അമ്മ വഴക്കുപറഞ്ഞതില്‍ പ്രതിഷേധിച്ച് പതിമൂന്നുവയസ്സുകാരി വീടുവിട്ടുപോയ വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരത്തു കഴക്കൂട്ടത്തുള്ള അതിഥിത്തൊഴിലാളിയുടെ മകള്‍ ഈ വാര്‍ത്തയിലൂടെ നമ്മളില്‍ അതിശയവും ഉല്‍ക്കണ്ഠയും പരിഭ്രമവും ഉണ്ടാക്കി. അവളെ കണ്ടുപിടിച്ചു തിരികെയെത്തിച്ചപ്പോഴത്തെ പ്രതികരണം അതിലേറെ അതിശയകരമായിരുന്നു.
ശാസിക്കുകയും വീട്ടുജോലികളേല്‍പ്പിക്കുകയും ചെയ്യുന്ന അമ്മയോടൊപ്പം തുടര്‍ന്നു കഴിയാന്‍ പരസ്യമായി വിസമ്മതം പ്രകടിപ്പിച്ച പെണ്‍കുട്ടി തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ സെന്ററില്‍ ഏല്‍പ്പിക്കപ്പെട്ടു.
”ഒക്കെയും കണ്ടുമടങ്ങുമ്പോഴാണല്ലോ
മക്കളേ നിങ്ങളറിഞ്ഞിടുന്നു
നാടായ നാടൊക്കെ കണ്ടുവെന്നാകിലും
വീടാണു ലോകം വലിയ ലോകം!”
എന്ന് ഈ മകള്‍ കാലംകടക്കുമ്പോളറിയുമായിരിക്കും.
പെറ്റുവളര്‍ത്തിയ മകനെയോ മകളെയോ ശാസിക്കാനും ശിക്ഷിക്കാനും അച്ഛനമ്മമാര്‍ക്കധികാരമില്ലാത്ത സ്ഥിതിക്ക് അദ്ധ്യാപകരുടെ പക്ഷം ചൊല്ലാനില്ലതന്നെ. ഇന്നത്തെ ബാല്യകൗമാരയൗവ്വനങ്ങളുടെ ഈ ഗതി എങ്ങോട്ടാണെന്ന ആശങ്ക അനുദിനം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ സ്വഭാവസവിശേഷത എല്ലാക്കാലത്തും ഇങ്ങനെ തന്നെയായിരുന്നുവെന്ന് കൃത്യമായ അവലോകനത്തിലൂടെ വിലയിരുത്താം.
സന്താനഭാഗ്യത്തിനായി ഭക്തനായ മൃകാണ്ഡു എന്ന മുനി ശിവനോടര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്‍ നല്‍കിയ രണ്ടു തെരഞ്ഞെടുപ്പുകളിലൊന്ന് ശ്രേഷ്ഠനും ദിവ്യനുമായ പതിനാറുവയസ്സുവരെമാത്രം ജീവിക്കുന്ന മകനെന്നും മറ്റൊന്ന് സല്‍സ്വഭാവങ്ങളൊന്നുമില്ലാത്ത നൂറുവര്‍ഷം ആയുസ്സുള്ള മകനെന്നുമായിരുന്നു. സ്വഭാവത്തിലെ പ്രകൃത്യായുള്ള വൈരുദ്ധ്യം പുതിയ കാര്യമല്ലെന്നു ചുരുക്കം. പക്ഷേ മാറ്റംവന്നത് രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും സമൂഹവും കൈക്കൊണ്ട സമീപനത്തിലാണ്.
മക്കളെ സ്‌നേഹിക്കുന്നതിനൊപ്പം ശിക്ഷിച്ചും വളര്‍ത്തുകയെന്ന രീതിക്ക് ഏതാണ്ടു കാല്‍നൂറ്റാണ്ട് മുമ്പുമുതല്‍ അയവുവരാന്‍ അഥവാ വരുത്താന്‍ തുടങ്ങി, ഇന്നതു മുഴുവനായും കെട്ടഴിഞ്ഞ രീതിയിലായി. പണ്ടുള്ളവര്‍ പറഞ്ഞിരുന്ന ‘വളര്‍ത്തുഗുണം’ എന്ന മൂല്യവത്തായ മഹാഗുണത്തിന്റെ അഭാവം ഇന്ന് ഉച്ചസ്ഥായി പ്രാപിച്ചുനില്‍ക്കുന്നു.
നാം പരിചയിച്ചിട്ടുള്ള ഏറ്റവുമധികം കുറുമ്പും കുന്നായ്മയുമുള്ള ഉണ്ണിക്കണ്ണന്റെ വികൃതികളാസ്വദിക്കുന്നതിനൊപ്പം യശോദാമ്മ തക്കതായ ശിക്ഷകള്‍ വേണ്ടിടത്തു നല്‍കുകയും ചെയ്തിരുന്നുവെന്നതു പ്രസിദ്ധം. എന്നാല്‍ മക്കളുടെ, പ്രത്യേകിച്ചു സീമന്തപുത്രന്റെ ബാല്യം മുതലുള്ള കുത്സിതപ്രവൃത്തികള്‍ക്കെല്ലാം അമിതവാത്സല്യത്തിന്റെ പേരില്‍ വശം ചേര്‍ന്നുനിന്ന മാതാവായ ഗാന്ധാരി അവരെയെല്ലാം ഒരുപോലെ മദമാത്സര്യങ്ങള്‍ തികഞ്ഞവരാക്കി മാറ്റിയതും ഇക്കഥയ്‌ക്കൊപ്പം പാടിപ്പതിഞ്ഞതാണ്. കുരുക്ഷേത്രയുദ്ധാവസാനം ദുര്യോധനന്‍ ഭീമസേനനാല്‍ തുട തകര്‍ക്കപ്പെട്ടു മരണാസന്നനായി സമന്തപഞ്ചകത്തില്‍ വേദനയോടെ മണ്ണില്‍ക്കിടന്നുരുളുമ്പോഴും അച്ഛനമ്മമാര്‍ക്കുള്ള സന്ദേശമായി ധാര്‍ഷ്ട്യത്തോടെ പറയുന്നത് താന്‍ സര്‍വ്വപ്രതാപത്തോടും ശത്രുക്കളുടെ തലയില്‍ കാല്‍ചവിട്ടിയും ജീവിതം പൂര്‍ത്തിയാക്കി സാക്ഷാത്കാരമടഞ്ഞവനാണെന്നാണ്. ഈ മഹാഭാരതകഥാസന്ദര്‍ഭത്തിന്റെ രൂപാന്തരമാണ് ഇന്നരങ്ങേറിക്കൊണ്ടിരിക്കുന്ന പലതുമെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാല്‍ അതേ കാലത്തു കുന്തീദേവി വളര്‍ത്തിയ അഞ്ചു മക്കള്‍ ക്ഷമയും സഹിഷ്ണുതയും അനുസരണയുമുള്ളവരായി അന്ത്യംവരെ തുടര്‍ന്നു. സമൂഹത്തെയും സംസ്‌കാരത്തെയും വെല്ലുവിളിച്ചുകൊണ്ട് അതുവരെയില്ലാതിരുന്ന രീതിയില്‍ അവരുടെ വിവാഹം ദ്രൗപദിയുമായി നടത്തുമ്പോള്‍ താല്‍ക്കാലിക വിമര്‍ശനങ്ങള്‍ക്കപ്പുറം മക്കളിലെ ധാര്‍മ്മികത എന്നും സമാനമായി നിലനിന്നുപോരാനാണ് ആ മാതാവ് അതിലൂടെ ആഗ്രഹിച്ചത്.
തങ്ങള്‍ പറഞ്ഞാല്‍ മകനോ മകളോ കേള്‍ക്കില്ലെന്ന് നാലഞ്ചുവയസ്സുള്ള കുട്ടിയെപ്പറ്റി തെല്ലു പ്രകടനപരമായി അച്ഛനമ്മമാര്‍ പറയുമ്പോള്‍ അതു ഭൂഷണമായി കുട്ടികള്‍ കൈക്കൊള്ളുകയും അനുസരണയില്ലായ്മ ജീവിതശൈലിയാക്കി മാറ്റുകയുംചെയ്യുന്നു.
കൂട്ടുകുടുംബത്തില്‍ നിന്നകന്ന് അണുകുടുംബങ്ങളായി മാറിയതും ലാളിക്കാന്‍ മുത്തശ്ശനോ മുത്തശ്ശിയോ കൂടെയില്ലെന്നുള്ളതും കുഞ്ഞുങ്ങളുടെ വഴിതിരിയലിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇനിയങ്ങോട്ടു കാലഹരണപ്പെട്ട അപഗ്രഥനമാണ്. ഇന്നത്തെ ബാല്യവും കൗമാരയൗവ്വനങ്ങളില്‍ സിംഹഭാഗവും ജനനംമുതല്‍ ഇത്തരം ഒറ്റപ്പെട്ട സാഹചര്യത്തിന്റെ പശ്ചാത്തലമുള്ളവരാണ്. ഏതൊരന്തരീക്ഷത്തിലാണോ താന്‍ പുലരുന്നത്, അതുമായി സമരസപ്പെട്ടുപോകുന്നവരാണു മനുഷ്യരടക്കമുള്ള മിക്ക ജീവികളും. അങ്ങനെയല്ലാത്ത ഒരു ന്യൂനപക്ഷം എല്ലാക്കാലവുമുണ്ടായിരിക്കുമെന്നതു മാറ്റിനിര്‍ത്താം.
വലിയ കുടുംബത്തില്‍ വളര്‍ന്നിട്ടും ഏകനായിരുന്നുവെന്നും പ്രകൃതിയോടു സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞു പോന്നിരുന്നുവെന്നും എം.ടി.വാസുദേവന്‍ നായര്‍ അയവിറക്കിയിരുന്നു.
ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍പ്പെട്ട (broken family) കുട്ടികള്‍ വഴിതെറ്റും എന്ന പഴമ്പുരാണത്തില്‍നിന്നു തെല്ലും ചലിക്കാത്തവരും ഏറ്റുപാടുന്നവരുമാണ് നാം. എന്നാല്‍ പല മഹത് വ്യക്തികളും ഉദയംചെയ്തത് ഇത്തരം കുടുംബങ്ങളിലെ ശൈഥില്യത്തില്‍ നിന്ന് അതിജീവനം ചെയ്താണെന്നതു ചരിത്രം. അതേസമയം സുഖസൗകര്യങ്ങളുടെയും സ്‌നേഹലാളനങ്ങളുടെയും ആധിക്യമാവോളം നുകര്‍ന്ന് അപഥമാര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ സുലഭവും.
വീട്ടുകാരും അദ്ധ്യാപകരും ശാസിച്ചു ശിക്ഷിക്കുന്നതു നന്മയ്ക്കുവേണ്ടിയാണെന്നു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിനു പകരം അവര്‍ക്കെതിരെ പരാതികൊടുക്കാനും അതിന്മേല്‍ ശിക്ഷനല്‍കാനും പാകത്തില്‍ നിയമപരിരക്ഷകൂടി വന്നതുമുതലാണ് ഇന്നു നാം ഭയത്തോടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നീചമായ പ്രവൃത്തികള്‍ കുട്ടികളുടെ ഭാഗത്തുനിന്ന് അമിതമായുണ്ടായിത്തുടങ്ങിയത്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാടു മനസ്സിലാക്കി അതിലൊതുങ്ങിനിന്നു വളരാനും പ്രവര്‍ത്തിക്കാനും മക്കളെ ശീലിപ്പിക്കുമ്പോള്‍ വീട്ടുജോലി പങ്കിട്ടെടുക്കാന്‍ പറയുകയും ശകാരിക്കുകയും ചെയ്യുന്ന പെറ്റമ്മയെ ശത്രുപക്ഷത്തുനിര്‍ത്തുന്ന കുട്ടി തനിക്കു നിയമസംരക്ഷണം കിട്ടുമെങ്കില്‍ അതിനെതിരെ പരാതിപ്പെടുന്നതില്‍ അതിശയിക്കാനില്ല. അച്ഛനമ്മമാര്‍ അടിച്ചതിനും മറ്റും കുറ്റംചാര്‍ത്തി അവരെ ജയിലിലേറ്റുന്ന കുട്ടികളുടെ എണ്ണവും വല്ലാതെ പെരുകുന്നുണ്ട്.
ഇതിനു സമാന്തരമായി വടിയെടുക്കാന്‍ പാടില്ല എന്ന നിയമത്തിനു വിധേയമായി പാഠശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിയ സ്വാതന്ത്ര്യം അതിരുകടന്ന് അദ്ധ്യാപകനു വഴക്കുപറയാനോ തെറ്റുചൂണ്ടിക്കാണിക്കാനോ പോലും പാടില്ല എന്നായി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന വ്യാഖ്യാനത്തോടെ വീട്ടുകാരുടെ പൂര്‍ണ്ണസമ്മതത്തോടെ നിയമസംരക്ഷണം തേടിപ്പോവുകയും നേടിയെടുക്കുകയുംചെയ്യുമെന്ന നിരവധി ഉദാഹരണങ്ങള്‍ അദ്ധ്യാപകരെ അക്ഷരാര്‍ത്ഥത്തില്‍ കര്‍മ്മവിമുഖരാക്കി.
ഭാരത സംസ്‌കാരത്തിന്റെ ഉത്തമോദാഹരണമായി ഗുരുകുല വിദ്യാഭ്യാസത്തിന്റെ മഹനീയതയും സംശുദ്ധിയും സൂക്ഷിക്കുകയും സൂചിപ്പിക്കുകയും ചെയ്യുന്നവരാണു നാം. ഗുരുവിന്റെ ഗൃഹത്തിലെ ചെറുതും വലുതുമായ ജോലികള്‍ ചെയ്തു പഠനം നടത്തിയിരുന്നവരില്‍ സാന്ദീപനി ആശ്രമത്തില്‍ ശ്രീകൃഷ്ണനുണ്ടായിരുന്നത് പുരാണകഥയാണെങ്കില്‍ തപോവന സ്വാമികളുടെ ആശ്രമത്തില്‍ രാപകലെന്യേ കഠിനനിഷ്ഠകളോടെ അദ്ധ്യയനം നടത്തി മഹാആചാര്യനായി മാറിയ ചിന്മയാനന്ദസ്വാമികള്‍ വര്‍ത്തമാനകാല പ്രതീകമാണ്.
കുട്ടികളുടെയിടയിലെ ആത്മഹത്യാപ്രവണതയാണ് അദ്ധ്യാപകരെ ബന്ധിതരാക്കിയ മറ്റൊരു വസ്തുത.
അമിതവാത്സല്യത്തിനും സാരവും നിസ്സാരവുമായ എല്ലാ ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്കും വിധേയനായി വളരുന്ന കുട്ടി നേരിയ പ്രശ്‌നങ്ങള്‍ക്കു മുന്നിലും തളര്‍ന്നുപോകുന്നതു സ്വാഭാവികം. ‘സമ്പൂര്‍ണ്ണവിജയം’ എന്ന സമ്പ്രദായം ഒന്നാം ക്ലാസുമുതല്‍ നടപ്പില്‍ വരുത്തിയിട്ടുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരോക്ഷമായ അരാജകത്വം പരീക്ഷാതോല്‍വിയെന്ന യാഥാര്‍ത്ഥ്യത്തിന്റെ നേരെയുള്ള പ്രതികരണമായി ആത്മാഹുതി തിരഞ്ഞെടുക്കുന്ന തലത്തിലാകുന്നു. അവിടെയും കുറ്റക്കാരെന്നയാരോപണം അദ്ധ്യാപകരിലേക്കു തിരിയുമ്പോള്‍ ഗത്യന്തരമില്ലാതെ നിരക്ഷരനെയും ജയിപ്പിച്ചുവിട്ട് അദ്ധ്യാപകന്‍ ജോലിതീര്‍ക്കാന്‍ നിര്‍ബ്ബന്ധിതനാകുമ്പോള്‍ വിദ്യാഭ്യാസം വെറും അഭ്യാസമായിമാറുന്നു. അവര്‍ക്കു നേരെ കുട്ടികള്‍പോലും നടത്തുന്ന വധഭീഷണിയുള്‍പ്പെടെയുള്ളതിനു പുറമേയാണിത്.
കാമുകി പ്രണയം നിരസിക്കുമ്പോള്‍ അവളെയും കൊന്ന് മരണംവരിക്കുന്ന തലമുറയുടെ വ്യാപനം മറ്റൊന്നുംകൊണ്ടല്ല, ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ.
താന്‍ വിചാരിക്കുന്ന ഏതു കുമാര്‍ഗ്ഗവും സ്വീകരിക്കാനും നടപ്പില്‍വരുത്താനും വിരല്‍ത്തുമ്പൊന്നു ചലിപ്പിച്ചാല്‍ വഴിതെളിയുമെന്നതിനാല്‍ തേടിയലയേണ്ടിവരുന്നതുമില്ല. പണ്ടു സിനിമകളും കഥകളുമായിരുന്നു ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശികളെങ്കില്‍ ഇന്നതു കുറേക്കൂടി അനായാസമായി. ഓരോ കാലത്തെയും തലമുറയെ രചനയിലൂടെ വശീകരിച്ചു വഴിതെറ്റിച്ചുവെന്നാരോപിതരായ എത്രയോ സാഹിത്യകാരന്മാര്‍ നമ്മുടെയിടയിലുണ്ടായി. എന്നാലത് ആശയതലത്തിലായിരുന്നുവെന്നതാണു വ്യത്യാസം. ഇന്ന് ആശയങ്ങളില്ല; ആവേശമാണു ഭരിക്കുന്നത്.
1985ല്‍ പുറത്തിറങ്ങിയ ഒരു ചലച്ചിത്രനാമത്തിന്‍പ്രകാരം ‘ഈ തലമുറ ഇങ്ങനെ’ എന്നുറപ്പിച്ചു കുറേ ചര്‍ച്ചകള്‍ നടത്തി കൈകഴുകാതെ ആശാസ്യമായതെന്തെന്നാണു ചിന്തിക്കേണ്ടത്. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കൗണ്‍സിലര്‍മാരെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാതിരുന്നവരാണ് കഴിഞ്ഞ തലമുറയിലെ ‘ക്ഷുഭിതയൗവ്വനം’ താണ്ടിയവര്‍. ലിംഗസമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിളനിലമായ ഈ ആധുനികകാലത്തിലും കുട്ടിയുടെ സ്വഭാവരൂപീകരണം ആരംഭിക്കേണ്ടതും വളരേണ്ടതും വീട്ടില്‍നിന്നുതന്നെയാണ്. എല്ലാ കുട്ടികളുമല്ല, ഒരു ന്യൂനപക്ഷംമാത്രമേ പ്രശ്‌നങ്ങളുടെ പേരില്‍ പുറത്തുവരുന്നുള്ളൂവെന്നതിനാല്‍ ശിക്ഷവേണ്ടിടത്തു നല്‍കുകയാണ് അഭികാമ്യം. ‘അടിചെയ്യും ഗുണം അണ്ണന്‍ തമ്പിയും ചെയ്യില്ല’ എന്ന പഴഞ്ചൊല്ലിന്റെ വ്യംഗ്യാര്‍ത്ഥം എന്തുതന്നെയായിരുന്നാലും വാച്യാര്‍ത്ഥത്തിന്റെ ഉദ്ദേശ്യശുദ്ധി സ്വീകരിക്കാം. അടിച്ചു പഠിപ്പിക്കാത്ത കുട്ടിയും അടച്ചു വേവിക്കാത്ത കഷായവും ഫലപ്രദമാകില്ലയെന്നതു പതിരില്ലാത്ത പഴഞ്ചൊല്ലാണെന്നു തിരിച്ചറിയാം.
അദ്ധ്യാപകരുടെ കയ്യില്‍ പഴയ ചൂരല്‍ തിരിച്ചേല്‍പ്പിക്കുകയെന്നു പ്രസംഗിക്കുന്നവര്‍ കളംമാറ്റിച്ചവിട്ടാതെയുമിരിക്കട്ടെ. വിദ്യാഭ്യാസം പൂര്‍ണ്ണമായി വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിരിക്കുന്നതിനാല്‍ ‘ചാക്കോ മാഷി’നെപ്പോലെയുള്ള അദ്ധ്യാപകര്‍ ഇന്നൊരിടത്തുമില്ല. ശാസ്ത്ര സാങ്കേതികവിദ്യയുടെ ദൈനംദിന പുരോഗതിയിലൂടെ കാലം കുതിച്ചു പായുമ്പോള്‍ അതിനുമേല്‍ കുറ്റംചാര്‍ത്തി കടിഞ്ഞാണിടാനൊരുമ്പെടാതെ ഓരോ വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന അലിഖിതകര്‍ത്തവ്യങ്ങള്‍ പാലിക്കുക. സ്വന്തം കുഞ്ഞിനെ ഏറ്റവും മികച്ചവനാക്കുകയെന്നതാവണം അതിലേറ്റവും പ്രധാനം.
ലഹരി വസ്തുക്കളുടെ പ്രസരം അതിദ്രുതം സംഭവിച്ചുകഴിഞ്ഞ കാലികസാഹചര്യത്തില്‍ ഓരോ രക്ഷാകര്‍ത്താവും അടിയന്തിരവും സാഹസികവുമായ ശ്രദ്ധകൊടുത്തേ തീരൂ.
തങ്ങളെ കേള്‍ക്കാനോ മനസ്സിലാക്കാനോ ആരുമില്ലയെന്ന് ഉച്ചൈസ്തരം ആവലാതി പറയുന്ന കുട്ടികള്‍ അച്ഛനമ്മമാരുടെ ഗാര്‍ഹികവും ജോലിസംബന്ധവുമായ സംഘര്‍ഷങ്ങളും മനസ്സിലാക്കണം. അവര്‍ ജീവിക്കുന്നതും തൊഴില്‍ ചെയ്യുന്നതും എന്തിനാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും ഉള്‍ക്കൊള്ളണം. ഇനി വിപരീതമായ സാഹചര്യമാണു കുടുംബത്തിലെങ്കില്‍ മയക്കുമരുന്നില്‍ അഭയം തേടുകയല്ല വഴിയെന്നത് പലയാവൃത്തി വിദ്യാലയങ്ങളിലും ചുറ്റുപാടുകളിലും വാര്‍ത്തകളിലും നിന്നറിയുകയും ചെയ്യുന്നുണ്ട്. എന്നിട്ടും അന്യായത്തിലേക്കുതന്നെ മുന്നേറുകയാണെങ്കില്‍, അതു നിര്‍ഭയത്വംകൊണ്ടാണ്. ഈ ഭയമില്ലായ്മയുണ്ടാവുന്നത് ശിക്ഷയില്ലാത്തതിനാലോ അതിനു കാഠിന്യമില്ലാത്തതിനാലോ ആണ്. അത്തരത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റും വിളയാട്ടമാടുന്നത് ഏതൊരു കുട്ടിക്കും അറിയാവുന്നതുമാണല്ലോ.