കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും 60:40 എന്ന വിഹിതം നല്‍കി നടപ്പാക്കുന്ന പരിപാടിയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നറിയപ്പെടുന്ന എന്‍എച്ച്എം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മുതല്‍ ആശാവര്‍ക്കര്‍മാര്‍ വരെ ഈ പദ്ധതിയുടെ കീഴിലാണ് വരുന്നത്. 2023 വരെ ഈ പദ്ധതി സുഗമമായി നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കേന്ദ്ര വിഹിതം കൃത്യമായി ജീവനക്കാരിലേക്ക് കൊടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ തിരിമറി നടത്തിയതാണ് ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം.
സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ കേരള സര്‍ക്കാര്‍ മാത്രം എതിര്‍ത്തു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് മന്ദിര്‍ എന്ന വാക്ക് ഹിന്ദു വര്‍ഗീയമാണ്, അത് കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്നാണ്. ഇതേ തുടര്‍ന്ന് 2023ലും 24ലും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം ലഭിക്കാതെ വന്നു. ഇപ്രകാരം കേരളത്തിന് നഷ്ടപ്പെട്ടത് 636.88 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ ലാപ്‌സാക്കി കളഞ്ഞ ഈ തുക കുടിശ്ശികയായി തിരിച്ചുതരണം എന്നാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.
2023-24 ലും 2024-25 ലും 2025 ജനുവരി വരെയും 1004 കോടി 88 ലക്ഷം രൂപ കേന്ദ്രം കേരളത്തിന് കൊടുത്തു കഴിഞ്ഞു. 2024 ജൂണ്‍ 26ന് കേരളം കേന്ദ്രത്തിന് കൊടുത്ത കത്തില്‍ കേന്ദ്രം അനുവദിച്ച 913.24 കോടി രൂപയില്‍ 815.73 കോടി രൂപ ലഭിച്ചു എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഈ തുക സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് കൊടുത്തിട്ടില്ല.
2023-24 വര്‍ഷങ്ങളിലെ ശമ്പളം കൊടുക്കാനുള്ള പണം കൈവശം ഉണ്ടായിരുന്നിട്ടും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനംവഴി ശമ്പള വിതരണം നടത്താന്‍ സാധിച്ചില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് പറഞ്ഞത്. 2025 മാര്‍ച്ച് ഏഴിന് ഈ വിഷയങ്ങള്‍ സംസാരിക്കാന്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ കാണാന്‍ ചെന്നപ്പോള്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ആശാവര്‍ക്കര്‍ന്മാരുടെ ശമ്പളത്തെ സംബന്ധിച്ചുള്ള യാതൊരുവിധ കണക്കുകളും രേഖകളും കാണിക്കാന്‍ ഉണ്ടായിരുന്നില്ല.
സെന്‍ട്രല്‍ സ്റ്റേറ്റ് ഫിക്‌സഡ് ഇന്‍സെന്റീവ് ആയ 3000 രൂപയ്ക്ക് പുറമെ അഡീഷണല്‍ സ്‌കീം ബേസ്ഡ് ഇന്‍സെന്റീവ് ആയ 2000 രൂപ നല്‍കിയിട്ടില്ല എന്ന് സംസ്ഥാനം കേന്ദ്രത്തോട് സമ്മതിച്ചിട്ടുണ്ട്. ഇതിനുപുറമേ എല്ലാ ആശാവര്‍ക്കര്‍മാര്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയാണ് കേന്ദ്രം അനുവദിച്ചത്. ഇവ ആശാവര്‍ക്കര്‍മാര്‍ക്ക് കിട്ടാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടില്ല. അതോടൊപ്പം ശമ്പളം മുടങ്ങുന്ന ഘട്ടം വന്നപ്പോള്‍ 2025 ഫെബ്രുവരി 14ന് 120 കോടി രൂപ ശമ്പളം മുടങ്ങാതിരിക്കാന്‍ വേണ്ടി കേന്ദ്രം കേരളത്തിന് അനുവദിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ തൂപ്പുകാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് ശമ്പളം മുടങ്ങും എന്ന് കണ്ടപ്പോള്‍ രണ്ടര വര്‍ഷത്തെ തടസ്സവാദത്തിനു ശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആരോഗ്യമന്ദിര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമാണ് എന്നും പണം തടഞ്ഞു വയ്ക്കരുത് എന്നും കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയും ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന ബോര്‍ഡ് എഴുതിവയ്ക്കാന്‍ 2024 ല്‍ കേരള സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തു. ഈ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ 2025 മാര്‍ച്ച് 11ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ, കേരളത്തിന് കേന്ദ്രം യാതൊരു കുടിശ്ശികയും നല്‍കാനില്ല എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനത്തെ വസ്തുതകളും കണക്കുകളും ബോധിപ്പിച്ച് പ്രതിരോധിക്കാന്‍ കേരള സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുമില്ല.
2024-25 ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 943.84 കോടി രൂപ ഗഡുക്കളായി കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. 26,125 ആശാവര്‍ക്കര്‍മാരെ നിയമിച്ചത് കേരള സംസ്ഥാന സര്‍ക്കാര്‍ ആണ്. രണ്ടായിരത്തി പതിനാലില്‍ എളമരം കരീം കേരള സംസ്ഥാന നിയമസഭയില്‍ ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സബ്മിഷന്‍ ഉന്നയിച്ച് സംസാരിക്കുകയുണ്ടായി. ഇതേ ആവശ്യം ഉന്നയിച്ച് സിഐടിയു നേതൃത്വത്തിലുള്ള കേന്ദ്ര ട്രേഡ് യൂണിയന്‍ കമ്മറ്റി ഹരിയാനയിലും ദല്‍ഹിയിലും സമരം ചെയ്യുന്നുണ്ട്. എന്നാല്‍ ആശാവര്‍ക്കര്‍മാരെ അവഹേളിക്കുന്ന നയമാണ് കേരളത്തിലെ ആരോഗ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കേവലം രണ്ടുദിവസം മാത്രം പണിചെയ്താല്‍ പതിനായിരം മുതല്‍ 13200 വരെ പ്രതിഫലം കിട്ടും എന്നാണ് രേഖകള്‍ ഉയര്‍ത്തിക്കാട്ടി വീണാ ജോര്‍ജ് കഴിഞ്ഞദിവസം തൊഴിലാളി യൂണിയന്‍ നേതാക്കളോട് സംസാരിച്ചത്. മാത്രമല്ല, മറ്റു സമയങ്ങളില്‍ അവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോയി അധിക വരുമാനം നേടാവുന്നതാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ആശുപത്രി ഡ്യൂട്ടി ചെയ്യുന്നതോടൊപ്പം ഒപി ടിക്കറ്റ് എഴുതുക, ബാത്‌റൂം ക്ലീന്‍ ചെയ്യുക, അറ്റന്‍ഡറുടെ ജോലികള്‍ നിര്‍വഹിക്കുക, ലാബ് ടെക്‌നീഷ്യന്റെ ജോലി ചെയ്യുക, ഫീല്‍ഡ് വിസിറ്റ് നടത്തുക ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ചെയ്തശേഷം ഒരു ആശാവര്‍ക്കര്‍ എപ്പോഴാണ് മറ്റൊരു ജോലിക്ക് പോകുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരിന് മറുപടിയില്ല.
സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്ത ആശാവര്‍ക്കര്‍മാര്‍ക്ക് അവധിയെടുക്കാനുള്ള അധികാരമില്ല. കാരണം അവധിയെടുക്കണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരായിരിക്കണം. ആശാവര്‍ക്കര്‍മാരെ ഇപ്പോള്‍ വളണ്ടിയര്‍മാര്‍ എന്ന നിര്‍വചനത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ ഭരിക്കുന്നു എന്ന് പറയുന്ന കേരളത്തില്‍ സമരം ചെയ്യുന്ന ആര്‍ശാവര്‍ക്കര്‍മാരോട് അങ്ങേയറ്റം സംസ്‌കാരശൂന്യമായ പ്രതികരണമാണ് സിപിഎം നടത്തിയത്. പാട്ടപ്പിരിവുകാര്‍ എന്നും കീടങ്ങള്‍ എന്നും സുരേഷ് ഗോപിയില്‍ നിന്ന് ഉമ്മ വാങ്ങാന്‍ കാത്തുനില്‍ക്കുന്നവര്‍ എന്നും ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സമരം എന്നും ഒക്കെ പറഞ്ഞ് ഈ തൊഴിലാളി സമരത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ചവിട്ടി മെതിക്കുകയാണ്.