പ്രചാരകന്മാര്‍ ധാരാളമുണ്ടായിരുന്നിട്ടും അങ്ങയെ തന്നെ ജനസംഘത്തിലേക്ക് നിയോഗിച്ചത് എന്തുകൊണ്ടായിരിക്കും? രാഷ്ട്രീയപ്രവര്‍ത്തനം വലിയ വെല്ലുവിളിയായി തോന്നിയോ?
♠ജനസംഘത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. അതുസംബന്ധിച്ച് വ്യക്തിപരമായി യാതൊരു അഭിപ്രായവും തോന്നിയിട്ടില്ല. ഒരുപക്ഷേ സംഘത്തിന് കൊള്ളാം എന്നു തോന്നിയിട്ടുണ്ടാവും. അക്കാലത്ത് പരിവാര്‍ സംഘടനകള്‍ക്ക് കൂടുതല്‍ പ്രചാരകന്മാരെ കൊടുക്കണമെന്ന് തീരുമാനം വന്നിരുന്നു. അതുപ്രകാരം ആര്‍.വേണുവേട്ടനെ ജനസംഘത്തിലേക്കും എന്നെ ബിഎംഎസ്സിലേക്കും അയക്കാനാണ് തീരുമാനിച്ചത്. പക്ഷേ വേണുവേട്ടനെ ബിഎംഎസ്സിലേക്ക് കിട്ടിയാല്‍ നന്നായിരിക്കും എന്ന് ഠേംഗ്ഡിജി അഭിപ്രായപ്പെട്ടു. അങ്ങനെ എന്നെ ജനസംഘത്തിലേയ്ക്കും, വേണുവേട്ടനെ ബിഎംഎസ്സിലേയ്ക്കും വിട്ടു. അന്ന് പരമേശ്വര്‍ജി ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയും രാമന്‍പിള്ള സാര്‍ സഹസംഘടനാ സെക്രട്ടറിയുമായിരുന്നു. ഞാന്‍ ആദ്യം പാലക്കാട്ടും പിന്നീട് കോഴിക്കോട്ടേക്കും വന്നു. തുടക്കത്തില്‍ പല സ്ഥലത്തും രാമന്‍പിള്ള സാറുമൊന്നിച്ചാണ് പോയിരുന്നത്.
രാഷ്ട്രീയത്തില്‍ അതാത് സമയത്തെ പൊതുവായ രാഷ്ട്രീയ പരിതഃസ്ഥിതികള്‍ക്കും, പ്രാദേശിക സാഹചര്യങ്ങള്‍ക്കും അനുസൃതമായി വേണമല്ലോ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യാന്‍. സത്യത്തില്‍ അതൊക്കെ വലിയ പ്രശ്നമാണ്. എന്നാല്‍, തുടക്കത്തില്‍ എനിക്ക് പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസം തന്ന ഒന്നുരണ്ടു സ്ഥലങ്ങളുണ്ട്. ഒന്ന് വളാഞ്ചേരിയാണ്. ഒരിക്കല്‍ എനിക്ക് വളാഞ്ചേരിയില്‍ നിന്ന് ഒരു കത്ത് കിട്ടി. പത്മനാഭന്‍ മാഷ് എന്നോ മറ്റോ ആണ് കത്തയച്ചയാളുടെ പേര്. ഇവിടെ ജനസംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ കൊള്ളാം, അതിനു നിങ്ങള്‍ ആരെങ്കിലും വരണം എന്നായിരുന്നു ആവശ്യം. അതിനു ഞാന്‍ മറുപടി അയച്ചു. ഇത്തരമൊരു കത്തിനു കാരണം എന്താണെന്ന് വെച്ചാല്‍ 1967ല്‍ കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ല മുഴുവനും മൈക്ക് കെട്ടിയുള്ള പ്രസംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ കേട്ടും പിന്നെ ആ സമയത്ത് ദേശീയതലത്തില്‍ പല സ്ഥലത്തും ജനസംഘ ഭരണം വന്നതും, ഒക്കെ കാരണം ജനസംഘത്തോട് ജനങ്ങള്‍ക്ക് ആഭിമുഖ്യം വര്‍ധിച്ചു. പ്രസംഗങ്ങള്‍ കേട്ടതിന്റെ ഫലമായാണ് മാഷ് കത്തയച്ചത്. അങ്ങനെ വളാഞ്ചേരിയില്‍ പോയി മാഷിനെ കണ്ടു. അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. അവിടെ ഒരു പാടത്ത് ആളുകളെ വിളിച്ചു കൂട്ടി. ജനസംഘം തുടങ്ങുന്നതിനെ കുറിച്ചെല്ലാം സംസാരിച്ചു. ജനസംഘം എന്നുവെച്ചാല്‍ ആര്‍എസ്എസ് എന്നായിരുന്നു അവരുടെ ധാരണ. രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും, ഇവിടെ വന്ന ആളുകള്‍ക്ക് പറ്റിയത് ആര്‍എസ്എസ് ആണെന്നും, ജനസംഘത്തിനു മുതിര്‍ന്ന ആളുകള്‍ മതി എന്നുമൊക്കെ ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അവിടെ കുട്ടികളുടെ ശാഖ തുടങ്ങാനുള്ള ഏര്‍പ്പാട് ചെയ്തു. പിന്നീട് മുതിര്‍ന്നവരെ വിളിച്ചു കൂട്ടി. ജനസംഘത്തെക്കുറിച്ചു പറഞ്ഞു. സമ്മേളനവും തുടര്‍ന്നുള്ള പ്രവര്‍ത്തനവുമെല്ലാം വിശദീകരിച്ചു. അങ്ങനെ വളാഞ്ചേരിയില്‍ നല്ലൊരു യൂണിറ്റ് തുടങ്ങി. പ്രവര്‍ത്തനം വളരെയേറെ മുന്നോട്ടുപോയി.

മലപ്പുറത്ത് എങ്ങനെ പ്രവര്‍ത്തിക്കും എന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് പൂക്കോട്ടൂരില്‍ നിന്ന് ഇതുപോലൊരു കത്ത് കിട്ടി. മാപ്പിള ലഹളക്കാലത്ത് ഏറ്റവും വലിയ അക്രമം നടന്ന സ്ഥലമാണത്. അക്രമം എന്നു പറഞ്ഞാല്‍ യുദ്ധം തന്നെ. അന്ന് നാനൂറിലധികം മാപ്പിളമാര്‍ വെടികൊണ്ടു മരിച്ച ആ പൂക്കോട്ടൂര്‍ എന്ന സ്ഥലത്ത് ഒരൊറ്റ ഹിന്ദു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാവരും അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. അവിടുന്നൊരാളാണ് എനിക്ക് കത്തയച്ചത്. അദ്ദേഹം അമ്പാളി കുടുംബാംഗമായിരുന്നു. അമ്പാളി കരുണാകരന്‍ എന്ന അഡ്വക്കേറ്റ് കേരളത്തില്‍ നിന്ന് ആദ്യം ഒടിസിയ്ക്ക് പോയ ആളാണ്. കത്ത് കിട്ടിയപ്പോള്‍ ഞാന്‍ അവിടെപ്പോയി. പൂക്കോട്ടൂര്‍ ടൗണില്‍ നിന്ന് അമ്പാളി വീട്ടിലേയ്ക്ക് രണ്ടു മൈല്‍ ദൂരമുണ്ട്. ആ വഴിയില്‍ ഒറ്റ ഹിന്ദു കുടുംബവുമില്ല. വഴിയില്‍ വെച്ച് കത്തയച്ച ആളെ കണ്ടു. നാരായണന്‍ ആണോ എന്ന് എന്നോട് ചോദിച്ചു. അയാളുടെ വീട്ടില്‍ ചെന്നു. അയാളുടെ തറവാടാണ് അമ്പാളി വീട്. അവിടെ ഏതാണ്ട് അമ്പത് അറുപത് ഏക്കര്‍ സ്ഥലം. നിറച്ചും നന്നായി കായ്ക്കുന്ന തെങ്ങുകള്‍. ആ പറമ്പിന്റെ നടുവിലൂടെ ഒഴുകുന്ന ഒരു ചോലയുണ്ട്. മലയുടെ മുകളില്‍ നിന്ന് ഒഴുകി വന്ന് കടലുണ്ടിപ്പുഴയില്‍ ചേരുന്ന ഒരിയ്ക്കലും വറ്റാത്ത ചോലയാണത്. ലോകത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടോ എന്നു തോന്നിപ്പോകും. അവരുടെ വളപ്പിലേക്ക് പുറമെ നിന്ന് ആര്‍ക്കും കയറാന്‍ പറ്റില്ല. ഏതാണ്ട് ഒരാള്‍ പൊക്കത്തിലുള്ള വെട്ടുകല്ലിന്റെ മതിലാണ്. അവിടേയ്ക്ക് കയറാന്‍ രണ്ടു വഴികളേ ഉള്ളൂ. ചോലയുടെ അടുത്തുള്ള വഴി. അവരുടെ കുടുംബത്തില്‍ പത്തിരുപത്തഞ്ചു വീട്ടുകാരുണ്ട്. പൂക്കോട്ടൂര്‍ വാര്‍ഡില്‍ ഹിന്ദുക്കളായി ഈ ഒറ്റ കുടുംബമേ ഉള്ളൂ. അവരോടും സംഘത്തിന്റെയും ജനസംഘത്തിന്റെയും കാര്യങ്ങള്‍ പറഞ്ഞു. സംഘപ്രവര്‍ത്തനമാണെങ്കില്‍ എല്ലാ ദിവസവും ശാഖയും, ജനസംഘമാണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നുമെല്ലാം വിശദീകരിച്ചു. കുട്ടി ഗോപാലന്‍ എന്ന സംഘപ്രചാരകന്‍ അന്ന് പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം അവിടെപ്പോയി ശാഖ തുടങ്ങി. അതു നന്നായി നടന്നിരുന്നു. അങ്ങനെ പൂക്കോട്ടൂരില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചു. അവരുമായി ദീര്‍ഘകാലം ബന്ധമുണ്ടായിരുന്നു. അതുപോലെ തന്നെ മലപ്പുറത്തും. മലപ്പുറം ടൗണിലും അമ്പാളി കരുണാകരന്റെ കുടുംബവുമായി ബന്ധമുള്ളവരുണ്ടായിരുന്നു. അവിടെയും പോയി. അവരോടും പറഞ്ഞത്, ജനസംഘത്തിന്റെ കമ്മിറ്റി തുടങ്ങാം, പക്ഷേ ഇവിടെയും സംഘശാഖ വേണം എന്നായിരുന്നു. പിന്നീട് ശാഖ തുടങ്ങി. അതോടൊപ്പം തന്നെ മലപ്പുറത്തും ജനസംഘത്തിന് നല്ലൊരു കമ്മിറ്റി ഉണ്ടായി. പൂക്കോട്ടൂര്‍, ചെറാട്ടുകുഴി തുടങ്ങിയ സ്ഥലങ്ങളിലായി മൂന്നു നാല് കമ്മിറ്റികള്‍ ഉണ്ടായി. അതിനിടയില്‍ മലപ്പുറത്ത് നിയമസഭയിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പ് വന്നു. അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് തീരുമാനിച്ചു. കോഴിക്കോട്ടുള്ള അച്യുതമേനോനെ അവിടേക്ക് സംഘടനാ കാര്യദര്‍ശിയായി വിട്ടു. അന്നത്തെ ഒരു പ്രത്യേകത, മലപ്പുറം നിയോജക മണ്ഡലത്തില്‍ ആകെ ഇരുപത്തെട്ടോ മുപ്പതോ വാര്‍ഡുകളാണുള്ളത്. അതില്‍ ഹിന്ദുഭൂരിപക്ഷമുള്ള രണ്ടേ രണ്ടു വാര്‍ഡുകളേയുള്ളൂ. ഒന്ന് ചെറാട്ടുകുഴി എന്ന സ്ഥലം, കോവിലകക്കുണ്ട് എന്ന മറ്റൊരു സ്ഥലം. ഈ രണ്ടു സ്ഥലത്തും ശാഖകളുണ്ട്. കോവിലകക്കുണ്ടില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സമാസമമാണ്. വേറൊരു സ്ഥലത്ത് നാല് ഹിന്ദുക്കളെ ഉള്ളൂ. ഇവിടെയാണ് മത്സരിക്കേണ്ടത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രണ്ടു വാര്‍ഡിലും നമുക്കാണ് കൂടുതല്‍ വോട്ട് കിട്ടിയത്. ഒരു സ്ഥലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന ആളുകള്‍ താമസിക്കുന്നത് നമ്പൂതിരിയുടെ ഇല്ലത്താണ്. അവിടുന്നാണ് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത്. ബൂത്തിലെ എല്ലാ സൗകര്യവും ആ ഇല്ലം ചെയ്യണം. ആ ഇല്ലെത്ത നമ്പൂതിരിമാരും ജോലിക്കുവരുന്ന നാലുപേരുമൊഴികെ ബാക്കി ആ വാര്‍ഡില്‍ മുസ്ലിങ്ങളല്ലാതെ വേറെ ആരുമില്ല. മുപ്പതു വാര്‍ഡുകളില്‍ ഏതാണ്ട് 28 വാര്‍ഡുകളും ഹിന്ദുക്കള്‍ കുറവുള്ള സ്ഥലമാണ്. ഇങ്ങനെയുള്ള ഒരു നിയോജകമണ്ഡലത്തെക്കുറിച്ച് ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? പക്ഷേ അവിടെയും പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചു.
മലപ്പുറത്ത് ജനസംഘത്തിന്റെ പ്രവര്‍ത്തനത്തോട് തുടക്കത്തില്‍ വലിയ എതിര്‍പ്പുകളുണ്ടായിരുന്നോ?
♠ഒരു സംഭവം പറയാം. അടിയന്തരാവസ്ഥ കഴിഞ്ഞ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്ന സമയം. വിഭജനത്തിന് മുന്‍പ് സിന്ധില്‍ പോയി ജോലിയെടുത്തിരുന്ന ധാരാളം ആളുകള്‍ മലബാറിലുണ്ട്. തിരൂരിലെ വെറ്റില, കൊയിലാണ്ടിയിലെ വെറ്റില, തെക്കേ മലബാറിലെ മാമ്പഴം ഇതിനൊക്കെ സിന്ധില്‍ വലിയ ആവശ്യക്കാരുണ്ടായിരുന്നു. ഈ സാധനങ്ങളുമായി വ്യാപാരം ചെയ്യുന്ന രണ്ടു മൂവായിരം ആളുകളുണ്ടായിരുന്നു. ഏറനാട് ഭാഗത്തുനിന്ന് ധാരാളം പേര്‍ സിന്ധില്‍ ഉണ്ടായിരുന്നു. കറാച്ചിയിലും മറ്റുമൊക്കെയായാണ് അവര്‍ താമസിച്ചിരുന്നത്. വിഭജനാനന്തരം അവര്‍ക്ക് അവിടുത്തെ പൗരത്വം ലഭിച്ചില്ല. കാരണം അവരുടെ വിലാസം ഇവിടെയാണ്. ഭാരതത്തിലെ ആളുകള്‍ക്ക് അവിടെ പൗരത്വം കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. പക്ഷേ അവിടെയുള്ളവര്‍ക്ക് ബന്ധുക്കളെ കാണാന്‍ ഇവിടേക്ക് വരണമായിരുന്നു. സിന്ധിലായതുകൊണ്ട് അവര്‍ക്ക് വരാന്‍ സാധ്യമല്ല. നിയമപ്രശ്നങ്ങള്‍ വന്നു. നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവരുടെ ആവശ്യം പരിഗണിച്ചില്ല. അങ്ങനെ മലബാറിലെയും ഏറനാട്ടിലെയും ഏകദേശം രണ്ടായിരത്തിലധികം പേരാണ് സിന്ധില്‍ താമസിക്കുന്നത്. പക്ഷേ ജനതാ സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ വീണ്ടും അപേക്ഷ കൊടുത്തു. ഇത് കണ്ടപ്പോള്‍ അന്ന് മന്ത്രിയായിരുന്ന അടല്‍ജി രാജേട്ടനോടും മറ്റു ആളുകളോടുമൊക്കെ പ്രശ്നങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അങ്ങനെ വിഭജനസമയത്ത് പാകിസ്ഥാനില്‍ പെട്ടുപോയ ഇന്ത്യന്‍ പൗരന്മാരായ മുസ്ലിങ്ങള്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചുവരാനും ബന്ധുക്കളെ കാണാനും അവിടെ താമസിക്കുവാനുമുള്ള അനുമതി കൊടുക്കുന്ന ഒരു നിയമം പാസ്സാക്കി. അങ്ങനെ അന്ന് ഏതാണ്ട് രണ്ടായിരത്തോളം പേര്‍ വന്നിട്ടുണ്ടാകും. അത് കഴിഞ്ഞ് അടുത്ത തവണ കേരളത്തിലേക്ക് അടല്‍ജിയുടെ യാത്ര ഉണ്ടായിരുന്നു. അദ്ദേഹത്തെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചു. മലബാറില്‍ പരിപാടികളുണ്ടായിരുന്നു. തങ്ങള്‍ക്ക് നാട്ടില്‍ വരാനും ബന്ധുക്കളെ കാണാനും സൗകര്യമൊരുക്കിയത് അടല്‍ജി ആണെന്നുള്ളതുകൊണ്ട് അദ്ദേഹത്തെ ഒന്ന് കാണാനും സംസാരിക്കുവാനും കൊണ്ടോട്ടി മുതല്‍ മലപ്പുറം വരെ രണ്ട് മൂവായിരം ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പല സ്ഥലത്തും വണ്ടി നിര്‍ത്തി അവരെ കണ്ടു. എല്ലാം കഴിഞ്ഞു മലപ്പുറത്ത് എത്തിയപ്പോള്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഒരു കുഞ്ഞാലിക്കുട്ടി ആയിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് മുന്‍സിപ്പല്‍ ഓഫീസില്‍ സ്വീകരണം നല്‍കി. രാജേട്ടനും അടല്‍ജിയും അവിടേക്ക് പോയി. എല്ലാ അംഗങ്ങളും അതില്‍ പങ്കെടുത്തു. നിങ്ങളാണ് ഞങ്ങളുടെ ജീവിതം രക്ഷിച്ചത് എന്നു പറഞ്ഞ് ജനങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുകയും ഊഷ്മളമായ സ്വീകരണം ഒരുക്കുകയും ചെയ്തു. പക്ഷെ, ഇത് ഔദ്യോഗികമായ സ്വീകരണമായി കണക്കാക്കിയിരുന്നില്ല. ഇങ്ങനെ ഒരു സംഭവം അക്കാലത്ത് മലപ്പുറത്ത് നടന്നിട്ടുണ്ട്.

കോഴിക്കോട് ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്താന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലമെന്തായിരുന്നു?
♠1967-ല്‍ സമ്മേളനം പ്രഖ്യാപിക്കുമ്പോള്‍ കോയമ്പത്തൂരില്‍ സംഘത്തിന്റെ ഒടിസി നടക്കുന്നുണ്ടായിരുന്നു. അന്ന് ഞാന്‍ കോട്ടയത്ത് പ്രചാരകനാണ്. സിംലയില്‍ വെച്ച് നടന്ന യോഗത്തില്‍ കേരളത്തില്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു. കേരളത്തില്‍ ഇത്രയും വലിയ ഒരു പരിപാടിയെക്കുറിച്ച് അന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. അങ്ങനെയിരിക്കെ പരമേശ്വര്‍ജി സിംലയിലെ യോഗം കഴിഞ്ഞ് തിരിച്ചുവരും വഴി നാഗ്പൂരില്‍ ഇറങ്ങി ശ്രീഗുരുജിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മികച്ച പിന്തുണ കിട്ടുമെന്നും സ്വയംസേവകരെല്ലാം സഹായിക്കാന്‍ ഉണ്ടാകുമെന്നുമെല്ലാം പറഞ്ഞ് ആത്മവിശ്വാസം നല്‍കി. അതുകഴിഞ്ഞ് പരമേശ്വര്‍ജി കേരളത്തിലേക്ക് വന്നു. ആ സമയത്ത് ജനസംഘത്തിന്റെ പൂര്‍ണ്ണസമയ പ്രവര്‍ത്തകരുടെ ഒരു യോഗം ഗുരുവായൂരില്‍ ചേര്‍ന്നിരുന്നു. അതിലേക്ക് കെ.ജി.മാരാരും വന്നു.

മാരാര്‍ജി അന്ന് ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നോ?
♠കെ.ജി.മാരാര്‍ പറശ്ശിനിക്കടവ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. കേരളത്തിലെ മുഴുവന്‍ മലയാള അധ്യാപകരുടെയും ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം പല സ്ഥലങ്ങളിലും പോയി പ്രസംഗിച്ചിരുന്നു. മാരാരുടെ പ്രസംഗം ആ അവസരത്തില്‍ വളരെ പ്രസിദ്ധമായി. പ്രസംഗവും, പറശ്ശിനിക്കടവ് സ്‌കൂളിലെ അധ്യാപനവും ഒക്കെയായി അദ്ദേഹം കഴിയുകയായിരുന്നു. നാറാത്തെ അമ്പലത്തിന്റെ അടുത്തായിരുന്നു താമസം. ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം വന്നപ്പോള്‍ പുതിയ ധാരാളം ആളുകളെ വേണമായിരുന്നു. ഞാന്‍ പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന് പോകുമ്പോള്‍ മാരാര്‍ വിവേകാനന്ദ കോളേജില്‍ ദ്വിതീയ വര്‍ഷത്തിന് വന്നിരുന്നു. പിന്നീട് ജോലിയും മറ്റുമായി കുറേക്കാലം അദ്ദേഹം പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. സമ്മേളനത്തിന്റെ ഭാഗമായി പഴയ ആളുകളെ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നുള്ള നിലയില്‍ അവരെ സമ്പര്‍ക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാന്‍ മാരാരെ പോയി കണ്ടു. പാലക്കാട് ഒടിസി നടക്കുന്ന സമയമായിരുന്നു. അവിടെ ഒന്ന് പോയി വരാമെന്നു പറഞ്ഞുകൊണ്ട് മാരാര്‍ജിയെയും കൂട്ടി ക്യാമ്പില്‍ പോയി. പഴയ പ്രചാരകന്മാര്‍ക്കെല്ലാം സന്തോഷമായി. അങ്ങനെ അദ്ദേഹം പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് ജനസംഘത്തിന്റെ പ്രവര്‍ത്തനം ചെയ്യാന്‍ സന്നദ്ധനായി. അന്ന് കണ്ണൂരില്‍ ജനസംഘത്തിന്റെ ചുമതല തളിപ്പറമ്പിലെ കണ്ണേട്ടനായിരുന്നു. ചില സ്ഥലങ്ങളിലൊക്കെ മാരാര്‍ജി പ്രസംഗിക്കുവാന്‍ പോയിത്തുടങ്ങി. ആ സമയത്ത് സി.കെ. പത്മനാഭന്‍ ടൈപ്പ് റൈറ്റിംഗ് പഠിക്കുവാന്‍ തളിപ്പറമ്പില്‍ വന്നിരുന്നു. കണ്ണേട്ടനുമായിട്ടുള്ള പരിചയത്തില്‍ അദ്ദേഹം ശാഖയില്‍ വരാന്‍ തുടങ്ങി. ഒന്നോ രണ്ടോ മാസം രാമന്തളിയില്‍ വിസ്താരകനായി പോയിട്ടുണ്ട് എന്നാണറിവ്. ഇങ്ങനെ പഴയതും പുതിയതുമായ പ്രവര്‍ത്തകരെയെല്ലാം സക്രിയമാക്കി.
അഖിലേന്ത്യ സമ്മേളനത്തിന് കുറച്ചുപ്രവര്‍ത്തകര്‍ വേണം എന്ന് വന്നപ്പോള്‍ കുറച്ചു പേരെ കണ്ണേട്ടന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇവരെയെല്ലാം പരമേശ്വര്‍ജി നേരിട്ട് കണ്ടു. കുറച്ചുപേര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി വന്നു. അക്കൂട്ടത്തില്‍ കെ.ജി.മാരാരും സജീവമായി. അദ്ദേഹം പരമേശ്വര്‍ജിയുടെ കൂടെ പ്രവര്‍ത്തിക്കുവാന്‍ ഇറങ്ങി. പിന്നീട് ജനസംഘത്തിന്റെ ഏറ്റവും വലിയ വക്താവായി മാരാര്‍ മാറി. പ്രസംഗത്തെ അദ്ദേഹം ഒരു കലയാക്കി മാറ്റി. സരസമായ പ്രസംഗം. കാസര്‍ഗോഡ് ഒക്കെ പോയാല്‍ ആ മാരാരെ കൊണ്ടു വന്നു പ്രസംഗിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ പറയുമായിരുന്നു. അതുപോലെ, മറ്റു കക്ഷിയിലുള്ളവര്‍ പറയും, ആരെ വേണമെങ്കിലും ഇവിടേയ്ക്ക് കൊണ്ടുവന്നോളൂ. മാരാര്‍ജിയെ മാത്രം കൊണ്ടുവരരുതെന്ന്. പൊതുപ്രവര്‍ത്തന രംഗത്ത് വളരെ വിജയകരമായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു മാരാര്‍ജി. എവിടെ ചെന്നാലും അദ്ദേഹത്തിന് സവിശേഷമായ ഒരു പരിഗണനയും സ്ഥാനവുമുണ്ടായിരുന്നു. വാര്‍ത്തകളോട് പ്രതികരിക്കുന്നതിലും പ്രസ്താവനകള്‍ ഇറക്കുന്നതിലും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി ഇടപെടുന്നതിലുമൊക്കെ അദ്ദേഹം യഥാര്‍ത്ഥ രാഷ്ട്രീയക്കാരനായിരുന്നു. എല്ലാ സ്ഥലത്തും ആളുകള്‍ക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു.

കെ.കുഞ്ഞിക്കണ്ണനെപ്പോലെ പലരും മാരാരുടെ കണ്ടുപിടിത്തമാണ്. കുഞ്ഞിക്കണ്ണന്‍ എസ്എസ്എല്‍സി കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ഇരിക്കൂറിനടുത്തുള്ള ഒരു ശാഖയിലാണ് പോയിരുന്നത്. എഴുതാനും പ്രസംഗിക്കാനും ഒക്കെയുള്ള അയാളുടെ കഴിവുകളെ വികസിപ്പിച്ചെടുത്തത് മാരാര്‍ജിയാണ്. പിന്നീട് കുഞ്ഞിക്കണ്ണന്‍ ജന്മഭൂമിയിലേക്ക് വന്നു. സാധാരണ നിലയില്‍ പത്രപ്രവര്‍ത്തകന്‍ ഗ്രാജ്യുവേറ്റ് ആയിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ നാട്ടിന്‍പുറത്തുള്ള ഒരു എസ്എസ്എല്‍സിക്കാരന്‍ പത്രലേഖകനാവുക എന്നത് വലിയ കാര്യമാണ്. ജന്മഭൂമി എറണാകുളത്തുനിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍, കണ്ണൂരിലെ വാര്‍ത്തകള്‍ ശേഖരിച്ച് അയക്കാന്‍ കുഞ്ഞിക്കണ്ണനോട് നിര്‍ദ്ദേശിച്ചു. അങ്ങനെ വളരെ വേഗം നല്ല ലേഖകനായി മാറി. വളരെ ശക്തമായ എഴുത്താണ് കുഞ്ഞിക്കണ്ണന്റേത്. കുറേക്കാലം എറണാകുളത്തുണ്ടായിരുന്നു. അത് കഴിഞ്ഞു തിരുവനന്തപുരത്തേയ്ക്ക് മാറ്റി. പി.പി. മുകുന്ദന്‍ ജന്മഭൂമിയുടെ ചുമതലയില്‍ വന്നപ്പോഴാണ് അവിടേയ്ക്ക് മാറ്റിയത്. എന്തായാലും തിരുവനന്തപുരത്ത് അദ്ദേഹം ക്ലിക്കായി എന്ന് മാത്രമല്ല, അവിടെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പത്രപ്രവര്‍ത്തകനായി മാറി. കുഞ്ഞിക്കണ്ണന്‍ ഇ.കെ.നായനാര്‍ക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. നായനാരുമായി അടുത്ത ബന്ധമായിരുന്നു. കന്യാകുമാരി ജില്ലയില്‍ ഒരിക്കല്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അവിടെ എല്ലാ സ്ഥലത്തും പോയി സംസാരിച്ചത് കുഞ്ഞിക്കണ്ണനാണ്. ആളുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗവും അതായിരുന്നു. കുഞ്ഞിക്കണ്ണന്‍ അസംബ്ലി റിപ്പോര്‍ട്ടിംഗ് ഇരുപത്തഞ്ചു കൊല്ലം പൂര്‍ത്തിയാക്കി. അടുത്തിടെ കോഴിക്കോട് നടന്ന ജന്മഭൂമിയുടെ അമ്പതാം വാര്‍ഷിക പരിപാടിയില്‍ കുഞ്ഞിക്കണ്ണനെ ആദരിച്ചിരുന്നു. പഠിപ്പും പത്രാസും ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും ഒന്നുമല്ല ഒരു പത്രപ്രവര്‍ത്തകന്റെ യോഗ്യത എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കുഞ്ഞിക്കണ്ണന്‍. കുഞ്ഞിക്കണ്ണന്റെ മകളും മാധ്യമ മേഖലയില്‍ ഉണ്ട്. അവര്‍ ഇപ്പോഴും ഏഷ്യാനെറ്റില്‍ വാര്‍ത്താവതാരകയാണെന്നാണ് അറിവ്.
(തുടരും)