വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. 1964 – ല്‍ 101 പേരടങ്ങുന്ന സിപിഐയുടെ ദേശീയ സമിതിയില്‍ നിന്നും ഇറങ്ങിപ്പോയ മുപ്പത്തിരണ്ട് പേരാണ് സിപിഎം രൂപീകരിച്ചത്. അതിനു കാരണമായി പറഞ്ഞത് സിപിഐ-കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നു എന്നും കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ -ഭൂപ്രഭു ഭരണത്തെ പിന്തുണയ്ക്കുന്നു എന്നുമാണ്. കൂടുതല്‍ തീവ്ര നിലപാടുകളോടു കൂടിയ പരിപാടിയും ഭരണഘടനയും സിപിഎം അംഗീകരിച്ചു. തൊഴിലാളികളുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുക എന്നതാണ് പരിപാടി. സംഘടനാപരമായി ജനാധിപത്യ കേന്ദ്രീകരണം അംഗീകരിക്കപ്പെട്ടു.
സിപിഎമ്മിന് 1967ല്‍ നടന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഐയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. 1952 മുതല്‍ 1977 വരെ ശരാശരി 30 സീറ്റുകളോട് കൂടി ഇടതുപക്ഷ കക്ഷികളുടെ നേതാവ് എന്ന നിലയില്‍ എ.കെ.ഗോപാലന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായി. 1967ല്‍ തന്നെ സിപിഎമ്മില്‍ നിന്നും പ്രബല ഗ്രൂപ്പ് പുറത്തുപോയി നക്‌സല്‍ബാരി എന്ന പേരില്‍ സിപിഐ (എം.എല്‍) രൂപീകരിച്ചു. 1975 – 1977ല്‍ ഭരണഘടന മാറ്റിമറിച്ച് തിരഞ്ഞെടുപ്പ് നടത്താതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് ഇന്ദിരയെ സിപിഐ പിന്തുണച്ചു.
1967- 1969ല്‍ സിപിഐയും സിപിഎമ്മും കൂടി ചേര്‍ന്ന് മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കേരളത്തില്‍ സപ്തകക്ഷി മുന്നണി രൂപീകരിച്ച് ഇ.എം.എസ് രണ്ടാമതും മുഖ്യമന്ത്രിയായി. 1969 – ല്‍ സിപിഐ, മുസ്ലീം ലീഗ് എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യുഡിഎഫ് രൂപീകരിച്ച് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി, 1977 വരെ ഭരണം തുടര്‍ന്നു. 1975-1977 കാലത്ത് അടിയന്തരാവസ്ഥക്കെതിരെ സിപിഎം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ജനസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1977 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനത സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ കാലഘട്ടത്തില്‍ ജനസംഘം പ്രതിനിധികള്‍ ഉള്‍പ്പെട്ട ജനതാ സര്‍ക്കാരിന് സിപിഎം സോപാധിക പിന്തുണ നല്‍കി.
1989ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ശ്രമിച്ചപ്പോള്‍ ഇഎംഎസ് മുന്‍കൈ എടുത്തു നിരാകരിച്ചു. ഇത് സംബന്ധിച്ച് പിന്നീട് ജ്യോതി ബസു പറഞ്ഞത് ചരിത്രത്തിലെ വലിയ മണ്ടത്തരം എന്നാണ്. 1989 -1991 കാലത്ത് ബിജെപിക്കൊപ്പം സിപിഎം വി.പി. സിംഗ് സര്‍ക്കാരിന് പിന്തുണ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി. 1996-1998 ല്‍ സിപിഎം ബിജെപി യോടൊപ്പം ചേര്‍ന്ന് ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി.
1964-1998 വരെ സിപിഎം രാജ്യത്ത് പൊതു സിവില്‍ നിയമം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 1998ല്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയെ ചവിട്ടിപ്പുറത്താക്കി സോണിയയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി. 1998ല്‍ ബിജെപി നേതാവ് വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നു. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, സീതാറാം യെച്ചൂരി എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം സോണിയയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 2004 ല്‍ 64 ലോക്‌സഭാ സീറ്റുകള്‍ നേടിയ ഇടതുപക്ഷം ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ അന്നത്തെ പ്രസിഡന്റ് എപിജെ അബ്ദുല്‍ കലാമിനു കത്ത് നല്‍കി. എന്നാല്‍ അദ്ദേഹം സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ വിസമ്മതിച്ചു. ഡോക്ടര്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായി. യാതൊരു തത്ത്വദീക്ഷയും ഇല്ലാതെ 2009 വരെ സിപിഎം കോണ്‍ഗ്രസിനെ പിന്തുണച്ചു. ഇതോടെ സിപിഎമ്മിന്റെ അടിത്തറ ഇളകി. 2009 -ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ ഗണ്യമായി കുറഞ്ഞു. 2009ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ മന്‍മോഹന്‍ സിംഗ് അധികാരത്തില്‍ വന്നു. അഴിമതിയും കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കൊടികുത്തിവാണു.
ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി വമ്പിച്ച പ്രചാരണം നടത്തി. 2014-ല്‍ വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും വികസനവും ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. 2019 -ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ ഭൂരിപക്ഷത്തോടു കൂടി വീണ്ടും അധികാരത്തില്‍ എത്തി. 2020 മുതല്‍ 9 വര്‍ഷക്കാലത്തേക്ക് 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. നാലരക്കോടി കുടുംബങ്ങള്‍ക്ക് കൂടി വീട് വെച്ച് നല്‍കി. രണ്ടരക്കോടി കുടുംബങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷത്തിനകം വീട് വെച്ച് നല്‍കും. 10 കോടി കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000 രൂപ വീതം നല്‍കി. എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കാന്‍ ജലജീവന്‍ മിഷന്‍ ആരംഭിച്ചു. ഗ്രാമീണമേഖലാ വികസനത്തിനായി വര്‍ഷം തോറും 86000 കോടി രൂപ മുടക്കി. തൊഴിലുറപ്പ് പദ്ധതി സുതാര്യമാക്കി. വര്‍ഷം തോറും 80 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നു. തൊഴില്‍ പരിശീലന പദ്ധതികള്‍ വിപുലീകരിച്ചു.
2024ല്‍ വീണ്ടും എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നു. 2014 മുതല്‍ മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. കള്ളപ്പണം കണ്ടുകെട്ടി. എന്‍ ഐഎ നിയമം ഭേദഗതി ചെയ്ത്, തീവ്രവാദ സംഘടനകളെ നിരോധിച്ചു. ഇന്ന് മാവോവാദികള്‍ അക്രമവഴികള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെത്തുന്നു. രാജ്യത്ത് അതിദാരിദ്ര്യം 2% ആയി കുറഞ്ഞു. 18 കോടി തൊഴിലവസരം ലഭ്യമാക്കി കര്‍മ്മസേനയുടെ ശക്തി 64 കോടിയായി വര്‍ദ്ധിപ്പിച്ചു. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഭാരതം മാറി. ഈ വര്‍ഷത്തെ വളര്‍ച്ച നിരക്ക് 6.5 ശതമാനം ആണ്. 50 ലക്ഷം കോടിയുടെ അടങ്കല്‍ ഉള്ള ബഡ്ജറ്റ് ആണ് 2025-2026 വര്‍ഷത്തേക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രണ്ടു വര്‍ഷത്തിനകം ഭാരതം ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ഇത്രയും ആയപ്പോള്‍ സിപിഎമ്മിന് കാര്യങ്ങള്‍ മനസ്സിലായി ത്തുടങ്ങി. 1998 മുതല്‍ ബിജെപിയെ വര്‍ഗീയ ഫാസിസ്റ്റ് എന്ന് വിളിച്ച സിപിഎം ജനരോഷം ഭയന്ന് ഇപ്പോള്‍ 24- ാം പാര്‍ട്ടി കോണ്‍ഗ്രസിനു വേണ്ടി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ബിജെപി ഫാസിസ്റ്റല്ല എന്ന് പറഞ്ഞു. ഇപ്പോള്‍ ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ ആര്‍എസ്പിയ്ക്ക് അടക്കം 9 സീറ്റുകളാണ് ഉള്ളത്. ഇതില്‍ കേരളത്തിലെ ആലത്തൂര്‍ ഒഴികെ 8 സീറ്റുകളും കോണ്‍ഗ്രസ്, ഡിഎംകെ പിന്തുണയോടെ ലഭിച്ചതാണ്. 2011 ല്‍ ഭരണം നഷ്ടപ്പെട്ട പശ്ചിമബംഗാളില്‍ ഇപ്പോള്‍ സിപിഎമ്മിന് നിയമസഭയില്‍ സീറ്റ് ഇല്ല. ത്രിപുരയില്‍ രണ്ടാമതും ബിജെപി അധികാരത്തില്‍ വന്നു. കേരളത്തില്‍ 2026ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെടും. കഴിഞ്ഞ 9 വര്‍ഷമായി സിപിഎം ഭരിക്കുന്ന കേരളത്തില്‍ ഉണ്ടായ സാംസ്‌കാരിക തകര്‍ച്ച മൂലം, സാമൂഹിക സംഘര്‍ഷവും അരാജകത്വവും വര്‍ദ്ധിച്ചു. ഇവിടെ ആരും സുരക്ഷിതരല്ല. മയക്കുമരുന്ന് – മദ്യലഹരിയില്‍ സ്‌കൂളുകളിലും കോളേജുകളിലും വരെ കൊലപാതകങ്ങള്‍ നടക്കുന്നു. മയക്കുമരുന്ന്, ഹവാല – തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ അധോലോക മാഫിയയുടെ സമ്പത്തും സ്വാധീനവും വലുതാണെന്ന് വിരമിച്ച ഡിജിപിമാര്‍ പറയുന്നു.
അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്, തീവ്രവാദ- ഹവാല അധോലോക മാഫിയ തന്നെയാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ഈന്തപ്പഴക്കടത്ത്, ഖുര്‍ആന്‍ കടത്ത്, ചാരായക്കടത്ത് എന്നിവ നടത്തുന്നത്. അധോലോക മാഫിയയുടെ സ്ലീപ്പിങ് സെല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും വിരമിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. കേരളം ഭരിച്ച പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലം ഇല്ലാതെ മയക്കുമരുന്ന് കടത്ത് സാധ്യമല്ല.
വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറഞ്ഞ് ആത്മീയതയെ നിഷേധിക്കുന്ന സമീപനമാണ് നാളിതുവരെ സിപിഎം സ്വീകരിച്ചത്. ആത്മീയത ധാര്‍മികബോധത്തിന്റെയും അല്ലെങ്കില്‍ ഭക്തിയുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. തെറ്റ് ചെയ്യുന്നവരെ അതില്‍നിന്നും തടയുന്നത് ധര്‍മ്മബോധം അല്ലെങ്കില്‍ ഭക്തി മൂലം ഉണ്ടാകുന്ന ദൈവഭയമാണ്. ധര്‍മ്മബോധം പഠിപ്പിക്കാന്‍ കേരളം ഭരിച്ച യുഡിഎഫും എല്‍ഡിഎഫും ശ്രമിച്ചില്ല. സനാതന ധര്‍മ്മം അശ്ലീലമാണ് എന്നാണ് സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ പറയുന്നത്.
24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത് ബിജെപി – കോര്‍പ്പറേറ്റ് കൂട്ടുകെട്ട് ഭാവിയില്‍ ഫാസിസ്റ്റ് ആവാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്ന മുന്‍വിധി അല്ല. പാര്‍ട്ടി പരിപാടിയും ഭരണഘടനയും തെറ്റാണെങ്കില്‍ ശരിയായ ജനകീയ ജനാധിപത്യത്തിലേക്ക് വരാനുള്ള ആര്‍ജ്ജവമാണ് സിപിഎം കാണിക്കേണ്ടത്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും നടപ്പുള്ള കാര്യമല്ല. കമ്മ്യൂണിസത്തിന്റെ പേരില്‍ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയമാണ് ചൈന സ്വീകരിച്ചു പോരുന്നത്. ചൈനയില്‍ 15 ലക്ഷം കോടി ഡോളറിന്റെ കോര്‍പ്പറേറ്റ് നിക്ഷേപമുണ്ട്. ഭാരതത്തേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉണ്ട്. ചൈന 10 വര്‍ഷത്തിനകം ഭാരതത്തെ പോലെ ജനാധിപത്യ ഭരണക്രമത്തിലേക്ക് വരും.
കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയംമാറ്റത്തിലൂടെ നിക്ഷേപം സ്വീകരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമം. അദാനി വിഴിഞ്ഞത്ത് സ്ഥാപിക്കുന്ന അന്തര്‍ദേശീയ തുറമുഖത്തെ സിപിഎം പിന്തുണയ്ക്കുന്നുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നു. സൂക്ഷ്മ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത്തരം പ്രകടമായ നയം മാറ്റങ്ങള്‍ സിപിഎം പാര്‍ട്ടി പരിപാടി മാറ്റി എഴുതാന്‍ പര്യാപ്തമാണ്.