അഭിവൃദ്ധി ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും വിട്ടുവീഴ്ച ചെയ്യാനാവാത്ത ഘടകമാണ് സുരക്ഷ. പാരമ്പര്യവും പാരമ്പര്യേതരവുമായ ഭീക്ഷണികളെ നേരിടാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഇന്ന് രാജ്യ സുരക്ഷ സംവിധാനങ്ങളുടെ ഭാഗമാണ്. എല്ലാ രാജ്യങ്ങളും പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്ക് മതിയായ ഊന്നല്‍ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ സുരക്ഷയ്ക്ക് വലിയ സ്ഥാനമുള്ളതിനാലാണിത്. അതിന്റെ ഏറ്റവും മികച്ചൊരു ഉദാഹരണമാണ് കശ്മീര്‍. ഒരു സുരക്ഷിത ഭൂമിയായി ഈ താഴ്‌വര മാറി ത്തുടങ്ങിയപ്പോഴാണ് കോടിക്കണക്കിനാളുകള്‍ അവിടേക്കൊഴുകിയെത്തിയത്. 2024-25 കാലഘട്ടത്തിലെത്തിയ 2.36 കോടി സഞ്ചാരികള്‍ കശ്മീര്‍ ജനതയ്ക്ക് നല്‍കിയ സാമ്പത്തിക സംഭാവനയും അതൊരുക്കിയ സാമൂഹിക സുരക്ഷിതത്വവും ഉരുത്തിരിഞ്ഞത് രാജ്യം നല്‍കിയ സുരക്ഷയിന്മേലാണ്. എന്നാല്‍ ഇവയെല്ലാം എങ്ങനെ ഇല്ലാതാകുമെന്നതും നാം കണ്ടു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെയും നിരപരാധികളുടെ കൊലപാതത്തിലൂടെയും കശ്മീരിലെ സമാധാനന്തരീക്ഷത്തിന്‍മേല്‍ ഇസ്ലാമിക ഭീകരതയുടെ കരിനിഴല്‍ വീണു. 48 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇത് വരും ദിവസങ്ങളില്‍ കശ്മീരിന്റെ സാമ്പത്തിക നിലയെയും ജനങ്ങളെയും മോശമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കുവാനും അക്രമത്തിന് പിന്നിലെ പാകിസ്ഥാന്റെ പങ്കിനെ തുറന്നു കാട്ടുവാനും രാജ്യങ്ങളുടെ പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഇസ്രായേല്‍, അറബ് രാജ്യങ്ങള്‍ തുടങ്ങിയ ശക്തികളുടെ പിന്തുണ നേടാനുമുള്ള അസാമാന്യമായ നയതന്ത്ര നീക്കം നടത്തുവാന്‍ ഭാരതത്തിന് സാധിച്ചു. ഒപ്പം പാക് കര-നാവിക വ്യോമ അതിര്‍ത്തിയില്‍ സൈനിക പടയൊരുക്കവും നടത്തി. തുടര്‍ന്ന് ലോകത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളും സൈനികത്താവളങ്ങളും വിമാനത്താവളങ്ങളും ഭാരതം തകര്‍ത്തു. ഭാരതത്തിന്റെ വ്യോമാതിര്‍ത്തി കടക്കാന്‍ പാകിസ്ഥാന്റെ ഒരു മിസൈലിനു പോലും സാധിച്ചില്ല. ആകാശത്തുവച്ചുതന്നെ അതിനെയെല്ലാം ചാമ്പലാക്കാന്‍ ഭാരത സൈന്യത്തിന് സാധിച്ചു. ചുരുക്കത്തില്‍ ഭാരതത്തിന്റെ സുരക്ഷയും സമ്പദ്‌വ്യവസ്ഥയും വിദേശനയവും സൈനിക ശക്തിയും എത്രത്തോളം പരസ്പര ബന്ധിതവും സുശക്തവുമാണെന്ന് തെളിയിക്കുന്നതായിരുന്നു പഹല്‍ഗാം ഭീകരവാദത്തിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍.
ഭാരത പ്രതിരോധ മേഖല:ഒരു തിരിഞ്ഞു നോട്ടം
മുന്‍പ് സൂചിപ്പിച്ചത് പോലെ രാജ്യത്തിന്റെ പ്രതിരോധ -സുരക്ഷ മേഖലയ്ക്കും വിദേശനയത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യത്യസ്തമായൊരു നിലനില്‍പ്പില്ല. ഈ മേഖലകളുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന പാളിച്ചകള്‍ക്ക് കനത്ത വിലയാണ് ഓരോ രാജ്യവും കൊടുക്കേണ്ടി വരിക. ഈ ഘടകങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുമ്പോഴാണ് പ്രതിരോധം പൂര്‍ണ്ണമാവുക. അങ്ങനെ കഴിയാതിരുന്ന കാലഘട്ടം ഭാരതത്തിനുണ്ടായിരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു സ്വാതന്ത്രാനന്തര ഭാരതത്തിന്റെ പ്രതിരോധ സൈനിക മേഖല. വിഭജനത്തിന്റെയും പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തില്‍ രാജ്യത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു സുരക്ഷ. അന്നത്തെ സാഹചര്യം മനസ്സിലാക്കുവാന്‍ ഏറ്റവും നല്ലത് ഡോ. അംബേദ്കറുടെ വാക്കുകള്‍ തന്നെ കടമെടുക്കുന്നതാണ്. 1951 ഒക്ടോബര്‍ 10-ന് അംബേദ്കര്‍ പാര്‍ലമെന്റില്‍ നടത്തിയൊരു പ്രസ്താവനയില്‍ സൂചിപ്പിച്ചത് ഇപ്രകാരമായിരുന്നു. ”നമ്മുടെ വിദേശനയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ബിസ്മാര്‍ക്കിന്റെയും ബര്‍ണാഡ് ഷായുടെയും വാക്കുകള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു. ആദര്‍ശങ്ങള്‍ സാധ്യമാക്കാനുള്ള കളരിയല്ല രാഷ്ട്രീയം, സാധ്യമായത് നേടിയെടുക്കാനുള്ള തന്ത്രമാണത്. നല്ല ആദര്‍ശങ്ങള്‍ നല്ലതു തന്നെ. പക്ഷേ കൂടുതല്‍ നല്ലവനാകാന്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടമാണെന്ന കാര്യം വിസ്മരിച്ചുകൂടാ എന്ന് ബര്‍ണാഡ്ഷാ പറഞ്ഞത് അടുത്തകാലത്താണ്. ലോകത്തിലെ അതിപ്രഗത്ഭരായ രണ്ട് മഹത് വ്യക്തികളുടെ ഉപദേശത്തിന് കടകവിരുദ്ധമാണ് നമ്മുടെ വിദേശനയം. അസാധ്യമായത് നിറവേറ്റാനും നല്ലപിള്ള ചമയാനുമുള്ള ഈ ശ്രമം എത്ര അപകടകരമാണെന്നതിന് ദൃഷ്ടാന്തങ്ങളാണ് നമ്മുടെ വിഭവങ്ങളില്‍ നല്ലൊരു പങ്ക് സായുധ സേനയ്ക്ക് വേണ്ടി ചെലവഴിക്കുന്നതും പട്ടിണി കിടക്കുന്ന ജനലക്ഷങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുവാനുമുള്ള ബുദ്ധിമുട്ടും നമ്മുടെ നാടിന്റെ വ്യവസായവല്‍ക്കരണത്തിന് സഹായം ലഭിക്കാനുള്ള പ്രയാസവും.നമ്മുടെ വാര്‍ഷിക വരുമാനം ആയ 350 കോടി ഉറുപ്പികയില്‍ 180 കോടിയും സായുധ സേനയ്ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ഇത്ര ഭീമമായ ചെലവ് മറ്റൊരിടത്തും ഉണ്ടാവുകയില്ല. നമ്മുടെ വിദേശനയത്തിന്റെ ഫലമാണിത്. അടിയന്തര ഘട്ടത്തില്‍ ആശ്രയിക്കാനാരുമില്ലാത്തത് കൊണ്ട് പ്രതിരോധത്തിനുള്ള ചെലവ് മുഴുവന്‍ നാം വഹിക്കേണ്ടിയിരിക്കുന്നു. ഇത് ശരിയായ ഒരു വിദേശ നയമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്”.
1952 മെയ് 27-ന് 1952-53 വര്‍ഷത്തെ ബഡ്ജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചയില്‍ ഡോ. അംബേദ്ക്കര്‍ ഇത് കൂടുതല്‍ സൂക്ഷ്മമായി അവതരിപ്പിച്ചു. ‘ഈ രാജ്യത്തിന്റെ ക്ഷേമത്തിന് ആവശ്യമായ ഫണ്ടുകളുടെ സുപ്രധാന ഭാഗമാണ് സൈന്യം ഭക്ഷിക്കുന്നത്. നമ്മുടെ മൊത്തം 404 കോടിയുടെ ബഡ്ജറ്റില്‍ ഏകദേശം 200 കോടി സൈന്യത്തിന് ചിലവഴിച്ചു. 1947-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വരുമാനം ഏകദേശം 172 കോടി രൂപയായിരുന്നു. 1947 ഓഗസ്റ്റ് മുതല്‍ 1948 ഏപ്രില്‍ വരെയുള്ള 8 മാസത്തെ ബജറ്റിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അന്നത്തെ സൈനിക ബജറ്റ് 90 കോടി രൂപയായിരുന്നു. ഇന്നത്തെ നമ്മുടെ വരുമാനം 404 കോടിയായി വളര്‍ന്നു. നമ്മുടെ സൈനികച്ചെലവും ഏതാണ്ട് 200 കോടി രൂപയായി വര്‍ദ്ധിച്ചു. നമ്മുടെ സൈനികച്ചെലവ് കുറയണം എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. നമുക്ക് സൈനികച്ചെലവ് 50 കോടി രൂപ കുറയ്ക്കാന്‍ കഴിയുമെങ്കില്‍ നമ്മുടെ ജനങ്ങള്‍ക്ക് എത്രത്തോളം നന്മ ചെയ്യാന്‍ കഴിയും? സൈനിക ബജറ്റില്‍ നിന്ന് ഈ 50 കോടി കുറവ് വരുത്തി അത് നദീതട പദ്ധതികള്‍ക്ക്-ദാമോദര്‍ വാലി പ്രോജക്റ്റ് നമുക്ക് ബാധകമാക്കിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ബാക്കിയുള്ള സഹായത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരും. നമ്മുടെ സ്വന്തം ജനങ്ങളുടെ ഉന്നമനത്തിനായി സൈനിക ബജറ്റില്‍ നിന്ന് 50 കോടി ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, നമുക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാന്‍ കഴിയുക. പക്ഷേ, എന്തുകൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്റ് സ്ഥിരമായി സൈനിക ബഡ്ജറ്റ് വര്‍ദ്ധിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. സര്‍, മറ്റൊരു വീക്ഷണത്തില്‍ ഇത് അസാധാരണമായ കാര്യമാണ്. നമ്മുടെ വിദേശനയം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും നയമാണെന്ന് നമ്മളോട് പറഞ്ഞിട്ടുണ്ട്. എന്റെ ബഹു. സുഹൃത്ത് ദിവാന്‍ ചമന്‍ ലാല്‍ അതിനെ നെഹ്‌റു സിദ്ധാന്തം എന്ന് വിളിച്ചു. അതാണ് നെഹ്‌റു സിദ്ധാന്തത്തിന്റെ ലക്ഷ്യമെങ്കില്‍, എല്ലാവരും അത് പാലിച്ചാല്‍ അത് സ്വാഗതാര്‍ഹമായ ഒരു സിദ്ധാന്തമാണ്. ഇപ്പോള്‍, ഈ രാജ്യത്തിന്റെ വിദേശനയത്തിന്റെ ലക്ഷ്യം ലോകമെമ്പാടും സൗഹൃദവും സമാധാനവും നിലനിര്‍ത്തുക എന്നതാണെങ്കില്‍ 197 കോടി രൂപ ചെലവഴിച്ച് ഈ വലിയ സൈന്യത്തെ നിലനിര്‍ത്താന്‍ നമ്മള്‍ ആഗ്രഹിക്കുന്ന നമ്മുടെ ശത്രുക്കള്‍ ആരാണെന്ന് എനിക്കറിയണം. ചില വിദേശ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം സന്തുഷ്ടമല്ലെന്നും നമ്മുടെ സുരക്ഷയ്ക്ക് എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാക്കാമെന്നും നമ്മളെ അറിയിക്കുകയാണെങ്കില്‍, അവരുടെ വരവിന് കാത്തിരിക്കുന്നതിനുപകരം അടിയന്തിര സാഹചര്യത്തില്‍ നമുക്ക് അപകടത്തെ നേരിടുന്നതിന് നമ്മള്‍ സൈന്യത്തെ സജ്ജരാക്കി നിര്‍ത്തുന്നതിനോട് നമ്മളില്‍ മിക്കവര്‍ക്കും യോജിക്കുവാന്‍ കഴിയും. എന്നാല്‍ ഈ ലോകത്ത് നമുക്ക് ശത്രുക്കളില്ലെന്നാണ് പറയുന്നത്. പിന്നെ, എന്തിനാണ് ഈ സൈന്യത്തെ പരിപാലിക്കുന്നത്, എനിക്കറിയില്ല.’
സ്വാതന്ത്രാനന്തര ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വിദേശ നയവും സൈനിക -പ്രതിരോധ ചെലവുകളും തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മയെകുറിച്ചാണ് ഡോ. അംബേദകര്‍ ചൂണ്ടിക്കാണിച്ചത്. അതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഭാരതത്തിന്റെ ഉയര്‍ന്ന സൈനിക ചിലവിനും സാമ്പത്തിക മുരടിപ്പിനും പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ പാളിയ വിദേശനയമായിരുന്നു. ഇതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇന്നും പ്രതിരോധത്തിനായി ലക്ഷം കോടികള്‍ ചിലവഴിക്കേണ്ടി വരുന്നത്. ഒരു വശത്ത് പാകിസ്ഥാന്റെയും മറുവശത്തു ചൈനയുടെ ഭീഷണിയും ഭാരതത്തിന്റെ ഉയര്‍ന്ന സൈനിക ചിലവുകള്‍ക്ക് കാരണമാവുന്നു. മാത്രമല്ല നെഹ്‌റുവിന്റെ വിദേശനയ പാളിച്ചകള്‍ പാകിസ്ഥാനെ അമേരിക്കന്‍ സഖ്യ കക്ഷിയാക്കുകയും സൈനിക സഹായത്തിന് അര്‍ഹരാക്കുകയും ചെയ്തു. 1965 വരെയുള്ള കണക്ക് പ്രകാരം പാകിസ്ഥാന് അമേരിക്ക നല്‍കിയ സാമ്പത്തിക സഹായം 2.5 ബില്യണ്‍ ഡോളറിനും 3 ബില്യണ്‍ ഡോളറിനുമിടയിലായിരുന്നു. എന്നാല്‍ 1965 ല്‍ ഇരു രാജ്യങ്ങളും സൈനിക സഖ്യകക്ഷികളായപ്പോള്‍ സ്ഥിതി മാറി. അമേരിക്കയുടെ ഔദ്യോഗിക വിഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയ്ഡിന്റെ (യുഎസ്എയിഡ്) കണക്ക് പ്രകാരം 1946-2012 കാലയളവില്‍ യു.എസില്‍ നിന്ന് 65.1 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായമാണ് ഭാരതത്തിന് ലഭിച്ചത്. ഭാരതത്തിന്റെ ആറിലൊന്ന് ജനസംഖ്യ മാത്രമുള്ള പാകിസ്ഥാന് ലഭിച്ചതാവട്ടെ 44.4 ബില്യണ്‍ ഡോളറാണ്. ഇക്കാലയവില്‍ യുഎസില്‍ നിന്ന് 12.9 ബില്യണ്‍ ഡോളര്‍ സൈനിക സഹായം പാകിസ്ഥാന്‍ സ്വന്തമാക്കി. എന്നാല്‍ ഭാരതത്തിന് ലഭിച്ചതാകട്ടെ വെറും 897 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ഇപ്രകാരം അമേരിക്കന്‍ പിന്തുണയുള്ള പാകിസ്ഥാന്റെ സൈനിക ശക്തിയോട് സന്തുലിതമാക്കാന്‍ ഭാരതത്തിന്റെ സൈനിക ശക്തി വളര്‍ത്തേണ്ട അവസ്ഥ ഭാരതത്തിനുണ്ടായെന്നതായിരുന്നു ഇതിന്റെ പരിണത ഫലം. അതിനായി വികസനത്തിനുള്ള പണം വകമാറ്റേണ്ടി വന്നു. മാത്രമല്ല ചൈനയുയര്‍ത്തുന്ന ഭീക്ഷണിക്കെതിരായി ഭാരതത്തിന് ഉപയോഗിക്കാമായിരുന്ന ഏറ്റവും നല്ല ആയുധം അമേരിക്കന്‍ ബന്ധമായിരുന്നു. എന്നാല്‍ അമേരിക്കന്‍ വിരുദ്ധമായിരുന്ന നെഹ്‌റുവിയന്‍ വിദേശ നയവും നയതന്ത്രവും ചൈനയ്ക്ക് 1962 ലെ യുദ്ധത്തിന് അവസരം തുറന്നിട്ടു. നെഹ്‌റുവിന്റെ സോവിയറ്റ് ബന്ധവും സ്‌നേഹവും ചൈനീസ് ഭീക്ഷണിയെ തടുക്കാന്‍ ഉപയോഗപ്രദമായിരുന്നില്ല, പകരം അമേരിക്കയെ അകറ്റാന്‍ കഴിവുള്ളതായിരുന്നു. മാത്രമല്ല, ദീര്‍ഘ വീക്ഷണമില്ലാത്ത ചേരി ചേരാനയത്തിന്റെ ഫലമായി ആപത്ത് കാലത്ത് സഹായിക്കുവാന്‍ സുഹൃദ് രാജ്യങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.
‘നമ്മുടെ വിദേശനയങ്ങളുടെ ഗതി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും നമ്മോടുള്ള മറ്റു രാജ്യങ്ങളുടെ മനോഭാവത്തില്‍ പെട്ടെന്നുണ്ടായ മാറ്റം മനസ്സിലാകാതിരിക്കില്ല. 1947 ആഗസ്റ്റ് 15-ാം തീയതി സ്വതന്ത്ര രാഷ്ട്രമായി നമ്മുടെ ജീവിതം ആരംഭിച്ചപ്പോള്‍ ഒറ്റ രാജ്യത്തിന് പോലും നമ്മോട് അസന്തുഷ്ടത ഉണ്ടായിരുന്നില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മുടെ സുഹൃത്തുക്കളായിരുന്നു, ഇന്ന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ സുഹൃത്തുക്കളെല്ലാം നമ്മെ കൈയൊഴിഞ്ഞു. നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയിലെ നമ്മുടെ പ്രമേയങ്ങളെ പിന്താങ്ങാന്‍ പോലും ആരുമില്ലാതെ ഒറ്റയാനായി നാം മുന്നോട്ട് പോകുന്നു’വെന്നാണ് 1951 ഒക്ടോബര്‍ 10ന് അംബേദ്കര്‍ പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ അംബേദ്കര്‍ പറഞ്ഞതുപോലെ വലിയൊരു സൈന്യത്തെയും ആയുധ ശേഖരത്തെയും നിലനിര്‍ത്തേണ്ട ഗതികേട് ദരിദ്രമായിരുന്ന നമ്മുടെ രാജ്യത്തിനുണ്ടായി. സഖ്യങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും കുറയ്ക്കാമായിരുന്ന സൈനിക ചിലവിനുള്ള അവസരം നെഹ്‌റുവിന്റെ നയങ്ങള്‍ ഇല്ലാതാക്കി. അങ്ങനെ ഭാരതത്തിന്റെ സൈനിക ചിലവ് കുതിച്ചുയര്‍ന്നു. അമേരിക്കയോടൊപ്പം സഹകരിക്കുവാന്‍ പട്ടേലും അംബേദ്കറും നിരന്തരം നെഹ്‌റുവിനെ ഉപദേശിച്ചുവെങ്കിലും ഫലമുണ്ടായില്ല. 1951 ഒക്ടോബര്‍ 10ന് ഡോ: അംബേദ്കര്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ”നമ്മുടെ പ്രധാനമന്ത്രിക്ക് അമേരിക്കന്‍ ഐക്യനാടുകളുമായി എന്തോ ശത്രുതയുണ്ടെന്ന് തോന്നുന്നു, എന്തുകൊണ്ടോ അമേരിക്കയും അദ്ദേഹവും തമ്മില്‍ കണ്ണിനു നേരെ കണ്ടുകൂടാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അമേരിക്കയില്‍ നിന്നു വരുന്ന എന്തിനോടും ഒരുതരം വെറുപ്പ് അദ്ദേഹത്തിന് എക്കാലവും ഉണ്ടായിരുന്നതെന്ന് എനിക്ക് തോന്നുന്നു. അമേരിക്കയുടെ സീറ്റോവില്‍ (ടഋഅഠഛ) ചേര്‍ന്നാല്‍ റഷ്യയ്ക്ക് എന്തു തോന്നും എന്ന ഭയം അദ്ദേഹത്തിനുണ്ട്”. 1948 മെയ് 6-ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡറെ അഭിസംബോധന ചെയ്ത കത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. ”ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യത്തില്‍ താക്കോല്‍ സ്ഥാനമാണ് യു.എസ്.എ (അമേരിക്ക) യ്ക്കുള്ളത്. നമ്മള്‍ തന്നെ യു.കെയെക്കാള്‍ (ബ്രിട്ടന്‍) കൂടുതല്‍ യുഎസ്എയെ ആശ്രയിക്കേണ്ടി വരും. മനുഷ്യവിഭവത്തിലൂടെയും പണത്തിലൂടെയും യന്ത്രസാമഗ്രികളിലൂടെയും യു.എസ്.എയുടെ പിന്തുണയില്ലാതെ നമ്മുടെ വ്യാവസായിക നയത്തില്‍ നാം എപ്പോഴെങ്കിലും വിജയിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. അതിനാല്‍, കുറച്ച് വര്‍ഷത്തേക്ക്, നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നമ്മുടെ പുരോഗതിക്ക് വേണ്ടി യു.എസ്.എയെ ആശ്രയിക്കേണ്ടിവരും.”
സ്വാതന്ത്രാനന്തരം വന്‍കിട വ്യവസായങ്ങള്‍ രാജ്യത്തുണ്ടായിരുന്നില്ല. വന്‍കിട വ്യവസായങ്ങളെയും വ്യവസായികളെയും നെഹ്‌റു സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാതിരുന്നതിനാല്‍ അന്ന് മുതല്‍ തന്നെ രാജ്യത്തിന്റെ പ്രതിരോധത്തിനാവശ്യത്തിന് പോലും ഇറക്കുമതിയെ ആശ്രയിക്കുകയെന്ന നയം പിന്തുടര്‍ന്നു. എന്നാല്‍ നിരവധി പ്രതിരോധ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുവെങ്കിലും അവയെല്ലാം എല്ലാ രാജ്യങ്ങളും ചെയ്തതു പോലെയുള്ള അടിസ്ഥാന കാര്യങ്ങളായിരുന്നു. എന്നാല്‍ 1990 കള്‍ക്ക് ശേഷമാണ് സ്ഥിതിഗതികളില്‍ വിപ്ലവകരമായ മാറ്റമുണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദകാലത്ത് കൂടുതല്‍ സ്ഥിരത കൈവരിക്കാനായി. പക്ഷെ ആയുധങ്ങങ്ങളും ആയുധപ്പുരകളും രാജ്യങ്ങള്‍ക്ക് മേല്‍ വലിയൊരു ഭാരം വരുത്തിവെയ്ക്കുന്നുണ്ടെങ്കിലും ഇന്നത്തെ ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് പ്രാധാന്യമുണ്ട്. അത് ദേശീയ ശക്തിയുടെ ഭാഗമാണ്. ദേശീയ ലക്ഷ്യങ്ങള്‍ നേടാന്‍ ആവശ്യവുമാണ്.

ഭാരതത്തിന്റെ സുശക്തമായ ആധുനിക പ്രതിരോധ സംവിധാനങ്ങള്‍
ലോകത്തെ നാലാമത്തെ വലിയ സൈനിക ശക്തിയാണ് ഇന്ന് ഭാരതം. 14.6 ലക്ഷം സജീവ സൈനികരും, 11.6 ലക്ഷം കരുതല്‍ സൈനികരും, 25.27 ലക്ഷം അര്‍ദ്ധ സൈനിക വിഭാഗങ്ങളും, റഫേല്‍, മിറാഷ് തുടങ്ങിയ അത്യാധുനിക യുദ്ധ വിമാനങ്ങളും വിക്രാന്ത് അടക്കമുള്ള വിമാനവാഹിനി യുദ്ധക്കപ്പലുകളടങ്ങുന്ന വന്‍ പ്രതിരോധ-സൈനിക സംവിധാനമാണ് ഭാരതത്തിനുള്ളത്. പ്രതിരോധത്തിനായി തന്നെ 2025-26 സാമ്പത്തിക വര്‍ഷം മാത്രം 6.8 ലക്ഷം കോടിയാണ് രാജ്യം നീക്കിവെച്ചിരിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്തുടരുന്ന വിദേശനയവും, നയതന്ത്രവും നിരന്തര യാത്രകളും ഭാരതത്തിന് ധാരാളം സുഹൃദ് രാഷ്ട്രങ്ങളെ സമ്മാനിച്ചു. അമേരിക്കയും, റഷ്യയും, ബ്രിട്ടനും, ഇസ്രായേലും, ഇറാനും, സൗദിയുമടങ്ങുന്ന ഈ സൗഹൃദ വലയം തന്നെ ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് കൂടുതല്‍ കരുത്ത് പകരുന്നു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പഹല്‍ഗാം ഭീകരവാദത്തിന് ശേഷം പാകിസ്ഥാനെതിരായ ഭാരതത്തിന്റെ സൈനിക പടയൊരുക്കത്തില്‍ ഈ രാജ്യങ്ങളെല്ലാം ഭാരതത്തിന് പിന്തുണയറിയിച്ചതും പാകിസ്ഥാനെ കയ്യൊഴിഞ്ഞതും. പത്ത് വര്‍ഷം മുന്‍പ് ഈ സാഹചര്യമായിരുന്നില്ല. ഇത് അതിര്‍ത്തിയില്‍ അക്രമം കാണിക്കുന്ന ചൈനയ്ക്കുള്ള താക്കീത് കൂടിയാണ്. ചുരുക്കത്തില്‍വന്‍ആയുധ ശേഖരങ്ങള്‍ കൊണ്ടു മാത്രം പ്രതിരോധം ശക്തമാവണമെന്നില്ല. വിദേശനയ ബന്ധങ്ങളും സഖ്യങ്ങളുമാണ് ഒരു രാജ്യത്തിന്റെ പ്രതിരോധത്തെ കരുത്തുറ്റതാക്കുന്നത്. അവിടെയാണ് ലോക സൈനിക ശക്തിയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ള റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഭാരതം വ്യത്യസ്തമാവുന്നത്.
സ്വയംപര്യാപ്തതയ്ക്കായി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യും ‘ആത്മനിര്‍ഭര്‍ ഭാരതും’
അഭൂതമായ വളര്‍ച്ചയും നേട്ടങ്ങളുമാണ് ഭാരതത്തിന്റെ പ്രതിരോധ മേഖല കഴിഞ്ഞ ഒരു ദശാബ്ദ കാലത്ത് കൈവരിച്ചത്. ഭാരതത്തിന്റെ ഉത്പാദന മേഖലയിലെ സുപ്രധാന ചുവടു വെയ്പ്പായിരുന്നു ‘മെയ്ക്ക് ഇന്‍ ഇന്ത്യ.’ പദ്ധതി ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പ്രതിരോധ ഉല്‍പാദനം അസാധാരണമായ വേഗതയിലാണ് വര്‍ദ്ധിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമത് 1.27 ലക്ഷം കോടിയുടെ എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തിലെത്തി. 1990-കളുടെ തുടക്കത്തില്‍വരെ ഭാരത കരസേന ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ഏകദേശം 70% വും വ്യോമസേനാ സംവിധാനങ്ങളുടെ 80% വും നാവിക സേനയുടെ 85% വും സോവിയറ്റ് നിര്‍മ്മിതമായിരുന്നു. ഇന്ന് റഷ്യന്‍ പ്രതിരോധ സാമഗ്രികളുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഭാരതം. 2017-ല്‍ ഭാരത സൈന്യം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഹാര്‍ഡ് വെയറുകളുടെ ഏകദേശം 68% റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് പ്രതിരോധ സഹകരണം വൈവിധ്യവല്‍ക്കരിക്കുകയും റഷ്യന്‍ ആശ്രയത്വം കുറയ്ക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ഒരുകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യം ഇപ്പോള്‍ തദ്ദേശീയ പ്രതിരോധ ഉല്‍പാദനമുള്ള ഒരു ശക്തിയായി മാറി. തദ്ദേശീയ സാങ്കേതിക വിദ്യകളുപയോഗിച്ചു രാജ്യം അതിന്റെ സൈനിക ശക്തി ഇന്ന് വര്‍ദ്ധിപ്പിക്കുന്നു. ഈ മാറ്റം സ്വാശ്രയത്വത്തിനായുള്ള ഭാരതത്തിന്റെ ശക്തമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’യിലൂടെ സുരക്ഷ ആവശ്യങ്ങള്‍ക്കായുള്ള ആയുധങ്ങള്‍ മാത്രമല്ല രാജ്യം ഇന്ന് നിര്‍മ്മിച്ചെടുക്കുന്നത്. മറിച്ചു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള ഒരു പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുക കൂടിയാണ്. പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തം, ഗവേഷണവും കണ്ടുപിടുത്തങ്ങളും, നൂതന സൈനിക ഉപകരണങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി നയങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. ഇതിനായി 2013-14 കാലയളവില്‍ 2.53 ലക്ഷം കോടിയായിരുന്ന ഭാരതത്തിന്റെ പ്രതിരോധ ബജറ്റ് 2025-26 കാലയളവില്‍ 6.81 ലക്ഷം കോടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തെ വീണ്ടും ഊട്ടി ഉറപ്പിച്ചു. എന്നാല്‍ ഇതിന്റെയൊപ്പം ആധുനിക യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കി സംവിധാനങ്ങള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവ രാജ്യത്തിനകത്ത് നിര്‍മ്മിക്കപ്പെട്ടതോടെ ആഗോള പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഭാരതമിപ്പോള്‍ ഒരു പ്രധാന ശക്തിയായി മാറിക്കഴിഞ്ഞു.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ നയങ്ങളും സംരംഭങ്ങളും നടപ്പിലാക്കിയതിന്റെ ഫലമായി 2023-24 സാമ്പത്തിക വര്‍ഷത്തെ തദ്ദേശീയ പ്രതിരോധ ഉല്‍പാദനത്തില്‍ അഭൂതമായ വളര്‍ച്ചയ്ക്ക് ഭാരതം സാക്ഷ്യം വഹിച്ചു. ഇതിന്റെ ഫലമായി പ്രതിരോധ ഉല്‍പാദനത്തിന്റെ മൂല്യം 2014-15 കാലഘട്ടത്തിലെ 46,429 കോടിയില്‍ നിന്ന് ഇപ്പോള്‍ 1,27,434 കോടിക്ക് മുകളിലേക്കുയര്‍ന്നു. വിവിധ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും, പ്രതിരോധ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളും, സ്വകാര്യ കമ്പനികളും നല്‍കുന്ന വിവരങ്ങളനുസരിച്ചു പ്രതിരോധ ഉപകരണങ്ങളുടെ 65% ആഭ്യന്തരമായാണ് ഭാരതം ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. മുന്‍കാലങ്ങളില്‍ പ്രതിരോധ മേഖലയുടെ 65-70% ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്.
ഇന്നുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളിലൊന്ന് പ്രതിരോധ നിര്‍മ്മാണത്തില്‍ ഭാരതം എത്രത്തോളം സ്വാശ്രയത്വം നേടി എന്നുകൂടിയാണ്. സായുധ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളായ 16 ഡിഫന്‍സ് പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ് (ഡിപിഎസ്‌യു), 430-ലധികം ലൈസന്‍സുള്ള മറ്റ് കമ്പനികള്‍, ഏകദേശം 16,000 എംഎസ്എംഇകള്‍ എന്നിവയുള്‍പ്പെടുന്ന ഒരു ശക്തമായ പ്രതിരോധ വ്യാവസായിക അടിത്തറ ഭാരതത്തിന്റെ തദ്ദേശീയ ഉല്‍പ്പാദന ശേഷിയെ ഇന്ന് ശക്തിപ്പെടുത്തുന്നു. സ്വകാര്യ മേഖലയും ഇന്ന് പ്രതിരോധ മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മൊത്തം പ്രതിരോധ ഉല്‍പ്പാദനത്തില്‍ 21% സംഭാവന ചെയ്യുന്നത് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ്. ഇത് മേഖലയുടെ നവീകരണവും കാര്യക്ഷമതയും വളര്‍ത്തുകയും സര്‍ക്കാര്‍ ചിലവ് കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത്തരം സംവിധാനങ്ങളുടെ രൂപപ്പെടുത്തലിലൂടെ 2029 ഓടെ 3 ലക്ഷം കോടി പ്രതിരോധ ഉല്‍പ്പാദനമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതൊരു ആഗോള പ്രതിരോധ ഉല്‍പ്പാദന കേന്ദ്രമായി ഭാരതത്തെ മാറ്റും.
വളരുന്ന പ്രതിരോധ വ്യവസായ കയറ്റുമതി
പ്രതിരോധ സാമഗ്രികളുടെ തദ്ദേശീയ നിര്‍മ്മാണത്തിലുണ്ടാവുന്ന വളര്‍ച്ച പോലെ തന്നെ പ്രതിരോധ മേഖലയിലെ കയറ്റുമതിയിലും ഭാരതം ഇന്ന് അനുദിനം വളരുകയാണ്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 686 കോടിയുടെ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയാണ് ഭാരതം നടത്തിയത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമിത് 21,083 കോടിയെന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. അതായത് കഴിഞ്ഞ ഒരു ദശകത്തില്‍ 30 മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ദശകത്തിലെ വളര്‍ച്ച നോക്കിയാല്‍ 2004-14 ദശകത്തില്‍ 4,312 കോടിയായിരുന്ന പ്രതിരോധ കയറ്റുമതി 21 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തി 2014-24 ദശകത്തില്‍ 88,319 കോടിയായി ഉയര്‍ന്നു. ആഗോള പ്രതിരോധ മേഖലയില്‍ ഭാരതത്തിന്റെ സ്ഥാനമിന്ന് എവിടെ നില്‍ക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിലെ വാര്‍ഷിക വളര്‍ച്ചയും ശ്രദ്ധേയമാണ്. പ്രതിരോധ കയറ്റുമതി വര്‍ഷം തോറും 32.5% വര്‍ദ്ധിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,920 കോടിയില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21,083 കോടിയായാണ് മാറിയത്. ഭാരതത്തിന്റെ പ്രധാന പ്രതിരോധ കയറ്റുമതി വസ്തുക്കളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഡോര്‍ണിയര്‍ (ഉീ228) വിമാനങ്ങള്‍, ചേതക് ഹെലികോപ്റ്ററുകള്‍, ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍, ഭാരം കുറഞ്ഞ ടോര്‍പ്പിഡോകള്‍ എന്നിവയുള്‍പ്പെടുന്നു.
ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളിലേക്കാണ് പ്രതിരോധ ഉപകരണങ്ങള്‍ ഭാരതം കയറ്റുമതി ചെയ്യുന്നത്. 2023-24 വര്‍ഷത്തില്‍ യുഎസ്എ, ഫ്രാന്‍സ്, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഭാരത വസ്തുക്കള്‍ ഇറക്കുമതി ചെയ്തത്. ‘മെയ്ഡ് ഇന്‍ ബീഹാര്‍’ പോലുള്ള പദ്ധതികളില്‍ ഉല്‍പാദിപ്പിച്ച ബൂട്ടുകളിപ്പോള്‍ റഷ്യന്‍ സൈന്യവും ഉപയോഗിച്ചു വരുന്നു. ഈ രാജ്യങ്ങളുടെയെല്ലാം താത്പര്യം തന്നെ ഭാരതത്തിന്റെ ഉയര്‍ന്ന നിര്‍മ്മാണ നിലവാരത്തിന്റെ ഉദാഹരണമാണ്. ഇപ്രകാരം 2029 ആകുമ്പോഴേക്കും 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള പ്രതിരോധ നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ ഭാരതത്തിന്റെ പങ്ക് ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യും.
ചൈനയ്ക്ക് സമീപം ബ്രഹ്മോസ് മിസൈലുകള്‍
ഭാരതം നിര്‍മ്മിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഫിലിപ്പീന്‍സില്‍ 2025 ഏപ്രില്‍ മാസം പറന്നിറങ്ങിയിരുന്നു. ഭാരതം സൈനിക നടപടി സ്വീകരിക്കുമെന്ന ഭയത്തിനിടയില്‍ പാകിസ്ഥാന് ചൈന ആയുധങ്ങള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഭാരതം മിസൈല്‍ കൈമാറിയത്. 375 മില്യണ്‍ ഡോളറിന്റെതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍.
ബ്രഹ്മോസിന്റെ ആദ്യ ബാച്ച് 2024 ഏപ്രിലില്‍ ഫിലിപ്പീന്‍സിന് കൈമാറിയിരുന്നു. ദക്ഷിണ കടലില്‍ ചൈനയുയര്‍ത്തുന്ന ഭീഷണി മറികടക്കുകയെന്നതാണ് ഭാരതത്തില്‍ നിന്നും ബ്രഹ്മോസ് ഇറക്കുമതി ചെയ്യുന്നതിന്റെ പ്രധാന കാരണം.
സമാന സാഹചര്യം നേരിടുന്ന ദക്ഷിണ പൂര്‍വ്വേഷ്യയില്‍ നിന്നും ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ബ്രഹ്മോസിനായി ചര്‍ച്ച നടത്തുന്നു. മിസൈലിനായുള്ള ആവശ്യം ഇവിടെ മാത്രമായി ഒതുങ്ങുന്നില്ല. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഈജിപ്ത്, ദക്ഷിണ കൊറിയ, അള്‍ജീരിയ, ഗ്രീസ്, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാരതവും റഷ്യയും സംയുക്തമായാണ് കര, കടല്‍, വായു എന്നിവിടങ്ങളില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. ഇന്നതിന്റെ ആഗോള ജനപ്രീതി വര്‍ദ്ധിച്ചു വരികയാണ്. ദക്ഷിണ പൂര്‍വ്വേഷ്യയില്‍ ഭാരതം മിസൈല്‍ കൈമാറുന്നതിനെ ചൈന എതിര്‍ക്കുന്നുണ്ടെങ്കിലും ചൈനയുടെ എതിര്‍പ്പ് തള്ളിയാണ് ഭാരതം മുന്നോട്ട് പോകുന്നത്. ഇത് ഭാരത വിരുദ്ധ പ്രവര്‍ത്തങ്ങളിലേര്‍പ്പെടുന്ന ചൈനയ്ക്കുള്ള മറുപടി കൂടിയാണ്.
പ്രതിരോധ-സൈനിക ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളുടെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഭാരതമിന്ന് സ്വന്തം ആവശ്യങ്ങള്‍ക്കായി ആയുധങ്ങളും പ്രതിരോധ സാമഗ്രികളും നിര്‍മ്മിക്കുക മാത്രമല്ല അവ കയറ്റുമതി ചെയ്യുകയുമാണ്. ആയുധ കമ്പോളമെന്ന നിലയില്‍ നിന്നും ആയുധ വില്‍പ്പനക്കാരനെന്ന പരിണാമമാണ് ഭാരതത്തിനുണ്ടായത്. ആയുധ-സുരക്ഷാ സാമഗ്രികളുടെ പ്രധാന കയറ്റുമതി കേന്ദ്രമായി മാറുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. ഇതോടെ ഭാരതമൊരു അജയ്യ സൈനിക ശക്തിയായി മാറും.
അവലംബം
വിഷ്ണു അരവിന്ദ്, ഭാരത വിദേശനയം: മോദിയുടെ ഒരു ദശാബ്ദം, കുരുക്ഷേത്ര പ്രകാശന്‍, 2024.
(ലേഖകന്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ്)