ചുവപ്പുവത്കരണത്തിന്റെ കുതന്ത്രങ്ങളുമായി സര്‍വകലാശാലകളുടെ നിയമപുസ്തകങ്ങളില്‍ പോലും ഇടതുപക്ഷം കടന്നുചെല്ലുന്നത് ആദ്യമായല്ല. എന്നാല്‍ ഇത്തവണ ഭരണഘടനയിലെ വ്യവസ്ഥകള്‍ അട്ടിമറിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്ത് ചാന്‍സിലര്‍ പദവി അന്വര്‍ത്ഥമാക്കികൊണ്ട് സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ കൃത്യമായ ഇടപെടല്‍ നടത്തിയപ്പോള്‍ ഇടതുപക്ഷത്തിന്റെ ഇംഗിതമനുസരിച്ച് സര്‍വകലാശാല ഭരണം നടത്തിക്കൊണ്ടുപോകാന്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് കഴിയാതെയായി. മുന്‍ കണ്ണൂര്‍ വി.സി. ഗോപിനാഥ് ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് മേ ലാളന്മാര്‍ക്ക് വേണ്ടി ഭരണം നടത്തിയവര്‍ക്കും പിന്‍വാതില്‍ വഴി വന്നവര്‍ക്കും ഗതിയില്ലാതായപ്പോള്‍, നിഷ്‌ക്രിയമായ ആഭ്യന്തര വകുപ്പ് നോക്കിനില്‍ക്കെ ബഹുമാന്യനായ ഭരണഘടനാ പദവി അലങ്കരിക്കുന്ന ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ എസ്എഫ്‌ഐക്ക് ഇടതുപക്ഷ സര്‍ക്കാര്‍ വിട്ടുകൊടുത്തു. എന്നാല്‍ സര്‍വകലാശാലകളെ ജനാധിപത്യവത്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ യോഗ്യരായ വൈസ് ചാന്‍സിലര്‍മാര്‍ അവരോധിക്കപ്പെട്ടു. നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ സെനറ്റ് -സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടി ആയപ്പോള്‍ സര്‍വകലാശാലയെ ഇടതുകലാശാലയാക്കുന്നതിന് ശക്തമായ പ്രതിരോധങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രതിരോധങ്ങളെ എക്കാലത്തേക്കുമായി ഇല്ലായ്മ ചെയ്യാന്‍ ഇടതുപക്ഷ വിദ്യാഭ്യാസവിചക്ഷണര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഉപദേശിച്ച കുതന്ത്രങ്ങളുമായാണ് സര്‍വകലാശാല ബില്‍ ഭേദഗതി നടത്തുവാന്‍ ഈ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയത്. ഗവര്‍ണര്‍ക്ക് സര്‍വകലാശാല ഭരണത്തിലുള്ള അധികാരം ഭാരതത്തിന്റെ ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതാണ്. ഇത് അട്ടിമറിക്കുക എന്നതാണ് ഇടതുപക്ഷ വിചക്ഷണന്മാരുടെ ആദ്യശ്രമം.
ഇത്തരത്തില്‍ സര്‍വകലാശാലഭരണം പാര്‍ട്ടിയുടെ പരിധിയിലാക്കുവാന്‍ പ്രൊ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടല്‍ നടത്താനുള്ള അധികാരം ഉണ്ടാക്കുന്നതാണ് നിലവില്‍ നിയമസഭയില്‍ പാസ്സാക്കിയ സര്‍വകലാശാല ഭേദഗതി ബില്ല്. ഗവര്‍ണറുടെ അസാന്നിധ്യത്തില്‍ സെനറ്റ് യോഗങ്ങളിലും, ബിരുദദാന ചടങ്ങിലും പ്രോ-ചാന്‍സിലര്‍ക്ക് അധ്യക്ഷത വഹിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൂടാതെ കൂടുതല്‍ അധികാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഈ ബില്ലിലൂടെ സാധ്യമാക്കും. സര്‍വകലാശാലയിലെ എല്ലാ അക്കാദമിക് – ഭരണപരമായ കാര്യങ്ങളിലും ഇനിമുതല്‍ പ്രോ-ചാന്‍സിലര്‍ക്ക് ഇടപെടാനാകും. സര്‍വകലാശാലകളിലും, കോളേജുകളിലുമായി നേരിട്ടോ അല്ലാതെയോ ഇന്‍സ്‌പെക്ഷനുകള്‍ നടത്തുവാനും, പരിസരങ്ങളും, ലാബുകളും, എന്തിനേറെ പരീക്ഷകളിലും, പഠനവിഷയങ്ങളിലും ഇടപെടാനും, ഭരണപരമായതും, സാമ്പത്തികപരമായതുമായ കാര്യങ്ങളില്‍ അന്വേഷണങ്ങള്‍ നടത്താനും ഈ ബില്ല് പ്രാബല്യത്തിലാകുന്നതോടെ മന്ത്രിക്ക് സാധിക്കും. മുന്‍ ഇംഗ്ലീഷ് പ്രൊഫസറും കോളേജ് പ്രിന്‍സിപ്പലും കൂടിയായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു when i go outside, i take my home in my Head എന്ന് ഒരു ഇംഗ്ലീഷ് ആഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതായത് ഒരു വീട്ടമ്മ എന്ന നിലയില്‍ വീട്ടിലെ ജോലിഭാരം കൂടി ഉണ്ടെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. ഇപ്പോള്‍ സര്‍വകലാശാലകളുടെ ഭരണനിര്‍വഹണഭാരം കൂടി പാര്‍ട്ടിക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ചുമക്കും. ഏതായാലും വരും ദിവസങ്ങളില്‍ സര്‍വകലാശാല ഭരണ നിര്‍വഹണത്തില്‍ ഇടപെട്ട് നാട് ഭരിക്കാനറിയാത്ത സര്‍ക്കാര്‍ സര്‍വകലാശാല കൂടി ഭരിച്ചു മുടിക്കുവാന്‍ തീരുമാനിച്ചു. കേരളത്തിലെ വരും തലമുറക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടയുടെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സര്‍വകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്.
സര്‍വകലാശാലാഭരണത്തില്‍ ചുവപ്പുവത്കരണത്തിന് വേണ്ടിയും സാമ്പത്തിക ദുര്‍വ്യവഹാരത്തിനും വേണ്ടി പ്രൊ-ചാന്‍സിലറെ മാത്രമല്ല സര്‍ക്കാര്‍ ഈ ബില്ലിലൂടെ മുന്‍പന്തിയിലേക്കാനയിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന രജിസ്ട്രാറെയും പ്രൊ- വൈസ് ചാന്‍സിലറെയും ആണ്. ഈ തീരുമാനങ്ങളോടെ സര്‍വകലാശാലകളുടെ ഭരണം കയ്യാളാമെന്ന് വിചാരിച്ചാണ് ഇടതുപക്ഷ വിചക്ഷണന്മാര്‍ ഇത്തരം ഒരു ബില്ലിന് അടിത്തറ പാകുന്നത്.
അധ്യാപക സംഘടനകളെ സര്‍വകലാശാലയുടെ അനുമതി ഇല്ലാതെ തന്നെ കലാലയങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുവാനും, ലഘുലേഖകള്‍ വിതരണം ചെയ്യുവാനും അനുവദിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ യൂണിവേഴ്‌സിറ്റി സിന്‍ ഡിക്കേറ്റിന്റെയോ നയങ്ങള്‍ക്കെതിരെ ഒന്നും പറയരുത്. ഭരണഘടന മൗലിക അവകാശങ്ങളെ കുറിച്ച് മാത്രം വാചാലരാകുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം തത്കാലത്തേക്ക് മറന്നുപോയി. ഇനി ഫ്രീഡം ഫോര്‍ ഇടതുവത്കരണത്തിന്റെ വരവാണ്. ഇതോടെ എസ്എഫ്‌ഐ യെപ്പോലെ ഇനി സെനറ്റ് മെമ്പര്‍മാരെ പൂട്ടിയിടുന്നതും ഗവര്‍ണറെ തടയുന്നതും പോലെയുള്ള കയ്യൂക്ക് കാട്ടാന്‍ ആള്‍ബലം കിട്ടും. കൂടാതെ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടതുപക്ഷ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാം. ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപനത്തെ കുറിച്ചുള്ള ചര്‍ച്ച മാറ്റിവച്ച് സെമിനാര്‍ ഹാളില്‍ ഇടതുപക്ഷ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാം. കേരളം എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമെന്നും ദേശീയചിന്താധാരയിലേക്ക് ഭരണം മാറില്ലെന്നുമുള്ള മൂഢ സ്വര്‍ഗത്തിലാണ് ഇടതുപക്ഷ വിചക്ഷണര്‍.
സര്‍വകലാശാല സ്വയംഭരണത്തെ ഇല്ലാതാക്കികൊണ്ട് സര്‍ക്കാര്‍ ഈ ഭേദഗതി നടത്തുമ്പോള്‍ ഉന്നത സര്‍വകലാശാലകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ബ്രോയിലര്‍ ഫാം ആക്കി മാറ്റപ്പെടാനുള്ള സാധ്യത കൂടും. ഗവേഷണങ്ങളും പരീക്ഷകളും ക്ലാസ്സ് മുറികളും ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ കൈപ്പിടിയിലാകും. നിലവില്‍ കഴിഞ്ഞ കുറെ കാലം കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ത്ത ഉന്നത വിദ്യാഭ്യാസം പൂര്‍ണമായും കൂപ്പുകുത്തും. സര്‍വകലാശാലയിലും കലാലയങ്ങളിലും നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകും. പരാതി സെല്ലുകള്‍ പാര്‍ട്ടി സെല്ലുകളാകും. ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ സംഘടനകള്‍ ഭരണത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ട് സര്‍വകലാശാലയുടെ അസ്തിത്വം നഷ്ടപ്പെടും. ഇടത് ഇക്കോ സിസ്റ്റം നേതൃത്വം നല്‍കുന്ന കലാപശാലകളായി മാറ്റപ്പെടാം.
സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാന്‍ നിയമനിര്‍മാണം നടത്തിയ സര്‍ക്കാര്‍, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ഫീസ് റെഗുലേഷന്‍ കമ്മിറ്റിയോ എസ്.സി- എസ്.ടി-ഒബിസി വിദ്യാര്‍ത്ഥികളുടെ റിസര്‍വേഷന്‍ സംബന്ധിക്കുന്ന ചട്ടങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലില്‍ വിദ്യാര്‍ത്ഥിയുടെ പരാതി കേള്‍ക്കുവാന്‍ റിട്ട. ജഡ്ജി യോ സീനിയര്‍ പ്രൊഫസറോ ഓംബുഡ്‌സ് പേഴ്‌സനായി ഉണ്ടാകണമെന്നതാണ് യുജിസി നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല
ഇടതുപക്ഷ വിചക്ഷണരുടെ തീരുമാനങ്ങള്‍ സര്‍വകലാശാല ഭേദഗതിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയ ചിന്താധാരയില്‍ നിന്ന് ഉയരുന്ന പ്രതിരോധം സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കും എന്നതില്‍ സംശയമില്ല.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)