ന്യൂ ഡല്‍ഹി :ഭാരതത്തിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ പാകിസ്ഥാന്‍ നടത്തിയ ഡ്രോൺ ആക്രമണങ്ങളും മറ്റ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും പരാജയപ്പെടുത്തി ഭാരതസൈന്യം. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറന്ന ഒന്നിലധികം സായുധ ഡ്രോണുകൾ കണ്ടെത്തി വ്യോമ പ്രതിരോധ യൂണിറ്റ് തൽക്ഷണം നശിപ്പിച്ചു. പുലർച്ചെ പാകിസ്ഥാനിലെ നാല് വ്യോമതാവളങ്ങൾ ഭാരതസൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നിരുന്നു. 26 സ്ഥലങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഭാരതം തിരിച്ചടിച്ചത്. ശനിയാഴ്ച രാവിലെ അമൃത്സറിലെ മുഗ്ലാനി കോട്ട് ഗ്രാമത്തിലെ ഒരു വയലിൽ നിന്ന് അജ്ഞാത പ്രൊജക്റ്റൈലിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. “ഭാരതത്തിന്റെ പരമാധികാരം ലംഘിക്കാനും സാധാരണക്കാരെ അപകടത്തിലാക്കാനുമുള്ള പാകിസ്ഥാന്റെ ശ്രമം അംഗീകരിക്കാനാവില്ല. ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുത്തും”. ആര്‍മിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ എക്സ് പേജിലാണ് വിവരങ്ങള്‍ അറിയിച്ചത്.
