ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ സംവിധാനമുള്ള ഭാരതത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തിക്കൊണ്ടിരുന്ന നടപടിയായിരുന്നു തിരഞ്ഞെടുപ്പ് അട്ടിമറികള്‍. ബൂത്ത് പിടുത്തവും കള്ളവോട്ട് ചെയ്യലും കൂടാതെ ബാലറ്റ് പേപ്പറില്‍ നടത്തിക്കൊണ്ടിരുന്ന തിരിമറികളും തിരഞ്ഞെടുപ്പ് അട്ടിമറികളുടെ വ്യത്യസ്തരൂപങ്ങളായിരുന്നു.
ഭാരതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ ആദിമധ്യാന്തം സമഗ്രാധിപത്യ പ്രവണത കൊണ്ടുനടക്കുന്ന ഒരേയൊരു പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ആണ്. തങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളില്‍ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെയും പ്രവര്‍ത്തിക്കുവാനോ തങ്ങളുടെ ആശയത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ചിന്തിക്കുവാനോ പോലും സമ്മതിക്കാത്ത തരത്തില്‍ ഏകാധിപത്യപരമാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനരീതി. ഭാരതത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട് ഇതേവരെ പശ്ചിമബംഗാളിനും ത്രിപുരയ്ക്കും കേരളത്തിനും അപ്പുറത്തേക്ക് സിപിഎമ്മിന് അധിനിവേശം നടത്താന്‍ പറ്റിയിട്ടില്ല എന്ന് മാത്രം. എന്നാല്‍ അധിനിവേശം നടത്തിയ ഇടങ്ങളിലൊക്കെ തന്നെ അവര്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് അട്ടിമറികള്‍ നടപ്പിലാക്കിയിട്ടുണ്ട്.അത്തരത്തിലൊരു ശാസ്ത്രീയ അട്ടിമറിയുടെ കഥയാണ് സിപിഎമ്മിന്റെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി. സുധാകരന്‍ അടുത്തിടെ വെളിപ്പെടുത്തിയത്. 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.
‘തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15% പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’- അദ്ദേഹം പറഞ്ഞു.
‘എന്‍ജിഒ യൂണിയനില്‍പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല, അങ്ങനെ പ്രത്യേകം നിഷ്‌കര്‍ഷകളുമില്ല. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് എന്‍ജിഒ. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. പക്ഷേ, ഒരു തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ അത് തുറന്നുപറയണം, ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുക എന്ന്. അല്ലാതെ, പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചുതന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘സമരപഥങ്ങളിലെ ഓര്‍മ്മത്തിരകള്‍’ എന്ന പേരില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച എന്‍ജിഒ യൂണിയന്‍ പൂര്‍വ്വകാല നേതൃസംഗമത്തില്‍ സംസാരിക്കവേയായിരുന്നു തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെ കുറിച്ച് ജി. സുധാകരന്‍ സമ്മതിച്ചത്.
സിപിഎമ്മിന്റെ സര്‍വീസ് സംഘടന നേതാവായിരുന്ന കെ.വി. ദേവദാസ് ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വക്കം പുരുഷോത്തമനായിരുന്നു വിജയിച്ചത്. ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞത്.
സുധാകരന്റെ ഈ വെളിപ്പെടുത്തല്‍ രണ്ടുകാര്യങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. വര്‍ഗ്ഗബഹുജനസംഘടനകളെന്നപേരില്‍ ഭരണകൂടത്തിലേക്കു നുഴഞ്ഞുകയറാനുള്ള ചാനലുകളായി എന്തിനും പോന്ന ട്രേഡ് യൂണിയനുകളെ, പോഷക സംഘടനകളെ സിപിഎം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റും, മാഫിയ സംഘവും സിപിഎമ്മിന്റെ വിവിധ പോഷക സംഘടനകളോ അവരുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി യൂണിയനുകളോ ആണ്.
കേരളത്തിലൊരാള്‍ സര്‍ക്കാര്‍ ജോലിക്ക് കയറുമ്പോള്‍ സിപിഎമ്മിന്റെ സംഘടനയില്‍ ചേരുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. അതിന് ആ വ്യക്തിക്ക് സിപിഎമ്മിനോടോ ഇടതുപക്ഷത്തോടോ യാതൊരു ആഭിമുഖ്യവും ഉണ്ടാകണമെന്നില്ല. അങ്ങിനെ ചേരുന്ന വ്യക്തികളെ ചതുരുപായങ്ങളുമുപയോഗിച്ച് തങ്ങളുടെ അടിമകളാക്കി നിലനിര്‍ത്തുവാന്‍ സിപിഎം പ്രത്യേകം ശ്രമിക്കാറുമുണ്ട്. ഇങ്ങനെ അടിമകളാക്കപ്പെടുന്നവര്‍ തിരഞ്ഞെടുപ്പില്‍ യാതൊരു കാരണവശാലും സിപിഎമ്മിന് വോട്ട് ചെയ്യില്ല. പക്ഷേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവരെക്കുറിച്ചാണ്, അവരുടെ സമ്മതിദാനം യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ നിര്‍ദ്ദയം അട്ടിമറിച്ചതിനെക്കുറിച്ചാണ് ജി. സുധാകരന്‍ പൊതുജനസമക്ഷം സമ്മതിച്ചത്.
ഇക്കാലത്ത് തിരഞ്ഞെടുപ്പ് രംഗം ഏറെ പുരോഗമിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പോളിംഗ് ബൂത്ത് സജ്ജമാക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കോടതിയുടെയും നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കാത്ത സംസ്ഥാനമാണ് കേരളം. തന്മൂലം കേരളത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയ്ക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സിപിഎം തൊഴിലാളി സര്‍വീസ് മാഫിയ സംഘടനകള്‍ ഭീഷണിപ്പെടുത്തി ആ പോസ്റ്റല്‍ ബാലറ്റുകള്‍ കരസ്ഥമാക്കി വോട്ടു ചെയ്യുകയാണ് പതിവ്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശാസ്ത്രീയ തന്ത്രങ്ങളും സംഘടനാ സംവിധാനവുമുള്ള സിപിഎം നടത്തിവരുന്ന അതിക്രമങ്ങളിലെ ഒരു രീതി മാത്രമാണിത്. കള്ളവോട്ട് ചെയ്യുക, ബൂത്ത് പിടിക്കുക, മരിച്ചുപോയവരുടെ വോട്ട് ചെയ്യുക, എതിരായി വോട്ട് ചെയ്യും എന്ന് ഉറപ്പുള്ളവരെക്കൊണ്ട് വോട്ട് ചെയ്യിക്കാതിരിക്കുക എന്നിവ കേരളത്തിലും ബംഗാളിലും ത്രിപുരയിലും സിപിഎം ചെയ്തു ഫലിപ്പിച്ച രീതികളാണ്.
സിപിഎമ്മിനോളം ശാസ്ത്രീയത അവകാശപ്പെടാന്‍ കഴിയുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതില്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുമൊട്ടും പുറകിലല്ല. എന്നാല്‍ അനവരതം മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്ന ഭാരതീയ ജനാധിപത്യ പ്രവാഹം ഇത്തരത്തിലുള്ള അട്ടിമറിശ്രമങ്ങളെ ഒരു പരിധിവരെ അതിജീവിച്ചു കഴിഞ്ഞിരിക്കുകയാണ്. 2014ലെ എന്‍ഡിഎ മുന്നണിയുടെ വിജയം ജനാധിപത്യത്തിന്റെ ഒരു പൊതുയുഗപ്പിറവിയായിരുന്നുവെന്ന് നിസ്സംശയം പറയാം. തിരഞ്ഞെടുപ്പ് അട്ടിമറികള്‍ക്ക് യാതൊരു സാഹചര്യവും നല്‍കാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചും വോട്ടെടുപ്പിന്റെ ലൈവ് സ്ട്രീമിംഗ് ഉള്‍പ്പെടെയുള്ള സുതാര്യമായ നടപടിക്രമങ്ങളിലൂടെയും ഇന്ന് നമ്മുടെ ജനാധിപത്യം അതിന്റെ ഏറ്റവും സുശക്തമായ സാഹചര്യത്തിലാണ് നില്‍ക്കുന്നത്.
എന്നാല്‍, 2014ലെ എന്‍ഡിഎ സര്‍ക്കാരിന്റെ വിജയത്തെ തുടര്‍ന്ന് ഭാരതത്തിലെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നിരവധി നീക്കങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സിപിഎം മുതല്‍ കോണ്‍ഗ്രസ് വരെ ഡിഎംകെ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ന്യായമായും സുതാര്യമായും നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ എന്‍ഡിഎ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല എന്ന് ബോധ്യമായവര്‍ വോട്ടിംഗ് മെഷീന്‍ ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് അട്ടിമറികള്‍ സംഘടിപ്പിച്ച് നിലവിലെ സര്‍ക്കാരിനെ പുറത്താക്കി രാജ്യത്തെ പിന്നോട്ട് അടിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍. സുധാകരന്റെ പ്രസ്താവനയെ ഇതിന്റെ വെളിച്ചത്തില്‍ വേണം രാജ്യത്തെ ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ നോക്കിക്കാണേണ്ടത്. എല്ലാവരും മുന്നോട്ടു നടക്കുമ്പോള്‍ പിന്നോട്ട് നടക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ വോട്ടിംഗ് മെഷീന്‍ ഒഴിവാക്കി ബാലറ്റിലേക്ക് പോകണം എന്ന ഇണ്ടി മുന്നണിയുടെയും രാജ്യത്തെ ഇസ്ലാമിക വര്‍ഗീയ ശക്തികളുടെയും ആവശ്യങ്ങള്‍ക്ക് പിന്നിലുള്ള അജണ്ട വെളിപ്പെടുത്തുകയാണ് ജി. സുധാകരന്‍ ചെയ്തിരിക്കുന്നത്.