Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സാവര്‍ക്കറും മസ്സീനിയും വിപ്ലവത്തിന്റെ സുവര്‍ണ്ണ ജൂബിലിയും

രാഹുല്‍ ബാലചന്ദ്രന്‍

Print Edition: 14 March 2025

18-ാം നൂറ്റാണ്ടു മുതല്‍ ആസ്ട്രിയന്‍ ചക്രവര്‍ത്തിമാരുടെ ((Austrian Empire)) ഭരണത്തിന്‍ കീഴിലായിരുന്നു ഇറ്റലി. വ്യത്യസ്ത നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഒരു ഏകീകൃത ഇറ്റലിയെ സൃഷ്ടിച്ചെടുത്തത് ഗൂസെപ്പെ മസ്സീനി (Giuseppe Massini) എന്ന ഇറ്റാലിയന്‍ ദേശീയവാദിയായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ മസ്സീനിയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും സാവര്‍ക്കറെ ഏറെ സ്വാധീനിച്ചിരുന്നു. മസ്സീനിയായിരുന്നു സാവര്‍ക്കറുടെ മാതൃകാ വിപ്ലവകാരി. മസ്സീനിയുടെ ആശയങ്ങളില്‍ നിന്നുമാണ് അദ്ദേഹം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നത്. ‘അഭിനവ് ഭാരത്’ എന്ന വിപ്ലവ സംഘടന സാവര്‍ക്കര്‍ ആരംഭിക്കുന്നതു തന്നെ, മസ്സീനിയുടെ ‘യംഗ് ഇറ്റലി’യെ(Young Italy) മാതൃകയാക്കി ആയിരുന്നു.

ലജ്പത് റായിയും, ബിബിന്‍ ചന്ദ്രപാലും, ഗാന്ധിജിയുമടക്കമുള്ള, അക്കാലത്തെ മിക്ക ദേശീയ നേതാക്കളെയും മസ്സീനിയുടെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. സ്വതന്ത്രവും, ഏകീകൃതവുമായ ഇറ്റലിയെ നിര്‍മ്മിക്കുവാന്‍, മസ്സീനി നടത്തിയ ശ്രമങ്ങള്‍, ഭാരതത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതും, അനുകരണീയവുമാണെന്ന് പലരും ചിന്തിച്ചിരുന്നു. എങ്കിലും അവരില്‍ പലര്‍ക്കും മസ്സീനിയുടെ അക്രമാസക്തമായ സമരമാര്‍ഗ്ഗങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ അപ്രകാരമുള്ള യാതൊരു ആശയക്കുഴപ്പവും സാവര്‍ക്കര്‍ക്കുണ്ടായിരുന്നില്ല.

മസ്സീനിയുടെ ജീവിതവും, പ്രവര്‍ത്തനവും മനസ്സിലാക്കുന്നത്, ഭാരതത്തിലെ വിപ്ലവകാരികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനരീതിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും എന്നു സാവര്‍ക്കര്‍ കരുതി. ഈ ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് മസ്സീനിയുടെ ആത്മകഥ മറാത്തിയിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ സാവര്‍ക്കര്‍ തീരുമാനിക്കുന്നത്. ലണ്ടനില്‍ എത്തി, രണ്ടര മാസത്തിനുള്ളില്‍ മുന്നൂറു പേജുവരുന്ന, മസ്സീനിയുടെ ആത്മകഥ സാവര്‍ക്കര്‍ മറാത്തിയിലേക്കു വിവര്‍ത്തനം ചെയ്തു (Life and Writings of Joseph Massini). അതിന്റെ ആദ്യ ഇരുപത്തിയഞ്ചു പേജുകള്‍, സാവര്‍ക്കര്‍ എഴുതിയ ആമുഖമായിരുന്നു. ഭാരതത്തിലെയും, ഇറ്റലിയിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യ പഠനമാണ് ആമുഖത്തില്‍ സാവര്‍ക്കര്‍ വിവരിക്കുന്നത്. മസ്സീനിയുടെ തന്ത്രങ്ങള്‍ ഭാരതത്തിന്റെ സാഹചര്യത്തില്‍ എപ്രകാരം പ്രാവര്‍ത്തികമാക്കാം എന്ന വിശകലനം കൂടിയായിരുന്നു അത്.

1906 ഒക്‌ടോബറില്‍ മസ്സീനിയുടെ ആത്മകഥയുടെ, കൈയെഴുത്തു പ്രതി, പ്രസിദ്ധീകരണത്തിനായി, സാവര്‍ക്കര്‍ തന്റെ ജ്യേഷ്ഠന്‍ ബാബാറാവുവിന് (ഗണേശ് ദാമോദര്‍ സാവര്‍ക്കര്‍) അയച്ചുകൊടുത്തു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍, ഒരു കൊല്ലത്തിലധികമായി നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു, ബാബാറാവുവിന് ഈ കൈയെഴുത്തു പ്രതി ലഭിക്കുന്നത്.

സാവര്‍ക്കര്‍ തന്റെ മാര്‍ഗദര്‍ശകരായ ലോകമാന്യ തിലകനും, പരഞ്ജ്‌പെക്കും (ശിവറാം മഹാദേവ് പരഞ്ജ്‌പെ) സമര്‍പ്പിച്ചുകൊണ്ടെഴുതിയതായിരുന്നു മസ്സീനിയുടെ ആത്മകഥയുടെ വിവര്‍ത്തനം. അതുകൊണ്ട് കൈയെഴുത്തു പ്രതിയുടെ ഒരു പകര്‍പ്പ് തിലകനെ കാണിച്ച്, അദ്ദേഹത്തിന്റെ അഭിപ്രായമറിയുന്നതു നന്നായിരിക്കും എന്ന് ബാബാറാവു കരുതി. പുസ്തകത്തിലെ സ്‌ഫോടനാത്മകമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാലുള്ള അപകടത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുവാന്‍ തിലകന്‍ ഉപദേശിച്ചു.

സര്‍ക്കാരില്‍ നിന്നു നേരിടാനിടയുള്ള നിയമനടപടികള്‍ ഭയന്ന് ഒരു പ്രസാധകരും ഇതു പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ ചില ‘അഭിനവ് ഭാരത്’ അംഗങ്ങളുടെ പരിചയത്തിലുള്ള ഒരു പ്രാദേശിക പത്രത്തിന്റെ പ്രസ്സ് ഇതു പ്രസിദ്ധീകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. അങ്ങനെ 1907, ജൂണില്‍ 2000 പ്രതികള്‍ അച്ചടിച്ചു പുറത്തിറക്കി. ഒരു മാസത്തിനുള്ളില്‍ ആദ്യ പ്രിന്റ് വിറ്റു തീര്‍ത്തു. പലരും, രണ്ടാം പ്രിന്റിനായി മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തു. ആളുകള്‍ ചെറുകൂട്ടങ്ങളായി കൂടിയിരുന്നു മസ്സീനിയുടെ ജീവചരിത്രം വായിച്ചു. പലപത്രങ്ങളും, ആവേശകരമായ അവലോകനങ്ങള്‍ നടത്തി.

രണ്ടാം പതിപ്പിന്റെ പരസ്യം പുറത്തു വന്നതോടെ, സര്‍ക്കാര്‍ വ്യാപകമായി തിരച്ചില്‍ തുടങ്ങി. പുസ്തകത്തിന്റെ പ്രതികള്‍ കണ്ടുകെട്ടുകയും, പ്രസാധകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു. പുസ്തകത്തിന്റെ പകര്‍പ്പ് കൈയില്‍ വച്ചിരുന്ന വ്യക്തികളെ വിപ്ലവകാരികളായി കണക്കാക്കി പോലീസ് നിരീക്ഷണത്തില്‍പ്പെടുത്തി. തുടര്‍ന്നും നാല്‍പ്പതു വര്‍ഷക്കാലം, സാവര്‍ക്കര്‍ പരിഭാഷപ്പെടുത്തിയ മസ്സീനിയുടെ ആത്മകഥക്ക് ഭാരതത്തില്‍ നിരോധനമുണ്ടായിരുന്നു. 1946 ല്‍ നിരോധനം നീക്കം ചെയ്തതിനു ശേഷമാണ് രണ്ടാം പതിപ്പു പുറത്തിറക്കുന്നത്. ഇംഗ്ലണ്ടിലെത്തിയ ആദ്യനാളുകളിലെ സാവര്‍ക്കറുടെ മറ്റു രണ്ടു സംഭാവനകളായിരുന്നു, സിഖ്കാരുടെ ചരിത്രവും, 1857 ലെ വിപ്ലവത്തിന്റെ ചരിത്രവും.

സിഖ്കാരുടെ ചരിത്രത്തെക്കുറിച്ച് ധാരാളം ലേഖനങ്ങളും, പരമ്പരകളും സാവര്‍ക്കര്‍ ഇക്കാലത്ത് എഴുതിയിരുന്നു. ഒട്ടുമിക്ക എല്ലാ സിഖ് മതഗ്രന്ഥങ്ങളുടെയും, ഗുരുമുഖിയിലുള്ള യഥാര്‍ത്ഥ രചനകള്‍ അദ്ദേഹം പഠിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം ഗുരുമുഖി ലിപി പഠിച്ചു.

സാവര്‍ക്കറുടെ രചനകള്‍, ഭാരതത്തിനകത്തും, പുറത്തുമുള്ള സിഖുകാരില്‍ വലിയ സ്വാധീനം ചെലുത്തി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ(British Indian Army) ഇരുപതുശതമാനവും സിഖുകാരായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പുറത്തുവരുവാനും, ദേശീയ സ്വാതന്ത്ര്യസമരത്തെ പിന്തുണക്കുവാനും, സാവര്‍ക്കര്‍ തന്റെ രചനകളിലൂടെ സിഖുകാരെ ആഹ്വാനം ചെയ്തു. ഇംഗ്ലണ്ടില്‍ നിന്നും എഴുതിയ അദ്ദേഹത്തിന്റെ ധാരാളം രചനകള്‍, ഭാരതത്തിലെ പല തദ്ദേശീയ പത്രങ്ങളും പ്രസിദ്ധീകരിച്ചു. അതേ തുടര്‍ന്ന്, സാവര്‍ക്കറുടെ രചനകള്‍, ഭാരതത്തിലേക്കു കൊണ്ടുവരുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.

1907-ല്‍ ഇംഗ്ലണ്ടില്‍ നടന്ന മറ്റൊരു പ്രധാന സംഭവമായിരുന്നു, 1857 ലെ വിപ്ലവത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം (50-ാം വാര്‍ഷികം). സാവര്‍ക്കറുടെ നേതൃത്വത്തില്‍ ‘ഇന്ത്യാഹൗസ്’ (സാവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍) ആയിരുന്നു, ഈ ആഘോഷങ്ങളുടെ കേന്ദ്രം.

1857 ലെ വിപ്ലവത്തിനുശേഷം, എല്ലാവര്‍ഷവും, മെയ് മാസം ഒന്നാം തീയതി, നന്ദിപ്രകാശനദിനം(Thanks Giving Day) ആയി ബ്രിട്ടീഷുകാര്‍ ആചരിച്ചിരുന്നു. 1857 ലെ വിപ്ലവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട, ബ്രിട്ടീഷ് പട്ടാളക്കാരുടെയും, ഓഫിസര്‍മാരുടെയും, ത്യാഗത്തിന് നന്ദി പറയുന്ന ദിവസമായിരുന്നു അത്. 1907 ലേത്, അന്‍പതാം വാര്‍ഷികമായിരുന്നതിനാല്‍, ബ്രിട്ടീഷ് ഗവണ്‍മെന്റും, ഇംഗ്ലണ്ടിലെ പത്ര മാധ്യമങ്ങളും സംയുക്തമായി, ധാരാളം സെമിനാറുകളും (Seminar), സംവാദങ്ങളും മറ്റും ഇംഗ്ലണ്ടിലുടനീളം സംഘടിപ്പിച്ചിരുന്നു. പള്ളികളിലും, പൊതുസ്ഥലങ്ങളിലും, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. അവയെല്ലാം, ഝാന്‍സി റാണി, നാനാ സാഹിബ്, താന്തിയ തോപ്പി തുടങ്ങിയ വിപ്ലവനേതാക്കളെ കൊള്ളക്കാരായും, കൊലപാതകികളുമായും ചിത്രീകരിക്കുന്നവയായിരുന്നു. സാവര്‍ക്കറും, ഇന്ത്യാ ഹൗസിലെ യുവ സുഹ്യത്തുക്കളും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1857 ലെ ഭാരതീയ വിപ്ലവകാരികളെ ആദരിക്കുന്നതിനായി ഒരു വലിയ ആഘോഷം നടത്തുവാന്‍ അവരും തീരുമാനിച്ചു.

1907, മെയ് 11 നാണ് സാവര്‍ക്കറുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ‘ഇന്ത്യാ ഹൗസി’ല്‍ നടന്നത്. പൂച്ചെണ്ടുകളും, പൂക്കളും കൊണ്ട് ‘ഇന്ത്യാഹൗസി’ന്റെ കമാനങ്ങള്‍ ഗംഭീരമായി അലങ്കരിച്ചു. 1857 ലെ നായകന്മാരുടേയും, നായികമാരുടേയും ചിത്രങ്ങള്‍ വേദിയില്‍ തൂക്കിയിട്ടു. ഇംഗ്ലണ്ടിലെ എല്ലാ ഭാരതീയര്‍ക്കും (വിദ്യാര്‍ഥികള്‍ക്കും, മറ്റുള്ളവര്‍ക്കും) യോഗത്തിലേക്ക് ക്ഷണക്കത്തുകളയച്ചു. ഈ പരിപാടിയിലേക്കുള്ള ക്ഷണക്കത്തിന്റെ ഒരു കോപ്പി, മുകുന്ദ് സോന്‍പത്കി(Mukund Sonpatki) ‘ദുര്യപര്‍’ (Daryapar) എന്ന തന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്, സാവര്‍ക്കറുടെ ജീവചരിത്രകാരനായ ഡോ. വിക്രം സമ്പത്ത് പറയുന്നുണ്ട്.

ഇന്ത്യാഹൗസില്‍ നടന്ന പരിപാടിയില്‍ 200 ലധികം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ സാവര്‍ക്കര്‍ നടത്തിയ ആവേശകരമായ പ്രസംഗമാണ് ‘രക്തസാക്ഷികളെ’ (‘O! Martyrs’)എന്ന പ്രസംഗം. 1857 ലെ വിപ്ലവത്തെ ‘ശിപായിലഹള’ എന്നു വിളിക്കുന്നതു നിര്‍ത്തണമെന്നും, പകരം അതിനെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിളിക്കണമെന്നും സാവര്‍ക്കര്‍ പറഞ്ഞത് ഈ പ്രസംഗത്തിലാണ്. 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ആദ്യമായി വിളിച്ചത് സാവര്‍ക്കറാണ്.

സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ധരിക്കുവാന്‍, സാവര്‍ക്കര്‍ ഒരു പതക്കം (Badge) തയ്യാറാക്കിയിരുന്നു. അതില്‍ ‘1857 ലെ രക്തസാക്ഷികളുടെ സ്മരണയ്ക്കായി, വന്ദേമാതരം’ എന്നെഴുതിയിരുന്നു. ഹര്‍ണംസിംഗ്, റഫീഖ് മുഹമ്മദ് എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍, ഈ പതക്കം ധരിച്ചുകൊണ്ട്, തൊട്ടടുത്ത ദിവസം കോളേജില്‍ ചെന്നു. ഇത് കോളേജ് അധികാരികളുമായി ഏറ്റുമുട്ടലിനുകാരണമായി. രണ്ടുപേരും, കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടു. റഫീഖ് മുഹമ്മദ്, പിന്നീട് മാപ്പപേക്ഷ എഴുതിക്കൊടുത്ത് തിരികെ കയറി. ഭാരതത്തില്‍, കോണ്‍ഗ്രസോ, മറ്റേതങ്കിലും രാഷ്ട്രീയ സംഘടനകളോ, ഇത്തരമൊരു സുപ്രധാന നാഴികക്കല്ലിന്റെ (1857 ലെ വിപ്ലവത്തിന്റെ 50-ാം വാര്‍ഷികം) ഒരനുസ്മരണവും സംഘടിപ്പിച്ചില്ല എന്ന തും ശ്രദ്ധേയമാണ്.

‘ഇന്ത്യാഹൗസി’ല്‍ നടന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളും, സാവര്‍ക്കറുടെ പ്രസംഗവും, ലണ്ടനിലെ മിക്കപത്രങ്ങളും റിപ്പോര്‍ട്ടുചെയ്തു. അതോടെ, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം, ‘ഇന്ത്യാ ഹൗസി’ല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, അതീവ ജാഗ്രതയോടെ നിരീക്ഷിക്കുവാന്‍ ആരംഭിച്ചു. അതിനെ തുടര്‍ന്ന്, ബ്രിട്ടനിലെ ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പലനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ (India Office Library) ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ലണ്ടനിലെ ഒരു സര്‍ക്കാര്‍ ഓഫീസ് ആയിരുന്നു, അത്) അവിടെ സാവര്‍ക്കറിനുണ്ടായിരുന്ന റീഡര്‍ പാസ് (Reader Pass) റദ്ദാക്കുകയും, ലൈബ്രറിയില്‍ അദ്ദേഹത്തിന് പ്രവേശന വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യാ ഹൗസി’ല്‍ നിന്നും, പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്’ (Indian Sociologist) എന്ന പത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി. നിരവധി പ്രമുഖ ബ്രിട്ടീഷ് മാന്യന്മാര്‍, പത്രങ്ങളിലൂടെയും മറ്റും, ഇന്ത്യാഹൗസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അപലപിക്കുവാന്‍ തുടങ്ങി. പഠനത്തിനായി ഇംഗ്ലണ്ടിലേക്കു വരുന്ന യുവാക്കളെ ഇന്ത്യാഹൗസിലെ ‘നീചന്മാര്‍’ നശിപ്പിക്കുന്നു എന്നെഴുതിയ പത്രങ്ങളുമുണ്ട്. സര്‍. ഇവാന്‍ ജെയിംസ് (Sir. Evan James) എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ എഴുതിയത് ‘ഇന്ത്യയില്‍ നിന്നും, ഇംഗ്ലീഷുകാരെ തുരത്തുക എന്ന ആശയം, ഇന്ത്യാ ഹൗസില്‍ വ്യാപകമായി പഠിപ്പിക്കുന്നു. സഹിഷ്ണുതയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരില്‍, ബ്രിട്ടീഷ് വിരോധം കടന്നു കൂടിയാല്‍, നമ്മുടെ ഭരണം ഇല്ലാതാകും’ എന്നാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിലും (British Parliament), ഇന്ത്യാ ഹൗസ് ചര്‍ച്ചാവിഷയമായി. 1907 തുടക്കത്തോടെ ഇന്ത്യാഹൗസ്, സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ് പോലീസിന്റെ (Scotland Yard Police) പൂര്‍ണനിരീക്ഷണത്തിലായി. ഇംഗ്ലണ്ടില്‍ താമസിക്കുന്ന എല്ലാ ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്കും, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് (Certificate of Identity) നല്‍കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ചു.

ഇന്ത്യാഹൗസിലെ വിദ്യാര്‍ത്ഥികള്‍ തീവ്രദേശീയവാദികളായി മാറുന്നു എന്നൊരു പൊതുധാരണ ബ്രീട്ടീഷ് ഗവണ്‍മെന്റിനുണ്ടായിരുന്നു. ഇതിനൊരു നിയന്ത്രണം കൊണ്ടുവരുവാന്‍ വില്യം ലീ വാര്‍ണര്‍ (William Lee Warner) എന്ന ഒരു അണ്ടര്‍ സെക്രട്ടറിയുടെ (Under Secretary) നേതൃത്വത്തില്‍ ഒരു കമ്മിറ്റിക്കു രൂപം നല്‍കി. ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ഉപദേശവും, മാര്‍ഗനിര്‍ദ്ദേശവും നല്‍കുക എന്നതായിരുന്നു, പ്രത്യക്ഷത്തില്‍ ഈ കമ്മറ്റിയുടെ ഉത്തരവാദിത്തമായി പറഞ്ഞിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുക, അവരുടെ വിവരങ്ങള്‍ ശേഖരിക്കുക, അതിലൂടെ ‘ഇന്ത്യാഹൗസി’ന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു ഈ കമ്മറ്റിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം. ഇതിനൊക്കെ പുറമെ ഐറിഷ് അനുഭാവികളാണെന്ന വ്യാജേന ചില ഇംഗ്ലീഷ് ചാരന്മാരെയും, സ്‌കോട്‌ലാന്റ് യാര്‍ഡ് പോലീസ് ഇന്ത്യാഹൗസില്‍ താമസിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ്, ഇത്രയുമൊക്കെ ശ്രമിച്ചിട്ടും, 1910 വരെ, ഇന്ത്യാഹൗസ് ഇംഗ്ലണ്ടിലെ ദേശീയ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി തുടര്‍ന്നു.

അവലംബം: Savarkar: Echos from a forgotten Past’ By Dr. Vikram Sampath.

Tags: സാവര്‍ക്കര്‍Savarkar
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies