Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വായ്‌മൊഴി പാരമ്പര്യം (തമിഴകപൈതൃകവും സനാതനധര്‍മവും)

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 30 May 2025

‘Cultural Pasts’എന്ന കൃതിയില്‍ 91 റൊമീല ഥാപ്പര്‍ എഴുതുന്നത,് ഇന്ത്യയുടെ വായ്‌മൊഴി പാരമ്പര്യത്തിന് രണ്ട് സമ്പ്രദായങ്ങളുണ്ടെന്നാണ്. ഒന്ന,് ശ്രദ്ധാപൂര്‍വം സംരക്ഷിക്കപ്പെട്ടത്. മറ്റേത്, സ്വതന്ത്രമായി പ്രചരിക്കപ്പെട്ടത്. വായ്‌മൊഴി പാരമ്പര്യം സാഹിത്യരൂപമെന്ന നിലയില്‍ എഴുതപ്പെട്ടു തുടങ്ങുന്നകാലം മുതല്‍തന്നെ ഈ വ്യത്യാസവും ആവിര്‍ഭവിച്ചു. അതിനാല്‍ വായ്‌മൊഴിയെയാകെ ഒറ്റ വ്യവസ്ഥയായി എടുക്കാനാകില്ല. അവയുടെ ലക്ഷ്യം, പ്രവര്‍ത്തനം, രൂപഭേദങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം അവയെ വേര്‍തിരിക്കാന്‍. ക്രി.മു. ഒന്നാം സഹസ്രാബ്ദത്തിലെ പ്രമുഖമായ വായ്‌മൊഴി പാരമ്പര്യങ്ങളായ വേദങ്ങളിലും ഇതിഹാസങ്ങളിലും ഈ രണ്ടു രീതികളും വളരെ വ്യക്തമായി കാണാം. അവ ലിഖിത രൂപങ്ങളിലായത് തുടര്‍ന്നുവന്ന നൂറ്റാണ്ടുകളിലാണ്.92 ഇതിഹാസ-പുരാണ പാരമ്പര്യത്തിലെ പൂരാണപരമായ ചട്ടക്കൂട് ഋഗ്വേദത്തിലെ ദാനസ്തുതിസൂക്തങ്ങള്‍ വരെ നീണ്ടുകിടക്കുന്നുവെന്നും അവരെഴുതിയിട്ടുണ്ട്. അവയ്ക്ക് അല്‍പ്പമാത്രമായ അനുഷ്ഠാന ധര്‍മങ്ങളേയുള്ളു. അവ മിക്കവാറും സമകാലീനരായ വീരന്മാരെയും ഗോത്രത്തലവന്മാരെയും അവരുടെ ഔദാര്യത്തെയും, അവര്‍ വിജയകരമായി നടത്തിയ ഏതെങ്കിലും ആക്രമണത്തിന്റെയോ, കൊള്ളയുടെയോ വിജയം ആഘോഷിക്കുന്നതിനായി വാഴ്ത്തുപാട്ടെഴുതിയവര്‍ക്ക് നല്‍കിയ സമ്മാനങ്ങളുടെയോ പേരിലുള്ള സ്തുതികളാണ്. യജ്ഞാനുഷ്ഠാനങ്ങളുമായി അവയ്ക്കുള്ള ബന്ധം, മിക്കവാറും, അവയ്ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുകയും അവ തുടര്‍ന്നു പോകാന്‍ സഹായകരമാകുകയും ചെയ്തു. വൈദികഗാനങ്ങള്‍ നൂറ്റാണ്ടുകളായി വായ്‌മൊഴിയായി പ്രചരിച്ചിരുന്നവയാണ്. എഴുത്തു വിദ്യ സാധാരണമായ ക്രി.മു. മൂന്നാം നൂറ്റാണ്ടിലും അതിനുശേഷവും വൈദിക സൂക്തങ്ങള്‍ വലിയൊരളവോളം വായ്‌മൊഴിയായിത്തന്നെ തുടര്‍ന്നു. ഇന്നും ചിലേടങ്ങളിലെങ്കിലും അങ്ങനെ തുടരുകയും ചെയ്യുന്നു. അവ നിര്‍മിച്ചിട്ടുള്ളത് പുരോഹിതരാണ്. ശബ്ദാര്‍ഥങ്ങള്‍ സൂക്ഷ്മമായി പരിഗണിച്ചാണ് അവ തയ്യാറാക്കപ്പെട്ടതും വായ്‌മൊഴിയില്‍ പോലും അവ സംരക്ഷിക്കപ്പെട്ടതും. എന്നാല്‍, രാമായണ- ഭാരതങ്ങള്‍ മൗലികമായി സൂതന്മാരായ കവികള്‍ നിര്‍മിച്ചിട്ടുള്ളവയാണ്. അവ പിന്നീട് ബ്രാഹ്മണര്‍, വിശേഷിച്ച് ഭൃഗുബ്രാഹ്മണര്‍ ഏറ്റെടുക്കുകയും അവരത് എഴുത്തു രൂപത്തില്‍ സംരക്ഷിക്കുകയും ചെയ്തുവെന്നാണ് റൊമീല ഥാപ്പറുടെ അഭിപ്രായം. 93 യാഗസ്ഥലങ്ങളിലും രാജാക്കന്മാരുടെ സമ്മേളനങ്ങളിലും അവര്‍ അവ പാടിനടന്നു. ജനമേജയന്റെ സര്‍പ്പസത്രത്തിലാണ് മഹാഭാരതം പാടിയത്. രാമായണം ലവ-കുശന്മാര്‍ ഒരു പൊതുചടങ്ങില്‍ വച്ചും. സൂതകവികളില്‍ നിന്ന് അവ ബ്രാഹ്മണരുടെ കൈകളിലെത്തിയപ്പോള്‍, കഥാനായകന്മാര്‍ ദൈവങ്ങളുടെ അവതാരങ്ങളായി മാറി.

അസംസ്‌കൃതരായ ജനതയെക്കുറിക്കാന്‍ ആര്യന്മാരുപയോഗിച്ചുവന്നതാണ് മ്ലേച്ഛപദം. 94 മേ-ലുഹ് -ഹാ സുമേരിയന്‍ വാക്കാണെന്നും, അത് ആന്ധ്ര, തമിഴ് എന്നീ പ്രദേശങ്ങളെക്കുറിക്കുന്നതാണെന്നും അവര്‍ പ്രസ്താവിക്കുന്നു. ആര്യഭാഷാവക്താക്കളുടെ കുടിയേറ്റക്കാലത്ത് വടക്കേ ഇന്ത്യയിലെ നാട്ടുകാരെക്കുറിക്കാന്‍ അവരുപയോഗിച്ചിരുന്നതാണ് മ്ലേച്ഛപദമെന്ന് ഗ്രന്ഥകര്‍ത്താവ് കരുതുന്നു. അതിനും മുമ്പ് ടിബറ്റോ-ബര്‍മന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അനാര്യര്‍ മ്ലേച്ഛപദം നാക്ക് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരുന്നു. എന്നാല്‍ ഋഗ്വേദത്തില്‍ ഈ വാക്ക് പ്രയോഗിച്ചിട്ടില്ല. അതില്‍ ദാസന്‍, ദസ്യുവെന്നീ വാക്കുകളാണുള്ളത്. അവരെ അനാസകള്‍, പിശാചുക്കള്‍, കൃഷ്ണത്വാച് (കറുത്തവര്‍), മൃധ്ര-വാച് (മോശപ്പെട്ടതോ, അപരിചിതമോ ആയ ഭാഷ സംസാരിക്കുന്നവര്‍) എന്നൊക്കെയാണ് വിളിക്കുന്നത്. അവര്‍ മന്ത്രവാദം നടത്തുന്നു. യജ്ഞം നടത്തുന്നില്ല. അവര്‍ വഞ്ചകരും കോട്ടകെട്ടിയ വീടുകളില്‍ താമസിക്കുന്നവരുമാണ്. ഭൗതിക സംസ്‌കാരത്തില്‍ വന്ന കൃത്യമായ മാറ്റങ്ങളാണ് ഉത്തരവേദകാലത്ത് ചിത്രീകരിച്ചിരിക്കുന്നത്. 95 അന്നത്തെ ഭൂമിശാസ്ത്രാതിര്‍ത്തി പ്രധാനമായി പഞ്ചാബ്, മധ്യഗംഗാ താഴ്‌വാരങ്ങളും കിഴക്ക്-പടിഞ്ഞാറന്‍ ഇന്ത്യയും വിന്ധ്യന്‍ പ്രദേശവുമായിരുന്നു. അവര്‍ക്ക് സൈന്ധവ സംസ്‌കൃതിയുമായി അടുത്ത് പരിചയമുണ്ടായിരുന്നു. ഒരു കൂട്ടം നഗര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നെങ്കിലും അടിസ്ഥാനപരമായി അതൊരു കാര്‍ഷിക സമൂഹമായിരുന്നു. ഋഗ്വേദത്തിലില്ലാത്ത അരിയെക്കുറിച്ച് അതില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. കുലസ്വത്വം തുടരുകയും പല സന്ദര്‍ഭങ്ങളിലും അത് അതിര്‍ത്തിപരമായ സ്വത്വ ബോധമായി വികസിക്കുകയും ചെയ്തിട്ടുണ്ട്. ഋഗ്വേദ ദൈവങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം കുറയുകയും മറ്റു ദേവതകളും തുല്യപ്രാധാന്യത്തോടെ ഉയര്‍ന്നു വരുകയും ചെയ്തു. ഋഗ്വേദത്തില്‍ കേവല പരാമര്‍ശം മാത്രമായിരുന്ന ചാതുര്‍വര്‍ണ്യം അംഗീകൃത സമ്പ്രദായമായി മാറുന്നു. പശ്ചിമേഷ്യയുമായുള്ള ബന്ധവും ശിഥിലമായി. പ്രാദേശിക സംസ്‌കാരങ്ങളുമായി അവരുടെ സംസ്‌കാരം അലിഞ്ഞു ചേര്‍ന്നു.

കാലിവളര്‍ത്തുകാരായ സഞ്ചാരി സാമൂഹികാവസ്ഥയില്‍ നിന്ന് സ്ഥിരതാമസക്കാരായ കാര്‍ഷിക വ്യവസ്ഥയിലേയ്ക്ക് കടന്നപ്പോള്‍, ഗോത്രവര്‍ഗവ്യക്തിത്വം അതിര്‍ത്തി സംബന്ധമായ സ്വത്വമായി വളര്‍ന്നു. സ്ഥലപ്പേരുകളില്‍ കാണുന്ന ഗോത്രനാമ സ്വാധീനത ഇതിന് തെളിവാണ്. ആര്യന്മാര്‍ പുറത്തുനിന്ന് വന്നവരാണെന്നതിന്റെ ഒരു സൂചനയും ഋഗ്വേദത്തിലില്ല. 96 ഋഗ്വേദാര്യന്മാരുടെയും അവസ്ഥ ജനതയുടെയും കേന്ദ്രം സോമം ലഭിക്കുന്ന ഹിന്ദുക്കുഷ് പര്‍വതനിരകളും അതിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളുമായിരുന്നു. സോമത്തെ ആരാധിച്ചിരുന്ന ഇന്‍ഡോ-ഇറാനിയന്മാരുടെ അധീനതയിലായിരുന്നു അവ വളരുന്ന ചിത്രാള്‍, ബലുചിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ പ്രദേശങ്ങള്‍. അവര്‍ കിഴക്കോട്ട് നീങ്ങുന്തോറും സോമത്തില്‍ നിന്ന് അകലുകയും ഒടുവില്‍ സമതലങ്ങളിലെത്തുമ്പോള്‍ സോമം പൂര്‍ണമായി ഉപേക്ഷിച്ച് പകരം മറ്റു സാധനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഒടുവില്‍ സോമമെന്നതു തന്നെ ഒരു പുരാവൃത്തമായി മാറി. ബൊഖസ്‌കോയി തെളിവുകള്‍ നല്‍കുന്നത്, ഋഗ്വേദ പരികല്‍പ്പനകള്‍ ക്രിസ്തുവിനും 1400 വര്‍ഷംമുമ്പ് പൂര്‍ണരൂപത്തില്‍ വികസിച്ചിരുന്നുവെന്നാണ്. 97 ഇതൊക്കെ കാണിക്കുന്നത് ആര്യന്മാര്‍ ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേയ്ക്ക് ഈ സങ്കല്‍പ്പങ്ങളുമായി കടന്നുചെന്നുവെന്നാണത്രെ. ഹാരപ്പന്‍ സംസ്‌കാരവും ഋഗ്വേദവും തമ്മില്‍ ബന്ധമില്ലെന്നാണ് രാജേഷിന്റെ വ്യക്തമായ അഭിപ്രായം. ഹാരപ്പന്‍ ജനവാസ കേന്ദ്രങ്ങള്‍ നാഗരികമായിരുന്നെങ്കില്‍ ഋഗ്വേദ ഗ്രാമങ്ങള്‍ വനത്തോട് ചേര്‍ന്നായിരുന്നു. ഹാരപ്പന്‍ മേഖല കുച്ഛ് മുതല്‍ സൗരാഷ്ട്ര വരെയായിരുന്നെങ്കില്‍, ഋഗ്വേദത്തില്‍ ഈ പ്രദേശങ്ങളെപ്പറ്റി സൂചനകളൊന്നുമില്ല. ഹാരപ്പന്‍ പാരമ്പര്യം നിശ്ശബ്ദമായിരിക്കുന്ന പഞ്ചാബ് പ്രദേശങ്ങളിലെ നദികളെയെല്ലാം ഋഗ്വേദം പേരെടുത്തു പറയുന്നുണ്ട്. വൈദികജനത ഗ്രാമങ്ങള്‍ സ്ഥാപിക്കുകയും ഉപേക്ഷിക്കുകയും വീണ്ടും അവിടെ തിരിച്ചുവരുകയും ചെയ്തുകൊണ്ട് സഞ്ചാരികളുടെ ജീവിതം നയിച്ചിരുന്നവരാണ്. ഋഗ്വേദത്തിന്റെ പഴയഭാഗങ്ങള്‍ ഹാരപ്പന്‍ സംസ്‌കാരത്തില്‍ നിന്ന് തികച്ചും സ്വതന്ത്രമാണെങ്കിലും പുതിയ ഭാഗങ്ങളെപ്പറ്റി അങ്ങനെ പറയാനാകില്ല. ഋഗ്വേദത്തിന്റെ ഉത്തരഭാഗത്ത് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും. 98 ഹാരപ്പാനന്തരകാല ജനതയില്‍ ഒരു വിഭാഗമെങ്കിലും ഋഗ്വേദോത്തര കാലത്തെ ജനതയുമായി കൂടിക്കലരുകയും വേദഗാനങ്ങളെഴുതുകയും ചെയ്തുവെന്നാണ് ഇത് കാണിക്കുന്നത്. രാജേഷ് പറയുന്നത്, ഋഗ്വേദ ജനതയുടെ പ്രഭവകേന്ദ്രം ഇന്ത്യയല്ലെന്നാണ്. കരിങ്കടലിന്റെയും കാസ്പിയന്‍ കടലിന്റെയും വടക്കന്‍ സ്റ്റെപ്പില്‍ കുതിരയെ ഇണക്കി വളര്‍ത്തുന്നവരായ ഒരു പ്രാങ്ചരിത്ര സമൂഹമെന്ന നിലയില്‍ പ്രാങ്-ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാവക്താക്കള്‍ പ്രത്യക്ഷപ്പെട്ടു. കുതിരകളെ മാത്രമല്ല, ചക്രത്തിലോടുന്ന രഥങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. 99 ഈ ഇന്‍ഡോ-ഇറാനിയന്‍ സംഘങ്ങള്‍ ക്രി.മു. 2000ല്‍ തെക്കോട്ട് സഞ്ചാരമാരംഭിക്കുകയും മധ്യേഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ വഴി സിന്ധുനദീതടം വരെ എത്തിച്ചേരുകയും ചെയ്തു. ക്രി.മു.1350 ല്‍ പശ്ചിമേഷ്യയില്‍ ലിഖിതങ്ങളുടെ രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ട ഹിറ്റൈറ്റുകളും മിഥാനിയന്മാരും തമ്മിലുള്ള ഉടമ്പടിയില്‍ ഋഗ്വേദത്തില്‍ പ്രകീര്‍ത്തിതരായ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, നസത്യന്‍ (അശ്വിനികള്‍) എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഗ്രീസിലെ ക്രീറ്റില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഗ്രീക്ക് ഭാഷാഭേദത്തിലുള്ള ഹ്രസ്വമായ ലിഖിതങ്ങളില്‍ നിന്ന്, ആര്യന്മാര്‍ ഗ്രീസില്‍ ക്രി.മു.1400-1200 ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ നിന്ന് ക്രി.മു.1600കളിലൊ, അതിനല്‍പ്പം മുമ്പോ, ഇന്ത്യയിലും ആര്യന്മാര്‍ എത്തിച്ചേര്‍ന്നിരുന്നുവെന്ന് അനുമാനിക്കാം; പുരാവസ്തുപഠനങ്ങള്‍ തെളിയിക്കുന്നത് ആര്യന്മാരുടെ വ്യാപകമായ കുടിയേറ്റങ്ങളോ, അധിനിവേശങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ്. ആര്യഭാഷാ വക്താക്കള്‍ ചെറിയ സംഘങ്ങളായിട്ടാണ് വന്നത്. അവര്‍ ഇന്‍ഡോ-യൂറോപ്യനില്‍പ്പെട്ട ‘ഭാഷ സംസാരിക്കുന്നവരുമായിരുന്നു. 100 ഇന്‍ഡോ-ആര്യനല്ലാത്തഭാഷ സംസാരിക്കുന്നവരെ പൊതുവേ മ്ലേച്ഛന്മാരെന്ന് വിളിച്ചിരുന്നു. സാമൂഹികമായി താഴ്ന്നവരായി പരിഗണിക്കപ്പെട്ടിരുന്ന കിരാതര്‍, പുളിന്ദര്‍, ചണ്ഡാലര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.

101 ആഫ്രിക്ക മുതല്‍ യുറേഷ്യ വരെ പരന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരേ ജനസമുദായത്തിന്റെ വിവിധതരം ആവിഷ്‌കൃതികളുടെ ഐക്യം അവരുടെ ഉല്പത്തിസ്ഥാനം വിവാദ പൂര്‍ണമാക്കുന്നു. ഇത് സിന്ധുനദീതട നാഗരികതയും സുമേറിയന്‍ സംസ്‌കാരവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുമുണ്ട്. ഇന്തോസുമേറിയന്‍ പൗരാണികതയെക്കുറിച്ചുള്ള പഠനം ശൈശവാവസ്ഥയിലാണെങ്കിലും ഒരുകാര്യം തീര്‍ച്ചയാണെന്നു തോന്നുന്നു. നമുക്കു വളരെ കുറച്ചുമാത്രം അറിയാവുന്ന ഈ സംസ്‌കാരം സിന്ധുനദീതടത്തില്‍ തന്നെ വികസിച്ചതാണ്. മാത്രമല്ല, 102 ഫറോ സംസ്‌കാരം നൈല്‍ തടത്തിന്റെ സവിശേഷതയാണ് എന്നതുപോലെ ഹൈന്ദവ സംസ്‌കാരം സിന്ധു നദീതടത്തിന്റെ പ്രത്യേകതയെല്ലാമുള്‍ക്കൊളളുന്നതാണ്. മെസപ്പൊട്ടോമിയ സുമേറിയക്കാര്‍ കൈയേറിയെന്ന സിദ്ധാന്തം ശരിയാണെങ്കില്‍ ആ സംസ്‌കാരത്തിന്റെയും കളിത്തൊട്ടില്‍ സിന്ധു നദീതടമായിരിക്കണമെന്നാണ് ആനന്ദകുമാരസ്വാമിയുടെ നിരീക്ഷണം. 103 സുമേറിയന്‍ സംസ്‌കാരം പോലെതന്നെ സൈന്ധവ സംസ്‌കാരവും പ്രാദേശിക സംസ്‌കാരങ്ങളുടെ അടിത്തിട്ടിന്മേലാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്.

സ്ഥലവും ജനതയും
104 റൊമീല ഥാപ്പര്‍ എഴുതുന്നത്, ഋഗ്വേദത്തിന്റെ ഭൂമിശാസ്ത്രാതിര്‍ത്തി സപ്ത സിന്ധുക്കള്‍-സിന്ധുനദീതടവും പഞ്ചാബും- ആയിരുന്നുവെന്നാണ്. അതായത് കാബൂള്‍ നദി മുതല്‍ സരസ്വതീ നദിവരെ. 105 ഋഗ്വേദ സമൂഹം ഒരു നാഗരിക പൂര്‍വസമൂഹമായിരുന്നുവെന്നും അവര്‍ക്ക് ചെമ്പ്, ഇരുമ്പ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. വിശുദ്ധ നദിയായ സരസ്വതി അതിന്റെ ഭാഗമായിരുന്നു. കുറച്ചു നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ആര്യാവര്‍ത്തം ഗംഗ, യമുന, ദോവാബ് എന്നീ പ്രദേശങ്ങളിലേയ്ക്ക് മാറി. ഗംഗ വിശുദ്ധ നദിയുമായി. വിശുദ്ധ ഭൂമിയുടെ സ്ഥാനം കിഴക്കോട്ട് മാറിയപ്പോള്‍ വടക്കന്‍ പഞ്ചാബും സിന്ധുനദീതട താഴ്‌വാരങ്ങളും മ്ലേച്ഛദേശങ്ങളായിത്തീര്‍ന്നു. ഋഗ്വേദത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെ പ്രസരണമൊന്നുമില്ല. പുരുഷസൂക്തത്തില്‍ നാലുവര്‍ണങ്ങളുടെ ഉല്‍പ്പത്തിയെപ്പറ്റി പറയുന്ന ഒരു സൂക്തമുണ്ട്. അതില്‍ വര്‍ണഭേദമൊന്നും സൂചിപ്പിക്കുന്നില്ലെങ്കിലും ഉപരിവര്‍ഗോല്‍പ്പത്തിയും കീഴാളവര്‍ഗോല്‍പ്പത്തിയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നുണ്ട്. ഈ ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന വാദം പാടേ നിരസിക്കാനുമാകില്ല. മ്ലേച്ഛദേശക്കാരെക്കുറിച്ചുള്ള പരാമര്‍ശവും ഋഗ്വേദത്തിലില്ല. വടക്കന്‍ പ്രദേശങ്ങള്‍ ഒരിക്കല്‍ ശുദ്ധഭാഷണക്കാരുടേതായിരുന്നു. മാതൃകാസംഭാഷണം അവരുടേതാണെന്ന് കരുതപ്പെട്ടിരുന്നു. 106 വി.ഡി. മഹാജന്‍ എഴുതുന്നത്, ആര്യന്മാര്‍ വലിയൊരു അതിര്‍ത്തിയുടെ അവകാശികളായിരുന്നുവെന്നാണ്. അവര്‍ക്ക് കുഫ (കാബൂള്‍), കുര്‍മു/കുറ്റം, ഗോമതി/ഗോമല്‍, സുവസ്തു /സ്വാത്, സിന്ധു, വിതസ്ത/ഝലം, അസ്‌കിനി/ചിനാബ്, പരുഷ്ണി/രാവി, വിപാഷ/ബിയാസ്, ശതദ്രു /സത്‌ലജ്, സരസ്വതി, യമുന, ഗംഗ എന്നീ നദികളുമായി ബന്ധമുണ്ടായിരുന്നു. സൂര്യവംശ സ്ഥാപകനായ ഇക്ഷ്വാകു വൈവസ്വത മനുവിന്റെ പുത്രനും കാശ്യപന്റെ പിന്‍തുടര്‍ച്ചക്കാരനുമാണ്. കാശ്യപന്‍ കാസ്പിയന്‍ കടലിന്റെ തീരത്ത് നിന്നു വന്നവനായതിനാലാണ് കാശ്യപനെന്ന പേര് ലഭിച്ചത്. കാശ്പിയന്‍ എന്ന വാക്കിന് സൂര്യന്‍ എന്നാണര്‍ത്ഥം. അതില്‍ നിന്നുപിറന്ന സ്ഥലമാണ് കുശദ്വീപം. പ്രകൃതിക്ഷോഭവും കാലാവസ്ഥയിലെ മാറ്റങ്ങളും മൂലം, വടക്കേ ഇന്ത്യയിലൂടെ വന്‍ സംഘങ്ങളായി കടന്നുവന്ന മധ്യേഷ്യന്‍ ജനത-ആദ്യം ദ്രാവിഡഭാഷ സംസാരിക്കുന്നവരും പിന്നീട് ഇന്‍ഡോ-ആര്യന്‍ഭാഷ സംസാരിക്കുന്നവരും-സിന്ധു ഗംഗാ സമതലങ്ങളിലേയ്ക്ക് വ്യാപനം നടത്തി. അതില്‍ നിന്ന് തെക്ക്പടിഞ്ഞാറോട്ട് നീങ്ങിയവരാണ് തമിഴകത്തെ മുഖ്യധാരാ സമൂഹങ്ങള്‍. അവര്‍ക്കും മുന്നേ വനഗിരികളില്‍ അധിവസിച്ചിരുന്നവരാണ് നാഗന്മാര്‍. നാഗന്മാരെ തോല്‍പ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ആര്യംവംശ ഭരണം അയോധ്യ കേന്ദ്രമാക്കി സ്ഥാപിച്ചത് ഇക്ഷ്വാകുവാണ്. 107 യഥാര്‍ത്ഥ ഇക്ഷ്വാകു വംശംഭരിച്ചത് സിന്ധുവിന്റെ പടിഞ്ഞാറ് മാറി, വടക്ക് സ്വാത് നദിതൊട്ട് തെക്ക് ഗോമല്‍, സിരിതോയ് എന്നീ നദികള്‍ വരെയുള്ള പ്രദേശങ്ങളായിരുന്നുവെന്ന് പി.എല്‍.ഭാര്‍ഗവ വിശദമാക്കുന്നു. ആ രാജ്യം ഗാന്ധാരം വരെ വിപുലീകരിച്ചത് മാന്ധാതിര്‍ ആണ്. അതിന്റെ കിഴക്കേ അതിര് യമുനാ നദിയായിരുന്നു. ഭഗീരഥന്‍ അത് ഗംഗാതീരംവരെ വ്യാപിപ്പിച്ചു. ഋഗ്വേദകാല ഇന്ത്യയിലെ പ്രധാന ഗോത്രങ്ങള്‍ ഭരതന്മാരായിരുന്നു. അവരുടെ പേരിലാണ് ഇന്ത്യ (സിന്ധു/ഹിന്ദു) ഇന്നും ഭാരതമെന്നറിയപ്പെടുന്നത്. അവര്‍ സരസ്വതി നദിക്കും യമുനാ നദിക്കുമിടയില്‍ താമസിച്ചിരുന്നു. അവരിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാരാണ് ദിവോദാസനും സുദാസനും. ദിവോദാസന്‍ പുരുക്കളുമായും യദുക്കളുമായും തുര്‍വസുക്കളുമായും യുദ്ധം ചെയ്തിരുന്നു. തുര്‍വസുവിന്റെ പിന്മുറക്കാരാണ് കേരളീയരെന്നാണ് പുരാണം. 108 ദശരാജയുദ്ധത്തിലെ നായകനാണ് സുദാസ്.പുരുക്കള്‍ സരസ്വതീനദിയുടെ ഇരുവശത്തുമായി താമസിച്ചിരുന്നു. ക്രിവികള്‍ ഇന്‍ഡസിലും ചിനാബിലും താവളമടിച്ചിട്ട്, പിന്നീട് പാഞ്ചാലത്തേയ്ക്ക് മാറി. അവര്‍ക്ക് കുരുക്കളുമായി ബന്ധമുണ്ടായിരുന്നു. ശ്രീബുദ്ധന്റെ ജനനത്തിന് മുന്നേ മിഥിലരും കാശേയന്മാരും കോസലരുമായി ലയിച്ചിരുന്നു.

ഋഗ്വേദ ജനതയുടെ ജീവിതരീതിയെപ്പറ്റി അദ്ദേഹമെഴുതുന്നത്, (ഇ.പു.പു 122) അവര്‍ കാര്‍ഷിക ജനതയായിരുന്നുവെന്നാണ്. അവര്‍ നാടോടികളായിരുന്നില്ല. കാലികളെപ്പൂട്ടി, ചാനല്‍ തിരിച്ച് ജലസേചനം ചെയ്താണ് കൃഷി നടത്തിയിരുന്നത്. ഉയര്‍ന്ന തരത്തിലുള്ള കാര്‍ഷിക ബോധമാണവരുടെ കൃഷിരീതികളില്‍ കാണുന്നത്. അതോടൊപ്പം ഇടയജീവിതവും അന്ന് പ്രബലമായിരുന്നു. മേച്ചില്‍പുറങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഇടയത്തലവന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഋഗ്വേദത്തിലുണ്ട്. കാലികളും വീരന്മാരും സല്‍പുത്രന്മാരുമായിരുന്നു സമ്പത്തായി കരുതപ്പെട്ടിരുന്നത്. യവവും ധാന്യങ്ങളും വിളയിച്ചിരുന്നു. കീടനാശിനിയെപ്പറ്റിയും അരിവാളുപയോഗിച്ച് വിളവെടുക്കുന്നതിനെപ്പറ്റിയും വേദങ്ങള്‍ പറയുന്നുണ്ട്. കുളങ്ങളും തടാകങ്ങളും ജലസംഭരണികളായി പ്രയോജനപ്പെടുത്തിയിരുന്നു.

ഇതോടൊപ്പം തന്നെ ജീവിതമാര്‍ഗമെന്നനിലയിലും, വന്യമൃഗങ്ങളില്‍നിന്ന് സ്വന്തം കാലികളെ രക്ഷിക്കാന്‍ വേണ്ടിയും, വിനോദത്തിനായും ഋഗ്വേദജനത വേട്ടയാടലും നടത്തിയിരുന്നു. ഇതെല്ലാം ഒരേകൂട്ടരാണ് നടത്തിയിരുന്നതെന്ന് കരുതാനാകില്ല. ഓരോ ജനസമൂഹവും അവരുടെ രീതികള്‍ പിന്തുടര്‍ന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിവിധ മൃഗങ്ങളെ പിടിക്കുന്നതിന് വിവിധ രീതികളാണവര്‍ അനുവര്‍ത്തിച്ചിരുന്നത്. മരയാശാരിമാര്‍ ഋഗ്വേദസമൂഹത്തിന്റെ അനിവാര്യഘടകമായിരുന്നുവെന്നും മഹാജന്‍ ചൂണ്ടിക്കാണിക്കുന്നു. രഥങ്ങളും വണ്ടികളുമുണ്ടാക്കുന്നതും അവ കേടുകൂടാതെ സംരക്ഷിക്കുന്നതും അവരുടെ ചുമതലയായിരുന്നു. മഴുവും കോടാലിയുമാണ് അവര്‍ പ്രധാനമായി പണിക്കുപയോഗിച്ചിരുന്നത്. അതുപോലെ, മൃഗചര്‍മത്തില്‍ നിന്ന് വില്ലിന്റെ നൂല്‍, സഞ്ചി, ചമ്മട്ടി, ചരടുകള്‍ തുടങ്ങി പലതരംവസ്തുക്കള്‍ അവര്‍ നിര്‍മിച്ചിരുന്നു. ലോഹപ്പണിക്കാര്‍, കല്ലുപണിക്കാര്‍, കുലാലജോലിക്കാര്‍ എന്നിവരെപ്പറ്റിയും പരാമര്‍ശങ്ങളുണ്ട്. പൊതുവില്‍ നെയ്ത്തുകാര്‍ ആണുങ്ങളായിരുന്നു. ഒരു ഋഷിയുടെ അച്ഛന്‍ വൈദ്യനും അമ്മ ധാന്യം പൊടിക്കുന്നവളുമായിരുന്നു. ഇത് അന്നത്തെ സാമൂഹ്യ ജീവിതക്രമത്തിലേയ്ക്ക് വെളിച്ചം വീശുന്നു. കൃത്യമായ വ്യാപാരവ്യവസ്ഥകളും അന്ന് നിലനിന്നിരുന്നു. അതൊരു പ്രാങ്‌നാഗരിക സമൂഹമായിരുന്നു. ചെമ്പ്, ഇരുമ്പ് എന്നിവയുടെ പ്രയോഗം അവര്‍ക്കറിയാമായിരുന്നു. സ്ഥിരതാമസക്കാരായ സമൂഹങ്ങളുടെ എണ്ണം പെരുകിയപ്പോള്‍ സഞ്ചാരികളുടെ കാലി വളര്‍ത്തല്‍ രീതിയില്‍ നിന്ന് കാര്‍ഷികവ്യവസ്ഥയിലേയ്ക്ക് സമൂഹം മാറുന്നതായാണ് ഋഗ്വേദാദികളില്‍ കാണുന്നത്. ബാര്‍ലി അഥവാ യവമായിരുന്നൂ അവരുടെ പ്രധാന ഭക്ഷണം. പിതൃദായ കുടുംബത്തില്‍ ശക്തമായ ഒരു ഗോത്രവര്‍ഗ വ്യക്തിത്വവും അടിസ്ഥാനപരമായ സാമൂഹ്യ ഘടകവുമുണ്ടായിരിക്കും. ഇറാനുമായുള്ള ഗാഢമായ ഭാഷാശാസ്ത്രപരമായ ബന്ധം പ്രകടമാണ്.

91 Cultural Pasts, p. 196, Romila Thappar
92 Ancient Indian Social History-Some Interpretations, p.410, RomilaThappar, Orient Black Swan.
93 ഇ,പു.പു 198
94 ഇ.പു. പു. 236
95 HCIP p. 144þ45 S.K. Chatterji
96 The Vedic People, p. 112, Rajesh Kochhar, Orient Longman. 2000
97 ഇ.പു.പു 117
98 ഇ.പു.പു 206
99 ഇ.പു.പു 89.
100 Ancient Indian Social History-Some Interpretations, p. 317, Romila Thappar
101 The Indus Aryans and Vedic Culture, p.50, Madhusudhanan Mishra
102 ഭാരതീയ ചിത്രകലയ്ക്ക് ഒരു ആമുഖം: ആനന്ദകുമാരസ്വാമി; പുറം 20. (മലയാളപരിഭാഷ, ശ്രീദേവി.കെ.
നായര്‍) റെയ്ന്‍ബോ പബ്. 2003
103 കേരളത്തനിമ ഒന്നാം പതിപ്പ് പു.206
104 The Cultural Pasts p 241
105 ഇ.പു. പു. 312
106 Ancient India, p 128-129, V.D Mahajan, Chand pub 2007
107 കേരളത്തനിമ പു 213
108 Combined Methods of Indology, p 85, (foot note) D. D. Kosambi

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies