Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാരതീയ വികസനദര്‍ശനം

ഡോ. ടി.വി.മുരളീവല്ലഭന്‍

Print Edition: 11 April 2025

പ്രകൃതിയുമായി ഒത്തിണങ്ങിയതാണ് ഭാരതീയ വികസന ദര്‍ശനം. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അടുത്ത കാലംവരെ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് കേള്‍ക്കാതിരുന്നത്. പരിസ്ഥിതിയും വികസനവും മനുഷ്യ പുരോഗതിയെന്ന നാണയത്തിന്റെ ഇരുവശങ്ങളാണ്.

ദൈവത്തിന്റെ കൃപ കൊണ്ടുള്ള ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ ഹൃദയം കൊണ്ടുള്ള സമ്പദ് വ്യവസ്ഥ എന്നാണ് ദീനദയാല്‍ജി ഭാരതീയ സമ്പദ്‌വ്യവസ്ഥക്ക് നല്‍കിയ വിശേഷണം. സമ്പത്തിന്റെ പ്രഭാവവും അഭാവവും അധികമാകാതെയുള്ള ഈ വ്യവസ്ഥയെ ‘അര്‍ത്ഥായാം’ എന്നാണു ദീനദയാല്‍ജി വിളിച്ചത്. ഇങ്ങനെയുള്ള അവസ്ഥയില്‍ പ്രകൃതി തീര്‍ത്തും സുരക്ഷിതമാണ്(S. A Kulkarni, Pandit Deendayal Upadhyaya, Ideology and Perception, (1999), PP-29-30).

കാലഹരണപ്പെട്ടുപോയ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലും, ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയിലും പ്രകൃതി ധ്വംസനമാണ് കൂടുതല്‍ നടന്നതും, നടക്കുന്നതും. മുതലാളിത്ത വ്യവസ്ഥിതിയില്‍ യാതൊരു ധാര്‍മ്മികതയുമില്ലാതെ ലാഭത്തിന് അമിത പ്രാധാന്യം നല്‍കുന്നു. അതിന്റെ ഫലമായി പ്രകൃതിയെ കുത്തിത്തുരന്നും വെട്ടിപ്പിളര്‍ന്നും ഞെക്കിപ്പിഴിഞ്ഞും ലാഭം കുന്നുകൂട്ടാനുള്ള മാര്‍ഗ്ഗമായി സാമ്പത്തിക വികസനത്തെ കാണുന്നു. കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ പ്രകൃതി മനുഷ്യന്റെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനുള്ള വെറും ജീവനില്ലാത്ത പദാര്‍ത്ഥമായിരുന്നതിനാല്‍, എത്ര ചൂഷണം ചെയ്താലും കുറ്റമില്ലായിരുന്നു. രണ്ടു വ്യവസ്ഥിതികളും പ്രകൃതിയെ അന്യമായി കണ്ടതിനാല്‍, അവരുടെ വികസനം കേവലം മനുഷ്യകേന്ദ്രീകൃതവും യാന്ത്രികവുമായിരുന്നു.

1950 കളിലും, 60 കളിലും, 70 കളിലും വികസനത്തിന്റെ പേരില്‍ സ്വീകരിച്ച വികലനയങ്ങളുടെ ദുരന്തഫലമാണ് ഇന്ന് നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും. അതുകൊണ്ടു മനുഷ്യനും പ്രകൃതിയും ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്നു കരുതുന്ന ഭാരതീയ ദര്‍ശനത്തിന് ഇക്കാലത്തു വളരെയേറെ പ്രസക്തിയുണ്ട്.

ഭാരതീയ ദര്‍ശനത്തിന്റെ ഭാഗമായ ഭാരതീയ വികസന സങ്കല്‍പ്പത്തിന് ആധുനിക യുഗത്തില്‍ വളരെ പ്രാധാന്യവും പ്രസക്തിയുമുണ്ട്. 2018ല്‍ പ്രസിദ്ധീകരിച്ച ലോക സമാധാന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്, ലോക വരുമാനത്തിന്റെ 17.5 ശതമാനം (14.1 ട്രില്യണ്‍ ഡോളര്‍) യുദ്ധത്തിനും യുദ്ധക്കെടുതികള്‍ക്കും വേണ്ടി ചെലവഴിച്ചു എന്നാണ്. ഈ തുക ആരോഗ്യത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ചെലവഴിച്ച തുക യേക്കാള്‍ കൂടുതലാണെന്നറിയുമ്പോഴാണ് ലോക വികസനം എത്ര അപകടകരമാണെന്ന് മനസ്സിലാകുന്നത്. അഞ്ചു ഗ്രാം കൊറോണ വൈറസ് വിചാരിച്ചാല്‍ എണ്ണൂറ് കോടിയില്‍ പരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും നാം അനുഭവിച്ചറിഞ്ഞു. റൈറ്റ് സഹോദരന്മാര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യം ഇസ്ലാമിക തീവ്രവാദികള്‍ ചെയ്തു. ഒരു വിമാനത്തിന്, മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കെട്ടിടത്തെ ഇടിച്ചു നിരപ്പാക്കാന്‍ സാധിക്കുമെന്ന് പുതിയ ലോകം നമ്മെ പഠിപ്പിച്ചു. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാക്കുക; കാറും, ബാറും, പാര്‍ക്കും, അംബരചുംബികളും, ആകാശ വാഹനങ്ങളും, നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേര്‍ണിംഗും മാത്രമല്ല വികസനം. ഇവയൊക്കെ, പ്രകൃതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള മനുഷ്യനന്മക്കു കൂടി ഉപയോഗിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ വികസനം നേടുന്നത്.

വളര്‍ച്ച (Growth)
സാമ്പത്തിക വളര്‍ച്ചയാണ് ആദ്യത്തെ പടി. ഇത് അളക്കാന്‍ സാധിക്കുന്നതാണ്. എന്നു പറഞ്ഞാല്‍ അത് കൂടുതല്‍ വസ്തു നിഷ്ഠമാണ്. ഉദാഹരണത്തിന് വരുമാന വളര്‍ച്ച അല്ലെങ്കില്‍ വര്‍ദ്ധനവ്, തൊഴിലവസരങ്ങളുടെ വര്‍ദ്ധനവ്, സമ്പാദ്യ വര്‍ദ്ധനവ് എന്നിവ. ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഒരു വര്‍ഷത്തെ വരുമാനമോ, സമ്പാദ്യമോ എത്രയെന്നു കണക്കാക്കി അത് വളര്‍ന്നോ തളര്‍ന്നോ എന്ന് വ്യക്തമായി കണക്കാക്കാന്‍ കഴിയും. പക്ഷെ ഇങ്ങനെയുള്ള സാമ്പത്തിക സൂചികകള്‍ മാത്രം നല്ലൊരു ജീവിതം ഉറപ്പാക്കുന്നില്ല. അതിനാല്‍ സാമ്പത്തിക ചിന്തകര്‍ വിദ്യാഭ്യാസ നിലവാരവും ആരോഗ്യസ്ഥിതിയും കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയെ വിപുലീകരിച്ചു. അപ്പോള്‍ വികസനമെന്ന ആശയത്തിലെത്തി.

വികസനം (Development)
അളന്നു തിട്ടപ്പെടുത്താവുന്നതിനൊപ്പം, താരതമ്യം ചെയ്യാവുന്ന മാനദണ്ഡങ്ങളാണ് വികസനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിതിയാണ് ഇതില്‍ പ്രധാനം. വരുമാനവും സമ്പാദ്യവും ഉയരുന്നതിനൊപ്പം മനുഷ്യരുടെ ‘ആയുരാരോഗ്യ സൗഭാഗ്യങ്ങളും’ കൂടി ഉയരുന്നതാണ് യഥാര്‍ത്ഥ ഭാരതീയ വികസന ദര്‍ശനം. സൗഭാഗ്യങ്ങളില്‍ മനുഷ്യാതീതമായ ഒരു ഘടകം അടങ്ങിയിട്ടുണ്ട്. ആഗ്രഹിച്ചത് കൊണ്ടോ പരിശ്രമിച്ചത് കൊണ്ടോ മാത്രം വിജയം നേടണമെന്നില്ല. അപ്പോള്‍ വിജയ-പരാജയങ്ങളില്‍, സുഖ – ദുഖങ്ങളില്‍, സമചിത്തത നേടാനുള്ളതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. സൗഭാഗ്യങ്ങളില്‍ ഒരു ഈശ്വരാനുഗ്രഹം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചുരുക്കം. വിശ്വാസികളല്ലാത്തവര്‍ അത് വെറും ഭാഗ്യമായും കണക്കാക്കും.

പുരോഗതി (Pyogye)
മുന്നോട്ടുള്ള ഗതിയാണല്ലോ പുരോഗതി. ഇന്നലെത്തേക്കാള്‍ ഇന്നും, ഇന്നത്തേക്കാള്‍ നാളെയും വികസനം ഉണ്ടാകുമ്പോള്‍ അതിനാണ് പുരോഗതിയെന്നു പറയുന്നത്. പുരോഗതിക്കു ദീര്‍ഘദര്‍ശനം ആവശ്യമാണ്. മാത്രമല്ല ഭൗതികമായി നേടുന്ന വികസനം നിലനിന്നാല്‍ മാത്രമേ അത് പുരോഗതിയാവുകയുള്ളു. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ അഴിമതിയും, സ്വജനപക്ഷപാതവും, അമിത ലാഭവും, മായം കലര്‍ത്തലും, അമിതമായ പ്രകൃതി ചൂഷണവും, കൈക്കൂലിയുമൊന്നും പാടില്ല. ഇതെല്ലാമൊഴിവാക്കി, സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം ജനജീവിതത്തില്‍ സത്യം, ധര്‍മ്മം, സ്‌നേഹം, കാരുണ്യം, സഹകരണം എന്നീ മൂല്യങ്ങള്‍ കൂടി വര്‍ദ്ധിക്കുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി കൈവരുന്നത്.

എന്നാല്‍ പാശ്ചാത്യ രീതിയിലുള്ള പുരോഗതി എന്ന് പറയുന്നത്, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞിട്ടു ഭൗതിക-ലൗകിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, പിന്നീട്, ആഡംബരത്തില്‍ മുഴുകി സുഖജീവിതം നയിക്കുക എന്നുള്ളതുമാണ്. ഭൗതികമായ കാര്യങ്ങള്‍ മാത്രമാണ് പുരോഗതിയിലൂടെ ലക്ഷ്യമിടുന്നത്. പുരോഗതിക്കൊരു പരിധിയും കല്പിച്ചിട്ടില്ല. അതിനാല്‍ പുരോഗതി അനുസ്യൂതം, അനന്തമായി തുടരുമെന്ന് പാശ്ചാത്യ വികസന വിദഗ്ധര്‍ കരുതുന്നു.

ഐശ്വര്യം
ഭാരതീയ സങ്കല്പമനുസരിച്ചു വളര്‍ച്ചയും, വികസനവും, പുരോഗതിയും എത്തിച്ചേരേണ്ടത് സര്‍വൈശ്വര്യത്തിലാണ്. സര്‍വ്വമംഗളമെന്നും ആ സ്ഥിതിയെ വിളിക്കും. സമഗ്രമായ ഒരു സങ്കല്‍പ്പമാണ് ഐശ്വര്യം. അതില്‍ ബാഹ്യപ്രകൃതിയുടെയും മനുഷ്യന്റെയും സമഞ്ജസമായ സമ്മേളനമാണ് കാണുന്നത്. ഇവിടെ മനുഷ്യന്‍ ശാശ്വത സത്യത്തെ സാക്ഷാത്കരിക്കും, സനാതന ധര്‍മ്മത്തെ പിന്തുടരും, നിത്യ സമാധാനത്തെ നേടും. സര്‍വ്വ മംഗളമായിരിക്കും ഈ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുക. ആധുനിക മനുഷ്യ സന്തോഷ സൂചിക(Human Happiness Index) കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ഭാരതത്തില്‍ അതിനുമപ്പുറത്തുള്ള മനുഷ്യ ശാന്തിയെ സാ ക്ഷാത്കരിച്ചിരുന്നു. സന്തോഷത്തിനു ശേഷം സംതൃപ്തിയും, സംതൃപ്തിയിലൂടെ ശാന്തിയും നേടുകയെന്നതാണ് ഭാരതീയ സമീപനം.

എല്ലാ ധനത്തിന്റെയും സ്രോതസ്സ് പ്രകൃതിയാണ്. സൂര്യന്‍, വായു, ചൂട്, വെളിച്ചം, ഭൂമി, വനം, നദി, സമുദ്രം മുതലായവയാണ് യഥാര്‍ത്ഥത്തില്‍ ധനം. ഇതൊന്നും മനുഷ്യന്‍ സൃഷ്ടിച്ചതല്ലാത്തതിനാല്‍ ഇത് നശിപ്പിക്കാനും മനുഷ്യനവകാശമില്ല.

സുസ്ഥിര വികസനം
ആധുനിക ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് സുസ്ഥിര വികസനത്തിലാണ്. 1987 ല്‍ ഉരുത്തിരിഞ്ഞു വന്ന ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ലോകത്തിലെ 193 രാഷ്ട്രങ്ങള്‍ തങ്ങളുടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള പുരോഗതി കൈവരിക്കുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പ്രകൃതിയുടെ സംരക്ഷണവും, സമൂഹത്തിന്റെ സുരക്ഷിതത്വവും, സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതാണ് സുസ്ഥിര വികസനം. ഇതെല്ലാം ശരിയായ ഭരണക്രിയയിലൂടെ (Governance) നേടാമെന്നാണ് ആധുനിക ലോകം കരുതുന്നത്. ഇതിനായി സമഗ്ര/സാകല്യ വീക്ഷണവും (Holistic Vision), ബഹു വിഷയ പഠനങ്ങളും (Multi disciplinary Studies) വേണമെന്ന് വിദഗ്ധര്‍ പറയുന്നു.

ആധുനിക ലിബറല്‍ ചിന്തകര്‍ കീഴടക്കിയിരിക്കുന്ന യുഎന്‍ വിദഗ്ധ സമിതികളില്‍ ആധ്യാത്മികത അന്യമാണ്. അതുകൊണ്ടു തന്നെ ആധ്യാത്മിക മൂല്യങ്ങളും അകലെയാണ്. ഈ വിദഗ്ധര്‍ പറയുന്നത്, ശാസ്ത്ര ബോധവും, സാങ്കേതികവിദ്യയും, സാമൂഹ്യ പ്രബുദ്ധതയും ഒത്തു ചേര്‍ന്നാല്‍ സുസ്ഥിര വികസനം സാധ്യമാകും എന്നാണ്. പക്ഷെ സുസ്ഥിര വികസനം നേടാനായി ലോക രാഷ്ട്രങ്ങള്‍ പത്തുവര്‍ഷമായി ശ്രമിച്ചിട്ടും, വഞ്ചി തിരുനക്കരയില്‍ തന്നെ. കാരണം ഇവര്‍ ഇപ്പോഴും ഭൗതിക ശാസ്ത്രങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ടു പോകുന്നു. വെറും 16 ശതമാനം ലക്ഷ്യങ്ങള്‍ മാത്രമേ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്ത കാലത്തു ധാര്‍മ്മികതയെ (Ethics) സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് ആവശ്യമായ ഘടകമായി അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2015 മുതല്‍ 2030 വരെയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ യു.എന്‍ നല്‍കിയിട്ടുള്ള കാലാവധി. ലോകം പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായി കാണുന്ന ആധ്യാത്മികതയുടെ സ്പര്‍ശം ഏല്‍ക്കാത്തിടത്തോളം കാലം സുസ്ഥിര വികസനം നേടുക എളുപ്പമായിരിക്കുകയില്ല. ഇവിടെയാണ് ഭാരതത്തിന്റെ സമഗ്ര സംഭാവനയ്ക്കു പ്രാധാന്യമേറുന്നത്.

പരമ വൈഭവം
പരമ വൈഭവം എന്നതാണ് ഭാരതീയ വികസനാദര്‍ശം. വിഭവ സമൃദ്ധി അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ രാഷ്ട്രത്തില്‍ എല്ലാ ജീവജാലങ്ങളും സന്തോഷത്തില്‍ ആറാടും. ലോക ക്ഷേമമാണ് ഇവിടെ ലക്ഷ്യം. ‘ലോകാ സമസ്താ: സുഖിനോ ഭവന്തു’. അതിനുവേണ്ടി വിശ്വത്തെ മുഴുവന്‍ ഒരു കുടുംബമായി കാണണം. അതാണ് ‘വസുധൈവ കുടുംബകം’, സ്വന്തം കുടുംബത്തില്‍ ധര്‍മ്മിഷ്ഠരായ ആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണരഹിതമായി ദോഹനത്തിലധിഷ്ഠിതമായിട്ടുള്ള സമൂഹത്തില്‍ എല്ലാവരും അവനവന്റെ ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം വിഭവങ്ങള്‍ യജ്ഞരൂപത്തില്‍ ആര്‍ജ്ജിച്ച് പ്രയോഗിക്കുന്നു. യജ്ഞരൂപത്തില്‍ ആര്‍ജ്ജിക്കുമ്പോള്‍ അഥവാ ദോഹനം ചെയ്യുമ്പോള്‍, എടുക്കുന്നതിനൊപ്പം കൊടുക്കുകയും ചെയ്യണം. വൃക്ഷങ്ങള്‍ വെട്ടുന്നതിനൊപ്പം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതാണ് യജ്ഞരൂപേണയുള്ള ധനസമാഹരണം. ധനം സമാഹരിച്ചുപയോഗിക്കുമ്പോള്‍ തനിക്കും മറ്റുള്ളവര്‍ക്കും അത് ഉപകാരപ്പെടണം. അപ്പോഴാണ് ‘പരോപകാരമേ പുണ്യം’ എന്ന മഹാഭാരത വചനം അന്വര്‍ത്ഥമാകുന്നത്. മറിച്ചായാല്‍ അത് പാപമാണ്. പാപം പരപീഡനമാണ്. ഇതുതന്നെയാണ് ശ്രീരാമകൃഷ്ണ ദേവന്‍ ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച’ എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത്. ആത്മ മോക്ഷത്തിന് വേണ്ടി വ്യക്തികള്‍ ചെയ്യുന്നത് ലോകഹിതത്തിനും കൂടിയാകണം. ശ്രീനാരായണ ഗുരുവും ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണ’മെന്നു പറഞ്ഞപ്പോഴും ഇതുതന്നെ ലക്ഷ്യമാക്കി. ഇങ്ങനെയുള്ള സമൂഹത്തില്‍ യോഗ ക്ഷേമം (Social welfare) എളുപ്പമാണ്. കാരണം ഭൗതിക വികസനവും (പ്രേയസ്സ്) ആധ്യാത്മിക പുരോഗതിയും (ശ്രേയസ്സ്) അവിടെ ഒരുമിച്ചു നേടാന്‍ കഴിയും. ഇവിടെ മനുഷ്യര്‍ക്ക് ശാന്തിയുണ്ടാകും. ഇങ്ങനെയുള്ള സമൂഹത്തില്‍,

സ്ത്രീയാശ്ചാ പുരുഷാ: മാര്‍ഗ്ഗം സര്‍വാലങ്കാര ഭൂഷിതാ
നിര്‍ഭയാ : പ്രതിപദ്യന്തേ യാദാ രക്ഷതിഭൂമി പാ: (മഹാഭാരതം, ശാന്തി പര്‍വ്വം). സര്‍വ്വാലങ്കാര ഭൂഷിതയും, സുന്ദരിയുമായ സ്ത്രീക്ക് പാതിരാ സമയത്തും പുരുഷ തുണയില്ലാതെ നിര്‍ഭയം നഗരവീഥികളിലൂടെ വിഹരിക്കാന്‍ കഴിയുന്ന നല്ല ഭരണം. ഇതാണ് നല്ല മനസ്ഥിതിയുള്ള ആളുകളുള്ള വ്യവസ്ഥിതിയുടെ ലക്ഷണം. രണ്ടു വയസ്സായ പെണ്‍കുട്ടിക്കും എഴുപതു വയസ്സായ വൃദ്ധക്കും വഴി നടക്കാന്‍ കഴിയാത്ത വ്യവസ്ഥിതി ഒരിക്കലും ഒരു ക്ഷേമ രാഷ്ട്രമാകില്ല. ഇതിന്റെയര്‍ത്ഥം, നല്ല ഭൗതിക പുരോഗതിയുണ്ടാകണമെങ്കില്‍ നല്ല മനസ്ഥിതിയുണ്ടാകണമെന്നാണ്. ഭൗതിക മൂലധനവും, മനുഷ്യ മൂലധനവും ഒപ്പം തന്നെ സാമൂഹ്യ മൂലധനവും, ഇതിനെയൊക്കെ പുഷ്ടിപ്പെടുത്താന്‍ ആധ്യാത്മിക മൂലധനവും കൂടിയുണ്ടെങ്കില്‍ മാത്രമേ വളര്‍ച്ച വികസനത്തിലേക്കും, വികസനം പുരോഗതിയിലേക്കും പുരോഗതി ശ്രേയസ്സിലേക്കും നയിക്കുകയുള്ളൂ. ഇന്നത്തെ ലോകസ്ഥിതി എന്തെന്നാല്‍ വരുമാനത്തില്‍ വളര്‍ച്ചയുണ്ട്, വികസനത്തില്‍ വര്‍ദ്ധനവുണ്ട്, പുരോഗതിയില്‍ വേഗതയുണ്ട് പക്ഷെ, മനസ്സിന് സുഖവും, സമാധാനവുമില്ല. ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.

‘സംഗച്ഛധ്വം സംവദധ്വം
സം വോ മനാം സി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വ്വേ
സംജാനാനാ ഉപാസതേ ‘ (ഋഗ്വേദം,8-8 -49 ) നേരത്തെ സൂചിപ്പിച്ചിട്ടുള്ള മൂല്യങ്ങള്‍ ആര്‍ജ്ജിച്ചു കൊണ്ട് എല്ലാവരും, ഒന്നിച്ചുനടന്ന്, ഒരേ വാക്യം പറഞ്ഞുകൊണ്ട്, ഒരേ ലക്ഷ്യത്തിലേക്ക് നടന്നാല്‍, എല്ലാവരുടെയും കഴിവുകള്‍ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് ഐശ്വര്യം കൊണ്ടുവരാന്‍ കഴിയും. അതു തന്നെയാണ്, ഐകമത്യം മഹാബലം എന്ന് പറയുന്നത്. ഇപ്പോള്‍ മുഷ്ടി ചുരുട്ടി, മുദ്രാവാക്യം വിളിച്ചുകൊണ്ട് പലരും മുന്നോട്ടു നീങ്ങുന്നുണ്ട്. പക്ഷെ ലക്ഷ്യം മുഴുവന്‍ തകര്‍ക്കുക എന്നതാണ്. ഇത് വികസനത്തിനെന്ന വ്യാജേനയുള്ള അവികസിത – അധാര്‍മ്മിക മനസ്സുകളുടെ ലക്ഷ്യം തെറ്റിയ, ദുഷ്ടലാക്കോടെയുള്ള മുന്നേറ്റമാണ്.

ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് വികല മനസ്സുകള്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ വരുത്തിവക്കുന്നത്. ഒരുവശത്ത് ഉത്സാഹത്തോട് കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മറുവശത്തു തകൃതിയായി നശീകരണം നടത്തിയാല്‍ പുരോഗതി താനേ അധോഗതിയാകും. അതുകൊണ്ടു പഴയ നിയമം, രാജാവിന്റെ ഭരണ വികസന നയങ്ങള്‍ എപ്പോഴും ധര്‍മ്മാധിഷ്ഠിതമാകണം എന്നുള്ളതായിരുന്നു. ഉദാഹരണത്തിന്, സൂര്യവംശ രാജാക്കന്മാരുടെ നികുതി നിയമം നോക്കുക.
‘സഹസ്ര ഗുണം ഉത്സഷ്ടം
ആദത്തേ ഹി രസം രവി’ (കാളിദാസന്‍, രഘുവംശം)

ആയിരം മടങ്ങു മഴയായി തിരിച്ചു നല്‍കാന്‍ വേണ്ടിയാണ് സൂര്യന്‍ കടലില്‍ നിന്ന് വെള്ളമെടുക്കുന്നത്. എടുക്കുന്നിടത്തു മാത്രമല്ല കടലിലും കരയിലുമെല്ലാം മഴ നല്‍കുന്നു. നികുതി പിരിക്കുമ്പോള്‍ അത് നല്‍കുന്നവര്‍ക്ക് മാത്രമല്ല, നല്‍കാത്ത പാവപ്പെട്ടവര്‍ക്കും രാജാവ് ക്ഷേമം നല്‍കുന്നു. ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കണം. പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങളില്‍ നിന്ന് അധിക നികുതി ഈടാക്കാമെന്നു കൗടില്യന്‍ പറയുന്നു. പക്ഷെ അങ്ങനെ പിരിക്കുന്ന തുക രാജാവിനും അയാളുടെ ബന്ധുമിത്രാദികള്‍ക്കും (ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക്) ഖജനാവിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ളതല്ല.

ചാണക്യന്‍ പറഞ്ഞിരിക്കുന്നത് എങ്ങനെയാണോ ശലഭം പൂവില്‍നിന്ന് തേന്‍ ശേഖരിക്കുന്നത് അതുപോലെ വേണം രാജാവ് ജനങ്ങളില്‍ നിന്ന് നികുതി പിരിക്കേണ്ടത് എന്നാണ്. അതായത് പൂവിനെ നോവിക്കാതെ, പൂവ് അറിയാതെയാണ് തേന്‍ വലിച്ചെടുക്കുന്നത്. ജനങ്ങള്‍ക്ക് വിഷമം വരാതെ വേണം നികുതി ഈടാക്കാന്‍.

പണാധിപത്യം
‘അര്‍ത്ഥസ്യ ദാസോ പുരുഷോ
ദാസസ്യ അര്‍ത്ഥോ ന കസ്യചിത്
ഇതിസത്യം മഹാരാജാ
ബദ്ധോ വ്യര്‍ഥേന കൗരവൈ’
(മഹാഭാരതം, ഭീക്ഷ്മ പര്‍വ്വം)

യുദ്ധ സമയത്തു യുധിഷ്ഠിരന്‍ ദ്രോണരുടെയും ശല്യരുടെയും അടുത്തു ചെന്നിട്ട് ഇരുവരെയും തങ്ങളുടെ പക്ഷത്തേക്ക് ക്ഷണിക്കുമ്പോള്‍ പറയുന്ന മറുപടിയാണ് ഇത് ‘അല്ലയോ യുധിഷ്ഠിരാ, എല്ലാവരും പണത്തിന്റെ അടിമകളാണ്. എന്നാല്‍ പണം ആരുടെയും അടിമയല്ല. മഹാരാജാ, ഈ സത്യം മൂലം കൗരവരോട് ഞങ്ങള്‍ പണത്തിനാല്‍ ബന്ധപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ കടപ്പെട്ടിരിക്കുന്നു. അവരാണ് ഞങ്ങള്‍ക്ക് ചോറ് നല്‍കുന്നത്, അതുകൊണ്ടു ഞങ്ങളുടെ കൂറും അവിടെയായിരിക്കും’ അതായത്, സാധാരണ ജീവിതത്തില്‍, സാധാരണക്കാര്‍ക്ക് ധര്‍മ്മമല്ല, അര്‍ത്ഥമാണ് പ്രധാനം. അതുകൊണ്ടാണ്, പിന്നീട് യുദ്ധത്തില്‍ കൗരവര്‍ തോല്‍ക്കുന്നത്. എന്നാല്‍ ഈ പണം കൃത്യമായി എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അഥര്‍വ്വവേദം വ്യക്തമാക്കുന്നു.

ഓം ശത ഹസ്ത സമാഹര
സഹസ്ര ഹസ്ത സംകിര
കൃതസ്യ കാര്യസ്യ ചേഹ:
സതിം സമാവഹ: (അഥര്‍വ്വം, 3.24.5)
നൂറു കൈകള്‍ കൊണ്ട് സമാഹരിക്കുന്നത് ആയിരം കൈകള്‍ കൊണ്ട് വിതരണം ചെയ്യാനായിരിക്കണം. അങ്ങനെ സമൃദ്ധി കരകവിഞ്ഞൊഴുകട്ടെ

അര്‍ത്ഥശാസ്ത്ര സ്രോതസ്സുകള്‍
അര്‍ത്ഥശാസ്ത്ര തത്ത്വങ്ങള്‍ ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു. വേദോപനിഷത്തുകളിലും, ഇതിഹാസ പുരാണാദികളിലും, സ്മൃതികളിലുമെല്ലാം അര്‍ത്ഥശാസ്ത്രത്തിന്റെ ആശയങ്ങള്‍ കാണാന്‍ കഴിയും. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തിലും, ശാന്തി പര്‍വ്വത്തിലും സാമ്പത്തിക ചിന്തകള്‍ ഉണ്ട്. മനുസ്മൃതി, യാജ്ഞവല്ക്യ സ്മൃതി, ശുക്രനീതി, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം, തിരുവള്ളുവരുടെ കൃതികള്‍ എന്നിവയിലൊക്കെ ധനശാസ്ത്ര തത്ത്വങ്ങള്‍ കാണാന്‍ കഴിയും.

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുന്നത് ജ്ഞാനമാണ്. ആ ജ്ഞാനം നമ്മോട് പറയുന്നത് ധനം ധര്‍മ്മസാധ്യത്തിനെന്നാണ്. മാത്രമല്ല ധര്‍മ്മമാകണം ധനമൂലമെന്നും ഓര്‍മ്മിപ്പിക്കുന്നു. എന്നുവച്ചാല്‍ ധര്‍മ്മാനുസൃതമായി മാത്രമേ ധനം സമ്പാദിക്കാവൂ.

‘സുഖസ്യ മൂലം ധര്‍മ്മ:
ധര്‍മ്മസ്യ മൂലം അര്‍ത്ഥ:’ (ചാണക്യന്‍)
സുഖകാരണം ധര്‍മ്മവും, ധര്‍മ്മ കാരണം അര്‍ത്ഥവുമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. മഹാഭാരതം വനപര്‍വ്വത്തില്‍ വ്യാസന്‍ പറയുന്നത്, ധര്‍മ്മം കൊണ്ടല്ലാതെ അര്‍ത്ഥത്തെ ഉറപ്പിച്ചു നിര്‍ത്താനാവില്ല എന്നാണ്. എന്നുവച്ചാല്‍, കൈയിലുള്ള മൂലധനം ധാര്‍മ്മിക പ്രവൃത്തികള്‍ക്കല്ല വിനിയോഗിക്കുന്നതെങ്കില്‍, അത് നാശത്തിനു കാരണമാകും. അതുകൊണ്ടാണ് ധര്‍മ്മ മൂലം ധനമെന്നു പറയുന്നത്. അതായത് അധാര്‍മ്മികമായ ധനം നിലനില്‍ക്കില്ല. ധര്‍മ്മത്തിന്റെ അഭാവത്തില്‍ അര്‍ത്ഥം അനര്‍ത്ഥമാകും ധര്‍മ്മത്തിന്റെ കാരണവും, ധര്‍മ്മത്തിന്റെ ഫലവും ധനമാകുന്ന സമൂഹത്തിലാണ് സര്‍വ്വ ഐശ്വര്യങ്ങളും കുടികൊള്ളുന്നത്.

അര്‍ത്ഥ സാമ്യം (സന്തുലിതം) കൊണ്ട് മാത്രമേ ധര്‍മ്മം പുലര്‍ത്താനാകൂ. എന്നു പറഞ്ഞാല്‍ അമിത ധനവും അതിദാരിദ്ര്യവും പാടില്ല. ഈ രണ്ടവസ്ഥകളും നമ്മെക്കൊണ്ട് അധര്‍മ്മം ചെയ്യിക്കും. അതുകൊണ്ടു ധര്‍മ്മത്തെ നാം പുലര്‍ത്തിയാല്‍ ആ ധര്‍മ്മം നമ്മെയും പുലര്‍ത്തിക്കൊള്ളും. അതിദരിദ്രന്റെയും അതിസമ്പന്നന്റെയും പൊതുസ്വഭാവം ആര്‍ത്തിയാണ്. ഒരാള്‍ക്ക് ഇല്ലാത്തതിനെ ഉണ്ടാക്കാന്‍ ആര്‍ത്തി. മറ്റേയാള്‍ക്ക് ഉള്ളതിനെ ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ആര്‍ത്തി. രണ്ടാണെങ്കിലും ആര്‍ത്തി കാരണം രണ്ടാള്‍ക്കും ധര്‍മ്മം പാലിക്കാന്‍ വയ്യാതെ അധര്‍മ്മ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരും.

അധര്‍മ്മം അകാല നാശത്തിനു വഴിവക്കും. ഇപ്പോള്‍ ലോകത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത് അതാണ്. അധര്‍മ്മം കൂടിയാല്‍ പ്രകൃതിയുടെ തിരിച്ചടിയും മനുഷ്യന്‍ അനുഭവിക്കേണ്ടി വരും. പ്രളയവും, വരള്‍ച്ചയും, ഭൂമി കുലുക്കവും, കൊടുങ്കാറ്റും, സുനാമിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, മനുഷ്യന്‍ പ്രകൃതിയുടെ മുന്‍പില്‍ ആരുമല്ലെന്നാണ്. മഹാപ്രകൃതിയുടെ മുന്‍പില്‍ കൂപ്പുകൈകളോടെ നില്‍ക്കണമെന്നാണ് ആധ്യാത്മികതയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Tags: പരിസ്ഥിതി
ShareTweetSendShare

Related Posts

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

ദ്രാവിഡരും സൈന്ധവനാഗരികതയും (തമിഴകപൈതൃകവും സനാതനധർമവും 4)

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

മലയാളി മറന്ന സര്‍ സി.ശങ്കരന്‍ നായര്‍

ജെഎന്‍യുവിലെ ദിശാമാറ്റം

നിയമം തെറ്റിക്കുന്ന നീതിപീഠങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies