പഹല്‍ഗാമില്‍ വിനോദസഞ്ചാരികളായെത്തിയ ഭാരത പൗരന്മാരെ ഭീകരവാദികള്‍ മതം ചോദിച്ച് വേര്‍തിരിച്ചു നിര്‍ത്തി വെടിവെച്ചു കൊന്നപ്പോള്‍ രാഷ്ട്രത്തിന്റെ മുഴുവന്‍ മനസ്സും വികാരവും മതഭീകരവാദത്തിനെതിരായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധവും പ്രതികരണവും ഉയര്‍ത്തിക്കൊണ്ട് ഭാരതജനത ഒന്നാകെ കേന്ദ്ര സര്‍ക്കാരിനൊപ്പം അണിചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളുമായി രംഗത്തു വരികയാണുണ്ടായത്.
പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ആരോപിച്ചത്. കേന്ദ്ര ഭരണം നടത്തിയിരുന്ന കാലത്ത് രാജ്യസുരക്ഷയുടെയും പ്രതിരോധ നയത്തിന്റെയും കാര്യത്തില്‍ സംഭവിച്ച പരാജയങ്ങളുടെയും പാളിച്ചകളുടെയും പതിറ്റാണ്ടുകള്‍ നീണ്ട പൂര്‍വ്വകാലത്തെ വിസ്മരിച്ചുകൊണ്ടാണ് അവര്‍ നിരുത്തരവാദപരമായ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയത്. പാകിസ്ഥാന്റെ പിറവിക്ക് തന്നെ അവസരമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കളുടെ വികലവീക്ഷണമായിരുന്നു. അവരുടെ പാകിസ്ഥാന്‍ പ്രേമത്തിന്റെ സൂചനകള്‍ പല സന്ദര്‍ഭങ്ങളിലും പുറത്തുവന്നിട്ടുള്ളതാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വെക്കുന്ന സമീപനമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നത്. പാകിസ്ഥാനും ചൈനയും ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഉയര്‍ത്തിയ ഭീഷണികളെ കാലേകൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ദയനീയമായി പരാജപ്പെട്ടു. ഭാരതത്തിന്റെ ആഭ്യന്തര വിഷയമായ കാശ്മീരിനെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കിയത് നെഹ്‌റുവിന്റെ നയതന്ത്രപരമായ പാളിച്ചയുടെ തെളിവാണ്.
ചൈനയുടെ അധിനിവേശത്വരയെയും സാമ്രാജ്യത്വ മോഹത്തെയും തിരിച്ചറിയുന്നതില്‍ നെഹ്‌റു ദയനീയമായി പരാജയപ്പെടുകയായിരുന്നു. ‘ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ‘ചൈനീസ് ജനത അവശ്യമായും സമാധാന കാംക്ഷികളാണ്. അവരുടെ സഭ്യതയും ജീവിത തത്വശാസ്ത്രവും തികച്ചും സമാധാനപരമാണ്’ (പുറം.119). ഇത് നെഹ്‌റുവിന്റെ ചൈനീസ് പ്രേമത്തെ വിളിച്ചോതുന്നു.
1949ല്‍ തന്നെ ചൈനയുടെ അധിനിവേശ മോഹത്തെക്കുറിച്ച് നെഹ്‌റുവിന് മുന്നറിയിപ്പ് നല്‍കിയ സര്‍ദാര്‍ പട്ടേല്‍, 1950 നവംബര്‍ 7ന് ഔദ്യോഗികമായി അയച്ച കത്തിലും ഇതേക്കുറിച്ച് വിസ്തരിച്ച് പ്രതിപാദിച്ചിരുന്നു. മാത്രമല്ല, ചൈനയുടെ ഈ ദിശയിലുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പട്ടേല്‍ വ്യക്തമാക്കിയിരുന്നു. 1956 നവംബറില്‍ അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നെഹ്‌റു അമേരിക്കന്‍ പ്രസിഡന്റ് ഡൈ്വറ്റ് ഐസനോവറോട്, രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ദേശീയ ചൈനക്ക് 1945ല്‍ അനുവദിച്ചിരുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വം കമ്മ്യൂണിസ്റ്റ് ചൈനക്ക് നല്‍കണമെന്ന് ശക്തമായി വാദിച്ചു. അറുനൂറ് ദശലക്ഷം ആളുകളെ നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരിനെ ഈ സ്ഥാനത്ത് അവരോധിക്കുന്നത് യുക്തിസഹമാണ് എന്നായിരുന്നു നെഹ്‌റുവിന്റെ വാദം. ഭാരതത്തെ ചൈന അക്രമിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ നെഹ്‌റു, ചൈനയുമായി ഭാരതം പങ്കിടുന്ന 1800 മൈല്‍ അതിര്‍ത്തി ഹിമാലയന്‍ പര്‍വ്വത തിരകള്‍ കാരണം സുരക്ഷിതമാണെന്നും ഇവിടെ പ്രതിരോധം തീര്‍ക്കാനാവശ്യമായ ചെലവ് താങ്ങുവാന്‍ ഭാരതത്തിന് സാധ്യമല്ലെന്നുമാണ് വാദിച്ചത്. സോവിയറ്റ് യൂണിയനെക്കുറിച്ചും നെഹ്‌റുവിന് അമിത വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ, യുദ്ധസമയത്ത് തങ്ങള്‍ക്ക് ഉറപ്പുനല്‍കിയ മിഗ്-21 വിമാനങ്ങള്‍ റഷ്യ നല്‍കില്ലെന്നും സോവിയറ്റ് യൂണിയന്‍ ചൈനയുടെ പക്ഷത്താണെന്നും നെഹ്‌റു തിരിച്ചറിഞ്ഞു.
ചൈനയുമായുള്ള യുദ്ധം പാരമ്യത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിക്ക് നവംബര്‍ 19ന് രണ്ടു കത്തുകളെഴുതി. ആദ്യത്തെ കത്തില്‍ ഭാരതത്തിന് പിന്തുണ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡന്റിനും ജനതയ്ക്കും നന്ദിയറിയിക്കുകയും േനഹയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ചൈന പിടിച്ചടക്കിയിരിക്കുകയാണെന്നും, അവര്‍ ലഡാക്കിലെ ചുഷുല്‍ പ്രദേശം ഏതു സമയത്തും പിടിച്ചടക്കാന്‍ സാധ്യതയുണ്ടെന്നും, ശക്തനും മനസ്സാക്ഷിയില്ലാത്തവനുമായ ആക്രമണക്കാരിക്കെതിരെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും, ചൈനയുടെ ആക്രമണത്തെ നിര്‍വീര്യമാക്കാന്‍ ഭാരതത്തിന് ആകാശമാര്‍ഗ്ഗം സാമഗ്രികള്‍ എത്തിക്കാനുള്ള സംവിധാനവും ജെറ്റ് പോര്‍വിമാനങ്ങളും ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു.
തന്റെ ആദ്യത്തെ കത്തയച്ച് മണിക്കൂറുകള്‍ അധികം കഴിയുന്നതിനു മുമ്പ് തന്നെ നേഹയിലെ നമ്മുടെ സൈനികസ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ടെന്നും ബ്രഹ്മപുത്ര താഴ്‌വര ഗുരുതരമായ ഭീഷണിയെ നേരിടുകയാണെന്നും ഈ മുന്നേറ്റം ഏതെങ്കിലും വിധത്തില്‍ ഉടനെ തടഞ്ഞില്ലെങ്കില്‍, അസമും, ത്രിപുരയും, മണിപ്പൂരും, നാഗാലാന്റും ചൈനയുടെ അധീനതയിലാകുമെന്നും’ കൂടാതെ, സിക്കിമിന്റെയും ഭൂട്ടാന്റെയും വടക്ക് ഭാഗത്തായി ചൈന വമ്പിച്ച സൈനികസന്നാഹം ഉണ്ടാക്കിയിട്ടുണ്ടെന്നും ആ ഭാഗത്ത് നിന്ന് മറ്റൊരു ആക്രമണം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം രണ്ടാമത്തെ കത്തിലെഴുതി. സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തിക്കൊണ്ട് അദ്ദേഹം ആ കത്തില്‍ തുടര്‍ന്ന് എഴുതിയത് ഇപ്രകാരമാണ്. ”സ്ഥിതിഗതികള്‍ തികച്ചും നിരാശാജനകമാണ്. ഭാരതത്തിന്റെ കിഴക്കന്‍ പ്രദേശം മുഴുവന്‍ ചൈന പിടിച്ചടക്കുന്നത് തടയാന്‍ കുറേക്കൂടി സമഗ്രമായ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരിക്കുന്നു.” അമേരിക്കയുടെ വ്യോമശക്തിയുടെ അഭാവത്തില്‍ ഭാരതം നേരിടുന്നത് ഒരു വന്‍ ദുരന്തമായിരിക്കും.
നെഹ്‌റുവിന്റെ നയതന്ത്ര പരാജയത്തെ വിശകലനം ചെയ്തുകൊണ്ട് മാധവ് ഗോഡ്‌ബോലെ ഇങ്ങനെ എഴുതുന്നു: ”കാശ്മീര്‍ നെഹ്‌റുവിന്റെ ഏറ്റവും വലിയ ആഭ്യന്തര പരാജയമായിരുന്നെങ്കില്‍, ചൈന വൈദേശിക തലത്തിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പരാജയമായിരുന്നു. ചൈനയുടെ ഇടപെടലുകളുടെ മഹത്വത്തെക്കുറിച്ച് അമിതമായ വിശ്വാസം പുലര്‍ത്തിയിരുന്ന അദ്ദേഹം ആ രാജ്യത്തിന്റെ അമിതമായ വിസ്താര മോഹത്തെ അവഗണിക്കുകയാണ് ചെയ്തത് (മാധവ് ഗോഡ്‌ബോലെ, ദി ഗോഡ് ഹൂ ഫെയില്‍ഡ്, പുറം 49). ചൈന ഭാരതത്തെ അക്രമിക്കാന്‍ പോകുന്നു എന്ന് ആര്‍എസ്എസ് സര്‍സംഘചാലകനായ ശ്രീഗുരുജി നിരന്തരം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ നിരുത്തരവാദപരമായ പ്രസ്താവന എന്നായിരുന്നു അതിനോടുള്ള നെഹ്‌റുവിന്റെ പ്രതികരണം. എന്നാല്‍ ശ്രീഗുരുജിയുടെ പ്രവചനം പിന്നീട് യാഥാര്‍ത്ഥ്യമായിത്തീരുകയാണുണ്ടായത്.
പാകിസ്ഥാനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം പലപ്പോഴും രാജ്യദ്രോഹപരമായിരുന്നു. നരേന്ദ്രമോദിയെ അട്ടിമറിക്കാന്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയ മണിശങ്കര്‍ അയ്യര്‍, പാകിസ്ഥാനെ നാം മാനിച്ചില്ലെങ്കില്‍ അവര്‍ നമുക്കെതിരെ അണുബോംബ് പ്രയോഗിച്ചുകളയും എന്നു വരെ പ്രസ്താവിക്കുകയുണ്ടായി. 2019ല്‍ ഭാരതസൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കാന്‍ പോലും അവര്‍മടികാണിച്ചില്ല. മോദിയുടെ പിടിപ്പുകേടുകൊണ്ട് അതിര്‍ത്തിയില്‍ നാലായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തു എന്നുവരെ അന്യരാജ്യത്തു പോയി പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ അനുദിനം രാജ്യവിരുദ്ധരുടെ ചട്ടുകമായി മാറിക്കൊണ്ടിരിക്കുകയാണ്. മുപ്പത്തിമൂവായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമിയും ആയിരക്കണക്കിന് ഭാരത പട്ടാളക്കാരുടെ ജീവനും ഭാരതത്തിന് നഷ്ടപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു.
2014ന് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ശക്തമായ സൈനിക വിന്യാസം കൊണ്ട് നമ്മുടെ അതിര്‍ത്തികള്‍ ഭദ്രമാക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല പല തര്‍ക്ക പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ സാധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈയില്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരാക്രമണം നടന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ പ്രസ്താവനകളിലും പ്രേമലേഖനങ്ങളിലും ഒതുങ്ങിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് അവര്‍ക്ക് മനസ്സിലാവുന്നതും ഒരിക്കലും മറക്കാനാവാത്തതുമായ മറുപടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ അതിന്റെ അവസാനത്തെ തെളിവ് മാത്രമാണ്. പ്രതിരോധ പരാജയങ്ങളുടെ പൂര്‍വ്വകാലത്ത് നിന്ന് സിംഹപരാക്രമത്തിന്റെ പുതിയ കാലത്തേക്ക് ഭാരതം മാറിയിരിക്കുന്നു. അത് ലോകരാജ്യങ്ങളെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.