായത് അഹികളുടെ സാന്നിധ്യം മൂലമാണ്. അവിടവും ഗാന്ധാരവും അംഗവും മഗധവുമെല്ലാം പ്രാചീനഭാരതത്തിന്റെ ഭാഗമായിരുന്നു. ഇവരെപ്പോലെത്തന്നെ അവ്രതരും ദാസരും ആര്യന്മാരുടെ പുതിയ സമ്പ്രദായങ്ങള്‍ സ്വീകരിച്ചില്ല. ശംബരന്മാരുടെ കേന്ദ്രം സഹ്യാദ്രി പ്രദേശങ്ങളായിരുന്നു. 121 ശംബരമെന്നതിന് നൂറ് എന്നര്‍ത്ഥമുണ്ട്. മറാത്തികളും കൊങ്ങണികളും ഇപ്പോഴും നൂറിന് ശംബരമെന്ന് പറയുന്നു. അവര്‍ക്ക് നൂറ് കേന്ദ്രങ്ങളുണ്ടായിരുന്നു. അവ ഇന്ദ്രനാണ് തകര്‍ത്തത്. ദാനുവും അഹിയുമായിരുന്ന വ്രത്രനെപ്പോലെ ശംബരന്മാരും അഹികളായിരുന്നു. ശംബരന്മാര്‍ പിപ്രു, വ്യസ്‌ന, ഷുഷ്ണ എന്നിവരെപ്പോലെ കരുത്തനായ ശത്രുവാണെന്നും പറയുന്നുണ്ട്. ശംബരന്റെ അയല്‍ക്കാരാണ് വര്‍ച്ചിന്‍. ദാസനമുചി, കടല്‍ ഉള്‍വലിഞ്ഞുണ്ടായ പടിഞ്ഞാറേതീരത്തുകാരനാണ്.

മനു, ദേവന്മാരുടെ താവളത്തിലേയ്ക്ക് പോകുന്നതിന് ഒരു റോഡ് വെട്ടുന്നതിനെ നമുചി എതിര്‍ത്തു. അയാള്‍ ഇന്ദ്രജാലം കൊണ്ട് അത് തടയാന്‍ ശ്രമിച്ചു. ആ നമുചിയെയും ഇന്ദ്രന്‍ കൊന്നു. അഹികളും ദാസന്മാരും തമ്മില്‍ അടുത്ത ചാര്‍ച്ച വേഴ്ചകളുണ്ടായിരുന്നു. വ്രത്രനും ഇന്ദ്രനുമായിട്ടുള്ള ഏറ്റുമുട്ടല്‍ വളരെക്കാലം നീണ്ടുനിന്നു. നിരായുധനായി യുദ്ധം ചെയ്യുന്നതില്‍ വ്രത്രന്‍ അഭിമാനിച്ചിരുന്നു. ഇന്ദ്രന്‍ നദിയില്‍ നിന്ന് വെട്ടിയിരുന്ന ചാല് നശിപ്പിക്കാനായിരുന്നു വ്രത്രന്റെ ശ്രമം. വ്രത്രന്‍ പെണ്‍ പോരാളികളുടെ ഒരു സേനയും രൂപീകരിച്ചിരുന്നു. അവരും അഹികളുടെ സംഘവും ചേര്‍ന്നാണ് രാപകല്‍ നദിക്കര സംരക്ഷിച്ചിരുന്നത്. വ്രത്രനെ കൊല്ലുന്നതുവരെ ഇന്ദ്രന് അയാള്‍ സൃഷ്ടിച്ച പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ സ്വയം ചാലിന് കുറുകേ കിടന്ന് നദിയെ മലിനമാക്കുന്നത് തടയാന്‍ ശ്രമിക്കുകയും ആ ശ്രമത്തിനിടയില്‍ ആത്മബലിയര്‍പ്പിക്കുകയും ചെയ്തു.
(തുടരും)

പരാമൃഷ്ടകൃതികള്‍

109 Held, Mbh.An Ethnological Study p. 90
110 Tribes in Mahabharata, p.16, K.C. Mishra
111 പ്രാചീനഭാരതത്തിലെ ശൂദ്രന്മാര്‍ പു 19. ആര്‍. എസ്. ശര്‍മ വിവര്‍. ഉണ്ണികൃഷ്ണന്‍ ഡി.സി.ബി
112 ഇ.പു പു 26
113 History,Society andCulture in Ancient India p.137, Rajkumar Pruthu andRameswari Devi Pointer
Pub 1947
114 History, Society and Culture in Ancient India Rajkumar Pruthu & Rameswari Devi, p 139,
Pointer Pub
115 ഇ.പു. പു. 145
116 Vedic Records on Early Aryans, p. 38, L.N.Renu ഭാരതീയ വിദ്യാഭവന്‍ 2004
117 ഇ.പു. പു. 51
118 ഇ.പു പു 51
119 ഇ.പു. പു 91
120 Vedic Records on Early Aryans, p. 59, L.N. Renu
121 ഇ.പു. പു. 67
122 Proto-historic Chronology of Western Asia, p. 45, Kesari
123 Tribes in Mahabharata, p. 231, K.C. Mishra, National. 1987
124 Taitt.Brah.II.3.8-II.2.6.9 Satpata Brah.II.I.67
125 Asura India – the originally published in J B O R S, Vol.XII , A.P. Banarje
126 ശതപഥ ബ്രാഹ്മണം, III. 2.3.15.
127 J B O R S,Vol.XII., p. 146 f, S.C. Roy
128 Journal for Historical Research, Ranchi University, Vol.VII (1964), II, pp. 72-73, S.P. Singh
129 Aryans in the Land of Asuras, Collected works, Vol.I, p. 94-100.R.G. Bhandarkar
130 Ancient India No. 3 (1947), p. 58-130, Mortimer Veeler
131 Ancient History of Near East, p. 173 ff, &F.J.Heras-Proto-Indo-Meditteranian Culture, p. 160 ff. 316 ff
132 കേരളത്തനിമ പു. 216
133 ഡോ.അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, ഭാഗം 8, പു. 256- 257 വിവ. വി.കെ.നാരായണന്‍.
ഡോ.അംബേദ്കര്‍ ഫൗണ്ടേഷന്‍ 2000
134 സൈന്ധവനാഗരികതയും പുരാണ കഥകളും പു. 78,86 എന്‍.എം. ഹുസൈന്‍ ഇസ്ലാമിക് പബ്ലി.ഹൗസ്
135 തമിഴകവും ദ്രാവിഡമാഹാത്മ്യവും പു.29 ചട്ടമ്പിസ്വാമികള്‍
136 Out lines of the Protohistorical Chronology of Western Asia p.154 Kesari A. Balakrishna Pilla KU Pub
137 ibid. p. 239
138 കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം പു. 94 ഡോ.ആര്‍. ഗോപിനാഥന്‍ കേ.ഭാ.ഇന്‍. 2019
139 ഇ.പു. പു 940
140 Prehistoric, Ancient And Hindu India p. 44þ45 G.R. Hunter
141 പ്രാചീനഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും പു. ഡി.ഡി. കൊസാംബി. വിവര്‍. ഡോ.എം.
ലീലാവതി, ഡി സി ബി 2003
142 ഇ.പു. പു. 64
143 കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം ഡോ.ആര്‍. ഗോപിനാഥന്‍ കേ. ഭാ. ഇന്‍. 2019

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies