1948ല്‍ മഹാത്മാഗാന്ധിജി വധിക്കപ്പെട്ട പശ്ചാത്തലത്തില്‍ യാതൊരു കാരണവും കൂടാതെ, ദുരാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാരത സര്‍ക്കാര്‍ സംഘത്തെ നിരോധിച്ചതിനു പിന്നില്‍ അപ്പോഴത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക് വളരെ വലുതാണ്. ”രാഷ്ട്രപിതാവിന്റെ ഹത്യക്കു കാരണക്കാര്‍ ആര്‍എസ്എസ്സാണ്” എന്ന ആരോപണം ഉന്നയിച്ച് ഗാന്ധിഹത്യയുടെ പാപഭാരം സംഘത്തിനുമേല്‍ അടിച്ചേല്പിക്കാന്‍ പോലും അദ്ദേഹത്തിനു മടിയുണ്ടായില്ല. തന്റെ ആരോപണത്തെ സ്ഥിരീകരിക്കാന്‍ പോന്ന ഒരു തെളിവും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല എന്നു മാത്രമല്ല സംഘനിരോധനം നിരുപാധികം പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിത്തീരുകയും ചെയ്തു.
1946ല്‍ ഭാരതവിഭജനത്തെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു പണ്ഡിറ്റ് നെഹ്‌റു. ”ദേശവിഭജനം ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല” എന്ന മുദ്രാവാക്യവുമായി അദ്ദേഹം നാടുനീളേ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലുമെത്തി (സിന്ധ് പ്രവിശ്യയുടെ ഭാഗമായ ഹൈദരാബാദ് ഇപ്പോള്‍ പാകിസ്ഥാനിലാണ്). വിഭജനത്തിനെതിരായി നെഹ്‌റു പ്രസംഗിക്കുന്ന ആ യോഗത്തില്‍ ഹൈദരാബാദിലെ പാകിസ്ഥാന്‍ പക്ഷപാതികളായ മുസ്ലിങ്ങള്‍ പ്രശ്‌നമുണ്ടാക്കുമോ എന്ന് സംഘാടകര്‍ ഭയപ്പെട്ടിരുന്നു. ഡോ.ചിമണ്‍ദാസ്, ബാബാ കിശന്‍ചന്ദ് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായവുമഭ്യര്‍ത്ഥിച്ച് അവിടത്തെ സംഘകാര്യാലയത്തിലെത്തി. അവിടെ നിന്ന് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുകയും അങ്ങനെ, ആ യോഗം സമാധാനപൂര്‍വ്വം നടക്കുകയും ചെയ്തു.