”സൂത്രാര്‍ത്ഥോ വര്‍ണ്യതേ യേന
പദൈഃ സൂത്രാനുസാരിഭിഃ
സ്വമതാനി ച വര്‍ണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദുഃ”
”സൂത്രത്തില്‍ത്തന്നെയുള്ള പദങ്ങളെ പിന്തുടര്‍ന്നുകൊണ്ട് സൂത്രാര്‍ത്ഥം വിവരിക്കുന്നതാണു ഭാഷ്യം. അതോടൊപ്പം ഭാഷ്യകാരന്‍ സൂത്രവുമായി പൊരുത്തപ്പെടുത്തി സ്വമതം യുക്തിയുക്തം സ്ഥാപിക്കാനും ശ്രമിക്കുന്നു” (ബാലകൃഷ്ണന്‍ നായര്‍, ബ്രഹ്മസൂത്രവ്യാഖ്യാനം) ഇപ്രകാരം ഭാഷ്യത്തെ നിര്‍വചിച്ചിട്ടുണ്ട്.
‘ഭാഷ്യ’മെന്ന പ്രത്യേക രചനാസമ്പ്രദായം വിദേശഭാഷകള്‍ക്ക് അപരിചിതം തന്നെ. ലോകഭാഷകള്‍ക്ക്, പ്രത്യേകിച്ച്, ഇംഗ്ലീഷ്‌സാഹിത്യത്തിന് ഭഗവദ്ഗീത ഇങ്ങനെയൊരു പ്രധാന സംഭാവന നല്‍കിയിരിക്കുന്നു. കേരളീയഗുരുവര്യനായ ശങ്കാരാചാര്യരിലൂടെ ലോകഭാഷകള്‍ക്ക് ഭാരതം ഭഗവദ്ഗീതയിലൂടെ നല്‍കിയ രചനാസമ്പ്രദായമാണിത്. ഗീതാഭാഷ്യം മുന്‍കാലങ്ങളിലും നിലനിന്നിരുന്നുവെങ്കിലും പ്രാചീനമായവ അത്തരത്തില്‍ കണ്ടുകിട്ടിയിട്ടില്ല. ജൈമിനിയും പാണിനിയും ഭാഷ്യസമ്പ്രദായത്തെ പോഷിപ്പിച്ചവരാണ്. എന്നാല്‍ വൈദേശികരെയും ആധുനികരെയും സ്വാധീനിച്ചത് ഗീതയുടെ ശാങ്കരഭാഷ്യം തന്നെ. ഭാഷ്യസാഹിത്യം വ്യാഖ്യാനങ്ങളുടേതുപോലെ തത്ത്വവൈദഗ്ദ്ധ്യം മാത്രമല്ല, അതിന് തത്ത്വനിര്‍ദ്ധാരണത്തിന്റെ വഴിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു കാണാം. തത്ത്വത്തിന്റെ മൗലികതയെ തെളിയിച്ചെടുക്കുന്നതോടൊപ്പം അതിനു പ്രതിസന്ധി സൃഷ്ടിക്കാവുന്ന തടസ്സങ്ങളെയും എതിര്‍വാദങ്ങളിലൂടെ മുനയൊടിച്ചു മുന്നേറുന്ന രീതിയാണ് ശാങ്കരഭാഷ്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്ത വാദമുഖങ്ങള്‍ കടഞ്ഞെടുത്ത് സിന്തെസിസിലൂടെ താത്ത്വികസത്തയുടെ ‘തീസിസ്’ രൂപപ്പെടുത്തുന്ന ആഖ്യാനസമ്പ്രദായത്തിന്റെ ആദിമാതൃകയാണ് ഭാഷ്യത്തിന്റേത്. വ്യാഖ്യാനത്തിന്റെ തലത്തിനുപരി താര്‍ക്കികമായ പ്രശ്‌നപരിഹാര സമ്പ്രദായത്തിലൂന്നി മുന്നേറുന്ന ഭാഷ്യഘടന ഇതരലോകഭാഷകള്‍ക്ക് അപൂര്‍വമായൊരു മാതൃകതന്നെ. ഭാഷ്യത്തെയും ഗീതയുടെ വ്യാഖ്യാനസാദ്ധ്യതയെയും ലോകരംഗത്തു വ്യാപകമാക്കിയതിനു പിന്നില്‍ ഭാരതീയരായ രണ്ടു ഗുരുക്കന്മാര്‍ പ്രധാന പങ്കുവഹിച്ചിരുന്നതായി കാണാം. വിവേകാനന്ദനും ഭക്തിവേദാന്തപ്രഭുവുമാണ് ആ പ്രധാനികള്‍.
”ഗീതയുടെ സംസ്‌കൃത വ്യാഖ്യാനങ്ങള്‍ തന്നെ അന്‍പതോളം വരും. ഗീതോപദേശം ആധാരമാക്കി അന്‍പതോളം തത്ത്വചിന്താപദ്ധതികളും ഇന്നു നിലവിലുള്ളതായി” യഥാര്‍ത്ഥഗീതയുടെ മലയാളപരിഭാഷയുടെ മുഖവുരയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (അച്യുതന്‍ മാവേലിക്കര, 2004:7). സ്മൃതിയായും ഉപനിഷത്തായും ജ്ഞാന-കര്‍മ്മ-സാംഖ്യ-യോഗാദിദര്‍ശനങ്ങളെ സമവായംചെയ്തും സര്‍വാശ്ലേഷിയാണ് ഭഗവദ്ഗീത. എന്നാല്‍, ഓരോരുത്തരുടെയും ഗുണകര്‍മ്മധര്‍മ്മങ്ങള്‍ക്കനുസൃതമായി വൈയക്തികവികേന്ദ്രീകരണം ഉള്‍ക്കൊള്ളുന്നതുമാണത്. ഭഗവദ്ഗീത ‘മനസ്സിലാക്കാന്‍ ഏറ്റവും പ്രയാസമേറിയ കൃതിയായി’ മൈസോര്‍ ഹരിയാനയെപ്പോലുള്ള ആധുനികചിന്തകര്‍ വിലയിരുത്തുന്നു(https//en.wikipedia. org./wiki/BhagavadGita).. അതുള്‍ക്കൊള്ളുന്ന വ്യത്യസ്ത ചിന്താപദ്ധതികള്‍ക്കനുയോജ്യമായി വ്യാഖ്യാനങ്ങളും വ്യത്യസ്തം തന്നെ. വിദേശീയരായ റിച്ചാര്‍ഡ് എച്ച്. ഡേവിഡും കാലിവെര്‍ട്ടും ഹെംരാജസും വ്യക്തമാക്കുന്ന 1982ലെ കണക്കു പ്രകാരം ആയിരത്തി എണ്ണൂറ്റിത്തൊണ്ണൂറ്റി ഒന്ന് ഗീതാപരിഭാഷകള്‍ എഴുപത്തി അഞ്ചു ഭാഷകളിലായി ഉണ്ടായിട്ടുണ്ട്. ഇരുന്നൂറ്റി എഴുപത്തിമൂന്നു പരിഭാഷകള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ഉണ്ടായിുണ്ട് (https//en.wikipedia. org./wiki/BhagavadGita).. ഇത്തരം പരിഭാഷകളില്‍ ഏറെക്കുറെയും വ്യാഖ്യാനങ്ങളോടുകൂടിയവയാണ്. ഭാരതീയഭാഷകളിലും ഇംഗ്ലീഷിലുമുണ്ടായ വ്യാഖ്യാനങ്ങള്‍ മിക്കതും ഇങ്ങനെ ലോകഭാഷകളെ ധന്യമാക്കുന്നുണ്ട്. ബൈബിള്‍പോലുള്ള മതഗ്രന്ഥങ്ങള്‍ ലോകത്തിലെ എല്ലാ ഭാഷകളിലേക്കും പരിഭാഷപ്പെട്ടുപോയിട്ടുണ്ട്. എന്നാല്‍ ഒരേ കൃതിയെ ഭിന്നവീക്ഷണങ്ങളില്‍നിന്നുകൊണ്ടു വ്യാഖ്യാനിക്കുന്ന ആധുനികനിരൂപണസമ്പ്രദായം യാഥാസ്ഥിതികമതഗ്രന്ഥങ്ങളില്‍ പ്രായോഗികമല്ല. എന്നാല്‍ ഭഗവദ്ഗീത ഈ വീക്ഷണ-വ്യതിയാനങ്ങളെ സ്വാഗതം ചെയ്യുന്നു. അതിന്റെ തത്ത്വത്തെ ഉള്‍ക്കാമ്പില്‍ ഭദ്രമായി വച്ചുകൊണ്ടുതന്നെ അതിനെ ശരിയായി അന്വേഷിക്കുന്ന സാധകന് അത് സാക്ഷാത്കാരം നല്‍കുന്നു. വ്യാഖ്യാനങ്ങളില്‍ ചിലതു വഴിപിഴച്ചാലും അതു ജന്മംകൊള്ളുന്ന ഭാഷാസാഹിതിയെ ധന്യമാക്കുമെന്നല്ലാതെ പഴിച്ചു മാറ്റിനിറുത്തുന്നത് ഗീതയുടെ വഴിയല്ല. ഇക്കാരണത്താല്‍ വിമര്‍ശകരും ഭക്തരും താത്പര്യമുള്ളവരുമായി ധാരാളംപേര്‍ ഗീതാവ്യാഖ്യാനങ്ങളും പരിഭാഷകളും വിമര്‍ശനങ്ങളും പഠനങ്ങളുമായി ഭഗവദ്ഗീതയെ ലോകഭാഷകളിലെല്ലാം ശക്തമായ സാന്നിദ്ധ്യമാക്കുന്നുണ്ട്. ഗാന്ധിസാഹിത്യം പോലെ ഗീതാസാഹിത്യവും സാര്‍വജനീനമായ അംഗീകാരം നേടിയിരിക്കുന്നു.
ചിന്മയാനന്ദനും രംഗനാഥാനന്ദനും നടരാജഗുരുവുമെല്ലാം ഗീതയുടെ ആഗോളവ്യാപനത്തില്‍ തനതുപങ്കു വഹിച്ച മലയാളികളത്രെ. ഗീതയുടെ വിശ്വവ്യാപകത്വത്തില്‍ വിവേകാനന്ദനും ഭക്തിവേദാന്തപ്രഭുവും മുഖ്യപങ്കുവഹിച്ചവരാണ്. വിവേകാനന്ദന്‍ ഗീതയ്ക്കു നേരിട്ടു വ്യാഖ്യാനം എഴുതിയില്ലെങ്കിലും അദ്ദേഹത്തിന്റെ വിദേശപര്യടനവേളയിലെ ഗീതാവിഷയിയായ പ്രഭാഷണങ്ങളിലൂടെയാണ് ഭഗവദ്ഗീതയുടെ പൊരുളിന് ലോകവ്യാപകമായ പ്രചാരം ആദ്യമായി ലഭിച്ചത്. ഒറ്റപ്പെട്ട ശ്രമങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കിലും സാര്‍വജനീനമായ അംഗീകാരത്തിനു നാന്ദി കുറിച്ചത് വിവേകാനന്ദന്റെ പ്രഭാഷണങ്ങള്‍ തന്നെ. ഇത് ഭഗവദ്ഗീതയ്ക്ക് വിവേകാനന്ദന്റെ ഒരു പ്രധാന സംഭാവനയാണെന്നു കാണാം. ഉപനിഷത്തിലും ഗീതയിലുമുള്ള തത്ത്വദര്‍ശനങ്ങളെ ലോകത്താകെ തന്റെ പ്രഭാഷണങ്ങളിലൂടെ വ്യാപിപ്പിക്കുകയും അവയെ കൃതികളാക്കി രൂപപ്പെടുത്തുകയും ചെയ്ത ആധുനിക ആദ്ധ്യാത്മിക ഗുരുപാരമ്പര്യത്തിലെ ആദ്യ വ്യക്തി സ്വാമി വിവേകാനന്ദന്‍ തന്നെയാണെന്നു കാണാം. ഗീതയിലെ അദ്വൈതവേദാന്തത്തെ വിദേശത്തു പ്രശസ്തമാക്കിയ ആദ്യത്തെ ജ്ഞാനാചാര്യന്‍ അദ്ദേഹം തന്നെ. നിയോവേദാന്തചിന്തകരായ വിവേകാനന്ദനും ഡോ. എസ്. രാധാകൃഷ്ണനും അദ്വൈതചിന്തയ്ക്ക് ലോകമാകെ അംഗീകാരം നല്‍കുന്ന ചിന്തകള്‍ പങ്കുവച്ചപ്പോള്‍ ഭഗവദ്ഗീതായഥാരൂപം എന്ന ഒറ്റ കൃതിയിലൂടെ ലോകത്തെ പ്രമുഖഭാഷകളിലെല്ലാം ഗീതാവ്യാഖ്യാനം പരിഭാഷപ്പെടുത്തുകയാണ് എ.സി. ഭക്തിവേദാന്തപ്രഭു ചെയ്തത്. ഈ പരിഭാഷയിലൂടെ ഗൗഡിയ-വൈഷ്ണവ പാരമ്പര്യത്തില്‍പ്പെട്ട ഗീതാവ്യാഖ്യാനം ലോകവ്യാപകമായിത്തീര്‍ന്നു. ദര്‍ശനം-പരമാത്മാവ്-ഭക്തന്‍ എന്നിങ്ങനെ ഭക്തികേന്ദ്രിതമായ ചിന്താപദ്ധതിയിലൂടെ ജീവാത്മാക്കളെ പരമാത്മാവിലേക്കു സ്വാഗതം ചെയ്യുന്ന രീതിയാണിതില്‍ അനുവര്‍ത്തിക്കുന്നത്. ഭക്തിവേദാന്തപ്രഭുവിന്റെ പ്രയത്‌നഫലമായി ഭക്തിമാര്‍ഗത്തിനു പ്രാധാന്യം നല്‍കുന്ന ‘ഹരേ കൃഷ്ണാ’പ്രസ്ഥാനവും പ്രസ്തുതഗീതാവ്യാഖ്യാനവും ഭഗവദ്ഗീതയ്ക്കു ലോകമാകെ പ്രചാരം നല്‍കിയിട്ടുണ്ട്. ഈ പരിഭാഷ നിരോധിച്ചുകൊണ്ടുള്ള റഷ്യയിലെ ടോംസ്‌കിലെ രണ്ടായിരത്തിപതിനൊന്നിലെ കോടതിവിധിയും തുടര്‍ന്ന് അതിന്റെ റദ്ദാക്കലും, ലോകമാകെയുള്ള മാദ്ധ്യമങ്ങളെയും ചിന്തകരെയും പ്രതിഭാശാലികളായ എഴുത്തുകാരെയും രാഷ്ട്രനേതാക്കളെയും ഭഗവദ്ഗീതയുടെ സത്യാന്വേഷകരാക്കി മാറ്റി. സാര്‍വകാലികപ്രസക്തിയുള്ള ഗീതാവ്യാഖ്യാനങ്ങള്‍ സാര്‍വജനീനമായ അംഗീകാരം ഇന്നു ലോകഭാഷകളില്‍ നേടിക്കൊണ്ടിരിക്കുന്നു. ആധുനികകാലത്ത് ഗീതയുടെ സാര്‍വജനീനതയ്ക്കാധാരമായ വസ്തുതകള്‍പോലെ ഭാരതത്തില്‍ ഗീതയിലൂടെയുള്ള തത്ത്വബോധനത്തെ പാശ്ചാത്യചിന്തകര്‍ ഹൈന്ദവവത്കരണത്തിന്റെ സാര്‍വജനീനകാരണമായി ചൂണ്ടിക്കാട്ടുന്നു.
ഹൈന്ദവവത്കരണകാലയളവായി ബി.സി. ഇരുന്നൂറ്-എഴുന്നൂറു കാലയളവിനെ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നുണ്ട്. ഇക്കാലത്ത് വേദങ്ങള്‍ വ്യത്യസ്ത ഭാരതീയ മതങ്ങളെയും ആചാരവിശ്വാസങ്ങളെയും ഏകോപിപ്പിക്കുന്നതായി അവര്‍ വിലയിരുത്തുന്നു. തുടര്‍ന്ന് വേദങ്ങളെ അംഗീകരിച്ച് കേന്ദ്രസ്ഥാനത്തു നിറുത്തുന്നതിനെതിരായി ഒരു താത്ത്വികവീക്ഷണം ഗീത ഉള്‍പ്പെടെയുള്ള കൃതികളെ കരുപ്പിടിപ്പിക്കുന്നതായി ആല്‍ഫ് ഹില്‍ട്ടേബിറ്റല്‍ ഉള്‍പ്പെടെയുള്ള ചിന്തകര്‍ ചൂണ്ടിക്കാണിക്കുന്നു. വേദോപനിഷത്തുകളുണ്ടായ കാലം മുതല്‍ ഇന്ത്യയിലെ ഗുപ്തഭരണകാലയളവിനു മുന്‍പുവരെയുള്ള കാലത്തെയാണ് ഈ പരിണാമഘട്ടമായി കണക്കാക്കപ്പെടുന്നത്. ഈ കാലയളവില്‍ വ്യത്യസ്ത നിലപാടുകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു നിലപാട് ഉരുത്തിരിയുന്നതായി വിലയിരുത്തുന്നുണ്ട്. ബുദ്ധദര്‍ശനം, ജൈനമതദര്‍ശനം, സാംഖ്യായോഗങ്ങളും നന്മയുടെ ഉപാധിയായ ധര്‍മ്മം, യൗഗികപാരമ്പര്യത്തിലെ കര്‍മ്മഫലത്യാഗം എന്നിവയും ഗീതാദര്‍ശനത്തില്‍ ഒന്നിക്കുന്നതായി വിദേശപണ്ഡിതര്‍ വിലയിരുത്തിയിട്ടുണ്ട്. സ്വദേശീയദര്‍ശനങ്ങള്‍ക്കുപരി യവനര്‍, ഗ്രീക്കുകാര്‍ എന്നിവരുടെയും തദ്ദേശീയരായ പല്ലവര്‍, കുശാനര്‍, മായര്‍ എന്നിവരുടെയും സാംസ്‌കാരികപാരമ്പര്യങ്ങളെ ഗീത ഉള്‍ക്കൊള്ളുന്നതായി ഇതിന്റെ വക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ആധുനിക ഇന്ത്യ പ്രതിഫലിപ്പിക്കുന്ന ‘ക്രോസ്-കള്‍ച്ചറല്‍’ പാരമ്പര്യത്തിന്റെ അടിസ്ഥാനകൃതിയായി അവര്‍ ഭഗവദ്ഗീതയെ വിലയിരുത്തിയിട്ടുണ്ട് (https//en.wikipedia. org./wiki/BhagavadGita)..
വൈദേശികപണ്ഡിതരുടെ ഇത്തരം വിലയിരുത്തലുകള്‍ കേവലം ഉപരിപ്ലവമായിത്തീരുന്നുണ്ട്. ഭാരതീയ തത്ത്വചിന്തയും അതിന്റെ ആന്തരികസ്വാംശീകരണവും അനുഭവജ്ഞാനത്തിനു പ്രാധാന്യം നല്‍കി തത്ത്വസാക്ഷാത്കാരമെന്ന ലക്ഷ്യത്തെ കേന്ദ്രീകരിച്ചു പിറവികൊള്ളുന്നതാണ്. ഈ ഒരു ലക്ഷ്യത്തിന് അതതുകാലത്തെ ആചാര്യന്മാരും വ്യത്യസ്ത പാരമ്പര്യം പുലര്‍ത്തുന്ന ജനപദങ്ങളും അവരവര്‍ക്ക് ആരോഗ്യപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഇത്തരം ഭിന്നമാര്‍ഗ്ഗങ്ങളെ പ്രതിരോധിക്കാതെ ഇണക്കിനിറുത്തുന്ന യൗഗികബുദ്ധി ആദിമോപനിഷത്തുകളുടെ കാലം മുതല്‍ പുലര്‍ത്തിയിരുന്നതിന് ഉപനിഷത്തുകള്‍ തെളിവു നല്‍കുന്നുണ്ട്. എത്ര വ്യത്യസ്ത ചിന്താധാരകളെയും തത്ത്വസാക്ഷാത്കാരത്തിനു സഹായകമായിരിക്കുന്നുവെങ്കില്‍ സ്വാഗതം ചെയ്യുന്ന ഭാരതീയ നിലപാട് ഇതരവൈദേശികമതങ്ങളെപ്പോലും സ്വാഗതംചെയ്യുന്ന ഒരു താത്ത്വികനിലപാടു സ്വീകരിക്കാന്‍ ഭാരതീയരെ തുണച്ചിരുന്നതായി മനസ്സിലാക്കാം. പാശ്ചാത്യനാടുകളില്‍ മതം സ്ഥാപിക്കുന്നതിന് രക്തച്ചൊരിച്ചിലുകള്‍ വേണ്ടിവന്നപ്പോള്‍ ആ വൈദേശികമതങ്ങളെ ഹാര്‍ദ്ദമായി സ്വീകരിച്ച ഭരണകര്‍ത്താക്കളും ജനസമൂഹവും ഭഗവദ്ഗീതാദി ഉപനിഷത്തുകള്‍ പകര്‍ന്നുതന്ന ഈ യൗഗികപാരമ്പര്യത്തെ പിന്‍പറ്റുന്നവരാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ ജ്ഞാനസാക്ഷാത്കാരം സിദ്ധിച്ചിട്ടില്ലാത്ത പാശ്ചാത്യ ചരിത്രചിന്തകര്‍ക്ക് ഭാരതത്തിലെ വ്യത്യസ്ത ധര്‍മ്മങ്ങളെ അത്യന്തം ഭിന്നമെന്നു കരുതാനേ നിവൃത്തിയുള്ളൂ. ഭഗവദ്ഗീതാദി ഉപനിഷത്തുകളിലെ ചിരപുരാതനസത്യംതന്നെ ഓരോ കാലത്തിന്റെയും ആവശ്യത്തിനനുസരിച്ച് പുനഃസംവിധാനംചെയ്യുക മാത്രമാണ് ഭാരതത്തിലെ വ്യത്യസ്തരായ ദാര്‍ശനികര്‍ എക്കാലത്തും നിര്‍വ്വഹിക്കുന്നത് എന്ന സത്യം ഈ പാശ്ചാത്യ പണ്ഡിതര്‍ക്ക് ഇന്നും അപരിചിതം തന്നെ. പ്രാദേശിക ഭാഷകളിലൂടെയുള്ള ഭഗവദ്ഗീതാ പരിഭാഷകളും വ്യാഖ്യാനങ്ങളും സാംസ്‌കാരികമായ ഈ ആന്തരിക ഏകത്വത്തിന് ഭാരതീയരെ ഒന്നാകെ തുണച്ചിരുന്നു.