പി.പരമേശ്വര്‍ജിയോടൊപ്പം എം.ജി.എസ് സാറിനെ കാണുവാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ എനിക്ക് അവസരമുണ്ടായത്. ശേഷം, പലപ്പോഴായി അദ്ദേഹത്തെ ചെന്നു കാണേണ്ട അവസരങ്ങള്‍ കൈവന്നു. ചരിത്രകാരനെന്ന നിലയ്ക്ക് ലോകപ്രസിദ്ധനായ അദ്ദേഹത്തെ കാണുവാനും അദ്ദേഹത്തോട് സംസാരിക്കുവാനും സാധിച്ചത് ജീവിതത്തില്‍ എനിക്ക് ലഭിച്ച സൗഭാഗ്യങ്ങളിലൊന്നായി ഞാന്‍ ഇന്നും കാണുന്നു. അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന വ്യക്തിയായിരുന്നെങ്കിലും അദ്ദേഹം ആര്‍ക്കും അപ്രാപ്യനായിരുന്നില്ല. ഒരുദാഹരണം പറയാം:
~ഒരിക്കല്‍ അദ്ദേഹത്തിന്റെ വീടിന്റെ കോലായില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോള്‍ ഒരു ആക്രിക്കാരന്‍ അവിടെ വന്നു. പഴയ പത്രങ്ങളും മറ്റും കൊണ്ടുപോകാനായിരുന്നു അയാള്‍ അവിടെ എത്തിയത്. അവരുടെ സംഭാഷണത്തില്‍ നിന്നും ഈ ആവശ്യത്തിന് അയാള്‍ അവിടെ സ്ഥിരമായി വരാറുണ്ടെന്ന് മനസ്സിലായി. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, അറയ്ക്കല്‍ രാജകുടുംബത്തെക്കുറിച്ചുള്ള ഒരു ടി.വി സീരിയല്‍ താന്‍ കണ്ടിരുന്നതിനെക്കുറിച്ച് പറഞ്ഞ അയാള്‍ ആ കഥ മുഴുവന്‍ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു! ‘ന്യൂകാസിലിലേക്ക് കല്‍ക്കരി വില്‍ക്കാന്‍ കൊണ്ടുപോവുക’ എന്ന ഇംഗ്ലീഷ് ചൊല്ലാണ് ഞാനപ്പോള്‍ ഓര്‍ത്തുപോയത്. എന്നാല്‍ സാറാകട്ടെ, തികഞ്ഞ കൗതുകത്തോടെ, താല്പര്യത്തോടെ ആ കഥാകഥനം മുഴുവന്‍ കേട്ടു! ഇതായിരുന്നു എം.ജി.എസ്. സാര്‍! എല്ലാവരും പറയുന്നത് കേട്ടിരിക്കാന്‍ സമയവും ക്ഷമയും അദ്ദേഹത്തിനുണ്ടായിരുന്നു.
എന്‍.പി.മുഹമ്മദിന്റെ ‘സെക്യുലര്‍ ഡെമോക്രസിയും ഇന്ത്യയിലെ മുസ്ലിങ്ങളും’ എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു പ്രസിദ്ധീകരണ സ്ഥാപനം അതിലെ ചില ഭാഗങ്ങള്‍ എടുത്തുമാറ്റിയ ശേഷമായിരിക്കും പുതിയ പതിപ്പിറക്കുക എന്ന് തീരുമാനിച്ചപ്പോള്‍, എഴുത്തുകാരനോടു കാട്ടുന്ന അധാര്‍മ്മികതയും അക്ഷന്തവ്യമായ ഒരപരാധവും ആയിരിക്കും അത്തരം നടപടി എന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു എം.ജി.എസ് സാര്‍. അദ്ദേഹത്തിന്റെ കറകളഞ്ഞ നൈതിക ബോധമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
എം.ജി.എസ്സിന് ഏഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അമ്മ മരിച്ചത്. എന്നാല്‍ അമ്മയുടെ സ്വാധീനം ജീവിതത്തിലുടനീളം അദ്ദേഹം അനുഭവിച്ചിരുന്നു. അമ്മയുടെ ഓര്‍മ്മ തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു: ”അമ്മയുടെ ആത്മാവ് നിലനില്‍ക്കുന്നുണ്ടെന്നും വിഷമഘട്ടങ്ങളില്‍ അതെന്റെ രക്ഷയ്ക്ക് എന്നും കാവലുണ്ടാകുമെന്നും ജീവിതപരീക്ഷണങ്ങളില്‍ വഴിതെറ്റാതെ അതെന്നെ നയിക്കുമെന്നും ഏറെക്കാലം ഞാന്‍ വിശ്വസിച്ചു… എല്ലാ സ്ത്രീകളോടും സ്‌നേഹാദരങ്ങളോടെ പെരുമാറാന്‍ അതെന്നെ പ്രേരിപ്പിച്ചു. അനാശാസ്യമായ വിചാരങ്ങളും അക്രമചിന്തകളും എന്നെ കീഴ്‌പ്പെടുത്തിയ സന്ദര്‍ഭങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തിയത് അമ്മയുടെ ആത്മാവിന്റെ സാമീപ്യമായിരുന്നു (ജാലകങ്ങള്‍: പുറം-64)
മതപരമായ കാര്യങ്ങളില്‍ താന്‍ ആദ്യം മുതലേ യുക്തിയുടെ മാനദണ്ഡമാണ് ഉപയോഗിച്ചതെന്നും അത്ഭുതങ്ങളിലും അവതാരങ്ങളിലും പ്രവാചകരിലും പുരോഹിതരിലും തനിക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നും, നാഷനലിസ്റ്റായ അച്ഛനില്‍ നിന്നാവാം തനിക്ക് ആ സ്വഭാവം കിട്ടിയതെന്നും തന്റെ ആത്മകഥയായ ജാലകങ്ങളില്‍ (പുറം-13)പറഞ്ഞുവെക്കുന്ന എം. ജി.എസ്, മറ്റൊരിടത്ത് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”കുറെ കൊല്ലങ്ങള്‍ക്ക് ശേഷം കോഴിക്കോട് കേരള യൂണിവേഴ്‌സിറ്റി പി.ജി. സെന്ററില്‍ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് എന്റെ മതമെന്താണെന്ന് എനിക്ക് ബോധ്യം വന്നത്. സര്‍വമതസാരമാണത് (ജാലകങ്ങള്‍: പുറം-168).
മറ്റൊരു സന്ദര്‍ഭത്തില്‍ എം.ജി.എസ്. പറയുന്നത് നോക്കുക: ”പുരോഗമന ചിന്തയും പൈതൃകപ്രണയവും ഒത്തുപോകുമോ? ഉണ്ടായാലും ഇല്ലെങ്കിലും ഈ സംഘര്‍ഷം എന്റെ ചരിത്രസങ്കല്പത്തില്‍ കടന്നുകൂടിയിരുന്നു. പകുതി പാശ്ചാത്യ മാര്‍ക്‌സിസ്റ്റും പകുതി ‘ഹിന്ദുത്വ’ വാദിയുമാണെന്ന് പലപ്പോഴും ഞാന്‍ സ്വയം കണ്ടിരുന്നു” (ജാലകങ്ങള്‍: പുറം-281).
അമ്മ ജീവിച്ചിരുന്നപ്പോള്‍, സന്ധ്യാസമയത്ത് തന്നെ മേല്‍കഴുകിച്ച് ഭസ്മം തൊടുവിച്ച് സ്വയം ഒരു പായയിലിരുന്ന് തന്നെ മടിയിലിരുത്തി അമ്മ നാമം ചൊല്ലിത്തരുന്നതിന്റെ കാര്യം ഓര്‍ക്കുന്ന എം.ജി.എസ്. (ജാലകങ്ങള്‍: പുറം-63), ശിവരാത്രിക്ക് ഉറക്കമിളക്കാന്‍ ഇരിക്കുമ്പോള്‍ ജാനുവേട്ടത്തി പുരാണകഥകള്‍ പറഞ്ഞ് രസിപ്പിച്ച് ഉറങ്ങാതെ നിര്‍ത്തിയതിനെ കുറിച്ചും പറയുന്നു (ജാലകങ്ങള്‍: പുറം-25). മാത്രമല്ല, വലിയച്ഛന് രാമായണവും ഭാഗവതവുമൊക്കെ വായിച്ചുകൊടുക്കല്‍ കുട്ടിക്കാലത്ത് തന്റെ കര്‍ത്തവ്യമായിരുന്നു; അദ്ദേഹം തനിക്ക് അതൊക്കെ സ്വയം വ്യാഖ്യാനിച്ച് പറഞ്ഞുതരുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (ജാലകങ്ങള്‍ പുറം-166). അതായത്, അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഇല്ലെങ്കിലും ഹിന്ദുധര്‍മ്മത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ ഉപബോധമനസ്സിലെങ്കിലും ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. സന്ദിഗ്ദ്ധഘട്ടങ്ങളില്‍ അദ്ദേഹത്തില്‍ ഉറങ്ങിക്കിടന്ന ഹൈന്ദവബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എന്നുവേണം കരുതാന്‍.
ലണ്ടന്‍ സര്‍വകലാശാലയിലെ സോയെസില്‍ (SOAS: School of oriental and African studies) ഡ്യൂട്ടി സെമിനാറില്‍ പങ്കെടുക്കവെ നടന്ന ഒരു സംഭവം തന്റെ ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. സെമിനാറില്‍ ഭാരതത്തെ പറ്റിയുളള പ്രബന്ധം അവതരിപ്പിച്ചത് വെന്‍ഡി ഡോണിഗര്‍ ഒ ഫ്‌ളാര്‍ട്ടി എന്ന വനിതയായിരുന്നു. പ്രബന്ധാവതരണ വേളയില്‍ ജാതിധര്‍മ്മത്തെ പറ്റി പറഞ്ഞപ്പോള്‍ ശ്രീരാമന്‍ ശുദ്രമുനിയായ ശംബൂകനെ വധിച്ചതിനെ പരാമര്‍ശിക്കുന്ന ‘ഉത്തരരാമായണ’ ത്തിലെ ഉദാഹരണം ഉദ്ധരിക്കവെ അവര്‍ ശ്രീരാമനെ മോശമായി ചിത്രീകരിച്ചത് എം.ജി.എസ്സിനെ ഞെട്ടിച്ചു. അദ്ദേഹം പറയുന്നു: ”അവിടെ കൂടിയിരുന്ന ഇന്ത്യക്കാരായ സദസ്യര്‍ക്കെല്ലാം ഇതേ അനുഭവം ഉണ്ടായിരിക്കണം. പക്ഷെ, ആരും മിണ്ടുന്നില്ല. അവിടെ പുതുമക്കാരനാണ് എന്ന പരുങ്ങലൊന്നും കാണിക്കാതെ ഞാന്‍ ചാടിയെണീറ്റ് ആവേശപൂര്‍വ്വം പ്രതികരിച്ചു.”
”ഇംഗ്ലണ്ടില്‍ വെച്ച് സാമ്രാജ്യവാദിയായ ഈ അഹങ്കാരിയായ സ്ത്രീ എന്റെ രാജ്യത്തെ അപമാനിക്കുന്നു എന്ന ചിന്ത എന്നെ ക്ഷുഭിതനാക്കി. ശ്രീരാമനെ അവതാരപുരുഷനായോ മര്യാദാ പുരുഷോത്തമനായോ കല്പിക്കുന്ന മതയാഥാസ്ഥിതികത്വം എനിക്കില്ല. രാമായണത്തെ ഒരു കാവ്യമായും രാമനെ കഥാപാത്രമായും മാത്രമാണ് ഞാന്‍ കണ്ടത്. എന്നാല്‍ രാമനെക്കുറിച്ച് അവര്‍ പറഞ്ഞത് തണുപ്പിലും എന്റെ ചോര തിളപ്പിച്ചു. അത് അണ്‍ പാര്‍ലമെന്ററിയാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ഞാന്‍ ആക്രോശിച്ചു. സഭാനടപടികള്‍ തടസ്സപ്പെടുത്താന്‍ അവകാശമുണ്ടോ എന്നൊന്നും ആലോചിച്ചില്ല. എന്നാല്‍ ഞാന്‍ പ്രതീക്ഷിക്കാത്തവിധം ഷോക് ട്രീറ്റ്‌മെന്റായിരുന്നു സംഭവിച്ചത്. ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി എന്നെ പിന്താങ്ങി. പ്രതിഷേധം അണപൊട്ടിയൊഴുകി. സഭ സ്തംഭിച്ചു. കോലാഹലത്തിനിടയില്‍ പലരും കൂടി പ്രബന്ധകര്‍ത്രിയെ പിടിച്ചുമാറ്റി. അദ്ധ്യക്ഷന്‍ സെമിനാര്‍ നിര്‍ത്തിവെച്ചു” (ജാലകങ്ങള്‍: പുറം- 232).
ഇവിടെ അനിവാര്യമായും നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: ഡോണിഗര്‍ രാമനെ അവഹേളിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന’ഇന്ത്യക്കാര്‍’ (ഹിന്ദുക്കള്‍) ആരും അവരെ തടയാനോ, ചോദ്യം ചെയ്യാനോ തയ്യാറാകാതെ എല്ലാം കേട്ടു സഹിച്ചു! എന്നാല്‍, എം.ജി.എസ്. പ്രതിഷേധ ശബ്ദം ഉയര്‍ത്തിയതോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു. ”ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി”, ”പ്രതിഷേധം അണപൊട്ടി.” വാസ്തവത്തില്‍ ഹിന്ദുവിന്റെ സാമൂഹ്യബോധം, സാമാജികപ്രബുദ്ധത എന്നിവയുടെ അഭാവമാണ് ഇവിടെ പ്രകടമായത്. ആള്‍ക്കൂട്ടത്തിലും താന്‍ തനിച്ചാണെന്ന അവന്റെ വികലചിന്ത! ഇത് പരിഹരിച്ച് അവനില്‍ സാമൂഹ്യ ബോധവും സംഘടനാബോധവും ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്തുവാനുള്ള നിരന്തരശ്രമമാണ്. സംഘം കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി നടത്തിവരുന്നത്.
സെമിനാര്‍ പുനരാരംഭിക്കുന്നതിന് മുമ്പായി വൈകുന്നേരം ഒരുമിച്ചിരുന്ന് ചായ കുടിക്കുമ്പോള്‍ പ്രൊഫസര്‍ ബാര്‍ ഹാച്ചേറ്റ് പതുങ്ങിയ സ്വരത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ”ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ അല്പം സെന്റിമെന്റലാണെന്ന് ഇവിടെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. ശരിയായിക്കൊള്ളണമെന്നില്ല. എങ്കിലും പ്രബന്ധാവതരണത്തില്‍ വിമര്‍ശനസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്താതിരിക്കാന്‍ നാമെല്ലാം ശ്രദ്ധിക്കണം.” ”ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ സെന്റിമെന്റലാണെന്ന് താങ്കള്‍ പറഞ്ഞത് സത്യമായിരിക്കാം. എന്നാല്‍, മറ്റുള്ളവര്‍ എങ്ങനെയാണ്? ജീസസിനെക്കുറിച്ചോ ബ്രിട്ടീഷ് രാജവംശക്കാരെക്കുറിച്ചോ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് ആരെങ്കിലും പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ അംഗീകരിക്കുമോ?” എം.ജി.എസ്സിന്റെ മറുചോദ്യം.
അവസാനം, താന്‍ പറഞ്ഞതൊന്നും തന്റെ അഭിപ്രായമല്ലെന്നും ഇന്ത്യക്കാരല്ലാത്തവര്‍ക്ക് സെന്റിമെന്റാലിറ്റി ഉണ്ടോ എന്നറിയാന്‍ മാത്രം പറഞ്ഞതാണെന്നും അറിയിച്ചശേഷം എംജിഎസ് ”അതിവിനയത്തോടെ നിരുപാധികമായി മാപ്പ് ചോദിച്ചു.” പ്രബന്ധകര്‍ത്രിയും അവരുടെ പ്രശ്‌നം പിന്‍വലിച്ചതോടെ പ്രശ്‌നം അവസാനിച്ചു.
ഈ സംഭവം ഒരു മാറ്റത്തിനു കാരണമായി: ”ഇന്ത്യക്കാര്‍ തലപൊക്കി നടന്നു. കൂടുതല്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞു. ഇന്ത്യക്കെതിരായ പരിഹാസം അടങ്ങി” എം.ജി.എസ് പറയുന്നു (ജാലകങ്ങള്‍: പുറം-284).
ശംബൂകവധത്തെക്കുറിച്ചുള്ള എം.ജി.എസ്സിന്റെ നിലപാടെന്തായിരുന്നു? അദ്ദേഹം പറയുന്നു: ” … പക്ഷെ, ശ്രീരാമന്‍ ബാലിയെ വധിച്ച സന്ദര്‍ഭത്തിലും ശൂദ്രമുനിയുടെ ശിരച്ഛേദം ചെയ്തപ്പോഴും മറ്റും അവരുടെ പക്ഷത്തുള്ള എതിര്‍വാദങ്ങളാണ് എനിക്ക് സ്വീകാര്യമായിത്തോന്നിയത്” (ജാലകങ്ങള്‍ പുറം-166). അതേസമയം, സെമിനാറില്‍ ഡോണിഗര്‍ ശ്രീരാമനെ അവഹേളിച്ചപ്പോള്‍, ആ അവഹേളനം ഭാരതത്തിനെതിരെയാണെന്ന് കാണാനും ശക്തമായി പ്രതികരിക്കാനും അദ്ദേഹത്തിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
ഇവിടെ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണ് ഓര്‍മ്മ വരുന്നത്. ചൂതില്‍ പരാജയപ്പെട്ട പാണ്ഡവര്‍ 12 വര്‍ഷത്തെ വനവാസത്തിന് തിരഞ്ഞെടുത്തത് ഹസ്തിനാപുരത്തില്‍ നിന്നും അല്പം അകലെയുള്ള ഒരു കാടായിരുന്നു. ഇത് മനസ്സിലാക്കിയ ദുര്യോധനന്‍ തന്റെ ചില സഹോദരന്മാരേയും കര്‍ണനേയും കുറച്ച് സൈനികരേയും കൂട്ടി പാണ്ഡവര്‍ താമസിക്കുന്നിടത്തേക്ക് പുറപ്പെട്ടു. മുറിവില്‍ ഉപ്പുതേച്ച് പാണ്ഡവരെ മനഃപൂര്‍വ്വം വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. പോകുന്ന വഴിക്ക് ചിത്രസേനന്‍ എന്ന ഗന്ധര്‍വനുമായി നടന്ന യുദ്ധത്തില്‍ പരാജയപ്പെട്ട ദുര്യോധനനേയും കൂട്ടരെയും ചിത്രസേനന്‍ ബന്ധികളാക്കി. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട ചില സൈനികര്‍ ചെന്ന് വിവരം പാണ്ഡവരെ ധരിപ്പിച്ചു. ”ഞങ്ങളെ കളിയാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് നല്ല ശിക്ഷയാണ് കിട്ടിയത്. അത് നന്നായി” എന്ന് അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍, അര്‍ജ്ജുനനെ തിരുത്തിക്കൊണ്ട് ധര്‍മ്മപുത്രര്‍ പറഞ്ഞത് ഇതാണ്:
”പരസ്പരവിരോധേ തു വയം പഞ്ചശ്ചതേ ശതം!
പരൈസ്തു വിഗ്രഹേ പ്രാപ്‌തേ വയം പഞ്ചാധികം ശതം!!”
(തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ ഞങ്ങള്‍ അഞ്ചുപേരും അവര്‍ നൂറുപേരുമാണ്. എന്നാല്‍ മറ്റുള്ളവരുമായി യുദ്ധം ചെയ്യുമ്പോള്‍ ഞങ്ങള്‍ മൊത്തം നൂറ്റഞ്ചു പേരാണ്).
അങ്ങനെ ദുര്യോധനനേയും കൂട്ടരേയും ആവശ്യമെങ്കില്‍ യുദ്ധത്തിലൂടെ പോലും മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഭീമനേയും അര്‍ജ്ജുനനേയും ധര്‍മ്മപുത്രര്‍ അയക്കുകയാണ് ചെയ്തത്.
”അന്യരാജ്യത്ത് ഞാന്‍ എന്റെ രാജ്യത്തിന്റെ കള്‍ച്ചറല്‍ അംബാസഡര്‍ ആയിരിക്കണ്ടെ?”
(ജാലകങ്ങള്‍ പുറം-234). എന്ന എം.ജി.എസ്സിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത് ”വയം പഞ്ചാധികം ശതം” എന്ന ധര്‍മ്മപുത്രരുടെ ഉപദേശം തന്നെയാണ്!