ജൂൺ 9 ഹിന്ദുസാമ്രാജ്യദിനം
ശിവാജി മഹാരാജ് 1674ല്‍ ഛത്രപതി എന്ന സ്ഥാനപ്പേരോടെ ഒരു ഹിന്ദുസ്വരാജിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഉത്സവമാണ് ഹിന്ദുസാമ്രാജ്യദിനം.
ബീജാപ്പൂര്‍ സുല്‍ത്താന്റെ സൈനികനായിരുന്ന ഷഹാജിയുടേയും ജീജാബായിയുടേയും പുത്രനായി 1630 ലാണ് ശിവാജിയുടെ ജനനം. ശിവാജി ഭോസ്ലെ എന്നാണ് പൂര്‍ണ്ണനാമം. മാതാവായ ജീജാബായിയാണ് ശിവാജിയില്‍ കുട്ടിക്കാലത്തു തന്നെ ധാര്‍മ്മികബോധവും രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വളര്‍ത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ഡെക്കാന്‍ പ്രദേശത്തിന്റെയും രാഷ്ട്രത്തിന്റെയും പശ്ചാത്തലവും നിലവിലുള്ള അവസ്ഥയും മനസ്സലാക്കിയിരുന്നു. പരമ്പരാഗതമായി ലഭിച്ച കിരീടമോ ചെങ്കോലോ കൈമുതലായില്ലായിരുന്ന ശിവാജി സര്‍വ്വസാധാരണക്കാരായ യുവാക്കളെ സംഘടിപ്പിച്ച് സൈനിക പരിശീലനം നല്‍കി ഗറില്ലായുദ്ധമുറയിലുള്ള അക്രമങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദു ധര്‍മ്മത്തിന്റെയും ദേശീയതയുടെയും ശത്രുക്കളായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പക്ഷത്ത്. സ്വദേശീയരായ ഹിന്ദുക്കളെ രണ്ടാംതര പൗരന്മാരായി കണ്ട സുല്‍ത്താന്മാരെയും മുഗളസാമ്രാജ്യത്തെ തന്നെയും അദ്ദേഹം നേരിട്ടു. നിസ്സാരനായ ഒരു കൊള്ളക്കാരന്‍ എന്നു കരുതിയവര്‍ക്ക് തെറ്റി. മിക്കവാറും ഏറ്റുമുട്ടലുകളില്‍ ശിവാജിയുടെ മറാത്താ സൈന്യത്തിനായിരുന്നു വിജയം. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ തുടങ്ങിയ വിദേശികളോടും ഏറ്റുമുട്ടുവാന്‍ ശിവാജി മടിച്ചില്ല. സന്ധി ആവശ്യമായ ഘട്ടങ്ങളില്‍ എതിരാളികളോട് സന്ധി ചെയ്തും ഉടമ്പടികള്‍ ലംഘിക്കുന്നവരോട് ഏറ്റുമുട്ടിയും അദ്ദേഹം നയതന്ത്രജ്ഞതയും, ധൈര്യവും പ്രകടിപ്പിച്ചു. തന്നെ ആഗ്രാകോട്ടയില്‍ വരുത്തി ചതിച്ചു തടവിലാക്കിയ ഔറംഗസീബിനെ ഇളിഭ്യനാക്കി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടതും സുല്‍ത്താന്മാര്‍ അനുഗ്രഹിച്ചയച്ച അഫ്‌സല്‍ഖാനെ ഒറ്റക്ക് വധിച്ചതുമൊക്കെ അദ്ദേഹത്തിന്റെ ധൈര്യത്തേയും കൗശലത്തെയും വെളിവാക്കുന്ന ഉദാഹരണങ്ങളാണ്. യുദ്ധങ്ങളില്‍ വലംകയ്യായി നിന്ന താനാജിയെപ്പോലെയുള്ള വിശ്വസ്തരുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.
തന്നെ നേരിടാന്‍ ഔറംഗസീബ് അയച്ച രാജാ ജയസിംഹന് ശിവാജി മഹാരാജ് അയച്ച കത്ത് പ്രസിദ്ധമാണ്. ശത്രുവിന്റെ പിണിയാളായി സ്വസമാജത്തിനെതിരെ പടനയിക്കുന്നതിന്റെ പരിഹാസ്യതയും നിരര്‍ത്ഥകതയും ജയസിംഹനെ ബോദ്ധ്യപ്പെടുത്തുവാനാണ് ആ കത്തിലൂടെ ശിവാജി ശ്രമിച്ചത്. താന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം ഒരു ‘ഹിന്ദവി സ്വരാജ്’ സ്ഥാപിക്കുകയാണ് ചെയ്തത്. ധര്‍മ്മരാജ്യം തന്നെയായിരുന്നു അത്. അധികാര വികേന്ദ്രീകരണത്തിനായി, ഭരണത്തിനായി എട്ടു മന്ത്രിമാരെച്ചേര്‍ത്ത് ‘അഷ്ടപ്രധാന്‍ മണ്ഡല്‍’ രൂപീകരിച്ചു. ഭരണഭാഷയായി മറാഠി സ്വീകരിച്ചു. സംസ്‌കൃതത്തിനും മുഖ്യമായ ഇടം നല്‍കി. ഇസ്ലാം മതസ്ഥരെയടക്കം തന്റെ ഉദ്യോഗവൃന്ദത്തില്‍പ്പെടുത്തി, ഭരണത്തില്‍ തുല്യനീതി നടപ്പാക്കി. സ്വരാജ്യം, സ്വധര്‍മ്മം, സ്വഭാഷ, സ്വദേശം എന്നിവയുടെയൊക്കെ മാതൃക അദ്ദേഹം കാട്ടിത്തന്നു. നമ്മുടെ പല ചരിത്രപുരുഷന്മാരും ധീരമായി പോരാടി പരാജയമേറ്റു വാങ്ങേണ്ടി വന്നവരാണെങ്കിലും ശിവാജിമഹാരാജ് അവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു. അക്രമിച്ചും യുദ്ധം ചെയ്തും നേടിയതൊക്കെയും അദ്ദേഹം തന്റെ സൈനികശക്തിയെ വിപുലപ്പെടുത്തുവാന്‍ ഉപയോഗിച്ചു. നാവികസേനയടക്കമുള്ള സംവിധാനങ്ങള്‍ വളര്‍ത്തിയെടുത്തു. മുഗളചക്രവര്‍ത്തിയെ വരെ മുട്ടുകുത്തിച്ചു. 1680ല്‍ ശിവാജി അന്ത്യശ്വാസം വലിച്ചു. പിന്‍ഗാമിയായ പുത്രന്‍ സാംഭാജിയും ധീരതയോടെ മറാത്തയെ നയിച്ചു.
നിരവധി സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ദേശീയപുരുഷന്മാര്‍ക്കും ശിവാജിയുടെ ചരിത്രം പ്രചോദനമേകിയിട്ടുണ്ട്. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കുശേഷം അവരുടെ വിദ്യാഭ്യാസ പദ്ധതിയൊക്കെ പിന്‍തുടര്‍ന്ന് സ്വതന്ത്രഭാരതത്തിലെ ഭരണകൂടങ്ങള്‍ ശിവാജിയെപ്പോലുള്ള ധീരന്മാരുടേയും ഭാരതത്തിലെ വീരാംഗനമാരുടേയും ചരിത്രത്തെ ഏതാണ്ട് തമസ്‌കരിച്ചു എന്നു പറയാം. അവരുടെ ഓര്‍മ്മകള്‍ പ്രാദേശികമായി ഒതുങ്ങിനിന്നു. ഇന്ന് ദേശീയതയുടെ പുത്തനുണര്‍വ്വുണ്ടായിരിക്കുന്നു. അതിനു നിദാനമായ രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ ഒരു നൂറ്റാണ്ടു നീണ്ട പ്രവര്‍ത്തനം സഫലമായി തുടരുന്നു. അതിന്റെ ശാഖകളിലൂടെ ദേശം മുഴുവന്‍ ഹിന്ദു സാമ്രാജ്യദിനം ആഘോഷിക്കുന്നു. മാള്‍വാ രാജ്ഞിയായിരുന്ന അഹല്യാബായി ഹോള്‍ക്കറെക്കുറിച്ച് പൊതുവേദികളില്‍ പ്രസംഗങ്ങള്‍ കേള്‍ക്കുന്നു. ശിവാജി പുത്രനായ സാംഭാജിയുടെ ജീവിതം ചിത്രീകരിച്ച ‘ഛാവ’ എന്ന സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പോലും വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. സ്വയംസേവകര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്രഭരണകൂടം ഇന്ന് വിദ്യാഭ്യാസ പദ്ധതികളില്‍ വലിയ മാറ്റം കൊണ്ടുവരുന്നു. വീര ശിവാജി മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വരെയുള്ളവര്‍ക്ക് ഉചിതമായ സ്മാരകങ്ങളുയരുന്നു. ശതാബ്ദിവേളയില്‍ സംഘം സമാജത്തോട് ആഹ്വാനം ചെയ്യുന്ന സ്വദേശീ ശീലത്തില്‍, യാത്രകള്‍ (ഭ്രമണ്‍) നമ്മുടെ ദേശത്തില്‍ തന്നെയുള്ള പ്രേരണാദായകമായ ഇത്തരം ഇടങ്ങളിലേക്കു കൂടിയാവണം എന്ന് ചൂണ്ടിക്കാട്ടുന്നു.
എല്ലാ മേഖലകളും വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഇന്നും രാഷ്ട്രശരീരത്തില്‍ കുടിയിരിക്കുന്ന ഔറംഗസീബിന്റെയും രാജാ ജയസിംഹന്മാരുടെയും പ്രേതങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. തീവ്രവാദികള്‍ മായിച്ച സിന്ദൂരം സര്‍വ്വസംഹാരശേഷിയുള്ള അഗ്നിയായി പുനര്‍ജനിക്കുന്നതു കണ്ട് ദേശവിരുദ്ധര്‍ ഓലിയിടുന്നു. അതിനെയൊക്കെ അവഗണിച്ച് സ്വാഭിമാനത്തിലേക്ക് മുന്നേറാന്‍ ‘സ്വയമേവ മൃഗേന്ദ്രത’ എന്ന വചനത്തെ സ്വന്തം ജീവിതത്തിലൂടെ സാക്ഷാത്കരിച്ചുകാണിച്ച മഹാനായ ശിവാജി നമുക്ക് മാതൃകയാവട്ടെ.