കണ്ണൂരില്‍ അക്കാലത്ത് പുതിയ ശാഖകള്‍ തുടങ്ങാന്‍ സാധിച്ചോ?
♠പുതിയ ചില ശാഖകള്‍ തുടങ്ങാന്‍ സാധിച്ചുവെങ്കിലും അക്കാലത്ത് അവിടെ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റം ഉണ്ടായില്ലെന്നാണ് ഞാന്‍ കരുതുന്നത്. വി.പി. ജനേട്ടന്‍ പ്രചാരകനായിരുന്നപ്പോള്‍ പയ്യന്നൂരില്‍ നല്ല പ്രവര്‍ത്തനമുണ്ടായിരുന്നു. തൃക്കരിപ്പൂര്‍, മാടായി, വേങ്ങര, കണ്ണപുരം എന്നിവിടങ്ങളിലെല്ലാം ശാഖകള്‍ ഉണ്ടായിരുന്നു. മണത്തണയിലേക്കും മറ്റും ശാഖകള്‍ വ്യാപിച്ചത് ഞാന്‍ ഉള്ള കാലത്താണ്. ഇരിട്ടിയില്‍ ശാഖ തുടങ്ങുവാന്‍ കാരണം ധര്‍മ്മടത്തെ ചിന്നേട്ടനാണ്. വി. കൃഷ്ണശര്‍മ്മാജിയാണ് അവിടെ ശാഖ തുടങ്ങിയത് എന്നാണ് ഓര്‍മ്മ. പിന്നീട് ഞാന്‍ പോയി. കല്യാട്ടും മുഴക്കുന്നിലും ശാഖ തുടങ്ങി.
നടുവനാട് എന്നൊരു സ്ഥലമുണ്ട്, തില്ലങ്കേരി പഞ്ചായത്തില്‍പ്പെട്ട സ്ഥലമാണ്. കോളേജില്‍ വരുന്ന കുട്ടികളുടെ കെയര്‍ഓഫിലാണ് അവിടെയെല്ലാം ശാഖ തുടങ്ങാന്‍ പോയത്. നടുവനാട് ഒരു അനന്തക്കുറുപ്പുണ്ടായിരുന്നു. ഒരിക്കല്‍ വിഷുവിന് ഞാന്‍ അവിടെയായിരുന്നു. വിഷുക്കൈനീട്ടമൊക്കെ കിട്ടി. തില്ലങ്കേരിയില്‍ ഒരു അധികാരിയുടെ വീട്ടില്‍ പോയി. മാര്‍ക്‌സിസ്റ്റുകാര്‍ അവിടുത്തെ ഒരു അധികാരിയുടെ തല വെട്ടി കുറ്റിയില്‍ സ്ഥാപിച്ച സംഭവം അദ്ദേഹം പറഞ്ഞു. മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ അടുത്ത് ഒരു കൃഷ്ണന്‍ നമ്പൂതിരി ഉണ്ടായിരുന്നു. കാമ്പ്രം. ധര്‍മ്മടത്തെ കാര്യാലയത്തില്‍ നിന്നാണ് അദ്ദേഹം ബ്രണ്ണന്‍ കോളേജില്‍ പഠിച്ചത്.
ഒരിക്കല്‍ തലശ്ശേരിയിലെ സി. ചന്ദ്രേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പത്തിരുപത്തഞ്ചു പേര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പോയിരുന്നു. സാധുശീലന്‍ സാറും കൂടെയുണ്ടായിരുന്നു. അന്ന് പേരാവൂരില്‍ നിന്ന് നടന്നു പോകണം. വൈകുന്നേരം മണത്തണയില്‍ എത്തിയപ്പോള്‍ അവിടെ ശാഖ നടത്തി. അത് കഴിഞ്ഞു ഗണഗീതമെല്ലാം പാടി അവിടേയ്ക്ക് നടന്നുപോയി. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും ശാഖ നടത്തി. അവിടെ കണ്ണേട്ടന്‍ എന്നൊരു സ്വയംസേവകന്‍ ചായക്കട നടത്തിയിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ അവിടെ ശാഖ തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ഒരു ദിവസം അവിടെപോയി. കുറെ കുട്ടികള്‍ വന്നു. ശാഖ തുടങ്ങി. അവിടുത്തെ ശാഖ വളരെ വേഗം വളര്‍ന്നു. പിന്നീട് പേരാവൂരില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന ഒരു ഗോപിനാഥന്‍ ഉണ്ടായിരുന്നു. അവിടെയുള്ള പപ്പന്‍ എന്ന ഒരു സ്വയംസേവകന്‍ റേഡിയോ മെക്കാനിസം പഠിക്കാന്‍ ആലപ്പുഴയില്‍ പോയി. അവിടെ റേഡിയോ മെക്കാനിസം പഠിപ്പിക്കുന്ന സ്ഥലമുണ്ടെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെയാണ് അയാളെ അങ്ങോട്ട് വിട്ടത്. ആലപ്പുഴ കാര്യാലയത്തില്‍ താമസിച്ചു പഠിച്ചു. ക്ഷേത്രത്തിലെ ഊരാളന്മായിരുന്നു അവര്‍. അങ്ങനെ കുറെ പേര്‍ ആ ശാഖയില്‍ ഉണ്ടായിരുന്നു. ഇവരെല്ലാവരും തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടവരായിരുന്നു. മുഴക്കുന്നില്‍ ഒരു ജനാര്‍ദ്ദനന്‍ മാഷ് ഉണ്ടായിരുന്നു. മണത്തണയില്‍ പി.പി.മുകുന്ദനും, അദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ട ഒരു അനുജനും പ്രചാരകന്മാരായി പോയി. മുകുന്ദന്‍ ദീര്‍ഘകാലം പ്രചാരകനായിരുന്നു. കോട്ടയത്ത് നിന്ന് വന്നു താമസിക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നു. അതില്‍ ചിലര്‍ സംഘവുമായി ബന്ധമുള്ളവരായിരുന്നു. അവിടെയുള്ള മറ്റൊരാള്‍ സന്യാസിയായി. അവിടെ അയാളുടെ സ്മാരകമായി, കാര്യാലയമോ മറ്റോ ഉണ്ടാക്കിയിരുന്നു. അതിന്റെ ഗൃഹപ്രവേശനത്തിന് ഞാന്‍ പോയിരുന്നു.

കോട്ടയത്ത് ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചത് ഏത് കാലത്താണ്?
♠1964 ല്‍ ആണെന്ന് തോന്നുന്നു അവിടേക്ക് പോയത്. തലശ്ശേരിയില്‍ നിന്ന് നേരെ കോട്ടയത്തേക്കാണ് പോയത്. അവിടെ നേരത്തെ പ്രചാരകനായി ഉണ്ടായിരുന്നത് എ.വി. ഭാസ്‌കര്‍ജിയായിരുന്നു. കോട്ടയം ജില്ലാ പ്രചാരകനായിരുന്നെങ്കിലും എന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയായിരുന്നു. കോട്ടയത്ത് മൂന്ന് വര്‍ഷം ഉണ്ടായിരുന്നു. കോട്ടയം ജില്ല എന്നെ സംബന്ധിച്ച് നേരത്തെ പരിചയമുള്ള ജില്ലയായിരുന്നു. തൊടുപുഴ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ആദ്യം കോട്ടയം ജില്ലയിലായിരുന്നു. പിന്നീടാണത് ഇടുക്കി ജില്ലയിലായത്. കോട്ടയം ജില്ലയിലാണെങ്കിലും ഒരു മൂലയാണ് ചങ്ങനാശ്ശേരി. അവിടുന്ന് രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു പോയാല്‍ ആലപ്പുഴ ജില്ലയായി. മൂന്ന് നാല് കിലോമീറ്റര്‍ തെക്കോട്ട് പോയാല്‍ പത്തനംതിട്ട ജില്ലയായി. ചങ്ങനാശ്ശേരിയുടെ അതിര്‍ത്തിയിലാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിന്റെ തുടക്കം. വടക്ക് അമ്പലപ്പുഴ താലൂക്കാണ്. അവിടെ വാലടി എന്നൊരു സ്ഥലമുണ്ട്. കുട്ടനാട്ടിലാണ്. അവിടെ ശാഖയുണ്ട്. അവിടേയ്ക്ക് പോകുവാന്‍ രണ്ടുമൂന്നു കിലോമീറ്റര്‍ വള്ളത്തില്‍ പോകണം. അവിടുന്ന് ചങ്ങനാശ്ശേരിയില്‍ പഠിക്കാന്‍ വരുന്ന കുട്ടികളും തോണിയിലാണ് വരുക. വാലടി എന്ന സ്ഥലത്തിന് വളരെ ചരിത്രപരമായ പ്രാധാന്യമുണ്ട്. അനവനവന്‍ കടമ്പ എന്നൊരു നാടകം ഉണ്ടായിരുന്നു. ആ നാടകം നടക്കുന്നത് വാലടിക്കാരുടെ ഉത്സവത്തോടനുബന്ധിച്ചാണ്. സര്‍ദാര്‍ കെ.എം. പണിക്കരുടെ കാവാലം ആസ്ഥാനവും വാലടിയിലാണ്. അവിടുത്തെ ആളുകള്‍ക്ക് എവിടെ പോകണമെങ്കിലും തോണി വേണമായിരുന്നു. ചങ്ങനാശ്ശേരി കോളേജിലും മറ്റും പഠിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ അവിടെ ഉണ്ടായിരുന്നു. അവരാണ് അവിടുത്ത ശാഖയില്‍ ഉണ്ടായിരുന്നത്. അവരെല്ലാവരും ഇപ്പോഴും നല്ല നിലയില്‍ പല സ്ഥലങ്ങളിലും ജോലി ചെയ്യുകയും, അവിടെ സംഘപ്രവര്‍ത്തനത്തില്‍ സജീവമായി തുടരുകയും ചെയ്യുന്നുണ്ട്. ബോംബെയില്‍ പല ശാഖകളുടെയും ചുമതല വഹിക്കുന്നവരാണവര്‍. ചങ്ങനാശ്ശേരിയില്‍ പെരുന്നയിലാണ് താമസിച്ചിരുന്നത്. അവിടെ എന്‍എസ്എസിന്റെ ഒരു കെട്ടിടമുണ്ടായിരുന്നു. അതിലായിരുന്നു താമസം.
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് വേണ്ടിയുള്ള ധനസമാഹരണം നടക്കുന്ന സമയമായിരുന്നു. ധനശേഖരണം നടത്താന്‍ വ്യവസ്ഥ ചെയ്യേണ്ടിയിരുന്നു. അത് വിജയിപ്പിക്കാന്‍ ഒരു എളുപ്പവഴി കണ്ടെത്തി. വിവേകാനന്ദ ശിലാസ്മാരക സമിതിയുടെ പ്രസിഡന്റ് മന്നത്ത് പത്മനാഭനായിരുന്നു. അങ്ങനെ ഞാനും ആര്‍.ഹരിയേട്ടനും, ശിലാസ്മാരകത്തിന്റെ ചുമതല വഹിച്ചിരുന്ന വി.പി.ജനേട്ടനും കൂടി അദ്ദേഹത്തെ പോയി കണ്ടു. സ്വന്തം കൈപ്പടയില്‍ തന്നെ ഒരു അഭ്യര്‍ത്ഥന എഴുതിത്തരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അഭ്യര്‍ത്ഥന തന്നു. അതുമായി പ്രധാനപ്പെട്ട ആളുകളെ കാണാന്‍ പോയി. അത് കൂടുതലും ഉപയോഗിച്ചത് എങ്ങനെയെന്ന് വെച്ചാല്‍, എന്‍എസ്എസിന് ധാരാളം സ്‌കൂളുകള്‍ ഉണ്ടായിരുന്നു. ആ സ്‌കൂളുകളിലെ ഹെഡ് മാസ്റ്റര്‍മാര്‍ക്ക് ഈ അഭ്യര്‍ത്ഥനകള്‍ അയച്ചുകൊടുത്തു. ഇതിനോടൊപ്പം തന്നെ സ്‌കൂളുകളുടെ മാനേജരായിരുന്ന ഒരു വാസുദേവന്‍ പിള്ള ഉണ്ടായിരുന്നു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. അതില്‍ മന്നത്ത് പത്മനാഭനായിരുന്നു അധ്യക്ഷന്‍. ആ യോഗത്തില്‍ വെച്ച് അദ്ദേഹം ശിലാസ്മാരക സമിതിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുവെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ വക ഒരു സംഭാവന അവിടെ വെച്ച് കൊടുക്കുകയും ചെയ്തു. അതോടെ എന്‍എസ്എസിന്റെ ഭാരവാഹികളും ഇത് പിന്തുടര്‍ന്നു. അവിടുത്തെ ജനറല്‍ മാനേജറോടും ഇക്കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. അവര്‍ക്കൊക്കെ ഈ കത്തിന്റെ മാതൃകയും അയച്ചു കൊടുത്തു. അങ്ങനെ, അന്നത്തെ കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് കോട്ടയം ജില്ലയില്‍ നിന്നാണ്. അതിനുകാരണം മന്നത്ത് പത്മനാഭന്റെ കത്താണ്.



മന്നത്ത് പത്മനാഭന്‍ സംഘവുമായി വളരെ ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നല്ലോ ?
♠സംഘവുമായി സര്‍വ്വാത്മനാ സഹകരിച്ച മന്നത്ത് പത്മനാഭന്‍ നമ്മളോട് അല്പം രോഷം പ്രകടിപ്പിച്ച ഒരു സംഭവവുമുണ്ട്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിച്ചിരുന്നു. അതില്‍ ക്രിസ്ത്യാനികളാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. കത്തോലിക്കരും അല്ലാത്തവരുമായ ക്രിസ്ത്യാനികളും എന്‍എസ്എസും ചേര്‍ന്നാണ് അത് രൂപീകരിച്ചത്. ആര്‍. ബാലകൃഷ്ണപിള്ളയെ പോലെ എന്‍എസ്എസ്സിന്റെ പ്രധാനപ്പെട്ട ആളുകള്‍ അതിന്റെ നേതാക്കന്മാരായി വന്നു. അങ്ങനെ വന്നപ്പോള്‍ കേരള കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഹിന്ദു സമാജത്തിന് മൊത്തത്തില്‍ ദോഷമായിരിക്കും വരുത്തുക എന്നൊരു പ്രസ്താവന പരമേശ്വര്‍ജി നല്‍കി. ഈ പ്രസ്താവന വായിച്ച് ക്ഷോഭിച്ചു. ആരാണ് ഈ പരമേശ്വരന്‍ എന്ന് ചോദിച്ചു. ഇനി എന്‍എസ്എസിന്റെ സ്ഥാപനങ്ങളില്‍ ഒന്നും ആര്‍എസ്എസിന്റെ പരിപാടി നടത്തുവാന്‍ പാടില്ല എന്നൊരു തീരുമാനമെടുത്ത് അദ്ദേഹം എല്ലാ സ്ഥലങ്ങളിലേക്കും അയച്ചു. ഇതിനെ നമ്മള്‍ മറികടന്നത് എങ്ങനെയെന്ന് വെച്ചാല്‍ സ്‌കൂളുകള്‍ എല്ലാം തന്നെ പ്രാദേശിക യൂണിറ്റുകളുടെ കീഴിലായിരുന്നു. അവരെല്ലാം കൂടി തീരുമാനിച്ചു, നമ്മള്‍ ഉണ്ടാക്കിയ സ്‌കൂളാണ്. അവിടെ ആര്‍എസ്എസ് പ്രവര്‍ത്തിച്ചാല്‍ കുഴപ്പമൊന്നും ഇല്ല. ഈ നിലക്ക് ഈ സര്‍ക്കുലറിനെ അവര്‍ മാനിച്ചില്ല. അങ്ങനെ പരിപാടികള്‍ നടത്തുകയാണ് ചെയ്തത്. അടുത്ത തവണ ശ്രീഗുരുജിയുടെ സന്ദര്‍ശനം വന്നു. സാധാരണ നിലയില്‍ കോട്ടയം നായര്‍ സമാജം ഹാളിലാണ് പരിപാടി നടത്താറുള്ളത്. അവിടെ അതിനുള്ള സൗകര്യമുണ്ട്. നേരത്തെയും അവിടെ സംഘത്തിന്റെ പരിപാടികള്‍ നടത്തിയിട്ടുണ്ട്. യാദവറാവുജിയുടെയും മറ്റും. പക്ഷേ സ്‌കൂള്‍ഗ്രൗണ്ട് ശ്രീഗുരുജിയുടെ പരിപാടിയ്ക്ക് കിട്ടിയില്ല. മാമന്‍ മാപ്പിള ഹാളിലാണ് പരിപാടി നടത്തിയത്. സംഘത്തിന്റെ സര്‍കാര്യവാഹായിരുന്ന ഭയ്യാജി ദാണി ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ വന്ന സമയത്ത് അദ്ദേഹം അവിടെ എന്‍എസ്എസിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന ഒരു സാംഘിക്കില്‍ സംസാരിച്ചു. അത് കഴിഞ്ഞു അദ്ദേഹം ഇവിടുത്തെ എന്‍എസ്എസിന്റെ ഒരു പഴയ അധ്യാപകനായിരുന്ന മാധവന്‍ പിള്ളയുടെ വീട്ടില്‍ താമസിച്ചു. അവിടുന്നാണ് അടുത്ത പരിപാടിയ്ക്ക് പോയത്. മാധവന്‍ നായരുടെ വീട്ടില്‍ ആര്‍എസ്എസ്സിന്റെ നേതാവ് വന്നു താമസിച്ചു എന്ന് മന്നം എങ്ങിനെയോ അറിഞ്ഞു. അദ്ദേഹം ഉടനെ മാധവന്‍ നായരെ വിളിച്ചു. എന്‍എസ്എസ്സ് സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനായിരുന്നു മാധവന്‍ നായര്‍. കേന്ദ്ര സര്‍ക്കാര്‍ മികച്ച ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ദേശീയ തലത്തില്‍ നല്‍കിയ ബഹുമതി കിട്ടിയ ആളുമാണ് അദ്ദേഹം. അവിടെ ഏത് ആര്‍എസ്എസ് നേതാവാണ് വന്നു താമസിച്ചത് എന്ന് മന്നം മാധവന്‍ നായരെ വിളിച്ചു ചോദിച്ചു. ഭയ്യാജി എന്ന ഒരാളാണ് വന്നു താമസിച്ചത് എന്നും അദ്ദേഹവുമായി പല വിഷയങ്ങളും സംസാരിച്ചുവെന്നും നല്ല അറിവുള്ള ആളായിട്ടാണ് എനിക്ക് തോന്നിയത് എന്നും മാധവന്‍ നായര്‍ സാര്‍ മന്നത്തിനോടു പറഞ്ഞു. പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനുശേഷം കുറെ നാളത്തേയ്ക്ക് എന്‍എസ്എസിന് സംഘത്തോട് സഹകരണം ഇല്ലായിരുന്നു. പക്ഷെ, പന്തളത്തെ ഒടിസി കഴിഞ്ഞ് ശ്രീഗുരുജി തിരിച്ചു പോകുന്ന വഴി, അന്ന് വളരെ അവശനായി കിടക്കുന്ന മന്നത്തെ വീട്ടില്‍ പോയി കാണുകയും മന്നം അദ്ദേഹത്തിന്റെ കൈപിടിച്ച് വികാരാധീനനാവുകയും ചെയ്തു. ഏതായാലും അങ്ങനെയൊരു സംഭവം അന്നുണ്ടായി.

മന്നത്തിനെ സംബന്ധിച്ച് മറ്റൊരു അനുഭവമുണ്ട്. അദ്ദേഹം എവിടെ പോയാലും എന്‍എസ്എസിന്റെ ഏതെങ്കിലും പ്രമുഖനായ നേതാവിന്റെ വീട്ടിലായിരിക്കും താമസം. എറണാകുളത്താണെങ്കില്‍ അവിടെ കളത്തില്‍ വേലായുധന്‍ നായര്‍ ഉണ്ട്. ഒരിക്കല്‍ മന്നം സംഘത്തിന്റെ ഒരു പരിപാടിയ്ക്ക് വന്നു. പരമേശ്വര്‍ജിയായിരുന്നു അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് വിമാനത്തില്‍ എറണാകുളത്ത് വന്നു. രാവിലെ പ്രധാനപ്പെട്ട സ്വയംസേവകരുടെ ഒരു ബൈഠക് ടിഡിഎം ഹാളില്‍ നടന്നു. അതില്‍ വളരെ ആവേശപൂര്‍വ്വം അദ്ദേഹം സംസാരിച്ചു. അത് കഴിഞ്ഞു വൈകുന്നേരം നടന്ന പരിപാടിയില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഇത് കാണുമ്പോള്‍ എനിക്കും ട്രൗസര്‍ ധരിച്ച് നിങ്ങളുടെ കൂടെ നില്‍ക്കണമെന്നുണ്ട് എന്നും പറഞ്ഞു. ഗുരുജിയുടെ അവിടുത്തെ പ്രസംഗവും മന്നത്തെ പ്രശംസിക്കുന്ന തരത്തിലായിരുന്നു. മന്നം അന്ന് താമസിച്ചത് എറണാകുളത്തെ കാര്യവാഹായിരുന്ന അനന്തപ്രഭുവിന്റെ വീട്ടിലായിരുന്നു. ശ്രീഗുരുജിയും അവിടെയായിരുന്നു താമസിച്ചത്. പിറ്റേദിവസം അേദ്ദഹത്തെ കോട്ടയത്ത് കൊണ്ടുപോയി വിട്ടു. അനന്തപ്രഭുവിന്റെ വീട്ടില്‍ താമസിച്ച കാര്യം മന്നം ആത്മകഥയില്‍ പ്രത്യേകം എഴുതിയിട്ടുണ്ട് മന്നത്തിന്റെ പൊതുജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും നായരല്ലാത്തെ ഒരാളുടെ, ഒരുസംഘപ്രവര്‍ത്തകന്റെ വീട്ടില്‍ താമസിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഇത് സംഘചരിത്രത്തില്‍ എടുത്ത് പറയേണ്ട ഒരു കാര്യമാണ്. ഞാന്‍ ഗുരുവായൂരില്‍ ഉള്ളപ്പോഴാണ് ഇത് നടക്കുന്നത്. പിന്നീട് വിവേകാനന്ദ സ്മാരക കേന്ദ്രത്തിന്റെ കാര്യങ്ങള്‍ക്കും മറ്റു പല ആവശ്യങ്ങള്‍ക്കുവേണ്ടിയും അദ്ദേഹത്തെ പോയി കണ്ടിട്ടുണ്ട്. എന്റെ മുത്തച്ഛനുമായി അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു. മുത്തച്ഛന്‍ താമസിച്ച വീട്ടില്‍ അദ്ദേഹം വരുമായിരുന്നു. അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയത്ത് ജില്ലാ പ്രചാരകനായിരിക്കെയാണോ ജനസംഘത്തിലേക്ക് നിയോഗിക്കപ്പെട്ടത്?
♠അതെ. ജനസംഘവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പറയുമ്പോള്‍ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിനായി ഞാന്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോയി. കോഴിക്കോട് ജില്ലയില്‍ എനിക്ക് സംഘപ്രവര്‍ത്തനം നടത്തേണ്ടി വന്നിട്ടില്ല. ആദ്യമായാണ് അവിടെ പ്രവര്‍ത്തിക്കാന്‍ പോവുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗങ്ങളില്‍ ഞാന്‍ പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കി ഭാഗങ്ങള്‍ പരിചയമില്ല. എല്ലാ സ്ഥലങ്ങളിലും പോവുക, പ്രവര്‍ത്തകരുമായി ബന്ധപ്പെടുക, സംസാരിക്കുക. പരിപാടികള്‍ സംഘടിപ്പിക്കുക എന്ന് പരമേശ്വര്‍ജി നിര്‍ദ്ദേശിച്ചു. പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അവിടെ പോയി പ്രസംഗിക്കുകയും വേണം. സംഘത്തിനുള്ളിലല്ലാതെ ഞാന്‍ അതിനുമുന്‍പ് പുറമെ പോയി പ്രസംഗിച്ചിട്ടില്ല. ആദ്യത്തെ ഒന്നുരണ്ടാഴ്ച രാമന്‍ പിള്ള സാര്‍ കൂടെയുണ്ടായിരുന്നു. രാമന്‍പിള്ളസാറും പരമേശ്വര്‍ജിയും പ്രസംഗിക്കുന്നതെല്ലാം ഞാന്‍ കേള്‍ക്കും. പക്ഷെ അതുപോലെ പ്രസംഗിക്കാന്‍ അറിയണ്ടേ. ഞാന്‍ ആദ്യമായി ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത് താനൂരിലാണ്. താനൂര്‍ ഇന്നത്തെ മലപ്പുറം ജില്ലയിലാണ്. അന്ന് അത് കോഴിക്കോട് ജില്ലയിലായിരുന്നു. അന്ന് കോഴിക്കോട് വലിയ ജില്ലയാണ്. ജില്ലാ സംഘടനാ സെക്രട്ടറിയായാണ് അവിടെ ഞാന്‍ പ്രവര്‍ത്തിച്ചത്.
(തുടരും)