Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇൻഡസും ഋഗ്വേദവും (തമിഴകപൈതൃകവും സനാതനധർമവും 6)

ഡോ.ആർ. ഗോപിനാഥൻ

Print Edition: 23 May 2025

വേദങ്ങള്‍ സിന്ധൂനദീതടസംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയും വൈദികഭാഷ ഇന്‍ഡസ് ലിഖിതങ്ങളുടെ ജനിതകത്തുടര്‍ച്ചയുമാണെന്ന് ഡോ. മധുസൂദനന്‍ മിശ്ര വാദിക്കുന്നു.78 അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സൈന്ധവസംസ്‌കാരത്തിന്റെ സ്വാഭാവിക പിന്‍തുടര്‍ച്ചയാണ് വേദങ്ങളെന്നും, അതിന്റെ ഭാഷാപരമായ ചരിത്രത്തുടര്‍ച്ചയ്ക്ക് ഇടയ്ക്ക് ഒരു തടസ്സം സംഭവിച്ചുവെന്നുമാണ്. ഇന്‍ഡസ്ഭാഷ (അഗ്ലൂട്ടിനേറ്റീവ്) സംശ്ലിഷ്ടാവസ്ഥ കൈവരിക്കുന്ന സമയത്തുതന്നെ സൈന്ധവ സമൂഹം ഛിന്നഭിന്നമായെന്നും അതിന്റെ (ഐസൊലേറ്റഡ്) അപഗ്രഥിതാവസ്ഥയാണ് ഇന്‍ഡസ് ഭാഷയില്‍ പ്രതിഫലിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. അനുകൂല സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ തങ്ങളുടെ ഭാഷയെ പ്രത്യയവികാസം വരുന്ന ഘട്ടത്തിലേയ്ക്ക് (inflexional stage) പോഷിപ്പിച്ചപ്പോള്‍, കഠിനമായ സാഹചര്യങ്ങളില്‍ ജീവിച്ചവരുടെ ഭാഷ സംശ്ലിഷ്ടാവസ്ഥയില്‍ (agglutinative stage) തന്നെ മുരടിച്ചുനിന്നുവത്രേ. ആ ജനസമൂഹം നാല് സംഘങ്ങളായി പിരിഞ്ഞെന്നും, അതില്‍ തെക്കന്‍ സംഘം സൂര്യന്റെ നാട്, അഥവാ ചൂട്കാലാവസ്ഥയുള്ള ദ്രാവിഡത്തിലേയ്ക്ക് (ദ്രമിഡ) പോയെന്നും, കിഴക്കന്‍സംഘം മധ്യേന്ത്യയിലെ വനങ്ങളിലേയ്ക്കും കുന്നുകളിലേയ്ക്കും, പടിഞ്ഞാറന്‍ സംഘം ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തികളിലെ സോമത്തിന്റെ മണ്ണിലേയ്ക്കും, വടക്കന്‍ സംഘം നാശംനേരിട്ട പൂര്‍വികകേന്ദ്രത്തില്‍ നിന്ന് വളരെ ദൂരെയല്ലാതെ സപ്തനദികളുടെ തീരങ്ങളിലേയ്ക്കും പിരിഞ്ഞുവെന്നുമാണ് അദ്ദേഹത്തിന്റെ അനുമാനം. ഇതിന് അദ്ദേഹം പ്രധാനമായി ആശ്രയിക്കുന്നത്, ഇന്‍ഡസ് ലിപി വായിക്കാന്‍ അദ്ദേഹം നല്‍കുന്ന ലിപിശാസ്ത്ര വ്യവസ്ഥയെയാണ്. വ്യാകരണമില്ലാത്ത ഭാഷയാണ് ഇന്‍ഡസിന്റേതെന്നും അദ്ദേഹം യുക്തിപരമായി സമര്‍ത്ഥിക്കുന്നുണ്ട്. വടക്കു-പടിഞ്ഞാറന്‍ സംഘങ്ങള്‍ തമ്മില്‍ തുടര്‍ന്നും ബന്ധം നിലനിര്‍ത്തിയെങ്കിലും, തെക്കന്‍- കിഴക്കന്‍ സംഘങ്ങള്‍ രണ്ടും ഒറ്റപ്പെട്ടു. അതിനാല്‍, ഋഗ്വേദത്തിലെയും മറ്റു സംഹിതകളിലെയും ബ്രാഹ്മണങ്ങളിലെയും ഭാഷാശൈലികളില്‍നിന്നും മനസ്സിലാകുന്നതു പോലെ, വടക്കും പടിഞ്ഞാറുമുള്ള ഭാഷകള്‍ തമ്മില്‍ പ്രാദേശിക സ്വാധീനതകള്‍ക്കപ്പുറം വലിയ വ്യത്യാസമൊന്നുമുണ്ടായില്ലെങ്കിലും തെക്കന്‍-കിഴക്കന്‍ ഭാഷകള്‍ രണ്ടും മറ്റുള്ളവയ്ക്ക് അപരിചിതങ്ങളായിത്തീര്‍ന്നു. അവ (agglutinative) സംശ്ലിഷ്ട ഘട്ടത്തില്‍ തന്നെ നില്‍ക്കുകയും അവയുടെ തനതുവഴികളിലൂടെ ഇന്നത്തെ സ്ഥിതിയിലേയ്ക്ക് വളരുകയും ചെയ്തു.79

ഇന്‍ഡസ് ഭാഷയുടെ സംശ്ലിഷ്ടസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ വിശാലമായ വൈദിക സാഹിത്യത്തില്‍ നിന്ന് ശേഖരിച്ചെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. സരസ്വതി നദിയുടെ കാര്യം ഒരുദാഹരണം. ഈ നദി വളരെ ശക്തമാണെന്ന് ഋഗ്വേദം പറയുന്നു.80 ഇന്‍ഡസ് ലിഖിതത്തില്‍ സ-ര-സ എന്നാല്‍, മലയില്‍ നിന്നൊഴുകി (കടലില്‍) നില്‍ക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വായന. അതായത,് ഇന്‍ഡസ് ലിപിപ്രകാരം സരസ്വതി എന്നത് ഏതെങ്കിലുമൊരു നദിയുടെ പേരല്ല, ഒഴുകുന്നുവെന്ന പ്രവൃത്തിയില്‍ നിന്ന് ആ പദമുണ്ടാകുന്നു. സ ര സ ക്രമേണ സ-ര-സ് (തടാകം) എന്ന് മാറി. ഈ ധാതുവില്‍ നിന്നാണ് സരസ്വതി നദിയെന്ന നാമപദം പിറന്നത്. അത് പിന്നീട് ഋഗ്വേദത്തില്‍ സരസ്വതിയെന്ന് നദിയുടെ പേരായിമാറി. അതിനര്‍ത്ഥം തടാകങ്ങളാല്‍ ചുറ്റപ്പെട്ടതെന്നും (ഇ.പു.പു. 35). ഇതാണദ്ദേഹത്തിന്റെ സമീപനരീതി. നദിയെന്ന വാക്ക് ഇന്‍ഡസ് ലിപിയനുസരിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ന എന്നാല്‍ ഒഴുകുന്നത്, ദി എന്നാല്‍ പ്രത്യേക ശബ്ദമുളള്ളത്. നദി എന്നാല്‍ പ്രത്യേക ശബ്ദത്തോടു കൂടി ഒഴുകുന്നത്. ന ചെറു പുഴകളെയും, നദി, പാറകള്‍ക്കിടയിലൂടെ ശബ്ദത്തോടെയൊഴുകുന്ന ആറിനെയും കുറിക്കുന്നുവെന്നനുമാനിക്കാം. 81 വൈദികവ്യഞ്ജനങ്ങളും സൈന്ധവവ്യഞ്ജനങ്ങളും തമ്മില്‍ സ്വനിമപരമായി മാത്രമല്ല, അര്‍ത്ഥപരമായും സാമ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പല വൈദികപദങ്ങളും വൈദിക ധാതുക്കളില്‍ നിന്ന് നിഷ്പാദിപ്പിക്കാന്‍ കഴിയുന്നവയല്ലെന്നും അവ സൈന്ധവ പ്രയോഗങ്ങളില്‍ നിന്ന് ചുരുങ്ങിവന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അവയെല്ലാം പ്രാകൃത-ദ്രാവിഡപദങ്ങളാണെന്ന് കാല്‍ഡ്വലുള്‍പ്പെടെ പല ആധുനിക ഭാഷാശാസ്ത്രജ്ഞരും രേഖപ്പെടുത്തിയിട്ടുള്ളതുമായി കൂട്ടിവായിക്കുമ്പോള്‍, മിശ്ര ചൂണ്ടിക്കാണിക്കുന്ന അത്തരം പദങ്ങള്‍ പ്രായേണ പൂര്‍വ ദ്രാവിഡങ്ങളാണെന്നു കരുതാം. സൈന്ധവലിഖിതങ്ങള്‍ ദ്രാവിഡഭാഷയാണെന്ന സിദ്ധാന്തമാണ് പ്രസക്തമെന്നും വരുന്നു. വൈദികപദങ്ങള്‍ മധ്യേഷ്യയില്‍ നിന്ന് വന്നവയല്ലെന്നും, അവ സൈന്ധവ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ചതാണെന്നും മിശ്ര വ്യക്തമാക്കുന്നു. 82

ദ്രാവിഡര്‍ എന്ന വാക്ക് വേദങ്ങളിലോ, വേദാനന്തരസാഹിത്യത്തിലോ പ്രയോഗിച്ചിട്ടില്ലെന്ന് എല്‍.എന്‍.രേണു എഴുതുന്നു. അവയ്ക്കും വളരെക്കാലത്തിന് ശേഷമുള്ള കൃതികളിലാണ് ഈ പദം കാണുന്നത്-അതും ദ്രാവിഡദേശത്ത് താമസിക്കുന്ന ജനതയെക്കുറിക്കാന്‍. ദ്രാവിഡര്‍ വംശനാമമല്ലെന്ന് രേണുവും വ്യക്തമാക്കുന്നുണ്ട്. പണികള്‍, നാഗന്മാര്‍, വ്രത്യന്മാര്‍, വിഹികന്മാര്‍, അസുരര്‍, ദാസര്‍ എന്നിവരാണ് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളെന്ന് ചില പണ്ഡിതന്മാരെങ്കിലും കരുതുന്നുണ്ട്. എങ്കിലും അത് സ്ഥാപിക്കാന്‍ വേണ്ട തെളിവുകളൊന്നും കിട്ടിയിട്ടില്ല. 83 രാമായണത്തില്‍ പരാമര്‍ശിക്കുന്ന ക്രൗഞ്ചാലയവനം ശിക്കാര്‍പൂറിലെ ലര്‍കനാ താലൂക്കിലാണെന്നും, സിന്ധു നദീതട സംസ്‌കൃതിയുടെ ഭാഗമായ മോഹന്‍ജദാരോ, ജുകാര്‍, പണ്ടിവാഹി തുടങ്ങിയ പ്രദേശങ്ങള്‍ ഈ മേഖലയിലുള്‍പ്പെട്ടതാണെന്നും മധുസൂദന്‍ മിശ്രയും അവിടെ അക്കാലത്ത് വസിച്ചിരുന്ന കബന്ധര്‍ ദാനവന്മാരായിരുന്നെന്നും 84 അവരുടെ മുന്‍തലമുറക്കാരാണ് സിന്ധു നദീതട സംസ്‌കാരത്തിന്റെ പ്രബലകാലഘട്ടത്തില്‍ അവിടെയുണ്ടായിരുന്നതെന്നും കേസരിയും അഭിപ്രായപ്പെടുന്നു. ബി.സി. 2300 ഓ ടെ സിന്ധുനദീതടസംസ്‌കാരം തകര്‍ച്ചയെ നേരിടുകയും അതിനെത്തുടര്‍ന്ന് കബന്ധവംശം അഭിവൃദ്ധമാകുകയും ചെയ്തത്രെ. പ്രാങ്- ഇളമൈറ്റ്‌ലിപിയും ഹാരപ്പന്‍ ലിപിയിലെ ചിലതുമായുള്ള സാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹാരപ്പന്‍ സംസ്‌കാരത്തിനും സുമേരിയന്‍ സംസ്‌കാരത്തിനും ഒരു പൊതു പാരമ്പര്യമുണ്ടെന്ന് ചിലരെല്ലാം വിചാരിക്കുന്നു. 85 മോര്‍ട്ടിമര്‍ വീലറുടെ അഭിപ്രായത്തില്‍ ഇന്‍ഡസ് സംസ്‌കാരത്തിന്റെ പ്രയോക്താക്കള്‍ ഇരട്ടനദികളുടെ പ്രദേശത്തു (മെസപ്പെട്ടേമിയ) നിന്ന് വന്നവരാകാം. എന്നാലും, പ്രാദേശികമായ വ്യത്യാസങ്ങളുടെ ശക്തമായ പ്രതിഫലനങ്ങള്‍ ഓരോ സംസ്‌കാരത്തിലും പ്രത്യേകിച്ച് കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്‍ഡസ് സംസ്‌കാരം ആര്യപൂര്‍വമാണെന്നും അവര്‍ സംസാരിച്ചിരുന്നത് ദ്രാവിഡമാണെന്നും പല പണ്ഡിതന്മാര്‍ക്കും അഭിപ്രായമുണ്ട്. ഫാദര്‍ ഹേരസ് ഈ സിദ്ധാന്തത്തിന്റെ ശക്തനായ വക്താവാണ്. സര്‍. ജോണ്‍ മാര്‍ഷലും ഈ അഭിപ്രായം പങ്കിടുന്നു. അത് തമിഴ് ഭാഷയാണെന്ന അഭിപ്രായം ഒന്നുമാറ്റി പ്രാങ് ദ്രാവിഡമെന്നാക്കിയാല്‍ ആധുനികഭാഷാശാസ്ത്രപരമായ കണ്ടെത്തലുകളുമായി യോജിക്കും. അഥവാ, കാല്‍ഡ്വലിന്റെ സൈദ്ധാന്തീകരണത്തിന് മുമ്പ് തമിഴ്ഭാഷയുടെ പേരെന്നതിനേക്കാള്‍ ദ്രാവിഡഭാഷാ കുടുംബത്തെ കുറിക്കുന്ന പേരായിരുന്നുവെന്ന് പിന്നീട് ദ്രാവിഡം, തമിഴ് എന്നീ പേരുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടും. പൂര്‍വദ്രാവിഡവും അതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രാകൃതാപഭൃംശങ്ങളുമായിരുന്നു അക്കാലങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ സംസാരിച്ചിരുന്ന ഭാഷയെന്നുള്ളത് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാര്‍ പൊതുവേ അംഗീകരിക്കുന്നു. ഹാരപ്പന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും സംസാരിക്കുന്നത് ബ്രാഹുയി എന്ന ദ്രാവിഡ ഭാഷയാണുതാനും. സുമേരിയന്‍ സംസ്‌കാരത്തിന് ദ്രാവിഡരുമായി ബന്ധമുണ്ടെന്ന സിദ്ധാന്തവും പരിഗണനാര്‍ഹമാണ്. ബി.സി നാലാംസഹസ്രാബ്ദത്തില്‍ സുമേരിയക്കാര്‍ ഹാരപ്പന്‍ മേഖലകളില്‍ താവളമടിച്ചിരുന്നതായി Indo-Sumerian Seals Deciphered എന്ന ഗ്രന്ഥത്തില്‍ വാഡല്‍ പറയുന്നത് 86 മഹാജന്‍ ഉദ്ധരിക്കുന്നുണ്ട്. അവരാണത്രേ ഹാരപ്പന്‍ ലിപിയും സംസ്‌കാരവും രേഖപ്പെടുത്തിയത്. ഡോ. പ്രാണ്‍നാഥനും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, സുമേരിയന്‍ സംസ്‌കാരവും ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ദുര്‍ബലമാണെന്നത്രേ മഹാജന്റെ അഭിപ്രായം. സുമേരിയക്കാര്‍ ഇന്‍ഡസ് താഴ്‌വരയില്‍നിന്ന് ലിപി കടംവാങ്ങിയോ, അതോ മറിച്ചാണോയെന്ന് തീരുമാനിക്കാന്‍ വേണ്ട തെളിവുകളില്ലെന്നാണ് മഹാജന്റെ മതം. 87 ജി.ആര്‍. ഹണ്ടര്‍ പറയുന്നത്, ഹാരപ്പന്‍, ഈജിപ്ഷ്യന്‍, സുമേരിയന്‍ ലിപികളെല്ലാം അതാതിന്റെ സ്രോതസ്സുകളില്‍നിന്ന് സ്വതന്ത്രമായി വികസിച്ചുവന്നവയാണെന്നും അവ മൂന്നിനും ഒരു പൊതു സ്രോതസ്സുണ്ടാകാമെന്നുമാണ്. അദ്ദേഹം ഋഗ്വേദകാലം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനിപ്പുറമാകാന്‍ വഴിയില്ലെന്ന് വിചാരിക്കുന്നു. സംഘടിതമായ ഒരു സമൂഹത്തെയാണ് ഋഗ്വേദത്തില്‍ കാണുന്നത്. 88 റൊമീലാ ഥാപ്പര്‍ പറയുന്നത്, ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ആരംഭം മൂന്നാം സഹസ്രാബ്ദം മുതലായിരുന്നുവെന്നുള്ളതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ്. പൂര്‍വഹാരപ്പന്‍ കാലം മുതല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് സുമേറിയന്‍ സംസ്‌കാരവുമായി അടുത്ത ഇടപാടുകളുണ്ടായിരുന്നുവെന്ന് അനുമാനിക്കാന്‍ വകയുള്ളതായും അവര്‍ എഴുതുന്നുണ്ട്. ക്രി.മു. മൂന്നാം സഹസ്രാബ്ദത്തിന്റെ സാഹചര്യത്തില്‍ വേദകാലവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രാതിര്‍ത്തികള്‍ യൂഫ്രട്ടീസ്- ടൈഗ്രീസ് നദീതടങ്ങള്‍ തൊട്ട് ഇന്‍ഡസ് താഴ്‌വര വരെയും, ഇറാനും ഉള്‍പ്പെട്ടതായിരുന്നുവെന്ന് പുരാവസ്തുഖനനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. 89 ഇവ പടിഞ്ഞാറനിന്ത്യയിലെ ഹാരപ്പന്‍-പ്രാങ്ഹാരപ്പന്‍ കാലഘട്ടത്തിന് സമാന്തരമാണത്രേ. സുമറിന്റെ സംസ്‌കാരവുമായി സൈന്ധവ നാഗരികതയ്ക്ക് അടുത്തബന്ധമുണ്ടെന്നാണ് ആധുനികമായ കണ്ടെത്തലുകള്‍ തെളിയിക്കുന്നതെന്നും റൊമീല ഥാപ്പര്‍ ചൂണ്ടിക്കാണിക്കുന്നു. 90 മെസപ്പൊ ട്ടോമിയന്‍ ഭൂമിശാസ്ത്രാതിര്‍ ത്തിയുടെ കിഴക്കേ അതിര് പടിഞ്ഞാറേ ഇന്ത്യയായിരുന്നെന്നും അവര്‍ കരുതുന്നു.

പരാമൃഷ്ടകൃതികള്‍

78. The Indus Aryans and Vedic Culture, p. 46 Madhusudhanan Mishra
79.ഇ. പു.പു. 47
80.ഇ.പു. പു. 50
81.ഇ.പു. പു. 20
82. Indian Ancestors of Vedic Aryans p 16, L.N. Renu B.V.B pub 1994.
83.The Indus Aryans and Vedic Culture, p. 46, Madhusudhanan Mishra.
84. Proto-historic Chronology of Western Asia, p. 239, Kesari, K.U.P.
85. The Indus Civilization p. 35 Cambridge At the University Prss 1968.
86.Proto-historic Chronology of Western Asia, p 7 Kesari.
87 Pre historic, Ancient and Hindu India, p. 44-45
88. The Cultural Pasts, p 275, Romila Thappar.
89. Ancient Indian Social History-Some Interpretations, p. 275,Romila Thappar , Orient Black Swan. 2010

Tags: തമിഴകപൈതൃകവും സനാതനധര്‍മവുംഇന്‍ഡസ്
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies