ജൂണ്‍ 5 പരിസ്ഥിതിദിനം
“മലരണി കാടുകൾ തിങ്ങി വിങ്ങി മരതകകാന്തിയിൽ മുങ്ങി മുങ്ങി”
ഇങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വാഴ്ത്തപ്പെട്ട കേരളത്തിന്റെ സൗഭാഗ്യത്തെ കവി വിശേഷിപ്പിച്ചിരിക്കുന്നത് മലകളും, പുഴകളും, പൂവനങ്ങളും ‘ തിരമാല പുൽകുന്ന തീരങ്ങളും നിറഞ്ഞ പ്രകൃതിരമണീയതയാണ് കേരളത്തിന്റെ മുഖമുദ്ര . നമ്മുടെ നിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്ന ഒരു സ്വാഭാവിക കാലാവസ്ഥ ഇവിടെ നൂറ്റാണ്ടുകളായി നിലനിന്നു വരുന്നു ജൈവവ്യവസ്ഥിതിയുടെ വംശ വർദ്ധനവിനും അതിന്റെ സുസ്ഥിരിത സംജാതമാക്കുന്നതിനും കാരണം നമ്മുടെ കാണാമറയത്തുള്ള പരിസ്ഥിതി സന്തുലനം തന്നെയാണ്. വിവിധ ഋതുക്കളിലൂടെ മഴയും, മഞ്ഞും, കാറ്റും, വെയിലും ആയി മാറിമാറി വരുന്ന കേരളത്തിലെ സുഖകരമായ കാലാവസ്ഥ നമ്മുടെ ജീവിതശൈലികളെ നിയന്ത്രിക്കുന്നതിൽ ചെലുത്തിയ സ്വാധീനവും വളരെ വലുതാണ്. കാലപ്രവാഹത്തിന്റെ അനസ്യൂതമായ സഞ്ചാരപഥത്തിൽ അപസ്വരങ്ങളുടെ ശ്രുതിമീട്ടുന്ന പുരോഗതി എന്ന യാന പത്രത്തിലാണ് ഇന്ന് മനുഷ്യസഞ്ചാരം . വികസനത്തിന്റെയും പരിഷ്കാരങ്ങളുടെയും യന്ത്ര മേഘങ്ങൾ കേരളത്തിന്റെ സമർത്ഥമായ പച്ചപ്പുകളെ പിഴുതെറിയുന്നു. ജലസ്രോതസ്സുകളെ മലിനമാക്കുന്നു. വായുവിനെ വിഷമയമാക്കുന്നു.ഇരു കരകളും മുട്ടി ഒരുങ്ങി കളകള ആരവത്തോടെ ഒഴുകിയിരുന്ന പുഴകൾപലതും ഇന്ന് ശുഷ്കിച്ചു ഉണങ്ങി വരണ്ടു പോയിരിക്കുന്നു കൃഷി ഇടങ്ങൾ തരിശു നിലങ്ങളായി മാറുന്നു. എങ്ങും കോൺക്രീറ്റ് വനങ്ങൾ തഴച്ചു വളരുകയാണ്. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന് പറയുന്നത് ഈയൊരു പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്. കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ പ്രകൃതി സൗഭാഗ്യങ്ങൾ മങ്ങി നിറയുന്നൊരു പ്രതിസന്ധിയിലാണ് ഇന്ന് നമ്മുടെ ജീവിതം. അതിന് അകമ്പടിയായി ആഗോളതാപനവും, കാലാവസ്ഥ വ്യതിയാനവും, എന്ന് രണ്ട് ദൂഷിതവലയങ്ങൾ ഒപ്പം ഉണ്ട്. പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം സൃഷ്ടിക്കുന്ന ഹിതകരമല്ലാത്ത സ്ഥിതി വിശേഷങ്ങൾ ഉയർത്തിക്കാട്ടിയാണ് ഓരോ പരിസ്ഥിതി ദിനവും നാം കൊണ്ടാടുന്നത്. നാം ശ്വസിക്കുന്ന വായുവിനെ പോലുംമലിനീകരണം എന്ന മഹാവിപത്ത് വരിഞ്ഞ് മുറുക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
വായു മലിനീകരണത്തിൽ നിന്നും വിടുതൽ ചെയ്യിക്കാനുള്ള കഴിവ് വൃക്ഷങ്ങൾക്ക് സ്വായത്തമാണ്. ആയതിനാൽ വൃക്ഷ വത്കരണം ആണ് ഈ പ്രതിസന്ധി മറികടക്കുവാൻ നമ്മുടെ കൈയിലുള്ള ഏറ്റവും വലിയ ആയുധം. എവിടെയൊക്കെ നമുക്ക് മരം നടാമോ അവിടെയൊക്കെ നാം തൈകൾനട്ടു നനയ്ക്കണം. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനാധാരം പരിസ്ഥിതിയുമായുള്ള അവയുടെ പാരസ്പര്യമാണ്.
ജൈവ- പ്രകൃതി ബന്ധത്തിലെ സങ്കീർണമായ ചരടുകൾ മനുഷ്യ സമൂഹത്തിന് ഇനിയും പൂർണമായി മനസ്സിലായിട്ടില്ല എന്ന് വേണം കരുതുവാൻ. എന്നാൽ അവ മുഖവിലയ്ക്ക് എടുക്കാതെ പുരോഗതിയുടെ പുറകെ പായുന്ന ഒരുതരം വിഭ്രാന്തി മനുഷ്യ സമൂഹത്തെ ഒന്നായി ഗ്രഹിച്ചിരിക്കുന്നതായി കാണാം. ജീവിതത്തിന്റെ ജൈത്രയാത്രയിൽ നാം പുരോഗതി നേടിയെന്ന് അഹന്തയോടെ വിളിച്ചു പറയുമ്പോൾ പ്രകൃതിയിൽ നിന്നും എത്രമാത്രം ആകലുന്നു എന്ന കാര്യം നാം സൗകര്യപൂർവം വിസ്മരിക്കുകയാണ്. 1784ലെ നീരാവി യന്ത്രത്തിന്റെ കണ്ടുപിടുത്തം മുതൽ തുടർന്നുണ്ടായ ധാതുഖനനം, വന നശീകരണം, വ്യവസായവൽക്കരണം, ജലവൈദ്യുത പദ്ധതികൾ, എണ്ണ ഉപയോഗത്തിന്റെ വ്യാപനം, ആഗോളീകരണം, എന്നിങ്ങനെ പ്രകൃതിയെ അനവരതം അപഹരിക്കുന്ന രീതികളെവരെ നാം പുരോഗതി എന്നാണ് കരുതുന്നത്. ഇത് മനുഷ്യന് അത്ഭുതപൂർവ്വമായ സാമ്പത്തിക വളർച്ചയും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രധാനം ചെയ്തു എന്നത് നേരാണെങ്കിലും, അവ സമ്മാനിച്ച പാരിസ്ഥിതിക തകർച്ചയും അതിന്റെ തിക്തഫലങ്ങളും നമ്മെ വേട്ടയാടുന്നു എന്നതാണ് സത്യം.പ്രകൃതിയും അതിൽ അധിവസിക്കുന്ന ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിന് ആധാരം. അജൈയവ ,ജൈവ ഘടകങ്ങളും രാസികവും, ഭൗതികവുമായ പ്രതിഭാസങ്ങളും ചേർന്നുള്ള പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യത്യസ്തമായ ആവാസ വ്യവസ്ഥകളിൽ ആണ് ജീവജാലങ്ങൾ വസിക്കുന്നത്. പരിസ്ഥിതിയിൽ തന്നെ പരസ്പരാശ്രയത്വമുള്ള സ്വാഭാവിക പരിസ്ഥിതിയും’, മനുഷ്യനിർമ്മിത പരിസ്ഥിതിയും ഉണ്ട് .വനങ്ങൾ സ്വാഭാവിക പരിസ്ഥിതിയാണെങ്കിൽ നഗരങ്ങൾ മനുഷ്യ നിർമ്മിതമാണ്. ആഗോളതാപനവും, കാലാവസ്ഥ വ്യതിയാനവും ഭൂമിക്ക് ഭീഷണിയായി തീർന്നിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത് ‘ നിലവിലുള്ള രീതികൾ പരിസ്ഥിതിയെ നശിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും ജീവികളുടെ വംശനാശത്തിനും ഇടയാക്കുന്നുണ്ട് ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഭക്ഷണം, വായു, ജലം എന്നിവയിലാണ് കാലാവസ്ഥ വ്യതിയാനം കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത്. ആകസ്മികമായ പ്രകൃതിക്ഷോഭങ്ങളും, കുടിവെള്ളം, ഭക്ഷ്യ പദാർത്ഥങ്ങൾ എന്നിവയിലൂടെ ഉള്ള പകർച്ചവ്യാധികളും, മാരകരോഗങ്ങളും, ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ്, ചുഴലിക്കാറ്റ് ,പേമാരി, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകുന്നു. കേരളത്തിൽ മുൻ വർഷങ്ങളിൽ വീശിയടിച്ച ഓഖിയും, മഹാപ്രളയവും താപനിലയിൽ ഉണ്ടായ വർദ്ധനവ് സൂര്യാഘാതം എന്നിങ്ങനെ പ്രകൃതിയിൽ അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങൾ ജീവൻ്റ ശാശ്വതമായ നിലനിൽപ്പിന് വൻ ഭീഷണി ഉയർത്തുന്നുണ്ട്. സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥി പ്രശ്നം മലിനീകരണം ആണ്. വായുവിലും, പുഴകളിലും കടലിലും മാത്രമല്ല വനങ്ങളിൽ വരെ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. അനുദിനം നഗരങ്ങളിലേക്ക് ചേക്കേറുന്ന സമൂഹം, എല്ലാം വിപണിയിൽ നിന്നും വാങ്ങുന്ന ഉപഭോക്തൃ ജീവിതശൈലി, മലിനീകരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ചുള്ള അവബോധം ഇല്ലായ്മ ,എന്നിങ്ങനെ ഒട്ടനവധി കാരണങ്ങൾ ഇതിന് പിന്നിലുള്ളതായി കാണാം. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മലിനമായ പത്ത് നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണ് എന്നുള്ളത് നമ്മളെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. വർദ്ധിച്ച ജനസാന്ദ്രത, വ്യവസായങ്ങൾ, വാഹനങ്ങൾ, കത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, എന്നിവ സൃഷ്ടിക്കുന്ന വിഷപ്പുകൾ തുടങ്ങി ഏറെയും മനുഷ്യർ നിർമ്മിതമായ കാരണങ്ങളാണ് വായു മലിനീകരിക്കപ്പെടുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് അളവ് വർദ്ധിക്കുകയും ഇത് ഹരിത ഗ്രഹപ്രവാഹം രൂക്ഷമാക്കി കാലാവസ്ഥവ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു.ആധുനിക മനുഷ്യന്റെ വികസന സങ്കല്പങ്ങൾ പലതും പ്രകൃതിവിരുദ്ധമാണെന്ന് സൂചിപ്പിക്കാതെ വയ്യ. എല്ലായിപ്പോഴും ചിട്ടയായ സംയമനത്തോട് പ്രകൃതി മുന്നേറുമ്പോൾ, ആധുനിക വൽക്കരണം എന്ന മാസ്മരിക സങ്കല്പത്തിൽ മയങ്ങി പ്രകൃതിയുടെ താളാത്മകഥയ്ക്ക് മനുഷ്യൻ പലപ്പോഴും വിഘാതം സൃഷ്ടിക്കുന്നു. ആധുനിക വികസന സങ്കൽപ്പങ്ങളും, ഭാസുരമായ പ്രകൃതിയും ഒരിക്കലും ഒരേ നേർരേഖയിൽ സഞ്ചരിക്കാൻ ഇടയില്ല. വ്യത്യസ്ത ദിശയിലുള്ള ഈ സഞ്ചാരം ഭൂമിയുടെ മനോഹാരിതയ്ക്ക് ഒരുതരത്തിലും ശക്തി പകരുന്നതുമല്ല .നിരവധി പരിസ്ഥിതി ദിനങ്ങൾ കൊണ്ടാടിയ നമുക്ക് ഇന്നും സമ്പൂർണ്ണമായ നീതി പ്രകൃതിയോട് പുലർത്താൻ സാധിച്ചിട്ടില്ല എന്ന വസ്തുത ഈ പരിസ്ഥിതി ദിനത്തിലും നമുക്ക് അടിവരയിട്ട് പറയേണ്ടിവരും
ഓസോൺ പാളികളിലെ വിള്ളലും കാലാവസ്ഥ വ്യതിയാനവും
സുപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിൻസ് ഒരിക്കൽ പറയുകയുണ്ടായി മനുഷ്യൻ ഭൂമിയെന്ന മനോഹര ഗ്രഹത്തെ 2600 വർഷം ആകുമ്പോഴേക്കും ഒരു തീഗോളമായി മാറ്റി മനുഷ്യന് വാസയോഗ്യമല്ലാതാക്കും എന്ന്. കാലാവസ്ഥ വ്യതിയാനം മൂലവും വളരെയധികം ഉൽക്കകൾ നിലം പതിക്കുന്നത് മൂലവും വർദ്ദിച്ചു വരുന്ന ജനസംഖ്യ തുടങ്ങിയ നിമിത്തവും ഭൂമി മനുഷ്യന് വാസയോഗ്യമല്ലാതെ മാറുകയും അവന് മറ്റു ഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വരികയും ചെയ്യുമെന്ന് അദ്ദേഹം ശാസ്ത്രീയമായി സമർത്ഥിച്ചിരുന്നു. ആഗോളതാപനം മൂലം ഭൂമിയിലെ ചൂട് ബുധൻ പോലെയുള്ള ഗ്രഹത്തെ 250 ഡിഗ്രി സെൽഷ്യസ് ആകുമെന്നും സൾഫ്യൂരിക് ആസിഡ് മഴ പ്രതീക്ഷിക്കാം എന്നും അദ്ദേഹം തൻ്റെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ സ്റ്റാറ്റോസ്ഫിയർ എന്ന പാളിയിൽ 20 -30 കിലോമീറ്റർ വരെയുള്ള ഭാഗമാണ് ഓസോൺ പാളി എന്നറിയപ്പെടുന്നത്. അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ എത്തുന്നത് ഓസോൺ പാളികൾ തടയും. അന്തരീക്ഷത്തിൽ ഓസോൺ വാതകം ഉത്ഭവിക്കുന്നത് അൾട്രാവയലറ്റ് വികിരണങ്ങളും, ഓക്സിജിൻ തന്മാത്രകളും കൂടിച്ചേരുമ്പോഴാണ്. ഇത്രയും പ്രാധാന്യമുള്ള ഓസോൺ പാളികൾക്ക് വിള്ളലുകൾ നേരിട്ടാൽ അത് മുഖാന്തരം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരവും അപരിഹാരവും ആണ് . അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതൽ സമയം ശരീരത്തിൽ പതിച്ചാൽ അത് നമ്മുടെ ഡി.എൻ.എ നശിപ്പിക്കും. ഇതാണ് പിന്നീട് ചർമ്മാർബുദമായി പരിണമിക്കുന്നത്. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നിരന്തരമായി പതിച്ചാൽ ശരീരത്തിന്റെ പ്രതിരോധ ശക്തിക്ക് കുറവ് സംഭവിക്കും യു.വി രശ്മികൾ ശരീരത്തിൽ പതിക്കുമ്പോൾ യൂറോകാനിക് ആസിഡ് എന്ന അമ്ളം ഉത്പാദിപ്പിക്കുകയും, അത് തന്മാത്ര ഘടനയെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നതായി പറയുന്നു. ഈ രൂപാന്തരം ശരീരത്തിന്റെ പ്രതിരോധ ശക്തിക്ക് തന്നെ ബലക്ഷയം സംഭവിപ്പിക്കുന്നു. മനുഷ്യനെ മാത്രമല്ല സസ്യങ്ങളെയും യു. വി കിരണങ്ങൾ വെറുതെ വിടാറില്ല. ഈ രശ്മികൾ സസ്യങ്ങളിൽ വീണാൽ സസ്യങ്ങളുടെ ഡി .എൻ .എ ക്ക് നാശം സംഭവിക്കുകയും വികിരണങ്ങളുടെ ആഗീകരണം കോശ സംസ്ലേഷണത്തെ ബാധിക്കുകയും, അതുമൂലം കാർബൺഡൈഓക്സൈഡ് ആകീകരണം ചെയ്യാനുള്ള ശേഷി കുറയുകയും, ചെടികൾ പുറപ്പെടുവിക്കുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും.
വാഹനങ്ങളിൽ നിന്നും, വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങളായ നൈട്രിക് ഓക്സൈഡ് കാർബൺ മോണോക്സൈഡ് തുടങ്ങിയവ ഓസോൺ പാളികളിൽ വലിയ ഗർത്തങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു വാഹനം മൂലം ഉണ്ടാകുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കാനായി കേന്ദ്ര ഗവൺമെൻറ് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് സമ്പ്സിഡി നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട് കൂടാതെ കൽക്കരി മുഖേനയുള്ള വൈദ്യുത ഉൽപാദനം കുറയ്ക്കുവാൻ സോളാർ ഗ്രിഡുകളുംവൻതോതിൽ പ്രവർത്തിപഥത്തിൽ എത്തിക്കുന്നുണ്ട്. മനുഷ്യ നിർമ്മിത വാതകങ്ങൾ ആയ ക്ലോറി ഫ്ലൂറിൽ കാർബൺഡയോക്സൈഡ് എന്നിവയുടെ മിശ്രിതത്താൽ രൂപപ്പെടുന്ന ക്ലോറോഫ്ളൂറോ -കാർബൺ, കാർബൺ ടെട്രാ ക്ലോറൈഡും ക്ലോറോഫോമിം, എന്നീ മിശ്രിതങ്ങൾ നേരെ ചെല്ലുന്നത് ഓസോൺ പാളികളിലേക്കാണ്. ഏറ്റവും വലിയ അപകടകാരികൾ ആണ് ഈ മിശ്രിതങ്ങൾ. യു. വി വികിരണവുമായി ചേർന്ന് ക്ലോറിൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു ഇത് ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്.
ഓർഗാനിക് ഫാമിങ്ങിന് മുൻതൂക്കം കൊടുക്കുന്നത് മൂലം രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുവാനും അതുവഴി ക്ലോറിൻ, ഫ്ളൂറിൻ തുടങ്ങിയ വാതകങ്ങളുടെ ഉൽപ്പാദനത്തിന് കുറവ് വരുത്തുവാനും കഴിയും. ജൈവ ഇന്ധനവും ജൈവ വാതകങ്ങളും പാളികളുടെ നാശത്തെ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിർത്താം. ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് മൂലം അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കൂടാനും ഓസോണിന്റെ കുറവ് പരിഹരിക്കാനും നമുക്ക് സാധിക്കും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അതി പ്രളയത്തിന്റെ ഒരു പ്രധാന കാരണം ആഗോളതാപനവും തന്മൂലം ഉള്ള കാലാവസ്ഥ വ്യതിയാനവും ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളുടെ പ്രകടമായ ലക്ഷണം അന്തരീക്ഷതാപന വർദ്ധനവാണ്. ചൂടേറുമ്പോൾ വായുവിന്റെ ഈർപ്പഗ്രഹശേഷി വർദ്ധിക്കുന്നു .അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ഓരോ ഡിഗ്രി സെൽഷ്യസ് വർദ്ധനവും വായുവിന്റെ ഈർപ്പ ഗ്രഹശേഷി ഏഴ് ശതമാനം വർദ്ധിപ്പിക്കും എന്നതാണ് കണക്ക്. ഈർപ്പ സംബന്ധമായ വായുവിൽ നിന്ന് രൂപംകൊള്ളുന്ന മേഘങ്ങളിൽ ജലാംശം കൂടുതലായിരിക്കും. അതായത് ആഗോളതാപന സാഹചര്യങ്ങളിൽ കൂടുതൽ അളവിൽ ജലാംശം ഉള്ള മേഘങ്ങൾ രൂപീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് ഇപ്പോൾ. നമ്മുടെ സംസ്ഥാനത്ത് രൂപംകൊള്ളുന്ന മൺസൂൺ മേഘങ്ങൾ ഈ ഗണത്തിൽ പെട്ടവയായിരിക്കും അധികവും. സാന്നിധ്യം മൂലം കനമേറിയ ഇത്തരം മഴമേഘങ്ങളിൽ നിന്നാവാം ഇപ്പോൾ ലഭിക്കുന്ന തരത്തിലുള്ള തീവ്ര മഴ ലഭിക്കുന്നത്.
കേരളത്തിന്റെ വിശ്വവിഖ്യാതനായിരുന്ന കവി ഒ. എൻ. വി തന്റെ പ്രസിദ്ധമായ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയിൽ മനുഷ്യവർഗ്ഗത്തിന്റെ പരമ വിനാശത്തിന്റെ ചിത്രം മെനഞ്ഞ് കാട്ടുന്നുണ്ട്. മക്കളാൽ അപമാനിക്കപ്പെട്ട അമ്മയാണ് ഭൂമി. അണുവായുധശേഖരവും പേറി സൗരമണ്ഡലപ്പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി ഭൂമിയുടെ അന്ത്യം സംഭവിക്കുന്നു. ഭൂമിയോടൊപ്പം സകല ജീവജാലങ്ങളും ചാമ്പലാകും എന്ന് കവി ഓർമിപ്പിക്കുന്നുണ്ട്. ഹരിത സമൃദ്ധിയുടെ കഞ്ചുകം നീക്കി അമ്മയുടെ മുലപ്പാൽ ആവോളം കുടിച്ച് വീർത്തവർ തന്നെ പ്രകൃതിയെ, ഭൂമിയുടെ നാശത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് കാണുന്നത് എന്ന് കവി തന്റെ കവിതയിലൂടെ വരച്ചു കാട്ടുന്നുണ്ട്.
ഒരു തൈ നടാം താപം അകറ്റാം
1972 ഐക്യരാഷ്ട്ര സഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചെങ്കിലും, “ഒരേ ഒരു ഭൂമി” എന്ന മുദ്രാവാക്യവുമായി ഐക്യരാഷ്ട്ര പരിസ്ഥിതി സഭയുടെ നേതൃത്വത്തിൽ 1973 മുതലാണ് ലോക പാരിസ്ഥിതിക ദിനം ആചരിച്ചു വരുന്നത് പ്ലാസ്റ്റിക് ഉപയോഗം നിരസിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുക, ഇവയുടെ ഉപയോഗം പുനർവിചിന്തനം ചെയ്യുക എന്നീ ആശയങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ടാണ് ഇത്തവണ ജൂൺ അഞ്ചാം തീയതി പാരിസ്ഥികദിനം ആചരിക്കുന്നത്. ഓരോ വർഷവും ഏകദേശം 11 ദശലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ ആവാസ വ്യവസ്ഥയിലേക്ക് ഒഴുകി എത്തുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവ ജലമണ്ഡലം, അന്തരീക്ഷം, ജൈവ മണ്ഡലം ,എന്നിവയെല്ലാം മലിനമാക്കുന്നുണ്ട്. വായുമലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, നിയമവിരുദ്ധ വന്യജീവി വ്യാപരം സുസ്ഥിര ഉപഭോഗം, ഭക്ഷ്യ സുരക്ഷ എന്നിവയിലുള്ള അവബോധം സൃഷ്ടിക്കുകയും ഉപഭോഗ രീതികളിലും ദേശീയ അന്തർദേശീയ പരിസ്ഥിതി നയങ്ങളിലും മാറ്റം വരുത്താനും പാരിസ്ഥിക ദിനാചരണം കൊണ്ട് ലക്ഷ്യം വെക്കുന്നുണ്ട്. ഭൂമി നമ്മുടേതല്ല നമ്മൾ ഭൂമിയുടേതാണ് എന്ന ചിന്ത ഓരോരുത്തരുടെയും മനസിൽ ഉടലെടുക്കേണ്ടതുണ്ട്. നമ്മുടെ വീടുകൾക്ക് പുറത്താണ് നാം എല്ലാവരും താമസിക്കുന്ന യഥാർത്ഥ വീട് എന്ന കരുതലും പരിസ്ഥിതി ദിനത്തിൽ ഓർക്കേണ്ടതുണ്ട്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യ നിരക്ക്, അതിന് ആനുപാതികമായ ആവശ്യങ്ങളും, ശാസ്ത്ര സമൂഹം കണ്ടെത്തിയ ആധുനിക സുഖസൗകര്യങ്ങളുടെ അമിത ഉപഭോഗവും പരിസ്ഥിതിയെയും മണ്ണിനെയും മലീനസമാക്കുന്നുണ്ട് .ഈ തിരിച്ചറിവോടെ നമ്മുടെ ഉപഭോഗ സംസ്കാരത്തിൽ കാതലായ മാറ്റം വരുത്തുകയും, വായു മലിനീകരണ നിയന്ത്രണ പദ്ധതികൾ ഫലപ്രദമാക്കേണ്ടതിന്റെ ആവശ്യകത നാം സ്വയം മനസ്സിലാക്കുകയും ചെയ്യണം. അതുപോലെ മാനദണ്ഡം പാലിക്കാതെയുള്ള വിഭവ ചൂഷണം പരിസ്ഥിതിക്കിണങ്ങിയ ആസൂത്രണ പദ്ധതികൾ സ്വാഭാവിക വനങ്ങളുടെ സമ്പൂർണ്ണ സംരക്ഷണം വ്യവസായ ശാലകൾ നിയമാനുസരണം പ്രവർത്തിപ്പിക്കുക പരിസ്ഥിതി സൗഹൃദമായ പരിഷ്കാരങ്ങൾ മാത്രം നടപ്പിലാക്കുക എന്നിവയും വായു മലിനീകരണത്തെ പിടിച്ചുനിർത്താൻ സാധിക്കും. ഇല്ലെങ്കിൽ ശുദ്ധ വായുവിന് വേണ്ടിയുള്ള ചിന്ത വരുംനാളുകളിൽ നമ്മുടെ ഉറക്കം കെടുത്തുന്നത് ആയിരിക്കും. ശുദ്ധമായ ദാഹജലം നമുക്ക് എന്നേ അന്യമായി കഴിഞ്ഞിരിക്കുന്നു. പെട്രോൾ പമ്പ് പോലെ വഴി നീളെ ഓക്സിജൻ പാർലർ തുടങ്ങുന്ന കാലവും വിതൂരമല്ലെന്നാണ് ശാസ്ത്രലോകം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിച്ച് തുടങ്ങി എന്നത് വളരെ ആശ്വാസകരമാണ് മലിനീകരണം തടയാൻ കേന്ദ്ര ഗവൺമെന്റ് ഒരു പദ്ധതിക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, ‘ദേശീയ ശുദ്ധവായു പദ്ധതി’ (നാഷണൽ ക്ലീൻ എയർ പ്രോഗ്രാം). ഇതിന് ഏതാണ്ട് 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വായു മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ആണ് പദ്ധതി നടപ്പിലാക്കുക.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മലിനീകരണം നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുമ്പോൾ ഓർക്കാൻ ഒരു ദിനമായി മാറാതെ ശുദ്ധവായുവും തെളിനീരും ജൈവവൈദ്ധ്യങ്ങളും നിറഞ്ഞ പ്രകൃതിയെ ഹരിത മേലാപ്പിട്ട് സുന്ദരിയാക്കുവാനും ആ ഹരിത വനത്തിൽ പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം ഒരുക്കാനും താപം അകറ്റാനും, നമുക്കും ഒരുതൈ നടാം എന്ന കവി വചനം പോലെ മലകളും, പുഴകളും ‘ പൂവനങ്ങളും ഭൂമിക്ക് കിട്ടിയ സ്ത്രീധനമായി കണക്കാക്കി അവയെയും നമുക്ക് സംരക്ഷിക്കാം.