തുടര്‍ സിനിമകള്‍ തരംഗമായി മാറുന്ന ഒരു കാലമാണിത്. സിനിമയെ കൊല്ലുന്നതോ വളര്‍ത്തുന്നതോ എന്നുറപ്പില്ലാത്ത വിപണന സാധ്യതകള്‍ മൂലം, സിനിമയെന്നാല്‍ താരമൂല്യമുള്ളവരുടെ ആരാധകമനസ്സിനെ തൃപ്തിപ്പെടുത്തല്‍ മാത്രമായി തീര്‍ന്നിരിക്കുന്നുവോ എന്ന് സംശയം തോന്നാം. അതിനുള്ള ഒരു യൂറോപ്യന്‍ മറു മാതൃകയായി സിനി സീരീസുകളെ കാണേണ്ടതുണ്ട്.
സിനിമയെന്നാല്‍ എന്തെന്ന് പഠിപ്പിക്കുന്ന ഒരു സിനി സീരീസ് ആയി വേണമെങ്കില്‍ ‘അഡോളസെന്‍സ്’ അഥവാ കൗമാരം എന്ന ചിത്രീകരണത്തെ കാണാം. ഒരു ‘കട്ട്’ പോലും ഇല്ലാതെ നാലുഘട്ടങ്ങളിലായി നാല് മണിക്കൂര്‍ നീളുന്ന അവതരണമാണ്, ഈ സിനി സീരീസ്. ഡ്രാമ എന്നാണ് അവര്‍ പോലും ഇതിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ സിനിമയേക്കാള്‍ മികച്ച ഡ്രാമ എന്ന് പറയേണ്ടി വരുന്ന ഒന്ന്. ഇതിനെ ക്രൈം ഡ്രാമ എന്ന് വിശേഷിപ്പിക്കുകയാണെങ്കില്‍, മലയാളത്തില്‍ സമീപകാലത്തിറങ്ങിയ ചിത്രങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം? അതാണ് ഹോളിവുഡ് – മോളി വുഡ് വ്യത്യാസമെന്നു കരുതാം.
‘നെറ്റ് ഫ്‌ളിക്‌സില്‍’ പ്രീമിയര്‍ ചെയ്യപ്പെടുന്ന അഡോളസന്‍സ് എന്ന സീരീസിലെ നായകനടന്‍ പതിനാറു വയസ്സ് ഉള്ള ഒരു കൗമാരക്കാരനാണെന്നത് സിനിമാലോകത്തെ അത്ഭുതപ്പെടുത്തും. ഓവന്‍ കൂപ്പര്‍ എന്ന ഈ കൗമാരക്കാരന്‍ നീണ്ട നാലുമണിക്കൂര്‍ നമ്മെ പിടിച്ചിരുത്തി സിനിമ കാണിക്കും. ഓരോ മണിക്കൂര്‍ വീതം നാല് ഘട്ടങ്ങളുള്ള ഈ ‘സൂപ്പര്‍ സിനിമ’യ്ക്ക് കട്ടുകള്‍ ഇല്ല. ഇതെങ്ങനെ സാധിക്കുന്നു എന്നതു മറ്റൊരു അത്ഭുതം. കൗമാരക്കാരെ നമ്മള്‍ നിയമത്തില്‍ കുട്ടിക്കുറ്റാരോപിതര്‍ അഥവാ ജുവനൈല്‍ എന്ന് വിളിക്കും, കൊടും കുറ്റവാളികളേക്കാള്‍ മോശമായി കുട്ടിക്കുറ്റാരോപിതരെ കൈകാര്യം ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഈ സിനിമ അത്യാവശ്യം കാണേണ്ടത് ജുവനൈല്‍ നീതി പ്രവര്‍ത്തകരാണ്. എത്ര മൃദുലമായിട്ടാണ്, കൗമാരക്കാരെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ സിനിമയില്‍ നടക്കുന്നത്. മനോഹരമായ കവിത പോലെ ഒരു ക്രൈം സിനിമ.
ജാക്ക് തോണ്‍, സ്റ്റീഫന്‍ ഗ്രഹാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി, നിര്‍മ്മിച്ച് ഫിലിപ്പ് ബാരണ്ടിനി സംവിധാനം ചെയ്ത അഡോളസന്‍സ്, നാല് എപ്പിസോഡുകളുള്ള ഒരു നെറ്റ്ഫ്‌ളിക്‌സ് സിനി സീരീസാണ്. ഒരു പ്രഭാതത്തില്‍ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ഒരു കൗമാരക്കാരനെ വികാര വിചാരങ്ങളുടെ പ്രതിദ്ധ്വനികളിലൂടെ നമ്മുടെ മുന്നില്‍ പുതിയതായി അവതരിപ്പിക്കുന്നു. ചിരപരിചിതമായ ഒരു ചെറിയ സംഭവത്തെ ഉപയോഗിച്ച് നമ്മെ ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന സീരീസ്. സിനിമയെ കൈകാര്യം ചെയ്യാന്‍ ഇറങ്ങുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളുള്ളവര്‍ മനസ്സിലാക്കേണ്ടുന്ന ഒന്ന്. കുട്ടികളുടെ കൗണ്‍സിലിംഗിന് പരിശ്രമിച്ച് അവരെ മനസ്സിലാക്കാനാവാതെ പോകുന്നവര്‍ അറിയേണ്ട ഒന്ന്, അഭിനയമെന്നാല്‍ എന്തെന്നും, സംവിധാനവും ഛായാഗ്രഹണവും എന്തെന്നും തിരിച്ചറിയിപ്പിക്കുന്ന ഒന്ന്. അതെ അഡോളസെന്‍സ് ഒരു ഗവേഷക സിനിമയാണ്.
ഒരു പുലര്‍ച്ചെ, അമ്പരന്ന് നില്‍ക്കുന്ന ഒരു പിതാവിന് മുന്നിലൂടെ, തന്റെ മകനെ പോലീസ്, അവന്‍ കിടന്നുറങ്ങിയ കട്ടിലില്‍ നിന്ന് കൊണ്ടുപോകുന്നത് നോക്കിനില്‍ക്കുന്ന രംഗമാണ് ആദ്യം. ഒരു രാത്രി പുലരുമ്പോള്‍ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഞെട്ടലില്‍ ആണ് ‘കൗമാരം’ തുടങ്ങുന്നത്.
രംഗങ്ങള്‍ അഥവാ തത്സമയ പ്രക്ഷേപണം, ഒരൊറ്റ വെട്ടിച്ചുരുക്കലുമില്ലാതെ, ഇടവേളകളില്ലാതെ മുന്നേറുമ്പോള്‍ ഒട്ടും ബോറടിപ്പിക്കാതെ ഒരു ചെറിയ കഥ നമുക്ക് മുന്നില്‍ സംഭവിക്കുകയാണ്. ഒരു സാധാരണ പ്രഭാതത്തെ അസാധാരണമാക്കുംവിധം ക്യാമറ പാഞ്ഞുചെല്ലുമ്പോള്‍, നാം തിരിച്ചറിയുകയാണ്, വിശേഷണം പറയുന്നത് പോലെ ഇത് വെറുമൊരു കുറ്റകൃത്യ നാടകമല്ല! ജീവിതത്തെ വഴിതിരിക്കുന്ന കൗമാരത്തിന്റെ ഘട്ടമാണ് വരച്ചിടുന്നത്. കൗമാരത്തെ രൂപപ്പെടുത്തുന്നതിന് കുടുംബം എത്ര പ്രാധാന്യമുള്ളതെന്നു സിനിമ പറയുന്നുണ്ട്.
‘അഡോളസെന്‍സ്’ കണ്ടിരിക്കുമ്പോള്‍ മനസ്സറിയാതെ ഒരു കൗണ്‍സിലിംഗിന് വഴിപ്പെടുന്നത് നാം മനസ്സിലാക്കാതെ പോകും. കൗമാരക്കാല പുരുഷത്വത്തെക്കുറിച്ച് നാം നമുക്കറിയാമെന്ന് കരുതുന്ന പലതിനെയും അഡോളസെന്‍സ് പൊളിച്ചെഴുതുകയാണ്. ഒരു കുട്ടിയെ കൗമാരഘട്ടത്തില്‍ തിരിച്ചറിയാന്‍ എന്തൊക്കെ മനസ്സിലാക്കണമെന്ന് നാം തിരിച്ചറിയുന്നു. കുട്ടിയെ നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒന്നാക്കി മാറ്റുന്ന നിശ്ശബ്ദവും ശ്രദ്ധിക്കപ്പെടാത്തതുമായ കാര്യങ്ങള്‍ നമ്മിലേക്ക് സിനിമ നല്‍കുന്നു.
ജാക് തോണ്‍ എന്ന നിര്‍മ്മാതാവ്, സോഷ്യല്‍-റിയലിസ്റ്റ് നാടകങ്ങള്‍ക്ക് പേരുകേട്ട ആളാണ്. വണ്‍-ടേക്ക് ഘടന കട്ടുകള്‍ ഇല്ലാതെ മുമ്പേ പരീക്ഷിച്ച ‘ബോയിലിംഗ് പോയിന്റ്’ സംവിധാനം ചെയ്ത സംവിധായകന്‍ ഫിലിപ്പ് ബാരന്റിനിയും, നല്‍കിയിരിക്കുന്നത് വലിയ ആകാംക്ഷയൊന്നുമില്ലാത്ത സിനിമയുടെ അടുത്ത നിമിഷത്തിനായുള്ള കാത്തിരിപ്പിനെയാണ്. നായകനായ ആ ബാലന്‍ അഭിനയ ജീവിതത്തില്‍ എത്രയോ വലിയ ഉയരങ്ങള്‍ കീഴടക്കുമോ എന്ന് കാത്തിരുന്നു കാണാം.
പറഞ്ഞുവല്ലോ, ഓരോ എപ്പിസോഡും ഒറ്റ, തുടര്‍ ഷോട്ടില്‍ അവതരിപ്പിക്കപ്പെടുന്നു, ഒരു ഷോര്‍ട്ട് ഫിലിമില്‍ പോലും ആയിരക്കണക്കിന് കട്ട് ഷോട്ടുകള്‍ എടുക്കുന്ന ഇക്കാലത്ത് ഇതൊരത്ഭുതം തന്നെയാണ്. അതുകൊണ്ട് തന്നെ അരോചകമായ ഫ്‌ളാഷ് ബാക്കുകള്‍ ഇല്ല. സംഭവങ്ങളെ സന്ദര്‍ഭോചിതമാക്കാന്‍ സര്‍വജ്ഞനായ മൂന്നാം കക്ഷിയുടെ വര്‍ണനങ്ങളില്ല, ഒരു ആഖ്യാതാവില്ല, ലളിതമായി നമ്മെ ശ്വാസംമുട്ടിക്കുന്ന പിരിമുറുക്കത്തില്‍ നിന്ന് നാം രക്ഷപ്പെടുന്നുമില്ല. നമ്മള്‍ സിനിമ കാണുകയല്ല, കുറച്ച് സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. തകര്‍ന്നു പോകുന്ന പിതൃസ്‌നേഹത്തെ നമ്മള്‍ നമ്മളില്‍ കാണുകയാണ്.
അഡോളസന്‍സിന്റെ യഥാര്‍ത്ഥ മൂല്യം അതിന്റെ നിര്‍മ്മാണ രീതിയിലാണ്. ബാരന്റിനിയുടെ സംവിധാനത്തില്‍ വണ്‍-ടേക്ക് ഫോര്‍മാറ്റിനെ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാനുതകുന്ന ഒന്നാക്കി ഉയര്‍ത്തുന്നു.
സഹപാഠിയായ പെണ്‍കുട്ടിയ കുത്തിക്കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പതിമൂന്നു വയസ്സുള്ള ജാമി മില്ലര്‍ (ഓവന്‍ കൂപ്പര്‍) എന്ന ആണ്‍കുട്ടിയെ അവതരിപ്പിക്കുകയാണ് സിനിമ. അവന്റെ പിതാവ് എഡ്ഡി (സ്റ്റീഫന്‍ ഗ്രഹാം) അവനെ പൂര്‍ണ്ണമായി വിശ്വസിക്കുന്നു, സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു. അയാള്‍ക്ക് സ്വന്തം ജന്മദിനം പോലും ആഘോഷിക്കാനാവുന്നില്ല. കളവായ ആരോപണങ്ങളില്‍ അയാള്‍ വേദനിക്കുന്നു, മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു.
ജാമിയുടെ നിഷ്‌കളങ്കമല്ലാത്ത ‘കൗമാരം’ ഒരു പെണ്‍കുട്ടിയിലും താല്‍പ്പര്യം കാണിക്കുന്നില്ല എന്ന് സിനിമ പറയുന്നു. ജാമി കുറ്റക്കാരനാണോ അല്ലയോ എന്നതിനെക്കുറിച്ച് ആരും പ്രത്യേകിച്ച് ആശങ്കപ്പെടുന്നില്ല. ജാമിയെപ്പോലുള്ള ഒരു കുഴപ്പങ്ങളില്ലാത്ത ആണ്‍കുട്ടി – ബുദ്ധിമാനും ആത്മവിശ്വാസമുള്ളവനും സാധാരണക്കാരനുമായ കുട്ടി – ഇത്തരമൊരു സാഹചര്യത്തില്‍ എന്തുകൊണ്ട് എത്തിച്ചേരുന്നു എന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കുകയാണ് സിനിമ. ഒരു കുട്ടിയെ നാം രൂപപ്പെടുത്തുന്നതിനു മുമ്പ് ഏതൊക്കെ ശക്തികളാണ് അവനെ രൂപപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണമെന്ന സന്ദേശം നമ്മില്‍ ഏല്‍പ്പിക്കുകയാണിത്. കൂട്ടുകാരുടെ സാന്നിദ്ധ്യം അഥവാ ഇടപെടല്‍ അവനെ വഴിതെറ്റിക്കുകയാണോ അതോ രൂപപ്പെടുത്തുകയാണോ?
ജാമി എന്ന കഥാപാത്രമായി ഓവന്‍ ഒരു വെളിപ്പെടുത്തലാണ്; ധിക്കാരം, ആശയക്കുഴപ്പം, കൂടുതല്‍ അവ്യക്തമായ എന്തോ ഒന്ന് എന്നിവയ്ക്കിടയില്‍ ആടിയുലയുന്ന ഓവന്‍ നടത്തുന്ന പ്രകടനം – വിജയത്തില്‍ എത്തിച്ചേരാനാകാത്തവിധം നീണ്ടുനില്‍ക്കുന്നു, അയാള്‍ക്ക് ഒരിക്കലും ആലോചിക്കുവാന്‍ പോലും കഴിയാത്ത ഒരവസ്ഥയില്‍ എത്തി എന്നത് വിശ്വസിപ്പിക്കുവാന്‍ നമുക്ക് തോന്നും. കൊല്ലപ്പെട്ട കാറ്റി ലിയനാര്‍ഡ് മരിച്ചു എന്ന് പോലും ആ കൗമാരക്കാരന്‍ സ്മരിക്കാത്ത സാഹചര്യം വരുന്നുണ്ട് സിനിമയില്‍.
ബ്രിയോണി എന്ന കൗണ്‍സിലര്‍ ആയി വരുന്ന എറിന്‍ ഡോഹെര്‍ട്ടി എന്ന നടിയും സീരീസി ന്റെ പ്രധാന ആകര്‍ഷണമാണ്. ബാലനെ മനസ്സിലാക്കാന്‍ നിയോഗിക്കപ്പെട്ട മനഃശാസ്ത്രജ്ഞ, അത് നിര്‍വ്വഹിക്കുന്നത് മനസ്സിനെ കീറി മുറിക്കുന്ന ശസ്ത്രക്രിയ പോലെ തോന്നിക്കുന്ന തരത്തില്‍ കൃത്യതയോടെയാണ്. മൂന്നാം ഭാഗത്തിലുള്ള അവരുടെ ദീര്‍ഘമായതും അതിനിഗൂഢവുമായ ആശയവിനിമയങ്ങള്‍ – സിനിമകളിലെയോ സീരീസുകളിലെയോ ഏറ്റവും അസ്വസ്ഥവും സമര്‍ത്ഥവുമായി അവതരിപ്പിച്ച രംഗങ്ങളിലൊന്നായി കാണാം. ഉത്തരം കണ്ടെത്തുന്ന ഈ ക്രിയ ഒരാളില്‍ കോപം ഏതെങ്കിലും അവസ്ഥയില്‍ ശക്തിയായി പുനര്‍നിര്‍മ്മിക്കപ്പെടുമെന്ന സൂക്ഷ്മവും, അതിനുള്ള വഞ്ചനാപരമായ വഴികളും, അല്പം പോലും ഇഷ്ടമില്ലാതെയെങ്കിലും, പരിഗണിക്കപ്പെടുന്ന ഒരാളോടുള്ള ഒരു ചെറിയ നീരസം എങ്ങനെ മാറ്റാനാവാത്ത ഒന്നായി മാറുമെന്നും, അത് ഇവിടം വരെ എത്താമെന്നും സിനി സീരീസ് തുറന്നുകാട്ടുന്നു.
സ്വന്തം മകനെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയില്ലെന്ന മന്ദഗതിയിലുള്ളതും വേദനാജനകവുമായ തിരിച്ചറിവിനോട് മല്ലിടുന്ന ഒരു മനുഷ്യനാണ് എഡ്ഡി എന്ന കഥാപാത്രമായി മാറിയ സ്റ്റീഫന്‍ ഗ്രഹാം എന്ന നടന്‍ അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും ഈ പിതാവ് സിനിമയിലെ ശ്രദ്ധേയനായ കഥാപാത്രമായിത്തീരുന്നുണ്ട്. ആ മുഖത്ത് അമിത സ്‌നേഹം കൊണ്ടുള്ള ദുഃഖത്തിന്റെ ഭാരം തെളിഞ്ഞു നില്‍ക്കുന്നു. ശരീരഭാഷ നിസ്സഹായതയെക്കുറിച്ചുള്ള ഒരു പഠനമായി അവതരിപ്പിക്കപ്പെടുന്നു. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവിന്റെ വേഷം കൈകാര്യം ചെയ്യുന്ന ആഷ്‌ലി വാള്‍ട്ടേഴ്‌സ്, പരമ്പരയില്‍ സജീവസാന്നിദ്ധ്യവും, ഒരു യഥാര്‍ത്ഥ ബാലാവകാശ പ്രവര്‍ത്തകനെപ്പോലെ നിലകൊള്ളുകയും ചെയ്യുമ്പോള്‍ കുട്ടികളുടെ ഇടയിലെ കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന സന്ദേശവും നല്‍കുകയാണ്.
മനസ്സിന് മുറിവ് പറ്റിയ, കഥാപാത്രങ്ങളുടെ വേദനകളില്‍ നമ്മളും കുടുങ്ങിക്കിടക്കുന്നു, അവരുടെ ഭയം, ആശയക്കുഴപ്പം, നിരാശ എന്നിവ നാം അനുഭവിക്കുന്നു. നമ്മള്‍ സാക്ഷ്യം വഹിക്കുന്ന അവസ്ഥയെന്ന പോലെ, ക്യാമറ ഒരു അദൃശ്യ സാന്നിധ്യം നല്‍കിക്കൊണ്ട് നമ്മെ അസ്വസ്ഥരായും കണ്ണുചിമ്മാതെയും നീക്കുന്നു. അതുകൊണ്ട് ഇത് ആശ്വാസം നല്‍കുന്ന ഒരു സിനിമയല്ല. പ്രത്യേകമായ ജീവിത സന്ദേശങ്ങള്‍ നല്‍കുന്ന ഡയലോഗുകള്‍ ഇല്ല, ആരും പറയാത്ത യുദ്ധവുമല്ല. പകരം, അത് കാഴ്ചക്കാരെ അസ്വസ്ഥതയിലാഴ്ത്തുന്നു, ലോകം അസ്വസ്ഥമാണെന്ന് അംഗീകരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ജാമിയെപ്പോലുള്ള ആണ്‍കുട്ടികള്‍ നിലവിലുണ്ട്. അവര്‍ വളര്‍ന്നു വരുന്ന വഴികള്‍ നമ്മള്‍ സൃഷ്ടിച്ച് കൊടുക്കുന്നുണ്ട്. കുട്ടിക്കുറ്റവാളിയെ ഒരു സ്ഥിരം കുറ്റവാളിയാക്കരുത്, അയാള്‍ക്ക് തിരികെ വരാന്‍ അവസരം നല്‍കണം. എന്നാല്‍ നമ്മുടെ നാട്ടില്‍ എന്താണ് നടക്കുന്നത്?
മനുഷ്യ ജീവിതത്തിലെ കൗമാരം ഒരു തരം ഉരുത്തിരിയലിന്റെ ഘട്ടമാണല്ലോ. ചില ചോദ്യങ്ങള്‍ ആ സമയത്ത് ഉയര്‍ന്നു വരികയും, ഉത്തരം കിട്ടുകയും ചെയ്യും, നാം തടവറയിലാക്കപ്പെടുന്ന കാലം. അവയില്‍ നിന്ന് പിച്ച വച്ച് കയറുന്ന ഘട്ടം, നാം തനിച്ചല്ലാതെ നീങ്ങണം, ഇരു കരകളിലുമുള്ള ഭിത്തി നദിയെ എന്നത് പോലെ, സമൂഹത്തോടുള്ള പ്രതിബദ്ധത, നമ്മെ മുന്നോട്ട് ഒഴുക്കിക്കൊണ്ട് പോകണം. ഇത് പറഞ്ഞു തരുന്ന ‘അഡോളസെന്‍സ്’ ഒരു സിനിമയല്ല, സീരീസ് എന്ന പേരല്ല ഇതിനു ചേരുക, ജീവിത രംഗങ്ങളാല്‍ കോര്‍ക്കപ്പെട്ട, ഒരു സംഭവത്തിന്റെ അസ്വസ്ഥത നമ്മില്‍ പകരുന്ന ഒരു വാര്‍ത്താ പത്രിക പോലെയാണിത്. ഇത്ര ആഴത്തില്‍ സ്പര്‍ശിക്കുന്ന ചുരുക്കം ചില സൃഷ്ടികള്‍ മാത്രമേ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളൂ.