ഭീകരവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നിരോധിച്ച തീവ്രമുസ്ലിംസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ നടത്തുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യത ശക്തമായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി ആയതിനാല്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും അടക്കമുള്ള ഏജന്‍സികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് കമ്മീഷന്‍ തീരുമാനമെടുക്കാനാണ് സാധ്യത. പോപ്പുലര്‍ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം ദേശീയ-സംസ്ഥാന നേതാക്കള്‍ ജയിലുകളിലാണെങ്കിലും പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ ലേബലില്‍ സംസ്ഥാനത്തും രാജ്യത്തും പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്നാണ് ഏജന്‍സികളുടെ കണ്ടെത്തല്‍. പിഎഫ്‌ഐക്കാര്‍ എസ്ഡിപിഐ ഭാരവാഹികളായി മാറി സമാന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലേക്ക് വഴിവെച്ചു.
ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ച് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് എസ്ഡിപിഐക്കെതിരായ കര്‍ശന നടപടികള്‍ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പന്ത്രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ഫെബ്രുവരി 28ന് ഇയാളുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഒടുവില്‍ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിനിടെ ദല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഫൈസിയെ മാര്‍ച്ച് ആദ്യവാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്.
പിഎഫ്‌ഐയെ നിരോധിക്കാന്‍ ബാധകമായ എല്ലാ കാരണങ്ങളും എസ്ഡിപിഐക്കും ബാധകമാണെന്നാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തുകൊണ്ട് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ഇ.ഡി വിശദീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയെന്ന പദവി ദുരുപയോഗം ചെയ്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെതിരായ കേന്ദ്രനടപടികളുടെ ഭാഗമായാണ് എം.കെ ഫൈസിയുടെ അറസ്റ്റ്. ദുരൂഹമായ വിവിധ അക്കൗണ്ടുകളിലൂടെ പിഎഫ്‌ഐയില്‍ നിന്ന് 4.07 കോടി രൂപ എസ്ഡിപിഐയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യം ചെയ്യലിന് ഹാജരാവാതെ മുങ്ങിനടന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. പിഎഫ്‌ഐക്കും എസ്ഡിപിഐക്കും ഒരേ അംഗങ്ങളാണെന്നും രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ നയരൂപീകരണവും പൊതുപരിപാടികളും പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമെല്ലാം പോപ്പുലര്‍ ഫ്രണ്ടാണ് ചെയ്യുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ കോഴിക്കോട്ടെ ആസ്ഥാനമായ യൂണിറ്റി ഹൗസില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളില്‍ എസ്ഡിപിഐ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ എങ്ങനെ കണ്ടെത്തി മത്സരിപ്പിക്കണമെന്നും പിഎഫ്‌ഐ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ പിഎഫ്‌ഐ പണപ്പിരിവ് നടത്തിയെന്നും ഇതുവഴി 3.75 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി പറയുന്നു. പിഎഫ്‌ഐയുമായുള്ള എസ്ഡിപിഐയുടെ സാമ്പത്തിക ബന്ധങ്ങളും ഇരുകൂട്ടരുടേയും ഒരേ കേഡര്‍ സംവിധാനങ്ങളുമെല്ലാം എസ്ഡിപിഐയുടെ നിരോധനത്തിലേക്കാണ് വഴിതുറക്കുന്നതെന്ന് വ്യക്തം. എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ഫ്രണ്ട് പണം പിരിച്ചതും നിരോധിത മാര്‍ഗ്ഗത്തിലൂടെ പണം ഇന്ത്യയിലക്ക് എത്തിച്ചതും എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള മതിയായ കാരണങ്ങളാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് കേന്ദ്രസര്‍ക്കാരിനെ നയിച്ചത് കേന്ദ്രഏജന്‍സികള്‍ കേരളത്തില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത രഹസ്യരേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏക ലക്ഷ്യം ജിഹാദ് മാത്രമാണെന്നും ശാരീരിക പ്രതിരോധം അടക്കം ജിഹാദിന്റെ ഭാഗമാണെന്നും വ്യക്തമാക്കുന്ന രേഖകളാണ് ഇഡിക്കും എന്‍ഐഎയ്ക്കും ലഭിച്ചത്. പിഎഫ്‌ഐ ആസ്ഥാനമായ കോഴിക്കോട്ടെ യൂണിറ്റി ഹൗസില്‍ മൂന്നുവര്‍ഷം മുമ്പ് നടത്തിയ റെയ്ഡിലാണ് പിഎഫ്‌ഐയെപ്പറ്റിയുള്ള രേഖകള്‍ പിടിച്ചെടുത്തത്. പിഎഫ്‌ഐ, എസ്ഡിപിഐ എന്നിവയുടെ പ്രവര്‍ത്തന രീതികളെപ്പറ്റിയുള്ള ആശയവ്യക്തത വരുത്താനായി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത രേഖയില്‍ പിഎഫ്‌ഐ എന്നത് ഇസ്ലാമിക് മൂവ്‌മെന്റ് ആണെന്നും എന്നാല്‍ പുറത്ത് സാമൂഹ്യ മൂവ്‌മെന്റ് എന്ന് മാത്രമേ വിശേഷിപ്പിക്കാവൂ എന്നും നിര്‍ദ്ദേശിക്കുന്നു. ശാരീരികമായും ആശയപരമായും നിയമപരമായും സമരമേഖലയിലും അടക്കം പ്രതിരോധം എന്ന ആശയത്തെ ജിഹാദിനായി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പിഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും എസ്ഡിപിഐ അടക്കം പിഎഫ്‌ഐയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കേണ്ട സംഘടനകളാണെന്നും രേഖയിലുണ്ട്. എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തതിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിനൊപ്പമാണ് പിഎഫ്‌ഐ രേഖകളും പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.