അമ്മയുടെയും കുഞ്ഞനുജന്റെയും പ്രാണപ്രണയിനിയുടെയും ചോര ചീറ്റിച്ചു കേരളയുവത്വത്തിന്റെ പ്രതീകങ്ങള്‍ ആര്‍ത്തട്ടഹസിക്കുമ്പോള്‍, മറുവശത്തു തെളിയുന്ന അസ്വസ്ഥജനകവും ഭീതിദവുമായ ചിത്രം ലഹരിപ്പുകയും നുരയും പടരുന്ന ക്യാംപസുകളുടേതാണ്. കേരളത്തിലെ സര്‍വകലാശാലാ-കോളേജ് ക്യാംപസുകള്‍ മനോനില തെറ്റിയ മനസ്സുകളുടെ ആവാസകേന്ദ്രമായി, വിറങ്ങലിച്ചുനില്‍ക്കുകയാണ്.
ആരോഗ്യത്തിന്റെ നല്ല നാളുകള്‍ നഷ്ടപ്പെട്ട ഒരു എഴുപതുകാരന്‍ അടുത്തിടെ പറഞ്ഞത് ബസ്സില്‍, നിന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്, എന്നാല്‍ സീറ്റിലിരിക്കുന്ന യുവാക്കളോട് ഒന്നെഴുന്നേറ്റുതരാമോ എന്നു ചോദിക്കാന്‍ ഭയമാണ് എന്നാണ്. പേടിക്കുന്നു കേരളം, സ്വന്തം മക്കളെ; കൈപിടിക്കേണ്ട അനുജന്മാരെ.
രാസ-ജൈവലഹരികള്‍ നടത്തുന്ന കേരളയാത്രയുടെ പിന്നാമ്പുറം തേടുന്നവര്‍ക്കു മുന്നില്‍ ലഹരിയുടെ കടുത്ത സമ്മര്‍ദ്ദത്തിരകളിലുലഞ്ഞു താന്‍ തന്നെ മുങ്ങുമോ എന്നു ഭയക്കുന്ന ഇന്നത്തെ കേരളം രണ്ടു ചോദ്യങ്ങള്‍ മുന്നോ ട്ടു വയ്ക്കുന്നു: കേരളത്തെ മയക്കിക്കിടത്താനും കൊലക്കത്തിയെടുക്കാനും പടയൊരുക്കുന്നതു കലാലയങ്ങളോ? അതോ ക്യാംപസുകള്‍ വഴി കേരളത്തിനു ലഹരിക്കുരുക്കു തീര്‍ക്കപ്പെടുകയാണോ? രണ്ടായാലും ഗൗരവത്തോടെ സമീപിക്കപ്പെടേണ്ട ഒരു ദശാസന്ധിയിലാണു കേരളം.
ലഹരിയുടെ വഴി പലപ്പോഴും ക്യാംപസുകള്‍ തന്നെയെന്നു കാണാം. അതിനു കാരണങ്ങള്‍ പലതുണ്ടെന്ന് അറിയാനും സാധിക്കും. പ്രായം, മാനസികാവസ്ഥ, ജീവിതസാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് യുവാക്കളെ ലഹരിയുടെ സുഖലാവണങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നത്. സ്‌കൂളുകളെ അപേക്ഷിച്ച് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിയന്ത്രണങ്ങള്‍ കുറവാണ്. കോളേജുകളെ അപേക്ഷിച്ച് സര്‍വകലാശാലാ ക്യാംപസുകളില്‍ സ്വാതന്ത്ര്യം കൂടും. അതിനാല്‍ത്തന്നെ, ലഹരിക്കാര്‍ക്ക് ഏറ്റവും പഥ്യം സര്‍വകലാശാലാ ക്യാംപസുകളാണ്.
ഇത്തരം ഇടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അധ്യാപകരുടെ ‘നിരീക്ഷണക്ക്യാമറ’ തുലോം കുറവുമായിരിക്കും. വിശാലമായ ക്യാംപസാണ്. ലഹരിവസ്തുക്കള്‍ കൈമാറാനും ഉപയോഗിക്കാനും മാത്രമല്ല, സൂക്ഷിക്കാനും ഇടങ്ങളനവധി. ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ താരതമ്യേന കൂടുതലായിരിക്കാമെന്നതും ‘കച്ചവട’ത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ രക്ഷിതാക്കള്‍ നല്‍കുന്ന പണം കൂടുതല്‍ക്കാണും. അതില്‍ കൈവെക്കുക എന്നത് ലഹരിമാഫിയയുടെ പദ്ധതിയാണ്. കടമായിക്കൊടുക്കാറില്ല ലഹരി എന്നതിനാല്‍ കടം പറയുന്നുവരെ പൊതുവേ ഇടപാടുകാരായി കാണാറില്ല. എന്നാല്‍ ഇവരെ ‘സ്റ്റാന്‍ഡ്‌ബൈ’ ആക്കി നിര്‍ത്തുമത്രെ ചില ലഹരിയൊഴുക്കുകാര്‍. അടിയന്തരഘട്ടത്തിലെ ക്ലയിന്റുകളായാണ് ഇത്തരക്കാരെ കയ്യാലപ്പുറത്തിരുത്തുന്നത്.
സഹ്യനെക്കടന്നു കുന്നോളം ലഹരിവസ്തു മലയാളക്കരയിലെത്തിച്ചാല്‍ ഇടനിലക്കാരനു നെഞ്ചില്‍ നോവാണ്-വിറ്റുതീരുംവരെ. എത്തിച്ചതു വിറ്റാലേ അടുത്ത കെട്ട് ചരക്കെത്തിക്കാനാകൂ. വിറ്റുകൊണ്ടേയിരുന്നാലേ പണമുണ്ടാക്കിക്കൊണ്ടേയിരിക്കാനാകൂ! വലിയ ആള്‍ക്കൂട്ടമുണ്ട് കോളേജുകളില്‍ എന്നിരിക്കെ, അതില്‍ ചുരുക്കംപേരെ പിടികൂടിയാല്‍ത്തന്നെ കച്ചവടം കുശാല്‍! ദുര്‍ബലമനസ്‌കരും വീട്ടില്‍നിന്നോ ക്യാംപസില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദത്തില്‍പ്പെടുന്നവരുമായ കുഞ്ഞുഹൃദയങ്ങളെ ലഹരിക്കടിമപ്പെടുത്താനായി വലവീശിപ്പിടിക്കുക എളുപ്പമാണ് (മതംമാറ്റക്കാരും ലവ് ജിഹാദുകാരുമൊക്കെ ഇത്തരം കുട്ടികളെയാണല്ലോ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്). സമ്മര്‍ദ്ദത്തെ അതിജീവിച്ചു സന്തുഷ്ടി നേടാന്‍ ഒരു തവണ എന്ന പ്രലോഭനം നീണ്ട കാലത്തേക്കുള്ള ഉപഭോക്താവിനെ മാത്രമല്ല, കടത്തുകാരനെയും കൂടുതല്‍പ്പേരെ ഈ രംഗത്തെത്തിക്കുന്ന ഇടനിലക്കാരെയുമൊക്കെ പ്രദാനം ചെയ്യുമെന്നു ലഹരിക്കടത്തുകാര്‍ക്കറിയാം. ഇവര്‍ക്കുള്ള മറ്റൊരു നേട്ടം വിദ്യാര്‍ത്ഥികളാകുമ്പോള്‍ മയക്കുല്‍പ്പന്നവുമായി അങ്ങോട്ടു പോകേണ്ടത് ആദ്യഘട്ടത്തില്‍ മാത്രം; പിന്നീട് അവര്‍ തങ്ങളെ തേടിയെത്തുമെന്നതാണ്. കുഞ്ഞുപഭോക്താക്കളാകുമ്പോള്‍ ഇരുചക്രവാഹനങ്ങളിലും മറ്റും സംഘമായി തേടിയെത്തുമെന്നതാണ് തങ്ങളുടെ അനുഭവമെന്നു പിടിയിലായ പല ലഹരിവില്‍പ്പനക്കാരും വെളിപ്പെടുത്തിയതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
അന്വേഷണമോ തിരച്ചിലോ പിടുത്തമോ കുറയുമെന്നതും ലഹരിയും കലാലയങ്ങളുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നുണ്ട്. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള കലാലയങ്ങള്‍ പൊതുവേ അവയുടെ തന്നെ സെക്യൂരിറ്റി സംവിധാനത്തിലാണ്. ആ സംവിധാനമാകട്ടെ കുറഞ്ഞ ആള്‍ബലം, കുറഞ്ഞ ആയുധബലം, പരിശീലനക്കുറവ്, ശക്തമായ രാഷ്ട്രീയ സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാല്‍ അപര്യാപ്തമാണ്. കുറ്റക്കാരെ പിടികൂടിയാലോ ലഹരിപ്പാക്കറ്റുകള്‍ കണ്ടെടുത്താലോ ഉള്ള അനന്തരഫലങ്ങള്‍ ഭയന്ന് അധ്യാപകരും മറ്റധികൃതരും കണ്ണടയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്നും പരാതി നിലനില്‍ക്കുന്നു.
കേരള പൊലീസ് കള്ളന്റെ മട്ടില്‍ പമ്മിനടക്കുന്നതാണു പ്രശ്‌നം. ലഹരിമാഫിയയെ പിന്‍തുടരാന്‍ സമയമോ ആള്‍ബലമോ അതിനാല്‍ത്തന്നെ തീരുമാനമോ പദ്ധതിയോ ഇല്ലാതെയുള്ള പോക്കിനിടെ ചില ലഹരിക്കാരെ പിടികൂടുന്നുണ്ടെങ്കിലും അത്തരക്കാര്‍ ശിക്ഷിക്കപ്പെടുന്നതു നന്നേ കുറവ്. ചെറിയ അളവു ലഹരി വസ്തുവുമായി പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യം, അല്ലെങ്കില്‍ സ്വാധീന ജാമ്യം എന്ന സ്ഥിതിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘പ്രബുദ്ധ കേരള’ത്തില്‍ പ്രമുഖരാണു പലപ്പോഴും ലഹരിക്കേസില്‍ ജയിലിലെത്തുന്നവരെ ജാമ്യത്തിലിറക്കാന്‍ എത്തുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം.

പണം രാഷ്ട്രീയക്കാര്‍ക്കും ലഹരിയാണെന്നത് മാഫിയയ്ക്ക് അവസരമാകുന്നുണ്ട്. ഓരോ നാട്ടിലും ഏറ്റവും ശക്തമായ പാര്‍ട്ടിയേതാണോ അതിനെ വലയില്‍ വീഴ്ത്തുകയെന്നതാണു ലഹരിക്കാരുടെ കുറുക്കുവഴി. പൊതുവേ ഒറ്റുകൊടുക്കലില്‍ തട്ടിവീഴാറുള്ള ലഹരിസംഘം, ഏറ്റവും പ്രബലമായ പാര്‍ട്ടിയെ പിടികൂടുന്നത് ആ ‘അപകടം’ ഒഴിവാക്കാനാണ്. രാഷ്ട്രീയക്കാര്‍ ലഹരിക്കാര്‍ക്ക് അടിമപ്പെടുന്നുണ്ട് എന്നതിനുള്ള പ്രകടമായ തെളിവ് അതിവേഗമുള്ള വ്യാപകമായ ലഹരിവ്യാപനമാണ്.
മലയാളക്കരയുടെ അതിര്‍ത്തികളിലെല്ലാം ലഹരിക്കെട്ടുകളെ ‘വരവേല്‍ക്കാന്‍’ സംവിധാനമൊരുക്കിയിട്ടുണ്ടെന്നാണു സൂചന. തീവണ്ടി വഴിയും ബസ്സുകള്‍ വഴിയും കടല്‍ വഴിയുമൊക്കെ ലഹരിമരുന്നെത്തുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീവണ്ടികള്‍ വഴിയാണു കഞ്ചാവു പോലുള്ള പ്രകൃതിജന്യ ലഹരി വസ്തുക്കള്‍ കൂടുതലായി എത്തിക്കുന്നത്. അന്യസംസ്ഥാനത്തൊഴിലാളികളാണു കടത്തുകാര്‍. ട്രെയിനുകളില്‍ ടിക്കറ്റ് പരിശോധകരെപ്പോലും കടത്തിവിടാത്തത്ര ശക്തമാണ് അന്യസംസ്ഥാനത്തൊഴിലാളി ലഹരിമാഫിയയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. സംഘമായി എത്തുന്ന ഇവരുടെ കൈകളില്‍ ബാഗുകളില്‍ കുത്തിനിറച്ച നിലയിലാണ് ലഹരിയിലകള്‍ പിടികൂടപ്പെടുന്നത്.
രാസവസ്തുക്കള്‍ കടന്നെത്തുന്നതു കൂടുതലായും ബംഗളുരു പോലുള്ള മഹാനഗരങ്ങളില്‍നിന്നാണ്. പഠനത്തിനും മറ്റുമായി എത്തുന്ന ആഫ്രിക്കന്‍ പൗരന്മാരാണു കേരളത്തിനു രാസലഹരി വിളമ്പുന്നത്. ആവശ്യത്തിനനുസരിച്ചു തങ്ങളുടെ കുടില്‍വ്യവസായമായ ‘കൊച്ചു സ്റ്റാര്‍ട്ടപ്പുകളി’ല്‍ നിര്‍മ്മിച്ചുനല്‍കാന്‍ കഴിയുന്ന ‘വ്യവസായികളും’ ഉണ്ടത്രെ. കിലോക്കണക്കിനു രാസവസ്തുക്കള്‍ കേരളത്തിലെത്തുന്നതു പലപ്പോഴും സ്വകാര്യ ബസ്സുകള്‍ വഴിയാണ്. അടച്ചുറപ്പു കുറഞ്ഞതും സര്‍ക്കാര്‍ നടത്തുന്നതുമായ കെഎസ്ആര്‍ടിസി ബസ്സുകളോടു ലഹരിസംഘം പൊതുവേ താല്‍പര്യം കാട്ടുന്നില്ല.
കടല്‍ വഴിയെത്തുന്ന ലഹരിക്കെട്ടുകള്‍ അന്വേഷണ ഏജന്‍സികള്‍ അറിഞ്ഞും അറിയാതെയും പലയിടത്തും കര തൊടുന്നുണ്ട്. എന്നാല്‍, കൊണ്ടുവരുന്ന ജലപാതകളുടെ തുടക്കമെവിടെയെന്ന അന്വേഷണത്തിനു വ്യക്തമായ സൂചനകള്‍ ലഭിക്കുന്നില്ല. നിരീക്ഷണം ശക്തമാക്കുന്നതില്‍ വെല്ലുവിളികള്‍ പലതുണ്ടെങ്കിലും അതു ചെയ്യുംവരെ വില്ലന്‍ വീഴില്ല.
ഗള്‍ഫ് റൂട്ട് വഴിയും മലയാളി ലഹരി നേടുന്നുണ്ട്. ഒമാനാണ് ഇതിന്റെ പ്രധാന കേന്ദ്രമെന്നു കരുതപ്പെടുന്നു. താരതമ്യേന എളുപ്പത്തില്‍ പൗരത്വം കിട്ടുന്ന ഗള്‍ഫ് രാജ്യമാണ് ഒമാന്‍ എന്നതിനാല്‍ ആഫ്രിക്ക പോലുള്ള ഇടങ്ങളില്‍നിന്ന് ഏറെപ്പേര്‍ ഒമാനില്‍ സ്ഥിരതാമസമാക്കുന്നുണ്ടെന്നും അവര്‍ ലഹരിയുല്‍പാദകരും പ്രചാരകരുമാണ് എന്നുമാണ് റിപ്പോര്‍ട്ട്. ഏതായാലും ആ വഴിക്കുകൂടി ലഹരി കടന്നെത്തുന്നുണ്ട് എന്നത് ഉറപ്പ്.
ലഹരിക്കടിമപ്പെട്ടാല്‍ കുതറിമാറാന്‍ ഊര്‍ജ്ജമുണ്ടാകില്ല എന്നതാണു യുവാക്കളെ ‘മായികവലയ’ത്തില്‍ വീഴ്ത്തുന്നത്. വിലയേറിയ രാസലഹരിവസ്തുക്കള്‍ അധികം തവണ വാങ്ങാനുള്ള പണമില്ലാതെ വരുന്നതോടെ കയ്യിലുള്ള വിലപ്പെട്ടതെല്ലാം വിറ്റഴിക്കാന്‍ പലരും തയ്യാറാകുന്നു. അതും പോരാതെ വരുന്നവര്‍ക്കും വിറ്റുതീര്‍ക്കാന്‍ ഇല്ലാത്തവര്‍ക്കും കടത്തുകാരനാകാനുള്ള അവസരം വച്ചു കാത്തിരിക്കും, വില്‍പ്പനക്കാരന്‍. ആ വഴിക്കുള്ള പ്രവര്‍ത്തനമാകട്ടെ, നിത്യോപയോഗം നിമിത്തം ആരോഗ്യവും മനസ്സും ക്ഷീണിച്ച് എല്ലുംതോലുമായിത്തീര്‍ന്ന് അങ്ങില്ലാതാകുന്നതിലേക്കോ വില്‍പ്പന വഴി ലഭിക്കുന്ന പണം ഉപഭോക്താവെന്ന നിലയില്‍ വിതരണക്കാരനു തന്നെ നല്‍കിക്കൊണ്ടിരിക്കുന്ന നിത്യാവസ്ഥയിലേക്കോ കൊണ്ടെത്തിക്കുന്നു. ആദ്യം ചെറിയ വിലയ്ക്കു ലഹരി നല്‍കുന്ന കച്ചവടക്കാര്‍ ലഹരിക്ക് അടിമയായി എന്നറിയുന്നതോടെ അത്തരം വ്യക്തികളില്‍നിന്നു കൂടുതല്‍ തുക വസൂലാക്കാന്‍ ശ്രമിക്കും. ഇത് ഉപഭോക്താക്കളെ ദരിദ്രരും നിസ്സഹായരുമാക്കി മാറ്റും. തോന്നിയ വിലയാണു ചോദിക്കുന്നത് എന്നറിയാമെങ്കിലും കീഴ്‌പ്പെടുകയല്ലാതെ വഴിയില്ലെന്ന ഘട്ടത്തിലേക്കു ചെറുപ്പക്കാര്‍ കടക്കും.
വലിയ തോതില്‍ പണമുണ്ടാക്കാമെന്ന പ്രലോഭനവും ചിലരൊക്കെ ലഹരിവില്‍പന ശൃംഖലയുടെ ഭാഗമാവാന്‍ കാരണമായിത്തീരുന്നു. ലഹരിക്കേസില്‍ പിടിയിലായ, ഒരു പ്രമുഖ നഗരത്തിലെ മാളുകളിലൊന്നിന്റെ മാനേജര്‍ വെളിപ്പെടുത്തിയത് തനിക്കു ജോലി ചെയ്താല്‍ ഒരു മാസം ലഭിക്കുന്ന ശമ്പളത്തിനു തുല്യമായ തുക കേവലം പത്തു ദിവസം ലഹരിക്കടത്തു കൈകാര്യവും ചെയ്താല്‍ ലഭിക്കുമെന്നാണ്. എന്നാല്‍, കടത്തുകാരനെ ഉപഭോക്താവുകൂടിയായി മാറ്റുന്നതില്‍ ലഹരിമാഫിയ വിജയിക്കുന്നതോടെ കഥ കഴിയുന്നു!