അതൊരു വരമായിരുന്നു. മഴപോലെ. സന്ധ്യപോലെ. കരിമ്പനകള്‍ കാറ്റുകള്‍ക്കു വേണ്ടി കാത്തുകിടന്നു. കരിമ്പനകളില്‍ കാറ്റുപിടിച്ചു. കാറ്റും ധ്യാനിച്ചു കാണണം. മഴയും കാറ്റും കരിമ്പനയും. കരിമ്പനകള്‍ക്കപ്പുറം സന്ധ്യമയങ്ങി. രാത്രിയായി. ഖസാക്ക് ഉറങ്ങാന്‍ കിടന്നു.
അരനൂറ്റാണ്ടായി ഖസാക്ക് പുസ്തകമായിട്ട് (1969). കേരളത്തിന്റെ അമ്പതുവര്‍ഷം. രവിയുടെ അമ്പതുവര്‍ഷം. വിജയന്റെ അമ്പതുവര്‍ഷം. എല്ലാം പ്രവചനം പോലെയാണ് വിജയന്‍ പറഞ്ഞത്. എല്ലാം മന്ത്രിച്ചു. അടുത്തിരുന്നവര്‍ മാത്രം കേള്‍ക്കുക. അകലെയിരുന്നവരും കേട്ടു. അകലെയിരുന്നവരും കേട്ടോട്ടെ. എല്ലാക്കാലങ്ങളിലുള്ളവരും കേട്ടു.
എഴുത്തില്‍ ഉപനിഷത് ദര്‍ശനങ്ങളെ ആവാഹിച്ച എഴുത്തുകാരനായിരുന്നു ഒ.വി. വിജയന്‍. എഴുത്തിലും വിജയന്‍ പ്രപഞ്ചത്തെ കണ്ടു. പുഴ മഴയായി, മഴ മണ്ണായി വിത്തുകളെ മുളപ്പിച്ചു. വേദപ്പൊരുളിന്റെ വിത്തുകളായിരുന്നു എല്ലാം. ഖസാക്കില്‍ വേദം ഘനീഭവിച്ചു കിടന്നു.
പുനര്‍ജന്മത്തിന്റെ സത്യം എല്ലാ ഖസാക്കുകാരും വിശ്വസിച്ചിരുന്നു; റാവുത്തന്മാര്‍പോലും. കര്‍മ്മ പരമ്പരകളുടെ കഥകള്‍ ഖസാക്കുകാരുടെ മാത്രം കഥകളായിരുന്നോ? അല്ലെന്നുവേണം അനുമാനിക്കാന്‍. മനുഷ്യന്‍ ഭൂതലം പിടിച്ചുപറ്റുന്നതിനും മുമ്പുള്ള കാലത്തിലെ കഥകളാണവ. അതുകൊണ്ടാണ് ഓന്തുകളുടെ ചരിത്രം രവി പറഞ്ഞു കൊടുക്കുമ്പോള്‍ കുട്ടികള്‍ ആകാംക്ഷാഭരിതരാവുന്നത്. ഓന്തുകളില്‍ തുടങ്ങി പൂക്കളിലൂടെ ജന്തു സസ്യപരമ്പരകളിലൂടെ ആ കഥകള്‍ വന്നു തൊടുന്നത് തങ്ങളുടെ തന്നെ ജനിതക കര്‍മ്മ കാണ്ഡത്തിലാണെന്ന് അവര്‍ക്കറിയാമായിരുന്നില്ലെങ്കിലും അനുഭവിക്കാനാവുമായിരുന്നു. ഖസാക്ക് അനുഭവങ്ങളുടെ ഭൂമികയാണ്. എല്ലാ അനുഭവങ്ങളുടെയും അനുഭവമായ പരമമായ സത്യത്തെ വിളിച്ചു പറഞ്ഞ ഭൂമിക.
പ്രവചന സ്വഭാവത്തോടെ എന്തെല്ലാം കാര്യങ്ങളാണ് വിജയന്‍ ഖസാക്കില്‍ പറഞ്ഞുവെച്ചത്. കാവിക്കച്ചയണിഞ്ഞ് കൂമന്‍ കാവില്‍ ബസ്സിറങ്ങുന്ന രവിയെ പീടികക്കാരന്‍ കോണ്‍ഗ്രസ്സുകാരനാണെന്ന് വിചാരിക്കുന്നില്ല… കാവിയും കോണ്‍ഗ്രസ്സും പണ്ടേ വഴി പിരിഞ്ഞവരാണെന്ന് വിജയനറിയാം.
രവി പീടികക്കാരന് സംശയനിവൃത്തി വരുത്തുന്നത് നോക്കുക: ”കോണ്‍ഗ്രസ് തല്‍ക്കാലം വേണ്ടാന്ന് വെച്ചിരിയ്ക്ക്യാ. പിന്നെ ഈ കാവി, വേദാന്തത്തിന്റെ സൂക്കേട് കൊണ്ടാണെന്ന് വെച്ചോളൂ.”
വേദാന്തിയായ രവിയാണ് – സന്ദേഹിയായ രവിയാണ് – നിര്‍മ്മമനായ രവിയാണ് ഖസാക്കില്‍ നിറഞ്ഞു നില്‍ക്കുന്നത്. രവിയുടെ സന്ദേഹങ്ങള്‍ക്കു മീതെ ഉത്തരങ്ങളായി പെയ്തിറങ്ങുന്ന എത്രയെത്ര അരയാലുകള്‍. അരയാല്‍ സന്ധ്യകള്‍. ഖസാക്ക് അസ്തിത്വ ദുഃഖത്തിന്റെ കഥാഖ്യായികയായിരുന്നില്ല. മറിച്ച് ഉപനിഷത്ത് ശാന്തതയുടെ സൗമ്യതയായിരുന്നു. എല്ലാം മായയാണെന്ന് പറയാതെ പറഞ്ഞു ഖസാക്ക്.
മലമ്പുഴ അണക്കെട്ടിനെ കുറിച്ചുള്ള ഒരു പരാമര്‍ശമുണ്ട് ഖസാക്കില്‍. കാലവര്‍ഷത്തിന്റെ ശാഠ്യം മനുഷ്യനു തിരുത്താന്‍ കഴിയുമോ എന്ന ചോദ്യം. ഈശ്വരന്റെയും മനുഷ്യന്റെയും ബലാബലങ്ങളാണവിടെ പരീക്ഷിക്കപ്പെടുന്നത്. ഇന്ന് 50 കൊല്ലങ്ങള്‍ക്കിപ്പുറമിരുന്ന് വിലയിരുത്തുമ്പോള്‍ ആ ബലാബലത്തില്‍ ഈശ്വരന്‍ തന്നെ – കാലവര്‍ഷം തന്നെ-ജയിക്കുന്നു എന്നറിയുന്നു. കാലവര്‍ഷം ജയിക്കുമ്പോള്‍ തോല്‍ക്കുന്നത് അണക്കെട്ടാണ്. മനുഷ്യന്റെ അഹമ്മതികളാണ്. പ്രളയം ഒരു സത്യമായി പാലക്കാടിനെ പൊതിയുന്നു.
മുറിയിലെത്തിയ രവി തന്റെ ബാഗില്‍ നിന്ന് പുറത്തെടുത്തു വെയ്ക്കുന്ന പുസ്തകങ്ങളില്‍ ഭഗവത്ഗീതയുണ്ട്. മൂലധനമില്ല. ഭഗവദ്ഗീതയുടെ ദീര്‍ഘകാല ദാര്‍ശനിക സാധ്യത – സ്ഥിരത – അന്നേ വിജയന്‍ ഊഹിച്ചിരിക്കും. കാലം പരിണമിക്കുന്നത് ഭൗതികതയിലേക്കല്ല, ആത്മീയതയിലേക്കാണെന്ന് മനീഷിയായ വിജയന് – വേദാന്തിയായ വിജയന് അന്നേ അറിയാമായിരുന്നു. ആ പൊരുളിലേക്ക് വിജയനെറിഞ്ഞ തീപ്പന്തമായിരുന്നു ഖസാക്കിന്റെ ഇതിഹാസം.
ഖസാക്കില്‍ നടന്ന ആദ്യത്തെ വര്‍ഗസമരം വിജയന്‍ വിവരിക്കുന്നതു ശ്രദ്ധിക്കുക. തൊഴിലാളിയായ നൈസാമലി മുതലാളിയായ അത്തരു മുതലാളിക്കെതിരെ പോരാടുകയാണ്. നൈസാമലി നയിച്ച ഘോഷയാത്രകളില്‍ നിറഞ്ഞു നിന്നത് സ്റ്റാലിന്റെ വര്‍ണ്ണപടവും ഖുര്‍-ആനും. എന്തൊരു ദീര്‍ഘദര്‍ശിത്വം. അതും അമ്പതുകൊല്ലം മുമ്പ്. ഇസ്ലാം കമ്മ്യൂണിസത്തില്‍ വിശ്രാന്തി തേടുമെന്നും കമ്മ്യൂണിസം തീവ്ര ഇസ്ലാമിക പോരാളികള്‍ക്കു മുമ്പില്‍ നിസ്‌ക്കരിക്കുമെന്നും വിജയന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഈ ആഴക്കാഴ്ചയുടെ തീവ്രതയും സൂക്ഷ്മതയും കൊണ്ടാണ് വിജയന്‍ കമ്മ്യൂണിസ്റ്റ് വായ്ത്താരികളുടെ ഇഷ്ടചങ്ങാതിയാവുന്നതില്‍ നിന്ന് വിടുതല്‍ നേടിയത്. കമ്മ്യൂണിസ്റ്റുകാര്‍ വിജയനെ വര്‍ഗ വഞ്ചകന്‍ എന്നാണ് വിളിച്ചത്. മറ്റു ചിലര്‍ കുറച്ചുകൂടി കടന്നു പറഞ്ഞത് ഹിന്ദു ഫാസിസ്റ്റ് എന്ന്!
വിജയന്‍ ഇതൊന്നുമായിരുന്നില്ല. ആകേണ്ട ആവശ്യവുമില്ലായിരുന്നു. ആകുന്നതെല്ലാം ഇല്ലാതാവും. ഇല്ലാതാവുന്നതെല്ലാം പിന്നെയും ഉണ്ടായ്‌വരും. വിജയന്‍ ഉണ്മയായിരുന്നു. ഉണ്മയ്ക്ക് ആദിയും അന്തവുമില്ല. ജനനവും മരണവുമില്ല. പ്രപഞ്ചം പോലെ, ഖസാക്കുപോലെ അതങ്ങനെ കിടക്കുന്നു. നീണ്ടു നിവര്‍ന്ന്.
ഖസാക്കിനു ശേഷമുള്ള അമ്പതുകൊല്ലം മലയാള നോവല്‍ ശാഖയിലുണ്ടായ മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു സത്യം വ്യക്തമാകും. ഖസാക്കുപോലൊരു സൃഷ്ടി പിന്നെയുണ്ടായില്ല. ശ്രമങ്ങളുണ്ടായി. അത്രത്തോളം പരാജയങ്ങളും. കരിമ്പനകളും കാവും പാടവും ഏകാദ്ധ്യാപക വിദ്യാലയവും മൈമുനയും അള്ളപിച്ച മൊല്ലാക്കയും രവിയും – ഇതായിരുന്നു ഖസാക്ക് എന്ന് തെറ്റിദ്ധരിച്ചവരുടെ ആവര്‍ത്തനങ്ങള്‍ വായനക്കാര്‍ക്ക് മനം പിരട്ടലുകള്‍ ഉണ്ടാക്കി. അവരന്വേഷിച്ചതും അവരെ ആകര്‍ഷിച്ചതും ഖസാക്കിലെ ആത്മീയതയായിരുന്നു. ഖസാക്കിന്റെ അദ്വൈതമായിരുന്നു. ഞാനും നീയും ഭിന്നമല്ല, മറിച്ച് ഒന്നാണ് എന്ന തിരിച്ചറിവിന്റെ നോവല്‍ രൂപമായിരുന്നു ഖസാക്ക്. ആ ഖസാക്കിന്റെ 50 വര്‍ഷമാണ് കടന്നുപോയത്. അടുത്തിരുത്തി പതുക്കെ കാറ്റിന്റെ നിസ്വനം പോലെ സത്യങ്ങളെ പറഞ്ഞുകൊടുത്ത പഴയ മഹര്‍ഷിമാരുടെ സമീപകാല മാതൃകയാണ് രവി. ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയം പഴയ അരയാല്‍ ചുവടും. പണ്ട് അറിവിന്റെ ഉപനിഷത്താണെങ്കില്‍ ഇപ്പോള്‍ വ്യാഖ്യാനങ്ങളുടെ വിവിധത. മഹര്‍ഷി രവിയാകുന്നു. രവി മഹര്‍ഷിയും. രണ്ടും വിജയന്റെ തന്നെ ഭിന്നരൂപങ്ങള്‍. അതുകൊണ്ടാണ് വിജയനെ തൊടാന്‍ ഇപ്പോഴും പലരും മടിക്കുന്നത്. വിജയന്‍ മലയാള നോവല്‍ സാഹിത്യത്തിലെ ശങ്കരാചാര്യരായിരുന്നു. പാശ്ചാത്യമായ എല്ലാ നിര്‍മ്മിതികളെയും സനാതനമായ ധ്യാനം കൊണ്ട് തകര്‍ത്തെറിഞ്ഞ മനീഷി. ഹിന്ദുത്വത്തെ എങ്ങനെയാണോ ശങ്കരാചാര്യര്‍ തന്റെ ജ്ഞാന വിസ്‌ഫോടനത്തിലൂടെ രക്ഷിച്ചത് അതുപോലെയാണ് തീര്‍ത്തും അഭാരതീയമായി കിടന്നിരുന്ന മലയാള നോവല്‍ ശാഖയെ (സി.വി.രാമന്‍ പിള്ളയെ മറക്കുന്നില്ല). ഒ.വി വിജയന്‍ കാവിമുണ്ട് ഉടുപ്പിച്ചത്.
ഖസാക്കിന്റെ 50 വര്‍ഷം എന്നു പറയുന്നത് വിജയന്‍ ഉപനയനം നടത്തിയ മലയാള നോവല്‍ ശാഖയുടെ അമ്പതുവര്‍ഷമെന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. അഥവാ ആ ശ്രമത്തിന് കൃത്യമായ പിന്തുടര്‍ച്ചയില്ലാതെ പോയതിന്റെ നൈരാശ്യത്തിന്റെയും ദുഃഖത്തിന്റെയും ശൂന്യതയുടേയും 50 വര്‍ഷം!